Tuesday, September 9, 2008

കെ.പി നാണപ്പനും മാവേലിയും...


" ണംവന്നോണംവന്നോണം വന്നൂ"
ലോട്ടറിക്കുട്ടപ്പന്റെ കോളാമ്പി സ്പീക്കൾ ഹീറോ സൈക്കിളിന്റെ മണ്ടയിൽ കയറി ഓണപ്പാട്ടു പാടി തകർക്കുകയാണു
ഇടക്ക്‌ ലോട്ടറിക്കുട്ടപ്പന്റെ വക ഓരോ അനൗൺസ്മെന്റും " ഓണം ബംബർ നുറുക്കെടുപ്പ്‌ സോറി നറുക്കെടുപ്പ്‌ നാളെയാണു . അതല്ലങ്കിൽ മറ്റന്നാളാണു വെറും പത്തു രൂപയിൽ ചുരുട്ടി വച്ചിരിക്കുന്ന നിങ്ങളുടെ ഫാഗ്യം കണ്ടിട്ടും കാണാതെ പോകരുത്‌.. ഇവിടെ വരൂ ഇവിടെ വരൂ.. മാവേലിത്തമ്പുരാൻ നാടുകാണാൻ വരുമ്പോൾ എടുക്കുന്ന ഏക ലോട്ടറി ... "

കുട്ടപ്പന്റെ അലറൽ കേട്ടാൽ തോന്നും മാവേലിത്തമ്പുരാൻ ലോട്ടറിയെടുക്കാനാണു പാതാളത്തിൽനിന്നും എല്ലാ കൊല്ലത്തിലും എഴുന്നള്ളുന്നത്‌ എന്ന്.

തൊട്ടപ്പുറത്ത്‌ ഓണം സ്പെഷ്യൽ മൂട്ടപ്പൊടി വിൽക്കുന്ന മാത്തുക്കുട്ടിക്കു കുട്ടപ്പന്റെ ഉച്ചത്തിലുള്ള വിളിച്ചു പറയൽ അത്രയ്ക്കങ്ങു പിടിച്ചില്ല. കുട്ടപ്പന്റെ കോളാമ്പി അടിച്ച്‌ പൊട്ടിക്കുന്ന ഒരു ദിനവും മനസ്സിൽകണ്ട്‌ മാത്തുക്കുട്ടിയും തന്റെ വിൽപ്പന തുടർന്നു.

തെരുവിലെങ്ങും ഓണം വിൽപ്പനകൾ പൊടിപൊടിക്കുകയാണ്‌ .ഏതോ ഇലക്ട്രോണിക്ക്‌ കമ്പനിയുടെ പരസ്യത്തിനു സ്ഥാപിച്ച മാവേലിയുടെ കൂറ്റൻ പടം കണ്ട ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ രണ്ടാംക്ലാസ്സുകാരി തന്റെ വീട്ടിലെ ഒരു കോണിൽ ചുരുണ്ടു കിടക്കുന്ന അപ്പൂപ്പനെ തട്ടി വിളിച്ചു ചോദിച്ചു.
"ആരുടെ പടമാ അപ്പൂപ്പാ അത്‌? അയ്യേ ഷർട്ടിട്ടില്ല "

തന്റെ കൈ കണ്ണിനു മുകളിൽ പുരികത്തിനു ലവൽ ചെയ്തു വച്ച അപ്പൂപ്പൻ പടത്തിനു നേരെ നോക്കി നെടുവീർപ്പിട്ടു ഇത്രയും പറഞ്ഞു
"നിന്റെ ഈ ചോദ്യത്തിനു നിന്നെപ്പറഞ്ഞിട്ടുകാര്യമില്ല മോളെ"

അപ്പൂപ്പൻ പറഞ്ഞത്‌ മനസ്സിലായിട്ടില്ലാ എങ്കിലും എന്തോ മനസ്സിലാക്കിയപോലെ കൊച്ചുമകൾ ടെലിവിഷനിലെ ഓണം സ്പെഷ്യൽ നോൺ വെജ്‌ പാചക മേള കാണുന്ന മമ്മിയുടെ മടിയിൽ കയറിയിരുന്നു.

അപ്പൂപ്പൻ കെ.പി നാണപ്പൻ ഓർക്കുകയായിരുന്നു അന്നത്തെ ഓണത്തിനു തുമ്പപ്പൂ പറിക്കാൻ പോയപ്പോൾ തെക്കേ വീട്ടിലെ പട്ടി ഓടിച്ചിട്ടു കടിച്ചത്‌. അത്തം തുടങ്ങുന്ന അന്നുമുതൽ അച്ഛൻ ശ്രദ്ദിക്കും കുട്ടിപ്പട്ടാളം ഇടുന്ന പൂക്കളം നല്ല ഭംഗിയായിട്ടുണ്ടെങ്കിൽ അന്ന് അച്ഛന്റെ വക സമ്മാനവും ഉണ്ടായിരുന്നു.
പറമ്പുകളിലെല്ലാം കറങ്ങിനടന്ന് ഓണപ്പാട്ടുകൾപാടി നടക്കുമ്പോൾ ഒരു ഉത്സവ പ്രതീതിയായിരുന്നു അന്ന്.
ങാ... എല്ലാം ഓർമ്മകളിൽ ഒതുങ്ങി
കടകളിൽ ഓണം ആഘോഷിക്കുന്നു " മെഘാ ഡിസ്കൗണ്ട്‌ മേള" എന്ന നാമത്തിൽ. എന്തിനു മാവേലിയെ വരെ ഇന്നു പരസ്യ മോഡലാക്കിയില്ലെ?!!
അകലെ നിന്നും കേട്ട ആരവത്തിനു നേരെ കെ.പി നാണപ്പൻ ചെവി കൂർപ്പിച്ചു.

" നമ്മുടെ മാവേലി സിന്താബാദ്‌"
"സിന്താബാദ്‌ സിന്താബാദ്‌..."
ബാന്റ്‌ , ചെണ്ട , കുഴൽ, പോസ്റ്ററുകൾ , ബാനറുകൾ, കട്ടൗട്ടറുകൾ ചായം പൂശിയ കോലങ്ങൾ , മാങ്ങാത്തൊലികൾ, തേങ്ങാക്കുലകൾ എന്നിവയുടെ അകമ്പടിയോടെ ഒരു സംഘം ആളുകൾ ആർപ്പു വിളിയോടെ അടുത്തുവന്നു.

മാവേലിയുടെ കോലംകെട്ടിയ കുടവയറൻ പാശ്ചാത്തല വെസ്റ്റേൺ മ്യൂസിക്കിനനുസരിച്ച്‌ കുച്ചിപ്പുടി കളിക്കുന്നു ( കേരളത്തിലെ റിയാലിറ്റീ ഷോകളുടെ മഹനീയ സംഭാവന).
മാവേലിയുടെ കൂടെനിന്നു തുള്ളുന്നത്‌ കേരള രാഷ്ട്രീയ നേതാക്കളുടെ അപരകോലങ്ങൾ. എങ്ങും ആർപ്പുവിളികൾ, ഓണത്തിന്റെ ലഹരിയിൽ ( ഓണം സ്പെഷ്യൽ ബാറിൽനിന്നും കിട്ടിയ)
യുവാക്കളുടെ തുള്ളൽ പ്രസ്ഥാനം കടന്നുപോകുമ്പോൾ വഴിയരികിൽ തിങ്ങിനിറഞ്ഞ കേരള നാരികൾക്കു നേരെ പറക്കുന്ന ചുംബനങ്ങൾ പറപ്പിക്കാൻ യുവാക്കൾ ജാലിയൻ വാലാബാഗ്‌ തന്നെ നടത്തുകയായിരുന്നു.

അവർ മാവേലി ഫാൻസ്‌ അസോസിയേഷന്റെ ആളുകളാണ്‌ അതെന്ന് തൊട്ടടുത്തുനിന്നവൻ പറഞ്ഞത്‌ കെ.പി നാണപ്പനു ലവലേശം മനസ്സിലായില്ല.

ഏതായാലും ഓണം ഒന്നുകണ്ടുകളയാം എന്നുകരുതി സംഘത്തിന്റെകൂടെക്കൂടിയ കെ.പി നാണപ്പൻ തിരിഞ്ഞുനോക്കിയത്‌ തന്നെ പിന്നിൽ നിന്നും തോണ്ടിയ തെണ്ടിയെ കണ്ടുപിടിക്കാനായിരുന്നു.
തോണ്ടിന്റെ ഉടമസ്ഥനെകണ്ട നാണപ്പൻ ഞെട്ടിപ്പോയി . പിന്നീടു ഞെട്ടലടക്കി ഉറക്കെ വിളിച്ചു "ആർപ്പേയ്‌..........."

നാണപ്പനെ പിന്നിൽ നിന്നും തോണ്ടിയ സാക്ഷാൽ മഹാബലിത്തമ്പുരാൻ നാണപ്പന്റെ വായ പൊത്തിപ്പിടിച്ചുകൊണ്ടുപറഞ്ഞു .
" ഒച്ചവെക്കല്ലെ എന്റെ നാണൂ നമ്മുടെ രൂപം നിനക്കല്ലാതെ മറ്റാർക്കും കാണാൻ കഴിയില്ല"

അങ്ങിനെ കെ.പി.നാണപ്പനും മാവേലിയും മാവേലി ഫാൻസ്‌ ആസോസിയേഷന്റെ ജാഥയുടെ കൂടെക്കൂടി.
റോഡരികിൽ പല പാർട്ടിക്കാരും തീർത്ത കടലാസ്സ്‌ പൂക്കളം കണ്ട മാവേലി ഒന്നു ചിരിച്ചു ( നമ്മളിതെത്ര കണ്ടതാ എന്നനിലയിൽ). നാണപ്പനും കൂടെചിരിച്ചു.
ഓണം മാർക്ക്‌ കുടകൾ ചൂടിയ (കുടക്കമ്പനിയുടെ പരസ്യം) മാവേലിയുടെ വലിയ ചിത്രങ്ങൾ പതിച്ച ബോർഡിനു മുൻപിലെത്തിയ സാക്ഷാൽ മാവേലി തലകുനിച്ചുനിന്നുകൊണ്ട്‌ ഇതിന്റെ പിന്നിലെ തലയെ കുറിച്ചോർത്ത്‌ നെടുവീർപ്പിട്ടു.
അകലെ നിന്നും ഒരു ആരവം കേൾക്കുന്നു

എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ബാനറുകളും കൊടച്ചക്രവുമായി വരുന്ന ഒരു സംഘം ആളുകൾ മാവേലി ഫാൻസ്‌ അസോസിയേഷന്റെ ജാഥക്കു നേരെ ച്‌Iറിയടുത്തു.
മാവേലിയുടെ തൊട്ടടുത്തുനിന്ന കൊച്ചു മിടുക്കൻ ചീറിയടുക്കുന്നവരുടെ മുന്നിൽ വലിച്ചു പിടിച്ച ബാനറിലെ മലയാളമക്ഷരങ്ങൾ പെറുക്കിയെടുത്ത്‌ ഇങ്ങനെ വായിച്ചു."വാമനൻ ഫാൻസ്‌ അസോസിയേഷൻ"
ഇതുകണ്ട മാവേലിയും നാണപ്പനും പൊട്ടിച്ചിരിച്ചു.
മാവേലി ഫാൻസും , വാമനൻ ഫാൻസും തമ്മിൽ ഏറ്റുമുട്ടി
പൊരിഞ്ഞ അടിപിടി , തല്ല് , കുത്ത്‌ , വാൾപ്പയറ്റ്‌ എക്സ്ട്രാ....

ഇതെല്ലാം കണ്ട മാവേലിയുടെ വയർ നിറഞ്ഞു ഒന്നു കൂടി വീർത്തു . ഇത്തവണയും ഓണത്തല്ലു കെങ്കേമമായി എന്നു കെ.പി നാണപ്പനോട്‌ തിരുമേനി അടക്കം പറഞ്ഞു .
കഴിഞ്ഞതവണത്തെ ഓണത്തിനു മാവേലികണ്ടത്‌ റിയാലിറ്റി ഷോകളിലെ ക്യാമറയ്ക്കു പിന്നിൽനിന്നും ഒന്നാം ക്ലാസ്സുകാരി മത്സരാർത്ഥിയുടെ മാതാപിതാക്കൾ മാർക്കിട്ട കോത്തായത്തുകാരൻ ജഡ്ജിന്റെ മണ്ടക്കിട്ടു പെരുമാറിയത്‌ വമ്പനൊരു കൂട്ടത്തല്ലിനു വകുപ്പുണ്ടാക്കിയതായിരുന്നെങ്കിൽ ഇത്തവണ ഇതാ കണ്മുൻപിൽ ഫാൻസ്‌ അസോസിയേഷനുകൾ തമ്മിൽ ............

ഫാൻസ്‌ അസോസിയേഷൻ രൂപീകരിക്കുന്ന സമയത്ത്‌ മാവേലിത്തമ്പുരാൻ പാതാളത്തിലെ തേക്കുമരച്ചോട്ടിലിരുന്നു കാറ്റുകൊള്ളുകയായിരുന്നു.

നമുക്ക്‌ അസോസിയേഷനുകളുടെ ചരിത്രം ഒന്നു പരിശോധിക്കാം
മാവേലി ഫാൻസ്‌ അസോസിയേഷൻ രൂപീകരിച്ചത്‌ നാട്ടിലെ കോടീശ്വരന്റെ മകൻ രാജപ്പൻ. ( വയസ്സായി വളഞ്ഞുകുത്തി കോടി നടക്കുന്ന ഈശ്വരൻപിള്ളയുടെ മകൻ എന്നു മലയാളം) നട്ടുച്ചക്ക്‌ ചെവിയിൽ തിരുകിയ ചെമ്പരത്തിപ്പൂവും തടവി കിടന്നുറങ്ങിയ നമ്മുടെ രാജപ്പനു ഒരു വിളിയാളമുണ്ടായി. സകല കുറ്റിയ്ക്കും കുളത്തയ്ക്കും ഫാൻസ്‌ ഉള്ള നമ്മുടെ കേരളത്തിൽ എന്തുകൊണ്ട്‌ മാവേലിയ്ക്കുമാത്രം ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടായിക്കൂടാ? വിളിയാളത്തിലെ ചോദ്യം ന്യായം . സംഗതി നാട്ടിലെ ചായപ്പീടികകളിൽ ചർച്ചയ്ക്കെത്തി. അങ്ങിനെ ഒരു ദിവസം നട്ടുച്ചസമയത്ത്‌ മാവേലി ഫാൻസ്‌ അസോസിയേഷൻ രൂപീകൃതമായി.
പക്ഷെ ഇതെല്ലാം മറ്റൊരാൾക്കിഷ്ടമായിരുന്നില്ല.

മറ്റാരുമായിരുന്നില്ല അത്‌ രാജപ്പന്റെ വർഗ്ഗശത്രുവും മാത്തപ്പന്റെ കള്ളുഷാപ്പിന്റെ ഉറ്റ മിത്രവുമായ സാക്ഷാൽ ദിനേശക്കുറുപ്പായിരുന്നു അത്‌.
അങ്ങിനെ രാജപ്പൻ എന്തു ചെയ്താലും അതിനെതിരു ചെയ്യുക എന്ന കൃത്യവുമായി നടക്കുന്ന ദിനേശക്കുറുപ്പും രൂപീകരിച്ചു ഒരു അസോസിയേഷൻ, അതാണു വാമനൻ അസോസിയേഷൻ.

ഓണത്തല്ലു കാണാൻ വന്ന പോലീസുകാർ തല്ലുകഴിയുന്നതു വരെ കാത്തുനിന്ന ശേഷം സ്ഥിരം ലക്ഷ്യസ്ഥാനമായ ആകാശത്തെ ലക്ഷ്യമാക്കി പൊട്ടിച്ചു അഞ്ചാറു വെടി.

ഫാൻസ്‌ അസോസിയേഷനും ബാക്കി പ്രജകളും പിരിഞ്ഞുപോയപ്പോൾ പോർക്കളത്തിൽ മാവേലിയും കെ.പി. നാണപ്പനും തനിച്ചായി ഇനിയെങ്ങോട്ട്‌ എന്ന ഭാവത്തിൽ നിന്ന കെ.പി. നാണപ്പന്റെ കൈ പിടിച്ച്‌ മാവേലി നടന്നു.

ഉണങ്ങിയ കപ്പത്തോട്ടവും ഗതി കിട്ടാത്ത നെൽപ്പാടവും പിന്നിട്ട്‌ അവർ നടത്തം തുടർന്നു.
അകലെകാണുന്ന പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ മാവേലി കെ.പി യോട്‌ പറഞ്ഞു .

" ഇനി നമ്മൾ രണ്ടുപേരും അദൃശ്യരായിരിക്കും ആർക്കും നമ്മെ കാണാൻ കഴിയില്ല"
അങ്ങിനെ ദൃശ്യരല്ലാത്ത മാവേലി വിത്ത്‌ കെ.പി.നാണപ്പൻ നമ്മുടെ പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ വീട്ടുമുറ്റത്തെത്തി.
അവിടെ ഓണത്തിന്റെ ബഹളമായിരുന്നു ടിവിയിലെ ഏതോ പാട്ടു മത്സരത്തിൽ പങ്കെടുക്കുന്ന പ്രസിഡണ്ടിന്റെ മകൾ പങ്കജാക്ഷിയുടെ ( ക്ഷമിക്കണം ടി.വി.യിൽ വന്നപ്പോൾ പേര്‌ പി.കെ.ജാക്ഷു എന്നാക്കി മാറ്റി) ഓണപ്പാട്ട്‌ സ്വന്തം വീട്ടിൽ വച്ചുതന്നെ ടിവിയിൽ പകർത്തുന്നതിന്റെ തിരക്കിലാണു.

കടലാസുപൂക്കളിൽ തീർത്ത വലിയ പൂക്കളം പ്രകാശത്തിൽ വെട്ടിത്തിളങ്ങി. പാശ്ചാത്തലത്തിൽ നിൽക്കുന്ന മാവേലിയുടെ കോലം കെട്ടിയവൻ ഇടക്കു മുഖത്തു വന്ന വിയർപ്പുകണങ്ങൾ ഒപ്പിക്കൊണ്ടിരുന്നു.

ഓണം സ്പെഷൽ വെളുത്ത ടീഷർട്ടും ( ഗോൾഡൻ ബോർഡർ വച്ചിട്ടുള്ള ) വെളുത്ത ജീൻസുമിട്ട തരുണികൾ നൃത്തം ചവിട്ടുന്നു.

ഇതെല്ലാം കഴിഞ്ഞപ്പോൾ പേപ്പർ വാഴയിലയിലെ സദ്യയും കഴിഞ്ഞ്‌ കാടിവെള്ളം കിട്ടാത്ത പോത്തലറുന്നപോലെ ഒരു ഏമ്പക്കവുമിട്ട്‌. സദ്യയുണ്ണാൻ വന്നവർ സ്ഥലം വിട്ടു.

കെ.പി. നാണപ്പൻ മാവേലിയുടെ കണ്ണിലേക്കു നോക്കി മാവേലി കണ്ണിറുക്കിക്കാണിച്ചു. അവർ പലസ്ഥലങ്ങളിലും കറങ്ങി . ബെറ്റ്വച്ചുള്ള വള്ളംകളി മത്സരവും അതിനു ശേഷം വാളുവെച്ചുള്ള വെള്ളമടി മത്സരവും എല്ലാം കണ്ട്‌ മടുത്ത്‌ പിടുത്തംവിട്ട മാവേലിയും കെ.പിയും വൈകുന്നേരത്തോടെ കൂലിപ്പണിക്കാരൻ കോരന്റെ വീട്ടിലുമെത്തി.

തുമ്പപ്പൂവു മുതൽ സകല പൂക്കളും കൊണ്ടുതീർത്ത പൂക്കളത്തിനു ചുറ്റുമിരുന്നു പാട്ടുപാടുന്ന കുട്ടികൾ , ഓണക്കോടിയും സദ്യയ്ക്കുള്ള വട്ടങ്ങളും കൊണ്ടുവരാൻ വൈകിയ അച്ഛൻ ദൂരെനിന്നും വരുന്നതുകണ്ടപ്പോൾ ഓടിച്ചെന്ന് ഒരുപരാതിയുമില്ലാതെ ഓണപ്പാട്ടുപാടി സ്വന്തം അച്ഛനെ വരവേൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ മാവേലി തൃപ്തനായി. ഓണസദ്യയ്ക്കുള്ള മായം ചേർക്കാത്ത വാഴയിലകളും കണ്ട മാവേലി നിറഞ്ഞമനസ്സോടെ കെ.പി. നാണപ്പന്റെ കൈക്കുപിടിച്ച്‌ അവിടെ നിന്നും തിരിച്ചു നടന്നു.

നാണപ്പനോട്‌ ഗുഡ്ബൈപറഞ്ഞ മാവേലി അടുത്ത ഓണത്തിനു ഇനിയെന്തെല്ലാം സഹിക്കണം എന്ന ചിന്തയുമായി നാഷണൽ ഹൈവേയിൽ ചെന്ന് അവിടെ കണ്ട (റോഡില്‍) ഏറ്റവും വലിയ ഒരു കുഴി തിരഞ്ഞെടുത്ത്‌ അതുവഴി പാതാളത്തിലേക്കു വച്ചുപിടിച്ചു.

മാവേലിയോടു സലാം പറഞ്ഞ കെ.പി.നാണപ്പൻ അടുത്ത ഓണമാവുമ്പോഴേക്കും എന്നെയങ്ങെടുത്തെക്കണെ എന്നു പ്രാർത്ഥിച്ചുകൊണ്ട്‌ സ്വന്തം മകനു തീറെഴുതിക്കൊടുത്ത സ്വന്തമല്ലാത്ത വീട്ടിലേക്കും വച്ചുപിടിച്ചു.

ലോട്ടറിക്കുട്ടപ്പന്റെ കോളാമ്പി അപ്പോഴും ആർക്കോവേണ്ടി അലറുന്നുണ്ടായിരുന്നു.

" ഓണംവന്നോണംവന്നോണം വന്നൂ........................."
ഏവർക്കും ഓണാശംസകൾ‍

29 comments:

രസികന്‍ said...

കുട്ടപ്പന്റെ അലറൽ കേട്ടാൽ തോന്നും മാവേലിത്തമ്പുരാൻ ലോട്ടറിയെടുക്കാനാണു പാതാളത്തിൽനിന്നും എല്ലാ കൊല്ലത്തിലും എഴുന്നള്ളുന്നത്‌ എന്ന്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

മാവേലിത്തമ്പുരാന്‍ എടുക്കുന്ന ആ ഫാഗ്യക്കുറി .. കലക്കി...
എന്റെ വക ഒരു തേങ്ങ ഇരിക്കട്ടെ, ഓണമല്ലേ വല്ല കറിയും വെക്കാനെടുക്കാം :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

മാവേലിത്തമ്പുരാന്‍ എടുക്കുന്ന ആ ഫാഗ്യക്കുറി .. കലക്കി...
എന്റെ വക ഒരു തേങ്ങ ഇരിക്കട്ടെ, ഓണമല്ലേ വല്ല കറിയും വെക്കാനെടുക്കാം :)

അക്ഷരത്തെറ്റ് said...

ഓണ ബംബറ് കൊളളാം, രസിപ്പിചു

keralainside.net said...

Dear rasikan,
ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന വായനക്കാരുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു (use get categorised option)അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

ശ്രീ said...

പതിവു പോലെ നന്നായി, മാഷേ... ചില പ്രയോഗങ്ങള്‍ ശരിയ്ക്കു ചിരിപ്പിച്ചു.
:)

ഓണാശംസകള്‍!

Unknown said...

മാവേലി എല്ലാം കണ്ടു, മാവേലി ഫാന്‍സ്‌ v/s വാമനന്‍ഫാന്‍സ്‌ ഓണ തല്ലും , ഓണ കച്ചവടവും എല്ലാം ...
പക്ഷെ പാതാളത്തിലേക്ക്‌ പോകുന്നതിനു മുന്‍പ് ഓണ സദ്യ കഴിക്കാന്‍ മറന്നതോ ,അതോ മായം കലരാത്ത സദ്യ കിട്ടാഞ്ഞിട്ടു കഴിക്കതിരുന്നതോ ??
പിന്നെ ഒരു ലോട്ടറി എടുക്കാമായിരുന്നു കൊല്ലത്തില്‍ ഒരിക്കലല്ലേ ??

മറുവശത്ത് വാമാനും കൂടെ ഉണ്ടായിരുന്നെന്കില്‍ പിന്നെ നല്ല ഒന്നാം തരം ഓണതല്ലായിരുന്നെനെ .. അടുത്ത വര്ഷം അവനെ കൂടി വിളിക്കണേ ...

smitha adharsh said...

ഓണാഘോഷങ്ങളുടെ പൊങ്ങച്ചത്തെ നല്ല അസ്സലായിട്ട്‌ കളിയാക്കിയിട്ടുണ്ടല്ലോ....കോരനും,മക്കളും നല്ല രീതിയില്‍ ഓണം ആഘോഷിക്കുന്നത്‌ കാണാന്‍ മാവേലിയ്ക്ക് കഴിഞ്ഞല്ലോ...നന്നായി...നല്ലൊരു ഓണക്കഥ...
ഓണാശംസകള്‍ നേരുന്നു..

ജിജ സുബ്രഹ്മണ്യൻ said...

നാണപ്പനോട്‌ ഗുഡ്ബൈപറഞ്ഞ മാവേലി അടുത്ത ഓണത്തിനു ഇനിയെന്തെല്ലാം സഹിക്കണം എന്ന ചിന്തയുമായി നാഷണൽ ഹൈവേയിൽ ചെന്ന് അവിടെ കണ്ട (റോഡില്‍) ഏറ്റവും വലിയ ഒരു കുഴി തിരഞ്ഞെടുത്ത്‌ അതുവഴി പാതാളത്തിലേക്കു വച്ചുപിടിച്ചു.

നമ്മുടെ നാടിനെയും നാട്ടാരെയും ശരിക്കു കളിയാക്കിട്ടുണ്ടല്ലൊ.ചില കാര്യങ്ങള്‍ ഒക്കെ ചിരിപ്പിച്ചു

ഓണാശംസകള്‍

നരിക്കുന്നൻ said...

ഓണക്കഥ ഇഷാറായി... ഇന്നലെ പറഞ്ഞപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഇന്ന് അല്പം ജോലിത്തിരക്ക് കാരണം ഒറ്റയിരിപ്പിന് വായിക്കാൻ കഴിഞ്ഞില്ല... മാവേലി ഭാഗ്യക്കുറിയെടുക്കാതെ പോയത് നന്നായി. അല്ലെങ്കിൽ പാതാളത്തിൽ വല്ല ഫൈവ് സ്റ്റാർ ഹോട്ടലും പണിത് മൂപ്പര് അവടെയങ്ങ് കൂടി അടുത്ത വർഷം ഇവിടെ വരാതാവും. പിന്നെ അസോസിയേഷൻ മാത്രമായി ഓണം ചുരുങ്ങിയേനേ.....

ഓണപ്പാട്ടും, ഓണം ബംബറുമ്മ്, ഓണക്കച്ചോടവും, ഓണം സ്പെഷൽ റിയാലിറ്റി ഷോയും, ഓണത്തല്ലും, ഓണ ജാഥയും, ഓണക്കളികളും, ഓണക്കാഴ്ചകളും തുടങ്ങി എല്ലായിടത്തും തൊട്ട് തലോടി രസിപ്പിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയിൽ രസികൻ ഒരിക്കൽ കൂടി ബൂലോഗത്ത് വരവറിയിച്ചിരിക്കുന്നു.

പലപ്പോഴും പറയാൻ മറന്ന് പോകുന്ന ഒന്നുണ്ട്. രസികന്റെ ഡിസൈനിംഗ്... എല്ലാ പോസ്റ്റിനും പ്രത്യേകം ഹെഡർ ഡിസൈൻ ചെയ്യുന്നത് വളരെ വിത്യസ്തത പുലർത്തുന്നു. പ്രത്യേകിച്ച് ഈ ഓണം സ്പെഷം വളരെ നന്നായിർട്ടുണ്ട്.

എല്ലാവർക്കും, രസികനും എന്റെ ഓണാശംസകൾ.....

അല്ഫോന്‍സക്കുട്ടി said...

രസികനു ഓണാശംസകള്‍. രസികന്‍ പൂക്കളം വട്ടത്തിലാക്കായിരുന്നു:)

രസികന്‍ said...

കിച്ചു ചിന്നു: തേങ്ങ ഇവിടെ കിട്ടി ബോധിച്ചു ഇനി ഓണം കെങ്കേമമാക്കാം.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
ഓണാശംസകൾ

അക്ഷരത്തെറ്റ്: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
ഓണാശംസകൾ.

ശ്രീ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
ഓണാശംസകൾ.

സാബിത്ത്: മാവേലിയ്ക്ക് വയറു നിറച്ച് സദ്യ കൊടുക്കാൻ കഴിവുള്ളവൻ പേപ്പർ വാഴയിലയിൽ സദ്യ വിളമ്പിയത് തിരുമേനിയ്ക്കിഷ്ടമായില്ല . പാവം നമ്മുടെ കോരൻ ഒറിജിനൽ ഇലയിൽ വിളമ്പിയപ്പോൾ കഴിക്കാൻ ആഞ്ഞു ചെന്നതാ അപ്പോൽ കൂടെയുള്ള കെ.പി. നാണപ്പനാണു പറഞ്ഞത് “ അങ്ങ് അവരുടെ കൂടെ കഴിച്ചാൽ സന്തോഷംകൊണ്ട് അവർ ഉള്ളതെല്ലാം വിളമ്പും പക്ഷെ ഓണത്തിനെങ്കിലും നല്ല ഭക്ഷണാം കഴിക്കാൻ കാ‍ത്തിരിക്കുന്ന ആ കുട്ടികളെ പട്ടിണിക്കിടണൊ?”
ചോദ്യം ന്യായമായത്കൊണ്ട് നേരെ ഹോട്ടലിൽ ചെന്നപ്പോൾ ഓണസദ്യ ചൂടോടെ വിദേശത്തേക്ക് കയറ്റി അയച്ചൂ എന്നറിഞ്ഞ മാവേലി ഇത്തവണ സദ്യയുണ്ണാതെയാണ് പാതാളത്തിലേയ്ക്ക് തിരിച്ചത്.
വർഷത്തിൽ ഒരിക്കൽ വരുന്ന മാവേലിയല്ലെ നമ്മൾ കേരളീയർ തന്നെ അദ്ധേഹത്തെ നിറുത്തിപ്പൊരിക്കുകയാണ് പിന്നെ വാമനനേക്കൂടി വിളിച്ച് പാവം മാവേലിയുടെ സ്വസ്ഥത കളയണോ??
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
ഓണാശംസകൾ.

സ്മിത: കാലചക്രം ഇനിയും ഉരുണ്ടുപോകുമ്പോൾ കോരനും മക്കളും വരെ ഓണത്തിനു ചിക്കൻ ബ്രോസ്റ്റഡും മോഡേൺ ബ്രഡും കഴിക്കേണ്ട അവസ്ഥ വരും.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
ഓണാശംസകൾ

കാന്താരിക്കുട്ടി: സത്യമല്ലെ കാന്താരിക്കുട്ടി ? പഴയ ഓണത്തിന്റെ മധുരം ഇന്നു കാണാൻ കഴിയുന്നുണ്ടൊ?
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
ഓണാശംസകൾ.

നരിക്കുന്നൻ: മാവേലി ഭാഗ്യക്കുറിയെടുത്തില്ലാ എന്ന ഒരു പരാതി ഇവിടെ പലർക്കുമുണ്ട് ആണ്ടിലൊരിക്കൽ കേരളത്തിൽ (മോഡേൺ കേരളത്തിൽ) വരുന്നു എന്ന ഭാഗ്യക്കേടിൽ മനം നൊന്തിരിക്കുന്ന മാവേലിക്ക് ഭാഗ്യക്കുറി എന്നു കേൾക്കുന്നത് തന്നെ ലതാണ് .........
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
ഓണാശംസകൾ

അൽഫോൺസക്കുട്ടി: അടുത്ത വർഷം നമുക്ക് വൃത്തത്തിലുള്ള ഓണക്കളം ഒരുക്കാം കെട്ടോ ( പൂക്കൾക്കൊക്കെ എന്താ ഒരു വില)
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
ഓണാശംസകൾ

siva // ശിവ said...

എന്നാലും പഴമയുടെ പ്രൌഢിയോടെ ഓണം ആഘോഷിക്കുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്.

രസികനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ

Dewdrops said...

രസികന്റെ കഥകള്‍‍ നന്നാവുന്നുണ്ട്.
ഇനിയും എഴുതണം,പിന്നെ ഞാന്‍ ഈ രംഗത്ത് പുതിയതാണ്.എന്റെ ബ്ലോഗും ഒന്നു സന്ദര്‍ശിച്ച് നോക്കണം.

എന്ന് കുഞ്ഞിമണി.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

എന്തായാലും കലക്കി.
വെള്ളായണി

ബഷീർ said...

കെ.പി.നാണപ്പനും മാവേലിയും ലോട്ടറിയും പികെ. ജാക്ഷിയും എല്ലാം രസിപ്പിച്ചു. ചിന്തിപ്പിക്കാനും ഉതകുന്നതായി രസികാ

കുറ്റ്യാടിക്കാരന്‍|Suhair said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഓണം ബംബര്‍ തന്നെ

ഓണാശംസകള്‍

രസികന്‍ said...

ശിവാ:: ഇന്നും ഓണം തനിമയോടെ ആഘോഷിക്കുന്നവരുണ്ട് , ശിവയ്ക്കും കുടുംബത്തിനും ഓണാശംസകൾ

കുഞ്ഞിമണി: ബൂലോഗത്തിലേക്ക് സ്വാഗതം
ഓണാശംസകൾ

വിജയൻ ജി: നന്ദി താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ
ബഷീർജി : നന്ദി താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ

കുറ്റ്യാടിക്കരൻ : താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ

പ്രിയേച്ചി: നിങ്ങൾക്കും കുടുംബത്തിനും ഓണാശംസകൾ

ഗീത said...

ബഹുരസമായിട്ടുണ്ട് രസികാ പോസ്റ്റ്.

“മാവേലിത്തമ്പുരാൻ നാടുകാണാൻ വരുമ്പോൾ എടുക്കുന്ന ഏക ലോട്ടറി ... "

ഇതു വായിച്ചു ചിരിച്ചുചിരിച്ചു വയറും വേദനിക്കുന്നു...

Typist | എഴുത്തുകാരി said...

ഇപ്പഴാ എത്താന്‍ പറ്റിയതു്. ഓണം കഴിഞ്ഞുപോയി, അതുകൊ‍ണ്ട്‌ നോ ആശംസകള്‍.

അരുണ്‍ കരിമുട്ടം said...

ഓണത്തിന്‍റെയും നിശ്ചയത്തിന്‍റെയും ഒക്കെ തിരക്കിലായിരുന്നെടെ.ഓണക്കഥ കൊള്ളാം.എന്നാലും വളരെ ഇഷ്ടപ്പെട്ട ഒരു വാചകം കിട്ടി:

"നിന്റെ ഈ ചോദ്യത്തിനു നിന്നെപ്പറഞ്ഞിട്ടുകാര്യമില്ല മോളെ"

അതു കൊള്ളാം രസികാ

രസികന്‍ said...

അനൂപ് : നന്ദി
ഗീതേച്ചി: നന്ദി പിന്നെ വയറി വേദനയ്ക്കുള്ള ഗുളിക ഇ മൈലിൽ ചുരുട്ടിക്കൂട്ടി അയച്ചു തരാം
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദിയുണ്ട്

എഴുത്തുകാരി : ഇപ്പോഴെങ്കിലും വന്നൂല്ലൊ ഓണം കഴിഞ്ഞത്കൊണ്ട് ഇവിടെ നിന്നും നോ ആശംസ

അരുൺ: ഓണത്തിന്റെയും പിന്നെ എന്താ പറഞ്ഞത് ? കൊച്ചു ഗള്ളാ ഉത്തരാ സ്വയം വരത്തിലെ ഐഡിയ പയറ്റി പരാജയപ്പെട്ടപ്പോൾ ഇപ്പോ എന്ത് ഐഡിയയാ പയറ്റിയത് എന്നൊന്നു പറഞ്ഞ് തരണെ ബൂലോഗത്ത് പുര നിറഞ്ഞു നിൽക്കുന്ന പല ആൺ തരികളൂമുണ്ട്
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദിയുണ്ട്

Dewdrops said...

എന്നതാ രസികൻ ചേട്ടാ പിന്നെ ആ വഴിക്കൊന്നും കണ്ടില്ലല്ലൊ എവിടെ? വല്ലപ്പോഴും ഒന്നു എത്തി നോക്കിയേച്ച് പോണേ.......

സസ്നേഹം,
കുഞ്ഞിമണി.

മാണിക്യം said...

ഇതൊരു ഓണം ബംബര്‍ പോസ്റ്റ് തന്നെ, പൂക്കളത്തില്‍ തെളിയുന്ന പോലേ വര്‍ണശബളമായ പല ശകലങ്ങളും മനസ്സില്‍ ഉടക്കി മനസ്സിനെ കുത്തിയ ഒരു വാചകം ..., "സ്വന്തം മകനു തീറെഴുതിക്കൊടുത്ത സ്വന്തമല്ലാത്ത വീട്ടിലേക്കും വച്ചുപിടിച്ചു." പല അച്ഛന്മാരും ഇന്ന് ഈ സ്ഥിതിയിലാണു ഒരു പക്ഷേ പ്രതാപത്തോടെ വാണ മാവേലി പാതാളത്തില്‍ ആയതു പോലെ
പ്രതാപത്തോടെ പ്രൌഢിയോടെ ആ വീടിന്റെ നാഥനായിരുന്ന അച്ഛനും സ്വന്തമല്ലാത്ത വീട്ടിലേ ജീവിതം പാതാളത്തിലേതാണോ? ചിന്തിക്കേണ്ടിയിരിക്കുന്നു..പ്രായമായ മാതാപിതാക്കളെയും മുത്തശ്ശന്‍ മുത്തശ്ശിമാരേയും സ്നേഹിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും
ബഹുമാനിയ്ക്കുകയും വേണം
എന്നു ഒരു സന്ദേശം ..........

രസികാ നല്ല ഒരു പച്ച വാഴയിലയില്‍ ഉണ്ട സദ്യപോലത്തെ കഥ നന്ദി!!

നിരക്ഷരൻ said...

പലയിടത്തും ചിരിപൊട്ടി.മാവേലി പാതാളത്തിലേക്ക് വെച്ചുപിടിച്ച വഴി....:)
എന്റമ്മോ എനിക്ക് വല്ല.... :)

ഒരുപാട് വൈകിയതുകൊണ്ട് ഓണാശംസകള്‍ പറയുന്നില്ല. നന്നായി ആഘോഷിച്ച് കാണുമെന്ന് പ്രതീഷിക്കുന്നു.

രസികന്‍ said...

നന്ദി മാണിക്യം ചേച്ചി . ഇന്നു കേരളത്തിൽ ഇതൊക്കെയല്ലെ നടക്കുന്നത്
വന്നതിനും കമന്റിട്ടതിനും നന്ദി

നിരക്ഷരൻ: അങ്ങിനെ ഓണമൊക്കെ കഴിഞ്ഞു മാവേലി പാതാളത്തിലേക്കും പോയി കേരളം മലയാളികളുടെ ഭാരവും താങ്ങി വിധിയെ പഴിച്ച് ഇന്നും നിലകൊള്ളുന്നു.
വന്നതിനും കമന്റിട്ടതിനും നന്ദി

പട്ടേപ്പാടം റാംജി said...

ലോട്ടറിയും പികെ ജാക്ഷിയും എല്ലാം രസിപ്പിച്ചു.
എന്നാലും ഇപ്പോഴും പഴയ തനിമയോടെ ഓണം ആഘോഷിക്കുന്നവര്‍ ഉണ്ട്.
ഫാഗ്യക്കുറി എന്തായാലും ഒന്ന് പരീക്ഷിക്കണം.
ഓണാസംസകള്‍.

വി.എ || V.A said...

ഈ വർഷം ഓണദിവസം മുപ്പതു കോടി രൂപ ലഹരിയ്ക്ക് ഒഴുക്കി. മാവേലിയെ അതുകൂടി ഒന്നു കാണിച്ചു കൊടുക്കണേ....