Saturday, July 19, 2008

പ്രവാസി + വെക്കേഷന്‍ = പുലിവാല്‍ .....

ഇരുപതിനായിരം രൂപ സര്‍ക്കിളേമാനു കൊടുത്തപ്പോള്‍അദ്ദേഹത്തിന്റെ പല്ലു വെളിച്ചത്തുവന്നു അപ്പോഴാണു എനിക്കു മനസ്സിലായത്‌. ഇതിലും ഭേതം ലോക്കപ്പില്‍ത്തന്നെയായിരുന്നു എന്നു. കാരണം വെളിച്ചത്തുവന്ന പുഴുത്ത പല്ലിന്റെ കൂടെ കോര്‍പ്പറേഷന്‍ വണ്ടി പോകുമ്പോള്‍ സര്‍ക്കാരു ചിലവില്‍ നമുക്കു കിട്ടാറുള്ള "സു" ഗന്ധവുമുണ്ടായിരുന്നു.
നമ്മുടെ നാട്ടിലുള്ള പുതിയ മര്യാദകളൊന്നും എനിക്കറിയാന്‍ മേലായിരുന്നു. പ്രവാസിയായ ഞാന്‍ സകല പ്രവാസികളെയും പോലെ എല്ലാ പ്രയാസങ്ങളോടു കൂടെത്തന്നെയായിരുന്നു ആ വെക്കേഷനും പാഴാക്കാന്‍ നാട്ടിലെത്തിയത്‌.
എല്ലാ വെക്കേഷന്‍ സമയത്തും കരുതും ഇനി ഒരു തിരിച്ചുവരവില്ലാ എന്ന്‌. പ്രവാസ ജീവിതം അത്രക്കു മടുത്തു അതുതന്നെയാണു കാരണം. ഇവിടെ കൃത്യസമയത്തു ജോലി ചെയ്യണം എന്നു മാത്രമല്ല ഭക്ഷണമുണ്ടാക്കി വിളമ്പിവെക്കാന്‍പോലും ആളില്ലാത്തതുകൊണ്ട്‌ വല്ലതും വെട്ടി വിഴുങ്ങണമെങ്കില്‍ സ്വയം ഉണ്ടാക്കണം അതിനുള്ള മടി ഒരു റിയാല്‍ കൊടുത്താല്‍ നാലെണ്ണം കിട്ടുന്ന കുബ്ബൂസില്‍ ചെന്നെത്തിക്കും അങ്ങിനെ നീണ്ടുപോകുന്നു ഇവിടുത്തെ പട്ടിക.
നാട്ടിലെ സ്ഥിതിയോ...., തന്തപ്പടി ഗള്‍ഫില്‍ സ്വര്‍ണ്ണബിസ്കറ്റിനു വില പറയാന്‍ പോയതാണെന്നു മക്കള്‍ കൂട്ടുകാരുടെ മുന്‍പില്‍ വീരവാദം മുഴക്കുന്നു.
വീട്ടിലേക്കു ഫോണ്‍ ചെയ്തുപോയാല്‍ ഭാര്യയുടെ പരാതിപ്പെട്ടിയുടെ മൂടി തുറന്നു പൊട്ടലും ചീറ്റലും തുടങ്ങും . വീടിനു പുതിയ മോഡല്‍ പെയിന്റടിക്കുന്നതും , പുതിയ അലങ്കാരച്ചെടികള്‍ അടുത്ത വീട്ടിലെ സാറാമ്മ വാങ്ങിയപ്പോള്‍ സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞതും അതിലും ഭംഗിയുള്ള ചെടികള്‍ വാങ്ങിച്ച്‌ സാറാമ്മയുടെ മുന്‍പില്‍ ജയിച്ചു നില്‍ക്കാന്‍ ഉടനെ പണമയക്കണമെന്നും ഇത്രയും ദുരിതമനുഭവിക്കുന്ന ഒരു സ്ത്രീ അവളല്ലാതെ ലോകത്തു മറ്റാരുമില്ലെന്നും പറഞ്ഞു നിര്‍ത്തി അവസാനം അവള്‍ ഇതുംകൂടിപറയും " നിങ്ങൾക്കൊന്നുമറിയേണ്ടല്ലൊ മനുഷ്യാ ഏ സി റൂമില്‍ പുതച്ചു കിടന്നുറങ്ങിയാല്‍ മതിയല്ലൊ" അപ്പോഴെക്കും മൊബെയിലില്‍ കാശു കഴിഞ്ഞിരിക്കും അതു താനെ കട്ടാവും ( ഇനി സ്ഥിരം പല്ലവികള്‍ കേട്ടു കേട്ട്‌ ഇങ്ങേര്‍ക്കിത്‌ വല്ല റിക്കാർഡു ചെയ്തുവച്ചും കേട്ടാല്‍ പോരെ എന്നു പറഞ്ഞു മൊബെയില്‍ താനെ പണി മുടക്കുന്നതാണൊ എന്നും സംശയമുണ്ട്‌)
ഏതായാലും എന്റെ കണവി പറഞ്ഞ ഒരുകാര്യം സത്യമാണു ഞാന്‍ എ സി റൂമില്‍ തന്നെയാണു കിടക്കാറു പുതപ്പും പുതക്കാറുണ്ട്‌.എനിക്കറിയാം എ സിയുണ്ടെങ്കില്‍ ജീവിതം ധന്യമായി എന്നുകരുതിയ എന്റെ പെണ്ണുമ്പിള്ളക്കു നേരം പുലരാന്‍ ഇനിയും വർഷങ്ങളുടെ അന്തരമുണ്ടെന്ന്‌!!
കമ്പനിയില്‍ നിന്നും ലീവടിച്ചു കിട്ടിയപ്പോള്‍ ഒരു വിധം സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി നമ്മുടെ സ്വന്തം വിമാനത്തിലായതുകൊണ്ട്‌ ദിവസം രണ്ടു കഴിഞ്ഞാണു നാട്ടിലെത്തിയത്‌. വിമാനത്തിലെ ലിപ്സ്റ്റിക്കിട്ട അമ്മൂമ തന്ന ഒരു ഗ്ലാസ്‌ പച്ച വെള്ളത്തിലായിരുന്നു വിശപ്പിനു അടക്കം കൊടുത്തത്‌. വെള്ളത്തിന്റെ കൂടെ വിഴുങ്ങാന്‍ തന്ന ഉരുളക്കിഴങ്ങു പുഴുങ്ങിയതും, കോഴിമുട്ട പൊട്ടിച്ച്‌ ചൂടാക്കിയതും കൂട്ടത്തില്‍ കുറെ കോലും കുന്തവും കണ്ടപ്പോള്‍ ഭക്ഷണമെവിടെ എന്ന എന്റെ ചോദ്യത്തിനു ഇവനേതു കോത്തായത്തുകാരനാണെടാ എന്നരീതിയിലുള്ള ഒരു തുറിച്ചുനോട്ടമായിരുന്നു മറുപടി ( നമ്മുടെ വീമാനത്തില്‍ ഇതൊക്കെയല്ലാതെ പിന്നെ മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണമൊ ഹ.ഹ.. നല്ല കഥയായി)
ഒരു വിധം വിമാനത്താവളത്തില്‍ ലാന്റ്‌ ചെയ്തപ്പോൾ നമ്മുടെ സ്വന്തം വിമാനം നെടുവീര്‍പ്പിട്ടു .
പെട്ടികള്‍ക്കുള്ള കാത്തിരിപ്പിനൊടുവില്‍ എന്റെ ലഗ്ഗേജു വന്നപ്പോള്‍ ഈ ലോകം തന്നെ എന്റെ കാൽക്കീഴിലായി എന്നു തോന്നിപ്പോയി എന്നതു സത്യം.
ലഗ്ഗേജ്‌ ട്രോളിയില്‍ വെച്ചു ഒരു ജേതാവിനെപ്പോലെ നടക്കുമ്പോഴാണു പിന്നില്‍നിന്നും ഒരു വിളി"മോനെ വല്ലതും തായൊ""എന്റെ മണിച്ചിത്രത്താഴ്‌ പുണ്യാളാ എയർപ്പോർട്ടിനുള്ളിലും പിച്ചക്കാരൊ?!!"എന്റെ നേരെ നോക്കി യൂണിഫോമിട്ട്‌ തെണ്ടുന്ന പെണ്ണുമ്പിള്ളയെ കുറച്ചു നേരം നോക്കി നിന്ന ഞാന്‍ ലക്ഷ്യമില്ലാതെ നടന്നു ( കസ്റ്റംസ്‌ ഓഫീസറാണുപോലും )
നമ്മുടെ നാടിനു സ്വാതന്ത്ര്യം കിട്ടി എന്നു കൊട്ടി ഘോഷിക്കുന്നവരോട്‌ ഞാനൊന്നു ചോദിക്കട്ടെ
നമുക്ക്‌ എന്തു സ്വാതന്ത്ര്യമാണു കിട്ടിയത്‌? എന്തിനും ഏതിനും കൈക്കൂലി ഈടാക്കി പാവപ്പെട്ടവനെ കൊള്ളയടിക്കുന്ന ഈ കാപാലികന്മാര്‍ക്കിടയില്‍പ്പെട്ടതിനെയാണൊ നാം സ്വാതന്ത്ര്യമെന്നുപറയുന്നത്‌?!!!!
അതൊ തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്താനുള്ള സ്വാതന്ത്ര്യമാണൊ നാം നേടിയത്‌?
സത്യം എന്നോടെങ്കിലും പറ ബ്രിട്ടീഷുകാരാ ഇവരില്‍നിന്നെല്ലാം രക്ഷപ്പെടാന്‍ നീ ഇന്ത്യയില്‍ നിന്നും ഒളിച്ചോടുകയല്ലായിരുന്നൊ ?
" എന്താഡാ ഇതില്‍ എത്ര മൊബെയില്‍ ഫോണുണ്ട്‌ തൊറക്കെഡാ "ഈ അലര്‍ച്ചയാണു എന്നെ ചിന്തയില്‍നിന്നുണര്‍ത്തിയത്‌ എന്റെ നേരെ മീശപിരിച്ചു അങ്കത്തിനു തയ്യാറായി നില്‍ക്കുന്നു ഒരുത്തന്‍
" സര്‍ ( കള്ള തെണ്ടീ ) എന്റെ കയ്യില്‍ ആകെ ഞാന്‍ ഉപയോഗിക്കുന്ന മൊബെയില്‍ മാത്രമെയുള്ളു "ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു
" ശരി എനിക്കൊന്നു പരിശോധിക്കണം പെട്ടി മാറ്റിയിട്‌ ""എന്റെ പുണ്യാളമ്മാരെ ഈ കാലമാടന്‍ പെട്ടിയഴിക്കാനുള്ള പരിപാടിയാണൊ" ഞാന്‍ മനസ്സില്‍ പറഞ്ഞു
എന്റെ നേരെ ഒന്നുംകൂടി തുറിച്ചു നോക്കികൊണ്ട്‌ അയാള്‍ അലറി "ഒരു അഞ്ഞൂറു റിയാല്‍ തന്നാല്‍ ഞാന്‍ വെറുതെ വിടാം " അഞ്ഞൂറു റിയാലേ !!! അയ്യായിരത്തി എഴുനൂറ്റി അൻപതോളം വരുന്ന ഇന്ത്യന്‍ രൂപ !!!
അതും കിട്ടാവുന്നവരോടെല്ലാം കടം വാങ്ങി നാട്ടില്‍ ഗൾഫിന്റെ പത്രാസുകാണിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട എന്നോട്‌ !!!!!!!!
ഞാൻ അയാളുടെ കാലു പിടിച്ചു. കാര്യം കാണാന്‍ നമുക്കു കസ്റ്റംസുകാരന്റെയും കാലു പിടിക്കാം എന്നു പണ്ട്‌ ഏതോ മഹാന്‍ എപ്പോഴോ പറഞ്ഞിട്ടുണ്ടല്ലൊ
കാലു പിടുത്തത്തില്‍ അയാളുടെ മനസ്സിന്റെ ഫിഫ്റ്റി പേഴ്സന്റേജ്‌ അലിഞ്ഞു പിന്നീടയാൾ ഇരുന്നൂറ്റിയന്‍പതു റിയാല്‍ വേണമെന്നു ശഠിച്ചു
ഞാന്‍ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ അയാള്‍ ചുറ്റുപാടും നോക്കിക്കൊണ്ട്‌ പറഞ്ഞു "ആരും കാണാതെ വേകം തന്നിട്ടു പോടാ.."
അതില്‍ എനിക്കു ധൈര്യം വന്നു റിയാദ്‌ എയര്‍പ്പോർട്ടില്‍ നിന്നും കോഫി കുടിച്ചതിന്റെ മിച്ചം വന്ന പതിനഞ്ചു റിയാല്‍ എന്റെ പോക്കറ്റിലുണ്ടായിരുന്നു ഞാന്‍ വന്ന ധൈര്യം കൈവിടാതെ അതു ചുരുട്ടി അയാളുടെ കയ്യില്‍ പണ്ടാരടക്കി
അയാൾ നോട്ടുകെട്ടു തുറന്നു നോക്കാതെ പോകറ്റില്‍ തിരുകുന്നതുകണ്ട ഞാന്‍ പെട്ടിയും കൊണ്ടു വച്ചു പിടിച്ചു
തുറന്നു നോക്കിയാല്‍ ചിലപ്പോള്‍ എന്നെ വല്ല ഗോഷ്ടി കാണിക്കുന്ന രാഷ്ട്രീയക്കാരനുമായി ചിത്രീകരിച്ച്‌ അയാള്‍ക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നറിയാം.
പുറത്തെത്തിയതും എന്റെ കഴിഞ്ഞ മൂന്നു വെക്കേഷന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്‌ മൂന്നു പൊന്നോമനകളും കൂട്ടത്തിൽ എന്റെ ഭാര്യയും ഓടിവന്നു.
എന്റെ കണ്ണു നിറഞ്ഞു ഇനിയെനിക്കു മരിച്ചാലും വേണ്ടിയില്ല ഓരോ പ്രവാസിയുടെയും സ്വപ്നത്തിലെ സമയമാണു ഈ മുഹൂര്‍ത്തം
എന്റെ നേരെ ഓടി വന്ന കുരുന്നുകളുടെയും കണവിയുടെയും നേരെ ഞാന്‍ കൈ നീട്ടിയപ്പോള്‍ എന്റെ കൈ തട്ടി മാറ്റി ഞാന്‍ കൊണ്ടുവന്ന പെട്ടിയില്‍ അവർ പറന്നു വീണു
പെട്ടികളെല്ലാം വാഹനത്തില്‍ കയറ്റിയപ്പോള്‍ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടു ചെയ്തു
അപ്പോഴാണു എന്റെ ഏറ്റവും ഇളയ മകളുടെ ശബ്ദം കേട്ടത്‌ " മമ്മീ ഡാഡി കയറിയിട്ടില്ല "
ശരിയാണല്ലൊ ഞാന്‍ വാഹനത്തില്‍ കയറിയിട്ടില്ല "ഒന്നു വാ എന്റെ മനുഷ്യാ അവിടെ എന്തോന്നു സ്വപ്നം കണ്ടു നിൽക്കുവാ "
അവളുടെ കോട്ടയം ചുവയുള്ള ശകാരത്തിന്റെ തിരശ്ശീലയുയർന്നു ഇനി എന്റെ വെക്കേഷന്‍ തീരുന്നതു വരെ അതു തുടർന്നു കൊണ്ടിരിക്കും
ഒരുവിധം വാഹനത്തില്‍ കയറിക്കൂടിയ ഞാന്‍ എന്റെ നാടിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട്‌ പുറത്തേക്കു നോക്കി നിന്നു
എന്റെ പണം കൊടുത്ത്‌ ഞാന്‍ വാങ്ങിയ നാലു ചക്ര വാഹനത്തില്‍ ഈ ഞാന്‍ തന്നെ ശമ്പളം കൊടുത്തു നിർത്തിയ ഡ്രൈവറോട്‌ എന്റെ കണവി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു
ഇടക്കു പൊട്ടിച്ചിരികൾ ...... എല്ലാം നെടുവീർപ്പിലൊതുക്കിയ ഞാന്‍ ഒന്നു മയങ്ങി
" ഡാഡി വീടെത്തി .."എന്റെ രണ്ടാമത്തെ വെക്കേഷന്റെ സ്മാരകം എന്നെ കുലുക്കി വിളിച്ചപ്പോഴാണു ഞാനുണര്‍ന്നത്‌
തിങ്ങി നിറഞ്ഞ അയല്‍ക്കാരോടും ബന്ധുക്കളോടും കുശലം പറഞ്ഞു ഒരു വിധം വീട്ടിലേക്കു ഇടതുകാല്‍ വെച്ചു കയറുമ്പോള്‍ തന്നെ " ഇനിയെന്നാ തിരിച്ചു പോണത്‌" എന്നു ചോദിച്ച നാട്ടുകാരണവരെ "നിന്റെ പതിനാറടിയന്തിരത്തിന്റെ അന്ന്‌" എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഒരു കടുത്ത നോട്ടത്തില്‍ ഒതുക്കി
ഗൾഫിന്റെ ഏതോ മുക്കില്‍ പണിയെടുക്കുന്ന മകന്റെ വിവരം തിരക്കിയ അയല്‍ക്കാരി അമ്മച്ചിയോട്‌ എന്തു പറയണം എന്നു ചിന്തിച്ചതിനൊടുവില്‍ അവനും ഞാനും ഗള്‍ഫിലെ ചായപ്പീടികയില്‍ ദിവസവും വെടിപറഞ്ഞിരിക്കാറുണ്ടെന്നു തട്ടിവിട്ടു തടിയൂരി
എല്ലാവരുടെ മുൻപിലും പല കോമാളി വേഷങ്ങളും ആടിത്തിമർത്ത്‌ അവരെയെല്ലാം പിരിച്ചു വിടുമ്പോള്‍ ഞാന്‍ തീര്‍ത്തും അവശനായിരുന്നു ( ഇതിലും നല്ലത്‌ അറബിയുടെ ഇടിയും തൊഴിയുമായിരുന്നു )
എന്റെ കണവിയും വെക്കേഷൻ സ്മാരകങ്ങളും ഞാൻ കൊണ്ടുവന്ന പെട്ടികള്‍ മാന്തിപ്പൊളിച്ച്‌ പരസ്പരം കലഹിക്കുകയായിരുന്നു അപ്പോള്‍
ഓരോ സാധനങ്ങള്‍ വാങ്ങിക്കുമ്പോഴും ഓരോരുത്തരുടെയും സന്തോഷം നിറഞ്ഞ മുഖം മനസ്സില്‍ കണ്ട എനിക്കു തെറ്റു പറ്റി എന്നു മനസ്സിലായത്‌. കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചുള്ള പരാതിയുയർന്നുവന്നപ്പോഴായിരുന്നു
കലഹങ്ങള്‍ക്കൊടുവില്‍ രാവിന്റെ ഏതോ യാമത്തില്‍ കുട്ടികളെ ഉറങ്ങാന്‍ വിട്ട്‌ അവള്‍ വന്നു
രണ്ടു വര്‍ഷങ്ങള്‍ കാത്തു നിന്നു കിട്ടിയ ആ രാത്രി, എല്ലാ ദുഖങ്ങളും മറക്കാനുള്ള രാത്രി
അവൾ കൂടുതല്‍ സുന്ദരിയായി എനിക്കു തോന്നി
എന്നെ നോക്കി അവള്‍ ഒന്നു മന്ദഹസിച്ചപ്പോള്‍ എന്റെ എല്ലാ ദുഖങ്ങളും പമ്പകടന്നു എന്നിലെ സ്നേഹം അവൾക്കു വേണ്ടി തുടിച്ചു
" നേരം ഒരുപാട്‌ വൈകിയല്ലെ" അവളുടെ ചോദ്യത്തിനു "അതു സാരമില്ല " എന്ന എന്റെ മറുപടി അവളെ സുഖിപ്പിച്ചു
"നല്ല ക്ഷീണമുണ്ട്‌ നല്ല ഒരുറക്കം ഉറങ്ങണം നാളെ കാലത്തു തന്നെ നമുക്കു പിള്ളാരെയും കൂട്ടി എന്റെ വീട്ടില്‍ പോവാനുള്ളതാ" ഇതും പറഞ്ഞ്‌ ലൈറ്റണച്ച അവള്‍ ഒരു സൈഡിലേക്കു കിടന്നു കൂര്‍ക്കം വലിച്ചു തുടങ്ങി
രണ്ട്‌ ദിവസം എയര്‍ ഇന്ത്യയും കാത്ത്‌ ഉറക്കമിളച്ചു വന്ന എനിക്ക്‌ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവളുടെ കൂര്‍ക്കം വലി എന്നെ പേടിപ്പെടുത്തി
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കയ്യില്‍ കരുതിയ കാശും, അക്കൗണ്ടിലെ കാശും ഒരു വിധം കഴിഞ്ഞു. ഗൾഫുകാരനായിപ്പോയതിന്റെ പേരിൽ നാട്ടില്‍ ജോലിക്കു പോകുന്നതും നമ്മുടെ സമൂഹം വിലക്കിയതു കാരണം അതും ഗോപി
ഇതിനിടയിലാണു വീടിനു വീണ്ടും പുതിയ പെയിന്റടിക്കണമെന്ന ഭാര്യയുടെ നിര്‍ബന്ധം കൂടി ക്കൂടി അതു സമരങ്ങളിലേക്കു വഴിതിരിഞ്ഞത്‌
സമരങ്ങൾ എന്റെ മനസ്സു മാറ്റും എന്നു എന്റെ ഭാര്യക്കു നന്നായി അറിയാമല്ലൊ
അവസാനം ഞാന്‍ ആ തീരുമാനമെടുത്തു എന്റെ പേരില്‍ പത്തു സെന്റ്‌ സ്ഥലമുണ്ടായിരുന്നത്‌ വില്‍ക്കണം
ഭൂമി വിൽക്കാമെന്നുവച്ചപ്പോള്‍ വാങ്ങാനുള്ള ആളെ തിരക്കി നടന്ന്‌ ഒടുവില്‍ പറ്റിയ ഒരാളെ കണ്ടു പിടിച്ചു. ഞങ്ങളുടെ പ്രദേശം മലയോരമായതുകൊണ്ട്‌ പതിനായിരം രൂപ മാത്രമെ സെന്റിനു വില കിട്ടുകയുള്ളൂ എന്ന്‌ അയാള്‍ പറഞ്ഞതും എന്റെ നിവൃത്തികേടു കൊണ്ടാണു സമ്മതിച്ചത്‌
പതിനായിരമെങ്കില്‍ പതിനായിരം പത്തു സെന്റിനു ഒരു ലക്ഷം കിട്ടുമല്ലൊ ( ഭാര്യയുടെ സമരം അവസാനിപ്പിക്കലായിരുന്നല്ലൊ എന്റെ മുഖ്യ അജണ്ട)
ഭൂമി പോക്കുവരവ്‌* ചെയ്തുകിട്ടാന്‍ തഹസീല്‍ദാറിനെ കാണണം ആളൊരു കൈക്കൂലിക്കാരനാണെന്ന്‌ ആരൊ പറഞ്ഞു കേട്ടപ്പോള്‍
എന്റെ ഒരു കൂട്ടുകാരനില്‍ നിന്നും പതിനായിരം രൂപ കടം വാങ്ങിയ ഞാന്‍ ഞെളിഞ്ഞു നടന്നുകൊണ്ടാണു താലൂക്കാപ്പീസിലെത്തിയത്‌ കാരണം പതിനായിരത്തിന്റെ കെട്ടു കണ്ടു ചിരിക്കുന്ന തഹസില്‍ദാറിന്റെ മുഖമായിരുന്നു മനസ്സില്‍ മുഴുവന്‍
താലൂക്കാപ്പീസില്‍ കൂർക്കം വലിച്ചുറങ്ങുന്ന പിയൂണിനെ വിളിച്ചുണര്‍ത്തി തഹസീല്‍ദാറിന്റെ മുറിയിലേക്കുള്ള വഴി ചോദിച്ചു
പൊടിപിടിച്ച ഫയലുകള്‍ക്കിടയിലൂടെ തപ്പി ത്തടഞ്ഞ്‌ ഒരു വിധം ഞാന്‍ അവിടെയെത്തി
അപരിചിതനായ എന്നെ കണ്ടതിനാലാവണം അവിടുത്തെ അന്തേവാസികളായ ചുണ്ടെലി, പാറ്റ, കൂ റ തുടങ്ങിയ വകകൾ അവിടെയിവിടെയെല്ലാം പതുങ്ങി നിന്നു അവർക്കും വല്ലതും കിട്ടുമോന്നറിയാന്‍ വെള്ളമിറക്കി എന്റെ വരവറിയിക്കാന്‍ ഞാന്‍ ഒന്നു ചുമച്ചു
ഇതു കേട്ട തഹസീല്‍ദാര്‍ സാറു എന്നെ കൈകൊട്ടി വിളിച്ചു പൊടിമണ്ണിലൂടെ ഓടിക്കളിക്കുന്ന മൂട്ടക്കുട്ടികള്‍ നിറഞ്ഞ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു
ആവശ്യക്കാരൻ ഞാനായതുകൊണ്ട്‌ ഇരുന്നു ( എന്റെ ഇരുത്തത്തില്‍ ഞെരിഞ്ഞമര്‍ന്ന മൂട്ടക്കുട്ടന്മാരെ മാപ്പാക്കൂ)
ഞാൻ എന്റെ ആഗമനോദ്ദേശം അദ്ദേഹത്തെ അറിയിച്ചു " നാളെ എന്റെ ഭൂമി പോക്കുവരവ്‌* ചെയ്തു തരണം "
സര്‍വ്വെ നമ്പര്‍ തുടങ്ങിയ എല്ലാ നമ്പറുകളും ഞാന്‍ വിശദീകരിച്ചുകൊടുത്തു
അവസാനം ഞാന്‍ ആ പൊതി കയ്യിലെടുത്തു പതിനായിരം വിയര്‍പ്പുതുള്ളികളുടെ പൊതി
അദ്ദേഹത്തിനു നേരെ നീട്ടി
പൊതി തുറന്നതും പണം എണ്ണിയ സാക്ഷാല്‍ തഹസീല്‍ദാര്‍ സാര്‍ എന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട്‌ അലറി വിളിച്ചു
" പുറമ്പോക്കു ഭൂമി മറിച്ചു വില്‍ക്കാന്‍ എനിക്കു കൈക്കൂലിയും കൊണ്ടു വന്നതാണല്ലേഡാ.... നീ റിയലെസ്റ്റേറ്റ്‌ മാഫിയാ തലവനല്ലേഡാ... ആരവിടെ..."
അയാൾ അലറിവിളിച്ചു ആരൊക്കെയൊ എന്നെ പിടിച്ചു
ഫോൺ വിളികൾക്കൊടുവില്‍ അവരെത്തി തഹസീല്‍ദാറിനു കൈക്കൂലി കൊടുത്തതിനു എന്നെ അറസ്റ്റുചെയ്യാന്‍ കാക്കിയിട്ട തൊപ്പിവെച്ച അവര്‍ ........
വിലങ്ങിട്ട കൈകളുമായി ലോക്കപ്‌ ലക്ഷ്യമാക്കി നടക്കുമ്പോഴും ഭാര്യയുടെ സമരത്തെ കുറിച്ചായിരുന്നു എന്റെ ചിന്ത
ലോക്കപ്പില്‍ കയറിയ എന്റെ അരികില്‍ മാലാഖയെപ്പോലെ ഒരാള്‍ വന്നു
വേറാരുമായിരുന്നില്ല കോൺസ്റ്റബിള്‍ നാരായണന്‍ സാറായിരുന്നു
സാറാണു കൈക്കൂലി കൊടുത്താലുള്ള ഭവിഷ്യത്തുകളെ കുറിച്ചു എനിക്കു പറഞ്ഞുതന്നതു കൈക്കൂലി വാങ്ങിക്കുന്നതിലേറെ കുറ്റമാണുപോലും കൈക്കൂലി കൊടുക്കുന്നത്‌
" എന്റെ സാറെ ഞാന്‍ പെട്ടു പോയി ഇനിയെന്തു ചെയ്യും?"
"ഒരേയൊരു വഴിയെയുള്ളു സര്‍ക്കിളേമ്മാനു ഇരുപതിനായിരം കൊടുത്താല്‍ കേസ്സാക്കാതെ പുറത്തു വിടും "
അവസാനം എന്റെ സുഹൃത്തുക്കൾക്കു വിളിച്ച്‌ ഇരുപതിനായിരത്തിനുകൂടി ഏർപ്പാടു ചെയ്തു
ആ പണം കയ്യില്‍ വന്നപ്പോഴാണു നമ്മുടെ സര്‍ക്കിളേമ്മാൻ ചിരിച്ചതും സുഗന്ധം പരത്തിയതും.
പതിനായിരം കൈക്കൂലി കൊടുക്കാന്‍ പോയി മുപ്പതിനായിരം കൈവിട്ടഞാനും കൂടെ എന്റെ സുഹൃത്തുക്കളും പോലിസ്‌ സ്റ്റേഷനു പുറത്തുവന്നപ്പോൾ എനിക്കു ഒരുകാര്യത്തില്‍ അഭിമാനം തോന്നി
നമ്മുടെ രാജ്യത്ത്‌ കൈക്കൂലി വാങ്ങിക്കാത്ത ഒരു തഹസീല്‍ദാര്‍ എങ്കിലുമുണ്ടെല്ലൊ
ഈ സന്തോഷവാർത്ത ഞാന്‍ എന്റെ കൂട്ടുകാരോട്‌ പങ്കിട്ടപ്പോള്‍ അവരാണു പറഞ്ഞത്‌
" എടാ മണ്ടാ അയാൾ പതിനായിരവും ഇരുപതിനായിരവുമൊന്നും കൈക്കൂലി വാങ്ങിക്കില്ല ഭൂമിയിടപാടില്‍ മിനിമം ഒരു ലക്ഷം രൂപയാണു അയാളുടെ റേറ്റ്‌!!"
അപ്പോൾ കറങ്ങിയ തലക്കറക്കം എന്നെ ഹോസ്പിറ്റലിലെത്തിച്ചപ്പോള്‍ അവിടുത്തെ വെളുത്ത ഫാനിന്റെ കറക്കവും നോക്കി ഞാന്‍ ചിന്തിക്കുകയായിരുന്നു
എന്റെ ഭൂമി വിറ്റാല്‍ കിട്ടുന്നതു ഒരു ലക്ഷം രൂപ, കൈക്കൂ ലി ഒരു ലക്ഷം കൊടുത്താല്‍ ബാക്കി വരുന്നത്‌ .........................................
എന്നാലും ഞാന്‍ സമാധാനിച്ചു ഇപ്പോള്‍ മുപ്പതിനായിരമല്ലെ എനിക്കു പോയത്‌ ബാക്കി എഴുപതിനായിരവും എന്റെ സ്ഥലവും മിച്ചമുണ്ടല്ലൊ ലാഭം എനിക്കുതന്നെ
എനിക്കു പാരമ്പര്യമായി കിട്ടിയ എന്റെ സ്വന്തം ഭൂമി പുറമ്പോക്കാണു പോലും !!!!
നമ്മുടെ നാട്‌ നന്നാവില്ല ഒരിക്കലും.............................
വാല്‍ കഷണം : ഇനി നിങ്ങള്‍ക്കൊരു സംശയമുണ്ടാകും എന്റെ ഭാര്യയുടെ സമരം മാറിയോ എന്ന്‌ എന്റെ മുപ്പതിനായിരം തുലച്ച്‌ എന്നെ ആശുപത്രിയിലെ ഫാനിനു കീഴെയെത്തിച്ചപ്പോള്‍ അവളുടെ സമരവും പൊളിഞ്ഞു, അത്‌ തുള്ളികളായി അവളുടെ കണ്ണിൽനിന്നുമടര്‍ന്ന്‌ എന്റെ മാറില്‍ പതിച്ചപ്പോള്‍ പുതിയ ഒരു വെക്കേഷന്റെ സ്മാരകത്തിനു തറക്കല്ലിട്ടു.
--------------ശുഭം-------------
*പോക്കുവരവ്‌ = കരമടച്ച രസീത്‌

61 comments:

രസികന്‍ said...

ഓരൊ പ്രവാസിയുടെയും സ്വപ്നമാണ് വെക്കേഷൻ
ആ ഒരു സുദിനത്തിനു വേണ്ടീ ചോര നീരാക്കുന്നവരെ നമുക്കു ഒരുപാടു കാണാൻ കഴിയും
എല്ലാവരുടെയും സ്വപ്നത്തിലെപ്പോലെ നടക്കറുണ്ടോ? ചെറിയ ഒരു ഹാസ്യ വീക്ഷണം

ഒരു സ്നേഹിതന്‍ said...

""അതും കിട്ടാവുന്നവരോടെല്ലാം കടം വാങ്ങി നാട്ടില്‍ ഗള്‍ഫിന്റെ പത്രാസുകാണിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട എന്നോട്‌ !!!!!!!!""

ഗള്‍ഫുകാരന്‍ നാട്ടില്‍ ചെന്നു വേറെ പണിക്കു പോവാത്തതിനും കാരണം ഇതു തന്നെ... പത്രാസ്...
എന്തിനാ ഈ പത്രാസ്...
എത്ര കഷ്ടപ്പെട്ടാലും നാട്ടിലെത്തുമ്പോള്‍ ആ കഷ്ടപ്പാട് മറച്ചു വെക്കുന്ന ഗള്‍ഫുകാരന്‍ തന്നെയാണ് എല്ലാത്തിനും ഉത്തരവാതി ഒരു പരിതിവരെ...

പിന്നെ കൈകൂലിയുടെ വീക്ഷണം ഇഷ്ടപ്പെട്ടു... ദൈവത്തിന്റെ സ്വൊന്തം നാട്ടില്‍ "കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍"....അല്ല പിന്നെ...

ജിജ സുബ്രഹ്മണ്യൻ said...

തിങ്ങി നിറഞ്ഞ അയല്‍ക്കാരോടും ബന്ധുക്കളോടും കുശലം പറഞ്ഞു ഒരു വിധം വീട്ടിലേക്കു ഇടതുകാല്‍ വെച്ചു കയറുമ്പോള്‍ തന്നെ " ഇനിയെന്നാ തിരിച്ചു പോണത്‌" എന്നു ചോദിച്ച നാട്ടുകാരണവരെ "നിന്റെ പതിനാറടിയന്തിരത്തിന്റെ അന്ന്‌" എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌.................
ഹ ഹ ഹ നല്ല രസകരമായ വിവരണം..ശരിക്കും രസികന്‍ തന്നെ പേരിനെ അന്വര്‍ഥമാക്കുന്ന വിവരണം..

abhayarthi said...

തിരക്കാര്‍ന്ന ജോലിക്കിടയില്‍ അല്പം ഒരാശ്വാസവും വിശ്രമവും കിട്ടാനായി സന്തോഷത്തോടെ നാട്ടില്‍ പോകുന്ന പ്രവാസിക്ക് നാട്ടില്‍ നിന്നും കിട്ടുന്നതും തിരക്കുള്ള ജോലി തന്നെ. നാട്ടില്‍ എത്തുമ്പോള്‍ ആയിരിക്കും ഇതുപോലെ വീടിനു പെയിന്റ് അടിക്കാനും മറ്റും കേള്‍ക്കേണ്ടി വരുന്നത്. എന്നും ആദ്വാനിക്കാന്‍ വിധിക്കപ്പെട്ടവന്‍ പ്രവാസി . രാവും പകലും കഷ്ടപ്പെട്ട് ഇനി ഒരു തിരിച്ചുവരവ് undaakaruthe എന്ന് കരുതി നാട്ടില്‍ പോകുന്ന പ്രവാസിക്ക് നാട്ടില്‍ എത്തി കുറച്ച് കാലം കഴിയുമ്പോഴേക്കും തിരിച്ചു പോരേണ്ട ഗതികേടാനുണ്ടാകുന്നത്. പ്രവാസികളുടെ പച്ചയായ ജീവിതം ഇതിലും നന്നായി വര്‍ണിക്കാന്‍ കഴിയില്ല. മിക്ക പ്രവാസികളുടെയും ജീവിതത്തില്‍ സംഭവിച്ചതോ സംഭവിക്കനിരിക്കുന്നതോ ആയ കാര്യങ്ങള്‍ തുറന്നെഴുതിയ രസികന്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലായിടത്തും ചൂഷനത്തിനിരയാകുന്ന പ്രവാസികളെ കുറിച്ച് എഴുതിയ രസികന് ഒരായിരം അഭിനന്ദനങ്ങള്‍.

TELE MAGIC said...

വല്ലതും തരണേ...എന്റെ മണിചിത്ത്രത്താഴ് പുണ്യാളാ...രസികാ...ത്കർപ്പൻ ശൈലികളാണു ഈ കഥയിൽ ഉപയോഗിച്ചത്. പലയിടത്തും മനസ്സറിഞ്ഞു ചിരിച്ചു പോയി. ശരിക്കും ഒരിക്കൾ കൂടി പ്രവാസീകളെ കുറിച്ചു എഴുതിയതിനു രസികനു ഇനിയും ഒരുപാടു “സ്മാ‍രകങൾ” ഉണ്ഡാവട്ടെ എന്ന് ആശംസിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

രണ്ടു കമന്റ്.
1.എയര്‍പ്പൊര്‍ട്ടിലെ പിടിച്ചുപറി അവസാനിപ്പിക്കാന്‍ എന്തെങ്കിലും മര്‍ഗ്ഗം കണ്ടെത്തെണ്ടിയിരിക്കുന്നു.
2.കേരളം നന്നാവന്‍ സാദ്ധ്യത തീരെ കുറവാണു.
ഇനി
എന്റെ അനുശോചനം.

കുഞ്ഞന്‍ said...

രസികാ..

പോസ്റ്റിലെ ആക്ഷേപ ഹാസ്യത്തോട് യോജിക്കുന്നു. ഏതൊരു പ്രവാസിയും അനുഭവിക്കുന്ന/അനുഭവിച്ചിരിക്കുന്ന ചില സത്യങ്ങളാണു രസികന്‍ പറഞ്ഞത്.

ഇതില്‍ ഒരു കാര്യം വിട്ടു പോയിട്ടുണ്ട്..എല്‍ ഐ സി ഏജന്റുമാര്‍..ശല്യം എന്നു പറയാന്‍ പറ്റില്ല അതുനുമപ്പുറമാണ് ഇവറ്റകളുടെ സ്ഥാനം. ഒരെണ്ണം എടുത്തെട്ടുണ്ടെന്നുപറഞ്ഞാല്‍, ജനിക്കാന്‍ പോകുന്ന കുട്ടിയുടെ പോളസി ഇപ്പോഴെ എടുപ്പിക്കും ഇല്ലെങ്കില്‍ സൈര്യം തരില്ല..

എല്‍ ഐ സി ബ്ലോഗേഴ്സ് ഇതു വായിക്കുന്നുണ്ടെങ്കില്‍..തീര്‍ച്ചയായും ഒന്നു ചിന്തിക്കുക/ മനസ്സിലാക്കുക..പ്രവാസികള്‍ക്കറിയാം അവന്റെ ജീവന്റെ വില, സമ്പാദ്യം സൂക്ഷിക്കാനുള്ള അറിവ്..കിട്ടുന്ന കുറച്ചു ദിവസം നിങ്ങളായിട്ടു നശിപ്പിക്കല്ലെ..

OAB/ഒഎബി said...

...ഞാന്‍ തന്നെ ശംബളം കൊടുത്ത്
നിറ്ത്തിയ ഡ്രൈവറോട് എന്റെ കണവി വാ തോരാതെ......ഇടക്ക് പൊട്ടിച്ചിരി...തമാശക്കാര്യത്തിനിടക്ക് നന്നായി ഒന്ന് തോണ്ടി അല്ലെ?
എന്റെ പെങ്കോലുട്ടി എന്നോടെപ്പോഴും പറയും നമുക്കൊരു കാറ് വാങ്ങണം!...ഹും....ഞാനേതാ മോന്‍?.
പിന്നെ, നമ്മള്‍ പ്രവാസികള്‍ ഉള്ളിടത്തോളം കാലം രഹസ്യമായ തെണ്ടികളും പരസ്യമായ പിടിച്ചു പറിക്കാരും ഉണ്ടായിക്കൊണ്ടിരിക്കും...

...ദീറ്ഘ നിശ്വാസം...
ഒഎബി.

Unknown said...

പുറമ്പോക്കു ഭൂമി മറിച്ചു വില്‍ക്കാന്‍ എനിക്കു കൈക്കൂലിയും കൊണ്ടു വന്നതാണല്ലേഡാ.... നീ റിയലെസ്റ്റേറ്റ്‌ മാഫിയാ തലവനല്ലേഡാ... ആരവിടെ..."
അപ്പോ നാട്ടിലെട്ത്തിയാല്‍ അടികിട്ടുന്ന പരിപ്പാടിയായിരുന്ന്നു.
ഗള്‍ഫ് നിന്നും ഇത്തരം വിശ്രമം നയിക്കാന്‍ നാട്ടിലെത്തിയാല്‍ എന്തെല്ലാം സഹിക്കണം
എയര്‍പൊര്‍ട്ടില്‍ നിന്ന് തുടങ്ങുവാ കൊടിയേറ്റ്
അവസാനം കീശ കാലിയായി തിരിച്ചു പോകാന്‍
വരെ കടം വാങ്ങേണ്ട അവസ്ഥയാണ്.പ്രവാസിയുടെ ജീവിതം അതാണ്

രസികന്‍ said...

സ്നേഹിതൻ: താങ്കളുടെ കാഴ്ചപ്പാട് ശരിയാണ് . ഗൾഫുകാരൻ എല്ലാം മറച്ചു വെക്കുന്നത് ചിലപ്പോൾ കുറഞ്ഞ സമയത്തേക്കെങ്കിലും എല്ലാമൊന്നു മറക്കാൻ വേണ്ടിയായിരുഇക്കും പക്ഷെ അത് അവനു തന്നെ ഭീഷണിയായിരിക്കുകയാണ്
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

കാന്താരിക്കുട്ടി: വന്നതിനും കമന്റിയതിനും പ്രോത്സാഹനം തന്നതിനും നന്ദിയുണ്ട്

അഭയാർത്ഥി: ഇനി വരില്ലാ എന്നു പറ്ഞ്ഞ് നാട്ടിൽ പോയ ഒരുപാട് ആളുകളെ എനിക്കറിയാം , അതിൽ ഒരാൾ എന്നോട് പറഞ്ഞത് വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു , സ്വന്തം ഭാര്യ അദ്ദേഹത്തെ ഗൾഫു ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നില്ലാ പോലും !!! അതിനു ഒരുപാടു കാര്യ കാരണങ്ങളും അവർ പറയുന്നുണ്ട് എന്തിനും ഏതിനും ഓരോ കാരണാങ്ങൾ ഉണ്ടാവുമല്ലൊ .....
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

ടെലിമാജിക് : പ്രവാസികളെക്കുറിച്ച് എത്ര പറഞ്ഞാലും അവസാനിക്കുകയില്ല
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

അനിൽ: എയർപ്പോർട്ടിലെ കൈക്കൂലി നിർത്താൻ ഒരേയൊരു വഴിയേയുള്ളു എയർപ്പോർട്ടുകൾ നിർത്തലാക്കുക. ചില ആളുകൾക്ക് ഒരു സംശയമുണ്ടാകും യാത്രക്കാരൻ കൊടുക്കുന്നത്കൊണ്ടല്ലെ വാങ്ങുന്നത് എന്ന് ശരിയാണ് കഷ്ടപ്പെട്ട് സാധനങ്ങൾ പാക്ക് ചെയ്ത് അതും വഹിച് സ്വന്തം നാട്ടിൽ കാലുകുത്തുമ്പോൾ “ പെട്ടി അഴിക്കെടാ” എന്നു കേൾക്കുമ്പോൾ രാവിലെ മുതൽ തന്റെ വരവും കാത്ത് എയർപോർട്ടിൽ അക്ഷമരായിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖം മനസ്സിൽ തെളിഞ്ഞുവരും അപ്പോൾ ആരും കൊടുത്തു പോകും
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

കുഞ്ഞൻ : താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് LIC ക്കാർ എന്റെ ശ്രദ്ധയിലുണ്ട് അവരെക്കുറിച്ചു മാത്രം ഒരു പോസ്റ്റിട്ടാലെ എനിക്കു സമാധാനം കിട്ടൂ. പണ്ട് ഞാൻ മൂക്കിനു കീഴെക്കൂടി പോയാൽ പോലും ഒന്നു പുഞ്ചിരിക്കുകപോലും ചെയ്തിട്ടില്ലാത്ത പലരും ഇന്നു LIC ഏജന്റ് ആയതോടെ ചായക്കു ക്ഷണിക്കുന്നു വായ വലിച്ചു കീറി ച്ചിരിക്കുന്നു etc............
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

ഒ എ ബി : “നമ്മള്‍ പ്രവാസികള്‍ ഉള്ളിടത്തോളം കാലം രഹസ്യമായ തെണ്ടികളും പരസ്യമായ പിടിച്ചു പറിക്കാരും ഉണ്ടായിക്കൊണ്ടിരിക്കും... “ ഈ വാചകം എനിക്കു നന്നായിട്ടു രസിച്ചു
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

അനൂപ്: സത്യമാണ് അനൂപ് , എല്ലാവർക്കും അവനവന്റെ കാര്യമാണു വലുത് മനുഷ്യരുടെ മനസ്സ് അത്രക്കു ഇടുങ്ങിപ്പോയി ഇതായിരിക്കും ചിലപ്പോൽ കലികാലത്തിലെ കലികാലം
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

Typist | എഴുത്തുകാരി said...

ഒരിക്കലും പ്രവാസി ആയിട്ടില്ലാ, അകലെ നിന്നു കണ്ടിട്ടേയുള്ളൂ.ഇപ്പോള്‍ ഈ പ്രവാസികളുമായുള്ള സഹവാസം തുടങ്ങിയിട്ട്‌(ബൂലോഗത്തില്‍), നിങ്ങളുടെ മനസ്സു് എനിക്കും മനസ്സിലായിത്തുടങ്ങി.

smitha adharsh said...

ഇതു ശരിക്കും കലക്കി കളഞ്ഞല്ലോ മാഷേ....
അടിപൊളി..കേട്ടോ..നല്ല പോസ്റ്റ്.ഗള്‍ഫ്കാരന്റെ എല്ലാ പ്രശ്നങ്ങളെയും നര്‍മത്തിലൂടെ നന്നായി പകര്‍ത്തിയിരിക്കുന്നു.
നാട്ടിലായിരുന്ന കാലത്തു ,ഏതൊരു ഗള്‍ഫ്കാരന്റെ ഭാര്യയേയും പോലെ ഞാനും ചിന്തിച്ചിരുന്നു..."ഈ ഗള്‍ഫ്‌ കാര്‍ക്ക് കൈയില്‍ കാശില്ല എന്ന് പറയാന്‍ മാത്രമേ അറിയൂ"
എന്ന്.....ഇവിടെ വന്നപ്പോള്‍ സംഗതിയുടെ "ടെക്നിക്" പിടികിട്ടി..

രസികന്‍ said...

എഴുത്തുകാരി : ശരിക്കും പ്രവാസികള്‍ അവരുടെ പ്രയാസങ്ങള്‍ പറയുമ്പോള്‍ , അതുപോലെ തന്നെ ജവാന്മാര്‍ അവരുടെ വീര സാഹസങ്ങള്‍ വിവരിക്കുമ്പോള്‍ " പുളു നമ്മളിതെത്ര കേട്ടതാ " എന്ന രീതിയില് പലരും ചിരിച്ചു തള്ളാറാണു പതിവ് . പക്ഷെ എഴുത്തുകാരി പ്രവാസികളെ മനസ്സിലാക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്

വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

സ്മിത : ഇപ്പോള്‍ സംഗതിയുടെ "ടെക്നിക്" പിടികിട്ടിയല്ലോ , മറ്റൊരു കാര്യം കു‌ടി ഓര്‍ക്കുക ഒരു പ്രയാസവുമില്ലാതെ നല്ല നിലയില്‍ ജീവിക്കുന്ന ഒരുപാടു പ്രവാസികളെയും നമുക്കിവിടെ കാണാന്‍ കഴിയും പക്ഷെ എണ്ണത്തില്‍ കുടുതല്‍ "പ്രയാസികള്‍ " തന്നെയാണെന്നതാണ് സത്യം

വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“വെക്കേഷൻ സ്മാരകങ്ങളും ” -- എന്നാ ഉപമ!!!

ശ്രീ said...

പ്രവാസികളുടെ ദുരിതങ്ങള്‍ അവസാനിയ്ക്കുന്നില്ല... അല്ലേ മാഷേ.

Kichu $ Chinnu | കിച്ചു $ ചിന്നു said...

രസകരമായ ആഖ്യാനം

പ്രവീണ്‍ ചമ്പക്കര said...

വളരെ അധികം ഇഷ്ടപ്പെട്ടു. .....

Kaithamullu said...

കലക്കി!
(ഒറ്റ വാക്യത്തില്‍ ഉത്തരം പറഞ്ഞ് ശീലിച്ച് പോയോണ്ടാ, ട്ടാ)

:-)

ഒരു സ്മൈലി കൂടിയിരിക്കട്ടെ!

രസികന്‍ said...

കുട്ടിച്ചാത്തന്‍ : ഇതുവഴി വന്നതിനും ചാത്തനേറു നടത്തിയതിനും നന്ദിയുണ്ട്‌ ഇനിയും പ്രതീക്ഷിക്കുന്നു

ശ്രീ: പ്രവാസദുരിതങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല ഗൾഫിൽ പെട്രോൾ നിലക്കുന്നത്‌ വരെ അത്‌ തുടർന്നുകൊണ്ടിരിക്കും
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്‌

കിച്ചു, ചിന്നു: വന്നതിനും കമന്റിയതിനും നന്ദിയുണ്ട്‌

പ്രവീൺ : വന്നതിനും കമന്റിയതിനും നന്ദിയുണ്ട്‌

കൈതമുള്ള്‌ : ആ സ്മൈലി ഞാൻ എടുത്തു കെട്ടൊ
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്‌

siva // ശിവ said...

ഞാന്‍ പ്രവാസിയൊന്നുമല്ല...എന്നാലും അവരുടെ കഷ്ടപാടിന്റെ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്...

സസ്നേഹം,

ശിവ.

അല്ഫോന്‍സക്കുട്ടി said...

പുലിവാല് പിടിച്ച രസികന്‍! രസകരമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. “എന്നാ തിരിച്ചു പോണെ” ഏതു പ്രവാസിയോടും നാട്ടുകാര്‍ക്ക് ചോദിക്കാനുള്ള ഒഴിവാക്കാന്‍ പറ്റാത്ത ചോദ്യം.

നരിക്കുന്നൻ said...

ർരികൻ...
രസിപ്പിച്ച്, ചിന്തിപ്പിച്ച്, കാര്യങ്ങൾ എത്ര തന്മയത്തത്തോടെയാണ് പറഞ്ഞത്. ഓരോ അവധിക്കാലവും സമ്മാനിക്കുന്ന ഒരുകൂട്ടം നല്ലതും ചീത്തയുമായ ഓർമ്മകളെ മരുഭൂമിയുടെ തീക്ഷ്ണതയിൽ കരിയിച്ച് കളഞ്ഞ് പുതിയ അനുഭവങ്ങൾ തേടി നാം വീണ്ടും യാത്രയാവും.. അതാണ് പ്രവാസി...
നല്ല ഭാഷ. നല്ല ശൈലി.
ഇനിയും പ്രതീക്ഷയോടെ
നരിക്കുന്നൻ

തറവാടി said...

ഒന്നുമില്ല പെട്ടിയിലെങ്കില്‍ എന്തിനാണ് താങ്കള്‍ കൈകൂലി കൊടുത്തതെന്ന് മനസ്സിലാവുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ താങ്കളെപ്പോലുള്ളവരല്ലെ കുറ്റക്കാര്‍.

' താങ്കള്‍ക്കത് പറയാം കൊടുത്തില്ലെങ്കില്‍ അവര്‍ പെട്ടി തുറപ്പിക്കും സമയം പോകും എന്ന കുറെ ന്യായീകരണങ്ങള്‍ ഉണ്ടെന്ന് നന്നായിട്ടറിയാം '

പത്ത് തവണയില്‍ കൂടുതല്‍ കോഴിക്കോട്ടിറങ്ങിയിട്ടുണ്ട് ഇതുവരെ എന്തെങ്കിലും തന്നിട്ട് പോകാന്‍ ആരും പറഞ്ഞിട്ടില്ല.

ഒരിക്കല്‍ പെട്ടി തുറക്കാന്‍ പറഞ്ഞു ,
പെട്ടികളിലുള്ള സാധനങ്ങളുടെ ലിസ്റ്റ് കാണിച്ചു ,
ഡ്യൂട്ടിക്കുള്ളതൊന്നും ഇല്ലെന്നും വ്യക്തമാക്കി കൊടുത്തു.
എന്നാലും അവര്‍ക്ക് തുറന്ന് പരിശോധിക്കണം.

അഴിച്ചോളൂ , ലിസ്റ്റില്‍ ഇല്ലാത്ത ഒന്നും കണ്ടില്ലെങ്കില്‍ അതുപോലെ കെട്ടിത്തരേണ്ടി വരും എന്നു സൗമ്യനായി പറഞ്ഞു.

അവര്‍ അഴിച്ചില്ല , നേരെ പോരുകയും ചെയ്തു.

കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് പേടിക്കുന്നത്?

എല്ലാവരും ആവശ്യമില്ലാതെ ഇവരെ ഭയക്കുന്നതാണ് പ്രശ്നം.

എന്തിനൊക്കെ ഡ്യൂട്ടി കൊടുക്കണമെന്നും ,
അതുകൊടുക്കാനും തയ്യാറാണെങ്കില്‍ ഇത്തരം
പിടിച്ചുപറി നിര്‍ത്താവുന്നതേയുള്ളു.

കൈക്കൂലി കൊടുക്കുകയും ചെയ്യും പിന്നീട് അതിനെപ്പറ്റി സംസാരിക്കുകയും ചെയ്യും.

എഴുത്ത് രസിച്ചു :)

മഴത്തുള്ളികള് said...

" ഇനിയെന്നാ തിരിച്ചു പോണത്‌" എന്നു ചോദിച്ച നാട്ടുകാരണവരെ "നിന്റെ പതിനാറടിയന്തിരത്തിന്റെ അന്ന്‌" എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌.................
ഇതു പോലെ ഒരനുഭവം എനിക്കും ഉണ്ടായതാണ്. ഞാനും അയാളെ മനസ്സില്‍ ശപിച്ചിട്ടുണ്ട്. പക്ഷേ ഇനിയുള്ള അവധിക്കാലത്ത് ആ ചോദ്യം ചോദിക്കാന്‍ അദ്ദേഹം ഉണ്ടാവില്ല. കാരണം ഈ കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ അടിയന്തരം കഴിഞ്ഞു...
എന്റെ മനസ്സിലെ ശാപം തെറ്റായിരുന്നെങ്കില്‍ ആ മനുഷ്യന്റെ ആത്മാവ് എന്നോട് പൊറുക്കട്ടെ..........

രസികന്‍ said...

ശിവ: വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

അല്ഫോന്സക്കുട്ടി : നാട്ടുകാര്‍ക്ക് അറിയേണ്ടത് എന്നാ മടക്കം എന്നും , മടങ്ങുന്നവന്‍ ആ ദിവസം വരാതിരിക്കാനും ആശിക്കുന്നു
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

നരിക്കുന്നന്‍ : താങ്കളുടെ അഭിപ്രായം ശരിയാണ് പുതിയ അനുഭവങ്ങൾ തേടി നാം വീണ്ടും യാത്രയാവും..
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

രസികന്‍ said...

തറവാടി മാഷെ, താങ്കളുടെ കാഴ്ചപ്പാടു ശരിയാണു
എന്നു പറയുന്ന ഒരാളാണു ഞാൻ. കാരണം കൈക്കൂലി കൊടുക്കുന്നവർ തന്നെയാണു തെറ്റുകാർ .

കൊണ്ടുവന്ന സാധനങ്ങളുടെ ലിസ്റ്റ്‌ കാണിച്ച്‌ ഇതിൽ പറയുന്നതിൽ കൂടുതൽ സാധനങ്ങൾ പെട്ടിയിലുണ്ടെങ്കിൽ അഴിച്ച പെട്ടി തിരിച്ചു കെട്ടിത്തരണം എന്നു പറയാൻ പ്രവാസികളിൽ ഭൂരിപക്ഷം വരുന്ന സാധാരണക്കാരിൽ സാധാരണക്കാരനായവനു കഴിയുമൊ?
ആറുമാസംകൂടുമ്പോൾ നാട്ടിൽപോകുന്നവനും , പോട്ടെ വർഷത്തിൽ നാട്ടിൽ പോകുന്നവനും, ചിലപ്പോൾ വളരെ യുക്തിപരമായി നാട്ടിൽ കൊണ്ടു പോകുന്ന സാധനങ്ങളുടെ ലിസ്റ്റ്‌ തയ്യാറാക്കാൻ കഴിഞ്ഞേക്കും
വർഷങ്ങളോളം മരുഭൂമിയിൽ കഷ്ടപ്പെട്ട്‌ ആറ്റുനോറ്റു കിട്ടിയ ലീവിനു തന്റെ പ്രിയപ്പെട്ടവരെയും, തന്റെ സ്വന്തം മണ്ണിനെയും കാണാനുള്ള തിടുക്കത്തിൽ ( അത്‌ അനുഭവിച്ചവർക്കു മാത്രം മനസ്സിലാകും ) കിട്ടിയ സാധനങ്ങൾ വാരിക്കെട്ടി കിട്ടാവുന്നിടത്തോളം കടം വാങ്ങി സ്വന്തം നാട്ടിലെത്തുമ്പോൾ പൊടിഞ്ഞ കണ്ണുനീരിൽ ഒന്നും കാണാൻ കഴിയാതെ തപ്പി ത്തടയുന്നവനു കഴിയില്ല അവൻ നിസ്സഹായനാണു. അവന്റെ നിസ്സഹായത, അറിവില്ലായ്മ തുടങ്ങിയവ മുതലെടുക്കുന്ന, അവനെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന വിവരവും വിവേകവുമുണ്ടെന്നുപറയപ്പെടുന്ന എയർപ്പോർട്ട്‌ ജീവനക്കാരനെ എന്തു പറയണം ?
അവന്റെ ഭീഷണിക്കു വഴങ്ങി വല്ലതും കൊടുത്ത്‌ തന്റെ പ്രിയപ്പെട്ടവരുടെ അരികിൽ ഓടിയെത്താൻ തിടുക്കം കാണിച്ച പാവപ്പെട്ട പ്രവാസി ചെയ്തത്‌ തെറ്റാണൊ?
പാവപ്പെട്ടവനെയും , നിസ്സഹായനെയും മാത്രം തിരഞ്ഞുപിടിച്ചു കൊള്ളയടിക്കുന്നവന്റെ തെറ്റുകൾ പുറത്തു പറഞ്ഞതും തെറ്റാണൊ?

ഒരു കാര്യം കൂടി പറയട്ടെ പൊതുവെ എയർപ്പോർട്ട്‌ ജീവനക്കാർ ( പ്രത്യേകിച്ച്‌ കോഴിക്കോട്ടെയും) ഇന്നും പച്ച മലയാളത്തിൽ ഒരു അറപ്പുമില്ലാതെ കൈക്കൂലി ചോദിച്ചു തന്നെ വാങ്ങിക്കുന്നുണ്ട്‌ ഇത്‌ ഒരാളുടെ മാത്രം അഭിപ്രായമല്ല മറിച്ച്‌ ഭുരിപക്ഷം വരുന്ന സാധാരണക്കാരന്റെ അനുഭവമാണു .

തറവാടി വന്നതിനും നല്ല ഒരു കമന്റ്‌ തന്നതിനും നന്ദിയുണ്ട്‌ ഇനിയും പ്രതീക്ഷിക്കുന്നു. താങ്കൾ പറഞ്ഞ അഭിപ്രായത്തെ ഈയുള്ളവൻ ഒരിക്കലും നിഷേധിക്കുന്നില്ല, സത്യമാണു താങ്കൾ പറഞ്ഞത്‌ പക്ഷെ സാധാരണക്കാരനു എന്ത്‌ ചെയ്യാൻ കഴിയും? ഈ കൊള്ളയടി നിർത്തലാക്കാൻ നമുക്കു വല്ലതും ചെയ്യാൻ കഴിയുമൊ?
സസ്നേഹം രസികന്‍

രസികന്‍ said...

മഴത്തുള്ളികൾ : നാട്ടിൽ വരുന്നവനോട് തിരിച്ചുപോക്കിനെ പറ്റി ഓർമ്മിപ്പിക്കുമ്പോൾ തീർച്ചയായിട്ടും അവനു സങ്കടം വരും.
മരിച്ചുപോയ ആ മനുഷ്യന്റെ ആത്മാവ് താങ്കളോട് തീർച്ചയായിട്ടും പൊറുത്തിരിക്കും
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

തറവാടി said...

രസികന്‍,

ഞാനും ഒരു സാധരണക്കാരില്‍ സാധാരണക്കാരനാണ് :)

സാധാരണക്കാരെ കുറ്റപ്പെടുത്തിയല്ല പറഞ്ഞതും. കൊടും ചൂടില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന തുച്ഛമായ പണം കൊടുത്ത് വാങ്ങിക്കൊണ്ട് പോകുന്ന സാധനങ്ങള്‍ക്ക് അതിനുള്ള ' വില ' കിട്ടുന്നുണ്ടോ?.( അത് വേറെ കാര്യം!)

വര്‍ഷാവര്‍ഷം പോകുമ്പോളും അതില്‍ , കൂടുതല്‍ കാലമെടുത്ത് പോകുമ്പോളും സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കുന്നതില്‍ വലിയ വ്യത്യാസമില്ല.

എന്തിനൊക്കെ ഡ്യൂട്ടി , എത്ര കൊടുക്കണം എന്ന വിവരം ലഭിക്കാന്‍ അത്രക്ക് ബുദ്ധിമുട്ടില്ലെന്നാണ് സത്യം. കൊണ്ട് പോകുന്ന എല്ലാ ചെറിയ സാധനങ്ങളുടെയും ലിസ്റ്റല്ല വിവക്ഷിച്ചത് ,കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചേക്കാവുന്ന സാധനങ്ങളുടെ ലിസ്റ്റാണ് , ഉദാഹരണം ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ.

ആദ്യം മാറേണ്ടത് അപകര്‍ഷത യോടെയുള്ള 'സാധാരണക്കാരന്‍ ' എന്ന ബോധമാണ് ,കുട്ടോ കുടുമ്പമോ ഒപ്പമില്ലാതെ കൊടും ചൂടില്‍ പണിയെടുത്ത് കുടുമ്പം പുലര്‍ത്തുന്ന സാധാരണക്കാരുടെ മഹത്വം താങ്കള്‍ സൂചിപ്പിച്ച ഉദ്യോഗസ്ഥരിലും ഒട്ടും കുറവല്ല എന്ന വിശ്വാസം അവരവരില്‍ തന്നെയാണുണ്ടാവേണ്ടത്.

ഓരോരുത്തരും തയ്യാറായാല്‍ എയര്‍ പോര്‍ട്ടിലെ ഈ തെമ്മാടിത്തരം മാറ്റാമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

( ഇതേ കാര്യം നാട്ടിലെ സര്‍ക്കാര്‍ ആഫീസുകളില്‍ അത്രക്ക് സ്വീകാര്യമാണോ എന്നത് ഉറപ്പില്ല കേട്ടോ ;) , കാരണം അതിന്‍ ഒഴിവ് ആറ് മാസം വേണം ചുരുങ്ങിയത് ;) )

രസികന്‍ said...

പ്രിയപ്പെട്ട തറവാടി:
കൊടും ചൂടില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന തുച്ഛമായ പണം കൊടുത്ത് വാങ്ങിക്കൊണ്ട് പോകുന്ന സാധനങ്ങള്‍ക്ക് അതിനുള്ള ' വില ' കിട്ടുന്നുണ്ടോ? എന്ന താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം എന്റെ പോസ്റ്റിൽ തന്നെ വ്യക്തമാണല്ലൊ


കസ്റ്റംസ് ഓഫീസർമാരിലും നല്ല ആളുകൾ ഇല്ലാ എന്നു പറയുന്നില്ല കിട്ടുന്ന ശമ്പളം കൊണ്ട് മാന്യമായി ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് പക്ഷെ സർക്കാർ ശമ്പളം കൈപ്പറ്റുന്നതോടൊപ്പം മറ്റുള്ളവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്നവനെ നമ്മൾ പാവപ്പെട്ടവനും, സാധാരണക്കാരനുമായി ചിത്രീകരിക്കണൊ?

പ്രവാസികളിൽ ഒത്തിരി ആളുകൾ പല ലേബർ ക്യാമ്പുകളിലും , മസറകളിലുമെല്ലാം കഷ്ടപ്പെടുന്നതു കണ്ടപ്പോൾ അവരെ സാധാരണക്കാരനിൽ സാധാരണക്കാരൻ എന്നു വിളിച്ചു എന്നുമാത്രം
അല്ലാതെ ഞങ്ങൾ പാവങ്ങളാണേ കഷ്ടപ്പെടാൻ വിധിക്കപ്പെട്ടവരാണേ എന്ന അപകര്‍ഷതാ ബോധമല്ല

എനിക്കു പരിചയമുള്ളവരോടെല്ലാം ഞാൻ ഊണർത്താൻ ശ്രമിക്കാം കസ്റ്റംസുകാർ ശ്രദ്ധിച്ചേക്കവുന്ന സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കി ടാക്സ് വേണ്ട സാധനങ്ങൽക്ക് ടാക്സ് കെട്ടാനും പറയാം ഒരു പരിധി വരെ പിടിച്ചുപറി തടയാൻ സാധിക്കുമെങ്കിൽ അത് നല്ലൊരു കാര്യമാണ്

സർക്കാറാഫീസുകളുടെ കാര്യത്തിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും ? ( എല്ലാ‍ സർക്കാർ ജീവനക്കാരും കൈക്കൂലി വാങ്ങിക്കുന്നവരല്ല എന്നതും സത്യമാണ് )

Sunith Somasekharan said...

kollaam...nannaayi ezhuthiyirikkunnu....

Unknown said...
This comment has been removed by the author.
Ranjith chemmad / ചെമ്മാടൻ said...

നല്ല രസിക വിവരണം
ഇതൊക്കെത്തന്നെയാണല്ലോ ഓരൊ പ്രവാസിയുടെയും
അനുഭവം...
ഓ.ടോ. ഭാര്യയെപ്പറ്റിയുള്ള വര്‍ണ്ണനകളില്‍
ഒരു "അതൃപൃത്രിക്രുതികൃതപ്ര്ക്ര്ര്തം" പോലെ?

കുറ്റ്യാടിക്കാരന്‍|Suhair said...

& പുലിവാല്‍ = ബ്ലോഗില്‍ ഒരു പോസ്റ്റ്...

നല്ല പോസ്റ്റ്.

ഓ.ടി: ഒരു സംശയം, തറവാടിയോടും മറ്റുള്ളവരോടും:

എതെങ്കിലും കസ്റ്റംസ് ഓഫീസര്‍ എയര്‍പോര്‍ട്ടില്‍ നമ്മുടെ പെട്ടി അഴിക്കാന്‍ ആവശ്യപ്പെട്ടു എന്നിരിക്കട്ടെ, അത് അഴിക്കാന്‍ പറ്റില്ല എന്ന് പറയാനുള്ള അധികാരം യാത്രക്കാരനുണ്ടോ? ഇനി അത് അവര്‍ പരിശോധിച്ചിട്ട് ഡ്യൂട്ടി അടക്കേണ്ടതായ ഒന്നും കണ്ടുപിടിച്ചില്ലെങ്കില്‍ തിരിച്ച് പെട്ടി കെട്ടിത്തരേണ്ട ബാധ്യത കസ്റ്റംസ് ഓഫിസര്‍മാര്‍ക്കുണ്ടോ?

അറിയാവുന്നവര്‍ പറഞ്ഞുതരൂ..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

യാഥാര്‍ത്ഥ്യങ്ങളെ വരച്ചു കാണിക്കുന്ന നല്ല പോസ്റ്റ്. സാധാരണക്കാ‍രനായ ഒരു ഗള്‍ഫുകാരന്‍ ഇന്ന് ആര്‍ക്കും വേണ്ടാത്തവനാണ്. അവന് നഷ്ടങ്ങളും, മോഹഭംഗങ്ങളും മാത്രമേ സമ്പാദ്യമായുള്ളു.

abhayarthi said...

തറവാടി, താങ്കളുടെ അഭിപ്രായം കണ്ടു. താങ്കള്‍ ശരിക്കും ഒരു "തറ" വടി ആണെന്ന് തോന്നുന്നു. താങ്കള്‍ കണ്ണടച്ചാല്‍ ലോകം മുഴുവന്‍ ഇരുട്ടാണെന്ന് ധരിക്കരുത് . പത്തില്‍ കൂടുതല്‍ തവണ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു. അത് എത്ര വര്‍ഷത്തിനിടയിലാ . മാസത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകുന്ന തങ്കലെപോലുള്ളവരെ ആയിരിക്കില്ല രസികന്‍ "സാധാരണക്കാരന്‍" എന്ന് ഉദേശിച്ചത്. വിമര്‍ശനം ആവാം , പക്ഷെ അതില്‍ എന്തെങ്കിലും കഴംബുണ്ടായിരിക്കണം. പ്രവാസികള്‍ക്ക് മുഴുവനും അപമാനം ഉണ്ടാക്കാന്‍ ഇതുപോലെ ഒരെണ്ണം പോരെ. രസികാ ഇതുപോലുള്ളവരുടെ വിമര്‍ശനങ്ങള്‍ ഇനിയും നല്ല നല്ല കാര്യങ്ങള്‍ എഴുതാന്‍ നിങ്ങള്ക്ക് പ്രചോദനം ആകുമെന്ന് ഞാന്‍ കരുതുന്നു.

രസികന്‍ said...

krack words : വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
രണ്‍ജിത് : കഥ എന്ന നാമം വരുമ്പോൾ കുറച്ച് “ പൊടിപ്പ് + തൊങ്ങൽ “ വേണ്ടെ ?
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

കുറ്റ്യാടിക്കാരന്‍: അഴിക്കാൻ പാടില്ല എന്നു പറയാനുള്ള അധികാരത്തിനെ പറ്റി അറിയില്ല ( പരിശോധന കസ്റ്റംസുകാരുടെ ഡൂട്ടിയാണാല്ലൊ) . സ്ക്രീനിലിട്ടു ചെക്ക് ചെയ്തിട്ടും വെറുതെ സംശയിച്ച് പെട്ടി അഴിച്ചാൽ ഓഫീസർ തന്നെ കെട്ടിക്കൊടുക്കണം ( നിയമവിരുദ്ധമായ ഒന്നും കിട്ടിയില്ല എങ്കിൽ) ഞാൻ ഇവിടെ അന്വേഷിച്ചപ്പോൾ അങ്ങിനെ പെട്ടി തിരിച്ചു കെട്ടിച്ച ഒരു കൊല്ലംകാരനെ പറ്റി അറിയാൻ സാധിച്ചു.
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

മോഹന്‍ പുത്തന്‍‌ചിറ : വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

രസികന്‍ said...

abhayarthi : അവനവന്റെ അഭിപ്രായങ്ങൾ തുറന്നെഴുതാൻ തന്നെയാണു കമന്റ് പോസ്റ്റ് . പക്ഷെ ഇതിൽ കമന്റുന്നവരെ വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്കു താല്പര്യമില്ല എന്നും അറിയിക്കുന്നു . താങ്കളുടെ പ്രയാസങ്ങളായിരിക്കും അങ്ങ്നിനെ പറയിപ്പിച്ചത്, എങ്കിലും അത് സ്വന്തം അഭിപ്രായമായി രേഖപ്പെടുത്താം . ഇതര ബ്ലോഗേഴ്സിനും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള അവസരം ഉണ്ട് എന്നുകൂടി ഓർക്കുക . കഴിയുന്നതും വ്യക്തിഹത്യ ഒഴിവാക്കാൺ ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു

തറവാടി said...

അനോണി ( ഡ്യൂപ്ലിക്കേറ്റ് അഭയാര്‍ത്ഥി),

നിന്നെയൊക്കെ കണക്കാക്കി ഞാന്‍ പണ്ടുതന്നെ ഒരു പോസ്റ്റ് ഇവിടെ ഇട്ടിട്ടുണ്ട്. നിനക്കുള്ള വിഹിതം എടുട്ടോളു , ഇനി മൊത്തം വേണമെന്നുണ്ടെങ്കില്‍ അതും ആവാം ,ഒട്ടും വിരോധമില്ല.

( രസികന്‍ , ഇത്തരത്തിലുള്ള ഒരു കമന്‍‌റ്റ് ഇടുന്നതില്‍ ഖേദമുണ്ട് , മായിക്കണമെങ്കില്‍ മായിച്ചോളു )

രസികന്‍ said...

തറവാടി : ഒരാൾക്കു ശരി എന്നു തോന്നിയത് മറ്റൊരാൾക്ക് തെറ്റെന്നു തോന്നാം അങ്ങിനെ പരസ്പരം തർക്കങ്ങൾ വരുമ്പോൾ സത്യം എവിടെയാണെന്നു മനസ്സിലാക്കാം, അതുപോലെ അഭിപ്രായങ്ങളിലൂടെ പ്രശ്നപരിഹാരം കാണാൻ സാധിക്കുകയും ചെയ്യും! പക്ഷെ അത് പരസ്പരം പഴിചാരിക്കൊണ്ടാവരുത്.
തുടർന്നും അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.
തറവാടിയുടെ കമന്റിനെ തുടർന്ന് എയർപോർട്ടിലെ ഒരുപാട് കാര്യങ്ങളെ പറ്റി അന്വേഷിച്ചറിയാൻ കഴിഞ്ഞു നമ്മുടെ എയർപ്പോർട്ടുകളിൽ പെട്ടി അഴിക്കാനും അതു തിരികെ കെട്ടിക്കൊടുക്കാനും പ്രത്യേകം ആളുകൾ ഉണ്ട് എന്നും അറിയാ‍ൻ സാധിച്ചു.
മാത്രമല്ല നമ്മുടെ ലഗ്ഗേജുകൾ എടുത്തു വെക്കാൻ വരെ ജോലിക്കാരെ നിയമിച്ചിട്ടുണ്ട്. പക്ഷെ അവരൊന്നും അവരവരുടെ ജോലി ശരിയായി നിർവ്വഹിക്കുന്നില്ലാ എന്നതും സത്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്

നന്ദു said...

രസികൻ
ഒരു പ്രവാസി എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞോട്ടേ?.
പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങൾ രസികൻ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.
ഇതിനകത്ത് രസികൻ പറഞ്ഞതിലും അതേ സമയം തറവാടി പറഞ്ഞതിലും കാര്യമുണ്ട്.
എന്തെന്നാൽ, വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളിൽ എത്ര പേരുണ്ട് തറവാടി പറഞ്ഞതുപോലെ
കസ്റ്റംസ് ഡ്യൂട്ടിയുടെ പട്ടിക മന:പ്പാഠമാക്കിയവർ. ഒരു പക്ഷെ അറിയാമെങ്കിൽ
പോലും എങ്ങിനെം വീടു പിടീക്കണം എന്ന ചിന്തയിൽ തർക്കിച്ചു നിൽക്കാൻ നോക്കാതെ കയ്യിലുള്ളത് കൊടൂത്ത് തടിയൂരി വേഗം നാട് പിടീക്കാൻ നോക്കും. ഞാൻ ആദ്യമായി അവധിക്കു പോയ സമയം ഒന്നര മണിക്കൂറാണ് എന്നെ പിടിച്ചു നിർത്തിയത്. കയ്യിലുള്ളതിൽ ഇലക്റ്റ്രോണിക്സ് സാധനമായി ഉണ്ടായിരുന്നത് ഒരു വി സി പി. അതിന്റെ വിലയും കാര്യങ്ങളും ഒക്കെ ചോദിച്ച്
വലിയൊരു തുക അവർ കണക്കു കൂട്ടീ പ്പറഞ്ഞു. അത് അടച്ചാൽ പോകാം. അന്നത്തെ ഡ്യൂട്ടി എക്സമ്പ്ഷൻ റൂൾ അനുസരിച്ച് 12000 രൂപ വില വരുന്ന സാധനങ്ങൾ കൊണ്ടു വരാം. അവരോട് തർക്കിക്കാൻ പോയാൽ പെട്ടി തുറന്ന് അതിലുള്ള സേഫ്റ്റി പിൻ മുതൽ ഈ പറഞ്ഞ വി സി പി വരെ വിലയിട്ടാൽ 12000 നു മുകളിൽ വില വരും അതിന്റെ 80% ഡ്യൂ‍ൂട്ടിയായും കൊടൂക്കേണ്ടി വരും. മറ്റൊരു കാര്യം പാസ് പോർട്ട് അവർ മറിച്ചു നോക്കും ആദ്യ തവണയാണ് വരുന്നതെങ്കിൽ അവനെ പേടിപ്പിച്ച് വിരട്ടി പരമാവധി വാങ്ങാൻ നോക്കും. എന്റെ കൂടെ വന്ന (എന്റെ മുറിയിൽ കൂടെയുണ്ടായിരുന്ന) വ്യക്തി ഇതിൽ കൂടുതൽ ഉണ്ടായിട്ട് നിഷ്പ്രയാസം ഗ്രീൻ ചാനലിലൂടെ പോയി. തറവാടി പറഞ്ഞപോലെ തന്നെ 10 ഉം 12 ഉം തവണ പോയിട്ടുള്ള ആൾ. അത് പാസ്പോറ്ട്ട് നോക്കുമ്പോൽ തന്നെ അവർ വിരട്ടാനൊന്നും നിൽക്കില്ല.

പലതവണ നാട്ടിൽ പോയി വരുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അങ്ങനെ കാര്യമായ ലഗ്ഗേജൊന്നും ഉണ്ടാവില്ല. അതു കാരണം തർക്കിക്കാനൊ തുറന്നു കാട്ടാനൊ ഒക്കെ നിൽക്കം. പക്ഷെ ആദ്യ തവണ യോ അടുത്ത തവണയോ ഒക്കെ പോകുന്നവരുടെ കാര്യം അങ്ങിനെയല്ല. ഇനി മാന്യമായി ഡ്യൂട്ടി കൊടൂക്കാം എന്നൊരാൾ തയാറായാലും അവർ രഹസ്യമായി പറയും ഇത്ര തുക കൌണ്ടറീൽ അടയ്ക്ക് ഇത്ര തുക ആ പോലീസുകാരന്റെ കയ്യിൽ കൊടുത്തെയ്ക്കു എന്ന്.!.

രസികൻ പറഞ്ഞത് പൊതുവിലുള്ള സമ്പ്രദായങ്ങളാണ് എന്നാൽ ഇപ്പോൾ സ്ഥിതി മുൻപത്തെക്കാളും വളരെ മാറിയിട്ടുണ്ട്. മറ്റു വിമാനത്താവളങ്ങളിലെ കാര്യം അറിയില്ല തിരുവനന്തപുരത്ത് പണ്ടത്തെപ്പോലുള്ള പിടിച്ചുപറി ഇല്ല.

തറവാടി said...

>>അവരോട് തര്‍ക്കിക്കാന്‍ പോയാല്‍ പെട്ടി തുറന്ന് അതിലുള്ള സേഫ്റ്റി പിന്‍ മുതല്‍ ഈ പറഞ്ഞ വി സി പി വരെ വിലയിട്ടാല്‍ 12000 നു മുകളില്‍ വില വരും അതിന്റെ 80% ഡ്യൂ‍ട്ടിയായും കൊടൂക്കേണ്ടി വരും<<

നന്ദു,

നിയമപ്പ്രകാരം സര്‍ക്കാരിന് കൊടുക്കേണ്ടത് കൊടുക്കുകതന്നെവേണം. 5000/- രൂപ ഡ്യൂട്ടികണക്കാക്കി 2000/- കൈക്കൂലി കൊടുത്താല്‍ മതി എന്ന് പറയുമ്പോള്‍ ഡ്യൂട്ടി കൊടുക്കാന്‍ നമ്മള്‍ തയ്യാറാവണം.

മറ്റൊരു കാര്യം , എന്തിനൊക്കെ ഡ്യൂട്ട് കൊടുക്കണം / വേണ്ട എന്നതിനുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കും , അവരെക്കൊണ്ട് വിലയിടിക്കാതെ , സാധനങ്ങളുടെ ബില്ലുണ്ടായാല്‍ അതെടുക്കുന്നതാണ് ഉത്തമം.

ആദ്യമായി പോകുന്നവരെ വിറപ്പിക്കല്‍ അവരുടെ ഒരു സ്വഭാവമാണ് , പക്ഷെ , നമ്മുടെ അടുത്തസത്യമില്ലെങ്കില്‍ എന്തിനവരെ ഭയക്കണം?

രസികന്‍,

അനോണിയായ അയാള്‍ അഭിപ്പ്രായം പറഞ്ഞതായിട്ടെനിക്ക് തോന്നിയില്ല വെറുതെ തെറിപറയുന്നതായേ തോന്നിയുള്ളൂ ഇപ്പോഴും അങ്ങിനെ ത്തന്നെ! :)

അക്ഷരത്തെറ്റ് said...

നിലവാരം ഉള്ള കഥകള്‍ എന്നും വായനക്കാര്‍ മനസ്സില്‍ സൂക്ഷിക്കും , ഈ കഥ അങ്ങിനത്തെ ഒന്നാനെന്നധില്‍ യദൊരു സംശയവും ഇല്ല , പ്രവികളുടെ കഥന കഥയും ഹാസ്യ നുറുങ്ങുകളും ഇനിയും പ്രദീക്ഷിക്കുന്നു ,

രസിക രാജാവേ അങ്ങേക്ക് പ്രണാമം ..

ബഷീർ said...

രസികന്‍

പ്രവാസികളുടെ പ്രശ്നങ്ങള്‍ ഹാസ്യാത്മകമായി വിവരിച്ചിരിക്കുന്നു. സൂക്ഷ്മം വിലയിരുത്തിയാല്‍ പകുതി കുറ്റക്കാര്‍ പ്രവാസികള്‍ തന്നെയെന്ന് കാണാം.

എല്ലാ ഭാര്യമാരും ഇത്തരക്കാര്‍ അല്ല കേട്ടോ. പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ക്ക്‌ വേണ്ടി കഷ്ടപ്പാടുകള്‍ സഹിച്ച്‌ ഉരുകി കഴിയുന്ന നിരവധി പേരുണ്ട്‌ എന്നതു വിസ്മരിക്കരുത്‌.

പ്രവാസിയുടെ പൊങ്ങച്ചം ഇനിയും ഇല്ലാതാക്കിയില്ലെങ്കില്‍ ....

OT
ഒരു റിയാലിനു 4 കുബ്ബൂസ്‌ കിട്ടുന്നുണ്ടോ ? ഇവിടെ യു.എ.ഇയില്‍ 6 എണ്ണത്തിന്റെ കുബ്ബൂസിനു 3 ദിര്‍ഹമാണു. സിങ്കില്‍ പീസ്‌ വാങ്ങുമ്പോള്‍ ഗ്രൊസറിക്കാര്‍ ഒന്നിനു 75 ഫില്‍സ്‌ ( 75 ഹലാല ) ഈടാക്കുന്നുണ്ട്‌..

രസികന്‍ said...

നന്ദു: പറഞ്ഞത് വളരെ ശരിയാണ് കന്നിയാത്രക്കാരനെ അവർ നന്നായിട്ടലക്കും, പൊതുവായി യാത്രക്കാരനിൽ ഒരു ബോധം വളർത്താൻ കഴിഞ്ഞാൽ ഏറെ കുറെ മാറ്റങ്ങളുണ്ടാവുമെന്നു കരുതുന്നു ( ഒരു പക്ഷെ അകാരണമായ പേടിയും, പലരും പലതും പറഞ്ഞു വിശ്വസിപ്പിച്ചു യാത്രയയക്കുമ്പോൾ വരുന്ന നട്ടംതിരിയലും എല്ലാം കാരണങ്ങൾ തന്നെ അല്ലെ ?)
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

തറവാടി: പിന്നെ ഒരു ഹെല്പ് ചെയ്യണം ചില സാധനങ്ങൾ ഡൂട്ടിയില്ലാതെ കൊണ്ടുപോവാൻ പറ്റും , ചിലതിനു ഡൂട്ടി കെട്ടുകയും വേണം ഇതിന്റെ ലിസ്റ്റ് കിട്ടിയാൽ അത് പലർക്കും ഒരു ഉപകാരമാകും
സസ്നേഹം രസികൻ

കൽ‌പ്പള്ളി: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

ബഷീർ: എല്ലാ ഭാര്യമാരും ഇത്തരക്കാരാണെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല പക്ഷെ ഇങ്ങനെയും ചിലരുണ്ടെന്നത് സത്യം !
പൊങ്ങച്ചവും അവനിൽ നിന്നും നഷ്ടമായാൽ പിന്നെ എന്താണു ബാക്കിയുള്ളത്?

ഇവിടെ സൌദി അറേബ്യയിൽ ഒരു റിയാലിനു പൊതുവെ നാലു കുബ്ബൂസ് കിട്ടും അത് ആറെണ്ണം കിട്ടുന്നതുവരെയുണ്ട് ( സാധനങ്ങൾക്കുള്ള വിലക്കയറ്റം കുബൂസിൽ കടന്നു കൂടാൻ സൌദികൾ അനുവദിക്കുകയില്ല കുബ്ബൂസും അവരും തമ്മിലുള്ള ബന്ധം അത്രയ്ക്കുണ്ട്)
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

തറവാടി said...

രസികന്‍,

പണ്ടെങ്ങോ ഡൗണ്‍ലോഡ് ചെയ്ത് വെച്ചിരുന്ന പി.ഡി.എഫ് ഇപ്പോള്‍ കാണുന്നില്ല:(

ഇന്‍‌ഡ്യന്‍ കോണ്‍സുലേറ്റ് വെബ് സൈറ്റില്‍ നിന്നും എടുത്തതായിരുന്നെന്നാണൊര്‍മ്മ.

എനിക്ക് തോന്നുന്നു കൗണ്‍സിലേറ്റില്‍ കിട്ടുമെന്ന്.
മാത്രമല്ല ഗൂഗിളില്‍ നോക്കിയാല്‍ കിട്ടാന്‍ മതി. :)

നന്ദു said...

കസ്റ്റംസ് ഡ്യൂട്ടിയെപ്പറ്റി പറയുന്ന സർക്കാർ സൈറ്റ്
ഇതാണ് പക്ഷെ സാധാരണക്കാരന്
വായിച്ചെടുക്കാൻ എളുപ്പമല്ല. നമ്മുടെ സർക്കാരിന്റെ ഒട്ടുമിക്ക സംഗതികളൂം ഇങ്ങനെ തന്നെ

ഇതൊരു പ്രൈവറ്റ് സൈറ്റാണ്

രസികന്‍ said...

തറവാടി നന്ദി

നന്ദു താങ്കൾ പറഞ്ഞപോലെ മനസ്സിലാക്കിയ്ടുക്കാൻ കുറച്ചു പ്രയാസമുണ്ടെങ്കിലും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി നന്ദി

Joker said...

രസികന്‍ ,നന്നായിരിക്കുന്നു..ഹാസ്യാത്മകം തന്നെ.

വിമര്‍ശനം
=======
ആരു പറഞ്ഞു നിങ്ങളോടൊക്കെ കഷ്ടപ്പെട്ട് ഗള്‍ഫില്‍ പോകാന്‍.വല്ലവരും നിങ്ങളെ നിര്‍ബന്ധിച്ചോ ?ഇല്ല.പിന്നെ എന്തിന് പോകുന്നു.

ഉത്തരം. പെട്ടെന്ന് പണക്കാരനാകാന്‍,മറ്റു ഗള്‍ഫുകാരുടെ ബഡായിയും കര്‍ള്‍ കുളിര്‍ക്കുന്ന അറബി അത്തറും സ്വപ്നം കണ്ട് അത്യാഗ്രഹമുമായി ഗള്‍ഫിളെക്ക് പറക്കുന്നു.ഇവിടെ മണലാരണ്‍യ്യത്തില്‍ വന്നിറങ്ങുമ്പോള്‍ ചിത്രം വ്യ്യക്തമാവുന്നു.എന്നാല്‍ തിരിച്ച് ചെന്ന് തന്റെ കഷ്ടപ്പാടുകള്‍ ഇങ്ങനെയൊക്കെയാണ് എന്ന് കുടുമ്പത്തോടും സുഹ്യത്തുക്കളോ‍ടും പറയാന്‍ അവന് മനസ്സില്ല.പെയിന്റടികാന്‍ കഴിയാത്തത്രവലിയ വീടും യാതൊരു ഉപകാരവുമില്ലാത്ത വാഹനങ്ങാളും വാണ്‍ഗിക്കൂട്ടി പത്രാസ് കാട്ടും.എന്നിട്ട് ഗള്‍ഫുകാരന്‍ എന്ന പതിവ് സെന്റിമെന്‍സ് പുറത്തിടും.75 % ഗള്‍ഫുകാരും കപടന്‍ മാരാണ്.നല്ല പ്രായത്തില്‍ ഭാര്യയെ നാട്ടില്‍ നിര്‍ത്തി ഡ്രൈവറെയും വെച്ച് കൊടുത്ത് മൂരിയാവും ഗള്‍ഫുകാരന്‍.എന്നിട്ട് പിന്നെയും ഗള്‍ഫുകാരന്‍ എന്ന സെന്റിമെന്‍സ്.
40 കൊല്ലക്കാലം മരുഭൂമിയിലെ വെയില്‍ കൊണ്ട് ജീവിതം കറുത്തിരുണ്ടവനും അന്വേഷിക്കുന്നത് മകനൊരു വിസക്ക് വേണ്ടിയാണ്.തന്നെ പോലെ തന്റീ മകനും പുകഞ്ഞു പോകട്ടെ എന്ന്.
വിലപിടിപ്പൂള്ള ഇലക്ട്രോണീക് ഉപകരണാങ്ങള്‍ ഡ്യ്യ്ട്ടി കൊടുക്കാതെ കസ്റ്റംസ് ഓഫീസര്‍ക്ക് കൈക്കൂലി കൊടുത്ത് കൊണ്ടു പോകും ഗള്‍ഫ്ഫുകാരന്‍ അതൊരു ശീലമാക്കി കസ്റ്റംസ് കാരും.ഇപ്പോള്‍ തോന്ന്യാസം പഠിപ്പിച്ച ഗള്‍ഫുകാരന്‍ പുണ്യാളനും കസ്റ്റംസ് കാരന്‍ മാത്രം തോന്ന്യാസിയുമായി.പൊതീഞ്ഞു കെട്ടി കൊണ്ടുവരുന്നസാധനങ്ങളെ കുറിഛ്കു തന്നെ ഗള്‍ഫ്ഫ് കഴുതക്ക് ധാരണയില്ല.അഴിക്കെടാ എന്ന് പറയുമ്പേഴേക്കും മൂട്ട് വിറക്കും.പിന്നെ കൈക്കൂലി കൊടുക്കും.പതിവ് തോന്ന്യാസം.അവസാനം ഗള്‍ഫുകാരന്‍ എന്ന സെന്റിമെന്‍സ്.

ഗള്‍ഫുകാരന്‍ അവന് അര്‍ഹതപ്പെട്ട പ്രയാസങ്ങളേ അനുഭവിക്കുന്നുള്ളൂ.അവനെ ആരും തള്ളി വിടൂന്നത്തല്ല ഗള്‍ഫിലേക്ക്..അറബി പൊന്ന്ന് സ്വപ്നം കണ്ട് പറന്ന് വന്ന് കനവീല്ലാം മാറി ചൂട് 54ഡിഗ്രിയില്‍ എത്തുമ്പോള്‍ അവന്റെ തല ചൂടാവും ഉടനെ സെന്റിമെന്‍സ് വര്‍ക്കൌട്ട് ചെയ്യും.
ഈ ലീവ് പ്രശ്നവും മറ്റും ഒന്നുമില്ലാത്ത നാട്ടില്‍ സെറ്റില്‍ചെയ്യാന്‍ അവന് തീരെപറ്റില്ല കാരണം പറയുക മറ്റെന്തെങ്കിലുമാണെങ്കിലും കാരണം സ്വന്തം നാട്ടില്‍ അധ്വാനിക്കാനുള്ള മടി,എന്നാല്‍ ഇതേ ജോലി കൊടും ചൂടില്‍ അവന്‍ ചെയ്യും.

പത്തിരട്ടി കൂടുതല്‍ കിട്ടുവാനുള്ള ആര്‍ത്തി.സെന്റിമെന്‍സെല്ലാം വെറും ജാഡയും കാപട്യവും.

Bindhu Unny said...

പ്രവാസികളുടെ പ്രശ്നങ്ങള്‍ രസികന്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. :-)

ഒരു സ്നേഹിതന്‍ said...

"പെട്ടെന്ന് പണക്കാരനാകാന്‍,മറ്റു ഗള്‍ഫുകാരുടെ ബഡായിയും കര‍ള്‍ കുളിര്‍ക്കുന്ന അറബി അത്തറും സ്വപ്നം കണ്ട് അത്യാഗ്രഹമുമായി ഗള്‍ഫിലേക്ക് പറക്കുന്നു“

ജോക്കര്‍ സുഹ്രുത്തെ...

താങ്കള്‍ ഗള്‍ഫുകാരെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു.

അല്ലങ്കില്‍ മണിമാളികകളും വണ്ടികളും വാങ്ങി അഹങ്കാരം കാണിക്കുന്ന അപൂര്‍വ്വം ചിലരെ മാത്രമെ നിങ്ങള്‍ക്കറിയൂ...

ഭാര്യയുടെയും മക്കളുടേയും വിശപ്പകറ്റാന്‍, സുഖമില്ലാത്ത മാതാ-പിതാക്കളുടെ മരുന്നു വാ‍ങ്ങാന്‍, മഴയും വെയിലും ഒന്നും നഷ്ടമാവാതെ എല്ലാം ഉള്ളിലേക്കു വരുന്ന വീടൊന്നു പുതുക്കി പണിയാന്‍, കടക്കാരുടെ കടം വീട്ടാന്‍, നിവര്‍ത്തിക്കേടു കൊണ്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഈ കോടും ചൂടിലും തണുപ്പിലും പണിയെടുക്കുന്ന സധാരണക്കാരനെ താങ്കള്‍ മറന്നു പോയി.

പ്രവാസികളുടെ കണക്കെടുത്താല്‍ ഈ വിഭാഗം വളരെ കൂടുതലാണെന്നു കാണാന്‍ താങ്കള്‍ക്കൊരു ബുദ്ധിമുട്ടും കാണില്ല.

നിങ്ങള്‍ പറഞ്ഞ പോലത്തെ ഗള്‍ഫുകാരെ ഞാന്‍ മറക്കുന്നില്ല, എങ്കിലും അഹങ്കാരം കൊണ്ടായാലും ആര്‍ത്തികൊണ്ടായാലും അവര്‍ നാട്ടില്‍ പടുത്തുയര്‍ത്തിയ ബിസിനസ്സ് സ്ഥാപനങ്ങളില്‍ താങ്കളെ പോലുള്ള എത്രയോ ആളുകള്‍ക്ക് തൊഴിലവസരം ലഭിക്കുന്നില്ലെ??

അതെല്ലാം നിങ്ങള്‍ മറന്നോ??

ഒരാളുടെ തെറ്റിനൊരിക്കലും ഒരു സമൂഹത്തെ മുഴുവന്‍ വിമര്‍ഷിക്കരുത്.

കേരളത്തിന്റെ സാമ്പത്തിക കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്നത്തെ ഉയര്‍ച്ചക്ക് പ്രവാസിക്കളുടെ സംഭാവന ചെറുതല്ല എന്നു താങ്കള്‍ക്കു മനസ്സിലാവും.

-----------
സ്നേഹത്തോടെ
ഒരു സ്നേഹിതന്‍

അക്ഷരത്തെറ്റ് said...
This comment has been removed by the author.
അക്ഷരത്തെറ്റ് said...

പാവം ജോക്കര്‍ അവനെ കുറ്റം പറഞ്ഞിട്ട കാര്യമില്ല , കാരണം അവന് കുട്ടിയാണ് , ഗള്ഫുകാരനെ കുറിച്ച് അവന്ന് ഒരു പുറം മൂടിയെ കുറിച്ച് മാത്രമെ അവനരിയു, അല്ലെങ്കില് അവന് മനസ്സിലാക്കന് ശ്രമിച്ചിട്ടുള്ളൂ , ഓരോ പ്രവാസിയും നമ്മുടെ ഈ കൊച്ചു കേരളത്തില് ഉണ്ടാക്കുന്ന പുരോഗതിയെ കുറിച്ച് ഈ കൊച്ചു പയ്യന് ജോക്കര് മാത്രമല്ല ഒരുപാടു ആളുകള് മനസ്സിലാക്കാതെ പോവുന്നുണ്ട് , കാരണം ഗള്ഫുകാരന്റെ പണം മാത്രമെ നമ്മുടെ സ്വന്ധക്കാരും നാട്ടുകാരും സമൂഹവും ഒരു രീധിയിലല്ലെന്കില് മറ്റൊരു രീധിയില് അനുഭവിക്കുന്നുല്ലുവല്ലോ ? ഈ പണം അയക്കുന്ന ആളെ കുറിച്ച് സുഘ വിവരങ്ങൽ അന്വെഷിക്കുവനൊ അയൽ ജീവിചിരിപ്പുണ്ടൊ എന്ന് വിലിച്‌ അന്വെഷിക്കനൊ നമ്മുടെ നട്ടുകർക്കും മറ്റും സമയം ഇല്ല , കാരണം അവർക്കെന്നല്ല ആര്ക്കും കന്മുന്നിൽ കാണുന്ന സത്യങ്ങലെ മാത്രം വിഷ്വസിക്കുന്ന കൂട്ടതില നിങ്ങളും ഈ ഞാനും ,ഒരൊ നട്ടിലും സമൂഹതിലും ഗുൽഫുകരന്റെ സംഭാവനകലെ കുരിച്‌ എദൊരു ചെറിയ കുട്ടികൽക്കും അറിയാം , കേരളതിന്റെ സാംബതിക നിലനിൽപ്പിന്ന് ഒരൊ ഗൽഫുകരന്നും എത്ര മാത്രം പങ്കുണ്ടെന്ന് ഈ പാവം ജൊക്കർ മനസ്സിലക്കതെ പൊയധിൽ ദുഖിക്കുന്നു . വല്ലപ്പൊഴെങ്കിലും ഒഴിവു കിട്ടുംബൊൽ ജൊക്കർ ഒരു കര്യം ചെയ്യനം , ഗൽഫുകാരന്റെ അദ്വാനം കേരളത്തിന്റെ സാംബതിക വലർച്ചക്ക്‌ എത്ര മാത്രം പങ്കു വഹിക്കുന്നുണ്ടെന്ന് വിവരമുള്ള അരൊടെങ്കിലും ചൊദിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കുമെന്ന വിഷ്വസത്തിൽ , എഴുത്തു നിർത്തട്ടെ ,

sv said...

എന്റെ കണ്ണു നിറഞ്ഞു ഇനിയെനിക്കു മരിച്ചാലും വേണ്ടിയില്ല ഓരോ പ്രവാസിയുടെയും സ്വപ്നത്തിലെ സമയമാണു ഈ മുഹൂര്‍ത്തം....


ഇഷ്ടായി...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

മറ്റൊരു പ്രവാസി.. ദമ്മാമില്‍ നിന്ന്

http://vayyattupuzha.blogspot.com/2008/07/blog-post_29.html

രസികന്‍ said...

ജോക്കര്‍:
ആരും പറഞ്ഞത്കൊണ്ടല്ല ഞങ്ങളൊന്നും ഗൾഫിലെത്തിയത്‌. ജീവിതത്തിലെ നിവിർത്തികേടുകളാണു പലരെയും ഇവിടെയെത്തിക്കുന്നത്‌.
പെട്ടന്നു പണക്കാരനാവാൻ വേണ്ടി തന്നെയാണ്‌ ഇവിടെ വരുന്നതും. കാരണം ഞങ്ങളുടെ മക്കളെയും, പെങ്ങന്മാരെയും കെട്ടിച്ചയക്കാൻ, ഞങ്ങൾക്കു പാർപ്പിടമുണ്ടാക്കാൻ, വിദ്യാഭ്യാസം വരെ കച്ചവടമാകിമാറ്റിയ നമ്മുടെ നാട്ടിലെ പട്ടിണികൊണ്ട്‌ കഴിയില്ലാ എന്നു പൂർണ്ണാ ബോധ്യം വന്നതുകൊണ്ടു തന്നെയാണു ഇവിടെ വന്നത്‌.
സുഹൃത്തെ ഇവിടെ കഷ്ടപ്പാടാണെന്നത്‌ നാട്ടിൽ ചെന്നു വിളിച്ചു പറഞ്ഞത്കൊണ്ട്‌ സമൂഹം ഒരിക്കലും അംഗീകരിക്കുന്നില്ല. എത്ര പണമില്ലാ എന്നു പറഞ്ഞാലും " എന്തെങ്കിലും ഇല്ലാതിരിക്കില്ല " എന്നായിരിക്കും നാട്ടുകരുടെ മറുപടി
പിരിവുകാരും മറ്റും വെക്കേഷനു വരുന്നവനെ പിഴിയാൻ ശ്രമിക്കുമ്പോൾ അവന്റെ കഥ കേൾക്കാൻ ആരും സമയം കണ്ടെത്താറില്ല.

വർഷങ്ങളോളമുള്ള ഒറ്റപ്പെടലിൽ നിന്നും കുറച്ചു മാസങ്ങൾ സന്തോഷിക്കാൻ ഒരു വാഹനം വാങ്ങിക്കുന്നതാണൊ അഹങ്കാരം കാണിക്കൽ???!!

ഡ്രൈവറുടെ കഥ അപൂർവ്വം സംഭവിക്കുന്നൂ എന്നത്‌ സത്യമാണ്‌ പക്ഷെ എല്ലാ ഭാര്യമാരും അങ്ങിനെയല്ലാ എന്നതും ഓർക്കുക
ഡ്രൈവറോട്‌ കിന്നരിക്കുന്നതും മറ്റും ഗൾഫുകാരന്റെ ഭാര്യമാത്രമല്ല. ഭർത്താവ്‌ നാട്ടിലുള്ള പല കൊച്ചമ്മമാരും ഇതു ചെയ്യുന്നില്ലാ എന്നു തറപ്പിച്ചു പറയാൻ കഴിയുമൊ
നല്ലത്‌ എവിടെയായാലും നല്ലതു തന്നെയായിരിക്കും അതുപോലെ തന്നെ യാണു ചീത്തയും.

40 പർഷം വെയിൽ കൊണ്ടവന്റെ ജീവിത സാഹചര്യം വീണ്ടും തന്റെ മകനെ കണ്ണീരോടെ പറഞ്ഞയക്കാൻ കാരണമായേക്കും.
താങ്കൾ കഴുത എന്നു വിശേഷിപ്പിച്ച ഗൾഫുകാരനുണ്ടല്ലോ നമ്മുടെ നാടിന്റെ വികസനത്തിനു നല്ലൊരു പങ്കു വഹിച്ചവനാണെന്നുകൂടി ഓർക്കണം
രാഷ്ട്രീയം കളിച്ച്‌ തട്ടിപ്പും വെട്ടിപ്പും നടത്തുകയും സഹോദരന്മാരെ കൊന്നൊടുക്കുകയും , മറ്റുള്ളവന്റെ മുതൽ കൈവശപ്പെടുത്തി സുഖിക്കുകയും ചെയ്യുന്നവർ നമ്മുടെ നാട്ടിലില്ലെ? അദ്വാനിച്ച്‌ സ്വന്തം കുടുമ്പം പോറ്റുന്ന പ്രവാസി കഴുതയാണേങ്കിൽ മറ്റുള്ളവനെ നാം എന്തു വിശേഷിപ്പിക്കും?!!
ഇലക്ഷന്റെ സമയത്ത്‌ ആരോ എന്തോ പറഞ്ഞതുകേട്ട്‌ സ്വയം ഒരു തീരുമാനമെടുക്കാതെ വോട്ടുചെയ്യുന്നവനെ എന്തു വിളിക്കണം?
സ്വന്തം നാട്ടിൽനിന്നും വിട്ടുനിന്ന് കാലങ്ങൾക്കു ശേഷം വരുന്നവന്റെ വിഷമം അകലെ നിന്നും നോക്കിക്കാണുന്നവർക്കു മനസ്സിലാവണാമെന്നില്ല അതു മുതലെടുക്കുന്നവനെ വാഴ്ത്താനും ആളുകളൂണ്ടായെന്നിരിക്കും
സ്വന്തം നാട്ടിൽ അദ്വാനിക്കാനുള്ള മടിയല്ല കൂട്ടുകാരാ പലരും ഇവിടേയെത്തുന്നത്‌ ( അങ്ങിനെയുള്ളവർ ഇല്ലാ എന്നു പറയുന്നില്ല).
പത്തിരട്ടിക്കുള്ള ആർത്തി അവനു ഒറ്റക്കു വിഴുങ്ങാനല്ലാ എന്നതും സത്യമാണ്‌. നാട്ടിലുള്ള ഒരുപാടു കുടുമ്പങ്ങൾ ഇന്നു ഗൾഫുകാരന്റെ പണം കൊണ്ട്‌ ജീവിക്കുന്നുണ്ട്‌.
പലരോടും ഇവിടുത്തെ സത്യം പറഞ്ഞപ്പോൾ അതു മനസ്സിലാക്കാൻ വിസമ്മതിക്കുമ്പോൾ സത്യങ്ങൾ തുറന്നെഴുതുന്നത്‌ തെറ്റാണൊ? അത്‌ സെന്റിമെന്റ്സ്‌ വർക്കൗട്ട്‌ ചെയ്യലാണൊ?
പിന്നെ ഗൾഫിൽ പത്രാസുകാണിക്കാൻ മാത്രം വരുന്നവനും ഉണ്ട്‌. സ്വന്തം നാട്ടുകാരനെ പറ്റിച്ചു പണമുണ്ടാക്കുന്നവനുമുണ്ട്‌
ഇവിടെ തിന്മയുടെ മാർഗ്ഗത്തിൽ പണമുണ്ടാക്കുന്ന നിരവധി ആളുകളുണ്ട്‌ ( മലയാളികളടക്കം). അതിനു കൂടപ്പിറപ്പിനെ വരെ കൊല്ലാൻ മടികാണിക്കാത്തവരുമുണ്ട്‌ ( അത്‌ നാട്ടിലുമില്ലെ??).
പിന്നെ കുറച്ചുപേർ ചെയ്യുന്നതിനു എല്ലാ പ്രവാസികളെയും ആക്ഷേപിക്കരുത്‌ എന്നൊരു അപേക്ഷ മാത്രം , ഇനിയെങ്കിലും പ്രവാസികളെ അടുത്തറിയാൻ ശ്രമിക്കുക.
ജോക്കർ വന്നതിനും കമന്റിയതിനും നന്ദിയുണ്ട്‌ ഇനിയും പ്രതീക്ഷിക്കുന്നു

രസികന്‍ said...

bindhu: വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

ഒരു സ്നേഹിതൻ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

അക്ഷരത്തെറ്റ്: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

SV: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

മാണിക്യം said...

“ഭക്ഷണമുണ്ടാക്കി വിളമ്പിവെക്കാന്‍പോലും ആളില്ലാത്തതുകൊണ്ട്‌ സ്വയം ഉണ്ടാക്കണം അതിനുള്ള മടി ഒരു റിയാല്‍ കൊടുത്താല്‍ നാലെണ്ണം കിട്ടുന്ന കുബ്ബൂസില്‍ ചെന്നെത്തിക്കും”

ഒരു ശരാശരി ഗള്‍ഫൂകാരന്റെ ചിത്രം!!

നാട്ടിലെ സ്ഥിതിയോ....,
തന്തപ്പടി ഗള്‍ഫില്‍ സ്വര്‍ണ്ണബിസ്കറ്റിനു വില പറയാന്‍ പോയതാണെന്നു മക്കള്‍ !!

നിങ്ങൾക്കൊന്നുമറിയേണ്ടല്ലൊ മനുഷ്യാ ഏ സി റൂമില്‍ പുതച്ചു കിടന്നുറങ്ങിയാല്‍ മതിയല്ലൊ"

ഏ സീ ഇല്ലാതെ ജനല്‍ തുറന്നിട്ട്
ശുദ്ധവായൂ ശ്വസിച്ച് ഒന്ന് കിടക്കാന്‍
സാധിക്കുന്ന ആ സ്വാതന്ത്യം !
ഇല്ലാ അതെന്താണെന്ന്
പറഞ്ഞറിയിക്കാന്‍ സാധിക്കില്ലാ!!

പന്ത്രണ്ട് കൊല്ലം സൌദീല്‍ നിന്ന
അബുബക്കറേ ഓര്‍ത്തു രണ്ട് കൊല്ലം
കൂടുമ്പോഴാ പുള്ളിക്ക് വെക്കേഷന്‍
ഏഴാ ‘സ്മാരകങ്ങള്‍’!

രസികന്‍ said...

മാണിക്യം വന്നതിനും കമന്റിയതിനും നന്ദിയുണ്ട് തുടർന്നും പ്രതീക്ഷിക്കുന്നു

Joker said...

എല്ലാവര്‍ക്കും ക്ഷേമം നേരുന്നു.

ശ്രീ.രസികന്‍, സ്നേഹിതന്‍,അക്ഷരത്തെറ്റ്.
രസകരമായ ഒരു പോസ്റ്റിനിടക്ക് വിവാദം എന്ന് തോന്നാവുന്ന കംന്റ് ഇട്ട് രസച്ചരട് പൊട്ടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് പറായട്ടേ.

ഞാനും പ്രവാസിയാണ് എന്ന് എളിമയോടെ എന്റെ സുഹ്യത്തുക്കളെ ഉണര്‍ത്തിക്കട്ടെ, താഴെ കിട ലേബര്‍ മുതല്‍ വങ്കിട കമ്പനികളിലെ ഉദ്യോഗസ്ഥന്മാര്‍ വരെ സുഹ്യത്തുക്കള്‍ ആയിട്ട് ഉണ്ടെനിക്ക്.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു പ്രവാസിക്കും നിഷേധിക്കാന്‍ സാധ്യമല്ല.

സഹോദരിമാരെ കെട്ടിച്ചയക്കാനും,വീട് വെക്കാനും,കടം വീട്ടാനും ഒക്കെയാണ് ഒരു പരിധി വരെ ആളുകള്‍ ഗള്‍ഫില്‍ വരുന്നത് . പക്ഷെ ഒരു വിധ മുനാസൂത്രണങ്ങളും ഇല്ലാതെ ഈ മരുഭൂമിയില്‍ ജീവിതം പുകച്ചു കളയുന്നവരോട് എനിക്ക് ദേശ്യവും സഹതാപവും തോന്നാറുണ്ട്.കാരണം അയാള്‍ നല്ലകാലത്ത് തന്റെ വിയര്‍പ്പുകള്‍ പൊന്നാക്കി നാട്ടിലേക്ക് അയച്ചു കൊടുക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാടമായി ജീവിക്കുന്ന കുടുമ്പം എല്ലാം അവസാനിപ്പിച്ച് വീടണയാന്‍ നോക്കുമ്പോള്‍ കുത്തു വാക്കുകളാണ് അയാളെ കാത്തിരി‍ക്കുന്നത്.
ഇതിന് ഉത്തരവാദി ആരാണ് ? അയാളുടെ കുടുബമാണോ ? ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.കാരണം ഗള്‍ഫുകാരന്റെ 80 % വരുന്ന കുടുബ ബന്ധുമിത്രാതികള്‍ ഇതില്‍ പെടുന്നവരാണ്.എന്റെ കാഴ്ചപാടില്‍ ഇതിന്റെ ഉത്തരവാദി ഗള്‍ഫുകാരന്‍ മാത്രമാണ്.600 ദിര്‍ഹം മാസ ശമ്പളം ലഭിക്കുന്ന ലേബര്‍ തന്റെ ശമ്പളത്തിന് അനുസ്യതമായിട്ടുള്ള ജീവിതമല്ല നാട്ടില്‍ അയാളുടെ കുടുംബം നയിക്കുന്നത്.ഇവിടെയുള്ള കഫ്റ്റീരിയയില്‍ വെറും 800 ദിര്‍ഹത്തിന് ജോലി ചെയ്യുന്ന ഒരു പ്രവാസിയുടെ കുടുംബം നാട്ടില്‍ ജീവിക്കുന്ന അവസ്ഥ കണ്ട് അമ്പരന്നിട്ടുണ്ട് ഞാന്‍.തന്റെ വരവ് എത്രയാണേന്നും അതിന് അനുസ്യതമായി മാത്രമേ ചിലവാക്കാവൂം എന്നും കുടുംബത്തെ പറഞ്ഞ് മനസ്സിലാക്കാനുള്ള ബാധ്യത ഗള്‍ഫുകാരനുണ്ട്.തന്റെ പ്രവാസ ജീവിതത്തിനിടക്ക് വ്യക്തമായ പ്ലാനിംഗോടുകൂടി ജീവിക്കുകയും എന്തെങ്കിലും സമ്പാദിക്കാനും കൂടെയുള്ള ഒരു സ്വഭാവം പ്രവാസി കാണിച്ചേ മതിയാവൂ.കൊക്കില്‍ കൊള്ളാത്ത മൊബൈലുകള്‍ വാങ്ങുക,ബാങ്ക് ലോണും മറ്റുമെടുത്ത് വലിയ വലിയ ബഗ്ലാവുകള്‍ പണിയുക,മക്കള്‍ക്ക് വിലകൂടിയ ബൈക്കുകള്‍ വാണ്‍ഗിക്കൊടുക്കുക,ഇലക്ട്രോണിക് ഉപകരങ്ങള്‍ എന്നിവ വാണ്‍ഗിക്കൊടുക്കുക തുടങ്ങിയ കലാപരിപാടികള്‍ ഗള്‍ഫുകാരന്റെ വീക്ക്നെസ്സുകള്‍ ആണ്.എന്നാല്‍ ഇതൊക്കെ ആവാം അതിന് പ്രാപ്തിഉള്ളവര്‍ക്ക് മാത്രം.എന്നാല്‍ ഒട്ടുമിക്ക പ്രവാസികള്‍ക്ക് തങ്ങളുടെ ജോലി എന്താണേന്നും എത്ര ശമ്പളം കിട്ടുന്നു എന്നും പറയാന്‍ അയാളുടേ പൊങ്ങച്ചം സ്മ്മതിക്കുന്നില്ല.സ്വന്തം കുടുംബത്തിന് പോലും അയാളുടേ സ്ഥിതി വിവരങ്ങള്‍ അറിയുന്നില്ല.നാട്ടിലുള്ള കുടുംബത്തെ സംബന്ധിച്ചേടത്തോളം അയാള്‍ പണം കായ്ക്കുന്ന മരമാണ്.

കോടികള്‍ പ്രവാസിയുടെ കൈയിലൂടെ ഒരു വര്‍ഷം കേരളാത്തിലേക്ക് ഒഴുകുന്നത് ഒരു കണക്കനുസരിച്ച് 24,525 കോടി രൂപയാണ്.26 % അധികം ജനങ്ങള്‍ പ്രത്യക്ഷ്മായോ പരോക്ഷമായോ ഗള്‍ഫുകാരനെ ആശ്രയിക്കുന്നു.പക്ഷെ എത്രപണം ഭാവിയില്‍ ഉപകരിക്കാവുന്ന രീതിയില്‍ നിക്ഷേപമായി ഊണ്ട് എന്ന് നമ്മള്‍ പ്രവാസികള്‍ ആലോചിക്കേണ്ടതുണ്ട്.നല്ലോരു ഭാഗം ആഡംബരമായും,ഫോണ്‍ ചിലവുകളായും, ഫാഷന്‍ ബ്രമത്തിന് വേണ്ടിയും അന്യസംസ്ഥാനങ്ങാളിലേക്ക് ഒഴുകി പോവുന്നു.അവസാനം മിഡില്‍ ഈസ്റ്റില്‍ എന്തെങ്കിലും സംഭവിക്കുന്ന മാത്രയില്‍ ഗള്‍ഫുകാരന്റെ കയില്‍ ബാക്കിയാവുക വെറും പത്രാസ് മാത്രമായിരിക്കും.

ഒരു പ്രവാസിക്ക് ശരാശരി ഇന്ത്യന്‍ രൂപയില്‍ 10000 രൂപ പ്രതിമാസം ലഭിക്കുന്നുവെങ്കില്‍ ഇതേ പോലെ നാട്ടില്‍ ജീവിക്കുന്ന ഒരാള്‍ക്കും ഇത്ര തന്നെ വരുമനം ഉള്ളപ്പോള്‍ അയാള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം എന്തെങ്കിലും ഒക്കെ ബാക്കിയാവുന്നുണ്ട്.പക്ഷെ പ്രവാസിക്ക് ബാക്കിയാവുന്നത് പ്രമേഹം,പ്രഷര്‍,വിശാദ രോഗം, പിന്നെ പേരറിഞ്ഞൂ കൂടാത്ത കുറെ രോഗങ്ങളും.

ചുരുക്കത്തില്‍ ഞാന്‍ ഗള്‍ഫുകാരനെ പരിഹസിക്കാനോ മറ്റോ വേണ്ടിയല്ല നേരത്തെ ഒരു അഭിപ്രായം പറഞ്ഞത്.മറ്റുള്ളവന്റെ മുന്നില്‍ ഗള്‍ഫുകാരന്‍ പരിഹാസ്യനാവാന്‍ കാരണം അവന്റെതന്നെ കയ്യിലിരുപ്പാണ് എന്നും അത് മാറ്റുവാനുള്‍ല ശ്രമം നമ്മുടെ ഭാഗത്ത് നിന്ന് വരേണ്ടതുണ്ട് എന്ന് കൂടി സൂചിപ്പിക്കനുമാണ് ഞാന്‍ ശ്രമിച്ചത്.

എല്ലാ പ്രവാസികള്‍ക്കും ക്ഷേമം നേരുന്നു.

ഒരു സ്നേഹിതന്‍ said...

Joker...
എന്റെ കമ്മാന്റ്റ് ഒരു വിവാതത്തിനുദ്ധെഷിച്ചായിരുന്നില്ല, ഞാന്‍ താങ്കളുടെ നിലപാടിനോട് ൧൦൦ % യോചിക്കുന്നു,
നിങ്ങളുടെ മുമ്പത്തെ കമ്മന്റ് വായിച്ചപ്പോള്‍ പ്രവാസികളെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന ഒരു ഫീലിംഗ് വന്നത് കൊണ്ടു പ്രതികരിച്ചു പോയതാണ്, ക്ഷമിക്കണം

സസ്നേഹം.
സ്നേഹിതന്‍..

തറവാടി said...

ജോക്കര്‍,

എന്താണ് താങ്കളുടെ ഭാഷക്ക് കാഠിന്യം എന്നത് ശരിക്കും അറിയാം ,

സൗമ്യനായി സുഖിപ്പിച്ചുള്ള അഭിപ്പ്രായപ്പ്രകടനങ്ങളാണ് ആത്മാര്‍ത്ഥമായി നല്ലകാര്യം ഈര്‍ഷ്യയൊടെ പറയുന്നതിനേക്കാള്‍ ആളുകള്‍ക്കിഷ്ടം , അനുഭവം ഗുരു :)

ആളുകള്‍ക്ക് എന്നും പ്രവാസികളെ ദുഖത്തിന്‍‌റ്റെ പ്രതീകമായി കാണാനാണിഷ്ടം , കാരണത്തെപ്പറ്റി ആലോചിക്കാറില്ല :)

രസികന്‍ said...

പ്രിയപ്പെട്ട ജോക്കര്‍ , സ്നേഹം നിറഞ്ഞ തറവാടി : ജീവിതത്തില് കണ്ട പലകാര്യങ്ങളും , കേട്ടറിഞ്ഞുള്ള കാര്യങ്ങളും ആക്ഷേപഹാസ്യരൂപത്തില് അവതരിപ്പിക്കുക എന്നതാണ് എന്റെ ആഗ്രഹം . ഒരു ലക്കത്ത്തിലല്ലാ എന്കില്‍ മറ്റൊരു ലക്കത്തില്‍ . ജോക്കര്‍ പറഞ്ഞപോലെ ഒരു വിധ മുനാസൂത്രണങ്ങളും ഇല്ലാതെ ഈ മരുഭൂമിയില്‍ ജീവിതം പുകച്ചു കളയുന്നവരേയും കഥാപാത്രങ്ങളാക്കാന്‍ എനിക്ക് പ്ലാനിങ്ങുണ്ട് . നിങ്ങളുടെ വിമര്‍ശനങ്ങള്‍ ഒരുപാടാളുകള്‍ക്കു പാഠമായി എന്നും വിശ്വസിക്കുന്നവനാണ് ഞാന്‍ .
എന്റെ പോസ്റ്റില്‍ സുഖിപ്പിച്ചു കമന്റുന്നവരെയും , വിമര്‍ശകരെയും , തെറ്റുകള്‍ തിരുത്ത്തിത്തരുന്നവരെയും ഒരുപോലെ ഇഷ്ടമാണ് ( പരസ്പരം വ്യക്തിഹത്യ നടത്തരുത് ) .
എനിക്ക് ശരിയെന്നു തോന്നിയ അഭിപ്രായങ്ങള്‍ ഞാനും പറയാറുണ്ട് , അതിന്റെ എതിര്‍ അഭിപ്രായം വരുമ്പോള്‍ മാത്രമെ ഞാന്‍ മനസ്സിലാക്കിയതില്‍ എത്രത്തോളം സത്യമുണ്ട് എന്ന് മനസ്സിലവു‌ എന്നും ഞാന്‍ വിശ്വസിക്കുന്നു . നിങ്ങളുടെയെല്ലാം വിലപ്പെട്ട വിലയിരുത്തലുകള്‍ ഇനിയും എനിക്കാവശ്യമാണ് .
സ സ്നേഹം രസികന്‍