Wednesday, December 31, 2008

ന്യൂഇയര്‍ കത്തും, പിന്നെയൊരു കുത്തും..


പ്രിയപ്പെട്ട ഡോക്ടര്‍ ,
എന്റെ ആരാധനാ മൂര്‍ത്തി ശ്രീനിവാസന്റെ തളത്തില്‍ ദിനേശനടക്കം ഒരുപാടാളുകളുടെ കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട അങ്ങയുടെ സമക്ഷത്തിലേക്ക് ഈ കത്ത് എഴുതുമ്പോള്‍ ഒരു മുന്നറിയിപ്പു കൂടി ഞാന്‍ അറിയിക്കുകയാണ് .

തളത്തില്‍ ദിനേശനെഴുതിയ കത്തിനു മറുപടി കൊടുക്കാതെ ഒഴിഞ്ഞുമാറി ആദ്യരാത്രി എന്ന കിരാത രാത്രിയിലേക്കു അദ്ധേഹത്തെ തള്ളി വിട്ടപോലെ എന്റെ കത്തിനും മറുപടി തരാതിരിക്കാനാണു ഭാവമെങ്കില്‍ സ്വന്തമായൊരു ബ്ലോഗും അതിനു വല്ലവന്റേയും കമ്പ്യൂട്ടറിന്റെ താങ്ങുമുള്ള ഞാന്‍ , ഡോക്ടറെ കുടുംബസമേതം അതിലിട്ടു ചുട്ടു കൊല്ലുമെന്ന സന്തോഷവാര്‍ത്തയും ഈ എഴുത്തിലൂടെ അറിയിക്കാന്‍ താല്പര്യപ്പെടുകയാണ്. മാത്രമല്ല, എന്നെപ്പോലെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്യാന്‍ പെടാപ്പാടുപെടുന്ന അനേകായിരം ഇരുകാലികള്‍ക്കു വേണ്ടിക്കൂടിയാണ് ഞാനീ കത്തെഴുതുന്നത് എന്നും കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.

ഒരു സര്‍ക്കാറുദ്യോഗസ്ഥനായ ഞാന്‍ ജോലിയില്‍ കയറി പതിനാറടിയന്തിരത്തിന്റെ അന്നുതന്നെ ലോംഗ് ലീവെടുത്ത് എണ്ണപ്പാടത്തിലേക്കു വിമാനം കയറിയതാണ്.

ലക്ഷക്കണക്കിനാളുകള്‍ തൊഴിലില്ലാതെ ‘തൊഴിലില്ലാ വേദനയുമായി’ നടക്കുന്ന സമയത്ത് കിട്ടിയ ജോലി ചെയ്യാതെ ( തിന്നുകയും തീറ്റിക്കുകയും ചെയ്യാതെ) എന്തിനാണെ....ഡാ.... നീ ഗള്‍ഫിലേക്കു പോകുന്നത് എന്നു എന്റെ മുഖത്തു നോക്കി ചോദിച്ച കള്ളത്തിരുമാടി കം അസൂയക്കാരനായ എന്റെ ഗാന്ധിയനായ ഗുരുവിനെ ഞാന്‍ ഇവിടെ സ്മരിക്കുകയാണ്. ചര്‍ക്കയില്‍ പിരിച്ചെടുത്ത നൂലുകൊണ്ട് തയ്ച്ച ജൂബ്ബായുമിട്ടുകൊണ്ട് വെറുതേ ഉപദേശവുമായി നടന്നാല്‍ ഗാന്ധിയനായി എന്നാണങ്ങേരുടെ വെപ്പ്.

രണ്ടായിരത്തി എട്ട് എന്ന ഠാ വട്ടത്തില്‍ നിന്നും കയറുപൊട്ടിച്ച് ചാടാനിരിക്കുന്ന ഈ അവസാനദിനത്തില്‍ എണ്ണപ്പാടത്തിലെത്തിയിട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു എന്ന സത്യം ഞാന്‍ ഡോക്ടറില്‍ നിന്നും മറച്ചു വെയ്ക്കാനാഗ്രഹിക്കുന്നില്ല. ഒരിക്കല്‍ ഇവിടെ പൂത്തു നില്‍ക്കുന്ന ഈത്തപ്പന കണ്ട് സ്വര്‍ണ്ണമരമാണെന്നു തെറ്റിദ്ധരിച്ച് വലിഞ്ഞു കയറുന്നതു കണ്ട എന്നെ ഒരു അറബി അടിച്ചു താഴെയിറക്കിയതിനു ശേഷം എനിക്ക് അറബികളെ വെറുപ്പാണ്, അറപ്പാണ്. അതു മാത്രമല്ല അറബികളെ വെറുക്കാനുള്ള കാരണം, പണ്ടു ജോലി ചെയ്തിരുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു പ്ലാസ്മാ ടി വി വാങ്ങിക്കണം എന്ന ഭയങ്കര അത്യാവശ്യം വന്നപ്പോള്‍ കുറച്ചു റിയാലെടുത്തു എന്ന നിസ്സാര കുറ്റത്തിന് എടുത്തപണം തിരിച്ചു വാങ്ങി നാലഞ്ചു തുപ്പും തന്നു എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതും ഒരു അറബിയായിരുന്നു.


എന്റെ ചരിത്രം പറഞ്ഞ് ഞാന്‍ ഡോക്ടറുടേ വിലപ്പെട്ട സമയം കവര്‍ന്നെടുക്കുന്നില്ല എങ്കിലും എന്റെ പ്രശ്നത്തിനു പരിഹാരം കാണണമെങ്കില്‍ കുറച്ചു ചരിത്രം കൂടി ഡോക്ടറോട് എഴുതി അറിയിക്കണം എന്നത് പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്സ് ലൂസി ‘ഏതോ ഒരു വേളയില്‍’ പറഞ്ഞതുകൊണ്ടാണ് എഴുതുന്നത്.

സൂപ്പര്‍മാര്‍ക്കറ്റിലെ കാശുവാങ്ങി പെട്ടിയിലിടുന്ന ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞുപോന്ന ഞാന്‍ പിന്നീട് എന്റെ സ്വന്തം അളിയന്റെ റൂമിലായിരുന്നു താമസിച്ചിരുന്നത് . അളിയന്‍ വാങ്ങിക്കുന്ന ഡ്രസ്സുകള്‍ അളിയനേക്കാളും ഇണങ്ങുന്നത് എനിക്കാണെന്നു മനസ്സിലായതുകൊണ്ടു മാത്രമാണ് ഞാന്‍ അതെടുത്ത് ധരിച്ചത്. പക്ഷെ മഹാ തോന്ന്യാസിയും, പരമചെറ്റയുമായ അളിയന് അതു പിടിക്കുന്നില്ലാ എന്നെനിക്കറിയാം എന്നാലും ഞാനതൊക്കെ സഹിച്ചാണ് അയാളുടെ ഡ്രസ്സുകളണിയുന്നത്. അയാളുടെ പെങ്ങളെ കല്യാണം കഴിക്കുക എന്ന മഹാസംഭവം ചെയ്ത എന്നെ അയാള്‍ റൂമിലിട്ടു നിരന്തരം പീഡിപ്പിക്കുകയായിരുന്നു ഡോക്ടര്‍... ഇതെഴുതുമ്പോള്‍ അടര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികള്‍ കൊണ്ടാണ് ഏതാനും വരികള്‍ മായ്ഞ്ഞ് പോയത് എന്നും ഓര്‍മ്മപ്പെടുത്തുന്നു.

നാലു നേരം കഴിക്കാന്‍ ചിക്കനും , കുബ്ബൂസും , നെയ്ച്ചോറും തരുമെന്നല്ലാതെ മാസത്തില്‍ നല്ല തുക വരുമാനമുള്ള ആ തെണ്ടി ഒരു റിയാല്‍പോലും എനിക്കു തരാറില്ലാ എന്നത് എന്നെ മാനസികമായി വളരെ തളര്‍ത്തി ഡോക്ടര്‍.. ഒന്നുമില്ലേലും ഞാന്‍ അയാളുടെ പെങ്ങളെ കെട്ടിയ ആളല്ലെ... ആര്‍ക്കു വേണം അവന്റെ ഭക്ഷണം ..... അതുകൊണ്ടുമാത്രമാണ് അവന്റെ, ആ ചെറ്റയുടെ മേശ കുത്തിത്തുരന്ന് അതില്‍ അവന്‍ അവന്റെ ഇളയ പെങ്ങളെ കെട്ടിക്കാന്‍ വാങ്ങിവെച്ച സ്വര്‍ണ്ണ ബിസ്കറ്റുമെടുത്ത് ഞാന്‍ മുങ്ങിയത്.

എനിക്കറിയാം ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് .. ഞാന്‍ പൊതുവെ ഒരു ശുദ്ധനാണ് .. അതുകൊണ്ടാണല്ലോ ആരോടും ഇന്നുവരേ ഒരു തെറ്റും ചെയ്യാത്ത എന്നെ എല്ലാവരും ആട്ടിയോടിക്കുന്നത്... ഇതെല്ലാമോര്‍ത്തപ്പോള്‍ ഒരിക്കല്‍ ഞാന്‍ മരിച്ചുകളയാന്‍ വരേ തീരുമാനിച്ചതായിരുന്നു. തൂങ്ങി മരിക്കാന്‍ കഴുത്തില്‍ കയറു കുരുക്കിയ സമയത്താണ് എനിക്ക് എന്റെ ഭാര്യയെ ഓര്‍മ്മവന്നത്.... അതുകൊണ്ട് അന്നു ഞാന്‍ മരണത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ വിധവാപെന്‍ഷനും വാങ്ങി അവള്‍ അയല്‍‌വാസി വാസുവിന്റെ കൂടെ സുഖിച്ചു ജീവിക്കും എന്ന സത്യമാണ് എന്നെ മരണത്തില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നതു ഞാന്‍ ഡോക്ടറോട് ഒളിക്കുന്നില്ല.

നാട്ടില്‍ സര്‍ക്കാറുദ്യോഗസ്ഥനായ ഞാന്‍ വല്ല കൊടിയും പിടിച്ച് പണിമുടക്കും നടത്തി ജീവിക്കുന്നതിനു പകരം ഈ മണലാരണ്യത്തില്‍ വന്നു വിയര്‍പ്പൊഴുക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് പല പ്രാവശ്യം ചിന്തിച്ചതാണ്.

അളിയനില്‍ നിന്നും അടിച്ചുമാറ്റിയ സ്വര്‍ണ്ണബിസ്കറ്റുകള്‍ പാവപ്പെട്ട ലൂസിക്ക് പലതവണയായി ദാനം ചെയ്തു തീര്‍ന്നപ്പോള്‍ ഭക്ഷണം വരേ കഴിക്കാതെ നടക്കുന്ന സമയത്തായിരുന്നു നാട്ടില്‍ നിന്നും ഭാര്യയുടെ ഒരു വിളി... അവള്‍ക്ക് പലചരക്കുകടയിലെ പറ്റു തീര്‍ക്കാന്‍ കാശുവേണം പോലും ... ഞാനൊരു ശുദ്ധനും പാവവുമായതുകൊണ്ടല്ലേ ഡോക്ടര്‍ അവള്‍ എന്നെ നിരന്തരം കാശിനു വിളിച്ചു ശല്യം ചെയ്യുന്നത്? ഒന്നുമില്ലേലും അഞ്ചു ലക്ഷവും ഇരുനൂറു സീ.സി. ബൈക്കും വാങ്ങി അവളെ ഞാന്‍ കല്യാണം കഴിച്ചില്ലേ? ആ എന്നോടാണവള്‍...... ഇപ്പോള്‍ നിറഞ്ഞുതൂവിയ കണ്ണുനീര്‍ ഞാന്‍ കത്തില്‍ വീഴാതെ വേസ്റ്റ് ബാസ്കറ്റിലേക്കൊഴിച്ചതാണ്‌...

ദേഷ്യം വന്ന ഞാന്‍ അവളോടു പറഞ്ഞു പലചരക്കുകാരനോട് ചെരയ്ക്കാന്‍ പോകാന്‍ പറ .. എന്ന് . പിന്നീടിതുവരേ പലചരക്കുകടയില്‍ക്കൊടുക്കാന്‍ പണത്തിനായി അവള്‍ വിളിച്ചിട്ടില്ല.... പണമില്ലാതെ എന്തെടുത്തുകൊടുത്ത് കടം വീട്ടി എന്നറിയില്ലാ എങ്കിലും എനിക്കിപ്പോള്‍ മനസ്സമാധാനമുണ്ട്....

ഇത്രയും പ്രശ്നങ്ങളുടെ ഇടയില്‍ നട്ടം തിരിയുന്ന എനിക്ക് ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ഒരു ജോലി അത്യാവശ്യമായിരുന്നു. അങ്ങിനെയാണ് ഞാന്‍ വീണ്ടും മറ്റൊരു അറബിയുടെ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെത്തുന്നത്.

ദിവസവും ആടുകള്‍ക്ക് പുല്ലുകൊടുക്കുക , പിണ്ണാക്ക് കലക്കിക്കൊടുക്കുക പിന്നേയും എന്തരോ..... ജോലികള്‍ ചെയ്തുചെയ്തെനിക്കു മടുത്തു. ഇതെല്ലാം അറബിക്കു ചെയ്താലെന്താ?.... കേരളത്തിലെങ്ങാനുമായിരുന്നെങ്കില്‍ തൊഴിലാളി പീഡനത്തിനെതിരെ മിനിമം രണ്ടു ഹര്‍ത്താലെങ്കിലും നടത്തി ആടുവളര്‍ത്തല്‍ കേന്ദ്രം പൂട്ടിച്ച് താക്കോലെടുത്ത് അറബിക്കടലിലെറിയാമായിരുന്നു.

എന്തിനാണ് ഈ മുതലാളിമാര്‍ പാവപ്പെട്ട തൊഴിലാളികളെ ജോലിതന്ന് പീഡിപ്പിക്കുന്നത് എന്ന് എനിക്കിപ്പഴും മനസ്സിലാകുന്നില്ല... അവര്‍ മെയ്യനങ്ങുന്നുണ്ടൊ? ... കാലിന്റെ മുകളില്‍ കാലും കയറ്റിവെച്ച് മടിയനായി ഇരിക്കുന്ന അറബിയെക്കണ്ടാല്‍ കിങ്കോങിനെയാണെനിക്കോര്‍മ്മ വരിക..

അതിലും കഷ്ടമാണ് കമ്പനിയിലെ കണക്കപ്പിള്ളയായ കോട്ടയം കുര്യച്ചന്റെ കാര്യമോര്‍ക്കുമ്പോള്‍ .... എന്നേപ്പോലുള്ള പാവം തൊഴിലാളികള്‍ ആടിനു പിണ്ണാക്കും ഒലക്കയുടെ മൂടും കലക്കി കഷ്ടപ്പെടുമ്പോള്‍ കമ്പ്യൂട്ടറിനു മുന്‍പിലിരുന്ന് കണക്കു കൂട്ടുക മാത്രം ചെയ്യുന്ന അവന് ഞങ്ങളുടെ ഇരട്ടി ശമ്പളം കൊടുക്കും ... ഒന്നുമില്ലേല്‍ അവന്‍ മലയാളിയല്ലേ.........തെണ്ടി.... അവനു പറയാന്‍ മേലായിരുന്നോ തനിക്കും ബാക്കി തൊഴിലാളികളുടെ അതേ ശമ്പളമോ അതില്‍ കുറവോ മതിയെന്ന്......

നമ്മള്‍ പോറ്റി വളര്‍ത്തുന്ന ആടിനെ അറബി നല്ല വിലയ്ക്കു വില്‍ക്കുന്നു, ആ കാശ് അവന്‍ ദിവസംതോറും പോക്കറ്റിലിടുന്നു... നമുക്കു മാസത്തില്‍ മാത്രം ശമ്പളവും... നെഞ്ചു പൊട്ടിപ്പോകും ഡോക്ടര്‍ .... ഈ ക്രൂരതകള്‍ കാണുമ്പോള്‍ ഏതു കൊച്ചു കുട്ടിയും വാവിട്ടു കരഞ്ഞു പോകും..... എനിക്കു വീണ്ടും കണ്ണുനീര്‍ വരുന്നു ഡോക്ടര്‍....

ഇത്രയുമെഴുതിയതു വായിച്ച് ഡോക്ടര്‍ കണ്ണുനീരുതുടയ്ക്കുകയായിരിക്കുമെന്നു കരുതിക്കൊണ്ട് ഞാനെന്റെ യഥാര്‍ത്ഥ പ്രശ്നത്തിലേക്കു കടക്കുകയാണ്. ഈ പ്രശ്നം വന്നപ്പോള്‍ വീണ്ടും ഞാന്‍ മരിക്കാനൊരുങ്ങിയതാണ്. പക്ഷേ ഏതോ ഒരദൃശ്യ ശക്തി(?) എന്നെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ശമ്പളം വാങ്ങിക്കാന്‍ ചെന്നപ്പോഴാണ് സംഗതികളുടെ തുടക്കം... അറബി എനിക്കു മാത്രം ശമ്പളം തന്നില്ല... മറ്റുള്ളവരെല്ലാം ശമ്പളം വാങ്ങി റിയാലുകളെണ്ണുന്ന കാഴ്ച്ച കണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല.... എനിക്കു ശമ്പളം കിട്ടാത്തതിലും വലിയ സങ്കടം തോന്നിയത് മറ്റുള്ളവര്‍ക്കു കിട്ടുന്നത് കണ്ടപ്പോഴായിരുന്നു.....

സങ്കടം കൊണ്ട് സഹികെട്ട ഞാന്‍ എന്റെ നെഞ്ചിങ്കൂടിനിട്ട് അടിച്ചാല്‍ എനിക്കു വേദനിക്കില്ലേ എന്നു മനസ്സിലാക്കിയതുകൊണ്ടായിരുന്നു അടുത്തുണ്ടായിരുന്ന ബംഗാളിയുടെ നെഞ്ചിനിട്ടു ആഞ്ഞു ചവിട്ടിയത്. പക്ഷേ അവന്‍ കരാട്ടെയില്‍ കുങ്ഫൂ എടുത്തവനായിരുന്നു. അതുകൊണ്ടാണല്ലൊ ശുദ്ധനും പാവവുമായ എന്നെ അവന്‍ ഇഞ്ചപ്പരുവമാക്കിയത്.

ഇതെല്ലാം നോക്കി നിന്ന മലയാളികളായ ഒരു തെണ്ടിപോലും എന്നെ തിരിഞ്ഞു നോക്കിയില്ലാ എന്നത് എനിക്കു വീണ്ടും സങ്കടമുണ്ടാക്കി.... എനിക്കു ശമ്പളം തരാത്തതില്‍ പ്രതിഷേധിച്ച് ഒരു പന്തംകൊളുത്തിജാഥ അറബിയുടെ വീട്ടിലേക്കു നയിക്കാന്‍ ഞാനൊരുങ്ങിയതാണ്..... പക്ഷേ ഒറ്റ മലയാളി പോലും................

ഒടുവില്‍ അറബിയെക്കണ്ട് എന്റെ തടഞ്ഞുവെച്ച ശമ്പളം വാങ്ങിക്കാനും അതിന്റെ കാരണമറിയാനുമായിരുന്നു അറബിയുടെ വീട്ടുവാതില്‍ക്കല്‍ ഞാനെത്തിയത്. അപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഞാന്‍ മനസ്സിലാക്കിയത്....... പാവം എന്റെ അറബി ഒരു മനോരോഗിയാണു ഡോക്ടര്‍... (കണ്ണുനീര്‍)..

എനിക്കു ശമ്പളം തരാത്തതിന്റെ കാരണം ചോദിച്ച എന്നോടയാള്‍ പറയുകയാ.... എല്ലാ ദിവസവും ജോലിക്കു വരുന്നവനേ ശമ്പളമുള്ളു എന്ന്..... അതൊക്കെ തൊഴിലാളിയുടെ സൌകര്യമല്ലേ എന്നു ചോദിച്ച എന്റെ മുഖത്തവന്‍ കാര്‍ക്കിച്ചു തുപ്പി..... അല്ലേലും അവനും അവന്റെ ഒരു ഡസണ്‍ മക്കള്‍ക്കുംകൂടി ചെയ്യാനുള്ള ജോലിമാത്രമല്ലേ കമ്പനിയിലുള്ളൂ..... വെറുതെയെന്തിനാ പാവം തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നത്?!!! ശമ്പളം കൃത്യമായിത്തന്നെ ഞങ്ങള്‍ വാങ്ങിക്കുന്നുണ്ടല്ലോ...

എന്നെപ്പറ്റി പറഞ്ഞാല്‍ ശമ്പളം തരുന്ന ദിവസമൊഴിച്ച് ബാക്കി ദിവസങ്ങളില്‍ ജോലിക്കു പോകുന്നതെനിക്കിഷ്ടമല്ല.. അതുകൊണ്ടു മാത്രമാണ് ശമ്പളദിവസത്തില്‍ മാത്രം ഞാന്‍ ഹാജറാകുന്നത്. അതൊരു കുറ്റമാണൊ ഡോക്ടര്‍?..... ജോലി ചെയ്തില്ലാ എങ്കിലും കൃത്യമായി കൂലികൊടുക്കുക എന്നത് മുതലാളിയുടേയും വാങ്ങുക എന്നത് ലോകം മുഴുവനുമുള്ള തൊഴിലാളികളുടെയും അവകാശമല്ലെ ഡോക്ടര്‍? ങാ... കേരളത്തിലെങ്ങാനുമാവേണ്ടിയിരുന്നു ....

കൂലികൊടുക്കുന്ന ദിവസംമാത്രം ജോലിക്കുവരുന്നവനു കൂലിയില്ലാ എന്ന് പ്രഖ്യാപിച്ച അറബിയുടെ മാനസിക നില നേരെയാക്കാന്‍ ദയവായി നല്ല ഒരു പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു മറുപടിക്കായി കാത്തു നില്‍ക്കുന്നു. അല്ലാ എങ്കില്‍ എന്റെ മാനസിക നില തെറ്റിപ്പോകുമോ എന്നുവരെ ഞാന്‍ ഭയപ്പെടുന്നു... പ്ലീസ് ഡോക്ടര്‍ ഡോക്ടര്‍ക്കുകൂടി വേണ്ടിയാണു ഞാന്‍ പറയുന്നത് .... പ്ലീസ് ..... അല്ലാ എങ്കില്‍ അറിയാമല്ലോ.... ഡോക്ടറെയും കുടുംബത്തിനെയും ഞാന്‍ ബ്ലോഗിലിട്ട്.....ങാ‍ാ‍..................................

ഇങ്ങനെയൊക്കെയാണെങ്കിലും ഡോക്ടര്‍, എന്റെ പ്രശ്നത്തിനു പരിഹാരം കാണുകയാണെങ്കില്‍ തമിഴ്നാട്ടില്‍ ഡോക്ടറുടെ പേരില്‍ ഒരു ആരാധനാലയം സാക്ഷാല്‍ ഞാന്‍ പണികഴിപ്പിക്കുമെന്നുംകൂടി അറിയിച്ചുകൊണ്ടും, കത്ത് നീണ്ടുപോയതില്‍ ഒരിക്കല്‍ക്കൂടി ക്ഷമാപണം നടത്തിക്കൊണ്ടും സ്വന്തം ടിന്റുമോന്‍ (ഒപ്പ്) പിന്നെ ഒരു കുത്ത്. ’

ടിന്റുമോന്റെ കത്തു വായിച്ച വാരികയിലെ ലൈംഗിക കം മനശാസ്ത്ര പംക്തി കൈകാര്യം ചെയ്തു വിടുന്ന കോരപ്പന്‍ അന്തം വിട്ട് പൊട്ടിച്ചിരിച്ചു..... പണ്ട് ആക്രിക്കച്ചവടവും , നാടകുത്തും ചെയ്ത് അരിവാങ്ങിച്ചിരുന്ന കോരപ്പന്‍ ഇതിലും വലിയ ഭീഷണികള്‍ കേട്ടതാണ്....
“അവനങ്ങ് ശുട്ടു കൊല്ലും പോലും...............അവനേക്കാളും വലിയ പ്രാന്തമ്മാരുടെ പ്രശ്നങ്ങള്‍ സോള്‍വ് ചെയ്ത ... എന്നോടാ കളി....”

ഇതും പറഞ്ഞ് ന്യൂയറിനു പൂസ്സായി മറ്റുള്ളവന്റെ നെഞ്ചത്തു വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ കൊണ്ടുവെച്ച കളറു ചേര്‍ത്ത് വിദേശിലേബലൊട്ടിച്ച സ്വദേശിയെ വായിലേക്ക് കമഴ്ത്തിക്കൊണ്ട് ടിന്റുമോന്റെ കത്തെടുത്ത് ചവറ്റുകുട്ടയിലിട്ടശേഷം അടുത്ത കത്തിന്റെ കവര്‍ പൊട്ടിച്ചു........

അതില്‍ ഇങ്ങനെ എഴുതിയിരുന്നു “ ഡാ കോരപ്പാ .... നീയെന്നാടാ ഡോക്ടറായത്..... നീയാണ് ലൈംഗിക കം മനശ്ശാസ്ത്ര പംക്തി കൈകാര്യം ചെയ്യുന്നത് എന്നറിഞ്ഞു തന്നെയാ ഞാനീ കത്തെഴുതുന്നത് .... നീ ഡോക്ടറാണെങ്കില്‍ ഞാന്‍ ജില്ലാ കലക്ടറാണെടാ.... ഈ ന്യൂ ഇയറിനെങ്കിലും കുടിച്ചു ലക്കുകെടാതെ വീട്ടിലെത്തിക്കോണം .... അല്ലെങ്കില്‍ ... ങാ....

എന്ന് നിന്റെ നാലു പിള്ളേരുടെ തള്ളയും നീ താലിമുറുക്കി കൊല്ലാന്‍ നോക്കിയവളുമായ മാധവി. ഒപ്പ്. കൂടെ ഒരു ഹാപ്പി ന്യൂ ഇയറും പിടിച്ചോ ..”

ഇതും കൂടി കണ്ട കോരപ്പന്‍ കുപ്പിയില്‍ അവശേഷിച്ചവനെക്കൂടി ഒറ്റവലിക്കു കാലിയാക്കി ...

കഴിഞ്ഞ ക്രിസ്മസിനും , ന്യൂ ഇയറിനും വീട്ടില്‍ പോവാതെ ടൈപിസ്റ്റ് കം അസിസ്റ്റന്റായ മിസ് രുദ്രാണിയുടെ വീട്ടിലിരുന്ന് ‘ഭാര്യയെ ഒതുക്കാനുള്ള പതിനായിരത്തിയൊന്ന് കുറുക്കുവഴികള്‍ ’ എന്ന മഹാഗ്രന്ഥത്തിന്റെ ക്ലൈമാക്സെഴുതിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നല്ലോ മാധവിയുടെ ആങ്ങളമാരായ കൊട്ടേഷന്‍ ദാസപ്പനും, ഇരുമ്പ് ലോനപ്പനും കോരപ്പനെയിട്ട് ഒതുക്കിയത്...

പലരുടെ പ്രശ്നങ്ങള്‍ക്കും പല നിര്‍ദ്ദേശങ്ങളും നല്‍കി പരിഹാരം കണ്ട തനിക്കു വാരികയിലെ അവധി ദിവസങ്ങളില്‍ നേരെ വീട്ടിലെത്തിക്കൊള്ളണം എന്ന മാധവിയുടെ കല്പനയ്ക്കു മാത്രം പരിഹാരം കാണാന്‍ കഴിയില്ലാ എന്നുമനസ്സിലാക്കിയ കോരപ്പന്‍ , വാരികയിലെ ‘എന്തരോ കം വീണ്ടുമെന്തരോ’ പംക്തിയും അടച്ചുപൂട്ടി അടുത്ത ബസ്സിനു തന്നെ ന്യൂഇയര്‍ ആഘോഷിക്കാന്‍ സ്വന്തം ഭാര്യ മാധവിയുടെ വീട്ടിലേക്കു വച്ചു പിടിച്ചു.

ഹാപ്പി ന്യൂഇയര്‍....

Monday, December 22, 2008

തോമാച്ചന്റെ ക്രിസ്മസ്...

തോമാച്ചായനു ജോലി കിട്ടിയേ.... നമ്മുടെ തോമാച്ചായനു ജോലി കിട്ടിയേ....”നാട്ടിലെ വികൃതിക്കുട്ടന്‍ കുട്ടപ്പായി വിളിച്ചു പറയുന്നത് കേട്ടാണ് കോരച്ചായന്‍ സംഗതിയറിയുന്നത് . ജോലിയില്ലാതെ തെണ്ടി നടക്കുന്ന പരോപകാരി തോമായും അങ്ങിനെ ജോലിക്കാരനായി.

“ഇനിയെങ്കിലും കുടുംബത്തേല് നാലു കാശു വരുമല്ലോ...” കോരച്ചായന്‍ ഇരുന്ന ഇരിപ്പില്‍ നിന്നും ഒരടി രണ്ടിഞ്ചുയര്‍ന്ന ശേഷം വീണ്ടും ഇരിപ്പിടത്തിലിരുന്നുകൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിച്ചു.

കോരച്ചായന്റെ മൂത്ത സന്തതിയായ തോമാച്ചനെ പരിചയമില്ലാത്ത ഒരു പെണ്മണിപോലും ആ നാട്ടിലോ അയല്‍ നാട്ടിലോ ഇല്ലാ എന്നാണ് റബ്ബറു വെട്ടുന്ന ദേവസ്യക്കുട്ടി മീന്‍‌കാരി മറിയയുടെ കാതില്‍ പറഞ്ഞത്.

സ്വന്തമായിട്ടുള്ള പെണ്‍പിള്ളയെയും അതില്‍ തോമാച്ചനും കൂടി ഷെയറുള്ള പിള്ളാരെയും നോക്കുന്നതിലുമധികം മറ്റുള്ളവര്‍ക്കുള്ള പെണ്‍പിള്ളാരെ നോക്കിക്കളയുന്നു എന്നാണ് വിവരമില്ലാത്ത നാട്ടുകാര്‍ തോമാച്ചനെപ്പറ്റി പറയുന്നത് . നാട്ടുകാര്‍ക്ക് വിവരമില്ലാത്തത് തോമാച്ചന്റെ കുറ്റമല്ലല്ലോ.
കൂട്ടിനാരുമില്ലാതെ പേടിച്ചു ഒറ്റയ്ക്കു കഴിയുന്ന മേരിക്കുട്ടിക്ക് തന്റെ സ്വന്തം പിള്ളാരെയും കെട്ട്യോളെയും തനിച്ചാക്കി വന്നു കാവല്‍ കിടന്നാണ് ആദര്‍ശധീരനായ തോമാച്ചന്‍ സേവനമനുഷ്ടിക്കുന്നത് (ഇതെല്ലാം നാട്ടുകാര്‍ മനസ്സിലാക്കുന്നില്ലല്ലോ കര്‍ത്താവെ...).

ഇനി എല്ലാ ദിവസവും മേരിയുടെ പേടിമാറ്റാന്‍ കാവലിരിക്കാന്‍ പറ്റുമോ? കഷ്ടപ്പെടുകയും പേടിക്കുകയും ചെയ്യുന്ന അനേകം സഹോദരിമാരില്ലെ? അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ തോമാച്ചന്‍ ഒറ്റയ്ക്കു പേടിച്ചു കഴിയുന്നവരുടെ അത്താണിയായി മാറി ‘പരോപകാരി തോമ’ എന്ന പേരും സമ്പാദിച്ചു.

“പേടിത്തൂറികളുടെ കണ്ണീരൊപ്പുന്ന ഒരു പുണ്യാളന്‍ “ എന്നും പറഞ്ഞ് മീങ്കാരി മറിയ “ഫൂ.....” എന്നു നീട്ടിത്തുപ്പിയത് മുറുക്കാന്‍ വായില്‍ക്കിടന്ന് കവിഞ്ഞിട്ടാണെന്ന് കരുതി തോമാച്ചനതങ്ങു ക്ഷമിച്ചുകളഞ്ഞു. മറിയയോട് ക്ഷമിക്കുകയല്ലാതെ വേറെ വഴിയില്ലതാനും. കാരണം കയ്യിലുള്ള മീന്‍ വെട്ടുന്ന കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള ഒരൊന്നൊന്നര നാക്കാണല്ലോ ദൈവംതമ്പുരാന്‍ മറിയയ്ക്കു കനിഞ്ഞു നല്‍കിയത്.

ജോലി കിട്ടിയ പരോപകാരി തോമ എന്ന തോമാച്ചന്‍ തനിക്കു ജോലികിട്ടിയ ദുഃഖസത്യം സഹിക്കവയ്യാതെ ബാറിലിരുന്ന് പൊട്ടിപ്പൊട്ടിക്കരഞ്ഞു. പണം കടം തന്നു സഹായിച്ച തെണ്ടികളോട് ജോലികിട്ടിയാലുടനെ വീട്ടിക്കൊള്ളാം എന്നു പറഞ്ഞതു മാത്രമായിരുന്നില്ല കാരണം, താന്‍ ജോലികിട്ടി അങ്ങു നഗരത്തിലേക്കു പോയാല്‍ ‘പരോപകാരം’ ചെയ്യാന്‍ കഴിയില്ലല്ലോ എന്നത് പ്രധാന കാരണമായിരുന്നു.

ഏതായാലും കിലോമീറ്ററുകള്‍ അകലെയുള്ള നഗരത്തിലേക്ക് കണ്ണീരും കയ്യുമായി പരോപകാരി തോമ വണ്ടി കയറി.
ജോലി വേണ്ടെന്നു വെച്ചാലെന്താ എന്നു വരേ ചിന്തിച്ചതായിരുന്നു നമ്മുടെ തോമാച്ചന്‍ ‍. പക്ഷെ ജോലി കിട്ടിയ കാര്യം ആ എരണം കെട്ട കുട്ടപ്പായി നാട്ടിലാകെ പാട്ടാക്കിക്കഴിഞ്ഞില്ലേ... ഇനി നാട്ടില്‍ നില്‍ക്കാന്‍ നാട്ടുകാരു സമ്മതിക്കുമോ.... അല്ലേലും തന്നെ എങ്ങിനെയെങ്കിലും കെട്ടു കെട്ടിക്കാനാണല്ലൊ നാട്ടുകാരുടെ പ്ലാന്‍ .

ഗള്‍ഫു നാടുകളിലേക്ക് പുട്ട് വിത്ത് കടല മുതല്‍ ഉപ്പുമാവ് ഭരണിവരേ കയറ്റിയയക്കുന്ന കയറ്റിറക്കു സ്ഥാപനത്തിന്റെ വാതില്‍ക്കല്‍ ചെന്ന തോമാച്ചനോട് അന്നു തന്നെ ജോലിയില്‍ പ്രവേശിച്ചു കൊള്ളാന്‍ ഉത്തരവാദിത്വപ്പെട്ട ആരോ ഉത്തരവിറക്കി.

കയറ്റിറക്കിലെ പ്രധാന കുക്കിന്റെ (ക്യാപ്റ്റന്‍ കുക്ക്) അസിസ്റ്റന്റ് കുക്കായിട്ടാണ് തോമാച്ചനെ കമ്പനി പോസ്റ്റ് ചെയ്തത് . പുതിയ അസിസ്റ്റന്റിനെ ക്യാപ്റ്റന്‍ രാജപ്പന്‍ നിറകണ്ണുകളോടെ സ്വീകരിച്ചു ( ക്യാപ്റ്റന്‍ അപ്പോള്‍ ഉള്ളിയരിയുകയായിരുന്നു).

നാട്ടില്‍ നിന്നും ശിലായുഗത്തിന്റെ തൊട്ടടുത്ത യുഗത്തില്‍ വംശനാശം സംഭവിച്ച കാട്ടുചേമ്പു കറി, ഉണക്ക മത്തി വറുത്തത്, തുടങ്ങി പതിനായിരത്തൊന്ന് തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് പുത്തന്‍ ട്രൌസറുടുപ്പിച്ച് ഗള്‍ഫിലേക്കു പറക്കാന്‍ തയ്യാറെടുപ്പിക്കുന്ന കാഴ്ചയാണ് അവിടമാകെ കാണാന്‍ കഴിഞ്ഞത്.

ഒരു ഭാഗത്ത് അര്‍ദ്ധചന്ദ്രന്റെ ആകൃതിയിലുള്ള പലതരം പലഹാരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. അതിനു തൊട്ടടുത്തു തന്നെ നക്ഷത്രാകൃതിയിലുള്ള പലഹാരങ്ങളും ‘ഓം’ എന്നെഴുതി പ്രത്യേകം പൊരിച്ചെടുത്ത പലഹാരങ്ങളും കാണാന്‍ കഴിഞ്ഞു.

പലഹാരങ്ങളിലെ കൌതുകം കണ്ട് വായ മലര്‍ക്കെ തുറന്നു പിടിച്ച തോമാച്ചനോട് ക്യാപ്റ്റന്‍ രാജപ്പന്‍ പറഞ്ഞു.
“ഇതാണ് സീസണ്‍ പലഹാരങ്ങള്‍, അതായത് ഓരോ മതത്തിന്റെ ആഘോഷ വേളകളില്‍ കയറ്റിയയക്കാനുള്ളവ എന്നു മലയാളം ....”
“ ഓ ... “
താന്‍ വന്നു പെട്ടത് ഒരു വിചിത്ര ലോകത്തായിട്ടു തോന്നി തോമാച്ചന് . ഇവിടെയായിരിക്കും ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ( എന്തൊരു മതസൌഹാര്‍ദ്ദം, എന്തൊരു ഒത്തൊരുമ).

കമ്പനിയില്‍ ഭക്ഷ്യ സാധനങ്ങള്‍ക്കു പുറമെ ചകിരി, പരുത്തിക്കുരു , നാടന്‍ ഉലക്ക വിത്ത് ഉരല്‍ മുതല്‍ ക്രിസ്മസ് ട്രീ അന്‍ഡ് സ്റ്റാര്‍ വരെ കയറ്റിയയക്കുന്നുണ്ട് എന്ന കാര്യവും ക്യാപ്റ്റന്‍ പറഞ്ഞപ്പോഴാണ് തോമാച്ചന്‍ ക്യാപ്റ്റന്റെ തലയില്‍ ഒളിപ്പിച്ചു വെച്ച വിവരത്തിനെക്കുറിച്ചോര്‍ത്ത് പുളകിത......ലതായത്.

അമേരിക്ക , യൂറോപ്പ് , മിഡില്‍ ഈസ്റ്റ് , അന്റാര്‍ട്ടിക്ക , തുടങ്ങിയ സ്ഥലങ്ങളിലുള്ള മലയാളികള്‍ ആരെയെങ്കിലും തല്ലിക്കൊല്ലാന്‍ ഉലക്ക കിട്ടാതെ വലയരുതല്ലോ........

ചന്ദ്രനില്‍നിന്നും പുറത്തു വന്ന ചിത്രത്തില്‍ അവിടെ വലിയ ഗര്‍ത്തങ്ങളുണ്ടെന്ന സത്യമറിഞ്ഞ് സങ്കടപ്പെട്ട് അഞ്ചാറു നടുക്കം നടുങ്ങിയ ശേഷം ചന്ദ്രനിലെ കുണ്ടും കുഴിയും തൂര്‍ക്കാന്‍ നാട്ടിലെ കിണറുകള്‍ നിറഞ്ഞ റോഡിലൂടെ ആളുകളെ ഓടിച്ചിട്ടു പിടിച്ച് പിരിവു നടത്തുന്ന നേതാക്കളെ തല്ലിക്കൊല്ലാന്‍ തന്നെ ഇവിടെ ഉലക്കയ്ക്ക് ക്ഷാമമാണെന്നത് വേറേകാര്യം. എന്നാലും പ്രവാസികള്‍ ഉലക്ക വാങ്ങി പണ്ടാരടങ്ങട്ടെ.

ക്യാപ്റ്റന്റെ അസിസ്റ്റന്റ് ജോലി ചെയ്ത് ക്ഷീണിച്ച തോമാച്ചന്‍ ജീവിതത്തിലാദ്യമായി സ്വയം ഉണ്ടാക്കിയ ചായ രുചിയില്ലാഞ്ഞിട്ടും ആര്‍ത്തിയോടെ വലിച്ച് കുടിച്ച് ഉറങ്ങാന്‍ കിടന്നപ്പോഴാണ് തന്റെ സഖി ആലീസിന്റെ ചായയുടെ രുചിയെപ്പറ്റിയോര്‍ത്തത്. മറ്റെവിടെയെങ്കിലും കിടന്നുറങ്ങുമ്പോള്‍ ഒരിക്കലും ഓര്‍മ്മയില്‍ വരാതിരുന്ന മക്കളുടെ മുഖങ്ങളും തോമാച്ചന്റെ മനസ്സില്‍ ഓടിയെത്തി.

ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ ജോലിത്തിരക്കു കാരണം തോമാച്ചന് മറ്റൊന്നിനെക്കുറിച്ചും ഓര്‍ക്കാന്‍ സമയമില്ലാതായി. എന്തിനേറെ പറയണം ഇടയ്ക്കിടയ്ക്ക് പരോപകാരം ചെയ്യാന്‍ മനസ്സു കിടന്ന് തുള്ളുന്നതാണ്, പക്ഷേ നഗരമല്ലിയോ നമ്മളു നാട്ടിന്‍ പുറത്തു ചെയ്യുന്നപോലെ അങ്ങിനെയങ്ങ് പരോപകാരം ചെയ്യാന്‍ പറ്റില്ലല്ലൊ.

ക്യാപ്റ്റന്‍ രാജപ്പന്‍ ഫാമിലിയായിട്ടാണു നഗരത്തിലെ ഫ്ലാറ്റില്‍ താമസം. ഒരു ദിവസം ഉണക്കമീന്‍ ചമ്മന്തിയുടെ കുറിപ്പ് ഫ്ലാറ്റില്‍ നിന്നും കൊണ്ടുവരാന്‍ മറന്ന ക്യാപ്റ്റന്‍ തന്റെ അസിസ്റ്റന്റായ തോമാച്ചനെയാണ് കുറിപ്പെടുത്ത് കൊണ്ടുവരാനുള്ള ദൌത്യമേല്‍പ്പിച്ചത്.

ക്യാപ്റ്റന്റെ പിള്ളാരുടെ അമ്മ തങ്കമ്മയുടെ കയ്യില്‍നിന്നും കുറിപ്പു വാങ്ങാന്‍ കുട്ടിക്കൂറാ പൌഡറില്‍ ഒരു കോട്ടിംഗ് നടത്തിയ ശേഷമാണ് പരോപകാരി തോമാച്ചന്‍ ഫ്ലാറ്റിലെത്തിയത് . നേരെ ചെന്നു വാതിലിനു മുട്ടി ശല്യം ചെയ്യുന്നതിലും നല്ലതല്ലെ, അഞ്ചാം നിലയിലെ പിറകുവശത്തുള്ള ജനലിന്റെ കൊളുത്തുമാറ്റി അകത്തു കയറുന്നത് എന്ന ഉപകാര ചിന്തയാണ് തോമാച്ചനെ പിറകുവശത്തെത്തിച്ചതും ജനലിനു തുരുമ്പിച്ച അഴികളുണ്ട് എന്ന സത്യം മനസ്സിലായി അതി ശക്തമായി ഞെട്ടിയതും ഞെട്ടലിന്റെ ആഘാതത്തില്‍ പിടിവിട്ട് അഞ്ചാം നിലയുടെ താഴേക്ക്..................

ഭാഗ്യം തോമാച്ചന്റെ തൊട്ടു പിന്നാലെയായത്കൊണ്ടുമാ‍ത്രമാണ് വീഴുന്ന വീഴ്ചയില്‍ നാലാം നിലയില്‍ തൂങ്ങിക്കിടന്ന കമ്പിയില്‍ തോമാച്ചന്റെ ജീന്‍സ് കൊളുത്തിയത്.

അവിടെ തൂങ്ങിക്കിടന്നാടുമ്പോള്‍ സ്വര്‍ഗ്ഗവും , നരകവും, ഇതിനിടയിലുള്ള നമ്മുടെ പാര്‍ളിമെന്റുമെല്ലാം നേരില്‍കണ്ട തോമാച്ചന്‍ ആര്‍ത്തു വിളിച്ചു. ആര്‍പ്പുവിളി കേട്ട ആരൊക്കെയോ ചേര്‍ന്ന് തോമാച്ചനെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിലെത്തിച്ചു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട തോമാച്ചനു അതൊരു പുനര്‍ജന്മമായിരുന്നു.

ഈ സംഭവത്തിനു ശേഷം തോമാച്ചന്‍ പാടെ മാറുകയായിരുന്നു. ‘പരോപകാരത്തിനു’ പകരം ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍ തോമാച്ചന്‍ പഠിച്ചു. പള്ളിയില്‍ മഴയത്തുപോലും കയറിനിന്നിട്ടില്ലാത്ത തോമാച്ചന്‍ കുര്‍ബാനകളില്‍ പങ്കെടുത്തു തുടങ്ങി. തോമാച്ചന്‍ എന്ന പരോപകാരി പതുക്കെ തോമാച്ചനെന്ന മനുഷ്യനായിത്തുടങ്ങുകയായിരുന്നു.

ഈ ക്രിസ്തുമസ്സിനു ഭാര്യയോടും പിള്ളാരോടും കൂടെ ചിലവഴിക്കണം എന്ന് ജീവിതത്തിലാദ്യമായി തീരുമാനമെടുത്ത തോമാച്ചന്‍ ലീവിന്നപേക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട മേലുദ്യോഗസ്തന്റെയടുത്തു(?) ചെന്നപ്പോഴാണ് ന്യൂ ഇയറിനു ന്യൂയോര്‍ക്കിലേക്കു കയറ്റിയയക്കാനുള്ള മത്തിക്കറിയുടെ പാക്കിംഗ് കഴിഞ്ഞിട്ടില്ലാ എന്നു മനസ്സിലായതും അതുകൊണ്ട് ക്രിസ്തുമസ്സിന് ഹാഫ് ഡേ ലീവല്ലാതെ ലീവു കിട്ടില്ലാ എന്ന പരമസത്യമറിഞ്ഞതും.

അപ്പച്ചന്‍ ക്രിസ്തുമസ്സിനു വരുന്നതും കാത്തിരിക്കുന്ന മക്കളുടെ മുഖം മനസ്സില്‍ വന്ന തോമാച്ചന്‍ തന്റെ നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ തുടച്ചുകളഞ്ഞു. അന്നു രാത്രി കിടക്കുമ്പോള്‍ തലയിണയില്‍ മുഖമമര്‍ത്തി കരച്ചിലടക്കുന്ന തോമാച്ചന്റെ മുഖം സഹമുറിയന്‍ കുഞ്ഞാപ്പുവിനു കാണാന്‍ കഴിഞ്ഞില്ല.

താന്‍ പണ്ടു ചെയ്തു കൂട്ടിയ ‘പരോപകാരങ്ങളോര്‍ത്ത്’ പാശ്ചാത്താപം വന്ന തോമാച്ചന്‍ ഈ ക്രിസ്തുമസ്സിനു മുന്‍പുതന്നെ അച്ചനെ ചെന്നുകണ്ട് കുമ്പസരിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ , തന്റെ അനിയത്തി ഇരുപതുകാരി ലൂസി ഒരിക്കല്‍ കുമ്പസരിക്കാന്‍ പോകുമ്പോള്‍ അപ്പച്ചന്‍ പറഞ്ഞ കാര്യമാണോര്‍മ്മയില്‍ വന്നത്.

കുമ്പസരിക്കാന്‍ പോകുന്ന ലൂസിയെ നോക്കി അപ്പച്ചന്‍ പറഞ്ഞു“എടീ ... നിക്ക് ... ഞാനും കൂടെ വരാം ... ഇക്കാലത്ത് പള്ളിയിലൊക്കെ പെമ്പിള്ളാര് ഒറ്റയ്ക്ക് പോകാന്‍ പാടില്ല... അവിടെയെല്ലാം അച്ചന്മാരും കൊച്ചച്ചന്മാരുമുണ്ടാകും ..... എങ്ങിനെ വിശ്വസിക്കും... പത്രങ്ങളിലൊക്കെ എന്തൊക്കെ വാര്‍ത്തകളാ കാണുന്നത് ”

ഇതു കേട്ട ലൂസി അപ്പച്ചനെ അടിമുടി നോക്കിക്കൊണ്ട് മൈക്കു കിട്ടിയ രാഷ്ട്രീയക്കാരനെപ്പോലെ തിരിച്ചടിച്ചു .

“ അങ്ങിനെയാണെങ്കില്‍ അപ്പച്ചന്റെ കൂടെ ഞാനെങ്ങിനെ വിശ്വസിച്ച് ഒറ്റയ്ക്കു വരും? ......സ്വന്തം മകളെ കാമത്തിനിരയാക്കിയ എത്രയെത്ര അപ്പന്മാരുടെ കഥയാ പത്രത്തില്‍ വരുന്നത്? അപ്പച്ചാ ആരെങ്കിലും എന്തെങ്കിലും ചെയ്തെന്നു വെച്ച് ലോകത്തുള്ളവരെല്ലാം അതുപോലെയാണെന്നു ചിത്രീകരിക്കരുത്.........”

ആരോടും മറുത്തൊരു വാക്കു പറയാത്ത, കര്‍ത്താവിനു നിരക്കാത്ത ഒരു കാര്യവും ഇന്നുവരെ ചെയ്തിട്ടില്ലാത്ത, സല്‍ഗുണ സമ്പന്നയെന്ന് പേരുകേട്ട തന്റെ മകള്‍ ലൂസി പറഞ്ഞതു കേട്ട് മാനത്തുനോക്കി വായ തുറന്നു പിടിച്ച സമയത്ത് അതില്‍ കയറിക്കൂടിയ ഈച്ചയെ ഓടിക്കാന്‍ പാടുപെട്ട അപ്പച്ചന്റെ മുഖം മനസ്സില്‍ ഒരു നിമിഷത്തേക്ക് തങ്ങി നിന്നു.

എല്ലാമോര്‍ത്തുകൊണ്ട് ക്രിസ്മസിന്റെ തലേദിവസം വികാരിയെ കണ്ട് കുമ്പസരിക്കാന്‍ പള്ളിയിലേക്കു പോകുന്ന വഴി തന്റെ മക്കളുടെ പ്രായമുള്ള കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ കൂടെ ക്രിസ്മസ് കേയ്ക്കുകളും മറ്റും വാങ്ങി പോകുന്ന കാഴ്ചകണ്ടപ്പോള്‍ ഒരു നിമിഷം നോക്കിനിന്നുപോയി തോമാച്ചന്‍ .

നെടുവീര്‍പ്പിട്ട്കൊണ്ട് വീണ്ടും മുമ്പോട്ടുതന്നെ നടന്ന് റോഡ് മുറിച്ചു കടക്കുമ്പോഴാണതു സംഭവിച്ചത്. എതിരെനിന്നും നിയന്ത്രണം വിട്ടു വന്ന ഒരു ടിപ്പര്‍ ലോറി ( ട്രിപ്പിനു കാശായതുകൊണ്ട് ട്രിപ്പുകൂട്ടാനോടുന്ന അവര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാലം എന്നേ കഴിഞ്ഞു ) തോമാച്ചനെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് കടന്നുപോയി.

***************

സാരമായ പരിക്കുകളോടെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലെത്തിച്ച തോമാച്ചനെ പിറ്റേ ദിവസം ഐ.സി.യു വില്‍ നിന്നും വാര്‍ഡിലേക്കു മാറ്റി. ചുറ്റും കൂടി നിന്ന തന്റെ സഹ പ്രവര്‍ത്തകരെ മാറിമാറി നോക്കിയ ശേഷം തോമാച്ചന്‍ പതുക്കെ ചോദിച്ചു

“ഇന്നു ക്രിസ്മസ്സാ അല്ലിയോ...?”

“അതെ തോമാച്ചാ... അധികം സംസാരിക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞത്”

“ അതേയോ... വീട്ടില്‍ അറിയിച്ചായിരുന്നോ..”

“ഇല്ലാ ... ഈ ദിവസം ഇങ്ങനെയൊരു വാര്‍ത്ത അവരെ അറിയിക്കേണ്ട എന്നു തോന്നി... ”

“നന്നായി.... ”

അപ്പോഴാണ് തോമാച്ചന്റെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തത്
തോമാച്ചന്റെ വീട്ടില്‍ നിന്നും വന്ന കോളെടുത്ത് ആരോ അയാളുടെ ചെവിയില്‍ വെച്ചു കൊടുത്തു

“ഹലോ... പപ്പാ....”

മറു തലയ്ക്കല്‍ ഇളയ മകള്‍

“ ഹ.. ഹലോ .... മോളൂ...”

“ ഹാപ്പി ക്രിസ്മസ്സ് പപ്പാ.... ”
“ ഹ .... ഹാ ... ഹാപ്പി ക്രിസ്സ് മസ്സ്...” ഇതു പറയുമ്പോള്‍ അയാളുടെ തൊണ്ടയിറുക മാത്രമല്ല കണ്ണുകള്‍ നിറയുകയും ചെയ്തിരുന്നു......

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ആഘോഷങ്ങളുടെ ലഹരിയില്‍ മതിമറക്കുമ്പോള്‍, ഒന്നിനും കഴിയാതെ തനിച്ചായിപ്പോകുന്ന ഒരുപാടു ജന്മങ്ങള്‍ക്കു മുന്‍പില്‍ ഈ കഥ സമര്‍പ്പിക്കുന്നതോടൊപ്പം ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.....

Sunday, December 14, 2008

ആദ്യരാത്രിയിലെ പൊട്ടിച്ചിരി...

ബ്രോക്കര്‍ കുഞ്ഞാണ്ടി തോണ്ടി വിളിച്ചപ്പോഴാണ് വേലുവിനു താനിപ്പോള്‍ ബസ്സിന്റെ സൈഡു സീറ്റിലിരിക്കുകയാണെന്ന ബോധമുദിച്ചത്. യാത്രയ്ക്കിടയില്‍ സിനിമാറ്റിക്ക് കളിച്ച മുടികള്‍ മാടിയൊതുക്കി പതുക്കെ പാലക്കാടു സ്റ്റാന്‍ഡില്‍ കാലുകുത്തി.


ഹോട്ടലില്‍ കയറി ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ വയറിന്റെ വലിപ്പം അളന്നപ്പോള്‍ ഇനിയും അളന്നാല്‍ ചിലപ്പോള്‍ ഹോട്ടലിലെ പാത്രങ്ങളുടെയും , കക്കൂസിന്റെയും അളവു താനെടുക്കേണ്ടിവരുമെന്ന ചിന്ത വന്നതുകൊണ്ടാവണം വേലു വീണ്ടും ഒരു കുറ്റി പുട്ടിനുകൂടി ഓര്‍ഡര്‍ കൊടുത്ത കുഞ്ഞാണ്ടിയുടെ കൈക്കു പിടിച്ച് ഹോട്ടലിനു പുറത്തു കടന്നത്.


വേലുവിന്റെ പ്രഥമ പെണ്ണുകാണല്‍ സുദിനമാണിന്ന് , സ്വന്തം നാട്ടില്‍നിന്നും തൊട്ടടുത്ത നാടുകളില്‍ നിന്നും തങ്ങളുടെ മക്കളുടെ ഭാവി പരീക്ഷിക്കാന്‍ ഒരു രക്ഷിതാവും തയ്യാറാവില്ലാ എന്ന തിരിച്ചറിവാണ് കിലോമീറ്ററുകള്‍ താണ്ടി പെണ്ണുകാണാന്‍ ബ്രോക്കറും, വേലുവും പാലക്കാട്ടെ കുഗ്രാമത്തെ ലക്ഷ്യമിട്ടു ബസ്സ് കയറാന്‍ കാരണമായത്.


കുഗ്രാമത്തിലേക്കുള്ള ബസ്സിന്റെ ബോര്‍ഡ് ബ്രോക്കര്‍ കുഞ്ഞാണ്ടി തന്റെ ഫ്യൂസാവാറായ കണ്ണുകൊണ്ട് തപ്പിത്തടഞ്ഞ് വായിച്ചെടുത്തതിനു കാരണം തന്റെ കൂടെയുള്ള ചെറുക്കന്‍ വേലു അഞ്ചാം ക്ലാസ്സ് ബിരുദാനന്തര ബിരുദം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷം കഴിഞ്ഞു എന്നതൊന്നുമാത്രമാണ്.


രണ്ടുപേരും ഒരു വിധം പാലക്കാടന്‍ ചൂടുകാറ്റും ആസ്വദിച്ച് കുഗ്രാമത്തിലേക്കുള്ള യാത്ര തുടരുമ്പോള്‍ ബ്രോക്കറുടെ മുന്‍പില്‍ തന്റെ ഡിമാന്റുകള്‍ നിരത്തുകയായിരുന്നു സ്ത്രീധന വിരോധിയായ വിരുതന്‍ വേലു.


സ്ത്രീധനം വാങ്ങുന്നതിനോട് വേലുവിനു എന്നും എതിര്‍പ്പാണ്, അതു വാങ്ങുന്നവരെ അറപ്പാണ് വെറുപ്പാണ്. അതുകൊണ്ടാണ് സ്ത്രീധനം വാങ്ങാതെയുള്ള തന്റെ നിസ്സാര ഡിമാന്റ് പ്രകാരം പെണ്ണിനെ കെട്ടിക്കൊള്ളാം എന്ന തീരുമാനം വേലുവെടുത്തതും അത് ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ ചെവിയില്‍ പറഞ്ഞതും.


വേലുവിനു പ്രത്യേകിച്ചു ഡിമാന്റുകളൊന്നുമില്ല. പെണ്ണു വെളുത്തു മെലിഞ്ഞ് സുന്ദരിയായിരിക്കണം, വിദ്യാഭ്യാസം ഇച്ചിരി കൂടിപ്പോയാലും കുഴപ്പമില്ലാ എങ്കിലും പനങ്കുല പോലുള്ള മുടിയുണ്ടായിരിക്കണം (പനങ്കുലയില്‍ നിന്നും കള്ളു ചെത്താനാണോ എന്നൊന്നും ചോദിച്ചേക്കരുത്) , പ്രായം ഇരുപതില്‍ കവിയാന്‍ പാടില്ല (പ്രായം മാത്രം) ഇത്രയും ഡിമാന്റുകളെ പെണ്ണിനെക്കുറിച്ചു വേലുവിനുള്ളു. പിന്നെ പെണ്ണിന്റെ കൂടെ പെണ്‍ വീട്ടുകാര്‍ കല്ല്യാണക്കുറിയടിക്കാന്‍ പ്രസ്സില്‍ കൊടുക്കേണ്ട കാശുമുതല്‍ ദേഹണ്ണക്കാരനു ദേഹത്തു പുരട്ടാനുള്ള കുഴമ്പിന്റെ കാശുവരേ കൊടുത്തിരിക്കണം. പിന്നെ ഒരു നൂറ്റിപതിനൊന്നര പവന്‍ സ്വര്‍ണ്ണവും ഒരു മാതിരി മാരുതി കാറും അതിനു പെട്രോളടിക്കാന്‍ കുറച്ച് (അഞ്ചു ലക്ഷം) രൂപയും അവര്‍ കൊടുക്കണം. പക്ഷെ സ്ത്രീധനമായി ഒരു രൂപപോലും കൊടുത്തു പോകരുത് കാരണം വേലുവൊരു സ്ത്രീധന വിരോധിയാണല്ലൊ.


ചാണകക്കുഴിയില്‍ ചാടിച്ചത്ത കോവാലന്റെ ഓര്‍മ്മയ്ക്കായി കെട്ടിയുണ്ടാക്കിയ ബസ്റ്റോപ്പിനടുത്ത് ബസ്സിറങ്ങിയ വേലുവും ബ്രോക്കറും ഇനിയെങ്ങോട്ട് എന്ന ചിന്തയില്‍ മാനത്തു നോക്കിനിന്നു.


അപ്പോഴാണ് അകലെനിന്നും ഒരു ജുബ്ബയും മുണ്ടും ചുറ്റിയ രൂപം കാറ്റിലൂടെ ഒഴുകി വരുന്നത് അവരുടെ കണ്ണില്‍ പെട്ടത്. ബ്രോക്കറെ കണ്ട രൂപം വെറ്റിലക്കറയുള്ള തന്റെ പല്ലുകാട്ടിച്ചിരിച്ച് വേലുവിനെ ചൂണ്ടി “ ഇതാണൊ ചെക്കന്‍ ‍....” എന്നൊരു ചോദ്യവും ചോദിച്ചു.


“അതെ ഇതു തന്നെ ചെക്കന്‍ , ആശാന്‍ വരാന്‍ ഇശ്ശി വൈക്യോ?..... ഉവ്വോ....”


“ വൈക്വേ.... ഹേയ് .... നിങ്ങള്‍ ബസ്സിറങ്ങുന്നത് കണ്ട് ഞാന്‍ ഓടി വന്നതല്ലെ.... ഞാനാരാ മോന്‍ .....



കാരണവരും പെണ്ണിന്റെ അമ്മാവനുമായ കേളുവാശാന്‍ , വൈകിയത് മൂന്നാനും ചെറുക്കനുമാണെന്നുള്ള സത്യം വെട്ടിത്തുറന്നങ്ങു പറഞ്ഞു.



“ കുറേ നടക്കാനുണ്ടോ ആശാനെ?” ബ്രോക്കര്‍ കുഞ്ഞാണ്ടി തന്റെ ആണിയുള്ള കാലു വേച്ചുവെച്ചുകൊണ്ട് ചോദിച്ചു



“ഹേയ് ഇല്ലെന്നേ നമ്മുടെ വിലാസിനിയുടെ വീടിനടുത്തു തന്നെയാ.......”



“ഈ .. വിലാസിനിയുടെ വീട്ടിലേക്ക് കുറേയുണ്ടോ......”


“ഇല്ലെന്നെ ഇവിടെയടുത്താ ഒരു രണ്ടുകിലോമീറ്റര്‍ നടന്നാല്‍ കോന്തന്‍പാറയായി കോന്തന്‍ പാറയില്‍ നിന്നും ഒരു കിലോമീറ്റര്‍ കൂടി നടന്നാല്‍ മതി”


“ഓ ഇവിടെയടുത്താണല്ലെ...?” കേളുവാശാനോടുള്ള അമര്‍ഷം ഈ ചോദ്യത്തിലൊതുക്കി നമ്മുടെ ബ്രോക്കര്‍.


പക്ഷെ പെണ്ണുകാണുമ്പോള്‍ എന്തൊക്കെ ചോദിക്കണം , എവിടെതുടങ്ങണം എന്നുള്ള ചിന്തയില്‍ പുളകിതനായി നടക്കുകയായിരുന്ന വേലു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.


ഒരു വിധം മണവാളനും സംഘവും മണവാട്ടിയുടെ വീട്ടിലെത്തി.


കൊട്ടാരം പോലുള്ള വീട്...... വലിയ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന വെളുത്ത് മെലിഞ്ഞ ആന അവരുടെ പ്രൌഢി വിളിച്ചറിയിച്ചുകൊണ്ടിരുന്നു. വേലുവിനെ വേലിക്കരികില്‍ നിന്നുകൊണ്ട് അയലത്തുകാരിപ്പെണ്ണുങ്ങള്‍ ഒളിഞ്ഞുനോക്കി.... കടക്കണ്ണെറിഞ്ഞുടച്ചുകൊണ്ടിരുന്നു.


പൊതുവെ അവിടുത്തെ ഭൂമിശാസ്ത്രം വേലുവിനങ്ങു പിടിച്ചു. ഇനി ഇവിടെ നിന്നും പെണ്ണു കിട്ടിയില്ലെങ്കിലും വല്ല ആനപ്പാപ്പാനായിട്ടെങ്കിലും ഒരു പോസ്റ്റ് തരപ്പെട്ടാല്‍ മതിയായിരുന്നു എന്നായി വേലുവിന്റെ ചിന്ത.


ബ്രോക്കറും വേലുവും അതിഥികള്‍ക്കുള്ള പ്രത്യേക മുറിയില്‍ ആസനസ്ഥരായി.... പലതരം അലങ്കാര വസ്തുക്കള്‍ നിറച്ച ആ മുറിയില്‍ ഒരു റിസപ്ഷനുമുണ്ടായിരുന്നു.. മൊത്തത്തില്‍ ഒരു ഓഫീസിന്റെ പ്രതീതി...


പെട്ടന്നാണ് സുന്ദരിക്കോതയായ നാരായണിക്കുട്ടി രണ്ടു ഗ്ലാസ്സ് ചായയുമായി പ്രത്യക്ഷപ്പെട്ടത്. വേലു അടി മുടി നോക്കി ....... സുന്ദരിതന്നെ.... വെളുത്ത് മെലിഞ്ഞ് അഭിഷേക് ബച്ചന്റെ പെമ്പിറന്നോത്തിയുടെ രൂപം, പനങ്കുലപോലുള്ള കേശത്തിനു ഭംഗികൂട്ടിക്കൊണ്ട് മുല്ലപ്പൂ ചൂടി അലങ്കരിച്ചിരിക്കുന്നു. പിന്നെയും എന്തരോ....... മൊത്തത്തില്‍ വേലുവിനു പെണ്ണിനെയങ്ങു പിടിച്ചു.


“ ഇതാണ് എന്റെ അനന്തിരവള്‍ നാരായണിക്കുട്ടി ....... ഞങ്ങള്‍ നാരൂ എന്നു വിളിക്കും ... ഇവളു മിടുക്കിയാ മിടു മിടുക്കി.... ഇവളുടെ മിടുക്കു കാരണമാ ഇക്കാണുന്ന സ്വത്തുക്കളെല്ലാമുണ്ടായത്.....................”


അമ്മാവന്റെ പുകഴ്ത്തലില്‍ ഇക്കിളിയായിട്ടെന്നവണ്ണം നാരൂ ഒന്നിളകിച്ചിരിച്ചു..
നാരായണിക്കുട്ടിയുടെ ചായയ്ക്കുപിന്നാലെ അമ്മ അമ്മിണിയമ്മ കൊണ്ടുവെച്ച ജിലേബി കഴിക്കണോ പെണ്ണിന്റെ മുഖത്തു നിന്നും കണ്ണെടുക്കണോ എന്ന കാര്യത്തില്‍ ഒരു നിമിഷത്തേയ്ക്ക് വേലു കണ്‍ഫ്യൂഷനായിപ്പോയി.


ങാ... പെണ്ണിനെ പിന്നേയും കാണാം പക്ഷേ ജിലേബി ഇപ്പഴല്ലേ കിട്ടൂ എന്ന ഒരേയൊരു കാരണം കൊണ്ട് മാത്രം വേലു ജിലേബിപ്പാത്രത്തില്‍ കയ്യിട്ടു തന്റെ കണ്‍ഫ്യൂഷന്‍ തീര്‍ത്തു.


“ ചെക്കനും പെണ്ണിനും വല്ലതും സംസാരിക്കാനുണ്ടെങ്കില്‍ ആവാം......” അമ്മാവന്‍ ഉത്തരവു പുറപ്പെടുവിച്ചത് കാലിയായിക്കൊണ്ടിരിക്കുന്ന ജിലേബിപ്പാത്രത്തില്‍ നോക്കിയായിരുന്നില്ലേ എന്ന കാര്യത്തിലുള്ള സംശയം തല്‍ക്കാലം മാറ്റിനിര്‍ത്തി പെണ്ണിന്റെ നാക്കിന്റെ നീളമളക്കാന്‍ വേലു പെണ്ണിന്റെ റൂമില്‍ കയറി.


കസേരയില്‍ കാലിന്മേല്‍ കാലു കേറ്റി ഇരിക്കുകയായിരുന്ന നാരായണിക്കുട്ടി എന്ന നാരൂ വേലുവിന്റെ വരവു കണ്ടതും നാണത്തിന്റെ ആധിഖ്യം മൂലം തന്റെ കാലിന്റെ തള്ളവിരലുകൊണ്ട് അടുത്തുകണ്ട മേശയ്ക്കു മുകളില്‍ എന്തരോ വരച്ചു.


അങ്ങിനെ അവരുടെ കണ്ണുകള്‍ കഥയും, കവിതയും കഥാപ്രസംഗവും വിരിയിച്ചു .......... തന്റെ ഇരട്ടി വിദ്യാഭ്യാസമുള്ള ( പത്താം ക്ലാസ് സെക്കന്റ് ഇയര്‍) നാരായണിക്കുട്ടിയെ വേളികഴിക്കാന്‍ സ്ത്രീധന വിരോധിയായ വേലു നൂറ്റിപ്പതിനൊന്നരപവനിന്റെയും മാരുതിക്കാര്‍ വിത്ത് പെട്രോള്‍ കാശ് ആന്റ് കല്യാണച്ചിലവ് എന്നിവയുടെ പുറത്ത് സമ്മതം മൂളി “ ഗര്‍..ര്‍ .ര്‍ .ര്‍ ര്‍ ര്‍ ...”


തന്റെ മകന്‍ സ്ത്രീധനമായി ഒരു ചാക്ക് മണല്‍ പോലും വാങ്ങാതെയാണ് കല്യാണം കഴിക്കുന്നത് എന്ന വാര്‍ത്ത വേലുവിന്റെ പിതാജി കോരജിയെ തളര്‍ത്തി...


കോരജി അലറി....“സ്ത്രീ ധനമില്ലാതെ ഒരു കുട്ടിപോലും ഇവിടെ കയറിപ്പോകരുത്...........”


കോരജി തന്റെ മനോവിഷമം കൊണ്ട് പറഞ്ഞതാണെങ്കിലും പറഞ്ഞത് വല്ല ചാനലുകാരുമറിഞ്ഞാലുള്ള വിന കം പുലിവാലോര്‍ത്തുകൊണ്ട് കോരജിയുടെ വായ മക്കള്‍ ആന്‍ഡ് മരുമകള്‍ തോര്‍ത്തിട്ടു മൂടിക്കെട്ടി...


കാരണം കുട്ടിയെ പട്ടിയാക്കുന്ന കാലമാണല്ലൊ...... ഇതായിരിക്കും കലികാലവും കഴിഞ്ഞുള്ള കലിപ്പുകാലം.


അങ്ങിനെ വിവാദങ്ങള്‍ക്കൊടുവില്‍ ആ ദിവസവും വന്നെത്തി ......... വേലുവിന്റെ കല്യാണ ദിവസം.
ചൈനയില്‍നിന്നും വരുത്തിയ പ്രത്യേക വാഴയിലയില്‍ സദ്യവിളമ്പി തീറ്റ മത്സരത്തിനു തിരികൊളുത്തി...... വിളിച്ചവരും വിളിക്കാത്തവരും സദ്യയുണ്ട് അവരവരുടെ പാട്ടിനു പോകുന്നതിനിടയിലെപ്പഴോ അതും സംഭവിച്ചു. മറ്റൊന്നുമല്ല വേലുവിന്റെ താലികെട്ട് എന്ന ലളിതമായ ചടങ്ങ്.


ശല്യക്കാരായ ബന്ധുമിത്രാദികളെ ഒരു വിധം പറഞ്ഞു വിട്ട ശേഷം വേലു തന്റെ ആദ്യരാത്രിയെ വരവേല്‍ക്കാന്‍ എന്തിനും തയ്യാറായി തന്റെ മുറിയില്‍ ഇരിപ്പുറപ്പിച്ചു.


സമയം ഇഴഞ്ഞു നീങ്ങി ...വേലു ക്ലോക്കിന്റെ സൂചി തിരിച്ചു വെയ്ക്കണോ എന്നുവരെ ചിന്തിച്ചുപോയ നിമിഷങ്ങളായിരുന്നു അത്.


അതാ ... വാതില്‍ക്കല്‍ പാദസരത്തിന്റെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട് അവള്‍ വരുന്നു.... തന്റെ എല്ലാമെല്ലാമായ നാരായണീക്കുട്ടി അലിയാസ് നാരൂ...


കയ്യില്‍ ഒരു കപ്പ് ഐസ്ക്രീമുമായി അവള്‍ മന്ദം മന്ദം നടന്നു വരികയാണ്.


വേലുവിനു നാണമായി ..... എന്തു പറയണം.... എന്തു ചോദിക്കണം...... പേരു ചോദിച്ചാലോ?..... അയ്യേ അതു മോശമല്ലെ... കല്യാണക്കുറിയില്‍ പേര് അച്ചടിച്ചു വെച്ചിട്ടുള്ളതല്ലെ......


അപ്പോഴാണ് പാലിനു പകരം തന്റെ പ്രിയതമ ഐസ്ക്രീമാണു കൊണ്ടുവന്നത് എന്ന സത്യം വേലുവിനു മനസ്സിലായത് .... ഉടനെ തന്നെ സംസാരിച്ചു തുടങ്ങാന്‍ ഒരു വിഷയം കിട്ടിയ സന്തോഷത്തില്‍ വേലു ചോദിച്ചു.


“എന്താ പാലില്ലേ?.... എന്തിനാ ഈ ഐസ്ക്രീം....? “


“ഓ... പാലൊക്കെ ഇപ്പോ ഔട്ട് ഓഫ് ഫാഷനല്ലേ? അല്ലേലും ഈ ആദ്യരാത്രിയിലൊക്കെ എനിക്കു ഐസ്ക്രീമാ ശീലം “


“ആദ്യരാത്രിയില്‍ ശീലമൊ?.........”


“അല്ലാ... പൊതുവേ എനിക്ക് ഐസ്ക്രീമാ ഇഷ്ടം എന്നു പറയുകയായിരുന്നു...”


ഐസ്ക്രീമെങ്കില്‍ ഐസ്ക്രീം ..... വേലു ഒറ്റയിരിപ്പിനകത്താക്കിയ ശേഷം ബാക്കി ഐസ്ക്രീമിനു കാത്തു നിന്ന നാരായണിക്കുട്ടിയോട് ഒരു സോറി കം ഗുഡ്നൈറ്റ് പറഞ്ഞ വേലു തലേദിവസം ഉറക്കൊഴിഞ്ഞ ക്ഷീണത്തില്‍ ഉറങ്ങിപ്പോയി.


പോത്തുപോലെ കിടന്നുറങ്ങുന്ന വേലുവിനെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ച നാരായണിക്കുട്ടി തന്റെ പനംകുല വെപ്പുമുടി അഴിച്ച് ഹാംഗറിലിട്ടശേഷം രണ്ടു നെടുവീര്‍പ്പിട്ട് പേനരിക്കുന്ന തന്റെ തലയില്‍ ആഞ്ഞു മാന്തി....


കാലിയായ ഐസ്ക്രീം കപ്പില്‍ നോക്കിയപ്പോള്‍ നാരായണീക്കുട്ടിയെ പലതും ഓര്‍മ്മിപ്പിച്ചു. അച്ഛന്‍ പഴഞ്ചനായ അമ്മയെ വിട്ട് പുത്തന്‍ അമ്മയെ തേടിപ്പോയപ്പോള്‍ പട്ടിണി സഹിക്കവയ്യാതെ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ തന്നെ ആരോ പട്ടിണി മാറ്റാന്‍ ഐസ്ക്രീം പാര്‍ലറില്‍ കയറ്റി ഐസ്ക്രീം വാങ്ങിച്ചു തന്നതും , പിന്നീട് അയാളെപ്പോലുള്ള പലരുടേയും പട്ടിണി താന്‍ മാറ്റിയതും, ആന, തോട്ടി മുതല്‍ രണ്ടു നില മാളികവരെ സ്വന്തമാക്കിയെങ്കിലും ഒരു ഭര്‍ത്താവിനെ തനിക്കു കിട്ടില്ലാ എന്ന സത്യം നാട്ടുകാര്‍ വിളിച്ചു പറഞ്ഞപ്പോള്‍ മറുനാട്ടുകാരനായ ഒരു ഭര്‍ത്താവിനെ വിലക്കെടുത്തതും മറ്റും ഓര്‍മ്മയിലൂടെ മിന്നിമറഞ്ഞപ്പോള്‍ പണമുണ്ടെങ്കില്‍ എന്തും വിലയ്ക്കു കിട്ടുമെന്ന പുഛഭാവമായിരുന്നു അവളുടെ മുഖത്ത്. കാരണം പുതിയ അമ്മയെ തേടിപ്പോയ അച്ഛന്റെ കൈയിലും പണമുണ്ടായിരുന്നല്ലൊ.


എല്ലാമോര്‍ത്തുകൊണ്ട് നാരായണിക്കുട്ടി നാലഞ്ചു ചാട്ടം ചാടിയ ശേഷം പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഇതൊന്നുമറിയാതെ കൂര്‍ക്കംവലിച്ചുറങ്ങുകയായിരുന്നു നമ്മുടെ വേലു.


വേലു നല്ല ഉറക്കമാണെന്ന് ഒന്നുകൂടി ഉറപ്പു വരുത്തിയ നാരായണിക്കുട്ടി ബാത്ത്‌റൂമില്‍ ചെന്ന് തന്റെ ശരീരമാസകലം തേച്ചു പിടിപ്പിച്ച ക്രീമുകളും വെളുത്ത പൊടിയും കഴുകിക്കളഞ്ഞ് കണ്ണാടിയില്‍ തന്റെ സ്വത സിദ്ധമായ രൂപം കണ്ട് ആര്‍ത്തട്ടഹസിച്ച് ഓടിച്ചെന്ന് കിടന്നു. പെട്ടന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന വേലു തന്റെ അരികില്‍ കിടക്കുന്ന താടകരൂപം കണ്ട് വീണ്ടും ബോധം കെട്ടു മലര്‍ന്നടിച്ചു വീണു.
*************************
സമൂഹത്തില്‍ ഇത്തരം നാരായണിക്കുട്ടികളെയും, വേലുമാരെയും ധാരാളം കാണാന്‍ സാധിക്കും .
മറ്റുള്ളവരുടെ മുന്‍പില്‍ സ്ത്രീധനത്തെ (സ്ത്രീധനം പോലുള്ള പല അനാചാരങ്ങളെയും) ശക്തമായെതിര്‍ക്കുകയും രഹസ്യമായോ അതല്ലാ എങ്കില്‍ വേറെ എന്തെങ്കിലും പേരിലോ സ്ത്രീധനത്തുക അടിച്ചെടുക്കുകയും ചെയ്യുന്ന വിരുതന്മാരെ നാം കാണാറില്ലേ? ആണ്‍‌മക്കളെ വളര്‍ത്തുമ്പോള്‍ ഭാവിയില്‍ കൈവരുന്ന സ്ത്രീധനത്തുക സ്വപ്നം കാണുന്ന മാതാപിതാക്കളെ നാം കണ്ടിട്ടില്ലേ?

നാരായണിക്കുട്ടിയെ പോലുള്ളവര്‍ സമൂഹത്തില്‍ എങ്ങിനെയുണ്ടാകുന്നു? അവര്‍ ഒരിക്കല്‍ ചെയ്ത തെറ്റ് (ചിലപ്പോള്‍ അരച്ചാ‍ണ്‍ വയറിനു വേണ്ടി ചെയ്തതാണെങ്കില്‍ പോലും) വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്താണ്? ഒരാളെ ചീത്തയായി മുദ്രകുത്തപ്പെടുമ്പോള്‍ അയാളെ നല്ല വഴിയിലേക്കു നയിക്കാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ?

ഈ കഥയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക

Monday, December 1, 2008

കോഴിത്തമ്പുരാന്‍...

ശുംഭോതര വര്‍മ്മ ‘കോഴി’ത്തമ്പുരാന്‍ പള്ളിയുറക്കം കഴിഞ്ഞു കോട്ടുവാ ഒന്നുരണ്ടു തവണ ആഞ്ഞു വിട്ട ശേഷം വാടകക്കൊട്ടാരത്തിന്റെ അടുക്കളയില്‍ ചെന്ന് ആര്‍ത്തിയോടെ നോക്കി മഹാറാണി നാണിത്തമ്പുരാട്ടിയോടു വിളിച്ചു ചോദിച്ചു.

“എട്യേ...... ചായയില്ലേട്യേ.......”

“ചായ .......കൊല്ലും ഞാന്‍ .. രാജാവാണുപോലും രാജാവ്. അയല്‍ രാജ്യങ്ങളിലെ രാജപത്നിമാര്‍ റോഡ്‌റോയിസിലും, ബെന്‍സിലുമെല്ലാം വിലസുമ്പോള്‍ ഇവിടെയുള്ള പ്രീമിയര്‍ പത്മിനിയില്‍ കയറി എഴുന്നള്ളുന്ന മഹാറാണിയായ എന്നെ ഈ നാട്ടിലെ പെണ്ണുങ്ങള്‍ പുഛത്തോടെയാണു നോക്കുന്നത് ... ഇതുവല്ലതുമറിയാമൊ നിങ്ങള്‍ക്ക്..?”

ഒരു ഗ്ലാസ്സ് ചായ കിട്ടണമെങ്കില്‍ മഹാരാജാവായ താന്‍ എന്തെല്ലാം കേള്‍ക്കണം, എന്തെല്ലാം സഹിക്കണം എന്ന ചിന്തകള്‍ കൂടിക്കൂടി വന്നപ്പോള്‍ കൊട്ടാരം ചായക്കാരിയുടെ നേരെ കണ്ണുരുട്ടാന്‍ പുറപ്പെട്ടതായിരുന്നു രാജാവ് .. പക്ഷെ രാജന്‍ അതങ്ങു ക്ഷമിച്ചു കാരണം, പണ്ടൊരിക്കല്‍ കണ്ണുരുട്ടിയതിന് രാജ്യത്തിലെ ചായയിടല്‍ തൊഴിലാളി യൂണിയന്‍ സമരം ചെയ്ത് കൊട്ടാരം മതിലുകള്‍ ചവിട്ടിപ്പൊളിച്ചതും, കൊട്ടാരം തൊഴുത്തുകളിലെ കാലികളെ അഴിച്ചുകൊണ്ടുപോയി തൊഴുത്തു ‘കാലി’ത്തൊഴുത്താക്കിയതും എല്ലാം ഒരു മിന്നായം പോലെ മനസ്സില്‍ ഓടിയെത്തിയതായിരുന്നു.

രാവിലേയുള്ള കട്ടന്‍ കിട്ടാത്തതില്‍ മനം നൊന്ത് കൊട്ടാരത്തിലെ ചാരു കസേരയിലിരിക്കുമ്പോഴാണ് ചിന്തകള്‍ ഓരോന്നായി മഹാരാജാവിനെ വേട്ടയാടിയത്.

മാസങ്ങള്‍ക്കു മുന്‍പ് രാജ്യത്തെ പട്ടിണിമാറ്റണമെന്നുപറഞ്ഞ് രാജ്യത്തുള്ള കര്‍ഷകര്‍ കൃഷി നിര്‍ത്തി വെച്ചു സമരം നടത്തിയപ്പോള്‍ മഹാരാജാവ്‌ തന്റെ തിരുവയറിന്റെ കാളിച്ച മാറ്റാന്‍ ഖജനാവിന്റെ അടിത്തട്ടില്‍ തപ്പുന്ന സമയത്താണ് പിന്നില്‍ നിന്നും ആരോ തോണ്ടി വിളിച്ചത്. തിരിഞ്ഞുനോക്കിയ രാജാവിന്റെ മുന്‍പില്‍ കൊട്ടാരം വിദൂഷകന്‍ ആനക്കൊമ്പില്‍ രവി നിന്നു ചിരിക്കുന്നു.

“എന്തുവാടെ കിടന്നു ചിരിക്കുന്നത്?...” രാജാവിന് ആകാംക്ഷ , അത്യാഗ്രഹം വിത്ത് ആക്രാന്തം പിന്നെ എന്തരോ.......

“വെറുതേ ഖജനാവില്‍ തപ്പി സമയം കളയേണ്ട രാജാവെ, ഉണ്ടായിരുന്നതെല്ലാം അങ്ങയുടെ പ്രൈവറ്റ് സെക്രട്ടറി കം ഡ്രൈവര്‍ പുഷ്കരന്‍ പെറുക്കിയെടുത്തു.”

“പുഷ്കരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ......”രാജാവ് അലറി ......രാജാവിനെയും രാജ്യത്തിനെയും വിലക്കെടുക്കാനുള്ള സമ്പാദ്യം രാജാവിന്റെ തണലില്‍ നിന്നുതന്നെയുണ്ടാക്കിയ പി.എ കം ഡ്രൈവര്‍ പുഷ്കരന്‍ മാസപ്പിരിവിനു പോയതായതുകൊണ്ട് രാജാവിന്റെ അലറല്‍ കേട്ടില്ല.....

ഖജനാവിന്റെ ഡ്യൂപ്ലിക്കറ്റ് ചാവിയുണ്ടാക്കിയ മന്ത്രിപുംഗവനും പിരിവിനു പോയതായിരിക്കണം ..... ങാ... എല്ലാം പല്ലുകടിച്ചു സഹിക്കുക എന്നല്ലാതെ അഖിലലോക രാജാവു യൂണിയന്‍ എന്ന ഒന്ന് ഇതുവരെ ഉടലെടുത്തിട്ടില്ലാത്തതുകൊണ്ട് പാവപ്പെട്ട രാജാക്കന്മാര്‍ക്ക് ഒന്നിനും നിവൃത്തിയില്ലല്ലൊ.

തന്റെ വയറു കത്തുന്നതു അണയ്ക്കാന്‍ തല്‍ക്കാലം എന്തു ചെയ്യും എന്നു കൊട്ടാരം വിദൂഷകനുമായി ചര്‍ച്ച നടത്തിയതിന്റെ ഫലമായാണ് കൊട്ടാരം വൈദ്യരുടെ അടുക്കളയില്‍ തലയിലൂടെ മുണ്ടിട്ട രാജാവും , വിദൂഷകനും വലിഞ്ഞു കയറിയത്. അവിടെ നിന്നും മതി വരുവോളം കപ്പയും മത്തിക്കറിയും വെട്ടിവിഴുങ്ങിയ രാജാവ് അറിയാതെ ഒരു ഏമ്പക്കം വിട്ടതാണെല്ലാറ്റിനും കാരണമായത്. വൈദ്യര്‍ ഏതോ മരുന്നു പരീക്ഷിച്ചു നോക്കാന്‍ കൊണ്ടുവന്ന ചെറുപ്പക്കാരനെ പാട്ടുപാടി(?) ഉറക്കുകയായിരുന്ന വൈദ്യ പത്നി ഏമ്പക്കത്തിന്റെ ശബ്ദം കേട്ടു അടുക്കളയില്‍ ഓടിയെത്തി. രാജാവിനെയും , വിദൂഷകനെയും കയ്യോടെ പിടികൂടി ......

സംഗതി നാറ്റക്കേസാ‍വാതിരിക്കാന്‍ തന്റെ കൊട്ടാരംതന്നെ വൈദ്യ പത്നിക്കെഴുതിക്കൊടുത്ത മഹാരാജാവ് അതേകൊട്ടാരത്തില്‍ വൈദ്യ പത്നിക്കു മാസാമാസം വാടകകൊടുത്താണു കഴിയുന്നത്. പക്ഷെ ഇതൊന്നും കൊട്ടാരം വിദൂഷകനല്ലാതെ ഇരു ചെവിയറിഞ്ഞിട്ടില്ല എന്നത് പരമരഹസ്യമാണെന്നു് കൊട്ടാരം വിദൂഷകന്‍ നാടായ നാടെല്ലാം പറഞ്ഞു പരത്തി.

എല്ലാം ഓര്‍ത്തുകൊണ്ട് ചാരുകസേരയിലിരുന്ന മഹാരാജാവു നെടുവീര്‍പ്പിട്ടുകൊണ്ട് ഖജനാവിനു സമമായ തന്റെ തിരുവയറും തടവി സ്വല്പമൊന്നു മയങ്ങിപ്പോയി.

ഈ സമയത്താണ് രാജകുമാരിയും കവയിത്രിയും കല്യാണം കഴിക്കാന്‍ മൂപ്പെത്തിയവളുമായ കുമാരി സരസു തന്റെ നൂറ്റൊന്നു കവിതകളില്‍ നിന്നും തിരഞ്ഞെടുത്ത ഏതാനും വരികള്‍ മൂളിക്കൊണ്ട് ( വാക്കുകളായി പുറത്തു വന്നാല്‍ നാട്ടുകാരുടെ വക തന്റെ നെടും പുറത്തു കിട്ടുമെന്നറിയാവുന്നത് കൊണ്ട്) കൊട്ടാരത്തിന്റെ ഉമ്മറത്തെത്തിയപ്പോഴാണ് അച്ഛന്‍ തമ്പുരാന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതുകണ്ടത്.

അച്ഛനുറങ്ങുന്ന വീട്ടില്‍ ഇപ്പോള്‍ തന്റെ കൂടെ തന്റെ ഗുരു കൊട്ടാരം കവി ചട്ടമ്പിരമേശനുമുണ്ടായിരുന്നെങ്കിലെന്നു ചിന്തിച്ച് കൊട്ടാര വാതില്‍ക്കലേക്കു നോക്കിയ രാജകുമാരി ഞെട്ടി.

അതാ മന്ത്രിപുംഗവന്റെയും , കൊട്ടാരം പി.ഏ ( പിന്നില്‍ നിന്ന് അലക്കുന്നവന്‍ ) യുടെയും കൂടെ രണ്ടു ഭീകരര്‍ എ.കെ.നാല്‍പ്പത്തേഴുമായി കൊട്ടാരത്തിനെ ലക്ഷ്യമാക്കി വരുന്നു.

കുമാരി ഞെട്ടി എന്നു മാത്രമല്ല ഉറങ്ങിക്കിടന്ന മഹാരാജാവിനെ കുലുക്കി വിളിക്കുകയും ചെയ്തു.
ഭീകരരെക്കണ്ട രാജാവ് ഞെട്ടിവിറച്ചപ്പോള്‍ മന്തി പുങ്കവന്‍ സമാധാനിപ്പിച്ചു .“പ്രഭോ .... ഈ പാവം ഭീകരര്‍ അങ്ങയെ കൊല്ലാന്‍ വന്നതല്ല മറിച്ച് രക്ഷിക്കാന്‍ വന്നതാ.....”

“നമ്മെ രക്ഷിക്കാനൊ?!!!”

“ അതേ രാജന്‍ .... അങ്ങേക്ക് അങ്ങയുടേതെന്നു പറയപ്പെടുന്ന ഏകപുത്രി സരസു കുമാരിയെ കല്യാണം കഴിപ്പിച്ചയയ്ക്കേണ്ടേ?”

“ വേണം, പക്ഷെ അവളെ വേളി കഴിക്കണമെങ്കില്‍ അയല്‍ രാജ്യത്തെ രാജകുമാരന് ഒരു ക്രോറിന്റെ ഫ്ലാറ്റ് അങ്ങു ദുഫായിലോ .. അതല്ലാ എങ്കില്‍ തുല്യ വിലയ്ക്കുള്ള ഒരു വില്ല അങ്ങു കാസര്‍ക്കോട്ടോ വേണമെന്നല്ലെ പറഞ്ഞത് . അതും പോരാഞ്ഞ് കല്യാണക്കുറികൊടുക്കാന്‍ പോവാന്‍ ഒരു റോയല്‍ ലിമോസിന്‍ കാറുംകൂടി വേണമെന്നാണവന്റെ ഡിമാന്റ്. അല്ലാ എങ്കില്‍ വല്ല പാട്ടുകച്ചേരിയിലും സമ്മാനം വാങ്ങിയ ഏതെങ്കിലും പെണ്‍കുട്ടിയെ അവനങ്ങു കെട്ടും പോലും. ഇതെല്ലാം ഞാനെവിടുന്നെടുത്തുകൊടുക്കും മന്ത്രീ...?”

“തളരരുത് രാജന്‍ തളരരുത്..... അതിനല്ലേ ഈ ഫീകരര്‍ വന്നിരിക്കുന്നത് ...... കുമാരിയുടെ വിവാഹം നടക്കുക തന്നെ ചെയ്യും ”

“ഉവ്വോ ..... എങ്കില്‍ കയറിയിരിക്കൂ ഭീകര കുട്ടികളെ......”

തങ്ങളുടെ പുറത്തു ചുമന്നു കൊണ്ടുവന്ന വലിയ ഒരു ചാക്കുനിറച്ചു കുത്തിത്തിരുകിയ പണം രാജാവിനു മുന്‍പില്‍ കാഴ്ചവെച്ച ഭീകരര്‍ രാജാവിനെ വണങ്ങി നിന്നു. ആയിരത്തിന്റെ നോട്ടുകള്‍ തന്നെ തുറിച്ചുനോക്കുന്നതുകണ്ട രാജാതിരാജന്‍ തന്റെ സ്വന്തം ചെവി പിടിച്ചു പിരിച്ചു നോക്കി . “ ഉവ്വ് വേദനിക്കുന്നുണ്ട്...... അപ്പോ സ്വപ്നമല്ല...”

സ്വപ്നം കാണുന്ന രാജാവിനെ തോക്കിന്റെ പാത്തികൊണ്ട് തോണ്ടിയ ഭീകരന്മാരിലൊരാള്‍ രാജാവു തങ്ങള്‍ക്കു ചെയ്തു തരേണ്ട പ്രത്യുപകാരത്തെപ്പറ്റി രാജാവിനോട് ഇങ്ങനെ വിവരിച്ചുകൊടുത്തു.

“ ലോകത്തിലെ സകല കാര്യങ്ങള്‍ക്കും തീരുമാനമുണ്ടാക്കുക എന്ന ലക്ഷ്യവുമായി ബീഡി വലിച്ച് പുക മൂക്കിലൂടെ വിടുകയും , അമേരിക്കന്‍ പ്രസിഡണ്ടിന്റെ അടുക്കളയിലെ അമ്മിക്കല്ലിന്റെ കളറിനെച്ചൊല്ലിവരേ തര്‍ക്കിച്ച് തമ്മില്‍ കത്തിക്കുത്തുവരെയുണ്ടാക്കുകയും ചെയ്യുന്നവരുടെ കേന്ദ്രമായ സുലൈമാന്റെ ചായക്കട തകര്‍ക്കണം . അതിനുള്ള കോപ്പുകള്‍ മണ്ടങ്കര ഉണക്കത്തോടു വഴി വാഴത്തടിചങ്ങാടത്തില്‍ കൊണ്ടുവരുമ്പോള്‍ തീരദേശഭടന്മാരെ തല്‍ക്കാലം ആ ഭാഗത്തു നിന്നും നീക്കം ചെയ്യണം . അതല്ലാ എങ്കില്‍ അവര്‍ക്കു കണ്ണു മൂടിക്കെട്ടാന്‍ ഓരോ കറുത്ത തുണി നല്‍കിയാലും മതി. ”

ഡിമാന്റു കേട്ട രാജാവ് ‘ശുംഭോതര വര്‍മ്മ കോഴിത്തമ്പുരാന്‍ ‍’ പണച്ചാക്കിനെ നോക്കി നാവില്‍ പൊട്ടിയ വെള്ളം അടക്കിനിര്‍ത്തിയ ശേഷം തീരദേശഭടന്മാരെ ഒതുക്കാനും സുലൈമാന്റെ ചായക്കട തകര്‍ക്കാനുമുള്ള അനുമതി പുറപ്പെടുവിച്ചു.

ഭീകരര്‍ ആര്‍ത്തു ചിരിച്ചു “ ഹി..ഹി.ഹി..”

അങ്ങിനെ മാസങ്ങള്‍കൊണ്ട് സുലൈമാന്റെ ചായക്കടയും പരിസരവും വീക്ഷിച്ച് ഭൂമിശാസ്ത്രവും , ജന്തുശാസ്ത്രവും പഠിച്ച ശേഷം ഭീകരര്‍ ചായക്കടയില്‍ ഇരച്ചു കയറി....
കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചിട്ടു. എങ്ങും പരിഭ്രാന്തി ..... അങ്കലാപ്പ്.....അമ്പരപ്പ്............
രാജ്യമൊട്ടുക്കും ഭീതി ............ ചായക്കടയില്‍ ഇരച്ചു കയറിയ ഭീകരരെപിടിക്കാന്‍ രാജ ഭടന്മാരെത്തി ... ഭടന്മാരുടെ നീക്കങ്ങള്‍ വാര്‍ത്തയുടെ ആളുകള്‍ അപ്പപ്പോള്‍ തന്നെ ഭീകരരെ ലൈവായി അറിയിച്ചുകൊണ്ടിരുന്നു. ഭീകരരെ കൊന്നൊടുക്കിയ ഭടന്മാര്‍ വന്നിടത്തേക്കു തന്നെ തിരിച്ചുപോയി..................... വാര്‍ത്തകളുടെ ആള്‍ക്കാര്‍ക്ക് അതുമൊരുവാര്‍ത്തയായി!!

“ സര്‍ ഇതാണു കഥ .... ഇനി ക്ലൈമാക്സ്കൂടി എഴുതാനുണ്ട്..”

ഇത്രയും പറഞ്ഞുകൊണ്ട് കഥയെഴുതുന്ന പണി ചെയ്തു ജീവിക്കുന്ന കട്ടപ്പന ദാസപ്പന്‍ സിനിമാ സംവിധായകന്‍ പി.കെ ചന്ദ്രുവിന്റെ മുന്‍പില്‍ വിയര്‍ത്തു നിന്നു ......

പി.കെ ചന്ദ്രു കട്ടപ്പന ദാസപ്പനെ അടിമുടി നോക്കി തരിച്ചു നിന്നു പോയി. അതു കണ്ട കട്ടപ്പന ദാസപ്പന്‍ ഇടയ്ക്കു മുറിഞ്ഞ വാചകങ്ങള്‍ തുടര്‍ന്നു.

“ സാര്‍, സാറ് ഇത്രയും നല്ല ഒരു കഥ ഇതിനു മുന്‍പ് കേട്ടിട്ടില്ലാ അല്ലേ? അതല്ലേ തരിച്ചു നില്‍ക്കുന്നത്? ഇനി ക്ലൈമാക്സ് കൂടി പറയട്ടേ സാര്‍”

“ ഭാ‍ാ‍ാ‍ാ‍ാ ........ ക്ലൈമാക്സ് പറഞ്ഞാല്‍ ദ്രോഹീ .. നിന്റെ ക്ലൈമാക്സു, ഞാന്‍ തീര്‍ക്കും ...... കഥയും കൊണ്ടു വന്നിരിക്കുന്നു മനുഷ്യനെ മിനക്കെടുത്താന്‍ .......... ഏതു സമയത്താണു ദൈവമെ എനിക്കു സംവിധായകനാവാന്‍ തോന്നിയത്................”

“അവന്റെ കഥയ്ക്കെന്താ ഒരു കുഴപ്പം? തോക്കിനു തോക്കില്ലേ? അടിപിടിക്ക് അടിപിടിയില്ലെ? തെറിവിളിക്കു തെറിവിളിയുമുണ്ട് അതുകൊണ്ട് സുരേഷ്ഗോപിയെ നായകനാക്കി ഈ പടമെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.......”എണ്ണപ്പാടത്തിലദ്ധ്വാനിച്ച വിയര്‍പ്പിന്റെ വിലകള്‍ പടം പിടിച്ചു തീര്‍ക്കാനെത്തിയ സുരേഷ് ഗോപിച്ചേട്ടന്റെ ഫാനായ പ്രൊഡ്യൂസര്‍ കുഞ്ഞപ്പന്‍ ചേട്ടന്‍ സൊംവിധായകന്റെ മുന്‍പില്‍ തന്റെ ഉറച്ച വാക്കുകള്‍ പുറത്തുവിട്ട ശേഷം ഇങ്ങനെ കൂടി പറഞ്ഞു

“ ഈ കഥയില്‍ സുരേഷ് ഗോപിയെ നായകനാക്കി പടമെടുക്കുന്നില്ലാ എങ്കില്‍ ഞാന്‍ പണവും കൊണ്ട് എന്റെ വഴിക്കു പോകും ഷിറ്റ്............”

ഇതുകേട്ട സംവിധായകന്‍ പി.കെ ചന്ദ്രു കഥയില്‍ കാര്യമില്ലാ, ചോദ്യവുമില്ലാ നമുക്കും കിട്ടണം മണീസ് എന്ന വിലയേറിയ സിനിമാ മന്ത്രം മനസ്സില്‍ ധ്യാനിച്ച് കട്ടപ്പന ദാസപ്പന്റെ ‘കോഴിത്തമ്പുരാന്‍ ‘ സിനിമയാക്കാന്‍ ഷിറ്റടിച്ചു പാസ്സാക്കി.

********************
ഓ.ടൊ: നമ്മുടെ സുരക്ഷാ പാളിച്ചയും അതുപോലെതന്നെ മാധ്യമങ്ങള്‍ ലൈവായി നമ്മുടെ കമാന്റോകളുടെ നീക്കങ്ങള്‍ പുറത്തു വിട്ടത് ഏറെക്കുറെ അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ ഭീകരര്‍ക്കു സഹായമായില്ലയോ? എന്നതും പിന്നെ ഇതിനെയെല്ലാം തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് വളച്ചൊടിച്ച് (കെട്ടുകഥയാക്കി) ഒരു സിനിമാ പിടിച്ച് കാശുണ്ടാക്കാന്‍ ഭാവിയില്‍ ശ്രമം നടക്കും എന്നതും ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചു എന്നു മാത്രം....

Thursday, November 13, 2008

ഷേക്സ്പിയര്‍ (നാലാംക്ലാസ്സ് ബ്ലോഗര്‍)


 കാര്യമായിരുന്നു മനുഷ്യന്‍ വല്ല പരസ്യവും കാണുമ്പോഴായിരിക്കും ഇടയ്ക്ക് കൊണ്ട്ചെന്ന് വല്ല വാര്‍ത്തായും, സിനിമായുമൊക്കെയിട്ട് മനുഷ്യനെ ബോറടിപ്പിക്കുകയും, തമ്മിലടിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്!!.” പരസ്യം കാണുന്നതിനിടയില്‍ കോമഡി പ്രോഗ്രാം വന്നപ്പോള്‍ കോമുക്കുറുപ്പ് ആരോടെന്നില്ലാതെ പിറുപിറുക്കാന്‍ തുടങ്ങി.

കോമുക്കുറുപ്പ് പണ്ടത്തെ ഒതേനക്കുറുപ്പിന്റെ വകയില്‍ ആരൊക്കെയോ ആയിട്ടു വരും. തികഞ്ഞ ഗാന്ധിയന്‍ (കാരണം തലയില്‍ ഒറ്റ മുടിയില്ല). കോമുക്കുറുപ്പിന്റെ തലയില്‍ മുടി വളരാത്തതിനു നാട്ടുകാര്‍ കണ്ടെത്തിയ കാരണം പലതാണ്. പലതിലും കഴമ്പില്ലാതില്ലാ എന്ന സത്യവും കോമുക്കുറുപ്പിനറിയാം.

തികഞ്ഞ കളരിയഭ്യാസിയാണ് കോമുക്കുറുപ്പിന്റെ തന്തപ്പടി രാഘവക്കുറുപ്പ്. പണ്ടൊക്കെ കുറുപ്പന്മാര്‍ പടവാള്‍ കൊണ്ട് പടവെട്ടി കുടുംബം പുലര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് രാഘവക്കുറുപ്പും മക്കളും അരി വാങ്ങുന്നത് കൊടുവാള്‍ കൊണ്ട് കാടുവെട്ടിയാണ് എന്നൊരു വളരെ ചെറിയ മാറ്റം മാത്രം. കോമക്കുറുപ്പിനെക്കൂടാതെ വേറെ മൂന്ന് കുറുപ്പന്മാരും , രണ്ടു കുറുപ്പികളും രാഘവക്കുറുപ്പിന്റെ കളരിപരമ്പര നിലനിര്‍ത്തുന്നുണ്ടായിരുന്നു.

പക്ഷെ കോമക്കുറുപ്പിനൊഴികെ മറ്റെല്ലാവര്‍ക്കും തലയില്‍ മുടിയുണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും അവര്‍ക്കൊന്നും തലയില്‍ തലച്ചോറില്ലാ എന്നതാണ് കോമുക്കുറുപ്പിന്റെ കണ്ടെത്തല്‍.

അച്ഛന്റെ തൊഴിലായ കാടുവെട്ടലില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തതിനാലും പണ്ട് നാലാം ക്ലാസ്സ്‌വരെ പഠിച്ചു എന്ന അഹങ്കാരമുള്ളതിനാലും കോമുക്കുറുപ്പ് തൊഴിലിനു പുതിയ മേഖലകള്‍ കണ്ടെത്തുകയായിരുന്നു.

ഇഷ്ടമില്ലാത്ത വിഷയമേതാണെന്നു ചോദിച്ചാല്‍ മലയാളികളുടെ കോമഡിയാണെന്ന സത്യം ഉറക്കത്തില്‍ നിന്നാണെങ്കിലും കുറുപ്പ് ചാടിപ്പറയും.
ആദ്യമാദ്യമൊക്കെ മലയാളം ബ്ലോഗെഴുതി പരീക്ഷിച്ചുനോക്കിയ കോമക്കുറുപ്പ് അവിടെയും കൊമേഡിയന്മാര്‍ വലിഞ്ഞു കയറിയെന്നുകണ്ടപ്പോള്‍ മെല്ലെ തന്റെ ഉള്ളതടിയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ബ്ലോഗില്‍നിന്നും രക്ഷപ്പെട്ട കോമുക്കുറുപ്പ് പണിയെടുക്കാതെ എങ്ങിനെ ജീവിക്കാം എന്നു ചിന്തിച്ച് ചിന്തിച്ച് താടി നീട്ടി വളര്‍ത്തി (എന്നിട്ടും മുടി വളര്‍ന്നില്ല).


മുടിയില്ലാത്ത കുറുപ്പിനു തൊഴിലും‌കൂടിയില്ലാ എന്നു വന്നാല്‍ കല്യാണം കഴിക്കാന്‍ കുറുപ്പിയെപ്പോയിട്ട് കറുപ്പിയെപ്പോലും കിട്ടില്ലാ എന്ന സത്യം അമ്പത്തിയൊന്നുകാരനായ കോമുക്കുറുപ്പ് മനസ്സിലാക്കിയപ്പോഴേക്കും വളരെ വൈകിയിരുന്നു.


അങ്ങിനെയിരിക്കുമ്പോഴാണൊരുദിവസം കോമുക്കുറുപ്പിന്റെ അഡ്രസ്സില്‍ ആദ്യമായി പോസ്റ്റോഫീസില്‍ ഒരെഴുത്ത്‌വന്നത്. കോമുക്കുറുപ്പിന്റെ ഇളയ അനിയത്തി ജാനുവിനെ ഒരു നോക്കുകാണുക എന്നലക്ഷ്യവുമായി പോസ്റ്റുമാന്‍ കച്ചിത്തുരുമ്പായ എഴുത്തുമെടുത്ത് കോമുക്കുറുപ്പിന്റെ വീടുലക്ഷ്യമാക്കി സൈക്കിള്‍ ആഞ്ഞു ചവിട്ടി.

*********
വിദ്യാസമ്പന്നനായ പണ്ടത്തെനാലാം ക്ലാസ്സുകാരന്‍ കോമുക്കുറുപ്പ് തനിക്കുവന്ന എഴുത്ത് പൊട്ടിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
‘പ്രിയപ്പെട്ട ഷേക്സ്പിയര്‍ കോമുച്ചേട്ടന്‍ വായിച്ചറിയുവാന്‍, അങ്ങയുടെ രണ്ടുകുട്ടികളുടെ അമ്മ വിലാസിനി എഴുതുന്നത്. കോമുച്ചേട്ടന് എഴുതണം എഴുതണം എന്ന മോഹം ഈയടുത്തായി പുറത്തിറങ്ങിയ ‘ഷേക്സ്പിയര്‍ എം.എ. മലയാളം’ എന്ന സിനിമയുടെ വ്യാജസീഡി കണ്ടതുമുതല്‍ എന്റെയുള്ളില്‍ കിടന്നു മുറവിളി കൂട്ടുന്നു. മാത്രമല്ല എന്റെ മനസ്സ് അതുമുതല്‍ ദിവസവും കുറച്ചു സമയം ഫ്ലാഷ്ബാക്കടിക്കാനും തുടങ്ങിയിരിക്കുകയാണ്. ഇതിനു പരിഹാരം കാണാന്‍ ഒരു സംഘടനകളും ശ്രമിക്കുന്നില്ലല്ലോ എന്നതാണ് എന്റെ ഇപ്പഴത്തെ ദുഃഖം.


സിനിമയിലെ നായകന്‍ കട്ടി മീശക്കാരന്‍ പയ്യനെപ്പോലെയായിരുന്നല്ലൊ അന്ന് എന്റെ കോമുച്ചേട്ടന്‍ . അതിലെ നായകന്‍ അനുഭവത്തില്‍ നിന്നും നാടകമെഴുതാന്‍വേണ്ടി അനുഭവമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോയി താമസിച്ച് നാടകമെഴുതി അതൊരു അനുഭവമായി മാറിയതാണല്ലൊ അതിലെ കഥ. അതുപോലെ പണ്ട് അങ്ങും മലയാളം ബ്ലോഗെഴുതിയിരുന്ന കാലത്താണല്ലൊ നമ്മള്‍ പരിചയപ്പെട്ടത്.


അന്ന് പട്ടാളക്കാരന്റെ ഭാര്യമാരുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കി അനുഭവത്തില്‍നിന്നെടുത്ത് ബ്ലോഗാന്‍ വന്നപ്പോഴാണല്ലൊ എക്സ് മിലിട്രിക്കാരന്റെ ഭാര്യയായ എനിക്കും നിങ്ങള്‍ക്കും തുല്യാവകാശം വിളിച്ചോതിക്കൊണ്ട് രണ്ടുണ്ണികള്‍ പിറന്നത് നമുക്കൊരു അനുഭവമായത്.


വാച്ചുകമ്പനിയിലെ വാച്ചുമാനായ എന്റെ സ്വന്തം ഭര്‍ത്താവ് എക്സ് മിലിട്രിക്കാരന്‍ കുമാ‍രേട്ടന്‍ നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞു വന്ന് പകലു മുഴുവന്‍ കിടന്നുറങ്ങി വീണ്ടും നൈറ്റ്ഡ്യൂട്ടിക്കു പോകുന്ന സമയത്താണല്ലൊ ദൈവം കനിഞ്ഞ് ഇരട്ടക്കുട്ടികളെ തന്നിരിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞത് . അന്ന് അങ്ങേരുടെ നാവുകള്‍ ദൈവത്തിനു നന്ദിപറഞ്ഞപ്പോള്‍ എന്റെ മനസ്സിലെ നന്ദികാട്ടേണ്ട ദൈവം കോമുച്ചേട്ടനായിരുന്നല്ലൊ.

ങാ.. അതെല്ലാം പഴയ കഥ. പിന്നെ ഞാന്‍ ഈ എഴുത്തെഴുതാനുള്ള മുഖ്യകാരണം ഞാന്‍ ഇന്നൊരു മലയാളം ബ്ലോഗിണിയാണെന്ന സത്യം കോമുച്ചേട്ടനെ അറിയിക്കാനും‌കൂടിയാണ്. അന്ന് കോമഡിയെഴുതുന്ന പിള്ളേര്‍, സത്യം വിളിച്ചുപറയുന്നവന്‍ കള്ളനാണെന്നു പറഞ്ഞു (ആരും സത്യം പറഞ്ഞുപോകരുത്) കൊടുവാളെടുത്ത് കോമുവേട്ടനെ ബ്ലോഗിലിട്ടു ചുട്ടു കൊല്ലാന്‍ നോക്കിയപ്പോഴാണല്ലൊ അങ്ങ് കൊമേഡിയന്മാരുടെ വര്‍ഗ്ഗശത്രുവായിമാറിയത്.

പക്ഷെ എന്തിനാണങ്ങ് ബ്ലോഗെഴുത്ത് നിര്‍ത്തിയത് എന്നതില്‍ പലര്‍ക്കും ഇവിടെ ഇന്നും സംശയം ബാക്കിയാണ്.

എന്റെ കുരുത്തം കെട്ട ആങ്ങളയൊരുത്തനുണ്ടായിരുന്നല്ലൊ നാടകമെഴുത്തുകാരനായ ആട്ടുകല്ലില്‍ രവി . അവന്‍ സകല നാടകനടീനടന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് “ ഞൊണ്ടി തെണ്ടീ’ എന്ന പേരില്‍ പുതിയ ഒരു നാടകത്തിനു രൂപം കൊടുത്തിട്ടുണ്ട്. കോമുച്ചേട്ടന്‍ കേട്ടുകാണും, സ്റ്റേജില്‍ നാടകം കളിക്കുന്ന സമയത്ത് അനേകം നായകന്മാരില്‍ ഒരുവനു കൊടുത്ത ജുബ്ബയ്ക്ക് നീളം കുറച്ചു കൂടിപ്പോയതിന്റെ പേരില്‍ മറ്റവന്മാരുടെ ഫാന്‍സ് അസോസിയേഷന്‍ കേരള ബന്ത് നടത്തിയതും അതുപിന്നെ ഭാരത ബന്തായി മാറിയതും മറ്റും.

നാടകത്തിന്റെ എഴുത്തുകാരന്‍ കം ആള്‍ ഇന്‍ ആള്‍ എന്റെ ആങ്ങളയായതുകൊണ്ട് അതിന്റെ ഒരു പരസ്യം കൊടുക്കാന്‍ കൂടിയാണ് ഞാനൊരു ബ്ലോഗിണിയായത് എന്നൊരു സംസാരവിഷയമില്ലാതില്ല. രാഷ്ട്രീയക്കാരും, മതവാദികളും, യുക്തിവാദികളും തമ്മില്‍ കള്ളനും പോലീസും കളിക്കുന്നതിനിടയിലൂടെ ബ്ലോഗിന്റെ വളയം പിടിക്കുന്നത് ഒരു കിണഞ്ഞ പണിയാണെന്ന് പരക്കെ പലരും പറയുന്നു.


ഹിറ്റുകൂടിപ്പോയി എന്ന കാരണത്താല്‍ ഒരു ബ്ലോഗറെ ആരൊക്കെയോ ചേര്‍ന്ന് തെളിയാതെ കിടന്ന പല കുറ്റങ്ങളും തലയില്‍ കെട്ടിവെച്ച് പച്ചയ്ക്ക് ചുട്ടുകൊല്ലുന്നത് കണ്ടപ്പോള്‍ എന്റെ കോമുവേട്ടാ സത്യത്തില്‍ ഞാന്‍ ചിരിച്ചുപോയി. ചിരിയടക്കാന്‍ കഴിയാത്ത ഞാന്‍ രണ്ടു ദിവസം പനി പിടിച്ചു കിടന്നപ്പോള്‍ “അയ്യോ ചേച്ചി പോവല്ലെ....... അയ്യോ ചേച്ചി പോവല്ലെ.....” എന്നും പറഞ്ഞ് ബൂലോകത്തെ കുട്ടികള്‍ എന്റെ കമന്റ് ബോക്സിനെ ഒരു വേസ്റ്റ്ബോക്സാക്കി മാറ്റി.

എന്റെ കത്ത് കാടുകയറിപ്പോയി എന്നെനിക്കറിയാം. സാരമില്ല നമ്മുടെ ഇരട്ടക്കുട്ടികളെ ഓര്‍ത്ത് കോമുവേട്ടന്‍ അതങ്ങു ക്ഷമിക്കും എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. പിന്നെ കത്തും അതിനു തിരിച്ചുള്ള കുത്തും, അതാണല്ലൊ ഇന്ന് ബൂലോകത്തിന്റെ ഒരു സ്റ്റൈല്‍ .


പിന്നെ കോമുവേട്ടാ, നമ്മുടെ ഇരട്ടക്കുട്ടികള്‍ മുടിവളരാത്ത തലയുമായി മുറ്റത്തുകൂടി ഓടിക്കളിക്കുന്നത് കാണുമ്പോള്‍ എന്റെ ഭര്‍ത്താവിനെ നോക്കി “അച്ഛന്റെ അതേ ഛായ“ എന്ന് അയല്പക്കത്തെ കല്ല്യാണി പറഞ്ഞത് എന്തോ മനസ്സില്‍ വെച്ചുകൊണ്ടാണെന്നത് അവളുടെ ചുണ്ട് കോട്ടിയുള്ള ചിരി കണ്ടാല്‍തന്നെയറിയാം. അല്ലേലും കല്യാണിക്ക് പണ്ടേ അസൂയയാണല്ലൊ.


ഇനിയും ഒരുപാടൊരുപാടെഴുതാനുണ്ടെങ്കിലും കടലാസിനും മഷിക്കും പെട്രോളിന്റെ വിലക്കയറ്റം ബാധിച്ചിട്ടുണ്ട് എന്ന കാരണമൊന്നുകൊണ്ടുമാത്രം മറുപടിക്കു വലിയ പ്രതീക്ഷയൊന്നുമില്ലാതെ തന്നെ കത്ത് ചുരുക്കുന്നു.എന്ന്, സ്വന്തമായിരുന്ന വിലാസിനി ഒപ്പ്. ’


കത്ത്‌വായിച്ച കോമുക്കുറുപ്പിലെ കാമുകന്‍ അണക്കെട്ടുകെട്ടിയിട്ടും തടഞ്ഞുവെക്കാന്‍ കഴിയാതെ കുത്തിയൊഴുകുന്ന വിലാസിനിയുടെ സ്നേഹത്തിനുമുന്‍പില്‍ രോമാഞ്ചകഞ്ചുക പുഞ്ചക ഇഞ്ചികടിച്ച തഞ്ചാവൂര്‍ക്കാരനായിപ്പോയി ... അവസാനം വിലാസിനിക്ക് മറുപടിക്കത്തയച്ചൂ നമ്മുടെ നായകന്‍ ......
നായികയുടെ നിരന്തരമുള്ള മറുപടിക്കത്തുകളും അവളുടെ ഭര്‍ത്താവിന്റെ തുടര്‍ച്ചയായ നൈറ്റ്ഡൂട്ടികളും കോമുക്കുറുപ്പിനെ മരിച്ചു ജീവിക്കുന്ന ആരുടേയോ പേരില്‍ വീണ്ടുമൊരു കൊട്ടത്തേങ്ങയടിച്ച് ഒരു അനോണിബ്ലോഗ് തുടങ്ങുന്നതിലെത്തിച്ചു.

നായികയും നായകനും ബ്ലോഗിലൂടെ മുഖത്തോടു മുഖം നോക്കാതെ പരസ്പരം കമന്റിട്ടുകളിച്ചു .
“ എന്നിട്ടരിശം തീരാത്തവനാ-
പ്പുരയുടെചുറ്റും മണ്ടിനടന്നു..”
എന്നുപറഞ്ഞപോലെ പ്രേമിച്ചു മതിവരാത്ത ആ ‘കിളവ മിഥുനങ്ങള്‍‘ വീണ്ടുമൊരു അനോണിനാമവും‌കൂടി പലിശയ്ക്കെടുത്ത് പുതിയൊരു അഗ്രിതുടങ്ങി . കാരണം ബ്ലോഗന്മാരും ബ്ലോഗിണികളും ഒന്നിച്ചു പറയുന്നു 'അഗ്രി ചതിച്ചു.... അഗ്രി പറ്റിച്ചു...... ഒന്നുകൂടി പോസ്റ്റുന്നു’ ഇതെല്ലാം അഗ്രിക്കിട്ടൊരുചതിവാണെന്നത് രഹസ്യമായ പരസ്യമാണെങ്കിലും. കോമുക്കുറുപ്പും വിലാസിനിച്ചേച്ചിയും തങ്ങളുടെ ‘ചതിക്കാത്ത അഗ്രി..’ എന്ന പുതിയ അഗ്രിഗേറ്ററിന്റെ ഉദ്ഘാടനം അമേരിക്കയില്‍ നിന്നും പ്രത്യേകം ആണവക്കോട്ടിംഗ് നടത്തി ഇറക്കുമതി ചെയ്ത കൊട്ടത്തേങ്ങയടിച്ച് നിര്‍വ്വഹിച്ചു.

ഓ.ടോ: “ഞാനീനാട്ടുകാരനേയല്ലേ....”

Thursday, November 6, 2008

ജബ്ബാറും, ജമീലയും പിന്നെ ജിന്നും...


ഗ്രാ ഗ്രാമാന്തരം ആ വാര്‍ത്ത പരന്നു.. അല്ല പരത്തി, എന്നു പറയുന്നതാവും ഉചിതം ..

മണ്ടങ്കര ഗ്രാമത്തിലെ കുട്ടികളുടെ മനസ്സില്‍ കോറിയിട്ട ചെകുത്താന്റെ രൂപമുള്ളവനും (ചുള്ളന്‍), ധൈര്യത്തിന്റെ കാര്യത്തില്‍ എലിയെക്കണ്ടാല്‍ പോലും പുലിയാണെന്നൊരു വ്യാഖ്യാനവും കൊടുത്ത് ഓടിയൊളിക്കുന്നവനും എന്ന് തുടങ്ങി പല വിശേഷണത്തിലുമവസാനിച്ചേക്കാവുന്ന വിശേഷണങ്ങള്‍ക്കുടമയായ ശ്രീമാന്‍ കോച്ചിപ്പിടി സൈതാലിയും ഒരു ബ്ലോഗറായിരിക്കുന്നു.

വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്തപാതി ഗ്രാമവാസിയും സുന്ദരിക്കോതയുമായ നമ്മുടെ പാത്തുമ്മ പ്രതികരിച്ചതിങ്ങനെ.

“ ആ സൈതാലി ബല്ലാത്ത പഹേന്‍ തന്നെ, ഹംക്ക്ന് പ്ലോഗ് കിട്ടിയല്ലോ. ഓന്റെ കുര്ത്തക്കേട് എനിയും കൂടും. പയ്സ ഇല്ലാത്ത കാലത്തുതന്നെ ഓനെപ്പേടിച്ച് ബയി നടക്കാന്‍ കയ്യൂല.” എന്തോ ഓര്‍ത്തിട്ടെന്നവണ്ണം കൃത്യം രണ്ടേ രണ്ട് നെടുവീര്‍പ്പിട്ട ശേഷം പാത്തുമ്മ തുടര്‍ന്നു.
“ഞമ്മക്കൊരു കെട്ട്യോന്‍ ഇണ്ട് മൂപ്പര് ‘കേരള പാഗ്യക്കുറി’യേ എട്ക്കൂ. പയ്സ വെറ്തേ കളയാന്നല്ലാണ്ട് ഈ ദുനിയാവില്‍ ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ അത്? ആ പയ്സകൊണ്ട് ബല്ല പ്ലോഗ് പാഗ്യക്കുറിയും എട്ത്തിര്ന്നെങ്കില്‍ കോച്ചിപ്പിടിയന്‍ സൈതാലീനെപ്പോലെ ഒന്ന് ബെലസാമായിരുന്നു. ങാ... യോഹം ബേണം യോഹം..”

വീണ്ടും നിര്‍ത്താതെ രണ്ടു നെടുവീര്‍പ്പുകള്‍ക്കുകൂടി വിട്ട ശേഷം പാത്തുമ്മ തന്റെ വാക്കുകള്‍ ഉപസംഹരിച്ചു.

കേട്ടുനിന്നവര്‍ അട്ടത്തുനോക്കി പറഞ്ഞത് ശരിയെന്നു സമ്മതിച്ചു.

സൈതാലിയുടെ കുടിലിനു മുന്‍പില്‍ ജനസാഗരം. സൈതാലി കുരുത്തം കെട്ടവന്‍ എന്നു പറഞ്ഞു നടന്നവര്‍ സൈതാലിയെ വാഴ്ത്തപ്പെട്ടവനാക്കി ആകാശത്തിലേക്കുയര്‍ത്തി.

‘ഗുടിലില്‍ നിന്നും ഗൊട്ടാരത്തിലേക്ക്’ എന്ന പോസ്റ്റര്‍ കം ബാനറുകള്‍ നാടിന്റെ നാനാദിക്കുകളില്‍ ഉയര്‍ന്നു.

കൃത്യം പത്ത് ഇരുപതിനു ഉറക്കമുണരുന്ന സൈതാലി. അന്ന് പതിവിലും നേരത്തെ പത്തെ പതിനഞ്ചിനുതന്നെ ഞെട്ടിയുണര്‍ന്ന് ചാടിയെഴുന്നേറ്റു.
വീടിനു ചുറ്റും നാട്ടുകാര്‍ തടിച്ചു കൂടിയിരിക്കുന്നത് കണ്ടപ്പോള്‍. കാര്യകാരണങ്ങള്‍ മനസ്സിലാകാത്ത സൈതാലി തന്റെ അടച്ചു വെച്ച വായ മലര്‍ക്കെ തുറന്നുപിടിച്ചു.

വരുന്നത് വരട്ടെ എന്നു കരുതി പുറത്തേക്കിറങ്ങിയ സൈതാലിയുടെ നേരെ നാട്ടിലെ സമ്പന്നനും ബിസ്കറ്റിന്റെ കച്ചോടക്കാരനുമായ (ഒണ്‍ലി സിങ്കപ്പൂരിയന്‍ സ്വര്‍ണ്ണം) ഹാജിയാര്‍ നടന്നുവന്നു.

“ഫാ... നായിന്റെ മോനെ...” എന്നു മാത്രം സൈതാലിയെ സംബോധന ചെയ്തു ശീലിച്ച ഹാജ്യാരുടെ നാവുകള്‍ .
“മോനെ സൈതാലീ.....” എന്ന് ഈണത്തില്‍ വിളിച്ചപ്പോള്‍. ജനം കോരിത്തരിച്ചു. സൈതാലി അന്തം വിട്ടു.

സിനിമാക്കാരന്‍ സലീം കുമാര്‍ പറഞ്ഞപോലെ “ പടച്ചോനെ ഞമ്മക്ക് പ്രാന്തായതൊ അതൊ നാട്ട്കാര്‍ക്ക് മൊത്തം പ്രാന്തായതൊ” എന്നു ചിന്തിച്ചു പോയ സൈതാലി ഹാജ്യാരോട് ചോദിച്ചു.

“ഹെന്താ ആജ്യാരെ ഇങ്ങള് നാട്ട്കാരെയും കൊണ്ട് ... ഞമ്മള് ബല്ല രാജ്യദ്രോഹവും ചെയ്തൊ?”

“കള്ളാ അനക്കൊന്നും അറിയൂല്ലാ അല്ലെ?” ഹാജ്യാര്‍ ചുമ്മാ ഒരു കള്ളച്ചിരി ചിരിച്ച്കൊണ്ട് സൈതാലിയുടെ ചന്തിയ്ക്കിട്ട് ഒറ്റയടികൊടുത്തശേഷം ഉമ്മറത്തിരുന്ന തുരുമ്പിച്ച കസേരയിലിരുന്നുകൊണ്ട് തുടര്‍ന്നു.

“അല്ലാ പിന്നെ ഒര് കാര്യം, ഇപ്പം ലോട്ടറി അടിച്ച കായി അന്റെ കയ്യില് ബച്ചാല് അത് അനക്ക് ചെലവാക്കാനറിയൂല്ല, അത് കൊണ്ട് കായി എന്തൊക്കെ ചെയ്യണംന്ന് ഞമ്മള് പറഞ്ഞ തരാം.”

ഇത്രയും പറഞ്ഞ ഹാജ്യാര്‍ ജനസാഗരത്തിലേക്കു നോക്കി ഉറക്കെ വിളിച്ചു.
“എടാ ബസീറേ ഇജ്ജൊന്ന് ഇങ്ങോട്ട് ബന്നേ..”

സാഗരത്തില്‍ നിന്നും തിരകളെ വകഞ്ഞുമാറ്റിക്കൊണ്ട് കറുത്ത കണ്ണടയും ഇന്‍സൈഡും എന്നുവേണ്ട എന്തൊക്കെ അലങ്കാരപ്പണികള്‍ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത ബഷീ‍ര്‍ മുന്‍പോട്ട് വന്നു.

ഹാജ്യാരുടെ കക്കാതെ കള്ളനായ ( നാട്ടിലെ ചില പെണ്ണുങ്ങള്‍ വെറുതേ ഒരു രസത്തിനു വിളിയ്ക്കും കള്ളന്‍ എന്ന്) സന്തതി ബഷീറിനെ അറിയാത്തവരാരും ആ നാട്ടിലെ താമസക്കാരായിട്ടില്ല.

സൈതാലിയേയും ബഷീറിനേയും ചേര്‍ത്ത് പിടിച്ചുകൊണ്ട് ഹാജ്യാര്‍ തുടര്‍ന്നു. “ മോനെ സൈതാലീ അന്റെ പണം ഇന്ന് മുതല്‍ എന്റെ മോന്‍ ബസീറു കൈകാര്യം ചെയ്യും .. അനക്ക് ഒരു നല്ല ബീടുണ്ടാക്കണം തുടങ്ങി എല്ലാം എല്ലാം ഇബന്‍ നോക്കും.... പിന്നെ ആ ബ്ലോഗ് ലോട്ടറി ഇബനും‌കൂടി ഒന്ന് ബാങ്ങിക്കൊടുക്കണം പഹേന്‍ രച്ചപ്പെട്ട് പോട്ടെ അടി...ങാ...”

ഇതു കേട്ടപ്പോള്‍ പൊതുവേ മണ്ടനായ സൈതാലിയുടെ മണ്ടയില്‍ ആരൊക്കെയോ ചേര്‍ന്ന് ബള്‍ബു കത്തിച്ചു. തല്‍ഫലമായി താനൊരു ബ്ലോഗറായ ചരിത്രം സൈതാലി ഓര്‍ത്തു. (ബ്ലോഗറായി എന്നു കേട്ടതും ‘ബ്ലോഗ്’ എന്നാല്‍ ഏതോ വലിയ ലോട്ടറിയാണെന്നു ജനമങ്ങു തീരുമാനിച്ചു അല്ല അത് അങ്ങിനെത്തന്നെയാണല്ലൊ.)

ഇപ്പോള്‍ പരലോകത്തെ ഫയലുകളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടു എന്ന വെളിപ്പാടു കാരണം പരലോക ടിക്കറ്റെടുത്തവരെ മാത്രം തിരഞ്ഞു പിടിച്ച് കമ്പ്യൂട്ടറില്‍ ‘മാങ്ങാ പിടുത്തവും’ , ‘തേങ്ങായിടലും’ പഠിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ സ്ഥാപിച്ച സ്ഥാപനത്തിന്റെ വരാന്തയില്‍ ഒരു ബീഡി വലിക്കാന്‍ കയറിയതായിരുന്നു നമ്മുടെ സൈതാലി. (കള്ളും കുടിച്ച് റോട്ടില്‍ കാര്‍ക്കിച്ചു തുപ്പി വാളു വെച്ചാലും, പണം കൊണ്ട് പുകപരിശോധനയുടെ കടലാസു കൈക്കലാക്കിയവന്റെ വാഹനങ്ങള്‍ വിഷ വാതകം പരത്തി പറന്ന്പോയാലും പൊതുസ്ഥലത്ത് ബീഡി മാത്രം വലിയ്ക്കാന്‍ പാടില്ലല്ലൊ) .

സൈതാലിയെ കണ്ട കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍ (പയ്യന്‍) ചെവിയ്ക്കു പിടിച്ചു സൈതാലിയെ കമ്പ്യൂട്ടര്‍ ക്ലാസിലിരുത്തി. കമ്പ്യൂട്ടര്‍ കണ്ട സൈതാലി എന്തോ കണ്ട ആരോ നില്‍ക്കുന്നപോലെ നിന്നുപോയി.

സൈതാലിയുടെ ഫുള്‍ ഡീറ്റൈത്സ് ഡാറ്റാരൂപത്തില്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്ത കമ്പ്യൂട്ടര്‍പയ്യന്‍ സൈതാലിയുടെ പേരില്‍ ഒരു ബ്ലോഗും തുടങ്ങി.

തന്റെ സ്വന്തം പേരില്‍ ബ്ലോഗ് തുടങ്ങിയാല്‍ മുട്ടുകാലു തല്ലിയൊടിക്കാന്‍ ആളുകള്‍ വിമാനം പിടിച്ചു വരും എന്നറിയാവുന്ന പയ്യന്‍ “സൈതാലിയുടെ രോഗം” എന്ന തന്റെ അനോണി ബ്ലോഗിന്റെ ഉദ്ഘാടനം സ്വയം നിര്‍വ്വഹിച്ച ശേഷം നാട്ടിലാകെ നോട്ടീസടിച്ചു പരസ്യം ചെയ്തു. അങ്ങിനെയാണ് കോച്ചിപ്പിടുത്തം സൈതാലി ബ്ലോഗറായത്.

പുലികളുടെ കമന്റ്ബോക്സില്‍ ‘കിടിലന്‍’ കമന്റുകളിട്ട കമ്പ്യൂട്ടര്‍ പയ്യന്റെ ‘സൈതാലിയുടെ രോഗം..’ ബൂലോഗത്ത് ചര്‍ച്ചാ വിഷയമായി..

സൈതാലിയുടെ രോഗത്തില്‍ വന്ന ‘ജബ്ബാറും, ജമീലയും പിന്നെ ജിന്നും...’ എന്ന പുതിയ പോസ്റ്റിന്റെ പരസ്യം കണ്ട് വടിയും കുത്തി ബ്ലോഗിലെത്തിയ വായനക്കാരിയും ബ്ലോഗിണിയുമായ പരപ്പനങ്ങാടി ശാന്ത വായന തുടങ്ങി (ശാന്ത എന്താ വായിക്കുന്നതെന്ന് നമുക്കും ഒന്നു നോക്കാം).

[ ജബ്ബാറും, ജമീലയും പിന്നെ ജിന്നും....

ജബ്ബാറിനെയും ജമീലയെയും അവരുടെ തള്ള ഇരട്ട പെറ്റതായിരുന്നു . അവരുടെ വീട് ഒരു കാടിനടുത്തായിരുന്നു. ഒരു ദിവസം കാട്ടിലൂടെ നടന്നുവരികയായിരുന്ന ജബ്ബാറും, ജമീലയും “അയ്യോ എന്നെ രക്ഷിക്കണേ” എന്ന കരച്ചില്‍ കേട്ടു. അവര്‍ ചുറ്റും നോക്കിയപ്പോള്‍ അകലെ ഒരു കുപ്പി കിടക്കുന്നതു കണ്ടു. കുപ്പിയില്‍ ഒരു ജിന്നിനെ ആരോ അടച്ചു വെച്ചിരിക്കുകയാണ്.

ജബ്ബാറും ജമീലയും കുപ്പിയുടെ കോര്‍ക്ക് തുറന്ന് ജിന്നിനെ സ്വതന്ത്രനാക്കി. കുപ്പിയില്‍ നിന്നും പുറത്തുവന്ന ജിന്ന് തൊട്ടടുത്ത് കിടന്നിരുന്ന തന്റെ ചുവന്ന മുള്ളുവടി കയ്യിലെടുത്തു.

ജമീല ജിന്നിനോട് ചോദിച്ചു “ജിന്നേ ജിന്നേ അന്നെ ആരാ കുപ്പീല്‍ കേറ്റ്യത്??!!”
ഒരു വെളുത്ത താടിവെച്ച മൊല്ലാക്കയും അയാളുടെ കെട്ട്യോളും കുപ്പീല്‍ കേറ്റിയതാണെന്ന് ജിന്ന് അവരോട് പറഞ്ഞു. ജിന്നിന്റെ കയ്യിലുള്ള മുള്ളു വടി ഇല്ലാ എങ്കില്‍ ജിന്നിനു ഒരു ശക്തിയും ഇല്ലാ എന്നും ജിന്ന് അവരോട് പറഞ്ഞു.

താടിവെച്ച മൊല്ലാക്കയുടെ അടിമയായ ചുവന്ന ജിന്ന് കുട്ടിയെപ്പറ്റിയും അവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. ആ ചുവന്ന ജിന്ന്കുട്ടിയുടെ കുന്തത്തില്‍ കയറിയാണുപോലും മൊല്ലാക്കയും കെട്ട്യോളും സഞ്ചരിക്കുന്നത്.

അങ്ങിനെ ജബ്ബാറും, ജമീലയും പിന്നെ ജിന്നും കൂട്ടുകാരായി.
അവര്‍ക്ക് ജിന്നിനെ എപ്പോള്‍ കാണണമെങ്കിലും “യാ ജിന്ന് വലാ ജിന്ന്” എന്ന മന്ത്രം ചൊല്ലിയാല്‍ മതിയെന്നും പറഞ്ഞ് ജിന്ന് അപ്രത്യക്ഷമായി.

ഇതെല്ലാം ഒളിഞ്ഞുനിന്ന് കൊള്ളക്കാരായ കലന്തങ്കുട്ടിയും, അന്ത്രുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു മൊല്ലാക്കയുടെ ആളുകളായ അവര്‍ ജമീലയെയും, ജബ്ബാറിനെയും കിഡ്നാപ്പ് ചെയ്തു.

ജമീലയും , ജബ്ബാറും ഒന്നിച്ചു വിളിച്ചു “ യാ‍ാ ജിന്ന് വലാ ജിന്ന്.....”

അതുകേട്ട ജിന്ന് പറന്നു വന്നു. അവരെ രക്ഷിച്ചു. ജമീലയെയും ജബ്ബാറിനേയും തന്റെ ഇരു ചുമലിലു മിരുത്തി ജിന്ന് പറന്നുപോയി. ]

ഇത്രയും വായിച്ച പരപ്പനങ്ങാടി ശാന്ത ബാലരമയ്ക്കും മായാവിക്കും നന്ദി പറഞ്ഞ ശേഷം ബാക്കി കൂടി വായിച്ചു

[ പ്രിയ വായനക്കാരെ ഈ പ്രണയ കഥയുടെ അഭിപ്രായം പ്രതീക്ഷിക്കുന്നതോടൊപ്പം എന്റെ അടുത്ത പോസ്റ്റ് “ജെട്ടിയുടുത്ത എലി...” എന്നതായിരിക്കുമെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു]

ഇതുംകൂടി വായിച്ചപ്പോള്‍ നമ്മുടെ ശാന്ത ബാലരമയ്ക്കും , മായാവിക്കും കൊടുത്ത നന്ദി ബാലമംഗളത്തിനും ഡിങ്കനുംകൂടി കൊടുത്ത ശേഷം കമന്റുകളിലേക്കു നോക്കി.

കല്ലുവെട്ടി: ))))))))) ഠേ((((((((( ഇത്തവണ തേങ്ങ എനിക്കു കിട്ടി.

ബടുക്കൂസ്: ബല്ലാത്തെ എയുത്ത് പഹയാ ഇജ്ജ് പുലിയാ പുലി.

മതിലുചാടി: ചിരിച്ചു ചിരിച്ചു എന്തരോ ആയിപ്പോയി. പക്ഷെ ആ മൊല്ലാക്കയുടെ താടിയുടെ ഭാഗം വായിച്ചപ്പോള്‍ വല്ലാതെ കരഞ്ഞുപോയി.

തെങ്ങില്‍നിന്നും മാങ്ങയിട്ടവന്‍: എനിക്കു വിതുമ്പല്‍ അടക്കാന്‍ കഴിയുന്നില്ല നിങ്ങള്‍ മഹാനാണ് . തള്ളേ എന്തെര് എഴുത്ത്.

ചിരിയന്‍: ഗൊള്ളാം ഗിടിലന്‍‍......

ഇങ്ങനെ നീണ്ടുപോയ കമന്റ്പട്ടികയും വായിച്ച പരപ്പനങ്ങാടി ശാന്ത ഇങ്ങനെ ഒരു പരസ്യക്കമന്റിട്ടു.

പ.ശാന്ത : ചേട്ടന്മാരെ ചേച്ചിമാരെ , മായാവിയെയും ഡിങ്കനെയും പോലെ ഇനിയും ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ഈ ചെറിയ എളിമയുള്ള ബ്ലോഗും‌കൂടി ഒന്നു നോക്കണെ ഇതാ എന്റെ ലിങ്ക്
www.parappansanda.blog.entharo.com

Tuesday, October 28, 2008

ഏലിയാമ്മയുടെ മെഴുകുതിരി..

ഡീ ഏല്യാമ്മേ .... ഒന്നിങ്ങോട്ട് വന്നേടീ..”
“എന്നതാ മനുഷ്യാ കാലത്തെ കിടന്ന് കാറുന്നത് ...”

റിയാലിറ്റി ഷോയിലെ ആട്ടമറിയാത്ത പാട്ടുകാരന്‍ കൊച്ച് കണ്ണീരോടെ വിട വാങ്ങുന്ന രംഗത്തിന് സാക്ഷ്യം വഹിക്കുന്ന ഏലിയാമ്മയ്ക്ക് കണവന്‍ വര്‍ഗ്ഗീസ്മാപ്പിളയുടെ പതിനായിരം വാട്ട്സിലുള്ള കാറല്‍ അത്രയ്ക്കങ്ങു പിടിച്ചില്ല.

“എന്നതാ മനുഷ്യാ .. എന്തുപറ്റി?”
“നീയിതു കണ്ടോടീ...”


കണവന്‍ ചൂണ്ടിപ്പിടിച്ച വിരല്‍ ലക്ഷ്യ്മിടുന്ന ദിക്കിലേക്കു നോക്കിയ ഏല്യാമ്മ “എന്റീശോയേ....” എന്നുവിളിച്ച് അകത്തുപോയി എന്തോ ഒരു പൊതിയുമെടുത്ത് ഇറങ്ങി ഒറ്റയോട്ടം.


ഏല്യാമ്മയുടെ ഓട്ടം കണ്ട് അയല്‍‌വാസി വിറകു വെട്ടുകാരന്‍ പത്രോസും കൂടെയോടിയപ്പോള്‍ പത്രോസിന്റെ ഭാര്യ മേരിക്കുട്ടിയും തന്റെ കുട്ടികളുടെ അപ്പച്ചന്റെ പിന്നാലെ വച്ചുപിടിച്ചു.
പിന്നീട് സകല നാട്ടിലും നടക്കുന്നപോലെ അതൊരു കൂട്ടയോട്ടമായിമാറി. കണ്ടവര്‍ കണ്ടവര്‍ ഏലിയാമ്മയുടെ പിന്നാലെ ഓട്ടത്തിനുകൂടി.


ഓടിയോടി കുരിശുപള്ളിയ്ക്കടുത്തെത്തിയ ഏല്യാമ്മ മാതാവിനു രണ്ട് മെഴുകുതിരിയും കത്തിച്ച് ഒന്നും സംഭവിക്കാത്തപോലെ തിരിച്ചു നടന്നു.
കൂടെയോടിയ നാട്ടുകാര്‍ ഏലിയാമ്മയുടെ ചുറ്റും കൂടി.
ഏലിയാമ്മയ്ക്ക് അത്ഭുതം “ഇതെന്നാ മാതാവെ.. എന്റെ പിന്നാലെ ആള്‍ക്കൂട്ടം?!!”


തിരിഞ്ഞോടാന്‍ ഭാവിച്ച ഏലിയാമ്മച്ചേടത്തിയെ നാട്ടിലെ സാത്താന്റെ സന്തതി മാത്തുക്കുട്ടി പിടിച്ചു നിര്‍ത്തി.

“എന്നതാ ഏലിയാമ്മെ രണ്ടു മെഴുകുതിരികത്തിയ്ക്കാനാണൊ നീ നോമിനേഷന്‍ കൊടുക്കാന്‍ നേതാക്കളോടുന്നപോലെ ഓടിയത്?..”


“അല്ല മാത്തുക്കുട്ടീ, എനിയ്ക്കറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഇതറിയാനാണൊ നാട്ടുകാരായ നാട്ടുകാരെല്ലാം കുറ്റിയും പറിച്ച് എന്റെ പിന്നാലെ കൂടിയത്...” ഇതുപറഞ്ഞതും ഏല്യാമ്മ പൊട്ടിച്ചിരിച്ചു.അതുകേട്ടു പേടിച്ച കൊച്ചുകുട്ടികള്‍ ഓടിയോളിച്ചു. മുതിര്‍ന്നവര്‍ വരുന്നത് വരട്ടെ എന്ന രീതിയിലങ്ങു സഹിച്ചുനിന്നു.


ചിരിയുടെ ഇളക്കം നിന്നപ്പോള്‍ ഏലിയാമ്മ ഏങ്ങലോടെ പറഞ്ഞുതുടങ്ങി.
“ അതേ.. അടുത്ത വീട്ടിലെ അന്നാമ്മയുടെ പുന്നാര മോന്‍ കുരുത്തം കെട്ട ജോയിക്കുട്ടിയുടെ തലയില്‍ ഇടിത്തീ വീണാല്‍ ഒരു പത്ത് മെഴുകുതിരി മാതാവിനു കത്തിച്ചോളാമേ എന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിരുന്നു. പക്ഷെ ഇടിത്തീയ്ക്ക് പകരം ജോയിക്കുട്ടിയുടെ തലയില്‍ തേങ്ങാ വീഴുന്നത് കണ്ടതും പത്ത് മെഴുകുതിരിയില്‍ നിന്നും രണ്ടെണ്ണമെടുത്ത് മാതാവിനു കത്തിയ്ക്കാമെന്നു കരുതി ഓടിയതാ.” ( കാര്യം നിസ്സാരം)


ഇതു കേട്ടതും ആള്‍ക്കൂട്ടത്തില്‍ നിന്നും ജോയിച്ചന്റെ അമ്മച്ചി അന്നാമ്മച്ചേടത്തി സ്വന്തം നെഞ്ചിങ്കൂടിനിട്ട് ആഞ്ഞടിച്ചു. നാട്ടുകാര്‍ ഓരോ ഇടിയുടെയും എണ്ണം പിടിച്ചുകൊണ്ടിരുന്നു . ഒന്നേ.. രണ്ടേ.. മൂന്നേ...


തലയില്‍ തേങ്ങാവീണു സാരമായി പരിക്കുപറ്റിയ ജോയിക്കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലെത്തിച്ചു. ജോയിക്കുട്ടിയുടെ അവസാന ശ്വാസം കണ്ടെന്നവകാശപ്പെടാന്‍ ബന്ധുമിത്ര ശത്രുവാദികള്‍ ശ്വാസമടക്കി ഹോസ്പിറ്റലിന്റെ വരാന്തയില്‍ കുത്തിയിരിപ്പു തുടങ്ങി.


ജോയിക്കുട്ടിയുടെ തലയില്‍ തേങ്ങാ വീണ പ്രശ്നം നാട്ടില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി .

തെങ്ങു ചതിക്കില്ലാ എന്നു പ്രസംഗിച്ചു നടന്ന നാട്ടിലെ ചിന്തകനെ ആരൊക്കെയോ ചേര്‍ന്ന് തെങ്ങിനു മേലെ പിടിച്ചു കെട്ടി. നീട്ടി വളര്‍ത്തിയ താടിയും മുടിയും പിഴുതെറിഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കു പകരം കഞ്ഞിപ്പശയിലിട്ടു പുഴുങ്ങിയെടുത്ത ഖദറിട്ടുകൊടുത്ത ശേഷം ഒരു താക്കീതും കൊടുത്തു വിട്ടു. (കള്ളം പറയുന്നവനു പറ്റിയ വേഷം)


നാട്ടുകാരുടെ താക്കീതും കയ്യിലെടുത്ത് ഖദറുമിട്ട് നടന്ന ചിന്തകന്‍ മുദ്രാവാക്യങ്ങള്‍ മാറിമാറി വിളിച്ചപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ ചിന്തകനും ഒരു കസേരയിട്ടുകൊടുത്തു. കിട്ടിയ കസേരയില്‍നിന്നും എഴുന്നേല്‍ക്കാതെതന്നെ ചിന്തകന്‍ ജോയിക്കുട്ടിയെ ചതിച്ച തെങ്ങുകള്‍ വെട്ടിമാറ്റാന്‍ ഉത്തരവിറക്കി.


പ്രതിപക്ഷം ഇളകിമറിഞ്ഞു തെങ്ങു വെട്ടിമാറ്റിയാല്‍ ഭാവിയില്‍ നാട്ടില്‍ നിന്നും തെങ്ങിന്‍ പാലങ്ങള്‍ അപ്രത്യക്ഷമാകുമെന്ന ഭീതി ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി. മാത്രമല്ല മഴമേഘങ്ങളെ തടഞ്ഞു നിര്‍ത്തി മഴ തരുന്നതും തെങ്ങായത്കൊണ്ട് തെങ്ങുകളില്ലാത്ത കാരണം മഴയെങ്ങാനും പെയ്യാതെ വന്നാല്‍ പാലില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയാതെ പാവം ക്ഷീരകര്‍ഷകര്‍ പട്ടിണിയിലാകുമെന്ന ദുരന്ത സത്യവും ജനങ്ങളെ ബോധ്യപ്പെടുത്തി.


മാസങ്ങള്‍ കഴിഞ്ഞിട്ടും തലയില്‍ തേങ്ങാ വീണ ജോയിക്കുട്ടിക്കു ബോധം നഹി.


ചിന്തകന്റെ നേതൃത്വത്തില്‍ ഭരണ പക്ഷം തെങ്ങു മുറിച്ചു മാറ്റലില്‍ തന്നെ ഉറച്ചു നിന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ ഇനി എന്തു വിശ്വസിച്ച് തെങ്ങു നിറഞ്ഞ കേരളത്തിലൂടെ സഞ്ചരിക്കും? തൊണ്ടിനുപോലും വിലയില്ലാത്ത തേങ്ങകള്‍ കുന്നുകൂടിയാല്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ? വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ടിന്നിലടച്ച ഇളനീര്‍ ആന്റ് തേങ്ങാച്ചമ്മന്തി ഇറക്കി വെക്കാന്‍ സ്ഥലമില്ലാതെ വരില്ലെ? സ്ഥലം മുടക്കികളായ തേങ്ങകള്‍ കേരള ജനതയെ ഇനിയും പട്ടിണിക്കിടാതെയിരിക്കണമെങ്കില്‍ മാര്‍ഗ്ഗമൊന്നേയുള്ളൂ. തെങ്ങുകള്‍ കേരളത്തില്‍ നിന്നും ഇല്ലാതാവണം.


ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും കളറില്‍ മുക്കിയ സ്വദേശി വിദേശികളെ കാലിയാക്കിക്കൊണ്ടിരുന്നു. പക്ഷെ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല എങ്കിലും ഹര്‍ത്താലുകളും , കല്ലേറുകളും മുറപോലെ നടന്നുകൊണ്ടിരുന്നു.


പക്ഷേ അപ്പോഴും തേങ്ങാ തലയില്‍ വീണ മുറിവുമായി നമ്മുടെ ജോയിക്കുട്ടി ആശുപത്രിയില്‍ കോമായില്‍ മയങ്ങുകയാണ്. കൂടെ ആശുപത്രി വരാന്തയില്‍ ജോയിക്കുട്ടിയെ വെള്ളയില്‍ പൊതിയുന്ന ദിവസവും കാത്ത് ബന്ധുക്കള്‍ കം ശത്രുക്കളും കുത്തിയിരിക്കുന്നു.


തെങ്ങു മുറിച്ചുമാറ്റുന്നതിനുള്ള കോടാലി തന്റെ ഭാര്യയുടെ (ഇട)വകയിലുള്ള അമ്മാവന്റെ മകന്റെ കോടാലിക്കമ്പനിയില്‍നിന്നുതന്നെ വാങ്ങണമെന്ന ഘടകകക്ഷി നേതാവിന്റെ ആവശ്യം കണ്ടില്ലെന്നു നടിച്ചാല്‍ മന്ത്രിസഭ കാണില്ലാ എന്ന ബോധോദയം കൊണ്ട് ഭരണകക്ഷി നേതാവ് കോടാലി വാങ്ങാനുള്ള പണത്തിനു ഖജനാവില്‍ കോലിട്ടിളക്കിക്കൊണ്ട് ഉത്തരവിറക്കി. “ആരവിടെ......”
കോടാലികള്‍ കെട്ടുകളായി ഇറങ്ങിത്തുടങ്ങി. സര്‍ക്കാറാപ്പീസിനു മുന്‍പില്‍ക്കിടന്ന് കോടാലികള്‍ മഴയും, മഞ്ഞും കൊണ്ട് തുരുമ്പെടുത്തിട്ടും ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.


അവസാനം അവരെത്തി. അതെ അവര്‍ തന്നെ, കേരളത്തിലെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ബുദ്ധി രാക്ഷസനായ സായിപ്പും കൂടെ മദാമ്മയുടെ ഓമനയായ പട്ടിക്കുട്ടിയും.


പട്ടിക്കുട്ടിയെ മുന്‍പില്‍ നിര്‍ത്തി ചതുരമേശയ്ക്കു ചുറ്റും , ഭരണപക്ഷത്തിന്റേയും പ്രതി പക്ഷത്തിന്റെയും സമാധാന ചര്‍ച്ചകള്‍ നടന്നു. സായിപ്പിന്റെ കൈപിടിച്ചു പലരും പലപ്രാവശ്യം കുലുക്കിയപ്പോള്‍ സായിപ്പിന്റെ ഫുത്തി വികസിച്ചു കേരളമണ്ണിന്റെ മര്‍മ്മത്തുതന്നെ പൊട്ടിവീണു.


തേങ്ങ വീണു പരിക്കുപറ്റുന്നതില്‍നിന്നും രക്ഷനേടാന്‍ തെങ്ങു മുറിക്കേണ്ട ആവശ്യമില്ല എന്ന കണ്ടുപിടുത്തം പ്രതിപക്ഷത്തിന്റെ നാവിനെ കമന്റ് മോഡറേഷനിട്ടു കുരുക്കി . ഇനിമുതല്‍ കേരളത്തിലെ വോട്ടര്‍മ്മാര്‍ തേങ്ങാ സ്പെഷ്യല്‍ ഹെല്‍മെറ്റ് ധരിക്കുക. ഹെല്‍മെറ്റ് ധരിക്കാത്തവരെ പിരിവിട്ടു പിടിക്കാന്‍ പോലീസുകാര്‍ ഉണ്ടയില്ലാത്ത തോക്കുകളുമായി നാട്ടുവഴികളില്‍ പതിയിരിക്കുക എന്ന തീരുമാനവുമായി ചതുരമേശ സമ്മേളനം മദാമ്മയുടെ പട്ടിക്കുട്ടിയുടെ രണ്ട് ഓരിയിടലോടെ പിരിച്ചുവിട്ടു.


സായിപ്പിന്റെ വിദേശകമ്പനിയിലെ ഹെല്‍മെറ്റുകള്‍ കെട്ടുകളായി കേരളനാട്ടിലിറങ്ങി. പകരം കിട്ടിയ കുറേ കെട്ടുകള്‍ ഭരണപക്ഷത്തിന്റെയും , പ്രതിപക്ഷത്തിന്റെയും വിദേശ നിക്ഷേപങ്ങളിലും ഇറങ്ങി.
നാട്ടുകാരായ നാട്ടുകാരെല്ലാം തലയില്‍ ഹെല്‍മെറ്റുമായി നടത്തം തുടങ്ങി. ഹെല്‍മെറ്റു വെക്കാത്തവരെ തിരഞ്ഞുപിടിച്ച് പോക്കറ്റുതപ്പാന്‍ നിയമപാലകരുമിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് സന്തോഷം വിത്ത് സമാധാനം. ( കഞ്ഞിവെള്ളം കിട്ടിയില്ലെങ്കിലെന്ത് ഹെല്‍മെറ്റുണ്ടല്ലൊ).

*********

കോമയില്‍ കിടന്ന നമ്മുടെ ജോണിക്കുട്ടി ഒരു സുപ്രഭാതത്തില്‍ ബന്ധുക്കള്‍ കം ശത്രുക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. തന്നെ ബന്ധിച്ച ഗ്ലൂക്കോസ് കുപ്പികളെ തട്ടിമാറ്റി ഇറങ്ങി ഓടി. പിന്നാലെ ബന്ധുക്കള്‍ കം ശത്രുക്കളും.
ലൂസിക്കുട്ടിയുടെ വീട്ടിലെ മതിലു ചാടി ഓടി പരിചയമുള്ള ജോണിക്കുട്ടിയുടെ പിന്നാ‍ലെയോടിയ ബന്ധുക്കളും സകല നാട്ടുകാരും തളര്‍ന്നവശരായി.


വിലക്കയറ്റം വരുന്ന കാലത്ത് വിലകൂട്ടി വില്‍ക്കാന്‍ അരിച്ചാക്കുകള്‍ കൂട്ടിയിട്ട ഗോഡൌണും പിന്നിട്ട് ജോണിക്കുട്ടി ശരം വിട്ടപോലെ ഓടുകയാണ്.

ജോണിക്കുട്ടിയുടെ അമ്മച്ചി അന്നാമ്മക്കുട്ടി തന്റെ നെഞ്ചിങ്കൂടിന് വീണ്ടും ആഞ്ഞടിച്ചു ഓട്ടത്തിനിടയില്‍ നാട്ടുകാര്‍ അത് കൌണ്ട് ചെയ്തുകൊണ്ടിരുന്നു.

ജോണീക്കുട്ടി, ഏലിയാമ്മയുടെ വീടു ലക്ഷ്യമാക്കി ഓടുന്നത് കണ്ടപ്പോള്‍ തന്നെ തന്റെ തലയില്‍ ഇടിത്തീവീഴാന്‍ മാതാവിനു മെഴുകുതിരി കത്തിച്ച ഏലിയാമ്മയുടെ രക്തം ജോണിക്കുട്ടി എടുത്ത് കുപ്പിയിലാക്കുമെന്ന കാര്യം ഉറപ്പായി.


തന്റെ വീടിനു നേരെ ചീറിപ്പാഞ്ഞുവരുന്ന ജോണിക്കുട്ടിയേയും സംഘത്തിനേയും കണ്ട ഏലിയാമ്മച്ചേടത്തി അടുക്കള വാതില്‍ വഴി പുറത്തു കടക്കാന്‍ ഒരു ശ്രമം നടത്തിയതാണ് പക്ഷേ ജോണിക്കുട്ടി അപ്പോഴേക്കും പിന്നില്‍ നിന്നും ഏലിയാമ്മയെ കടന്നു പിടിച്ചിരുന്നു.


ജോണിക്കുട്ടിയുടെ ചോരക്കണ്ണുകളില്‍നിന്നും തീപാറുന്നത് കണ്ട ഏലിയാമ്മ മരണത്തിനു തൊട്ടു മുന്‍പുള്ള പ്രാര്‍ത്ഥന മനസ്സില്‍ ചൊല്ലിക്കൊണ്ട് പറഞ്ഞു.

“മോനെ ജോണിക്കുട്ടീ ഏലിയാമ്മ ച്ചേടത്തിക്ക് ഒരു പറ്റു പറ്റിയതാടാ ഇനി മേലില്‍ മാതാവിനു മെഴുകുതിരി നേരില്ലേ.......”


ജോണിക്കുട്ടി അട്ടഹസിച്ചു“മെഴുകുതിരി നേരില്ലെ നീ.. പരട്ട കിളവീ.... ഇനിയും മെഴുകുതിരി നേരണം പത്ത് മെഴുകുതിരിയല്ല പതിനായിരം മെഴുകുതിരി അതിനുള്ള കാശ് ഈ ജോണിക്കുട്ടി തരും”


വീടിനു ചുറ്റും തടിച്ചുകൂടിയ ജനസാഗരത്തിനു സംശയം, അല്ല അവരതങ്ങ് ഉറപ്പിച്ചു ..... ജോണിക്കുട്ടിയുടെ തലയില്‍ തേങ്ങ വീണതു മുതല്‍ ലവിടെ സാത്താന്‍ കയറിയങ്ങ് പൊറുതി തുടങ്ങി. ആരൊക്കെയോ വിളിച്ചു പറഞ്ഞു
“ഏലിയാമ്മേ കുരിശെടുത്ത് സാത്താനു നേരെ പിടി”
ഏലിയാമ്മ കുരിശുപോയിട്ട് പൊട്ടിവന്ന അരിശം പോലും പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.


ഇതൊന്നും കാര്യമാക്കാതെ ജോണിക്കുട്ടി തന്റെ അലറല്‍ തുടര്‍ന്നു....
“നീ മാതാവിനു മെഴുകുതിരി നേര്‍ന്നാല്‍ ഫലമുണ്ടാകും .. അത്കൊണ്ട് നമ്മുടെ രൂപയുടെ കുത്തനെ ഉയര്‍ന്ന മൂല്യം താഴേക്കു വരാന്‍ പതിനായിരം മെഴുകുതിരി നേരണം മെഴുകുതിരി ഞാന്‍ തരും....”


ഇതു കേട്ടപ്പോള്‍ ഏല്യാമ്മച്ചേടത്തിയുടെ വിരുന്നിനുപോയ ശ്വാസം തിരിച്ചെത്തി .... ശ്വാസം ആഞ്ഞുവലിച്ച ഏലിയാമ്മച്ചി ജോണിക്കുട്ടിയോട് ന്യായമായ ഒരു ചോദ്യം ചോദിച്ചു.

“എന്നാത്തിനാ ജോണിക്കുട്ട്യേ രൂപയുടെ മൂല്യം കുറയ്ക്കുന്നത്?”

“ ഹഹ ചേടത്തീ എന്റെ ഇച്ചായന്‍ അങ്ങ് ഗള്‍ഫീന്നയക്കുന്ന പണത്തില്‍ നിന്നും അടിച്ചുമാറ്റിയല്ലായൊ പ്രത്യേകിച്ചു ജോലിയൊന്നുമില്ലാത്ത ഞാന്‍ അങ്ങു കഞ്ഞിവെള്ളം കുടിക്കുന്നത്?”

“ അതിന്?”

“ഇപ്പോ രൂപയുടെ മൂല്യം കൂടിയത്കാരണം ഇച്ചായന്‍ പണമയക്കുന്നകാര്യത്തിലും മൂല്യ നിര്‍ണ്ണയം നടത്തി...”


അങ്ങിനെ ഒടിച്ചു മടക്കിപ്പറഞ്ഞാല്‍ പതിനായിരം മെഴുകുതിരി നമ്മുടെ ഏലിയാമ്മ നേര്‍ന്നതും രൂപയുടെ മൂല്യം ശടപ്ടേന്ന് താഴോട്ടു പതിച്ചു.
ജോണിക്കുട്ടി തന്റെ കരാറു പ്രകാരം പതിനായിരം മെഴുകുതിരിക്കു പകരം പതിനായിരത്തൊന്നു മെഴുകുതിരി ഏലിയാമ്മയ്ക്ക് വാങ്ങിച്ചുകൊടുത്തു.


രൂപയുടെ മൂല്യമിടിഞ്ഞപ്പോള്‍ ഫോറിന്‍ പണം ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കിക്കളയുന്ന ( ചുമ്മാ ഒരു രസത്തിന്) വെള്ളപ്പാച്ചില്‍ പോലെ നാട്ടിലേക്കൊഴുകാന്‍ തുടങ്ങി.


ഷെയര്‍മാര്‍ക്കറ്റില്‍ സമ്പാദ്യമത്രയും കുത്തിത്റ്റിരുകിയ ഔസേപ്പ് മാപ്പിള ബോധം കെട്ടപ്പോള്‍ മിച്ചം വന്ന പുരയിടത്തിന് അവകാശികളായ ആരൊക്കെയോ ആശുപത്രിയിലേക്കു കെട്ടിയെടുത്തു.


കഞ്ഞിവെക്കാനുള്ള അരിയുടെ വില മാര്‍ക്കറ്റ് ഇടിഞ്ഞാലും വല്ലവനും കെട്ടിപ്പൊക്കിയാലും താഴോട്ട് വരാത്തതിനാല്‍ പാടത്ത് പണിക്കുപോകുന്ന ദേവസ്യയും മക്കളും പഴയപോലെ കൂര്‍ക്കം വലിച്ചുറങ്ങി.


അന്നു മുതല്‍ ജോണിക്കുട്ടിയോടുള്ള ശത്രുത അവസാനിപ്പിച്ച നമ്മുടെ ഏല്യാമ്മച്ചേടത്തി ഇനി വല്ല ഇടിത്തീയും വീഴുകയാണെങ്കില്‍ നാട്ടുകാരുടെ മൊത്തം തലയില്‍ വീഴാന്‍ മാതാവിനുമുന്‍പില്‍ കത്തിച്ചത് ഇരുന്നൂറ്റി ഇരുപത്തിനാലര മെഴുകുതിരി!!!!!!!!!!

Monday, October 13, 2008

വെളിച്ചം കിട്ടിയ വേലു...

പെണ്ണുകെട്ടണം, പെണ്ണുകെട്ടണം എന്നത്‌ അന്തേരിയുടെ തെരുവിലൂടെയൊഴുകുന്ന അഴുക്കുവെള്ളത്തില്‍ നോക്കി നാട്ടിലെ ഉണക്കത്തോടുകള്‍ കിനാവുകാണുന്ന ഇരുപത്തി ഒന്‍പതുകാരന്‍ വേലുവിന്റെ അടക്കം കിട്ടാത്ത ആഗ്രഹങ്ങളിലൊന്നാണ്‌.
ബോംബായിലെ പെണ്‍പിള്ളേര്‍ക്കൊന്നും കേരള പെണ്‍കൊടികളുടെ അത്ര ചന്തം പോര എന്ന കണ്ടുപിടുത്തം പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തോന്നിയിരുന്നെങ്കിലെന്ന ചിന്തയാണ്‌ വേലുവിനെ വീണ്ടും വര്‍ഷങ്ങള്‍ പിന്നിലേക്കെത്തിച്ചതു.
വേലുവിനു അന്ന്‌ വയസ്സ്‌ പതിനാറ്‌, അഞ്ചാം ക്ലാസ്സിലെ കാരണവര്‍ ,പരിചയ സമ്പന്നന്‍(ഓരോ ക്ലാസ്സിലും കുറേ കാലത്തെ എക്സ്പീരിയന്‍സ്‌) എം.ബി.ബി.എസു കാരന്‍ (മെംബര്‍ ഓഫ്‌ ബാക്ക്‌ ബെഞ്ച്‌ സ്റ്റുഡന്റസ്‌) എക്സ്ട്രാ........... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണത്തിനുടമയാണ്‌ നമ്മുടെ വേലു.
ആയിടയ്ക്കാണ്‌ ഒരു മഹാ സംഭവം സ്കൂളില്‍ നടക്കുന്നത്‌. പലിശക്കാരന്‍ കേശവനാശാരിയുടെ മൂത്ത മകള്‍ ( എന്നു പറഞ്ഞാല്‍ കെട്ടിച്ചയക്കാന്‍ മൂപ്പെത്തിയത്‌ എന്ന്‌ മീനിംഗ്‌) ദാക്ഷായണി എന്തൊക്കെയോ പരീക്ഷയ്ക്കും തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ അദ്ധ്യാപഹയിയായി ആ
സ്കൂളിലേക്ക്‌ കാലെടുത്ത്‌ കുത്തി.
ദാക്ഷായണിക്കു വയസ്സില്‍ മൂപ്പ്‌ കൂടുതലാണെങ്കിലും നടപ്പില്‍ ചെറുപ്പമായിരുന്നു. മത്തങ്ങ വെട്ടിയിട്ട പോലുള്ള കണ്ണുകളും, കുറ്റിച്ചൂലിനു ചൊറി പിടിച്ചപോലുള്ള കൂന്തലും, നൂറ്റിപ്പത്തിന്റെ ബള്‍ബിനെ പിന്നിലാക്കുന്ന പല്ലുകളും, വദനത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന എണ്ണിയാലൊടുങ്ങാത്ത കുണ്ടും കുഴികളും, ഹൈഹീല്‍ ചപ്പലില്‍ കയറി ബാലന്‍സു ചെയ്തുള്ള ആ നടത്തവും സ്കൂളിലെ അമ്പത്തിയൊന്നുകഴിഞ്ഞ കേളുമാഷിനുപോലും ഇളക്കം കൊടുക്കുന്നതായിരുന്നു.
അതുകൊണ്ടുതന്നെയാണ്‌ ദിവസവും താമസിച്ചുവരുന്ന ദാക്ഷായണിയ്ക്കു മാത്രം ഹെഡ്മാസ്റ്റര്‍
ഒപ്പിടാനുള്ള അനുവാദം കൊടുക്കുന്നത്‌ എന്നൊരു സംശാരമില്ലാതില്ല. പക്ഷേ അര്‍ദ്ധ സെഞ്ചുറിയടിച്ച
ത്രേസ്യാമ്മടീച്ചര്‍ക്ക്‌ വൈകിയ ഓരോമിനിറ്റിനുംവെച്ച്‌ പലിശയും ചേര്‍ത്ത്‌ ഹെഡ്മാസ്റ്ററുടെ മുറുകാതെ കിടക്കുന്ന മുറുക്കാന്‍ നിറഞ്ഞ വായില്‍നിന്നും പച്ചയായ മലയാളം വാക്കുകള്‍ കേള്‍ക്കുമായിരുന്നു. ഈ കാര്യത്തില്‍ ത്രേസ്യാമ്മടീച്ചര്‍ക്ക്‌ മുറുവും മുറുപ്പുമുണ്ടെങ്കിലും പുറത്തുകാണിക്കല്‍ നഹിയാണ്.
ദിവസങ്ങള്‍ കടന്നുപോയി എല്ലാ ചെറുപ്പക്കാരെയും പോലെ നമ്മുടെ വേലുവിന്റെ ഖല്‍ബിലും ഒരാശ പൂത്തുലഞ്ഞാടി. സംഗതി ക്ലാസ്സ്‌ അഞ്ചാണെങ്കിലും പ്രായം പെണ്ണുകെട്ടാന്‍ ചിന്തിക്കാറായല്ലോ. വേലുവിന്റെ സമപ്രായക്കാര്‍ക്ക്‌ ആളൊന്നിനു രണ്ടുവീതമാണ്‌ കാമുകിമാര്‍.ആ ഒരൊറ്റക്കാരണത്തിന്റെ പുറത്താണ്‌ അദ്ധ്യാപഹയി ദാക്ഷായണിയ്ക്ക്‌ തനിക്കറിയാവുന്ന ഭാഷയില്‍ പ്രേമലേഖനമെഴുതിയതും സ്റ്റാഫ്‌ റൂമില്‍ വെച്ചുതന്നെ കൈമാറിയതും!
പ്രേമലേഖനം കണ്ട ദാക്ഷായണി ഉറഞ്ഞുതുള്ളല്‍ പോരാത്തതുകൊണ്ട്‌ കലിയുംകൂടി കൂട്ടിത്തുള്ളി
ഹൈഹീലില്‍നിന്നും ബാലന്‍സുതെറ്റി മറിഞ്ഞുവീണു.
ദാക്ഷായണിയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ മത്സരിച്ചോടിവന്ന അദ്ധ്യാപകരുടെ സംഘത്തിപെട്ട പോക്കരുമാഷാണ്‌ ആ കുറിപ്പുകണ്ടതും ഉറക്കെ ഇങ്ങനെ വായിച്ചതും.
"ഇന്റെ കരള്‍ കഷണമെ , അന്നെ കണ്ടത്‌ മൊതല്‍ ഇന്റെ മന്‍സില്‍ ലൈനാക്കണം , ലൈനാക്കണം എന്ന്‌ മോകം. അന്റെ അച്ഛന്‍ പട്ടിക്കഴുവേറി മോന്‍ ആശാരി പലിശ
കേശവനറിയാതെ നമ്മള്‍ക്ക്‌ നൂന്‍ഷോക്ക്‌ പോണം. ടിക്കറ്റ്‌ എട്ക്കാന്‍ പയിസയും തല്‍ക്കാലം നീ കൊണ്ടുവരണം. അത്‌ എന്റെ അക്കൗണ്ടില്‍ എയുതിബച്ചാല്‍ മതി അത്രയും തുഹ സ്ത്രീധനത്തില്‍ നിന്നും ഞാന്‍ കുറയ്ക്കുന്നുണ്ട്‌എന്ന്‌ അന്റെ സൊന്തം വേലുവേട്ടന്‍ ( ഒപ്പ്‌)"
പ്രഥമ പ്രേമലേഖനത്തിലെ ബെസ്റ്റ്‌ വരികള്‍ കണ്ട പോക്കരുമാഷും കൂടെ ദാക്ഷായണിയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ തിക്കും തിരക്കും കൂട്ടുന്ന മറ്റുമാഷുമ്മാരും ഒന്നിച്ച്‌ ഞെട്ടിയത്‌
ഒരുതവണയാണെന്നുകരുതിയെങ്കില്‍ നമുക്കു തെറ്റി. അവരവിടെ കിടന്നു ഞെട്ടട്ടെ നമുക്ക്‌ തല്‍ക്കാലം വേലുവിനെ പിന്‍ തുടരാം.
അന്ന്‌ വൈകുന്നേരം ദാക്ഷായണിയോടുള്ള അരിശവും പ്രേമം ചീറ്റിയതിലുള്ള നിരാശയുമെല്ലാം പെറുക്കി ചുരുട്ടിക്കൂട്ടിക്കൊണ്ടാണ്‌ വേലു വീട്ടിലെത്തിയത്‌. പക്ഷെ വിധി അവിടേയും വേലുവിനെ തോല്‍പ്പിക്കുകയായിരുന്നു കാരണം ദിവസംതോറും സ്കൂള്‍ വിട്ടയുടന്‍ കഴിച്ചുവരുന്ന ചോറിനും മത്തിക്കറിക്കും കൂടെ കടിച്ചു തിന്നാന്‍ ഒണക്കമീന്‍ നഹി . സ്വന്തം മാതാജി ജാനുവിനോട്‌ ഒരായിരത്തി ഇരുപത്‌ തവണപറഞ്ഞതാണ്‌ ഒണക്കമീനില്ലാതെ ചോറു തന്നുപോകരുതെന്ന്‌ .
പിന്നീട്‌ മത്തിക്കറിയുടെ ചട്ടിയെടുത്ത്‌ പട്ടിക്കൂടിനുനേരെയും ചോറിന്റെ കലമെടുത്ത്‌ കിണറിനുനേരെയും വലിച്ചെറിഞ്ഞ്‌ കയ്യും വീശി ഒറ്റ നടത്തമായിരുന്നു.ആ നടത്തം കള്ളവണ്ടികയറി ബോംബെയിലെ തെരുവുകളിലെത്തിച്ചു. പട്ടിണിയും പരിവട്ടവും ജീവിതത്തിലാദ്യമായി രുചിച്ചപ്പോള്‍ മോശണത്തിലും തുടര്‍ന്ന്‌ അന്തേരിയിലെ ഗുണ്ടാ സംഘത്തില്‍ ചേര്‍ന്ന്‌ കള്ളക്കടത്തുകാരന്റെ വലംകൈയാകുന്നതിലുമെത്തിച്ചു. നാലു ചക്രം കയ്യില്‍ വരാന്‍ തുടങ്ങിയപ്പോഴേക്കും വര്‍ഷം
പതിമൂന്ന്‌ കഴിഞ്ഞിരുന്നു.
അങ്ങിനെ പതിമൂന്നു വര്‍ഷത്തെ തികഞ്ഞ ബോംബേവാസത്തിനൊടുവില്‍ വേലു കോട്ടും സൂട്ടും വാങ്ങി മലയാളിമങ്കയെ കെട്ടുക എന്ന ഏക ലക്ഷ്യവുമായി നാട്ടിലേക്കു ടിക്കെറ്റെടുത്തു ( ഇന്നു വേലുവിനു കള്ളവണ്ടി കയറേണ്ട ആവശ്യമില്ല ).
മലയാളമണ്ണിലെ അഴുക്കു നിറഞ്ഞ റെയില്‍ വേ സ്റ്റേഷനില്‍ കാലുകുത്തുമ്പോള്‍ ചെറുതായിട്ട്‌ മനസ്സൊന്നിടറിയത്‌ ആരും കാണാതിരിക്കാന്‍ പോക്കറ്റില്‍ കൈ തിരുകി അഡ്ജസ്റ്റ്ചെയ്തു.
നഗരത്തില്‍ പതിമൂന്നു വര്‍ഷങ്ങള്‍ക്കൊണ്ട്‌ വന്ന മാറ്റങ്ങള്‍ അവിശ്വസനീയമായിരുന്നു.
ആകാശത്തിനു താങ്ങുകൊടുക്കുന്ന വമ്പന്‍ കെട്ടിടങ്ങള്‍ മുതല്‍ മത്സരിച്ചോടുന്ന വിദേശവാഹനങ്ങള്‍വരെ കണ്ടപ്പോള്‍ വേലു തികച്ചും " സപ്നോംകി സിന്തകീ ഹേ ഹീ ഹോ ഹാ കതം ഹോജായകാ....." എന്നായിപ്പോയി.
ഒരു ടാക്സിവിളിച്ച്‌ വേലു തന്റെ ഗ്രാമത്തിലേക്കു തിരിച്ചു.പണ്ടത്തെ പല പഞ്ചായത്ത്‌ കിണറുകളും മണ്ണിട്ടുമൂടി അതിനുമുകളില്‍ താറിട്ട റോഡ്പണിത ശേഷം കുടിവെള്ളത്തിനായി സമരംചെയ്യുന്ന സമര സേനാനികളെയും , പുഴയ്ക്ക്‌ കുറുകെ പണിത പാലത്തിനുപയോഗിച്ച സിമന്റിന്റെ അളവിനെച്ചൊല്ലി തര്‍ക്കിക്കുന്ന പ്രമാണിമാരെയുമെല്ലാം കടന്ന്‌ തന്റെ പഴയ കുടിലിന്റെ സ്ഥാനത്ത്‌ കിടക്കുന്ന ബിഗ്‌ മാളികയുടെ മുന്‍പില്‍ വേലു ചാടിയിറങ്ങി.
നാടിനു വന്ന മാറ്റം തന്റെ വീടിനും വരുത്തിയിട്ടുണ്ട് എന്നതില്‍ അഭിമാനപുളകിതകഞ്ചുകനായ വേലു ഓടി വീട്ടില്‍ ചെന്നു ബെല്ലടിച്ചു. അകത്തുനിന്നും വന്ന അപരിചിതരോട്‌ തന്റെ മാതാപിതാക്കളെപ്പറ്റി അന്വേഷിച്ച വേലു ശരിയ്ക്കും ഞെട്ടി.റിയലെസ്റ്റേറ്റ്‌ മാഫിയ കിട്ടാവുന്നതില്‍ ഏറ്റവും വലിയ
മോഹന വില നല്‍കിയപ്പോള്‍ തന്റെ സ്ഥലവും, വീടും വേലുവിന്റെ പിതാജി ശ്രീമാന്‍ കോരന്‍ അവര്‍ക്കു കൈമാറുകയായിരുന്നു. പിന്നിട്‌ കയ്യില്‍ വന്ന പണക്കെട്ടുകളുമായി വീടും പറമ്പുമെടുക്കാന്‍
പോയപ്പോഴാണ്‌ നാട്ടിലെ സ്ഥലങ്ങളുടെ പൊള്ളുന്ന വില മനസ്സിലായതും ബോധം വീണതും.
അവസാനം പഴയ ഇരുപത്‌ സെന്റിനും വീടിനും പകരം പത്തു സെന്റില്‍ പണിത ഒരു കൊച്ചു കുടിലില്‍ രാത്രി മാനത്തു തെളിഞ്ഞുവരുന്ന നക്ഷത്രക്കുട്ടന്മാരുടെ കണക്കും നോക്കിക്കഴിയുകയാണ്‌ പിതാജി,മാതാജി സഹോദരീ സഹോദരങ്ങള്‍ !!
കുടിലിലേക്കു കയറിയ വേലുവിനെ പൊട്ടിക്കരഞ്ഞ്‌ സ്വീകരിച്ചാനയിക്കപ്പെട്ടു. പതിമൂന്നുവര്‍ഷത്തെ പരിഭവങ്ങള്‍ മാതാജി ഒന്നൊന്നായി അഴിച്ചുകൊണ്ടിരുന്നു. തന്റെ ഒരു വയസ്സിനു ഇളയ അനിയച്ചാര്‍ പെണ്ണുകെട്ടി കുട്ടി ഒന്നായി എന്ന സത്യം അവിടെ കണ്ട പെണ്‍കോലത്തെ കണ്ടപ്പോള്‍ മനസ്സിലായി.
ദിവസം നാലു കഴിഞ്ഞപ്പോള്‍ തനിക്കു പെണ്ണൊന്നുകെട്ടണം എന്ന തന്റെ അടക്കമില്ലാത്ത ആഗ്രഹം വേലു പതുക്കെ തൊടുത്തു വിട്ടു.അതു പിതാജി കോരജിയുടെ മര്‍മ്മത്തുതന്നെ കൊണ്ടു. തന്റെ രണ്ടാമത്തെ മകന്റെ ഫാര്യയെനോക്കി കോരജി അലറി.
" നിനക്കറിയോ ഈ നായിന്റെ മോളെ എന്റെ മോനെക്കൊണ്ട്‌ കെട്ടിച്ചതു ഇരുപത്തിയഞ്ച്‌ ചാക്ക്‌ മണലും അഞ്ചുപവനും തരാമെന്നു പറഞ്ഞിട്ടായിരുന്നു"
ഇരുപത്തിയഞ്ചു ചാക്ക്‌ മണലോ????!!!!വേലുവിനു ഒന്നും പിടികിട്ടിയില്ല മൂപ്പര്‌ പതിമൂന്നു വര്‍ഷമായിട്ട്‌ ബോംബയിലെ അന്തേരിയിലും , ധാരാവിയിലുമൊക്കെയായിരുന്നല്ലോ കേരളത്തില്‍ സ്വര്‍ണ്ണത്തെക്കാള്‍ വിലയാണ്‌ മണലിന്‌ എന്ന കാര്യം മൂപ്പര്‍ക്കറിയില്ലല്ലോ. മണലില്‍ കളിക്കുന്ന കുട്ടികളെ നോക്കി തൊണ്ണൂറ്റി ഒന്‍പതുകാരന്‍ " ഡാ അപ്പുറത്ത്‌ കൂട്ടിയിട്ട സിമന്റിലെങ്ങാനും പോയിക്കളിക്കെടാ" എന്നു പറഞ്ഞതിനെക്കുറിച്ചും വേലുവിനു വിവരമില്ലല്ലോ.
പിന്നീടാണു കാര്യങ്ങള്‍ മനസ്സിലായത്‌. അനിയന്റെ ഭാര്യവീട്ടുകാര്‍ അഞ്ചു ചാക്ക്‌ മണലുക്കൂടി സ്ത്രീധന ബാക്കി കൊടുക്കാനുണ്ട്പോലും. പകരം അഞ്ചു പവന്‍ സ്വര്‍ണ്ണം തരാമെന്നുപറഞ്ഞിട്ടും കോരജീ സമ്മതിക്കുന്നില്ല.ബോംബയിലെ കടപ്പുറത്തുനിന്നും ഒരുചാക്ക്‌ മണലുകൊണ്ടുവരാത്തതിലുള്ള ഡ്ഢിത്തമോര്‍ത്ത്‌ വേലു കുന്തിച്ചിരുന്നുപോയി. അവസാനം ഉറക്കെപ്പൊട്ടിച്ചിരിച്ചു.
നാട്ടിലൂടെയുള്ള കാഴ്ചകള്‍കാണാന്‍ വേലു മുണ്ടും മുറുക്കി നടന്നു. കീശയുടെ വലിപ്പമളക്കാന്‍ പണ്ട്‌ വാങ്ങിച്ചുതന്ന നാരങ്ങാമിഠായിയുടെ എണ്ണം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കുറെ ബാല്യകാല സഖാക്കളും കൂടെക്കൂടി. (സഖികള്‍ പണ്ടേ വേലുവിനില്ലായിരുന്നല്ലോ).
പണ്ടത്തെ ദാക്ഷായണിട്ടീച്ചറുടെ തന്തപ്പടി പലിശ കേശവന്റെ വീട്ടിനടുത്തെത്തിയപ്പോള്‍, പ്രഥമ പ്രണയത്തിന്റെ ഓര്‍മ്മ പുതുക്കാനെന്നവണ്ണം നെടുവീര്‍പ്പിട്ട മൂക്കിന്റെ കൂട്ടുപിടിച്ച്‌ കണ്ണുകള്‍ അവളെ പരതിയപ്പോള്‍, ദാക്ഷായണിയെ കണ്ടില്ലാ എങ്കിലും അവളുടെ തന്തപ്പടി പണം പലിശയ്ക്ക്‌
കൊടുക്കുമ്പോള്‍ ഈടുവാങ്ങിയ മണല്‍ച്ചാക്കുകളുടെ കൂമ്പാരം കണ്ടു തൃപ്തനായ വേലു തന്റെ നാടിന്റെ
ഇന്നത്തെ നിലയും വിലയുമോര്‍ത്ത്‌ പുളകിതനായി.
ട്യൂട്ടോറിയല്‍ കോളേജിന്റെ ലൈനടിമുക്കും കഴിഞ്ഞുള്ള വളവു തിരിഞ്ഞതും അകലെനിന്നും ഒരു രൂപം പതുക്കെ നടന്നുവരുന്നതു കണ്ടു.വേലുവും സംഘവും സൂക്ഷിച്ചുനോക്കി. എവിടെയോ നല്ല പരിചയമുള്ള രൂപം.വേലു തന്റെ മെമ്മറിയില്‍ പന്തംകൊളുത്തി പരതാന്‍ തുടങ്ങിയപ്പോള്‍, പോക്കറ്റിന്റെ അളവുനോക്കാന്‍ കൂടെ വന്ന ദേവസ്യയാണു സംഗതിപറഞ്ഞത്‌."വേലുവേ ലത്
അന്റെ പയേ ദാശായണിയാ........."
വേലുവിലെ കാമുകന്‍ കണ്ണുംതിരുമ്മി എഴുന്നേറ്റു പണ്ട്‌ കള്ളില്‍ വീണ എലിയെപ്പോലെയിരുന്ന തന്റെ കാമുകിയുടെ രൂപം ഇന്ന്‌ കരിമ്പിന്‍ ചണ്ടിപോലെയായത്‌ വേലുവില്‍ അദ്ഭുതം സൃഷ്ടിച്ചു. കാമുഹി അടുത്തുവന്നു കാമുകന്റെയും കാമുകിയുടെയും കണ്ണുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു " ടമാ ര്‍ ര്‍
​...." (ഇതായിരുന്നു ഇടിയുടെ ശബ്ദരേഖ).
കാമുകി കണ്ണുകള്‍ക്കൊണ്ടൊരു പോസ്റ്റിട്ടു. തന്റെ പഴയ കാലത്തിന്റെ പുതിയ പോസ്റ്റ്‌!!ആ മത്തങ്ങാക്കണ്ണുകളില്‍ നീരുറവപൊട്ടിയൊലിച്ചു തന്നെക്കാളും എട്ടുവയസ്സിനു ഇളയതായ വേലുവിനെ അവള്‍ ആഞ്ഞു വിളിച്ചു " എന്റെ വേലുവേട്ടാ​‍ാ...."
വേലുവേട്ടന്‍ പുളകംകൊണ്ട്‌ വീണ്ടും " സപ്നോംകി സിന്തകീ......." ആയി മാറി.
അങ്ങിനെ കാമുകി കഥ പറഞ്ഞുതുടങ്ങി, അതെ അവള്‍ കരിമ്പിന്‍ ചണ്ടിയായ കഥ!
വേലു ബോംബെയ്ക്ക്‌ കള്ളവണ്ടി കയറിയ കാലം. സ്കൂളില്‍ പുതുതായി വന്ന ഡ്രോയിംഗ്‌ മാഷും
ദാക്ഷായണിയും തമ്മില്‍ ലതായി ... അങ്ങിനെ ലത് പടര്‍ന്ന്‌ പന്തലിച്ച്‌ പടു വൃക്ഷമായിമാറി. ഇതിനിടയില്‍ ദാക്ഷായണിയുടെ പിതാജി കം രക്ഷകര്‍ത്താജി ആശാരിക്കേശവന്‍ വൃക്ഷത്തിനു കോടാലിവെയ്ക്കാനായി നാട്ടിലെ പണക്കാരനും സ്വര്‍ണ്ണപ്പല്ല്‌ കെട്ടിച്ചവനും പ്രായത്തില്‍ തന്റെ ഒപ്പത്തിനൊപ്പം നില്‍ക്കുന്നവനുമായ കണാരുവിനെക്കൊണ്ടു ദാക്ഷായണിയെ കെട്ടിക്കാന്‍ തീരുമാനിച്ചു.തീരുമാനം ദാക്ഷായണിയെ അറിയിച്ചു. പക്ഷെ ഡ്രോയിംഗ്‌ മാഷിന്റെ പ്രേമം പടുവൃക്ഷമായി മാറിയ ദാക്ഷായണിയുടെ ഉള്ളില്‍ അപ്പോഴേക്കുമൊരു വൃക്ഷത്തൈ മുളച്ചുതുടങ്ങിയിരുന്നു.ഈ സത്യമറിഞ്ഞ കേശവന്‍ അലറി
"മോളേ......"
"അച്ഛാ........." അവര്‍ കുറേസമയം പരസ്പരം ഇങ്ങിനെ അലറിക്കൊണ്ടിരുന്നു.
അവസാനം അവള്‍ ആ തീരുമാനമെടുത്തു. അങ്ങിനെ എടുത്തതീരുമാനവും കയ്യിലെടുത്ത്‌ കാമുകന്‍ ഡ്രോയിംഗ്‌ മാഷും കാമുകി ദാക്ഷായണിയും ഒരു ചന്ദ്രവെളിച്ചത്തില്‍ കേരളം വിട്ടു.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉണ്ണിപിറന്നു. കര്‍ക്കടകവും - കന്നിയും വീണ്ടും വന്നത്‌ രണ്ടുണ്ണികള്‍ക്ക് കൂടി പിറക്കാന്‍ വഴിയൊരുക്കിയപ്പോള്‍ ഡ്രോയിംഗ്‌ മാഷ്‌ അയല്‍പക്കത്തു താമസിച്ചിരുന്ന കാര്‍ത്ത്യായനിയെയുംകൊണ്ട്‌ കള്ളവണ്ടി കയറി.
ഒടുവില്‍ ദാക്ഷായണി പിറന്നമണ്ണില്‍ത്തന്നെ തിരിച്ചെത്തി. ദാക്ഷായണിയ്ക്കും മൂന്നുമക്കള്‍ക്കും ചിലവിനുകൊടുത്താല്‍ ചിലവുമാത്രമല്ലാതെ വരവൊന്നുമുണ്ടാവില്ല എന്ന തിരിച്ചറിവുകാരണം ദാക്ഷായണിയുടെ പിതാശ്രീ കേശവന്‍ ദാക്ഷായണിയെ വീട്ടില്‍നിന്നും ഇറക്കിവിട്ടു.
അവസാനം ഗതികെട്ട ദാക്ഷായണി ഒരു കരുണയുമില്ലാത്ത നാട്ടുകാരുടെ കാരുണ്യത്തിലാണു ജീവിക്കുന്നത്‌ .ഇതാണ്‌ ദാക്ഷായണിയുടെ കഥ .
കഥകേട്ട വേലുക്കാമുകന്‍ ഇരുന്നിടത്തേക്കുനോക്കിയ ദാക്ഷായണിക്ക്‌ വേലുവിന്റെ കേവലം ഒരു പൊടിപോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഇരുന്നിടം ശൂന്യം.
അപ്പോഴേക്കും മണല്‍ച്ചാക്കുകളുടെ ബലത്തില്‍ പുതിയൊരു ബന്ധം പറഞ്ഞുറപ്പിക്കാന്‍ തലയ്ക്കു വെളിവുകിട്ടിയ നമ്മുടെ വേലു, ബ്രോക്കര്‍ കുഞ്ഞാണ്ടിയെയുംകൊണ്ട്‌ പാലക്കാട്ടേയ്ക്ക്‌ ബസ്സുകയറിയിരുന്നു.
ദാക്ഷായണി തന്റെ അന്നത്തെ കാരുണ്യവാനെത്തേടിയും യാത്രയായി.

Monday, October 6, 2008

ബ്ലോഗ് തപ്പിയ ബ്ലോഗര്‍ (ഓടിവരണേ)

ആരെങ്കിലും എറിഞ്ഞുടച്ച വല്ല തേങ്ങാക്കഷണവും കിട്ടുമോന്നറിയാൻ ബൂലോഗപറമ്പിലൂടെ കറങ്ങുന്ന കറക്കത്തിൽ തലപോയ തെങ്ങുകളും, ഇല്ലാത്ത തലയ്ക്കു പകരം ഫോറിൻ തല പിടിപ്പിച്ച കവുങ്ങുകളും , കൊടുംകാറ്റിൽ ഇളകാത്ത തേങ്ങാക്കുലകളും അങ്ങിനെ ഒടുക്കമില്ലാത്ത പലതും കണ്ടുകൊണ്ടിരിക്കുകയാണ്‌ .
എന്തിനേറെ പറയണം നമ്മുടെ സ്വന്തം ഉണ്ണിയാർച്ചയെ ലൈനടിച്ചു നടന്ന ഫ്രാഡ്‌ ചന്തുവിനെപ്പോലും കാണാൻ കഴിഞ്ഞു . അതെ ആ ചന്തു തന്നെ പണ്ട്‌ ബിരിയാനിയിലെ ബീഫ്‌ പൊട്ടിച്ചു തിന്നാൻ ചുറ്റിക പണിതുനൽകിയ കൊല്ലനിട്ടു പണീതവൻ ചന്തു.
ഞങ്ങൾ പുലിയുടെ കുടുംബമാണെന്ന് വീമ്പിന്റെ കൂടെ വമ്പും പറഞ്ഞ്‌ ഒരെലിയെപ്പോലും പിടിച്ച ചരിത്രം നഹിയായ പൂച്ചക്കുട്ടന്മാർ പരസ്പരം കടിച്ചുക്‌Iറുന്ന കാഴ്ചകണ്ടിട്ടും കണ്ടില്ലെന്നുനടിച്ചു.

കഷ്ടിച്ചു സൃഷ്ടിച്ച സൃഷ്ടികളെ കപ്പടാമീശവച്ച പെമ്പിള്ളേർ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയിൽ ഒണക്കമീനിനൊപ്പം വിറ്റു കയ്യടി വാങ്ങിയപ്പോൾ നെഞ്ചത്തടിച്ചു കരഞ്ഞ സൃഷ്ടികർത്താക്കളെകണ്ടപ്പോൾ ഞാനീ നാട്ടുകാരനേയല്ലെന്നുപറഞ്ഞു തടിയൂരി. ഒരു പറമ്പിൽ ചെന്നപ്പോൾ ചിരിച്ചു ചിരിച്ച്‌ മണ്ണുകപ്പിയപ്പോൾ അതിന്റെ ഉടമസ്ഥൻ " ചിരിച്ചോ പക്ഷേ ഒരു തരി മണ്ണുപോലും കപ്പരുത്‌ " എന്നുപറഞ്ഞ്‌ കൺനുരുട്ടിയപ്പോൾ തിരിച്ചുരുട്ടാൻ ഒരു മണ്ടരിപിടിച്ച തേങ്ങപോലും കിട്ടാതെ മടങ്ങി.

തന്റെ തിരഞ്ഞെടുത്ത പതിനായിരത്തി ഇരുപത്തിയാറര മണ്ടത്തരങ്ങൾ കൃഷിചെയ്യുന്ന കർഷകന്റെ അടുത്തെത്തിയപ്പോൾ അയാൾ മോരുവെള്ളം തന്നു സ്വീകരിച്ചിരുത്തി ( മോരുകുടിച്ചിട്ടെന്കിലും കെട്ടടങ്ങട്ടെ എന്നു കരുതിക്കാണും)
പിന്നേയും നീണ്ടുകിടക്കുന്ന പല പറമ്പുകളിലും കയറി കപ്പ , മുളക്‌, ബ്രോസ്റ്റഡ്‌,പായസം, തുടങ്ങിയ വഹകൾ രുചിച്ചുനോക്കുകയും അടുത്ത പറമ്പുകളിൽ നിന്നും വന്ന പാട്ടുകേട്ട്‌ ഉറക്കം വന്നപ്പോൾ പണ്ടെന്നോ കുഴിച്ചിട്ട കാമുകിയുടെ ചരിത്രം മാന്തിയെടുത്ത്‌ അടുപ്പത്ത്‌ വെക്കാതെ പാകപ്പെടുത്തി രുചിച്ചുനോക്കിയ ഒരു പറമ്പ്കാരന്റെ നിലവിളി വന്ന ഉറക്കത്തെ പിന്നിൽ ഉലക്കയുമായി നിൽക്കുന്ന അയാളുടെ കണവിയുടെ കണ്ണിൽപ്പെടാതെ തിരിച്ചയച്ചു.
പറമ്പിൽ വേലികെട്ടുന്നതും വേലിചാടുന്നതും തുടങ്ങി മരംകേറ്റം വരെ പഠിപ്പിക്കുന്ന റ്റ്യൂഷൻ സെന്ററിന്റെ അടുത്തെത്തിയപ്പോൾ ഫീസില്ലാതെ ഓസിനു ക്ലാസിൽ ഒളിഞ്ഞുനോക്കുന്ന ആരൊക്കെയോ ഓടി മറഞ്ഞു.
ഇനിയുമെന്തെല്ലാം കാഴ്ചകൾ കിടക്കുന്നു!!!
നട്ടുച്ച സമയത്ത്‌ ഒരു പെൻ ടോർച്ച്‌ പോലുമെടുക്കാതെ ഒറ്റയ്ക്ക്‌ ചന്തയ്ക്ക്‌ പോയവൻ എന്ന് എന്റെ ധൈര്യത്തെപ്പറ്റി നാട്ടിലെ ഏതോ തൊഴിലില്ലാക്കവികൾ പാടിപ്പുകഴ്ത്തിയപ്പോൾ എനിക്ക്‌ പുളകമുണ്ടായെങ്കിലും അത്‌ ഒരു പറമ്പ്‌ വിലയ്ക്കെടുക്കുന്നതിൽ എന്നെകൊണ്ടെത്തിക്കും എന്നു ഞാൻ കരുതിയില്ല.
പഴയയൊരു താപ്പാന കുത്തിനടക്കാനും ( പിച്ചവെയ്ക്കുമ്പോൾ) , കുത്തി നോക്കാനും (നോവിക്കാതെ) കമ്പില്ലാത്ത ഒരു വടിയും കയ്യിൽത്തന്ന് അയൽ പറമ്പുകാരെയൊക്കെ പരിചയപ്പെടുത്തിയ ശേഷം എങ്ങോ ഓടി മറഞ്ഞു.
കാലചക്രം കാലനുവേണ്ടി കറങ്ങിയകറക്കത്തിന്റെ ഒഴുക്കിൽകിടന്ന് എന്റെ പറമ്പിലും കളകളുടെ കൂടെ വിളകളും വളർന്നു.
എങ്കിലും പുതിയ കാഴ്ചകൾ തേടിയുള്ള യാത്ര തുടർന്നുകൊണ്ടിരുന്നു. അപ്പോഴാണ്‌ പുതിയൊരു പറമ്പിലെ പച്ചപിടിച്ച മരത്തിൽ സുഗന്ധമുള്ള പൂക്കൾ തഴച്ചു വളരുന്നത്‌ കണ്ട്‌ നോക്കി നിന്നുപോയത്‌.
എന്റെ ബ്ലോഗായ ബ്ലോഗു തപ്പൽ യജ്ഞത്തിനിടയിൽ പുതിയൊരു നല്ല ബ്ലോഗ്‌ ശ്രദ്ധയിൽപ്പെട്ടത്‌ എനിക്കിഷ്ടമായപ്പോൾ നിങ്ങൾക്കും ഇഷ്ടമാകുമെന്ന് കരുതി. നിങ്ങളുംകൂടി ഒന്നു നോക്കൂ ഇതാ ഇതിലെ ആ ബ്ലോഗിലേക്ക്‌ കടക്കാം.

Monday, September 29, 2008

ടിന്റുമോന്റെ നാല്പതാം വയസ്സ് ...


ന്റെ കയ്യിലും കാലിലും എന്നുവേണ്ട ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഒട്ടിപ്പിടിച്ച മൂട്ടക്കുട്ടന്മാരെ സഹതാപത്തോടെ നോക്കിക്കൊണ്ട്‌ ടിന്റുമോൻ മൊഴിഞ്ഞു .
" പ്രിയപ്പെട്ട സഹജീവികളേ കിടക്കയിലെ മൂട്ടക്കുട്ടന്മാരെ നിങ്ങൾ ഇനി അപ്പുറം ചുരുണ്ട്‌ മൂടികിടക്കുന്ന കോലാപ്പ്‌ ഇ അവറാൻ, പെൻസിൽ ചാത്തുക്കുട്ടി തുടങ്ങിയ മഹത്‌ വ്യക്തികളുടെ രക്തങ്ങളും കുടിച്ചു പ്രിശീലിക്കണം. ഓ​‍ാ... നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അത്‌ രകതമല്ലല്ലോ "
ടിന്റുമോന്റെ സൂക്തങ്ങൾ ക്ഷമയോടെ ശ്രവിക്കുന്ന മൂട്ടക്കുട്ടന്മാർ തങ്ങൾക്കെന്തോ ആപത്ത്‌ വരാൻ പോകുന്നു എന്ന സൂചന തള്ളിക്കളയുന്നില്ലേങ്കിലും ടിന്റുമോന്റെ പഞ്ചസാര -കം- കൊളസ്ട്രോൾ നിറഞ്ഞ ചുവന്ന പാനീയം ആവോളം നുകരുകയാണ്‌
ടിന്റുമോൻ തന്റെ മഹത്‌ വചനങ്ങൾ തുടർന്നു
" കോഴി ബിരിയാനി , തന്തൂരിച്ചിക്കൻ ( ചങ്കൂരി) , നെയ്ച്ചോർ , മട്ടന്മസാല, തനി കോഴിക്കോടൻ ഹലുവ , മത്തിക്കറി, ഓ.ഏ.ബി സോറി കെ.എഫ്‌.സി ചിക്കൻ ബ്രോസ്റ്റഡ്‌, ചുട്ട കോഴി, പുഴുങ്ങിയ ഒട്ടകം, ചാവു കഴിച്ച പോത്തിറച്ചി.. എക്സ്ട്രാ.... എക്സ്ട്രാ... കഴിച്ച്‌ കഴിച്ച്‌ കൊഴുത്തിരിക്കുന്ന എന്റെ രക്തത്തിനെ ചക്കരക്കള്ള്‌ എന്ന ഓമനപ്പേരിൽ വിളിക്കുമ്പോൾ ഒണക്കക്കുബ്ബൂസ്‌ , പച്ചയായ വെള്ളം , അതിലും പച്ചയായ മോരുകറി കം നാടൻ കഞ്ഞി കുടിച്ച്‌ ബിരിയാനി കഴിക്കാനുള്ള ആഗ്രഹത്തെ പച്ചക്ക്‌ കുഴിച്ചുമൂടിയിട്ട്‌ കിട്ടുന്ന പണം ചാകുമ്പോൾ ശവപ്പെട്ടി അലങ്കരിക്കാൻ കരുതിവെക്കുന്ന ( വെട്ടിയിട്ട കൈക്ക്‌ ശകലം ഉപ്പെടുത്തിട്ട്‌ പുളി വരുത്താൻ മടിക്കുന്ന എന്നു സാരം) അവറാന്റെയും , ചാത്തുക്കുട്ടിയുടെയും രക്തത്തെ കാടിവെള്ളം എന്ന്‌ വിളിക്കുന്നത്‌ കുറച്ചു കടന്നുപോയില്ലേ എന്നെനിക്കു സംശയമില്ലാതില്ല...."
ഇത്രയും പറഞ്ഞ്‌ തിരിഞ്ഞു നോക്കിയ ടിന്റുമോൻ കണ്ടത്‌ ശ്രോതാക്കളായ സകല ശ്രോതാക്കളും രക്തം കുടിച്ച ലഹരിയിൽ ലക്കുകെട്ടുറങ്ങുന്നതാണ്‌
അതുകൊണ്ടുതന്നെ തൽക്കാലം തന്റെ വാക്കുകൾ ഉപസംഹരിച്ച ടിന്റുമോൻ പുതപ്പിനുള്ളിലേക്കു വലിഞ്ഞമർന്ന്‌ സയ്‌ലൻസറൊടിഞ്ഞുപോയ യമഹ പോലെ കൂർക്കം വലിച്ചു തുടങ്ങി .



ഇനി നമുക്ക്‌ ടിന്റുമോനെ പരിചയപ്പെടാം. എന്നിട്ടു കഥയിലേക്കു വടിയും കുത്തി ഇറങ്ങാം.
വയസ്സു നാൽപ്പത്‌ കഴിഞ്ഞവനും ഒണക്കപ്പാറ രാജ്യത്തിലെ ( പഞ്ചായത്ത്‌ എന്നു ചുരുക്കിയും പറയാം) ഒരേ ഒരു ഏക പ്രവാസിയുമായ വിദേശി . നാട്ടുകാരായ നാട്ടുകാരുടെ കണ്ണിലെ ഉണ്ണിയപ്പം . നാട്ടിലെ പരിഷ്കാരികളുടെ വിദേശകാര്യ സെക്രട്ടറി, നാട്ടിലെ സുന്ദരിക്കോതകളുടെ മനസ്സിലെ ചന്തുച്ചേകവർ ഇങ്ങനെ നീണ്ടു നീണ്ട്‌ എക്സ്പ്രസ്സ്‌ ഹൈവേയും മൂന്നാറും ഒക്കെ കടന്നു പോകുന്നു ടിന്റുമോന്റെ വിശേഷണങ്ങൾ.
പിന്നെ മറ്റൊരു കാര്യം ഗൾഫിൽ വന്ന്‌ പ്രയാസ ജീവിതം നയിക്കുന്നതിനു മുൻപ്‌ ടിന്റുമോന്റെ പേരിൽ ചെറിയ ഒരു മാറ്റമുണ്ടായിരുന്നു. പി.കെ.കാദറുകുട്ടി എന്ന യഥാർത്ഥ പേരും ഗൾഫുകാരന്റെ പത്രാസും ഇണകളായി മുൻപോട്ടു പോകാൻ മടിച്ചപ്പോൾ ഇഷ്ടൻ പേരങ്ങു മാറ്റി മോഡേൺ പേരായ ടിന്റുമോൻ എന്ന പേരു സ്വീകരിക്കുകയായിരുന്നു.
എന്നാലും നാട്ടിൽ ചെന്നാൽ വിവരമില്ലാത്ത ചില പഹയന്മാരും , പഹയികളും കാദറേ .. കാദറേ എന്നു വിളിയ്ക്കും. അതുകേൾക്കുമ്പോൾ ചൊറിയുന്ന ചൊറിച്ചിൽ പല്ലുകൾ തമ്മിൽ ഇടിപ്പിച്ചങ്ങു സഹിക്കും പാവം നമ്മുടെ ടിന്റുമോൻ. ( നാട്ടിലെ പഹയന്മാർക്കും , പഹയികൾക്കുമറിയില്ലല്ലോ കാദർ എന്ന നാമം ചൊറിച്ചിലുണ്ടാക്കുന്ന കുന്ത്രാണ്ടമാണെന്ന്‌!! അവരുടെ അഭിപ്രായത്തിൽ വളരെ നല്ല ഒരു പേര്‌ അത്രമാത്രം )
ഇതാണ്‌ ടിന്റുമോനെക്കുറിച്ചുള്ള ഒരു ഏകദേശരൂപം . ബാക്കി നമുക്ക്‌ വഴിയേ മനസ്സിലാക്കാം.
അങ്ങിനെ നമ്മുടെ ടിന്റുമോൻ അന്നു വെളുപ്പിന്‌ കോഴികൂവുന്നതിനു മുൻപേ ആ തീരുമാനവുമെടുത്തു. ഈ പെരുന്നാളെങ്കിലും നാട്ടിൽ വച്ചു ആഘോഷിക്കണം.
ഇവിടെ പെരുന്നാൾ ദിവസം നാട്ടിലെ കപ്പയും മത്തിയും സ്വപ്നംകണ്ടുറങ്ങുന്ന വയസ്സു നാൽപതു കഴിഞ്ഞ ടിന്റുമോനെ കൂട്ടുകാർ "ഇന്ന്‌ പെരുന്നാളാണ്‌ പള്ളിയിൽ പോകുന്നില്ലേ ന്റെ ടിന്റുവേ ...." എന്നു ചോദിച്ച്‌ കുലുക്കി വിളിക്കും.
പെരുന്നാളിനെങ്കിലും ഒന്നു കുളിക്കണ്ടേ എന്ന പഴമൊഴി ഏതോ പുതിയ ബ്ലോഗർ പുതുക്കിപ്പറഞ്ഞത്‌ കേട്ടിട്ടുള്ള ടിന്റുമോൻ , കുളി, പല്ലിനെ ബ്രഷിട്ടു നോവിക്കൽ എല്ലാം കഴിച്ച്‌ പള്ളിയിൽ പോകും.
പള്ളിയിൽ സ്ഥലമില്ലാത്ത കാരണം (പെരുന്നാളിന്‌ സകല കലാ വല്ലഭന്മാരും പള്ളിയിൽ വരും) റോട്ടിൽ തുണി വിരിച്ച്‌ നിസ്കരിച്ച്‌ തിരിച്ച്‌ ർർർറൂമിൽ വന്നു കിടന്നുറങ്ങും. ഇവിടുത്തെ പെരുന്നാൾ ഇതിൽ കഴിഞ്ഞു .വല്ലതും കഴിച്ചെങ്കിലായി അല്ലെങ്കിൽ അതും ഉറക്കത്തിന്റെ കൂടെ കൂട്ടിക്കെട്ടും .
ഇങ്ങനെ പെരുന്നാളുകൾ പലതും ഉറക്കത്തിന്റെകൂടെ വടിയും കുത്തിപ്പോയപ്പോഴാണ്‌ ടിന്റുമോന്‌ ഒരു പെരുന്നാളെങ്കിലും നാട്ടിൽ പൊടി പൊടിക്കണം എന്നു തോന്നിയതും തോന്നൽ തോന്ന്യാസിയായ അറബിയുടെ മണ്ടയിലെത്തിച്ചതും മണ്ടൻ അറബി ലീവനുവദിച്ചതും അങ്ങിനെ ടിന്റുമോൻ പെരുന്നാളിനു രണ്ടു ദിവസം മുൻപ്‌ തന്നെ നാട്ടിലെത്തണം എന്നു തീരുമാനിച്ചതും .
വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കാതെ പെട്ടന്നങ്ങു കടന്നു ചെല്ലാം ലതിലും ഒരു ത്രില്ലുണ്ടെന്നു മനസ്സിലാക്കിയ ടിന്റുമോൻ അത്യാവശ്യം ചില കൂട്ടുകാരോട്‌ മാത്രം പറഞ്ഞ്‌ തടി തപ്പാൻ തീരുമാനിച്ചു.
അങ്ങിനെ ആ ദിവസവും വന്നു മൂട്ടക്കുട്ടന്മാരെ പിരിയുന്ന ദിവസം. മൂട്ടക്കുട്ടന്മാർ വാവിട്ടു കരഞ്ഞു. ചില കുട്ടന്മാർ അടക്കംകൊടുക്കാൻ കഴിയാത്ത കരച്ചിലുമായി അടുത്ത ർർറൂമുകളിലേക്ക്‌ അടക്കമില്ലാതെ ഇടിച്ചുകയറി.
ടിന്റുമോന്റെ കൂട്ടുകാർ ചേർന്ന്‌ നാട്ടിലേക്കുള്ള പെട്ടി കെട്ടി . കൂട്ടത്തിൽ അവരുടെ വക പൊട്ടിയ ചട്ടി, ചീഞ്ഞ കുബ്ബൂസ്‌ എന്നിവ കടത്തി വെക്കാനും മറന്നില്ല.
നാൽപത്‌ കിലോയിൽകൂടിയാൽ എയർ ഇന്ത്യ കാശ്‌ അധികം വാങ്ങിക്കും എന്ന ബോധമുള്ളവനും അവൻ നാട്ടിൽപോകുമ്പോൾ ഒരു അത്തറിന്റെ കുപ്പി കൊണ്ടുപോകാൻ പറഞ്ഞപ്പോൾ അതിന്റെ ഭാരത്തെപ്പറ്റി വാചാലനായവനുമായ അയൽക്കാരൻ ബീരാൻ അവന്റെ വീട്ടിൽ കൊടുക്കാൻ കൊണ്ടുവന്നത്‌ പത്തുകിലോയുടെ സോപ്പ്‌ പൊടി (അവന്റെ ബാപ്പയ്ക്ക്‌ നാട്ടുകാരെ മുഴുവൻ അലക്കി വെളുപ്പിക്കാനായിരിക്കും എന്നത്‌ മനസ്സിൽ മാത്രം പറഞ്ഞു). അവന്റെ അളിയന്റെ മൂത്താപ്പയ്ക്ക്‌ ഒരു പാക്കറ്റ്‌ കാരക്കയും ( അങ്ങേര്‌ കാരക്ക കിട്ടാഞ്ഞിട്ട്‌ പട്ടിണി കിടന്നു മരിക്കാറായിക്കാണും പാവം)
ഇത്രയും ബീരാനും , കൂട്ടത്തിൽ ബാക്കി സഹപ്രവർത്തകരും കൂടി സഹകരിച്ചപ്പോൾ കിലോ എഴുപത്തഞ്ചിലും കവിഞ്ഞു.( അവനവനെക്കൊണ്ട്‌ ചെയ്യാൻ കഴിയുന്നതല്ലേ ചെയ്യാൻ കഴിയൂ)
അങ്ങിനെ മൂട്ടക്കുട്ടന്മാരുടെ നിലവിളി വകവെയ്ക്കാതെ പെട്ടികളും തന്റേതല്ലാത്ത ഭാരങ്ങളും താങ്ങി ഒരു വിധം റിയാദ്‌ എയർപ്പോർട്ടിലെത്തി.
കയ്യിൽ കരുത്തിയ കാശിന്റെ ഒരു ഭാഗം അവിടെ ലഗ്ഗേജിനു കൊടുത്തപ്പോൾ തന്റെ പൂർവ്വ്വ്വ്വ കാമുകിയെക്കുറിച്ച്‌ പോസ്റ്റിട്ടപ്പോൾ വീട്ടിൽ പുകഞ്ഞ 'പൊഹ' കണ്ട ബ്ലോഗറെപ്പോലെ ടിന്റുമോൻ ആഞ്ഞൊരു നെടുവീർപ്പിട്ടു.
പിന്നീട്‌ നമ്മുടെ വീമാനത്തിനായുള്ള കാത്തിരിപ്പായിരുന്നു.
അപ്പോഴാണ്‌ പാറയോട്‌ ചിരട്ട ഗുസ്തിപിടിക്കുന്നത്പോലെയുള്ള ഒരു ശബ്ദം കേട്ടത്‌.
" പ്രിയപ്പെട്ട നാട്ട്കാരെ മലയാളി സകോതരൻ മാരെ "
കറുത്ത്‌ തടിച്ച ഒരു മനുഷ്യൻ അലറുകയാണ്‌
" ഞമ്മളെ വിഇമാനം ബരാന്‍ ഇനിയും പത്ത് മണിക്ക്‌ൂര്‍ കയിയുമെന്നാണ് കേള്‍ക്കുന്നത് അതിനാല്‍ ആര്ക്കെന്കിലും കാപ്പി ബേണമെങ്കിൽ ഇപ്പോ ബാങ്ങണം കൊറച്ചു കയിഞ്ഞാ പച്ച ബെള്ളം കിട്ടൂല്ലാ
സമയം രാത്രിയാണ്‌ എയറിന്ത്യ ചതിയനും, വഞ്ചകനും, ദുഷ്ട ശിരോമണിയുമാണെന്നെല്ലാർക്കുമറിയാം.അതുകൊണ്ടു തന്നെ അതുവരെ സ്വപ്നം കണ്ടിരുന്നവരെല്ലാം കാപ്പിക്കച്ചവടക്കാരന്റെ വാക്കിനു പിന്നാലെ ചെന്ന്‌ . അഞ്ചുറിയാൽ വിലയുള്ള കാപ്പി പത്തുറിയാലിൽ ഒരു പൈസാ കുറയ്ക്കില്ലാ എന്ന കാപ്പിക്കാരന്റെ വാശിക്കുമുൻപിൽ കീഴടങ്ങി.
നമ്മുടെ ടിന്റുമോൻ അനങ്ങിയില്ല . പത്തുറിയാലെന്നാൽ നാട്ടിലെ നൂറ്റി ഇരുപത്‌ രൂപയ്ക്കടുത്ത്‌ വരും നാട്ടിൽ ചെന്നാൽ എത്ര കാപ്പി കുടിക്കാം എന്ന ചിന്തയിൽ പുളകിതനായിരിക്കുകയാണ്‌ ടിന്റു.
കാപ്പിക്കാരന്റെ കാപ്പിപ്പെട്ടകം കാലി. പെട്ടന്ന്‌ എയറിന്ത്യാ യാത്രികൾ യാത്രയ്ക്കൊരുങ്ങാനുള്ള വിളിയാളവും വന്നു. യാത്രികൾ ധ്യാനത്തിൽനിന്നുമുണർന്നു ചുറ്റും നോക്കി.
യാത്രക്കാർ പത്തുമണിക്കൂർ വിമാനം വൈകും എന്നു പറഞ്ഞു പറ്റിച്ച കാപ്പിക്കാരനുവേണ്ടി പരതിയപ്പോഴേക്കും അയാൾ, താൻ എക്സ്പ്രസ്സ്‌ ഹൈവേയുടെ സൈഡിൽ വിലപറഞ്ഞുറപ്പിച്ച പത്തു സെന്റും സ്വപ്നംകണ്ട്‌ എപ്പഴേ മുങ്ങിയിരുന്നു.
വിമാനത്തിലെത്തി പതിവുപോലെ ടിന്റുമോനെയും മറ്റു യാത്രക്കാരെയും വിമാനത്തിലെ അമ്മച്ചിമാർ സ്വീകരിച്ചിരുത്തി.
മുൻപിലെ സീറ്റിലിരിക്കാൻ ഓടിയ ടിന്റുമോനെ വീമാനത്തിന്റെ ഡ്രൈവർ കണ്ണുരുട്ടിപ്പേടിപ്പിച്ചത്കൊണ്ട്‌ അമ്മൂമ കാണിച്ചു തന്ന ഒരു സീറ്റിൽ കരച്ചിലടക്കി ഇരുന്നു.
അങ്ങിനെ കോഴിക്കോട്‌ വിമാനത്താവളത്തിൽ പറന്നു വീണ വിമാനത്തിൽ നിന്നും ചാടിയിറങ്ങി ഓടിയ ടിന്റുമോനെ ആരൊക്കെയോ പൊക്കിയെടുത്ത്‌ ബസ്സിൽ കയറ്റി ( നടക്കാവുന്ന ദൂരം ആവേശം മൂത്ത്‌ ഓടരുത്‌ എന്ന മഹാസത്യം നമ്മുടെ ടിന്റുവിനറിയില്ലല്ലോ).
കസ്റ്റംസും പണ്ടാരടങ്ങലും എല്ലാം കഴിഞ്ഞ്‌ വിയർത്ത്‌ കുളിച്ച്‌ എയർപ്പോർട്ടിനു പുറത്തിറങ്ങിയ ടിന്റുമോൻ ടാക്സിവിളിക്കാൻ ചെന്നു.
ടാക്സിവേണം എന്നു പറഞ്ഞതും ടാക്സിക്കാരൻ ചേട്ടൻ അട്ടം പൊട്ടി നിലം പതിച്ച തേങ്ങാക്കൂട്ടത്തിന്റെ ഒച്ചപോലെ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ടിന്റുമോൻ ചിന്തിച്ചു പോയി ഇനി ടാക്സി എന്ന വാക്ക്‌ എയർപ്പോർട്ട്‌ രാജ്യത്ത്‌ മോഹൻലാൽ ചേട്ടൻ പറഞ്ഞപോലെ വല്ല മുത്ത്ഗൗവ്‌ എന്ന അർത്ഥവും വരുന്നതാണൊ?!!!!!!
ടാക്സിച്ചേട്ടൻ ചിരി നിർത്തി ടിന്റുവിന്റെ നേരെ പല്ലിളിച്ചുകൊണ്ട്‌ പറഞ്ഞു .
" താനേതു നാട്ടുകാരനാണെടോ ? ഇത്‌ കേരളമാ കേരളം അതിന്‌ പല തഴക്കവും പഴക്കവും ഒക്കെയുണ്ട്‌ .. ഇന്ന്‌ ഞങ്ങൾ കേരളീയരുടെ നിത്യോത്സവമായ ഹർത്താലാണ്‌"
ഒണക്കപ്പാറ രാജ്യത്ത്‌ പെട്ടിയും തൂക്കി വന്നിറങ്ങുന്നതിന്റെ ഗമ ( സ രി ഗ മ അല്ലാ കെട്ടോ) മനസ്സിൽ കണ്ട ടിന്റുമോന്റെ മനസ്സിൽ ഒരു പന്നിപ്പടക്കം തന്നെ പൊട്ടിവീണു.
വാഹനമോടണമെങ്കിൽ വൈകീട്ട്‌ ആറുമണി കഴിയണം പോലും. ടിന്റു സങ്കടത്തോടെ തന്റെ അരുമകളായ മൂട്ടക്കുട്ടന്മാരെ ഓർത്തുപോയി.
കൊണ്ടുവന്ന പെട്ടികളുടെ കൂമ്പാരത്തിനു മുകളിൽക്കിടന്ന്‌ ടിന്റു ഉറങ്ങിപ്പോയി .
**************
ആരോ തട്ടി വിളിച്ചപ്പോൾ ഉണർന്ന ടിന്റു ഒരു വിധം ഏതോ ഒരു ടാക്സിയിൽ കയറിപ്പറ്റി. നട്ടപ്പാതിരയ്ക്ക്‌ നാട്ടിലിറങ്ങി , കൊണ്ടുവന്ന പെട്ടികൾ നാലാളുകളെ കാണിക്കാത്തതിലുള്ള ദുഃഖം അടക്കിനിർത്തി വീട്ടിൽ ഇറക്കിവെച്ചു.
ഫാദർ വിത്ത്‌ മതർ പിന്നെ അര ഡസൺ അനിയൻ അനിയത്തിമാരും ടിന്റുമോനെ സ്വീകരിച്ചിരുത്തി. എല്ലാവരുടെയും മുഖങ്ങളിൽ അഞ്ചുവർഷങ്ങൾക്കൊണ്ട്‌ മാറിയ മാറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ ആചടങ്ങും സംഭവിച്ചു.
അതുവരെ ചിരിച്ചു കത്തി നിന്ന കറണ്ട്‌ കാശിക്കുപോയി.
" കരണ്ട്‌ പോയാ എനി നേരം ബെളുക്കുമ്പം വന്നെങ്കിലായി " എന്ന ഉമ്മയുടെ വാക്കുകൾ മൂട്ടക്കുട്ടന്മാരെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും കുത്തിയുണർത്തി.
സമയങ്ങൾ കടന്നുപോയി . രാവു പകലിന്റെ വരവുകണ്ട്‌ എങ്ങോ ഓടി മറഞ്ഞു.
അങ്ങിനെ ആ ദിവസവും വന്നു പെരുന്നാളിന്റെ തലേ ദിവസം.
കൃത്രിമ മെയിലാഞ്ചിയിടുന്ന കുട്ടികളും , ആശംസകളുടെ പോസ്റ്ററുകൾ പാർട്ടി തിരിച്ച്‌ കളറുകൾ മാറ്റി പതിക്കുന്ന മുതിർന്നവരും എല്ലാം നിറഞ്ഞ പെരുന്നാൾ രാവിനു കൊഴുപ്പു കൂട്ടാൻ പതിവുപോലെ പവർക്കട്ടുമുണ്ടായിരുന്നു കൂട്ടിന്‌.
നാട്ടിലെ ഏക ഗൾഫുകാരൻ ടിന്റുമോൻ വന്നതറിഞ്ഞ്‌ വീട്ടിൽ തടിച്ചു കൂടിയ ജനങ്ങൾ അദ്ധേഹത്തിന്റെ അനുഗ്രഹം കിട്ടാനായി തിക്കും തിരക്കും കൂട്ടി.
അവസാനം ടിന്റുവിന്റെ അനിയന്മാർ ചേർന്ന്‌ അവിടെ ഒരു ക്യൂ സിസ്റ്റം കൊണ്ടുവരികയായിരുന്നു. അനുഗ്രഹം വരിവരിയായി വാങ്ങി നാട്ടുകാർ സന്തോഷത്തോടെ നടന്നു നീങ്ങിക്കൊണ്ടിരുന്നു. ടിന്റുമോൻ വിയർത്തു കുളിച്ചു .
അപ്പോഴാണ്‌ ആൾക്കൂട്ടത്തിൽനിന്നും ആരോ ഉറക്കെ വിളിച്ചതു
" കാദറേ .. ഗൾഫിൽ സുഹമാണോ..."
ഇതുകേട്ടതും ടിന്റുമോൻ എന്ന പി.കെ.കാദറുകുട്ടി തന്റെ സ്വന്തം നാവ്‌ കടിച്ചു പിടിച്ച്കൊണ്ട്‌ കാദറുകുട്ടി എന്ന പേര്‌ തനിക്കു സമ്പാദിച്ചു തന്ന സ്വന്തം പിതാജിയേയും മാതാജിയേയും തുറിച്ചുനോക്കി.
അവർ ഞങ്ങളീ നാട്ടുകാരേ അല്ലേ എന്ന നിലയിൽ കുന്തിച്ചിരുന്നു.
ക്ലോക്കിന്റെ സൂചികൾ വട്ടത്തിൽ പരക്കം പാഞ്ഞു. നേരം വെളുത്തു. എങ്ങും പെരുന്നാളിന്റെ നിശബ്ദത നിറഞ്ഞു നിന്നിരുന്നു. പണ്ടത്തെപ്പോലെ കലപിലകൂട്ടുന്ന കുട്ടികളില്ല , ഇന്നത്തെ കുട്ടികൾ ഗൗരവമുള്ള ചിന്തകരാണ്‌. ചെറുപ്പക്കാർ പുതിയ സിനിമയ്ക്ക്‌ പോകാനുള്ള ചിന്തയിലാണ്‌ ( താര രാജാക്കന്മാരുടെ പടത്തിന്റെ പേരുപറഞ്ഞ്‌ തമ്മിൽ തമ്മിൽ കണ്ണുരുട്ടിപ്പേടിപ്പിക്കുന്നു) . വയസ്സന്മാരും വയസ്സികളും ഒന്നും മിണ്ടാനില്ലാതെ അന്യരെപ്പോലെ കുത്തിയിരിക്കുന്നു.
സമയമായപ്പോൾ എല്ലാവരും പള്ളിയിൽപോയി ടിന്റുമോനും വച്ചുപിടിച്ചു.
നമസ്കാരം തുടങ്ങിയ കർമ്മങ്ങൾ ചടങ്ങുപോലെ കഴിഞ്ഞു. തിരക്കുള്ള ആൾക്കൂട്ടം നാനാ ദിക്കിനെ ലക്ഷ്യമാക്കി അകന്നുപോയി.
ടിന്റുമോൻ വീട്ടിൽ വന്നു പെരുന്നാൾ സ്പേഷ്യൽ ഫുഡ്കഴിച്ചു. കഴിച്ചു തിരിഞ്ഞു നോക്കിയതും വീട്ടിൽ ഒരു ജീവിയേയും കാണാനില്ല.
അനിയന്മാർ പെരുന്നാൾ ടൂറിനുപോയി , അനിയത്തിമാർ വിരുന്നിനുപോയി, മാതാജി പരദൂഷണം വാർത്തകൾ അപ്ഡേറ്റു ചെയ്യാൻ പോയി, ബാക്കിയായ പിതാജി മകൻ കൊണ്ടുവന്ന ടീഷർട്ടും കാൽശരായിയുമിട്ട്‌ കിളവന്മാർക്കിടയിൽ പത്രാസുകാണിക്കാനും പോയപ്പോൾ , നമ്മുടെ ടിന്റുമോൻ വീട്ടിൽ തികച്ചും ഒറ്റപ്പെട്ടു.
വിയർപ്പിൽ മുങ്ങിയകാരണം കൊതിയോടെ ഫാനിന്റെ സ്വിച്ചിൽ കുത്തിയപ്പോൾ കറണ്ടുമില്ലാ എന്ന സത്യവും മനസ്സിലായി.
ഉറക്കം വരാതെ വിയർത്ത്‌ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ വീണ്ടും ടിന്റുമോന്റെ മനസ്സിൽ ഓടിയെത്തിയത്‌ ഗള്‍ഫില് പെരുന്നാൾ ദിവസത്തിലെ മൂട്ടക്കുട്ടന്മാരോടൊപ്പമുള്ള എല്ലാം മറന്നുള്ള ഉറക്കമായിരുന്നു.
അങ്ങിനെ നാട്ടിൽ പെരുന്നാളു കൂടണം എന്ന ടിന്റുമോന്റെ ആഗ്രഹവും സഫലമായി.
ഏവർക്കും ഈദ് ആശംസകള്‍ .