Saturday, August 30, 2008

റംസാനിലെ കദീശുമ്മ




റംസാനിൽ കദീശുമ്മ ബിസിയാണ്‌. കെട്ടിയോന്‍ കുഞ്ഞിപ്പോക്കർ കിടന്നു കാറിയാൽ പോലും കദീശുമ്മക്ക്‌ ചെവികേള്‍ക്കില്ല.
" അല്ല കദീശോ റമളാനിൽ അന്റെ കാത്‌ കോർക്ക്‌ വച്ച്‌ അടക്കലാണൊ"
"ഇങ്ങളൊന്ന്‌ മിണ്ടാണ്ടിരിക്കി മന്‍ഷനെ . മനുസന്‌ ഇബടെ നിന്ന്‌ തിരിയാം സമയല്ല . അപ്പോളാ ഓരോ ബിളി . കദീശോ പോത്തിനെ കെട്ടിയോ. കദീശോ പറമ്പിൽ വീണ തേങ്ങയെടുത്തോ? അസർ ബാങ്കിന്റെ സമയം എപ്പളാ............ ഇങ്ങളെ ഓരോ ശോദ്യങ്ങള്‌"

ഇതുകേട്ട്‌ കുഞ്ഞിപ്പോക്കർ ചിരിക്കും

" ഇങ്ങള്‍ ചിരിച്ചോളീ .. റമളാന്‍ നോമ്പാ വരുന്നത്‌ .. പത്തിരിക്കുള്ള അരി പൊടിക്കണം , മുളക്‌, മല്ലി എന്നിവ പൊടിക്കണം അങ്ങനെ ഒരുപാടൊരുപാട്‌ പണികളുണ്ട്‌ ഇതൊന്നും പറഞ്ഞാൽ ഇങ്ങൾക്ക്‌ മനസ്സിലാകില്ല "

റംസാനിലെ പകലിൽ പച്ചവെള്ളം കദീശുമ്മ കൊടുക്കില്ല എന്നൊരു പരാതി പുറത്തു ചാടാതെ കുഞ്ഞിപ്പോക്കറിന്റെ ഉള്ളിൽ കിടന്നു കറങ്ങുന്നുണ്ട്‌.


മടിയന്മാരുടെ ദേശീയ നേതാവും, വിശപ്പിന്റെ അസുഖം കൊണ്ട്‌ വലയുന്നവനുമായ കുഞ്ഞിപ്പോക്കർക്ക്‌ റംസാന്‍ മാസം കമന്റ്കിട്ടാത്ത പോസ്റ്റ്‌ പോലെയാണ്‌.

കുഞ്ഞിപ്പോക്കർ തന്റെ ചെറുപ്പകാലത്തിലേക്ക്‌ ഇരുന്നയിരുപ്പിൽ ഒറ്റ ഊളിയിടൽ വെച്ചുകൊടുത്തു.
പഴയ പള്ളിയിലെ കടഞ്ഞെടുത്ത ചിത്രപ്പണികള്‍ നിറഞ്ഞ തൂണുകളും, വുളു ചെയ്യാൻ ( ശുദ്ധിവരുത്താൻ) പണിയിച്ച ചെറിയ കുളവും അതിൽ കളിച്ചു നടക്കുന്ന മീനുകളും എല്ലാം കുഞ്ഞിപ്പോക്കറിന്റെ മനസ്സിൽ ഓടിയെത്തി.

അന്നു പതിനൊന്നു വയസ്സു പ്രായമുള്ള കുഞ്ഞിപ്പോക്കർ ഒന്നിടവിട്ട്‌ നോമ്പ്‌ നോൽക്കുമായിരുന്നു. അന്നത്തെ ഏക ആശ്രയം പള്ളിയിലെ പായൽ നിറഞ്ഞ കുളത്തിലെ വെള്ളമായിരുന്നു. മുഖം കഴുകുകയാണെന്ന വ്യാജേന ചുറ്റുപാടും വീക്ഷിച്ച്‌ മതിവരുവോളം വെള്ളവും കോരിക്കുടിച്ച്‌ പണ്ട്‌ കവി പാടിയപോലെ." എന്ത്‌ മതിരമെന്നോതുവാന്‍ മോകം..."
എന്നൊരു പാട്ടും പാടി ഒറ്റ നടത്തമുണ്ട്‌ ഇന്നു കഴിഞ്ഞപോലെ എല്ലാം കുഞ്ഞിപ്പോക്കർ ഓർക്കുന്നു.


ദിനങ്ങള്‍ വീണ്ടും കൊഴിഞ്ഞുകൊണ്ടിരുന്നു റംസാന്‍ മാസപ്പിറവി കണ്ടതായി ആകാശവാണിയിലെ തല തെറിച്ചവന്‍ പറഞ്ഞപ്പോള്‍ തലയും കുത്തി വീണത്‌ കുഞ്ഞിപ്പോക്കറിന്റെ മനസ്സിലെ ഉച്ചയൂണിന്റെ പായസത്തിന്റെ മധുരമായിരുന്നു.

കദീശുമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലാണ്‌. റംസാനിൽ പുലർച്ചെ ബാംങ്കു കൊടുക്കുന്നതിനു മുന്‍പ്‌ കഴിക്കാനുള്ള വകകള്‍ തയ്യാറാക്കണം. നോമ്പ്‌ തുറക്കാനുള്ള പലഹാരങ്ങള്‍ ഉണ്ടാക്കണം.
പാത്തുമ്മയുടെ റംസാനിലെ ഒരു ദിവസം ഇങ്ങനെ പോകുന്നു.

രാത്രി രണ്ടുമണിക്കു തുടങ്ങും പുലർച്ചക്കുള്ള ഫുഡിനു , കുത്തരിയുടെയും മോട്ടാ അരിയുടെയും ചോർ , ഉപ്പേരി , പപ്പടം , ചപ്പാത്തി പുതിയാപ്പിളമാർ വരുന്ന ദിവസത്തിലാണെങ്കിൽ മൂത്തമോളുടെ പുതിയാപ്ലക്കു നെയ്ച്ചോർ, രണ്ടാമത്തെ മകളുടേതിനു ബിരിയാനി ( നാടന്‍ കോഴി മസ്റ്റ്‌ ). പിന്നെയുള്ള മകളുടെ ഹസ്സിനു കോഴിമുട്ട ഒലത്തിയതില്ലാ എങ്കിൽ തൊണ്ടയിൽ ക്കിടന്നു ചോറു പണി മുടക്കും പോലും ( ഭാര്യ വീട്ടിൽ നിന്നു മാത്രം). പിന്നീയു മുണ്ട്‌ വിഭവങ്ങള്‍.
ഒടുക്കത്തെ (ഇളയ) മകളുടെ കെട്ടിയോനു മീങ്കറി പറ്റില്ല. ആട്ടിറച്ചിയും കട്ടന്‍ ചായയുമില്ലാ എങ്കിൽ പൊളിയുന്നത്‌ സ്വന്തം ഇളയ മകളുടെ പുറം .
അപ്പോള്‍ ഇട്ട അച്ചാറില്ലെങ്കിൽ ഒറ്റമോന്‍ ജബ്ബാറിനു ചോറു വേണ്ട ( എറിഞ്ഞുടക്കാന്‍ വല്ല മൺകലവും കിട്ടിയാൽ മതി).
അങ്ങിനെ പലഹാരങ്ങളായ പലഹാരങ്ങളെല്ലാം കദീശുമ്മ ഒറ്റയ്ക്കിരുന്നു ഉണ്ടാക്കും.
സഹായത്തിനു മക്കളെ വിളിച്ചാൽ കെട്ടിയവന്റെ വീട്ടിൽനിന്നും സ്വന്തം വീട്ടിൽ വരുന്നത്‌ കുറച്ചു വിശ്രമിക്കാനാ എന്നായിരിക്കും മറുപടി. കൂട്ടത്തിൽ ഇതുംകൂടി പറയും."ഈ ഉമ്മക്ക്‌ എന്നാ പടച്ചോനെ മനുസ്യന്റെ കഷ്ടപ്പാടു മനസ്സിലാകുക?" ( ശരിയാണ്‌ അറയിലെ സ്പ്രിംഗ്‌ ആക്ഷനുള്ള കട്ടിലിൽ വെട്ടിയിട്ട വാഴപോലെ കിടന്നുറങ്ങാനും ഉണ്ടേ കുറച്ചു കഷ്ടപ്പാട്‌)
എല്ലാം കേട്ടിട്ടും ചുണ്ടിൽ വിരിഞ്ഞ ചിരി വിടാതെ കദീശ തന്റെ കുക്കിംഗ്‌ തുടരും.
പുലർച്ച ഭക്ഷണ ശേഷം എല്ലാവരും ഏമ്പക്കം വിട്ടുറങ്ങുമ്പോള്‍ അടുക്കളയിലെ പാത്രങ്ങള്‍ കഴുകി വെക്കുന്ന തിരക്കിലായിരിക്കും നമ്മുടെ കദീശ.
പാത്രം മോറൽ യജ്ഞം കഴിയുമ്പോള്‍ മണി ക്ലോക്കിൽ മണി എട്ടടിക്കും.
വിശാലമായ മുറ്റമടി , വീട്‌ അടിച്ചു തുടക്കൽ, പല്ലു തേപ്പ്‌ , അലക്കൽ ( വിത്ത്‌ മക്കളുടെ പുതിയാപ്ലമാരുടെ കോണകം), കുളി എല്ലാം കഴിയുമ്പോള്‍ മണി ഉച്ചകഴിഞ്ഞു രണ്ട്‌.
പിന്നീട്‌ നോമ്പു തുറക്കാനുള്ള വിഭവങ്ങള്‍ ഒരുക്കുന്ന പണിയായി.

പഴമ്പൊരി , പത്തിരി , പൂരി, കോഴിക്കറി ( നാടൻ) , മട്ടൻ കറി , മട്ടൻ സൂപ്പ്‌, ചപ്പാത്തി, പായസം , കഞ്ഞി , കപ്പ പുഴുങ്ങിയത്‌, മീൻ വറുത്തത്‌, ഇറച്ചി പണ്ടാരമടക്കിയത്‌, പതിനാറടിയന്തിരം കഴിച്ച അവിലോസുണ്ട ..... ഇങ്ങനെ അറബിക്കടലും കടന്നു പോകുന്നു പട്ടിക.
നോമ്പു തുറകഴിഞ്ഞു രാത്രി ഭക്ഷണമായ ജീരകക്കഞ്ഞി, പത്തിരി , മുട്ട മറിച്ചത്‌ തിരിച്ചത്‌ ഉരുട്ടിയത്‌, തുടങ്ങി പതിനാറുവക ഉണ്ടാക്കണം , ഇതെല്ലാം കഴിഞ്ഞു എല്ലാവരുടെ തുരു വയറുകളും നിറപ്പിച്ച്‌ പാത്രവും മോറി ക്ലോക്കിൽ നോക്കുമ്പോള്‍. സമയന്‍ നമ്മുടെ രാത്രി രണ്ടുമണി.

വീണ്ടും പുലർച്ചച്ചോറിനുള്ള ഫുഡ്‌ മേക്കിംഗ്‌........ഇതിനിടയിൽ ( മറ്റുള്ളവരെ തീറ്റിക്കാനുള്ള പരിശ്രമത്തിനിടയിൽ എന്നു സാരം) വിശ്രമിക്കാൻ കദീശുമ്മ മറന്നുപോയി എന്നത്‌ പ്രപഞ്ച സത്യങ്ങളിൽ ഒന്ന്‌.


കദീശുമ്മയിലേക്കു നമുക്കു മടങ്ങി വരാം അതിനുമുൻപ്‌ കുഞ്ഞിപ്പോക്കർ എന്തു ചെയ്യുന്നു എന്നൊന്ന്‌ എത്തിനോക്കണമല്ലൊ.
നോമ്പിന്റെ ദിവസം നട്ടുച്ചസമയത്ത്‌ തലേ ദിവസം രാത്രി കഴിച്ച കോഴിക്കറിയും , നെയ്ച്ചോറുമെല്ലാം കുഞ്ഞിപ്പോക്കറിന്റെ മുൻപിൽ വന്നു ഭരത നാട്യം കളിക്കാൻ തുടങ്ങി.
പള്ളിയിൽ പോകാൻ നീട്ടിയകാലുകൾ മറ്റേതോ ദിക്കിനെ ലക്ഷ്യമാക്കി കുഞ്ഞിപ്പോക്കറിനെയും വഹിച്ചു നടന്നു.
അവസാനം "ഹോട്ടൽ കല്ലു വെട്ടുകുഴി" ബ്രാക്കറ്റിൽ ( റംസാൻ സ്പെഷൽ ) എന്നെഴുതിയ ബോർഡിനു മുൻപിലെത്തിയ കുഞ്ഞിപ്പോക്കറിന്റെ കാലുകള്‍ നാണിച്ചു നിന്നു.


അരയിൽ കെട്ടിയ തോർത്തെടുത്ത്‌ തലവഴി മൂടി കല്ലു വെട്ടു കുഴിയിൽ പുറത്തു നിന്നും കാണാതിരിക്കാൻ ഫുള്‍ സെറ്റപ്പിൽ മറച്ചുണ്ടാക്കിയ ഭോജന ശാലയുടെ പടവുകളിറങ്ങി.
അവിടെ ഒരു മൂലക്കിരുന്നു. മങ്ങിയ വെളിച്ചത്തിൽ പല ഇരുണ്ട മുഖങ്ങളും വെട്ടി വിഴുങ്ങുന്ന കഴ്ചകണ്ട്‌ കുഞ്ഞിപ്പോക്കർ ഒന്നുകൂടി സൂക്ഷിച്ചുനോക്കി.
നോമ്പിന്റെ മഹത്വം വിളമ്പുന്ന നാട്ടിലെ പല മാന്യന്മാരും വെട്ടി വലിച്ചു വിഴുങ്ങുന്നു.
കുഞ്ഞിപ്പോക്കറിനു സമാധാനം സംതൃപ്തി .. കാരണം നാലുപേരറിഞ്ഞാൽ കൂട്ടിനു ഒരു വൻ പട തന്നെയുണ്ടല്ലോ.
അങ്ങിനെ നാരായണന്റെ കല്ലുവെട്ട്കുഴിയിൽ നിന്നും കഴിച്ച പച്ചരിച്ചോറും സാമ്പാറും , ഹലുവയും ഒരു ഏമ്പക്കമാക്കി പുറത്തുവിട്ട്‌ കുഞ്ഞിപ്പോക്കർ തലവഴി മുണ്ടിടാതെ ഞെളിഞ്ഞു നടന്നു.
വീട്ടിൽ ചെന്ന്‌ കുഞ്ഞിപ്പോക്കർ ക്ഷീണമഭിനയിച്ച്‌ ഒറ്റക്കിടത്തം. കദീശുമ്മ വന്നുനോക്കുമ്പോള്‍ കണവനു ബോധം നഹി.
വിശപ്പിന്റെ അസുഖം കൂടിയിട്ടുണ്ടാവും എന്നു കരുതിയ കദീശുമ്മ വീട്ടിലെ ആരുടെയും കണ്ണിൽ പെടാതെ പൊടിയരിക്കഞ്ഞി തന്റെ കണവനു കൊണ്ടുക്കൊടുത്തു.
" വേണ്ട കദീശൂ നോറ്റ നോമ്പ്‌ മുറിക്കാൻ പാടില്ല . വിശപ്പ്‌ എങ്ങിനെയെങ്കിലും ഞാൻ സഹിച്ചുകൊള്ളാം" സാഹിത്യത്തിൽ ഇത്രയും പറഞ്ഞ്‌ കുഞ്ഞിപ്പോക്കർ രണ്ടു ശ്വാസം ആഞ്ഞുവിട്ടു.


നോമ്പു നോൽക്കാൻ മടിയുണ്ടായിരുന്ന തന്റെ സ്വന്തം പുതിയാപ്ലയിൽ വന്ന മാറ്റം കദീശയിൽ പുളകിത കഞ്ചുക കുഞ്ചക പുഞ്ചപ്പാടമുണ്ടാക്കി ( ഇതിന്റെ അർത്ഥം മാത്രം ചോദിക്കരുത്‌).
കുഞ്ഞിപ്പോക്കരിൽ വീണ്ടും ഒരു ഏമ്പക്കവുംകൂടി വരുത്തി.


പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിൽ കദീശുമ്മ നമസ്കരിക്കാൻ മറന്നുപോയിരുന്നു. വിശുദ്ധ ഖുറാൻ തൊട്ടു നോക്കാൻ പോലും സമയമുണ്ടായിരുന്നില്ല. പക്ഷേ തീറ്റ മത്സരം നടത്താനല്ല റംസാനിലെ വ്രതം എന്നത്‌ കദീശക്കറിയില്ലായിരുന്നു.


പകൽ ഭക്ഷണം വെടിയുകയും രാത്രിയിൽ ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുകയും , അനാവശ്യ സംസാരങ്ങള്‍ , പ്രവർത്തികള്‍ , എന്നിവ ഒഴിവാക്കുകയും , ആരാധനകളിൽ മുഴുകുകയും ചെയ്താൽ മാത്രമെ റംസാനിലെ നോമ്പ്‌ പൂർണ്ണമാവുകയുള്ളൂ എന്നറിയാത്ത എത്രയെത്ര കദീശമാർ, കുഞ്ഞിപ്പോക്കറുകള്‍ നമ്മുടെ നാട്ടിലുണ്ട്‌. നോമ്പു തുറക്കുമ്പോള്‍ വിഴുങ്ങുന്നതിൽ അളവു കുറയാതിരിക്കാൻ വേണ്ടിയല്ലെ അറിയാവുന്ന പലരും കദീശമാരെ പറഞ്ഞു മനസ്സിലാക്കാൻ മടിക്കുന്നത്‌?
വാൽക്കഷണം: എല്ലാവരും ഇങ്ങനെയാണ്‌ എന്നു ഞാൻ ഒരിക്കലും പറയുന്നില്ല പക്ഷെ ഇങ്ങനെയുള്ള ചിലരെ കണ്ടില്ലെന്നു നടിക്കാനും കഴിയുന്നില്ല. കുട്ടികളെ ചെറു പ്രായത്തിൽ തന്നെ അവർക്കു കഴിയുന്ന രീതിയിൽ നോമ്പനുഷ്ടിക്കാൻ ( തുടക്കത്തിൽ പകുതി ദിവസം ഇങ്ങനെ കഴിയുന്ന രീതിയിൽ) പരിശീലിപ്പിച്ചാൽ മുതിർന്നാൽ അവർക്കതൊരു ഭാരമാവില്ല.
ഏവർക്കും റംസാൻ ആശംസകള്‍

Thursday, August 21, 2008

സമയം തെറ്റിയ മാവേലി...

"മാവേലി വന്നോയ്‌ ...... മാവേലി വന്നേ...."
ഈ ശബ്ദം ആ ദിവസത്തെ മണ്ടങ്കരയുടെ അലാറമായിമാറി.
ചൂടു സഹിക്കവയ്യാതെ പുതപ്പിട്ടു തലവഴി മൂടിക്കിടക്കുന്ന ലോട്ടറിക്കുട്ടപ്പനടക്കം സകല ചൂടന്മാരും കണ്ണും തിരുമ്മി എഴുന്നേറ്റു. വയസ്സു തൊണ്ണൂറ്റൊന്‍പതു കഴിഞ്ഞിട്ടും ദാ ഇന്ന്‌ അല്ലേല്‍ നാളെ എന്നു പറഞ്ഞ്‌ മക്കളെയും കൊച്ചുമക്കളെയും കൊതിപ്പിച്ച്‌ കഴിയുന്ന നാണുനായര്‍ തന്റെ തൊണ്ടയിലെ മൂലക്കു നിന്നും പൊക്കിയെടുത്തു കൊണ്ടുവന്ന ശബ്ദമുയര്‍ത്തിച്ചോദിച്ചു. " ആരാണ്ടാ.. മാവേന്നു വന്നത്‌? "
മുത്തച്ഛന്‍ ചാകുമ്പോള്‍ കാതിലെ സ്വര്‍ണ്ണക്കടുക്കന്‍ എടുക്കുക ( മറ്റു മക്കള്‍ കൊച്ചുമക്കള്‍ തുടങ്ങിയ വകകള്‍ കൈക്കലാക്കുന്നതിനു മുന്‍പ്‌) എന്ന കര്‍മ്മം ചെയ്യാന്‍ അങ്ങേരുടെ കോളാമ്പിക്കു കാവല്‍ നില്‍ക്കുന്ന കൊച്ചുമകള്‍ മണ്ഡോദരി ഉച്ചഭാഷിണി നഹി ആയതു കൊണ്ട്‌ കിട്ടാവുന്നത്ര വോള്യത്തില്‍ പറഞ്ഞു
" മാവേന്നു വന്നതല്ലപ്പൂപ്പാ മാവേലി വന്നൂ ന്നാ..."
" എബടെ മാവേലി .. "
" എന്തിനാ അപ്പൂപ്പാ..."
"മരിക്കുന്നതിനു മുന്‍പ്‌ ഒള്ള ഭൂമി ഭാഗിച്ചു കൊടുത്ത ആ തിരു മോന്തയൊന്നു കാണാനാ.. മരമണ്ടന്‍.."
" അങ്ങിനെയൊന്നും പറയരുതപ്പൂപ്പാ..."
" നീ മിണ്ടാതിരിയെടി മണ്ടോതരീ ഞാന്‍ എന്റെ ഒള്ളതു മുഴുവന്‍ ഭാഗിച്ചിരുന്നെങ്കില്‍ ഇപ്പോ നിന്റെയൊക്കെ തിരുമോന്തായം എനിക്കു കാണാന്‍ കഴിയുമായിരുന്നോ...."
മണ്ടോദരിക്കു കാര്യം മനസ്സിലായിട്ടും എനിക്കൊന്നുമറിയില്ലേ ഞാനീ നാട്ടുകാരിയേയല്ലേ എന്ന ഭാവത്തില്‍ താടിക്കു കയ്യും കൊടുത്ത്‌ ഒറ്റയിരിപ്പ്‌.
നാണുനായര്‍ കിടന്നകിടപ്പില്‍ കടുക്കന്‍ തപ്പിനോക്കി യഥാസ്ഥാനത്തുണ്ടെന്നുറപ്പു വരുത്തിയ ശേഷം പതുക്കെ എഴുന്നേറ്റു.
കൊച്ചുമകള്‍ തന്റെ താടിക്കു കൊടുത്ത താങ്ങെടുത്ത്‌ അപ്പൂപ്പന്റെ കൈക്കു കൊടുത്ത്‌ അങ്ങേരെ കുത്തി നിര്‍ത്തി.
" എനിക്കു മാവേലിയെ കാണണം.........."അപ്പൂപ്പന്‍ കൊച്ചുമകളുടെ മുന്‍പില്‍ കൊച്ചു കുട്ടിയായി ചിണുങ്ങി.
അവരവിടെ അങ്ങിനെ ചിണുങ്ങി നില്‍ക്കട്ടെ നമുക്ക്‌ മണ്ടങ്കരയുടെ മറ്റു ഭാഗങ്ങളിലും ഒന്നു നോക്കാം.
അവറാന്റെ സ്വന്തം പാത്തുമ്മ എന്ന പാത്തുവും കേട്ടു മാവേലി വന്ന വാര്‍ത്ത.
കണവന്‍ ചന്തയില്‍ പോയ നേരം നോക്കി ഓണത്തിനു മുന്‍പുതന്നെ സമയം തെറ്റി വന്ന മാവേലിയെ ഒരു നോക്കു കാണാന്‍ പാത്തുവും ഇറങ്ങിപ്പുറപ്പെട്ടു.
നാട്ടിലെ പുത്തി ജീവികള്‍ ചര്‍ച്ച തുടങ്ങി, സ്ഥലം സുലൈമാന്റെ ചായക്കട
എന്തിനായിരിക്കും മാവേലി നേരത്തെ വന്നത്‌? ഇനി പാതാളത്തില്‍ വല്ല രാഷ്ട്രീയക്കാരും കടന്നു ചെന്നോ? അതോ മൂന്നാറിലെ മണ്ണുമാന്തി കം കെട്ടിടം പൊളിക്കല്‍ യന്ത്രം പാതാളത്തിലുമെത്തിയൊ? !!!
ആണ്ടിലൊരിക്കല്‍ സ്വസ്ഥത കളഞ്ഞുകുളിക്കാമെന്നു വല്ല നേര്‍ച്ചയുള്ളതുകൊണ്ടായിരിക്കും കേരളത്തില്‍ വരുന്നത്‌.
" ന്നാലും മാബേലീന ഞമ്മള്‌ ഇത്‌ ബരെ കണ്ടിട്ടില്ലാ ... ഒന്ന് കണ്ട്ട്ട്‌ തന്നെ കാര്യം ... "
ഹാജ്യാര്‍ വായിലെ മുറുക്കാന്‍ പകുതി ഇറക്കിക്കൊണ്ട്‌ ഇത്രയും പറഞ്ഞു നിര്‍ത്തി ബാക്കി മുറുക്കാന്‍ ബഞ്ചിലിരുന്ന അയമുവിന്റെ തലക്കു മുകളിലൂടെ റോഡിലേക്ക്‌ പറപ്പിച്ചുകൊണ്ട്‌ തുടർന്നു.
" മാബേലി പീടികേല്‌ ( മാവേലിസ്റ്റോര്‍ എന്നു മലയാളം ) ഞമ്മള്‌ പോകാന്‍ തൊടങ്ങിയ അന്ന് കല്‍ബിലു ബന്ന ആശയാണു മക്കളെ അയിന്റെ മൊതലാളിനെ കാണണം എന്നത്‌"
ഇതു കേട്ട നാട്ടിലെ പരിഷ്കാരി മമ്മൂഞ്ഞ്‌ ഹാജ്യാര്‍ക്ക്‌ മാവേലിയെ പറ്റി വിവരിച്ചു കൊടുത്തു.
" മിസ്റ്റര്‍ ഹജിയാര്‍, ഈ മാവേലി മാവേലിയെന്നാല്‍ മാവേലി സ്റ്റോറിന്റെ ഉടമയല്ല മറിച്ച്‌ നല്ലൊരു മനസ്സിന്റെ ഉടമയാണു.. അതുകൊണ്ടാണല്ലൊ ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ചെളിപിടിച്ച കാലുകൊണ്ട്‌ ചവിട്ടിപ്പുറത്താക്കിക്കുന്നതിലും നല്ലതു തന്റെ വൃത്തിയുള്ള കാലുകൊണ്ട്‌ ചവിട്ടുന്നതാണെന്നു മനസ്സിലാക്കിയ സാക്ഷാല്‍ വാമനന്‍ മനസ്സിന്റെ വിതുമ്പലടക്കി ആ കര്‍മ്മം നിര്‍വ്വഹിച്ചത്‌"
സാഹിത്യം പറഞ്ഞു നിര്‍ത്തിയ മമ്മൂഞ്ഞിന്റെ വിവരത്തിന്റെ മുന്‍പില്‍ എല്ലാവരും തല നാലു പ്രാവശ്യം കുനിച്ചു കാണിച്ചു!
" മാവേലിന ഞമ്മക്കു ഇങ്ങോട്ട്‌ കൊണ്ട്‌ ബരണം ..."
ചായക്കടക്കാരന്‍ സുലൈമാന്‍ തന്റെ തീർത്തും ന്യായമായ ആവശ്യം തൊടുത്തു വിട്ടു
ഏഷണി കേശവന്‍ പിള്ളയാണു സുലൈമാന്റെ മാവേലി സല്‍കാരത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്‌.
" സുലൈമാന്റെ പീടികയിലെ ഒണക്കപ്പുട്ട്‌ കൊടുത്തു മാവേലിയുടെ കയ്യില്‍ നിന്നും കാശടിച്ചു മാറ്റാനുള്ള പരിപാടിയാണു അതുകൊണ്ട്‌ അതു മാത്രം നടക്കില്ല ."
അതു ശരിയാണെന്നു ഹാജ്യര്‍, ചേക്കു,കോരപ്പന്‍, ദാസപ്പന്‍, മോനപ്പന്‍, മോനായി, ഹോനായി, മൊയ്തീന്‍, പുഷ്കരന്‍ , മമ്മൂഞ്ഞ്‌ എന്നിവരടങ്ങുന്ന നാട്ടിലെ പുത്തിജീവി സംഘം ശരിവച്ചു.
മാവേലിയുടേ ശരീരത്തില്‍ പുട്ടും കടലയും പരീക്ഷിക്കാം എന്ന സുലൈമാന്റെ ആഗ്രഹം തൽക്കാലം ഗോപിയേട്ടന്‍.
മണ്ടങ്കരയിലെ ആബാലവൃദ്ധം ജനങ്ങള്‍ മാവേലിയെ ഒരു നോക്കു കാണാന്‍ മാവേലി വന്നിറങ്ങിയ പൊന്തന്‍പാറ ലക്ഷ്യമാക്കി നടന്നു.
തൊണ്ണൂറ്റൊന്‍പതു കഴിഞ്ഞ അപ്പൂപ്പനെയും താങ്ങി കടുക്കനില്‍ നിന്നും കണ്ണെടുക്കാതെ കൊച്ചുമകള്‍ മണ്ഡോദരിയും കൂട്ടത്തിലുണ്ട്‌.
പാതുവിന്റെ കയ്യിലെ പൊതി കണ്ട്‌ ഏഷണി ദാശായണിയാണു ചോദിച്ചത്‌
"തെന്താ പാത്വോ പൊതീല്‌.."
" അത്‌ കൊറച്ച്‌ കോയി ബിരിയാനിയാ ഞമ്മളെ മാബേലിക്ക്‌ പെശലായിട്ട്‌ ഇണ്ടാക്കിയതാ.."
" മാവേലി ബിരിയാനി കയിക്കുമൊ? " ഏഷണിക്കു സംശയം കൂടി വന്നു
" കയിക്കേം പുളിക്കേം ഒന്നും ഇല്ലാ നല്ല പസ്റ്റ്‌ ബിരിയാനിയാ.."
അങ്ങിനെ നാട്ടുകാരായ നാട്ടുകാര്‍ നടന്നു.
പൊന്തന്‍പാറയുടെ മുകളില്‍ പെട്ടന്നു കുട്ടപ്പന്‍ കെട്ടിയുണ്ടാക്കിയ വള്ളിക്കുടിലില്‍ വിശ്രമിക്കുന്ന മാവേലിയെ ദൂരെ നിന്നും കാണാമായിരുന്നു.
മാവേലിക്കു പ്രസംഗിക്കാനുള്ള മൈക്ക്‌ സെറ്റൊരുക്കിയത്‌ നമ്മുടെ പുഷ്കരന്‍..
അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നത്‌ സൗണ്ടെഞ്ചിനീയര്‍ കം ബ്രോക്കര്‍ അയമുവിന്റെ തൊണ്ടയിലെ കാറല്‍.
" മാന്യ മഗാ ജനങ്ങളേ ഞമ്മളെ നാടിനെ പൊളകം കൊള്ളിക്കാന്‍ ഇതാ ബല്ല്യ പാതാള കുയിയില്‍ നിന്നും ഇബടെയെത്തിയ മാബേലിയെ സാകതം ചെയ്യുന്നു . അദ്ധേഹം ആരാണെന്ന് ഞമ്മള്‍ക്കെല്ലാര്‍ക്കുമറിയാം. എല്ലാരെ മുറ്റത്തും വട്ടത്തില്‍ പൂക്കള്‍ ഇടുന്നത്‌ കാണാന്‍ പാതാളത്തു നിന്നും ഓട്ടോ പിടിച്ചുവന്ന അദ്ധേഹത്തെ പ്രസംഗത്തിനായി ശണിക്കുന്നു "
ഇത്രയും പറഞ്ഞ സൗണ്ടെഞ്ചിനിയര്‍ കിതച്ചുകൊണ്ട്‌ മൈക്‌ മാവേലിക്കു കൈമാറി.
പൊന്തന്‍പാറക്കു താഴെ തിങ്ങിനിറഞ്ഞ ജനത്തെ നിയന്ത്രിക്കാന്‍ പൊലീസിന്റെ വന്‍ പടതന്നെ എത്തിയിരുന്നു. മുഷിഞ്ഞ കാക്കികളിലെ നക്ഷത്രത്തിളക്കം കണ്ട്‌ മണ്ടങ്കരയിലെ കാക്കകള്‍ ഉറക്കെ പാടി.
നമ്മുടെ മാവേലി ജനസമൂഹത്തിന്റെ നേരെ കൈകൂപ്പി എയര്‍ ഇന്ത്യയുടെ ചിഹ്നം പോലെ വളഞ്ഞുകുത്തി നിന്നു.
പുഷ്കരന്‍ മൈക്കിന്റെ പൊസിഷന്‍ മാവേലിയുടെ തിരുവായ്ക്കു നേരെ തിരിച്ചുവെച്ചു.
കിരീടമില്ലാത്ത മാവേലിയെ നോക്കി നാട്ടിലെ കുരുത്തംകെട്ടവന്‍ വിളിച്ചു ചോദിച്ചു.
" മാവേല്യേയ്‌ തലേല്‌ വെക്കണ കൊടച്ചക്രം എബടെ?"
ശരിയാണെന്നു മാവേലിക്കും അറിയാം തലയില്‍ കിരീടമില്ല.
എനി പാതാളത്തില്‍ നിന്നും വരുന്ന വഴി വല്ല പുറമ്പോക്കിലും ഒടക്കി നഷ്ടപ്പെട്ടതാണൊ? എനിക്കും സംശയമായി.
അതിനു മറുപടിയെന്നോണം ആകാശത്തിലേക്കുയര്‍ത്തിയ മാവേലിയുടെ കൈയ്യില്‍ കിടന്നു കിരീടം ലങ്കി മറഞ്ഞു ( തിളങ്ങി എന്നു സാരം) .
നാട്ടുകാരും ഞാനും അന്തം വിട്ടു കുന്തത്തിനു പോയവനെപ്പോലെ നിന്നുപോയി.
കിരീടം തലയിലമർത്തിയ മഹാബലി പറഞ്ഞു "പ്രിയപ്പെട്ട നമ്മുടെ പ്രജകളെ. നിങ്ങള്‍ നമുക്കു തന്ന സ്നേഹം അതൊന്നുമാത്രം കൊതിച്ചതുകൊണ്ടാണു ഇത്തവണ അത്തം തുടങ്ങുന്നതിനു മുന്‍പുതന്നെ നാം എഴുന്നള്ളിയത്‌"
നാട്ടിലെ ചൊറിയന്മാര്‍ ആവേശം മൂത്ത്‌ കയ്യടിച്ചു.മാവേലി പ്രസംഗം തുടര്‍ന്നു.
" മക്കളെ നാളെ രാത്രി എല്ലാവരും ഇവിടെ വരണം ഇന്നു നമുക്കു യാത്രാ ക്ഷീണമുള്ളതുകൊണ്ട്‌ പ്രസംഗിക്കാന്‍ കഴിയുന്നില്ല നാളെ രാത്രി നിലാവെളിച്ചത്തില്‍ നമ്മുടെ പ്രഭാഷണമുണ്ടായിരിക്കും .... അതുകൊണ്ട്‌ ഇപ്പോള്‍ നാം പള്ളിയുറക്കത്തിനു പോവുകയാണ്‌"
മാവേലി പ്രസംഗം നിറുത്തി.
ഓരോരുത്തരായി വീട്ടിലേക്കു മടങ്ങി
മാവേലിക്കു ബിരിയാനി കൊടുക്കാന്‍ പോയപ്പോള്‍ തടഞ്ഞുവെച്ച പൊലീസുകാരന്റെ അപ്പന്റപ്പൂപ്പനെ മനസ്സില്‍ തെറി വിളിച്ചുകൊണ്ട്‌ പാത്തുമ്മയും വീട്ടിലേക്കു നടന്നു.
സമയം കൈകൊട്ടിക്കളിയും കളിച്ച്‌ ഇഴഞ്ഞുനീങ്ങി.
പിറ്റേദിവസം രാത്രി മാവേലിയുടെ പ്രസംഗത്തിനു പോവാനുള്ള കാര്യമോര്‍ത്തിട്ട്‌ മണ്ടങ്കരനിവാസികള്‍ക്കുറക്കം വന്നില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കംവരാതിരുന്ന പോക്കിരി മാത്തുക്കുട്ടി സമയത്തിന്റെ വേകത കൂട്ടാന്‍ ഒരു ഹര്‍ത്താല്‍ നടത്തിയാലോ എന്നുവരെ ചിന്തിച്ചുപോയി.
ഒരുവിധം നേരം വെളുത്തുകിട്ടി. സമയം വീണ്ടും ഇഴഞ്ഞു വൈകുന്നേരമായപ്പോഴേക്കും പൊന്തന്‍പാറയ്ക്കു ചുറ്റും ജനസാഗരം ഇളകി മറിഞ്ഞു.
നാട്ടിലെ പോലീസുകാര്‍ , ബോംബുസ്ക്വാഡുകള്‍, കരിമ്പൂച്ചകള്‍ ,നേതാക്കള്‍ സകല കുണ്ടാമണ്ടികളും നിറഞ്ഞു നിന്നു .
കൃത്യം ചന്ദ്രന്‍ പൊന്തന്‍പാറയുടെ മുകളില്‍ ചിരിച്ചുനിന്നപ്പോള്‍ മാവേലി പുഷ്കരനില്‍ നിന്നും മൈക്‌ ഏറ്റുവാങ്ങി.
ജനങ്ങള്‍ തിരു മൊഴികള്‍ക്കായി കാതുകൂര്‍പ്പിച്ചു.
തന്റെ കുടവയറില്‍ തടവിക്കൊണ്ട്‌ മാവേലി പ്രജകളെ അഭിസംബോധന ചെയ്തു.
ഇന്ന് കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍, കൊള്ള,കൊല, ജാതി , മത വര്‍ഗ്ഗ വിവേചനം, വര്‍ഗ്ഗീയ കലാപങ്ങള്‍ , കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍, അമ്മയെയും , മക്കളെയും , പെങ്ങന്മാരെയും തിരിച്ചറിയാത്തവര്‍ ഇത്യാദി സകല കുണ്ടാമണ്ടികള്‍ക്കെതിരെയും മാവേലി ശക്തമായി പ്രതികരിച്ചു.
ജനങ്ങളുടെ മനസ്സില്‍ മാവേലി ഭരിച്ച നാളുകള്‍ നിറഞ്ഞു നിന്നു, രാഷ്ട്രീയ നേതാക്കള്‍ അക്ഷമരായി കേട്ടുകൊണ്ടിരുന്നു.
റഹിമാനും, രാമനും, റോയിയും ഒന്നിച്ച്‌ ആര്‍ത്തു പാടി.
" മാവേലി നാടു വാണീടും കാലം...
മാനുഷരെല്ലാരുമോന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം........."
മാവേലിയെ ഇനി പാതാളത്തിലേക്കു തിരിച്ചുവിടില്ലാ എന്നു ജനങ്ങള്‍ ഉറക്കെപ്പറഞ്ഞു
പ്രസംഗിച്ചവശനായ മാവേലി സമയം പുലർച്ചക്കോഴി കൂവാനടുത്തപ്പോള്‍ ഉറക്കെപ്പറയുന്ന ജനത്തിനോടായി അപേക്ഷിച്ചു
" ഇനിയെന്നെയൊന്നുറങ്ങാനനുവദിക്കൂ"
അപ്പോള്‍ മാവേലിയുടെ മൊബൈല്‍ഫോണ്‍ വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ റിങ്ങ്ചെയ്യുന്നുണ്ടായിരുന്നു .
മാവേലി പാതാളത്തിൽ നിന്നും വന്ന ഫോണെടുത്ത്‌ ഹലോ പറഞ്ഞു.
നാട്ടുകാര്‍ പിരിഞ്ഞു പോയി.
എല്ലാവരും സസന്തോഷം കൂടണഞ്ഞു.
അപ്പോഴാണു ആ ഞെട്ടിപ്പിക്കുന്ന സത്യം അവരറിഞ്ഞത്‌.
മണ്ടങ്കരയിലെ സകല വീടുകളും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.
" മാവേലി നാടു വാണീടും കാലം.................................."
ജനങ്ങള്‍ മാവേലിയോട്‌ പരാതി പറയാന്‍ പൊന്തന്‍പാറ ലക്ഷ്യമാക്കി കുതിച്ചു.
പക്ഷെ പാറയില്‍ ഉടുതുണിയില്ലാതെ അവശനായിക്കിടക്കുന്ന മൈക്കുസെറ്റിനുടമ പുഷ്കരനെയാണു കാണാന്‍ കഴിഞ്ഞത്‌.
ജീവൻ വിട്ടുപോകാത്ത പുഷ്കരന്റെ അവശനാവില്‍ നിന്നും ആ ഞെട്ടിപ്പിക്കുന്ന സത്യം മണ്ടങ്കര നിവാസികള്‍ മനസ്സിലാക്കി.
മാവേലിയുടെ വേഷത്തില്‍ വന്നത്‌ മറ്റാരുമായിരുന്നില്ല പല വേഷങ്ങളില്‍ പല നാടുകളില്‍ കൊള്ളനടത്തുന്ന സീസണ്‍ വാസു എന്ന കൊള്ളത്തലവനായിരുന്നു.സീസണനുസരിച്ച്‌ സാമികളുടെയും, ഫക്കീറന്മാരുടെയും, പാതിരിമാരുടെയുമെല്ലാം വേഷത്തില്‍ പയറ്റി മടുത്ത അയാൾ തിരഞ്ഞെടുത്ത പുതിയ സീസണ്‍ വേഷമായിരുന്നു സമയം തെറ്റി വന്ന മാവേലിയുടേത്‌.
ജനസാഗരത്തില്‍നിന്നും ആരൊ ഉറക്കെപ്പാടി..
" കള്ളവുമില്ല ചതിയുമില്ലാ...
എള്ളോളമില്ലാ പൊളിവചനം"
വാല്‍ക്കഷണം: കേരളം ഭരിച്ച മഹാബലിത്തമ്പുരാന്‍ അങ്ങു ക്ഷമിച്ചാലും അങ്ങയുടെ കേരളം ഇന്ന് ഇങ്ങനെയൊക്കെയായിപ്പോയി കണ്ടില്ലെ അങ്ങയെപ്പോലും വിറ്റു കാശാക്കുന്നു.
-------------------------------------------------------------------------------------------------
ഓണക്കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല മറ്റൊരു കഥയുമായി അടുത്തപോസ്റ്റ്‌ ഉടന്‍ പ്രതീക്ഷിക്കുക.
സസ്നേഹം രസികന്‍

Thursday, August 14, 2008

സ്വാതന്ത്ര്യവും കോഴിക്കറിയും...


മൊട്ടത്തലയിലെ ആഴത്തിലുള്ള മുറിവ്‌ പൊത്തിപ്പിടിച്ചു നടക്കുമ്പോള്‍ വൃദ്ധന്‍ ഓര്‍ക്കുകയായിരുന്നു വര്‍ഷങ്ങള്‍ പിന്നിലോട്ട്‌.
അന്ന്‌ അയാളുടെ കുട്ടിക്കാലമാണു. വള്ളി ട്രൗസര്‍ കേരളത്തില്‍ കണ്ടു പിടിക്കുന്നതിനും മുന്‍പുള്ള കാലം. ഒറ്റമുണ്ടുടുത്ത്‌ സില്‍ക്‌ കുപ്പായവുമിട്ട്‌ ഓത്തു പള്ളിയില്‍ പോകും .
മൊല്ലാക്ക വള്ളിച്ചൂരലും ചുഴറ്റി വരുന്നത്‌ ദൂരത്തു നിന്നും കണ്ടപാതി കാണാത്തപാതി സകല വര്‍ഗ്ഗങ്ങളും ( ആണ്‍ , പെണ്‍) ശ്വാസമടക്കിപ്പിടിച്ചു കിത്താബില്‍ നോക്കിയിരിക്കും.


അയാളുടെ മനസ്സില്‍ നിന്നും വന്ന ഒരു തുള്ളി ഉമിനീര്‍ വായിലൂടെയൊലിച്ച്‌ തൊട്ടടുത്തിരിക്കുന്ന പോക്കറിന്റെ മുണ്ടില്‍ പതിച്ചു. ഇടം കണ്ണിട്ടു നോക്കിയപ്പോള്‍ ആമിനയുടെ തട്ടത്തിലെ പുള്ളികളുടെ എണ്ണം പിടിക്കുന്ന പോക്കര്‍ ഇതൊന്നുമറിഞ്ഞില്ല. "ഫാഗ്യം"
ഉമിനീരു വരാന്‍ കാരണം മമ്മദാജിയുടെ മോന്‍ അവറാനായിരുന്നു. അവന്‍ വെളുപ്പിനു ചായയുടെ കൂടെ കഴിച്ച പത്തിരിയുടെയും കോഴിക്കറിയുടെയും കാര്യം പറഞ്ഞത്‌ മനസ്സില്‍ ദഹിക്കാതെ കിടന്നു ഗ്രൂപ്പു കളിക്കുന്നു .

കഴിഞ്ഞ ബല്യ പെരുന്നാളിനു മാമയുടെ വീട്ടില്‍ നിന്നും കഴിച്ചതാണു കോഴിക്കറി. തണ്ണിമത്തനില്‍ ഈച്ചപോലെ തിങ്ങി നിറഞ്ഞ കുട്ടിപ്പട്ടാളത്തിന്റെ ഇടയില്‍ നിന്നും ഒരു കഷണം കോഴിക്കു വേണ്ടി പോരാടിയത്‌ ബ്രിട്ടീഷുകാരനോട്‌ ചെയ്തിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍നിന്നും അവര്‍ എന്നേ കെട്ടുകെട്ടിയേനെ!!


ഒരു ദിവസം ഉമ്മയോട്‌ ചോദിച്ചതാണ്‌. "ന്താണുമ്മാ ഞമ്മള്‍ കോയിക്കറി ബെക്കാത്തത്‌"

"അത്‌ അന്റെ ബാപ്പ ബന്നിട്ട്‌ ഞമ്മക്ക്‌ ബെക്കാ ട്ടോ ... പ്പം ന്റെ മോന്‍ ഈ കഞ്ഞിയും കുടിച്ച്‌ ഒറങ്ങാന്‍ നോക്ക്‌"

" ബാപ്പ എപ്പളാ ബരിക?"അതു ചോദിച്ചപ്പോള്‍ ഉമ്മയില്‍ നിന്നും ഒരു നെടുവീര്‍പ്പ്‌ വന്നത്‌ വ്യക്തമായും ഓര്‍ക്കുന്നു

" ഞമ്മളെ രാജ്യത്ത്‌ നിന്നും ഇംഗ്ലീഷ്കാരെ ഓടിച്ചിട്ട്‌ ബാപ്പ ബരും ട്ടോ..."
ബാപ്പയെ ഒരു ദിവസം ബൂട്ടിട്ട പോലീസുകാര്‍ കൊണ്ട്പോകുന്നത്‌ എന്തിനാണെന്നറിയില്ലാ എങ്കിലും നിറ കണ്ണുകളോടെ നോക്കി നിന്നിട്ടുണ്ട്‌.
ബാപ്പ വരട്ടെ എന്നിട്ടു വേണം വയറു നിറച്ച്‌ കോഴിക്കറിയും, പത്തിരിയും എല്ലാം കഴിക്കാന്‍.
ഇംഗ്ലീഷുകാരെ ഓടിച്ചാല്‍ സ്വാതന്ത്ര്യം കിട്ടും പോലും , അടുത്ത വീട്ടിലെ വേലായുധനാണു പറഞ്ഞത്‌ അവന്റെ അച്ഛന്‍ പറഞ്ഞു കേട്ടതാണുപോലും.
അവന്റെ അച്ഛനും, ബാപ്പയും എല്ലാം സ്വാതന്ത്ര്യം വാങ്ങിക്കുന്ന പണിക്കു പോയതാണു പോലും.
വേലായുധനും താനും കോഴിക്കറി വയറു നിറച്ച്‌ പത്തിരിയും കൂട്ടിക്കഴിക്കാന്‍ സ്വാതന്ത്ര്യവും കൊണ്ടു വരുന്ന അച്ഛനെയും, ബാപ്പയെയും കാത്തിരിക്കുമായിരുന്നു .
ഈ ഇംഗ്ലീഷുകാരുടെ കയ്യിലായിരിക്കും സ്വാതന്ത്ര്യം! അവരുടെ മക്കളെല്ലാം കോഴിക്കറി കഴിക്കുന്നുണ്ടാവണം. " ആ ... കയിച്ചോളീ കയിച്ചോളീ മക്കളെ ഞമ്മളെ പുളിയും പൂക്കും ..."
പാവം അവരെ ഓര്‍ത്തപ്പോള്‍ ചിരിവന്നു. വേലായുധന്റെ അച്ഛനും, എന്റെ ബാപ്പയും അവരുടെ ബാപ്പമാരെ ഓടിച്ച്‌ പിടിച്ച്‌ സ്വാതന്ത്ര്യവും വാങ്ങി വരുമ്പോള്‍ കദീശുമ്മാന്റെ വീട്ടില്‍ നിന്നും കോഴിയെയും വാങ്ങുമല്ലൊ.

സ്വാതന്ത്ര്യം കിട്ടിയാല്‍ പിന്നെ സുഖമാണു പോലും , ആരെയും പേടിക്കേണ്ടകാര്യമില്ല !!

ചോയിമാസ്റ്റര്‍ ദേവസ്യ അച്ചായനോട്‌ സ്വകാര്യം പറയുന്നത്‌ കേട്ടതാണ്‌.
അപ്പോള്‍ ഉറക്കത്തില്‍ വന്ന്‌ പേടിപ്പിക്കുന്ന ശൈത്താനും , ആല്‍ മരത്തിന്റെ ചോട്ടിലെ ജിന്നും എല്ലാം പോകുമായിരിക്കും . പേടിപ്പിക്കുന്ന സാധനങ്ങള്‍ അതെല്ലാമാണല്ലൊ.

മോന്തിക്ക്‌ നിസ്കാരം കഴിഞ്ഞാല്‍ പ്രാര്‍ത്ഥിക്കും " ന്റെ പടച്ചോനെ ഈ സാതന്ത്ര്യം വേഗം കിട്ടണേ "

കുറച്ചു കാലം കൂടി അങ്ങിനെ കഞ്ഞിയും കുടിച്ച് പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദിവസം സ്വാതന്ത്ര്യം കിട്ടീ എന്ന വാര്‍ത്ത കേട്ടു, പക്ഷെ കോഴിയേയുംകൊണ്ട്‌ ബാപ്പ മാത്രം വന്നില്ല.
ബാപ്പയെയും കാത്തിരുന്ന്‌ കാലങ്ങള്‍ വീണ്ടും കടന്നുപോയി. നാടിനും നാട്ടുകാര്‍ക്കും മാറ്റങ്ങള്‍ വന്നു. നമ്മുടെ നായകനില്‍ ജീവിക്കണമെങ്കില്‍ ബാപ്പയുടെ കോഴിയെയും പ്രതീക്ഷിച്ചിരുന്നിട്ടു കാര്യമില്ലാ എന്ന ബോധം വളര്‍ന്നു വന്നു.
പല കൂലിവേലകളും ചെയ്ത അയാള്‍ നാട്ടിലെ തേങ്ങയിടുന്ന മമ്മദിന്റെ മകള്‍ സൈനബക്ക്‌ ഒരു ജീവിതം കൊടുക്കാനും തയ്യാറായി .
സ്വാതന്ത്ര്യം കിട്ടിയ നാട്ടില്‍ സൈനബ പെറ്റു കൂട്ടിയത്‌ പത്തെണ്ണത്തിനെ. രണ്ട്‌ പെണ്ണും, എട്ട്‌ ആണും. കാരണം സൈനബക്കും അവകാശപ്പെട്ടതാണല്ലൊ സ്വാതന്ത്ര്യം.

പക്ഷെ അവര്‍ക്കെല്ലാം കോഴിക്കറി നാലുനേരം കഴിക്കാനുള്ള വക അയാള്‍ കണ്ടെത്തുമായിരുന്നു എന്നു മാത്രമല്ല തനിക്ക്‌ കിട്ടാതെ പോയ വിദ്യാഭ്യാസം മക്കള്‍ക്ക്‌ കിട്ടിക്കാന്‍ രാപ്പകല്‍ അദ്ധ്വാനിച്ച അയാള്‍ക്ക്‌ ഒരിക്കലും തളര്‍ച്ച തോന്നിയിരുന്നില്ല. കാരണം അയാള്‍ സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരനാണ്‌.
സന്തോഷം നിറഞ്ഞ നാളുകളും കൊണ്ട്‌ കാലം വീണ്ടും കറങ്ങി.

മക്കള്‍ പഠിച്ചു ഉന്നതങ്ങളിലെത്തി മാതാപിതാക്കള്‍ പടിക്കു പുറത്തായി. വൃദ്ധരായ അവരുടെ ചെയ്തികളില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും കുറവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു.
അഭിമാനം അടിയറവുവെച്ചിട്ടില്ലാത്ത അയാള്‍ ഒരു ദിവസം തന്റെ പ്രിയതമയുടെ കൈപിടിച്ച്‌ സ്വതന്ത്ര ഇന്ത്യയുടെ തെരുവിലേക്കിറങ്ങി.
പണ്ട്‌ പള്ളിക്കൂടത്തില്‍ പോകാതെ പഠിച്ചെടുത്ത ചെരിപ്പു കുത്തുന്ന പണി ഇന്ന്‌ അയാള്‍ക്കൊരനുഗ്രഹമായി.
കടത്തിണ്ണകളിള്‍ ചാക്കു മെത്തയില്‍ അവര്‍ തീര്‍ത്തും സ്വതന്ത്രരായിരുന്നു, പക്ഷെ കോര്‍പ്പറേഷന്‍ വിലക്കു കാരണം ആ സ്വാതന്ത്ര്യവും അവര്‍ക്കു നഷ്ടമായി. കടത്തിണ്ണകളില്‍ അന്തിയുറങ്ങാന്‍ പാടില്ല പോലും!! രാത്രിയില്‍ ഏതോ മുഴുസ്വാതന്ത്ര്യം കിട്ടിയ കള്ളന്‍ ഒരു സ്വര്‍ണ്ണക്കട കുത്തിത്തുറന്നതിന്റെ അനന്തര ഫലം!!
ഒടുവില്‍ റെയില്‍വേ സ്റ്റേഷനിലെ ചേരിയില്‍ അവര്‍ അഭയം കണ്ടെത്തി.

ഇലക്ഷനടുക്കുമ്പോള്‍ വോട്ടിനു വേണ്ടിയുള്ള യാചകന്മാരുടെ ശല്യം കാരണം അവിടെയും അവര്‍ക്കു സ്വാതന്ത്ര്യം നഷ്ടമായി.
ചേരികള്‍ പുറമ്പോക്കാണെന്നുള്ള സര്‍ക്കാറിന്റെ കണ്ടുപിടുത്തം അവിടെ താമസിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടമാക്കി.
ഒരു ആഗസ്റ്റ്‌ പതിനഞ്ചിനു ചേരിയോട്‌ സലാം പറഞ്ഞ്‌ പ്രിയതമയുടെ കയ്യും, ഇരുമ്പു പെട്ടിയും പിടിച്ച്‌ നടക്കുമ്പോള്‍ മനസ്സ്‌ തികച്ചും ശൂന്യമായിരുന്നു.
പക്ഷെ വിധി വീണ്ടും .............
റെയില്‍വേ ട്രാക്ക്‌ മുറിച്ചു കടക്കുമ്പോള്‍ ചീറിവന്ന ട്രയിന്‍ പ്രിയ സഖിയേയും കൊണ്ടുപോയപ്പോള്‍ നഷ്ടമായത്‌ അവളോടൊത്ത്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു.
പിന്നീട്‌ ലക്ഷ്യമില്ലാതെ നടന്ന അയാളെ നാട്ടുകാര്‍ ഭ്രാന്തനെന്നു വിളിച്ചപ്പോള്‍ സ്വന്തം പേരില്‍ അറിയപ്പെടാനുള്ള സ്വാതന്ത്ര്യവും അയാള്‍ക്ക്‌ നഷ്ടമാവുകയായിരുന്നു!!
സ്വാതന്ത്ര്യ ദിനങ്ങള്‍ പലതും കടന്നുപോയി.
ഒടുവില്‍ ഇന്ന്‌ ഈ ആഗസ്റ്റ്‌ പതിനഞ്ചിന്‌ മതിവരുവോളം കോഴിക്കറിയും കൂട്ടി പത്തിരി കഴിച്ച ഏതോ സ്വതന്ത്രന്റെ ഓമനപുത്രന്‍ കല്ലെടുത്തെറിഞ്ഞു സമ്മാനിച്ചതാണ്‌ മൊട്ടത്തലയില്‍ ആഴത്തിലുള്ള ഈ മുറിവ്‌.
മുറിവു പൊത്തി വേദന കടിച്ചമര്‍ത്തുമ്പോള്‍ അയാള്‍ കരയാതെ , പല്ലുകടിച്ചമര്‍ത്താതെ ചിന്തിക്കുകയായിരുന്നു.

കല്ലെടുത്തെറിഞ്ഞവനും സ്വാതന്ത്ര്യമുണ്ട്‌ ( ആരെയും എറിയാനുള്ള സ്വാതന്ത്ര്യം )
അന്നാദ്യമായി കോഴിക്കറിവാങ്ങാന്‍ സ്വാതന്ത്ര്യത്തിനു പോയ ബാപ്പയോട്‌ അരിശം തോന്നി
അന്ന്‌ ഉമ്മ തന്നിരുന്ന കഞ്ഞി പ്ലാവിലക്കൈലില്‍ കോരിക്കുടിക്കുമ്പോള്‍ എന്നോ വരുന്ന കോഴിക്കറിയെക്കുറിച്ചുള്ള ഓര്‍മ്മയും തൊട്ടു നുണയാനുണ്ടായിരുന്നു.

ഇന്ന്‌ എല്ലാമറിഞ്ഞു. സ്വാതന്ത്ര്യം കൊണ്ടുവന്ന കോഴിക്കറിയുടെ രുചിയടക്കം.. എല്ലാം.... മനസ്സിനു മറക്കാന്‍ കഴിയാത്ത പലതും തികട്ടിവന്നപ്പോള്‍ വിളിച്ചു പറയാന്‍ അയാളുടെ നാക്ക്‌ ചാടിപ്പുറപ്പെട്ടതാണ്‌. പക്ഷെ അയാള്‍ക്കു മാത്രം ( അയാളെപോലുള്ളവര്‍ക്കും ) സ്വാതന്ത്ര്യം ഇനിയും വിദൂരത്താണെന്ന തിരിച്ചറിവ്‌ അയാളെ മൗനിയാക്കിയിരുന്നു.
മൊട്ടത്തലയിലേറ്റുവാങ്ങിയ സ്വാതന്ത്ര്യദിന സമ്മാനവുമായി അയാള്‍ നടന്നകന്നു.

പിന്നില്‍ നിന്നും സ്വതന്ത്രരായ ആരൊക്കെയൊ ഒച്ചവെക്കുന്നുണ്ടായിരുന്നു

"ഭ്രാന്തന്‍ ... ഭ്രാന്തന്‍....."

Saturday, August 9, 2008

ഫാദര്‍ അയമു ......

രുഭൂമിയുടെ നിശബ്ദതക്കു ഭംഗം വരുത്തിക്കൊണ്ട്‌ഇരുട്ടില്‍ നിന്നും ആരോ ഉറക്കെ കരയുകയാണു. ഞാന്‍ പതുക്കെ തപ്പിത്തടഞ്ഞ്‌ ശബ്ദം കേട്ട ഭാഗത്തെത്തി.
പെട്ടന്നാണു ടെന്റില്‍ നിന്നും ആരോ ഇറങ്ങി വന്നത്‌
" എന്തിനാ കരയുന്നത്‌"
"..............."
" പറയൂ രവീ എന്തുപറ്റി നിനക്ക്‌"
കരയുന്നയാളിന്റെ പേരു രവിയാണെന്നും ആളു മല്ലുവാണെന്നും എനിക്കു മനസ്സിലായി ഇരുട്ടില്‍ മുഖം വ്യക്തമാകുന്നില്ലഅവസാനം രവി അപരനോട്‌ പറഞ്ഞു തുടങ്ങി
" നിനക്കറിയാല്ലൊ മമ്മദെ എന്റെ വീട്ടിലെ സ്ഥിതി . നാലു പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനുള്ള വക തേടിയാണു ഞാനിവിടെയെത്തിയത്‌. നമ്മുടെ നാട്ടിലെ സ്ത്രീധന സംസ്കാരമനുസരിച്ച്‌ ( ബെസ്റ്റ്‌ സംസ്കാരം ) ഒരു പെൺകുട്ടിയെ പറഞ്ഞയക്കണമെങ്കില്‍ ഒരുപാടു ചിലവുവരും "

"അത്‌ നിനക്കറിയാവുന്നതല്ലെ അതിനാണൊ നീ സങ്കടപ്പെടുന്നത്‌"

" അല്ല മമ്മദെ .. അല്ല .. മൂത്തവളെ കെട്ടിച്ചയച്ച കടം ബാക്കി നില്‍ക്കെയാണു ബാക്കിയുള്ള മക്കളെ കഷ്ടപ്പാടറിയിക്കാതെ പഠിപ്പിക്കുന്നത്‌. അതിലൊരുത്തി ഇന്നലെ എവിടുന്നോവന്ന ഒരു നാടോടി കലാ കാരന്റെ കൂടെ ഒളിച്ചോടി പോലും ... ഞാനെന്തു തെറ്റാ മമ്മദെ ചെയ്തത്‌ ..."


ഇരുളിന്റെ മറവില്‍നിന്നും എല്ലാം കേട്ടുകൊണ്ടിരുന്ന എന്റെ ചിന്ത കടലുകല്‍ കടന്ന് പച്ച പുതച്ചു ഇന്ത്യയുടെ മാപ്പിന്റെ താഴെ മൂലക്കു ചുരുണ്ടു കൂടിക്കിടക്കുന്ന തെങ്ങിന്റെ നാട്ടിലെത്തി.
അവിടെ പണ്ട്‌ വ്യക്തമായി കാണാന്‍ കഴിയാതിരുന്ന പല മുഖങ്ങളും വളരെ വ്യക്തതയോടെ എന്റെ മുന്നില്‍ പല്ലിളിക്കാന്‍ തുടങ്ങി .
കദീജ , ഉമ്മ വിത്ത്‌ ബാപ്പയുടെ പുന്നാര മോള്‍. നാട്ടിലെ പഞ്ചാരക്കുട്ടപ്പന്മാരുടെ കണ്ണിലുണ്ണി. അവളെ കണികാണാന്‍ ,അവളുടെ ഒരു നോട്ടം കിട്ടാന്‍ തെങ്ങിന്റെ ചുവട്ടില്‍ തപസ്സു ചെയ്ത്‌ ഉണക്ക ഓലവീണു തലക്കു വെളിവില്ലാതായവര്‍ എണ്ണത്തില്‍ കൂടുതല്‍.
ഇംഗ്ളീഷ് പോയിട്ട്‌ മലയാളത്തിലെ "മ" എന്താണെന്നറിയാത്ത അയമു ( കദീജയുടെ സ്വന്തം പിതാജി ) തന്റെ ഓമനയെ ആങ്ഗലേയ വിദ്യാഭ്യാസ കച്ചവട ശാലയില്‍ ചേര്‍ത്തത്‌ കലക്ടറെക്കൊണ്ട്‌ കെട്ടിക്കാനൊന്നുമായിരുന്നില്ല.

പിന്നയോ? തന്റെ അയല്‍ വാസിയും പണ്ട്‌ ദരിദ്രവാസിയും, ഇപ്പോള്‍ ചാണകബിസിനസ്സില്‍ വന്‍ തോക്കുമായ ചാക്കോയുടെ മകളു പഠിക്കുന്നത്‌ ഇംഗ്ളീഷ് സ്കൂളിലാണ്‌.
അത്‌ അയമുവിന്റെ അഭിമാനത്തേക്കാളുപരി ക്ഷീണം പിടിപ്പിക്കുന്നത്‌ അയമുവിന്റെ ഭാര്യ ബിയ്യാത്തുവിന്റെ അഭിമാനത്തിനായിരുന്നു.
അതിനു തക്കതായ കാരണവുമുണ്ട്‌
ചാക്കോയുടെ കണവി മറിയാമ്മയും നമ്മുടെ ബിയ്യാത്തുവും തമ്മില്‍ അമേരിക്കയും ഇറാഖുമാണു.
അത്കൊണ്ടുതന്നെ ബിസിനസ്സ്കാരന്റെ ഭാര്യ മറിയാമ്മയുടെ മകളെ ഇംഗ്ളീഷ് മീഡിയത്തില്‍ ചേര്‍ത്തപ്പോള്‍, പണ്ടത്തെ തന്റെ തറവാട്ടിലെ ആനയുടെ വയറിളകിയ കഥയും വിട്ട്‌ (ഇപ്പോള്‍ ഒരു ചേനപോലുമില്ല ആകെയുള്ളത്‌ ലവലേശം എല്ലില്ലാത്ത മുഴുത്തൊരു നാക്ക്‌) വീട്ടില്‍ കുത്തിയിരിക്കുന്ന അയമുവിന്റെ ഭാര്യ ബിയ്യാത്തുവിനും മകളെ അവിടെ ചേര്‍ക്കാന്‍ പൂതി തോന്നിയതില്‍ നോ അത്ഭുതം.


അയമുവിനോട്‌ നിരാഹാര സമരം ചെയ്ത ബിയ്യാത്തു ( അയമുവിനു ആഹാരം കൊടുക്കാതെ സ്വയം വെട്ടി വിഴുങ്ങി ) അവസാനം വിശന്നു കുടലു പുകഞ്ഞ പാവം അയമുവിന്റെ മുന്നില്‍ ജയിച്ചുനിന്നു .
അവസാനം അയമുവിനുവില്‍ക്കാന്‍ ബാക്കിയുണ്ടായിരുന്ന പതിനഞ്ച്സെന്റില്‍ പഴയ തറവാടികള്‍ തിന്നുമുടിച്ച കഥ വിളിച്ചോതുന്ന കളപ്പുര വിറ്റ്‌ സ്വന്തം മകളെ ഇങ്ഗീഷിൽ പൊതിഞ്ഞെടുക്കാന്‍ പറഞ്ഞയച്ചുതുടങ്ങി.
കാലം കടന്നുപോയപ്പോള്‍ കോലങ്ങളും മാറിവന്നു നാട്ടിലെ പൂവാലന്മാര്‍ കദീജയുടെ ചുറ്റും വട്ടമിടാന്‍ തുടങ്ങി.
ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ കദീജ പട്ടണത്തിലെ കലാലയത്തിലെത്തി. ദിവസേനയുള്ള പോക്കുവരവില്‍ പൂവാല ശല്യം കുറക്കാന്‍ ഫാദര്‍ അയമു പട്ടണത്തിലേക്ക്‌ അധികം ദൂരമില്ലാഞ്ഞിട്ടും മകളെ ഹോസ്റ്റലില്‍ ചേര്‍ത്തു.
നാട്ടില്‍ വരുമ്പോള്‍ എലിയായിരുന്ന കദീജ കോളേജിലെ പുപ്പുലിയായിരുന്നു.
ഒരു ദിവസം ചന്തയില്‍ പോയിമടങ്ങുമ്പോള്‍ മകളെ കാണണമെന്ന അടങ്ങാത്ത മോഹം അയമുവിനെ മകള്‍ താമസിക്കുന്ന കോളേജ്‌ ഹോസ്റ്റലിലെത്തിച്ചു.
ദൂരെ നിന്നും തന്തപ്പടിയെ കണ്ട മകള്‍ ഓടിവന്നു
ബാപ്പക്കു സന്തോഷമായി ഇത്ര സ്നേഹമുള്ള മകളെ കിട്ടണമെങ്കില്‍ ഈ ഭൂമി മലയാളത്തില്‍ വല്ലാത്ത പാടാണ്‌
സ്നേഹം തുളുമ്പിച്ച്‌ ഓടിവരുന്ന മകള്‍ ബാപ്പയെ സുഖവിവരങ്ങള്‍ തിരക്കി പറഞ്ഞയച്ചു.
ബാപ്പ കേരളത്തിലെ ഏറ്റവും വലിയ സന്തോഷവാന്‍ ( സ്നേഹം തുളുമ്പുന്ന മകളെ കിട്ടിയല്ലൊ)
മകള്‍ അതിലും വലിയ സന്തോഷവതി ( ബാപ്പ വരുന്നത്‌ ദൂരെ നിന്നും കണ്ടതുകൊണ്ട്‌ ഗേറ്റില്‍ നിന്നും തടഞ്ഞുനിര്‍ത്തി കൂട്ടുകാരുടെ മുന്‍പില്‍ നാണം കെടാതെ പറഞ്ഞയക്കാന്‍ കഴിഞ്ഞല്ലൊ)
കദീജ കോളേജിലെ പുപ്പുലിയാണ്‌, വിദേശത്തുള്ള മാതാപിതാക്കളുടെ ഒറ്റ മോള്‍ എന്നുള്ള ഖ്യാതി പരക്കാന്‍ കാരണം കദീജയോളം തന്നെ വലിപ്പമുള്ള അവളുടെ നാക്കായിരുന്നു.
അങ്ങിനെ ചുരുക്കി മടക്കിപ്പറഞ്ഞാല്‍ ഏതോ പരിഷ്കാരിയായ അരവട്ടനെ പ്രേമിച്ച കദീജ ഒരു ദിവസം ആരുമറിയാതെ സ്ഥലം വിട്ടു. മകളെ സ്നേഹിച്ച്‌ സ്ഥലം വിറ്റ്‌ പഠിപ്പിച്ച മാതാജി വിത്ത്‌ പിതാജി അന്തം വിട്ടു മറിഞ്ഞു വീണു.
നാട്ടുകാരുടെ കൂടെ ചാണക ബിസിനസ്സുകാരന്‍ ചാക്കോയും ചേര്‍ന്നാണ്‌ അവരെ ഡോക്ടര്‍മ്മാര്‍ കൊടിപിടിക്കാന്‍ പോയ സര്‍ക്കാരാശുപത്രിയിലെത്തിച്ചത്‌.
നാട്ടിലെ പ്രേമകന്മാര്‍ അവരെ സമാധാനിപ്പിച്ചു, സമാധാന യോഗം വിളിച്ചു ചേര്‍ത്തു . അക്ഷരമറിയാത്ത കവികള്‍ പ്രേമത്തെ പാടി ഉയര്‍ത്തി ആകാശത്തില്‍ കുത്തി നിര്‍ത്തി.
പ്രേമം എന്നാല്‍ സല്‍ക്കര്‍മ്മത്തില്‍ ഒന്നാണെന്നു വൈകി മനസ്സിലായ അയമുവും ഭാര്യ ബിയ്യാത്തുവും , അല്ലലറിയിക്കാതെ വളര്‍ത്തി വലുതാക്കി മതിയായ വിദ്യാഭ്യാസം നല്‍കാന്‍ ഉള്ളതു വിറ്റു തുലച്ച്‌ നാട്ടുകാരുടെ പരിഹാസം ഏറ്റുവാങ്ങി അവസാനം മകളെ 'കണ്ടവന്‍‍' കൊണ്ടുപോയപ്പോള്‍ ഒരാഗ്രഹം മാത്രം ബാക്കിയായി. മരിക്കുന്നതിനുമുന്‍പ്‌ അവളെ ഒരു നോക്കു കാണണം.
ഇപ്പോള്‍ ഫയലുകള്‍ ബ്രോഡ്ബാന്റ്‌ ഇന്റര്‍ന്നെറ്റ്‌ വഴി നോക്കുന്ന ദൈവം ആ ആഗ്രഹം പെട്ടെന്നു തന്നെ സാധിച്ചുകൊടുത്തു.
മധുവിധു ലഹരി കഴിഞ്ഞപ്പോള്‍ വഴിയിലുപേക്ഷിച്ച്‌ വേറെ മധുവും തേടിപ്പോയ പരിഷ്കാരിയെ തോല്‍പ്പിക്കാൻ സാരിത്തുമ്പില്‍ മാര്‍ഗ്ഗം കണ്ടെത്തിയ കദീജയുടെ ജീവനില്ലാത്ത ശരീരം ഏറ്റുവാങ്ങുമ്പോള്‍ ആ വൃദ്ധ ദമ്പതികളുടെ മകളെ ഒരു നോക്കു കാണാനുള്ള ആഗ്രഹവും സാധിച്ചു.
*************
ഇത്രയും കാര്യങ്ങള്‍ മരുഭൂമിയിലെ കൂരിരുട്ടില്‍നിന്നും ഓര്‍മ്മയില്‍ മിന്നിമറഞ്ഞപ്പോള്‍ എന്തോ ഒരിക്കലും നിറയാന്‍ അനുവദിക്കാതിരുന്ന എന്റെ കണ്ണുകൾക്കും നനവു കണ്ടു തുടങ്ങി.
തൊട്ടടുത്തുനിന്നും ഒട്ടകനും ഒട്ടകത്തിയും വീണ്ടും കലപില കൂട്ടാന്‍ തുടങ്ങി"ഒന്നു ചിരിച്ചുകൂടെ നിങ്ങള്‍ക്ക്‌?" ഒട്ടകത്തി വീണ്ടും തുടങ്ങി " എഡീ എങ്ങിനയാ ഞാന്‍ ചിരിക്കുക നീ പറ. നമ്മള്‍ ഒട്ടകങ്ങളെ അടിച്ചും കുത്തിയും , വലിച്ചു പിടിച്ചു വണ്ടിയില്‍ കയറ്റിയും ക്രൂരത കാട്ടുന്ന സ്വന്തം വര്‍ഗ്ഗത്തിനെ കൊന്നു തിന്നുന്ന മനുഷ്യര്‍ ജീവിച്ചിരിക്കുമ്പോള്‍ എങ്ങിനേ ചിരിക്കാന്‍ കഴിയും?"
പിന്നീട്‌ ഒട്ടകത്തി ഒന്നും പറഞ്ഞില്ല.
നേരം പുലര്‍ന്നപ്പോള്‍ സൂര്യന്‍ കണ്ണു തിരുമ്മി എഴുന്നേറ്റു.
വണ്ടികളുടെയും ഒട്ടകങ്ങളുടെയും ബഹളം. ഒട്ടകനെയും ഒട്ടകത്തിയെയും കയറിട്ട്‌ വലിച്ച്‌ ഒരു ലോറിയില്‍ കയറ്റി .
ക്യാമറ പിടിപ്പിച്ച മൊബെയിലുമായി ( മരുഭൂമിയിലെ ഏക സമ്പാദ്യം) ഞാനും ആരും കാണാതെ ആ വണ്ടിയില്‍ കയറിപ്പറ്റി.
മരുഭൂമിയിലൂടെയുള്ള യാത്ര ഹൈവേയിലൂടെയായി.
ഒരു പറ്റം കുട്ടികളെ കുത്തി നിറച്ച തുരുമ്പിച്ച ഒരു വാഹനം പുകപറത്തിക്കൊണ്ട്‌ ഞങ്ങളെ കടന്നുപോയി. വാഹനത്തിനെ എന്തുപേരിട്ടു വിളിക്കണം എന്നെനിക്കറിയില്ല. ( സ്കൂളില്‍ കുട്ടികളെ കുറഞ്ഞചിലവില്‍ വിടാന്‍ പ്രവാസ രക്ഷിതാക്കളൊരുക്കിയ മിനി ജയില്‍ എന്നു വിളിച്ചാലൊ?").ഞാന്‍ ക്യാമറയെടുത്തപ്പോഴേക്കും മറ്റൊരു വാഹനത്തിന്റെ മറപറ്റി ആ തുരുമ്പിലെ ചക്രം കടന്നുകളഞ്ഞിരുന്നു.
അകലെക്കാണുന്ന മൊട്ടക്കുന്നുകളും പിന്നിട്ട്‌ ചീറിപ്പായുകയാണു വണ്ടി.
ഒരുവന്‍ അവന്റെ അമ്മായിയപ്പനു ഗ്യാസിന്റെ ഗുളിക വാങ്ങാനെന്നവണ്ണം അവന്റെ ബെന്‍സു കാറിന്റെ സ്പീഡുകാണിക്കാന്‍ ഞങ്ങളുടെ വാഹനത്തെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ കത്തിച്ചു വിട്ടപ്പോള്‍ കത്തിയത്‌ എന്റെനെഞ്ചായിരുന്നു. വീണ്ടും ഓർമ്മവന്നത്‌ കേശവപിള്ളയുടെ ചായക്കടയിലെ ഗ്ലാസ്സും.
പെട്ടന്നാണ്‌ ഒരു പൊട്ടിച്ചിരി കേട്ടത്‌
ഞാന്‍ തിരിഞ്ഞു നോക്കി നമ്മുടെ സാക്ഷാല്‍ ഒട്ടകനുണ്ട്‌ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു. അന്തം വിട്ട ഒട്ടകത്തി ആദ്യമായി പുറത്തുകണ്ട തന്റെ കണവന്റെ പല്ല് എണ്ണിനോക്കുന്ന തിരക്കിലായിരുന്നു.
"എന്തിനാ നിങ്ങള്‍ ചിരിക്കുന്നത്‌ " ചിരിയുടെ ഏതോ മുഹൂര്‍ത്തത്തില്‍ ഒട്ടകത്തി ചോദിച്ചു. " നീ അങ്ങോട്ടു നോക്കെടീ എങ്ങിനേ ചിരിക്കാതിരിക്കും. "
ഒട്ടകത്തി നോക്കിയദിക്കിലേക്കു നോക്കിയ ഞാനും കണ്ടു ആ കാഴ്ച്ച
ലോറിപ്പുറത്ത്‌ മാടിനെ കൊണ്ടുപോകുന്നതിലും കഷ്ടത്തില്‍ പൊരിവെയിലത്ത്‌ ആളുകളെ പണിസ്ഥലത്തേക്കു കൊണ്ടുപോകുന്നു.
"ഇതു കണ്ടിട്ടാണൊ നിങ്ങള്‍ ചിരിക്കുന്നത്‌ ?" ഒട്ടകത്തി വീണ്ടും തുടങ്ങി
"അതേടി ഇതുവരെ ഞാന്‍ കരുതിയിരുന്നത്‌ ലോകത്തിലെ ഒട്ടകങ്ങളാണ്‌ ഏറ്റവും കൂടുതല്‍ കഷ്ടപ്പാടനുഭവിക്കുന്നത്‌ എന്നായിരുന്നു പക്ഷെ ഈ മനുഷ്യരുടെ അവസ്ഥയോര്‍ത്താല്‍ നമ്മളെല്ലാം സ്വര്‍ഗ്ഗത്തിലാടീ.. സ്വര്‍ഗ്ഗത്തില്‍......." ഇതും പറഞ്ഞ്‌ ഒട്ടകന്‍ ഒരു വട്ടനെപ്പോലെ വീണ്ടും വീണ്ടും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
***********
" കമ്പനിയില്‍ ട്രാവലിംഗ്‌ സൗകര്യവുമുണ്ട്‌ " എന്നു കൂളിംഗ്‌ ഗ്ലാസ്സിന്റെ മുകളിലൂടെ നോക്കിപ്പറഞ്ഞ്‌. ഇല്ലാത്ത മസിലു ഒന്നുകൂടി പെരുപ്പിച്ച്‌. ഗള്‍ഫു നാടുകളിലേക്ക്‌ ആളുകളെ കടത്തിവിടുന്ന ട്രാവലേജന്‍സിക്കാരാ.. അറിയുന്നുണ്ടോ ഇതെല്ലാം? അതോ എല്ലാമറിഞ്ഞിട്ടും കണ്ണടയ്ക്കുകയാണൊ?
ഇവിടുത്തെ ഒട്ടകം എങ്ങി നെ ചിരിക്കാതിരിക്കും ...? ഒട്ടകങ്ങള്‍ ഇവിടെ ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു!!
വാല്‍കഷണം: സ്വര്‍ണ്ണ നിധി തേടി ഇവിടെയെത്തിയ എനിക്കു കിട്ടിയ ഏറ്റവും വലിയ നിധിയായിരുന്നു ഒട്ടകത്തിന്റെ ചിരി.... ആ ചിരി എന്നെ എങ്ങി നെ നിധികണ്ടുപിടിക്കാം എന്നു പഠിപ്പിച്ചു. അത്‌ നല്ലൊരു കമ്പനിയില്‍ ജോലിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
(ശുഭം)
ഒട്ടകന്റെയും ഒട്ടകത്തിയുടെയും കൂടെ വണ്ടിയില്‍ നിന്നും ഞാനെടുത്ത ഏതാനും ചിത്രങ്ങള്‍ താഴെക്കാണാം . പിന്നെ മറ്റൊരു കാര്യം , കഴുത്തിന്റെ വലിപ്പം കാരണം ഒട്ടകത്തിന്റെ ഫോട്ടോ എന്റെ ക്യാമറയില്‍ കൊള്ളാത്തത്‌ കൊണ്ട്‌ ഗൂഗിളമ്മച്ചിയോട്‌ കടം വാങ്ങിയതാണ്‌
ഇതിന്റെ ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക