Wednesday, July 30, 2008

ഒട്ടകം ചിരിക്കുന്നു...

രുഭൂമിയിലൂടെ അറബിപ്പൊന്നും തേടിയിറങ്ങാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട്‌ ഞാന്‍ നടന്നു.
അറബിപ്പൊന്ന്‌ അറബിപ്പൊന്ന്‌ എന്നു കേട്ടതല്ലാതെ ഒരു അറബിയുടെ കയ്യിലും എനിക്കത്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇനി പരന്നു കിടക്കുന്ന മരുഭൂമിയുടെ അങ്ങേത്തലക്കലെങ്ങാനും കണ്ടു കിട്ടിയാലൊ? ഞാന്‍ വായിച്ച മഹാ ഗ്രന്ഥങ്ങളിലും അങ്ങിനെ പറയുന്നുണ്ടല്ലൊ മരുഭൂമിയില്‍ ആദ്യം കണ്ടു പിടിക്കുന്നവനേയും കാത്തിരിക്കുന്ന സ്വര്‍ണ്ണ നിധിയെപറ്റി.
നാട്ടിൽ നിന്നും വിമാനം കയറുമ്പോഴും മനസ്സിലെ ചിന്ത മുഴുവന്‍ നിധിയും കെട്ടിപ്പിടിച്ചിരിക്കുന്ന ഭൂതത്താന്റെ കയ്യില്‍ നിന്നും നിധി എങ്ങിനെ തട്ടിയെടുക്കും എന്നായിരുന്നു
ഇവിടെയെത്തിയപ്പോള്‍ നിധിയൊന്നും കാണാന്‍ കഴിഞ്ഞില്ലാ എങ്കിലും പലതരം ഭൂതത്താന്മാരെ കണ്ടുമുട്ടാന്‍ കഴിഞ്ഞു
ചൂട്‌ സഹിക്കവയ്യാത്തതുകൊണ്ടായിരുന്നു നമ്മുടെ സര്‍ക്കാരുവകയുള്ള വിമാനത്തിന്റെ ജനലു തുറക്കാന്‍ പോയത്‌ ഷര്‍ട്ടിന്റെ കോളറിനു പിടിച്ചു കൊണ്ട്‌ ഭൂതം നമ്പര്‍ വണ്‍, എയര്‍ ഹോസ്റ്റസിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു . പാവം മലയാളം അറിയില്ല. എനിക്കു ചിരിവന്നു.മരമണ്ടൂസ്‌ ഇംഗ്ലീഷില്‍ പറഞ്ഞാല്‍ എനിക്കുണ്ടോ മനസ്സിലാകുന്നു അവള്‍ പുറത്തേക്കു തുപ്പിയ വാക്കുകള്‍ നമ്മുടെ പോലീസിന്റെ മേലോട്ടു വിട്ട വെടിയുണ്ട പോലെ പെറുക്കിയെടുക്കാന്‍ വരുന്ന ആളിനേയും നോക്കി വിമാനത്തിലൂടെ ചുറ്റിത്തിരിഞ്ഞു.
റിയാദ്‌ എയർപ്പോർട്ടില്‍ ഇറങ്ങിയപ്പോള്‍ എന്റെ പാസ്പോര്‍ട്ടിനുവേണ്ടി കൈ നീട്ടിയ കസ്റ്റംസുകാരന്റെ കൈപിടിച്ചുകുലുക്കിയപ്പോള്‍ രണ്ടാമത്തെ ഭൂതത്താനെയും കണ്ടു. വരിയുടെ ഏറ്റവും മുന്‍പില്‍ നിന്ന എന്നെ ആ ദുഷ്ടഭൂതത്താന്‍ ചെവിക്കുപിടിച്ചു ഏറ്റവും പിറകില്‍ കൊണ്ടു നിറുത്തി.
ഒരുവിധം നാട്ടില്‍നിന്നും കൊണ്ടുവന്ന അച്ചാറുകുപ്പികളും, ധന്വന്തരം കുഴമ്പും, അവയല്‍, അരി, തേങ്ങ, ചക്ക എന്നീ വകകളും " എന്റെ മോന്‍ തിന്നു തടിച്ചു കൊഴുത്തു വരണം " എന്നു പറഞ്ഞ്‌ എന്റെ വകയിലൊരു വല്ല്യ മാതാജി തന്നുവിട്ട ഈത്തപ്പഴത്തിന്റെ കെട്ടും പിന്നെ ഞങ്ങളുടെ നാട്ടിലെ സകല ഗൾഫുകാര്‍ക്കുമുള്ള കണ്ടയ്നറുകളുമടങ്ങുന്ന കടലാസ്സുപെട്ടിയും തലയിലേറ്റിക്കൊണ്ട്‌ ഞാന്‍ എയർപ്പോര്‍ട്ടിനു പുറത്തുകടന്നു.


ഞാന്‍ കൊണ്ടുവന്ന കടലാസുപെട്ടി എയര്‍പ്പോര്‍ട്ടില്‍ എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വന്ന എന്റെ കൂട്ടുകാരന്‍ ഹമീദിന്റെ തലയില്‍ ഇറക്കി നെടുവീര്‍പ്പിട്ടു.
അവന്റെ ഭാര്യ കൊടുത്തയച്ച ചോക്ലേറ്റിന്റെ പെട്ടി എന്റെ പെട്ടിയില്‍ ഉണ്ടോ എന്ന്‌ സൂത്രത്തില്‍ അവന്‍ ചോദിച്ചറിഞ്ഞു.
തണുപ്പിക്കുന്ന യന്ത്രം പിടിപ്പിച്ച വാടകക്കാറില്‍ സഞ്ചരിക്കുമ്പോള്‍ എനിക്കു മനസ്സിലായി നാട്ടിലെ പോക്കരു പത്തു കൊല്ലം കഴിഞ്ഞിട്ടും നാട്ടില്‍ വരാത്തതിന്റെ പൊരുള്‍
റോട്ടില്‍ (നിലത്ത്‌) വരേ ലൈറ്റു കത്തുന്നു , ഇത്രക്കു സുന്ദരമായ സ്ഥലത്തുനിന്നും ആരെങ്കിലും നാട്ടില്‍ പോകുമൊ?!!
ഏതോ ഒരു സ്ഥലത്ത്‌ വണ്ടി നിന്നപ്പോള്‍ ഞാനും ഹമീദും പെട്ടിയും വലിച്ച്‌ ഇറങ്ങി
" ഹമീദെ നമ്മൾ ടാക്സി വിളിച്ചത്‌ ബോംബെയിലേക്കായിരുന്നൊ?"എന്റെ ചോദ്യം കേട്ട ഹമീദ്‌ ഒരൊറ്റച്ചിരി " അതെന്താ നീ അങ്ങിനെ ചോദിച്ചത്‌? ഇവിടുത്തെ കോലം കണ്ടിട്ടാണൊ?"ഞാന്‍ ഒന്നും പറഞ്ഞില്ല അതെ എന്നു തല കുലുക്കിക്കാണിച്ചു
ഒരു വലിയ ഇരുമ്പു പെട്ടിക്കു ചുറ്റും ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. ഒരു വശത്ത്‌ കറുത്ത മനുഷ്യര്‍ വെളുത്ത പല്ലു കാട്ടി പൊട്ടിച്ചിരിക്കുന്നു, അട്ടഹസിക്കുന്നു എല്ലാം ഭൂതങ്ങളായിരിക്കും ആരുടെയെങ്കിലും കയ്യില്‍ നിധിയുണ്ടെങ്കിലോ? ഞാന്‍ സമാധാനിച്ചു.
"ഒന്നു വേഗം നടക്കെടാ ഇവിടുത്തെ കറുപ്പന്മാർ പെട്ടിയും പിടിച്ചു പറിച്ചോടുന്നതിനുമുന്‍പ്‌ റൂമിലെത്തണം " ഹമീദിന്റെ രക്തം ചൂടു പിടിച്ചു തുടങ്ങി
" പിടിച്ചുപറിയൊ? അതും ഇവിടെയൊ? " എന്റെ ചോദ്യം ഹമീദിനു വീണ്ടും ചിരിക്കു വകയാക്കി ചിരിക്കിടയില്‍ത്തന്നെ അവന്‍ പറഞ്ഞു " അതൊക്കെ നിനക്കു വഴിയേ മനസ്സിലായിക്കൊള്ളും"
ഒരു വിധം ഹമീദിന്റെ റൂമിലെത്തി
അവിടെ കൂർക്കം വലിച്ചുറങ്ങുന്ന കുറെയാളുകളെ കണ്ടു. ലൈറ്റിടാതെ സംസാരിക്കാതെ ഹമീദു ചെവിയില്‍ സ്വകാര്യം പറഞ്ഞു കാണിച്ചു തന്ന കട്ടിലില്‍ ഇരുന്നു, കിടന്നു
കിടന്നുറങ്ങുന്നവർ എഴുന്നേറ്റപ്പോള്‍ ബഹളമായി പുതിയ ആളെ കണ്ടപ്പോള്‍ പൊട്ടിച്ചിരികളായിഒരു മീശക്കാരന്‍ വന്നു എന്നെ തൊട്ടുനോക്കി ( അയാള്‍ നിധിയില്ലാത്ത ഭൂതമായിരിക്കും )
അതിനിടയില്‍ ഹമീദിന്റെ നേതൃത്വത്തില്‍ ഞാന്‍ കൊണ്ടുവന്ന പെട്ടി പൊളിക്കല്‍ ചടങ്ങ്‌ തുടങ്ങി
എന്റെ പെട്ടിയില്‍ ഈത്തപ്പഴത്തിന്റെ പൊതികണ്ട ഹമീദ്‌ രണ്ടടി പിന്നോട്ട്‌ മാറി, മീശക്കാരന്‍ ഭൂതം തമ്പാക്ക്‌ നിറച്ച വായ കാണിച്ച്‌ പെരുമ്പറ കൊട്ടുന്നപോലെ പൊട്ടിച്ചിരിച്ചു
മടി പിടിച്ചു മറ്റുള്ളവര്‍ കൊണ്ടു വരുന്നത്‌ തിന്ന് റൂമില്‍ കഴിഞ്ഞുകൂടുന്ന കോലാപ്പി മൂക്കത്തു വിരല്‍ വെച്ചു
അടുത്ത റൂമുകളില്‍നിന്നും ആളുകള്‍ കൂട്ടം കൂട്ടമായി വന്നു എനിക്കു ചുറ്റും വൾഞ്ഞുനിന്നു
ഒടുവില്‍ മീശക്കാരന്‍ വിളിച്ചു പറഞ്ഞു "ഈത്തപ്പഴത്തിന്റെ നാട്ടിലേക്ക്‌ ഈത്തപ്പഴം കൊണ്ടുവന്ന ഇവന്‍ കേരളത്തിലേക്ക്‌ നാളികേരം കൊണ്ടുപോകുമല്ലൊ ഹാ ഹാ ഹാ "
ഇതിനിടയില്‍ ഹമീദ്‌ തന്റെ കണവി കൊടുത്തയച്ച ചോക്ലേറ്റ്‌ പൊതിയുമായി മുങ്ങിയിരുന്നു
അങ്ങോട്ടു പോയതിലും വേഗതയില്‍ തിരിച്ചുവന്ന ഹമീദ്‌ എന്റെ നേരെ നോക്കി അലറി


" എടാ പരമദ്രോഹി ഇതിലുണ്ടായിരുന്ന ചോക്കലേറ്റ്‌ കഷണം എന്തുചെയ്തു? "അവന്‍ വിറക്കുകയാണു, ശരിയാണു അതില്‍ ഒരു കഷണം ചോക്കലേറ്റ്‌ ഉണ്ടായിരുന്നു. മുഴുവന്‍ ഇല്ലാത്തത്‌ കൊണ്ട്‌ ഞാന്‍ നാട്ടില്‍ നിന്നും എടുത്തു കളഞ്ഞിരുന്നു.


അവന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ചോക്കലേറ്റ്‌ പെട്ടി പൊട്ടിച്ചുനോക്കാന്‍ കാരണം എന്റെ വകയിലുള്ള എക്സ്‌ ഗള്‍ഫ്‌ അമ്മാവനായിരുന്നു . നമ്മളു കുറേ വിമാനത്തില്‍ കയറിയതാ എന്നു തെളിയിക്കാന്‍ അങ്ങേര്‍ പറഞ്ഞു
" ആരെന്തു കൊണ്ടുവന്നാലും പൊട്ടിച്ചു നോക്കിയിട്ടേ കൊണ്ടുപോകാവൂ. ചിലപ്പോള്‍ ബ്രൗണ്‍ ഷുഗറും മറ്റും കാണും" ഞാന്‍ ഇതുവരെ കണ്ട ഷുഗറുകളെല്ലാം വെളുത്തതായിരുന്നു ബ്രൗണ്‍ കാണാനുള്ള ആവേശവുംകൂടിയാണു ഹമീദിന്റെ പെട്ടിയും ഞാന്‍ പൊട്ടിച്ചു പരിശോധിക്കാൻ കാരണം.


അപ്പോഴാണു ഒരുപാടു ചോക്കലേറ്റിന്റെ കൂടെ ഒരു കഷണം ചോക്കലേറ്റും കണ്ടത്‌ . അത്‌ എടുത്ത്‌ കളഞ്ഞത്‌ ഇവിടെ ഒരു ഗൾഫ്‌ യുദ്ധത്തിനു കാരണമാവുമെന്ന് എനിക്കറിയില്ലായിരുന്നു.
ഹമീദ്‌ എന്റെ നേരെ വിറയ്ക്കുന്ന വിരലുകള്‍ ചൂണ്ടി വികാരാധീനനായി


"നിനക്കറിയില്ല അതിന്റെ വില"


"എത്രയാ ഹമീദെ?" കളങ്കം ലവലേശം ചേര്‍ക്കാത്ത എന്റെ ചോദ്യം ഹമീദിന്റെ വിറയല്‍ ഒരു കോമരം തുള്ളലാക്കി മാറ്റി.


പിന്നീടാണു ആ ചോക്കലേറ്റിന്റെ വില ഞാനറിഞ്ഞത്‌ ഹമീദിന്റെ കണവി മൈമൂന പകുതി കടിച്ച്‌ തിന്ന് ( ചിലപ്പോൾ കടിച്ചു തുപ്പിക്കാണും) അതിന്റെ പകുതി തന്റെ കണവനു കൊടുത്തയച്ചതായിരുന്നു.


ഈ കാരണം കൊണ്ട്‌ ഹമീദിന്റെ റൂമില്‍ ശാപ്പാടടിച്ച്‌ അധികനാള്‍ തങ്ങാന്‍ കഴിഞ്ഞില്ല. എന്റെ എക്സ്‌ ഗള്‍ഫ്‌ അമ്മാവാ അങ്ങയുടെ ഒരു ബ്രൗൺ ഷുഗര്‍ വരുത്തിയ ഒരു വിനയേ.... അങ്ങു വല്ലതും അറിയുന്നുണ്ടോ?
ദിനങ്ങള്‍ കൊഴിഞ്ഞുപോയി. പല കരിംഭൂതങ്ങളുടെയടുത്തും ജോലി നോക്കി എല്ലാവര്‍ക്കും എന്നെ പിടിച്ചു പക്ഷെ എനിക്കു അവരെയൊന്നും പിടിച്ചില്ല കാരണം കാശുകിട്ടണേല്‍ പണിയെടുക്കണാം പോലും പണിയെടുക്കാനാണേല്‍ ഇങ്ങോട്ടു വരുമോ?!!
നാട്ടിൽനിന്നും കൊണ്ടുവന്ന കണ്ടൈനറുകള്‍ ഓരോ നാട്ടുകാരന്റെയും റൂമില്‍ എത്തിച്ചുകൊടുത്തു
പത്തു വര്‍ഷമായിട്ടും നാട്ടില്‍ വരാത്ത പോക്കറിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഒരു നാട്ടുകാരന്‍ പറഞ്ഞുതന്ന വിവരം വെച്ച്‌ പോക്കറിന്റെ സുഖവാസ കേന്ദ്രവും ലക്ഷ്യമാക്കിയുള്ള നടത്തത്തിനൊടുവില്‍, ആടുകളോട്‌ സംസാരിച്ച്‌ അവരുടെ തോഴനായി കീറിയ ടെന്റില്‍ ക്ഴിഞ്ഞു കൂടുന്ന പോക്കറിനെ കണ്ടപ്പോള്‍ പോക്കറിന്റെ മകൻ കോളെജില്‍ പോവാന്‍ വാങ്ങിച്ച പുതിയ മോഡൽ ബൈക്കിനെക്കുറിച്ചും ഓര്‍ത്തുപോയി .
തന്റെ വീട്ടില്‍ നിന്നും എന്റെ കയ്യില്‍ കൊടുത്തയച്ച കണ്ടൈനറിലുണ്ടായിരുന്ന ഏത്തപ്പഴങ്ങള്‍ ആർത്തിയോടെ കഴിക്കുന്ന പോക്കറിന്റെ കണ്ണില്‍നിന്നും അടര്‍ന്നു വീണ തുള്ളികള്‍ നിലം പതിക്കുന്നതിനുമുന്‍പുതന്നെ ആവിയായിപ്പോയി.
പോക്കറിനോട്‌ സലാം പറഞ്ഞു പിരിഞ്ഞ ഞാന്‍ പല നാട്ടുകാര്‍ക്കും കണ്ടൈനറുകള്‍ കൈമാറുമ്പോള്‍ പലതിനും സാക്ഷിയായി
സ്വർണ്ണനിധിക്കുള്ള എന്റെ അലച്ചിലില്‍ പനിപിടിച്ചു ആശുപത്രിയില്‍ കയറിയപ്പോള്‍ അവിടുത്തെ ഡോക്ടറെ കണ്ടപ്പോഴാണു എനിക്കു മനസ്സിലായത്‌ നാട്ടിലെ മരുന്നു ഷാപ്പില്‍ മരുന്നെടുത്തു കൊടുത്തവന്‍ ഇവിടുത്തെ സർജ്ജനാണെന്ന്‌. (കള്ള സർട്ടിഫിക്കറ്റ്‌ തല തിരിച്ചു വായിച്ച്‌ പുളകിതനായ വല്ല അറബിയും നിയമിച്ചതാകണം) അതോടെ മരുന്നില്ലാതെ തന്നെ എന്റെ പനി കാശിക്കു വച്ചു പിടിച്ചു.
നാട്ടിൽനിന്നും വരുമ്പോൾ പലരും കൈമണി തന്നത്‌ തീര്‍ന്നപ്പോള്‍ അതുവരെ വയറ്റിലേക്കു നിർഗ്ഗളിച്ചുകൊണ്ടിരുന്ന കപ്സ, പെപ്സി, കബാബ്‌, ബ്രോസ്റ്റഡ്‌ ചിക്കന്‍ എന്നിവ ഒണക്ക കുബ്ബൂസിനായി വഴിമാറിക്കൊടുത്തു.
അതും നിലച്ചപ്പോള്‍ വയറു യുദ്ധം തുടങ്ങി യുദ്ധം എന്നെ ഒരു കമ്പനിയിലെ ലേബര്‍പ്പണിയിലുമെത്തിച്ചു.
ആദ്യ ദിവസം തന്നെ കറുത്തു തടിച്ച സുഡാനി മാനേജരുടെ കരണക്കുറ്റി നോക്കിയൊന്നു കൊടുക്കാന്‍ തോന്നിയതാണു.


സുഡാനില്‍ നിന്നും ആടിനെ മേയ്ക്കുന്നതിനുള്ള സർട്ടിഫിക്കറ്റും കരസ്ഥമാക്കി കള്ളക്കപ്പല്‍ കയറി ഇവിടെയെത്തി അറബിയുടെ മാനേജരായി സുഖിച്ചു കഴിയുന്ന അവനിട്ട്‌ ഒന്നു കൊടുത്താൽ അവൻ തിരിച്ചു തല്ലുമ്പോള്‍ഞങ്ങള്‍ എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണെന്നും എന്നെ അടിച്ചാൽ എന്റെ സഹോദരങ്ങള്‍ നോക്കി നില്‍ക്കില്ലാ എന്നും(നോക്കി ഇരിക്കും കാരണം നിന്നാൽ കാലു വേദനിക്കുമല്ലൊ), ബന്തും ഹർത്താലും നടത്തിയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഞങ്ങള്‍ കഴിയുമെങ്കില്‍ ഒരു ഭാരതബന്ത്‌ തന്നെ നടത്തുമെന്നും അറബിയറിയാത്ത ഞാന്‍ പറഞ്ഞാല്‍ അവനു മനസ്സിലായിക്കൊള്ളണമെന്നില്ല.
കമ്പനി തന്ന അക്കമഡേഷനില്‍ ചെന്നു വിശ്രമിക്കുമ്പോൾഎയര്‍പ്പോര്‍ട്ടില്‍നിന്നും വരുന്ന വഴി ഇനി ഈ ജന്മത്തു നാട്ടിലേക്കില്ല എന്നു കരുതിയ ഞാന്‍ നാട്ടിലെ കേശവൻപിള്ളയുടെ ഹോട്ടലിലെ ഗ്ലാസ്സുകള്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങി.
അറബി മുതലാളിയുടെ കാറു തുടയ്ക്കുമ്പോള്‍ അറുത്ത കൈക്ക്‌ ഉപ്പു തേയ്ക്കാത്ത അവന്റെ കാറില്‍ മണലു കൂട്ടി തുടച്ചത്‌ മനപ്പൂര്‍വ്വമായിരുന്നെങ്കില് അതു കണ്ട അറബി കഴുത്തിനു പിടിച്ചു മുഖത്ത്‌ രണ്ട്‌ തുപ്പും തന്നു പറഞ്ഞു വിട്ടതും മനപ്പൂര്‍വ്വമായിരുന്നു.
ഭൂതങ്ങളെ കണ്ടു കണ്ട്‌ ഞാന്‍ മടുത്തു പക്ഷെ സ്വർണ്ണ നിധി മാത്രം കിട്ടിയില്ല. എന്നിട്ടും നിധിയും തേടിയുള്ള യാത്ര ഞാന്‍ നിറുത്തിയില്ല.
അറബി കഴുത്തിനു പിടിച്ചു തള്ളിയ അന്നു തുടങ്ങിയതാണു മരുഭൂമിയിലൂടെയുള്ള 'നിധി വേട്ട'
നേരം ഇരുട്ടിത്തുടങ്ങി, ലക്ഷ്യമില്ലാതെ നടന്ന എനിക്കു വിശപ്പും ദാഹവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .
പരന്നു കിടക്കുന്ന മരുഭൂമിയില്‍ അകലെ ഒരു പൊട്ടുപോലെ കണ്ട വെളിച്ചവും ലക്ഷ്യമാക്കി നടന്നു. നിധിയായിരിക്കും പാവം ഭുതം കാവല്‍ നിന്നു മടുത്തുകാണും ഞാന്‍ നടത്തത്തിനു വെകത കൂട്ടി.
അവസാനം കുറേ ടെന്റുകളും അതിനു ചുറ്റും ഒട്ടകങ്ങളെ കെട്ടിയിട്ടതും കണ്ടു
കൊടും ചൂടില്‍ കുറേ മനുഷ്യര്‍ ( അവര്‍ ഏതു നാട്ടുകാരനായാലും ) ഒരു ഫാന്‍ പോലുമില്ലാതെ ടെന്റില്‍ ഒട്ടകങ്ങൾക്കു കാവല്‍കിടക്കുന്ന കാഴ്ച .....


മാസത്തില്‍ ഒന്നോ രണ്ടോ തവണ കെട്ടുകളായി കൊണ്ടുവരുന്ന ഉണക്ക കുബ്ബൂസ്‌ ചൂടാക്കി കഴിച്ച്‌ പരാതിയില്ലാതെ ഉറക്കം നടിച്ച്‌ കിടക്കുന്ന കാഴ്ച്ച .....
ഇതെല്ലാം കണ്ട്‌ നിഴലിനു പിന്നില്‍ നില്‍ക്കുമ്പോഴാണു ആരോ സംസാരിക്കുന്നത്‌ കേട്ടത്‌ ദൈവമെ എന്നെ ആരെങ്കിലുംകണ്ടോ? ഞാന്‍ കേട്ട ശബ്ദം ശ്രദ്ധിച്ചു
അവിടെ കെട്ടിയിടപ്പെട്ട ഒരു ഒട്ടകവും ഒട്ടകത്തിയും തമ്മിലുള്ള സംസാരമായിരുന്നു അത്‌" നിങ്ങളുടെ തിരുമോന്ത ഇതുവരെ തെളിഞ്ഞു കണ്ടിട്ടില്ലല്ലോ "


ഒട്ടകത്തി കണവനെയിട്ടു അലക്കുകയാണ്‌


"ഏതുസമയം നോക്കിയാലും നിങ്ങളെന്താ മുഖവും വീര്‍പ്പിച്ചിരിക്കുന്നത്‌? "


"അതുപറഞ്ഞാല്‍ നിനക്കു മനസ്സിലാവില്ലെടി"


"എന്റെ കണ്ണടയുന്നതിനുമുന്‍പ്‌ നിങ്ങളൊന്നു ചിരിച്ചുകാണാനുള്ള ഭാഗ്യം എനിക്കുണ്ടാവുമൊ?"ഒട്ടകത്തിയുടെ ചോദ്യം കേട്ട ഒട്ടകന്‍ ഒന്നു നെടുവീര്‍പ്പിട്ടു
ആരോ ഉറക്കെ കരയുന്ന ശബ്ദം കേട്ടപ്പോള്‍ ഒട്ടകന്റെയും, ഒട്ടകത്തിയുടെയും കൂടെ ഞാനും ചെവി കൂര്‍പ്പിച്ചു
(തുടരും)

ഇതിന്റെ ബാക്കി ഭാഗം ഇവിടെ വായിക്കുക

Saturday, July 19, 2008

പ്രവാസി + വെക്കേഷന്‍ = പുലിവാല്‍ .....

ഇരുപതിനായിരം രൂപ സര്‍ക്കിളേമാനു കൊടുത്തപ്പോള്‍അദ്ദേഹത്തിന്റെ പല്ലു വെളിച്ചത്തുവന്നു അപ്പോഴാണു എനിക്കു മനസ്സിലായത്‌. ഇതിലും ഭേതം ലോക്കപ്പില്‍ത്തന്നെയായിരുന്നു എന്നു. കാരണം വെളിച്ചത്തുവന്ന പുഴുത്ത പല്ലിന്റെ കൂടെ കോര്‍പ്പറേഷന്‍ വണ്ടി പോകുമ്പോള്‍ സര്‍ക്കാരു ചിലവില്‍ നമുക്കു കിട്ടാറുള്ള "സു" ഗന്ധവുമുണ്ടായിരുന്നു.
നമ്മുടെ നാട്ടിലുള്ള പുതിയ മര്യാദകളൊന്നും എനിക്കറിയാന്‍ മേലായിരുന്നു. പ്രവാസിയായ ഞാന്‍ സകല പ്രവാസികളെയും പോലെ എല്ലാ പ്രയാസങ്ങളോടു കൂടെത്തന്നെയായിരുന്നു ആ വെക്കേഷനും പാഴാക്കാന്‍ നാട്ടിലെത്തിയത്‌.
എല്ലാ വെക്കേഷന്‍ സമയത്തും കരുതും ഇനി ഒരു തിരിച്ചുവരവില്ലാ എന്ന്‌. പ്രവാസ ജീവിതം അത്രക്കു മടുത്തു അതുതന്നെയാണു കാരണം. ഇവിടെ കൃത്യസമയത്തു ജോലി ചെയ്യണം എന്നു മാത്രമല്ല ഭക്ഷണമുണ്ടാക്കി വിളമ്പിവെക്കാന്‍പോലും ആളില്ലാത്തതുകൊണ്ട്‌ വല്ലതും വെട്ടി വിഴുങ്ങണമെങ്കില്‍ സ്വയം ഉണ്ടാക്കണം അതിനുള്ള മടി ഒരു റിയാല്‍ കൊടുത്താല്‍ നാലെണ്ണം കിട്ടുന്ന കുബ്ബൂസില്‍ ചെന്നെത്തിക്കും അങ്ങിനെ നീണ്ടുപോകുന്നു ഇവിടുത്തെ പട്ടിക.
നാട്ടിലെ സ്ഥിതിയോ...., തന്തപ്പടി ഗള്‍ഫില്‍ സ്വര്‍ണ്ണബിസ്കറ്റിനു വില പറയാന്‍ പോയതാണെന്നു മക്കള്‍ കൂട്ടുകാരുടെ മുന്‍പില്‍ വീരവാദം മുഴക്കുന്നു.
വീട്ടിലേക്കു ഫോണ്‍ ചെയ്തുപോയാല്‍ ഭാര്യയുടെ പരാതിപ്പെട്ടിയുടെ മൂടി തുറന്നു പൊട്ടലും ചീറ്റലും തുടങ്ങും . വീടിനു പുതിയ മോഡല്‍ പെയിന്റടിക്കുന്നതും , പുതിയ അലങ്കാരച്ചെടികള്‍ അടുത്ത വീട്ടിലെ സാറാമ്മ വാങ്ങിയപ്പോള്‍ സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞതും അതിലും ഭംഗിയുള്ള ചെടികള്‍ വാങ്ങിച്ച്‌ സാറാമ്മയുടെ മുന്‍പില്‍ ജയിച്ചു നില്‍ക്കാന്‍ ഉടനെ പണമയക്കണമെന്നും ഇത്രയും ദുരിതമനുഭവിക്കുന്ന ഒരു സ്ത്രീ അവളല്ലാതെ ലോകത്തു മറ്റാരുമില്ലെന്നും പറഞ്ഞു നിര്‍ത്തി അവസാനം അവള്‍ ഇതുംകൂടിപറയും " നിങ്ങൾക്കൊന്നുമറിയേണ്ടല്ലൊ മനുഷ്യാ ഏ സി റൂമില്‍ പുതച്ചു കിടന്നുറങ്ങിയാല്‍ മതിയല്ലൊ" അപ്പോഴെക്കും മൊബെയിലില്‍ കാശു കഴിഞ്ഞിരിക്കും അതു താനെ കട്ടാവും ( ഇനി സ്ഥിരം പല്ലവികള്‍ കേട്ടു കേട്ട്‌ ഇങ്ങേര്‍ക്കിത്‌ വല്ല റിക്കാർഡു ചെയ്തുവച്ചും കേട്ടാല്‍ പോരെ എന്നു പറഞ്ഞു മൊബെയില്‍ താനെ പണി മുടക്കുന്നതാണൊ എന്നും സംശയമുണ്ട്‌)
ഏതായാലും എന്റെ കണവി പറഞ്ഞ ഒരുകാര്യം സത്യമാണു ഞാന്‍ എ സി റൂമില്‍ തന്നെയാണു കിടക്കാറു പുതപ്പും പുതക്കാറുണ്ട്‌.എനിക്കറിയാം എ സിയുണ്ടെങ്കില്‍ ജീവിതം ധന്യമായി എന്നുകരുതിയ എന്റെ പെണ്ണുമ്പിള്ളക്കു നേരം പുലരാന്‍ ഇനിയും വർഷങ്ങളുടെ അന്തരമുണ്ടെന്ന്‌!!
കമ്പനിയില്‍ നിന്നും ലീവടിച്ചു കിട്ടിയപ്പോള്‍ ഒരു വിധം സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി നമ്മുടെ സ്വന്തം വിമാനത്തിലായതുകൊണ്ട്‌ ദിവസം രണ്ടു കഴിഞ്ഞാണു നാട്ടിലെത്തിയത്‌. വിമാനത്തിലെ ലിപ്സ്റ്റിക്കിട്ട അമ്മൂമ തന്ന ഒരു ഗ്ലാസ്‌ പച്ച വെള്ളത്തിലായിരുന്നു വിശപ്പിനു അടക്കം കൊടുത്തത്‌. വെള്ളത്തിന്റെ കൂടെ വിഴുങ്ങാന്‍ തന്ന ഉരുളക്കിഴങ്ങു പുഴുങ്ങിയതും, കോഴിമുട്ട പൊട്ടിച്ച്‌ ചൂടാക്കിയതും കൂട്ടത്തില്‍ കുറെ കോലും കുന്തവും കണ്ടപ്പോള്‍ ഭക്ഷണമെവിടെ എന്ന എന്റെ ചോദ്യത്തിനു ഇവനേതു കോത്തായത്തുകാരനാണെടാ എന്നരീതിയിലുള്ള ഒരു തുറിച്ചുനോട്ടമായിരുന്നു മറുപടി ( നമ്മുടെ വീമാനത്തില്‍ ഇതൊക്കെയല്ലാതെ പിന്നെ മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണമൊ ഹ.ഹ.. നല്ല കഥയായി)
ഒരു വിധം വിമാനത്താവളത്തില്‍ ലാന്റ്‌ ചെയ്തപ്പോൾ നമ്മുടെ സ്വന്തം വിമാനം നെടുവീര്‍പ്പിട്ടു .
പെട്ടികള്‍ക്കുള്ള കാത്തിരിപ്പിനൊടുവില്‍ എന്റെ ലഗ്ഗേജു വന്നപ്പോള്‍ ഈ ലോകം തന്നെ എന്റെ കാൽക്കീഴിലായി എന്നു തോന്നിപ്പോയി എന്നതു സത്യം.
ലഗ്ഗേജ്‌ ട്രോളിയില്‍ വെച്ചു ഒരു ജേതാവിനെപ്പോലെ നടക്കുമ്പോഴാണു പിന്നില്‍നിന്നും ഒരു വിളി"മോനെ വല്ലതും തായൊ""എന്റെ മണിച്ചിത്രത്താഴ്‌ പുണ്യാളാ എയർപ്പോർട്ടിനുള്ളിലും പിച്ചക്കാരൊ?!!"എന്റെ നേരെ നോക്കി യൂണിഫോമിട്ട്‌ തെണ്ടുന്ന പെണ്ണുമ്പിള്ളയെ കുറച്ചു നേരം നോക്കി നിന്ന ഞാന്‍ ലക്ഷ്യമില്ലാതെ നടന്നു ( കസ്റ്റംസ്‌ ഓഫീസറാണുപോലും )
നമ്മുടെ നാടിനു സ്വാതന്ത്ര്യം കിട്ടി എന്നു കൊട്ടി ഘോഷിക്കുന്നവരോട്‌ ഞാനൊന്നു ചോദിക്കട്ടെ
നമുക്ക്‌ എന്തു സ്വാതന്ത്ര്യമാണു കിട്ടിയത്‌? എന്തിനും ഏതിനും കൈക്കൂലി ഈടാക്കി പാവപ്പെട്ടവനെ കൊള്ളയടിക്കുന്ന ഈ കാപാലികന്മാര്‍ക്കിടയില്‍പ്പെട്ടതിനെയാണൊ നാം സ്വാതന്ത്ര്യമെന്നുപറയുന്നത്‌?!!!!
അതൊ തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്താനുള്ള സ്വാതന്ത്ര്യമാണൊ നാം നേടിയത്‌?
സത്യം എന്നോടെങ്കിലും പറ ബ്രിട്ടീഷുകാരാ ഇവരില്‍നിന്നെല്ലാം രക്ഷപ്പെടാന്‍ നീ ഇന്ത്യയില്‍ നിന്നും ഒളിച്ചോടുകയല്ലായിരുന്നൊ ?
" എന്താഡാ ഇതില്‍ എത്ര മൊബെയില്‍ ഫോണുണ്ട്‌ തൊറക്കെഡാ "ഈ അലര്‍ച്ചയാണു എന്നെ ചിന്തയില്‍നിന്നുണര്‍ത്തിയത്‌ എന്റെ നേരെ മീശപിരിച്ചു അങ്കത്തിനു തയ്യാറായി നില്‍ക്കുന്നു ഒരുത്തന്‍
" സര്‍ ( കള്ള തെണ്ടീ ) എന്റെ കയ്യില്‍ ആകെ ഞാന്‍ ഉപയോഗിക്കുന്ന മൊബെയില്‍ മാത്രമെയുള്ളു "ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു
" ശരി എനിക്കൊന്നു പരിശോധിക്കണം പെട്ടി മാറ്റിയിട്‌ ""എന്റെ പുണ്യാളമ്മാരെ ഈ കാലമാടന്‍ പെട്ടിയഴിക്കാനുള്ള പരിപാടിയാണൊ" ഞാന്‍ മനസ്സില്‍ പറഞ്ഞു
എന്റെ നേരെ ഒന്നുംകൂടി തുറിച്ചു നോക്കികൊണ്ട്‌ അയാള്‍ അലറി "ഒരു അഞ്ഞൂറു റിയാല്‍ തന്നാല്‍ ഞാന്‍ വെറുതെ വിടാം " അഞ്ഞൂറു റിയാലേ !!! അയ്യായിരത്തി എഴുനൂറ്റി അൻപതോളം വരുന്ന ഇന്ത്യന്‍ രൂപ !!!
അതും കിട്ടാവുന്നവരോടെല്ലാം കടം വാങ്ങി നാട്ടില്‍ ഗൾഫിന്റെ പത്രാസുകാണിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട എന്നോട്‌ !!!!!!!!
ഞാൻ അയാളുടെ കാലു പിടിച്ചു. കാര്യം കാണാന്‍ നമുക്കു കസ്റ്റംസുകാരന്റെയും കാലു പിടിക്കാം എന്നു പണ്ട്‌ ഏതോ മഹാന്‍ എപ്പോഴോ പറഞ്ഞിട്ടുണ്ടല്ലൊ
കാലു പിടുത്തത്തില്‍ അയാളുടെ മനസ്സിന്റെ ഫിഫ്റ്റി പേഴ്സന്റേജ്‌ അലിഞ്ഞു പിന്നീടയാൾ ഇരുന്നൂറ്റിയന്‍പതു റിയാല്‍ വേണമെന്നു ശഠിച്ചു
ഞാന്‍ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ അയാള്‍ ചുറ്റുപാടും നോക്കിക്കൊണ്ട്‌ പറഞ്ഞു "ആരും കാണാതെ വേകം തന്നിട്ടു പോടാ.."
അതില്‍ എനിക്കു ധൈര്യം വന്നു റിയാദ്‌ എയര്‍പ്പോർട്ടില്‍ നിന്നും കോഫി കുടിച്ചതിന്റെ മിച്ചം വന്ന പതിനഞ്ചു റിയാല്‍ എന്റെ പോക്കറ്റിലുണ്ടായിരുന്നു ഞാന്‍ വന്ന ധൈര്യം കൈവിടാതെ അതു ചുരുട്ടി അയാളുടെ കയ്യില്‍ പണ്ടാരടക്കി
അയാൾ നോട്ടുകെട്ടു തുറന്നു നോക്കാതെ പോകറ്റില്‍ തിരുകുന്നതുകണ്ട ഞാന്‍ പെട്ടിയും കൊണ്ടു വച്ചു പിടിച്ചു
തുറന്നു നോക്കിയാല്‍ ചിലപ്പോള്‍ എന്നെ വല്ല ഗോഷ്ടി കാണിക്കുന്ന രാഷ്ട്രീയക്കാരനുമായി ചിത്രീകരിച്ച്‌ അയാള്‍ക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നറിയാം.
പുറത്തെത്തിയതും എന്റെ കഴിഞ്ഞ മൂന്നു വെക്കേഷന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്‌ മൂന്നു പൊന്നോമനകളും കൂട്ടത്തിൽ എന്റെ ഭാര്യയും ഓടിവന്നു.
എന്റെ കണ്ണു നിറഞ്ഞു ഇനിയെനിക്കു മരിച്ചാലും വേണ്ടിയില്ല ഓരോ പ്രവാസിയുടെയും സ്വപ്നത്തിലെ സമയമാണു ഈ മുഹൂര്‍ത്തം
എന്റെ നേരെ ഓടി വന്ന കുരുന്നുകളുടെയും കണവിയുടെയും നേരെ ഞാന്‍ കൈ നീട്ടിയപ്പോള്‍ എന്റെ കൈ തട്ടി മാറ്റി ഞാന്‍ കൊണ്ടുവന്ന പെട്ടിയില്‍ അവർ പറന്നു വീണു
പെട്ടികളെല്ലാം വാഹനത്തില്‍ കയറ്റിയപ്പോള്‍ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടു ചെയ്തു
അപ്പോഴാണു എന്റെ ഏറ്റവും ഇളയ മകളുടെ ശബ്ദം കേട്ടത്‌ " മമ്മീ ഡാഡി കയറിയിട്ടില്ല "
ശരിയാണല്ലൊ ഞാന്‍ വാഹനത്തില്‍ കയറിയിട്ടില്ല "ഒന്നു വാ എന്റെ മനുഷ്യാ അവിടെ എന്തോന്നു സ്വപ്നം കണ്ടു നിൽക്കുവാ "
അവളുടെ കോട്ടയം ചുവയുള്ള ശകാരത്തിന്റെ തിരശ്ശീലയുയർന്നു ഇനി എന്റെ വെക്കേഷന്‍ തീരുന്നതു വരെ അതു തുടർന്നു കൊണ്ടിരിക്കും
ഒരുവിധം വാഹനത്തില്‍ കയറിക്കൂടിയ ഞാന്‍ എന്റെ നാടിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട്‌ പുറത്തേക്കു നോക്കി നിന്നു
എന്റെ പണം കൊടുത്ത്‌ ഞാന്‍ വാങ്ങിയ നാലു ചക്ര വാഹനത്തില്‍ ഈ ഞാന്‍ തന്നെ ശമ്പളം കൊടുത്തു നിർത്തിയ ഡ്രൈവറോട്‌ എന്റെ കണവി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു
ഇടക്കു പൊട്ടിച്ചിരികൾ ...... എല്ലാം നെടുവീർപ്പിലൊതുക്കിയ ഞാന്‍ ഒന്നു മയങ്ങി
" ഡാഡി വീടെത്തി .."എന്റെ രണ്ടാമത്തെ വെക്കേഷന്റെ സ്മാരകം എന്നെ കുലുക്കി വിളിച്ചപ്പോഴാണു ഞാനുണര്‍ന്നത്‌
തിങ്ങി നിറഞ്ഞ അയല്‍ക്കാരോടും ബന്ധുക്കളോടും കുശലം പറഞ്ഞു ഒരു വിധം വീട്ടിലേക്കു ഇടതുകാല്‍ വെച്ചു കയറുമ്പോള്‍ തന്നെ " ഇനിയെന്നാ തിരിച്ചു പോണത്‌" എന്നു ചോദിച്ച നാട്ടുകാരണവരെ "നിന്റെ പതിനാറടിയന്തിരത്തിന്റെ അന്ന്‌" എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഒരു കടുത്ത നോട്ടത്തില്‍ ഒതുക്കി
ഗൾഫിന്റെ ഏതോ മുക്കില്‍ പണിയെടുക്കുന്ന മകന്റെ വിവരം തിരക്കിയ അയല്‍ക്കാരി അമ്മച്ചിയോട്‌ എന്തു പറയണം എന്നു ചിന്തിച്ചതിനൊടുവില്‍ അവനും ഞാനും ഗള്‍ഫിലെ ചായപ്പീടികയില്‍ ദിവസവും വെടിപറഞ്ഞിരിക്കാറുണ്ടെന്നു തട്ടിവിട്ടു തടിയൂരി
എല്ലാവരുടെ മുൻപിലും പല കോമാളി വേഷങ്ങളും ആടിത്തിമർത്ത്‌ അവരെയെല്ലാം പിരിച്ചു വിടുമ്പോള്‍ ഞാന്‍ തീര്‍ത്തും അവശനായിരുന്നു ( ഇതിലും നല്ലത്‌ അറബിയുടെ ഇടിയും തൊഴിയുമായിരുന്നു )
എന്റെ കണവിയും വെക്കേഷൻ സ്മാരകങ്ങളും ഞാൻ കൊണ്ടുവന്ന പെട്ടികള്‍ മാന്തിപ്പൊളിച്ച്‌ പരസ്പരം കലഹിക്കുകയായിരുന്നു അപ്പോള്‍
ഓരോ സാധനങ്ങള്‍ വാങ്ങിക്കുമ്പോഴും ഓരോരുത്തരുടെയും സന്തോഷം നിറഞ്ഞ മുഖം മനസ്സില്‍ കണ്ട എനിക്കു തെറ്റു പറ്റി എന്നു മനസ്സിലായത്‌. കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചുള്ള പരാതിയുയർന്നുവന്നപ്പോഴായിരുന്നു
കലഹങ്ങള്‍ക്കൊടുവില്‍ രാവിന്റെ ഏതോ യാമത്തില്‍ കുട്ടികളെ ഉറങ്ങാന്‍ വിട്ട്‌ അവള്‍ വന്നു
രണ്ടു വര്‍ഷങ്ങള്‍ കാത്തു നിന്നു കിട്ടിയ ആ രാത്രി, എല്ലാ ദുഖങ്ങളും മറക്കാനുള്ള രാത്രി
അവൾ കൂടുതല്‍ സുന്ദരിയായി എനിക്കു തോന്നി
എന്നെ നോക്കി അവള്‍ ഒന്നു മന്ദഹസിച്ചപ്പോള്‍ എന്റെ എല്ലാ ദുഖങ്ങളും പമ്പകടന്നു എന്നിലെ സ്നേഹം അവൾക്കു വേണ്ടി തുടിച്ചു
" നേരം ഒരുപാട്‌ വൈകിയല്ലെ" അവളുടെ ചോദ്യത്തിനു "അതു സാരമില്ല " എന്ന എന്റെ മറുപടി അവളെ സുഖിപ്പിച്ചു
"നല്ല ക്ഷീണമുണ്ട്‌ നല്ല ഒരുറക്കം ഉറങ്ങണം നാളെ കാലത്തു തന്നെ നമുക്കു പിള്ളാരെയും കൂട്ടി എന്റെ വീട്ടില്‍ പോവാനുള്ളതാ" ഇതും പറഞ്ഞ്‌ ലൈറ്റണച്ച അവള്‍ ഒരു സൈഡിലേക്കു കിടന്നു കൂര്‍ക്കം വലിച്ചു തുടങ്ങി
രണ്ട്‌ ദിവസം എയര്‍ ഇന്ത്യയും കാത്ത്‌ ഉറക്കമിളച്ചു വന്ന എനിക്ക്‌ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവളുടെ കൂര്‍ക്കം വലി എന്നെ പേടിപ്പെടുത്തി
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കയ്യില്‍ കരുതിയ കാശും, അക്കൗണ്ടിലെ കാശും ഒരു വിധം കഴിഞ്ഞു. ഗൾഫുകാരനായിപ്പോയതിന്റെ പേരിൽ നാട്ടില്‍ ജോലിക്കു പോകുന്നതും നമ്മുടെ സമൂഹം വിലക്കിയതു കാരണം അതും ഗോപി
ഇതിനിടയിലാണു വീടിനു വീണ്ടും പുതിയ പെയിന്റടിക്കണമെന്ന ഭാര്യയുടെ നിര്‍ബന്ധം കൂടി ക്കൂടി അതു സമരങ്ങളിലേക്കു വഴിതിരിഞ്ഞത്‌
സമരങ്ങൾ എന്റെ മനസ്സു മാറ്റും എന്നു എന്റെ ഭാര്യക്കു നന്നായി അറിയാമല്ലൊ
അവസാനം ഞാന്‍ ആ തീരുമാനമെടുത്തു എന്റെ പേരില്‍ പത്തു സെന്റ്‌ സ്ഥലമുണ്ടായിരുന്നത്‌ വില്‍ക്കണം
ഭൂമി വിൽക്കാമെന്നുവച്ചപ്പോള്‍ വാങ്ങാനുള്ള ആളെ തിരക്കി നടന്ന്‌ ഒടുവില്‍ പറ്റിയ ഒരാളെ കണ്ടു പിടിച്ചു. ഞങ്ങളുടെ പ്രദേശം മലയോരമായതുകൊണ്ട്‌ പതിനായിരം രൂപ മാത്രമെ സെന്റിനു വില കിട്ടുകയുള്ളൂ എന്ന്‌ അയാള്‍ പറഞ്ഞതും എന്റെ നിവൃത്തികേടു കൊണ്ടാണു സമ്മതിച്ചത്‌
പതിനായിരമെങ്കില്‍ പതിനായിരം പത്തു സെന്റിനു ഒരു ലക്ഷം കിട്ടുമല്ലൊ ( ഭാര്യയുടെ സമരം അവസാനിപ്പിക്കലായിരുന്നല്ലൊ എന്റെ മുഖ്യ അജണ്ട)
ഭൂമി പോക്കുവരവ്‌* ചെയ്തുകിട്ടാന്‍ തഹസീല്‍ദാറിനെ കാണണം ആളൊരു കൈക്കൂലിക്കാരനാണെന്ന്‌ ആരൊ പറഞ്ഞു കേട്ടപ്പോള്‍
എന്റെ ഒരു കൂട്ടുകാരനില്‍ നിന്നും പതിനായിരം രൂപ കടം വാങ്ങിയ ഞാന്‍ ഞെളിഞ്ഞു നടന്നുകൊണ്ടാണു താലൂക്കാപ്പീസിലെത്തിയത്‌ കാരണം പതിനായിരത്തിന്റെ കെട്ടു കണ്ടു ചിരിക്കുന്ന തഹസില്‍ദാറിന്റെ മുഖമായിരുന്നു മനസ്സില്‍ മുഴുവന്‍
താലൂക്കാപ്പീസില്‍ കൂർക്കം വലിച്ചുറങ്ങുന്ന പിയൂണിനെ വിളിച്ചുണര്‍ത്തി തഹസീല്‍ദാറിന്റെ മുറിയിലേക്കുള്ള വഴി ചോദിച്ചു
പൊടിപിടിച്ച ഫയലുകള്‍ക്കിടയിലൂടെ തപ്പി ത്തടഞ്ഞ്‌ ഒരു വിധം ഞാന്‍ അവിടെയെത്തി
അപരിചിതനായ എന്നെ കണ്ടതിനാലാവണം അവിടുത്തെ അന്തേവാസികളായ ചുണ്ടെലി, പാറ്റ, കൂ റ തുടങ്ങിയ വകകൾ അവിടെയിവിടെയെല്ലാം പതുങ്ങി നിന്നു അവർക്കും വല്ലതും കിട്ടുമോന്നറിയാന്‍ വെള്ളമിറക്കി എന്റെ വരവറിയിക്കാന്‍ ഞാന്‍ ഒന്നു ചുമച്ചു
ഇതു കേട്ട തഹസീല്‍ദാര്‍ സാറു എന്നെ കൈകൊട്ടി വിളിച്ചു പൊടിമണ്ണിലൂടെ ഓടിക്കളിക്കുന്ന മൂട്ടക്കുട്ടികള്‍ നിറഞ്ഞ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു
ആവശ്യക്കാരൻ ഞാനായതുകൊണ്ട്‌ ഇരുന്നു ( എന്റെ ഇരുത്തത്തില്‍ ഞെരിഞ്ഞമര്‍ന്ന മൂട്ടക്കുട്ടന്മാരെ മാപ്പാക്കൂ)
ഞാൻ എന്റെ ആഗമനോദ്ദേശം അദ്ദേഹത്തെ അറിയിച്ചു " നാളെ എന്റെ ഭൂമി പോക്കുവരവ്‌* ചെയ്തു തരണം "
സര്‍വ്വെ നമ്പര്‍ തുടങ്ങിയ എല്ലാ നമ്പറുകളും ഞാന്‍ വിശദീകരിച്ചുകൊടുത്തു
അവസാനം ഞാന്‍ ആ പൊതി കയ്യിലെടുത്തു പതിനായിരം വിയര്‍പ്പുതുള്ളികളുടെ പൊതി
അദ്ദേഹത്തിനു നേരെ നീട്ടി
പൊതി തുറന്നതും പണം എണ്ണിയ സാക്ഷാല്‍ തഹസീല്‍ദാര്‍ സാര്‍ എന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട്‌ അലറി വിളിച്ചു
" പുറമ്പോക്കു ഭൂമി മറിച്ചു വില്‍ക്കാന്‍ എനിക്കു കൈക്കൂലിയും കൊണ്ടു വന്നതാണല്ലേഡാ.... നീ റിയലെസ്റ്റേറ്റ്‌ മാഫിയാ തലവനല്ലേഡാ... ആരവിടെ..."
അയാൾ അലറിവിളിച്ചു ആരൊക്കെയൊ എന്നെ പിടിച്ചു
ഫോൺ വിളികൾക്കൊടുവില്‍ അവരെത്തി തഹസീല്‍ദാറിനു കൈക്കൂലി കൊടുത്തതിനു എന്നെ അറസ്റ്റുചെയ്യാന്‍ കാക്കിയിട്ട തൊപ്പിവെച്ച അവര്‍ ........
വിലങ്ങിട്ട കൈകളുമായി ലോക്കപ്‌ ലക്ഷ്യമാക്കി നടക്കുമ്പോഴും ഭാര്യയുടെ സമരത്തെ കുറിച്ചായിരുന്നു എന്റെ ചിന്ത
ലോക്കപ്പില്‍ കയറിയ എന്റെ അരികില്‍ മാലാഖയെപ്പോലെ ഒരാള്‍ വന്നു
വേറാരുമായിരുന്നില്ല കോൺസ്റ്റബിള്‍ നാരായണന്‍ സാറായിരുന്നു
സാറാണു കൈക്കൂലി കൊടുത്താലുള്ള ഭവിഷ്യത്തുകളെ കുറിച്ചു എനിക്കു പറഞ്ഞുതന്നതു കൈക്കൂലി വാങ്ങിക്കുന്നതിലേറെ കുറ്റമാണുപോലും കൈക്കൂലി കൊടുക്കുന്നത്‌
" എന്റെ സാറെ ഞാന്‍ പെട്ടു പോയി ഇനിയെന്തു ചെയ്യും?"
"ഒരേയൊരു വഴിയെയുള്ളു സര്‍ക്കിളേമ്മാനു ഇരുപതിനായിരം കൊടുത്താല്‍ കേസ്സാക്കാതെ പുറത്തു വിടും "
അവസാനം എന്റെ സുഹൃത്തുക്കൾക്കു വിളിച്ച്‌ ഇരുപതിനായിരത്തിനുകൂടി ഏർപ്പാടു ചെയ്തു
ആ പണം കയ്യില്‍ വന്നപ്പോഴാണു നമ്മുടെ സര്‍ക്കിളേമ്മാൻ ചിരിച്ചതും സുഗന്ധം പരത്തിയതും.
പതിനായിരം കൈക്കൂലി കൊടുക്കാന്‍ പോയി മുപ്പതിനായിരം കൈവിട്ടഞാനും കൂടെ എന്റെ സുഹൃത്തുക്കളും പോലിസ്‌ സ്റ്റേഷനു പുറത്തുവന്നപ്പോൾ എനിക്കു ഒരുകാര്യത്തില്‍ അഭിമാനം തോന്നി
നമ്മുടെ രാജ്യത്ത്‌ കൈക്കൂലി വാങ്ങിക്കാത്ത ഒരു തഹസീല്‍ദാര്‍ എങ്കിലുമുണ്ടെല്ലൊ
ഈ സന്തോഷവാർത്ത ഞാന്‍ എന്റെ കൂട്ടുകാരോട്‌ പങ്കിട്ടപ്പോള്‍ അവരാണു പറഞ്ഞത്‌
" എടാ മണ്ടാ അയാൾ പതിനായിരവും ഇരുപതിനായിരവുമൊന്നും കൈക്കൂലി വാങ്ങിക്കില്ല ഭൂമിയിടപാടില്‍ മിനിമം ഒരു ലക്ഷം രൂപയാണു അയാളുടെ റേറ്റ്‌!!"
അപ്പോൾ കറങ്ങിയ തലക്കറക്കം എന്നെ ഹോസ്പിറ്റലിലെത്തിച്ചപ്പോള്‍ അവിടുത്തെ വെളുത്ത ഫാനിന്റെ കറക്കവും നോക്കി ഞാന്‍ ചിന്തിക്കുകയായിരുന്നു
എന്റെ ഭൂമി വിറ്റാല്‍ കിട്ടുന്നതു ഒരു ലക്ഷം രൂപ, കൈക്കൂ ലി ഒരു ലക്ഷം കൊടുത്താല്‍ ബാക്കി വരുന്നത്‌ .........................................
എന്നാലും ഞാന്‍ സമാധാനിച്ചു ഇപ്പോള്‍ മുപ്പതിനായിരമല്ലെ എനിക്കു പോയത്‌ ബാക്കി എഴുപതിനായിരവും എന്റെ സ്ഥലവും മിച്ചമുണ്ടല്ലൊ ലാഭം എനിക്കുതന്നെ
എനിക്കു പാരമ്പര്യമായി കിട്ടിയ എന്റെ സ്വന്തം ഭൂമി പുറമ്പോക്കാണു പോലും !!!!
നമ്മുടെ നാട്‌ നന്നാവില്ല ഒരിക്കലും.............................
വാല്‍ കഷണം : ഇനി നിങ്ങള്‍ക്കൊരു സംശയമുണ്ടാകും എന്റെ ഭാര്യയുടെ സമരം മാറിയോ എന്ന്‌ എന്റെ മുപ്പതിനായിരം തുലച്ച്‌ എന്നെ ആശുപത്രിയിലെ ഫാനിനു കീഴെയെത്തിച്ചപ്പോള്‍ അവളുടെ സമരവും പൊളിഞ്ഞു, അത്‌ തുള്ളികളായി അവളുടെ കണ്ണിൽനിന്നുമടര്‍ന്ന്‌ എന്റെ മാറില്‍ പതിച്ചപ്പോള്‍ പുതിയ ഒരു വെക്കേഷന്റെ സ്മാരകത്തിനു തറക്കല്ലിട്ടു.
--------------ശുഭം-------------
*പോക്കുവരവ്‌ = കരമടച്ച രസീത്‌

Saturday, July 12, 2008

നിയമനം ഒരു രസിക വീക്ഷണം...

കേരളാ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ്‌ ഗ്രേഡ്‌ തസ്തികയില്‍ പരീക്ഷപോലും എഴുതാത്ത മൂന്നുപേര്‍ ജോലിയില്‍ തുടരുന്നു - വാര്‍ത്ത
ചിത്രം വലുതായിക്കാണാന്‍ മൌസിന്റെ മണ്ടക്ക് നോക്കി ഒരു കൊട്ട് കൊട്ടിയാല്‍ മതി



Monday, July 7, 2008

അവള്‍ കൊണ്ടുപോയ മനസ്സ്

വൈകുന്നേരം കടല്‍ക്കരയിലേക്കു നടക്കുമ്പോള്‍ സത്യത്തില്‍ ഭയമായിരുന്നു. പക്ഷെ എനിക്കു കടല്‍ക്കാറ്റും, തിരമാലകളുടെ ശബ്ദവും അതിലേറെ ഇഷ്ടമായിരുന്നു എന്ന സത്യമാവണം വീണ്ടും എന്നെ അങ്ങോട്ടു നയിച്ചത്‌

ആളൊഴിഞ്ഞ ആ സ്ഥലം പതിവുപോലെ എനിക്കുവേണ്ടി ഇന്നും ഒഴിഞ്ഞുകിടന്നിരുന്നു. രണ്ടും കല്‍പിച്ച്‌ അങ്ങോട്ടു നടക്കുമ്പോള്‍ ഇടറിയ കാല്‍ വെപ്പുകള്‍ മനപ്പൂര്‍വ്വം അറിഞ്ഞില്ലെന്നു നടിച്ചു
അവിടെ ചെന്നിരിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളൊപ്പിയ കടല്‍ക്കാറ്റിന്റെ മുഖത്ത്‌ മിന്നിമറഞ്ഞത്‌ സഹതാപമായിരുന്നോ അതൊ പുഛമായിരുന്നോ?
ഓര്‍മ്മകള്‍ വീണ്ടും കാലങ്ങള്‍ പിറകിലോട്ട്‌ കൊണ്ടുപോയി

അന്ന് ഇവിടെയിരിക്കുമ്പോള്‍ തനിച്ചായിരുന്നില്ല അവളുംകൂടിയുണ്ടായിരുന്നു. അന്നു തിരമാലകളും, കടല്‍ക്കാറ്റുമെല്ലാം കളിയാക്കിയപ്പോള്‍ അവരെ തിരിച്ചുകളിയാക്കാന്‍ എന്നെ പഠിപ്പിച്ചതും അവളായിരുന്നു
അവളുടെ സ്വപ്നത്തിലെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ തനിച്ചായിരുന്നു. അവിടെയാരും ശല്യം ചെയ്തിരുന്നില്ല, കുട്ടികള്‍പോലും !
അവളുടെ സ്വപ്നം എന്തായിരുന്നാലും അതുതന്നെയായിരുന്നു എന്റെ സ്വപ്നവും എന്നു കാണാന്‍ ശ്രമിച്ചിരുന്നു , കാരണം പഴഞ്ചനായിരുന്ന എന്റെ സ്വപ്നങ്ങള്‍ക്കും അത്രത്തോളം പഴക്കമുണ്ടായിരുന്നു .

എന്റെ സ്വപ്നത്തിലെ വീട്ടിലെ വലിയ മുറ്റത്തുകൂടി ഓടിക്കളിക്കുന്ന കുട്ടികളെ അവള്‍ക്കിഷ്ടമായിരുന്നില്ല

അവളുടെ കൂട്ടുകാരികള്‍ക്ക്‌ എന്നെ പരിചയപ്പെടുത്തിയിരുന്നു . അവള്‍ ഭാഗ്യവതിയാണെന്ന് ഏതോ കൂട്ടുകാരി അസൂയയോടെ പറഞ്ഞത്‌ എന്റെ മുന്‍പില്‍ അവള്‍ മറച്ചുവച്ചിരുന്നില്ല

ഞങ്ങളുടെ മനസ്സുകള്‍ ഒന്നായി ( എന്റെ മനസ്സ്‌ ഞാന്‍ അവള്‍ക്കു നല്‍കിയത്‌ പൂര്‍ണ്ണമായിട്ടായിരുന്നു) ഞങ്ങളുടെ സ്വപ്നങ്ങള്‍ തിരമാലകളോടുമാത്രം പറഞ്ഞു കാറ്റിനു ഒന്നും ഒളിക്കാന്‍ കഴിയാത്തതുകൊണ്ടാണു കാറ്റിനെ ഒഴിച്ചുനിര്‍ത്തിയത്‌

ഒരിക്കല്‍ മാത്രം അവളെ ഞാനെതിര്‍ത്തു എന്റെ പഴഞ്ചന്‍ രീതികള്‍ പൂര്‍ണ്ണമായും എന്നില്‍നിന്നും വിട്ടിട്ടില്ലാത്തതായിരുന്നു കാരണം

സ്വപ്നങ്ങള്‍ പങ്കുവച്ച്‌ അവൾക്കു മടുത്തുകാണണം അതായിരിക്കും മറ്റു പലതും പങ്കുവെക്കാമെന്ന് അവള്‍ പറഞ്ഞത്‌ ഞാനെതിര്‍ത്തപ്പോള്‍ അവളൊന്നും പറഞ്ഞില്ല. എന്നിലെ പഴഞ്ചനിപ്പോഴും ബാക്കിയുണ്ടെന്നവള്‍ക്കു തോന്നിക്കാണണം

അവസാനമായി അവളെ കണ്ടത്‌ അവളുടെ ഭാവി വരനെ എനിക്കു പരിചയപ്പെടുത്തിയ ദിവസമായിരുന്നു എന്നെ ഇങ്ങനെ അവള്‍ പരിചയപ്പെടുത്തി
" ഇതാണു ഞാന്‍ പറഞ്ഞ എന്റെ പഴയ ലൈന്‍ "

"ഓ .. നമ്മുടെ സ്വപ്നജീവി "

ഞാന്‍ പഠിച്ച എന്റെ പഴഞ്ചന്‍ മര്യാദ പ്രകാരം ഞാനയാള്‍ക്ക്‌ കൈകൊടുത്തു
അവളുടെ ഭാവി അവനില്‍ ( അവനെ മടുക്കുന്നത്‌ വരെ ) സുരക്ഷിതമാണെന്നവള്‍ മനസ്സിലാക്കിയിരുന്നിരിക്കണം പരസ്പരം കൈകോര്‍ത്തുകൊണ്ട്‌ മുട്ടിയുരുമ്മി അവര്‍ നടന്നകന്നു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കടല്‍ക്കാറ്റ്‌ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു തിരമാലകള്‍ മാത്രം മൗനം പാലിച്ചു
കാലങ്ങള്‍ പലതും തിരിച്ചു തന്നപ്പോള്‍ അവള്ക്ക് കൊടുത്ത മനസ്സു മാത്രം എനിക്കു തിരിച്ചു കിട്ടിയിരുന്നില്ല
അതു തന്നെയായിരിക്കും ഇന്നും കടല്‍ക്കാറ്റിന്റെ പുഛം നിറഞ്ഞ പുഞ്ചിരിയെ ഞാന്‍ ഭയക്കുന്നത്‌ !!