Monday, January 30, 2012

കരിങ്കൊടിനാട്ടിയ പ്രണയം...


പ്രേമമെന്നത് ഇരട്ടിമധുരമാണ് , കല്‍ക്കണ്ടം തുണ്ടുതുണ്ടാക്കിയതാണ് , പഞ്ചസാര സിറപ്പാക്കിയശേഷം  അതു കട്ടിയാക്കി കട്ടു ചെയ്തെടുത്ത് ഉണക്കിയതാണ് , മണ്ണാങ്കട്ട ഉടച്ച് പിണ്ണാക്കു കലക്കി വച്ചതാണ് എന്നൊക്കെ നാട്ടിലെ പ്രേമകപ്രേമകികള്‍ പാടി നടക്കുകയും, ലൈവായിട്ടും  അത്രതന്നെ ലൈവല്ലാതെയുമൊക്കെയായി പ്രാക്റ്റിക്കത്സും തിയറിറ്റിക്കത്സുമെല്ലാം ആഘോഷപൂര്‍വ്വം   നടത്തിവരികയും ചെയ്യുമ്പോള്‍ ഒരേ ഒരാള്‍ക്കു മാത്രം “പ്രേ ” എന്നു കേട്ടാല്‍ പോലും പേയിളകും!!  കക്ഷി മറ്റാരുമായിരുന്നില്ല,  നാട്ടിലെ മുന്തിയ ഇനം പണക്കാരനും സ്വന്തമായി നാലഞ്ചു ഫാന്‍സിക്കടകള്‍ക്കുടമയുമൊക്കെയായ സാക്ഷാല്‍ ‘പഞ്ചാരസുലൈമാ’നാണ്!!

ഫെബ്രുവരി പതിനാല് എന്ന ലോക പഞ്ചസാരദിനത്തില്‍  കുമാരീകുമാരന്മാര്‍ പരസ്പരം ഹൃദയങ്ങള്‍ക്കൊണ്ട് കൊത്തങ്കല്ലാടിക്കളിക്കുമ്പോള്‍   തന്റെ ഫാന്‍സിക്കടയുടെ മുന്‍പില്‍ നാട്ടിയ കൊടിമരത്തില്‍ പാലപ്പൂവുപൊതിഞ്ഞ കരിങ്കൊടിയുയര്‍ത്തുന്ന ഒരേയൊരു ആദർശവാദി-കം-ധീരനാണു സുലൈമാന്‍ ... !!!

സ്ത്രീയെന്നു കേട്ടാല്‍  കലി കയറി ആഞ്ഞുതുപ്പുന്ന സ്വഭാവമുള്ളതുകൊണ്ട് നാട്ടില്‍ വംശനാശഭീഷണി നേരിടുന്നതും ഒരുകാലത്ത് മലയാളിയുടെ സ്വന്തമായിരുന്നതുമായ  സാക്ഷാല്‍ ‘കോളാമ്പി’യെ  തന്റെ കടയിലെ ഇരിപ്പിടത്തിനു താഴെ ഫിറ്റു ചെയ്യത്തക്കവിധം സ്ത്രീകളെയും പ്രേമത്തിനെയുമൊക്കെ   വെറുക്കുന്നതിനു മതിയായകാരണമെന്താണെന്നു നമുക്കൊന്നു നോക്കാം .

വര്‍ഷങ്ങള്‍ക്കുമുന്‍പാണു സംഗതി നടന്നത് ... എന്നുപറഞ്ഞാല്‍ മൊബൈല്‍ ഫോണിന്റെ റേഞ്ച് ജനകീയമാകുന്നതിനുമൊക്കെ മുന്‍പ്... അന്നു പഞ്ചാരക്കുട്ടപ്പന്‍സ് ആന്‍ഡ് കുട്ടപ്പിമാരുടെ കണ്‍കണ്ട ദൈവത്താനായിരുന്നു നമ്മുടെ സുലൈമാന്‍ !  ഇതുകൊണ്ടുതന്നെ പ്രേമകാര്യത്തില്‍ വീരശൂരപണ്ഡിതനും, അതിഭീകരജ്ഞാനിയുമായ സുലൈമാന്റെ ദര്ശനം കിട്ടാന്‍ ഫാന്‍സിക്കടയുടെ മുന്‍പില്‍ ബീവറേജിനെ പല്ലിളിച്ചുകാട്ടുംവിധത്തിലുള്ള ക്യൂ വായിരുന്നു നാട്ടിലെ ചെറുപ്രായക്കാര്‍ തീര്‍ത്തുകൊണ്ടിരുന്നത് എന്നതില്‍ ലവലേശം അതിശയോക്തിയില്ല.

നാട്ടിലെയും പുറംനാട്ടിലെയും സകല പെണ്‍തരികളുടെയും മേല്‍വിലാസം മനഃപാഠമാക്കിയ സുലൈമാന്റെ ഫാന്‍സിക്കടയില്‍ ഒരിക്കലെങ്കിലും കാലുകുത്തിയിട്ടില്ലാത്ത പെണ്‍കുട്ടികളില്ല എന്നതും പരമമായ മറ്റൊരു സത്യമാണ്‍് ....  അന്നു മൊബൈല്‍ ടവറുകള്‍ ഇന്നത്തെപ്പോലെ  ഇടതൂര്‍ന്നുവളര്‍ന്നുവന്നിട്ടുണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ റേഞ്ചില്ലാത്ത മൊബൈല്‍ഫോണ്‍  പഞ്ചാ‍രയന്ത്രമെന്നപേരില്‍  അറിയപ്പെട്ടു തുടങ്ങിയിട്ടുമുണ്ടായിരുന്നില്ല  ..  ഇതൊക്കെകൊണ്ടുതന്നെയാണ്‍്  പ്രേമിക്കുന്നവര്‍ക്കായി  സുലൈമാന്‍ സ്വന്തം കാശുകൊടുത്ത് സ്വന്തം ഫാന്‍സിയില്‍ സ്വന്തം പേരിലെടുത്ത ലാന്റ്ഫോണ്‍ കണക്ഷന്‍ ഒപ്പിച്ചുവെച്ചതും!  തല്‍ഫലമായി സുലൈമാന്‍ കമിതാക്കളുടെ അന്‍പുള്ളമകനും , കാതല്‍വീരമണിയുമൊക്കെയായി   മാറിയെന്നു പിന്നെ പ്രത്യേകം പറയേണ്ടല്ലോ.

ഏതൊരു കാമുകിക്കും കാമുകനും നട്ടുച്ചസമയത്തുപോലും സുലൈമാന്റെ കടയിലേ ഫോണിലേക്കു വിളിക്കുകയും,  ഫോണിലൂടെ അതുമിതുമൊക്കെ ബാർട്ടര്‍സംവിധാനപ്രകാരം  കൈമാറ്റപ്രക്രിയകള്‍ നടത്തുകയും ചെയ്യാമെന്നത് സുലൈമാന്റെ ഫാന്‍സിക്കട ഇന്റര്‍നാഷണല്‍ ലവലില്‍ അറിയപ്പെടാനും കാരണമായി. (സത്യത്തില്‍ ഈ സംവിധാനം ആണ്‍കുട്ടികളിലും ഉപരിയായി പെണ്‍കുട്ടികള്‍ക്കാണു കൂടുതല്‍ ഉപകരിക്കുന്നത്.  കാരണം പ്രണയത്തിന്റെ ആജീവനാന്ത ശത്രുക്കളായ അഛ്ചന്‍, അമ്മ, അമ്മൂമ്മ, അമ്മൂമ്മേടമ്മ എക്സ്ട്രാകളുടെ  ‘ശല്യങ്ങളില്‍നിന്നും’ രക്ഷയേകിക്കൊണ്ടാണ് സുലൈമാന്റെ ‘ബാർട്ടർഫോണ്‍ ’ അവര്‍ക്കൊരു അത്താണിയായതും!)

ഉദാഹരണം പറഞ്ഞാല്‍ ...   ഒരു കാമുകന്‍ ഏതെങ്കിലും ടെലഫോണ്‍ ബൂത്തിന്റെ ചില്ലിട്ട കൂട്ടിലിരുന്നു സുലൈമാന്റെ ലാന്റ്ഫോണിലേയ്ക്കു വിളിച്ച് പി.കെ. വസന്തകുമാരിയുണ്ടോ എന്നു ചോദിക്കും ... ഉടന്‍ തന്നെ സുലൈമാന്‍ തന്റെ കടയ്ക്കുമുന്‍പിലെ ഷുഗര്‍ സാഗരത്തിലേയ്ക്കു നോക്കി ... പി.കെ. വസന്തകുമാരി എന്നപേര്‍് ഉറക്കെ വിളിക്കും ... തന്റെ വിളിയാളം കാത്ത് എപ്പഴേ ഹാജറായ പി.കെ വസന്തകുമാരി ഹാജര്‍ വെച്ചുകൊണ്ട് ഫോണിനെ ലക്ഷ്യമാക്കി പറന്നടുക്കും .....  പിന്നെ അവരായി അവരുടെ ലോകമായി ... മുറുമുറുപ്പ് ... മൂളല്‍ ... നീട്ടിയുള്ള ശ്വാസം വിടല്‍ ... കുണുങ്ങിച്ചിരികള്‍ ... അങ്ങിനെപോകുന്നു ....

അതേസമയം അക്ഷമരായി പുറത്ത് തങ്ങളുടെ ഊഴത്തിനായി തപസ്സിരിക്കുന്നവരുടെ മുറുമുറുപ്പുകള്‍  ഫാന്‍സിക്കടയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടും ഇരിക്കുമായിരുന്നു.

പക്ഷേ ഇതില്‍ നിന്നെല്ലാം എന്തു മിച്ചമാണ് അന്‍പുള്ള, കണ്‍കണ്ട ദൈവത്തിനു കിട്ടുന്നതെന്നു വെച്ചാല്‍ കാര്യം വളരെവളരെ നിസ്സാരം ... ബ്ലൂട്ടൂത്തും ക്യാമറാ മൊബൈലും പ്രചാരത്തിലില്ലാത്തതുകൊണ്ട്  സുലൈമാനെപ്പോലുള്ള പാവം ഞരമ്പുതൊഴിലാളികള്‍ക്ക്  ഏറെക്കുറേ ആശ്വാസമായിരുന്നു ചോര്‍ത്തിയെടുത്ത ഫോണ്‍ കാളുകള്‍ !

ഫോണ്‍ സന്ദേശങ്ങള്‍  ചോര്‍ത്തിയെടുത്ത്  ഓഡിയോക്കാസറ്റിറക്കുന്നതില്‍ ഡബിള് പി.എച്ച്.ഡി എടുത്ത  കോണ്‍ഫ്രന്‍സു കോള്‍ നടത്തിപ്പുകാരനും  ഞരമ്പുരോഗത്തൊഴിലാളിയൂണിയന്‍ പ്രസിഡണ്ടുമായ  ലോനപ്പനാണ് ഫോണിലൂടെയുള്ള സംഭാഷണം റിക്കാര്‍ഡ് ചെയ്യുന്ന സംഗതിയെപ്പറ്റി സുലൈമാനു ക്ലാസെടുത്ത് കൊടുത്തത് ...  അപ്പോള്‍ത്തന്നെ തലയില്‍ ഹാലജന്‍ മിന്നിക്കത്തിയ സുലൈമാന്‍ ഫാന്‍സിയിലെ ലാന്റ്ഫോണ്‍ ഉപയോഗപ്രദമാക്കാന്‍ തീരുമാനിക്കുകയും, ഒരു ഫോണ്‍ ചോര്‍ത്തല്‍ വിത്ത് റെക്കോര്‍ഡിംഗ് യന്ത്രം രഹസ്യമായി ഫോണില്‍ ഫിറ്റുചെയ്യുകയും ചെയ്തു!

ഓരോ ദിവസവും രാത്രി കടയടച്ചു വീട്ടിലെത്തിയാല്‍ അന്നത്തെ ഇടപാടുകള്‍  കൌണ്ട് ചെയ്തുകൊണ്ട് ആനന്ദ പുളകിതനായിക്കൊണ്ടിരുന്നു നമ്മുടെ സുലൈമാന്‍ ... ഓരോരുത്തരും കൊടുത്തതും വാങ്ങിയതുമായ സംഭവങ്ങളുടെ കൃത്യവിവരം സുലൈമാന്‍ രേഖപ്പെടുത്തി വെക്കാന്‍ മറക്കുമായിരുന്നില്ലാ എങ്കിലും താന്‍ റെക്കോര്‍ഡു ചെയ്തകാര്യം തന്നെയും ദൈവത്തിനേയുമല്ലാതെ മൂന്നാമതൊരാളെ  കേള്‍പ്പിക്കില്ല എന്നതില്‍  സുലൈമാൻ ഭയങ്കര കണിശക്കാരനാണ് ...

കാരണം, തൊട്ടപ്പുറത്തു ഫാന്‍സിക്കടനടത്തുന്ന , ജമാല്, ജബ്ബാര്‍, കുമാര്‍ എന്നിവരടങ്ങുന്ന ത്രിമൂര്‍ത്തികള്‍ സുലൈമാന്റെ ഫാന്‍സിയിലെ തിരക്കുകണ്ട് അസൂയകലര്‍ത്തി നോക്കിയിരിക്കുന്നവരാണ്... എങ്ങിനെയെങ്കിലും സുലൈമാനെ വീഴ്ത്താന്‍ തക്കം നോക്കി നില്‍ക്കുന്നവരുമാണവരെന്നതു സുലൈമാനറിയാം . എങ്ങാനും അവരുടെ ചെവിയിലെത്തിയാല്‍ സകല പണിയും പാളുമെന്നു മാത്രമല്ല... പിന്നെ നാട്ടുകാരു പൊളിച്ചടക്കുകയും ചെയ്യും.

ചുരുക്കിപ്പറയട്ടെ അങ്ങിനെ കാലചക്രം തട്ടിമുട്ടി പവര്‍ക്കട്ടും  തമ്മില്‍ത്തല്ലിച്ചാവലുമൊക്കെ കൊണ്ടാടി ഉരുണ്ടു നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ ,   ഒരു ദിവസം സുലൈമാന്റെ ഫോണില്‍ പരിചയമില്ലാത്ത ഒരു കിളിനാദം മുഴങ്ങി ....

കിളി:  “ഹലോ.. പഞ്ചാരഫാന്‍സിയല്ലേ..?  ”

സുലൈ: “ ഹ ഹലോ അതെ ... ആരാ..”

കിളി : “ ആരാന്നറിഞ്ഞാലെ സംസാരിക്കുമോ..? ”

സുലൈ: “ ഹേയ്.... അതല്ല ആരെയാ വേണ്ടത് ”

കിളി: “ എനിക്കു മുതലാളിയെയാ വേണ്ടത് .. . ? ”

സുലൈ: “ഞാ.. ഞാന്‍ തന്നെയാ .... ”

കിളി: “ ഹോ .. ഞാന്‍ കരുതി വേറെ ആരെങ്കിലും ഫോണെടുത്തെന്ന്  ..എന്നെ ഓര്‍മ്മയുണ്ടാവില്ല അല്ലേ  ...  എനിക്കോര്‍മ്മയുണ്ട് .... വിളിക്കണംന്ന് ഇടയ്ക്കു തോന്നും... അതാ ഇപ്പോ വിളിച്ചത്  ”

സുലൈമാന്‍ ഞെട്ടി.. ഒന്നൊന്നര ഞെട്ടല്‍... കാരണം   പല പെണ്‍കുട്ടികളുമായി സംസാരിക്കാറുണ്ട് ഫാന്‍സിവളകളിട്ടുകൊടുക്കാറുമുണ്ട് ... അതില്‍ ഏതവളാണിവള്‍??

 പലരെയും പ്രേമിപ്പിച്ചും പ്രേമക്ലാസുകൊടുത്തും മാത്രം പരിചയിച്ച സുലൈമാനിതുവരേ സ്വന്തമായിട്ടു പ്രേമിച്ചിരുന്നില്ല എന്നതു പച്ചയായ സത്യമാണ് ... അതുകൊണ്ട് ഒരു പ്രേമമൊക്കെയാവുന്നതില്‍ തെറ്റില്ലെന്നും അയാള്‍ക്കു തോന്നി. .. ഈ സുന്ദരികളെക്കൊണ്ടു തോറ്റു.

കിളി നേരിട്ടു പ്രത്യക്ഷപ്പെട്ടില്ലാ എങ്കിലും നിരന്തരം സുലൈമാനെ വിളിച്ചുകൊണ്ടിരുന്നു . ഇതുവരേ നേരിട്ടു കാണാനൊരവസരം നഹിയാണെങ്കിലും നിരന്തരം   അവരുടെ ഹൃദയങ്ങള്‍ കൂട്ടിമുട്ടി ടെലിഫോണ്‍ തരങ്കങ്ങളിലാടി സിനിമാറ്റിക്കുകളിച്ചുതുടങ്ങി..

സുലൈമാന്‍   വഴിയില്‍ കാണുന്ന സകല പെണ്‍കുട്ടികളെയും തുറിച്ചുനോക്കിക്കൊണ്ടിരിക്കും. അവളാണൊ ... ലവളാണൊ ... ലിവളാണൊ .... വേറെ വല്ല ലവളുമാണൊ ?

 ബട്ട് ... ബോഡിഗാര്‍ഡിലെ നയന്‍സിനെപ്പോലെ ലവള്‍ മാത്രം പ്രത്യക്ഷപ്പെട്ടില്ല....

ആരായിരിക്കും? .... കടയില്‍ വരുന്ന ഏതവളാണാവോ? ഇനി തന്നെ മറ്റുവല്ലിടത്തുനിന്നും കണ്ടിട്ടുള്ളവളാണോ ?  . ഇനി കാമുകനെ നീണ്ട ശ്വാസം വലിച്ച് പറ്റിച്ച്  മഞ്ചു വാങ്ങിപ്പിച്ച് ഉണ്ട മഞ്ചിനു നന്ദി കാണിക്കാത്ത വല്ലവള്‍ക്കും തന്നോടു ലതു തോന്നിയോ? .. പല പല സംശയങ്ങളും സുലൈമാനെ പിടികൂടാന്‍ തുടങ്ങിയെന്നു മാത്രമല്ല, തന്റെ ഞരമ്പുതൊഴിലില്പോലും അയാള്‍ ശ്രദ്ധിക്കാതായി...

ഊണിലുമുറക്കത്തിലും കിളി..കിളി എന്ന ചിന്തമാത്രം .... കിളിയോടു നേരിട്ടു പ്രത്യക്ഷപ്പെടാന്‍ സുലൈമാന്‍ കേണപേക്ഷിച്ചുകൊണ്ടിരുന്നു ... അവസാനം സഹികെട്ടപ്പോള്‍ അവളപേക്ഷ സ്വീകരിച്ചു....ഒപ്പിട്ടു സ്റ്റാമ്പുചെയ്തു പണ്ടാരമടക്കി .

 തന്നെ കണ്ടാല്‍ ഇഷ്ടമല്ലാ എന്ന അര്‍ത്ഥത്തിലുള്ള ഒരു നോട്ടം പോലും തനിക്കു അണ്‍സഹിക്കബിളായിരിക്കുമെന്നും, നാളെ കൃത്യം പതിനൊന്ന് പതിനഞ്ചിനു അവള്‍ ഫാന്‍സിയിലെത്താമെന്നുമൊക്കെ സീകരിച്ച അപേക്ഷയുടെ ഒപ്പിനടിയിലുണ്ടായിരുന്നു.

 ‘ഇന്നു ഫോണ്‍ കേടാണ്’ എന്നു വലിയ ഒരു ബോര്‍ഡെഴുതിത്തൂക്കിയതു കാരണം കസ്റ്റമേഴ്സിന്റെ ശല്യമില്ലാതാക്കാന്‍ കഴിഞ്ഞു . എങ്ങാനും ഫോണ്‍ നന്നായാലോ എന്ന ആശയോടെ വന്നവരെ പതിവുതെറ്റിച്ചു വായയ്ക്കുതാങ്ങാവുന്നതിലുമധികമുള്ള തെറിവിളിച്ച് ഓടിച്ചുവിട്ടു.

  അങ്ങിനെ കുളിക്കുന്നതിനു മുന്‍പും പിന്‍പുമായി നാലുതവണ പല്ലു തേച്ച് , മുഖം കുട്ടിക്കൂറ പൌഡറില്‍ പൊതിഞ്ഞെടുത്ത സുലൈമാന്‍ കാത്തിരുന്നു ... അവള്‍ക്കായി ...

സമയം പത്തായി ... പത്തരയായി ... പതിനൊന്നായി .... സുലൈമാനു വിയര്‍ക്കാന്‍ തുടങ്ങി ... ആദ്യമായിട്ടു കാണുന്നതിന്റെ ഒരു ഇത്  ............ പതിനൊന്നെ പത്തായപ്പോള്‍ കടയിലെ പയ്യനെ വിളിച്ച് അങ്ങ് ദൂരെയുള്ള ഹോട്ടലില്‍ ചെന്ന് പൊറോട്ടയും ബീഫും തട്ടിക്കൊള്ളാന്‍ പറഞ്ഞുകൊണ്ട് നൂറിന്റെ ഒരു നോട്ടുമെടുത്തുകൊടുത്തു  .... കഴിഞ്ഞ ദിവസം അമ്പതു രൂപ കടം ചോദിച്ച തന്നോട് പണം കുഴിച്ചെടുക്കുന്ന യന്ത്രത്തിനു ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട് അതുവന്നിട്ടു  അമ്പതല്ല അയ്യായിരം തരാമെന്നു  പറഞ്ഞ് തന്നെ വിരട്ടിനിര്‍ത്തി തന്റെ നേരെ കൈചൂണ്ടിയ അതേ മുതലാളി  അതേ കൈകൊണ്ട് നൂറുരൂപാ തന്നിരിക്കുന്നു!!  ലോകാവസാനമുണ്ടെന്നു പറയുന്നത് വളരെവലിയൊരു സത്യമാണെന്നു മനസ്സിലായ സന്തോഷത്തില്‍ , കാണുന്നതു സ്വപ്നമല്ലെന്നുറപ്പുവരുത്താന്‍ തന്റെ ചെവിക്കു പിടിച്ചു ടെസ്റ്റടിച്ച  പയ്യന്‍ ഹോട്ടലിലേക്കു വച്ചുപിടിച്ചു ...

 ഇപ്പോള്‍ എല്ലാം സുരക്ഷിതം ... കടയില്‍ സുലൈമാന്‍ മാത്രം .. ഇനി അവള്‍ കൂടി വന്നാല്‍ മതി ....  ബാക്കി ..... ഓഹ്

പതിനൊന്ന് പതിനാലായപ്പോള്‍  അകലെനിന്നും അമ്പതുവയസ്സു തോന്നിക്കുന്ന ഒരു തൈക്കിളവി ഫാന്‍സിക്കു നേരെ കടന്നു വരുന്നു.. അതു  സുലൈമാനില്‍  അതിഭയങ്കരമായ ഒരു ഞെട്ടലുണ്ടാക്കുകതന്നെ ചെയ്തു.  പടച്ചവനേ ഇനി ഈ ഒട്ടകപ്പക്ഷിയെങ്ങാനുമായിരിക്കുമോ താന് കാത്തിരുന്ന കിളി?! കാരണം ഒട്ടകപ്പക്ഷിയുമൊരു കിളിയാണല്ലോ!!  ഛേ.. ഇതായിരിക്കില്ല .. ആയിരിക്കില്ല എന്ന മന്ത്രം നൂറ്റിപ്പത്തു തവണ ഉരുവിട്ട് മസിലുപിടിച്ചു നിന്ന സുലൈമാനെ നോക്കി ഒട്ടകക്കിളി ചിരിച്ചു... സുലൈമാനും ചിരിച്ചുവെങ്കിലും മുക്കാല്‍ ശതമാനം ബോധവും മറഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു...

സുലൈമാന്റെ ഫാന്‍സിയിലേയ്ക്കു കയറിയ അവള്‍ സ്വയം തന്നെ പരിചയപ്പെടുത്തി

“സാര്‍ ഞാനൊരു എല്‍ . ഐ .സി ഏജന്റാണ് ... ”

കയ്യും കാലുമൊടിഞ്ഞാലും, കണ്ണുപോയാലും കാറ്റുപോയാലുമൊക്കെ കിട്ടാന്‍ പോകുന്ന മണീസിന്റെ കൊതിപ്പിക്കുന്ന കണക്കുകള്‍ സുലൈമാനുമുന്‍പില്‍ നിരത്തിയതുകണ്ടു കൊതിച്ചിട്ടൊന്നുമായിരുന്നില്ല അവള്‍ പറഞ്ഞ കടലാസുകളിലൊക്കെ സുലൈമാന്‍ ഒപ്പിട്ടത്. ഈ മുതുക്കി ഒട്ടകക്കിളിയല്ല താന്‍ കാത്തിരിക്കുന്ന പൈങ്കിളിയെന്നറിഞ്ഞ ഷോക്കില്‍ ഒപ്പിട്ടു പോയതാ... പിന്നേയും എന്തൊക്കെയോ പറഞ്ഞ ഏജന്റ് തന്റെ ബാഗുമായി ഇറങ്ങിനടന്നകന്നതൊന്നും സുലൈമാന്‍ സ്വബോധത്തോടെയായിരുന്നില്ല നോക്കിനിന്നത്...


“ ഹേയ് .... നിങ്ങള്‍ ഇവിടുത്തേ ആളാണൊ?..”  പരിചിതമായ ഒരു ശബ്ദം കേട്ടയാള്‍ ഞെട്ടി തിരിഞ്ഞു നോക്കി ...

സുന്ദരികള്‍ക്കു കൊടിപിടിച്ചു മുന്‍പില്‍നടത്താന്‍ പറ്റിയ ഒരു സുന്ദരി നില്‍ക്കുന്നു ... അതേ ... അതേ ശബ്ദം ... അതേ രാഗം .. അതേ ഇതു കിളിതന്നെ ... ഇതു ഒട്ടകപ്പക്ഷിയോ , മൈനയോ , കാക്കയോ ഒന്നുമല്ല സാക്ഷാല്‍ പഞ്ചവര്‍ണ്ണക്കിളിതന്നെ ....  സുലൈമാന്‍ അന്തംവിട്ടു വീണ്ടും കുന്തത്താനായി പത്തുസെക്കന്റ് വാപൊളിച്ചു നിന്നശേഷം സ്ഥലകാല ബോധം തിരിച്ചെടുത്തു...

“ കി... കിളിയല്ലേ ...”

“അതെ ... എങ്ങിനെ മനസ്സിലായി?..”

“ഹോ.. എത്രനേരെമായി കാത്തിരിക്കുന്നു ... ഇവിടുത്തെ ആളല്ലേ എന്നൊക്കെ ചോദിച്ചു എന്നെ ആക്കിയതാ അല്ലേ ... കള്ളീ ... കള്ളികള്‍ക്ക് കഞ്ഞിവെച്ച് ചമ്മന്തികൂട്ടിക്കൊടുത്തവളേ ... ” സുലൈമാനിലെ കാമുകന്‍ പുറത്തുചാടി പഞ്ചസാരച്ചാക്കിന്റെ കെട്ടഴിച്ചു...

“ഹോ ... നിങ്ങളോടും പറഞ്ഞോ ... എന്നിട്ട് കാത്തിരിക്കുന്ന ആളെവിടെ .... ”

“ആര്‍് ...”

“നിങ്ങളുടെ മൊതലാളി...”

“മൊതലാളിയൊ?  എനിക്കും ഈ കടയ്ക്കും ഒരു മൊതലാളിയേ ഉള്ളു .. അതു സാക്ഷാല്‍ ഞാന്‍ തന്നെയാ... കള്ളീ... ആക്കിയതാ അല്ലേ? ”

“ അപ്പോള്‍ ഇവിടെ അന്നു ഞാന്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന .. വെളുത്തു അല്പം പൊക്കമുള്ള ... ആളല്ലേ ഇതിന്റെ മൊതലാളി...”

“വെളുത്ത് പൊക്കമുള്ള ആളൊ? !!! നീയെന്തൊക്കെയാ കിളീ ഈ പറയുന്നത് ... എന്നെ കളിപ്പിക്കുകയാ അല്ലേ ... ”

സുലൈമാനിലെവിടെയോ ഒരു കരച്ചിലിന്റെ ചിറകടി കേട്ടു തുടങ്ങി

കിളി : “സത്യമാ പറയുന്നത് ... ഞങ്ങളെന്നും ഫോണ്‍ ചെയ്യാറുണ്ട് ... ******* ഇതുതന്നെയല്ലേ ഇവിടുത്തെ നമ്പര്‍ ..”

സുലൈമാൻ : “അതേ... നമ്മളല്ലേ ദിവസവും ഫോണ്‍ ചെയ്യാറ് ... ഇന്നലെ വിളിച്ചപ്പോള്‍ നീ ആക്രാന്തം കൂട്ടി അഞ്ചുനെയ്യപ്പം ഒറ്റയിരുപ്പിനുവിഴുങ്ങിയപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയതുമെല്ലാം എന്നോടു പറഞ്ഞില്ലായിരുന്നോ....” സുലൈമാന്‍ ഇപ്പോക്കരയും

കിളി സുലൈമാനിലെ അടയാളവാക്യം തന്റെ സോഴ്സ്കോഡുമായി ഒത്തുനോക്കിയപ്പോള്‍ സെയിം !! ബട്ട് മോന്ത ആന്റ് കളര്‍ വിത്ത് ഉയരം ഇതല്ല !!!

“ അന്നു ഞാന്‍ ഇവിടെ വന്നപ്പോള്‍ എനിക്കു നമ്പര്‍ തന്ന് എന്നോട് വിളിക്കാന്‍ പറഞ്ഞതു വേറെ ആളായിരുന്നല്ലോ ... അയാള്‍ ഇതിന്റെ മുതലാളിയാണെന്നും ... ഇതിന്റെ തൊഴിലാളി അറിയരുതൂന്നും പറഞ്ഞാ തന്നത് ... അയാളെവിടെ...”

“ കുട്ടിപറയുന്ന ആള്‍ക്ക് കവിളില്‍ ഒരു മുറിവിന്റെ പാടുണ്ടോ? ...”

“ഉണ്ട്... ഞാനോര്‍ക്കുന്നുണ്ട് .. ”

“ആ വരുന്ന തെണ്ടിയാണൊ ... നീ പറഞ്ഞ മൊയലാളി... ” അകലെനിന്നും പൊറോട്ടയും ബീഫും ശടേന്നു കഴിച്ച്  സ്നേഹമുള്ള മൊതലാളിയുടെ കടയിലേക്കോടിവരുന്ന തൊഴിലാളിപ്പയ്യനെ ചൂണ്ടിക്കൊണ്ട് സുലൈമാന്‍ ചോദിച്ചു ...

“അതെ..... ”

“ആ തെണ്ടിക്കു കൊടുത്ത എന്റെ നൂറുരൂപാ .... മറ്റേ നായിന്റെ മോള്‍ക്ക് ഒപ്പിട്ടുകൊടുത്ത എന്റെ അവയവങ്ങളുടേയും ജീവന്റേയും വില ....” എന്നൊക്കെ അട്ടഹസിച്ചുകൊണ്ട് സുലൈമാന്‍ കൊലവെറിയനായി ഉറഞ്ഞുതുള്ളാന്‍ തുടങ്ങി... “വൈ..ദിസ് കൊലവെറി..” എന്നു സാന്ദര്‍ഭികമായി ചോദിച്ചുപോയ പയ്യന്റെ കൊലവള്ളിക്കു കുത്തിപ്പിടിച്ചുകൊണ്ട് സുലൈമാന്‍ അലറി

“കള്ള സുവറേ....അന്റെ മയ്യത്തു ഞാനെടുക്കും.... ”

പിന്നീടവിടെ നടന്നതിന്റെ ഓഡിയോ ആന്റ് വീഡിയോ  മനസ്സിലാവണമെങ്കില്‍  ചുമ്മാ തൃശ്ശൂര്‍ പൂരമൊന്നുകണ്ടുകളഞ്ഞാല്‍ മതി എന്നൊന്നും ഞാന്‍ പറയുന്നില്ല  ... അറ്റ്ലീസ്റ്റ് അടുത്തുള്ള ‘അസ്വസ്ഥ’ ആശുപത്രിയുടെ പതിനൊന്നാം വാർഡിലെ പതിന്നാലാം ബെഡിൽ നോക്കിയാൽ മതി. പയ്യനെ ബെഡ്ഡിൽ കിടത്തിയിടത്തൊന്നും സംഗതി നിന്നില്ല  സുലൈമാന്റെ കൊലവെറികണ്ട് അതിലും വലിയ കൊലവെറിപൂണ്ട സാക്ഷാൽ കിളി  തന്റെ ഒന്നര ഡസനോളം വരുന്ന എക്സ്പെയേർഡ് കാമുകന്മാരെ കൊണ്ടുവന്ന് സുലൈമാന്റെ സകല വെറികൾക്കും അറുതിവരുത്തി.

സുന്ദരിയായ പെണ്‍കുട്ടി കടയില്‍ വന്നപ്പോള്‍ സുന്ദരനായ തൊഴിലാളി ഒരു നിമിഷത്തേയ്ക്ക് മുതലാളിയുടെ വേഷംകെട്ടിയതിന്റെ  ഫലമനുഭവിച്ച പാവം സുലൈമാന്‍ അന്നുമുതല്‍ തന്റെ ഫാന്‍സിയുടെ മുന്‍പില്‍ ഒരു കൊടിമരം നാട്ടി എല്ലാ ഫെബ്രുവരി പതിന്നാലിനും കരിങ്കൊടിയുയര്‍ത്താന്‍ മറക്കാറില്ല. എന്നുമാത്രമല്ല, തന്റെ കോളാമ്പിയില്‍ ആഞ്ഞാഞ്ഞു കാര്‍ക്കിച്ചു തുപ്പാനും മറക്കാറില്ല എന്നതു സത്യമാണെങ്കില്‍ , ഇന്നു നാലഞ്ചു ഫാന്‍സിക്കടകള്‍ക്കു മുതലാളിയാണ് സുലൈമാനെങ്കിലും  അവിടെയൊന്നും കാണാന്‍വര്‍ക്കത്തുള്ള ഒറ്റയെണ്ണത്തിനെയും ഇന്നുവരേ ജോലിക്കുനിര്‍ത്തിയിട്ടില്ലാ എന്നത് മറ്റൊരു സത്യമാണ് !!

സത്യമേവ ജയതേ.... ജെയ് പഞ്ചാരദിനം...

Saturday, May 7, 2011

ഒരു എയര്‍ പ്രണയം!!

ന്റെ എല്ലാമെല്ലാമായ ലൂസി അറിയുന്നതിന് ,

നമ്മള്‍ തമ്മില്‍ കണ്ടിട്ടു ഇത് എത്രാമത്തെ ദിവസമാണെന്ന് നിനക്കറിയാമോ.... അത്യാധുനികമായി മൊബൈല്‍ഫോണില്‍ നിന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍  നീയും മൊബൈലും പരിധിയും കടന്നു അതിനപ്പുറമെത്തിയെന്നറിയാന്‍ കഴിഞ്ഞതുകൊണ്ടാണ് പ്രാചീന ബന്ധപ്പെടല്‍ രീതിയില്‍ ഞാന്‍ ഈ എഴുത്തെഴുതുന്നത് ..

നാട്ടിലൂടെ റോഡ് റോളര്‍ പറപ്പിച്ചു നടന്നിരുന്ന  ഞാന്‍  വിമാനം ‘വിറപ്പിച്ചു’ പറത്തുന്ന പൈലറ്റായത് എന്റെ പിതാജിയുടെ മടിയില്‍ പണമുള്ളതുകൊണ്ടു മാത്രമായിരുന്നുവെന്നത് നിന്നോടു ഞാന്‍ മറച്ചുവച്ചിട്ടില്ലല്ലോ.

ചില പുല്ലന്മാര്‍ ഓരോരൊ ലൈസെന്‍സിനു വേണ്ടി കുത്തിയിരുന്നു പഠിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ചിരിച്ചു ചിരിച്ചു ചാവാറുണ്ട്. ങാ അതൊക്കെപ്പോട്ടെ ...

ഞങ്ങള്‍ എയറിന്ത്യന്‍ ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത് നിനക്കറിയാമല്ലോ അല്ലേ ? ഇതെല്ലാം ശമ്പളം കൂട്ടാനും മറ്റുമാണെന്നാണ് ചില മണ്ടന്മാര്‍ കരുതിയിരിക്കുന്നത്!

സത്യം നിന്നോട് പറയാമല്ലോ ലൂസീ ... സത്യത്തില്‍ ഞങ്ങള്‍ സമരം തുടങ്ങിയത് മാനസിക പിരിമുറുക്കത്തില്‍ നിന്നും മോചിതരാവാന്‍ വേണ്ടി മാത്രമാണ് ...

ആയിരക്കണക്കിന് പ്രവാസികളും ദേശീയ വാസികളുമെല്ലാം നമ്മുടെ വിമാനവും കാത്തിരുന്നു കാത്തിരുന്നു വിമാനക്കമ്പനിക്കാരുമായി അടിയുണ്ടാക്കി തല്ലിച്ചാവുന്നത് കാണാന്‍ എന്തൊരു ഹരമാനെന്നോ ... എന്തൊരു ലഹരിയാണെന്നോ...

ഇതൊന്നും പറഞ്ഞാല്‍ നിനക്ക് മനസ്സിലാവില്ല മോളെ അതിന്റെയൊരു സുഖം അനുഭവിച്ചറിയുകതന്നെ വേണം ... അതിനു ഞങ്ങളേപ്പോലെ  പുണ്യം ചെയ്യണം ...

വിമാനം വൈകിയതില  യാത്രക്കാരുടെ എതിര്‍പ്പില്‍നിന്നുകിട്ടുന്ന ആ ഒരു ലഹരിയുന്ടല്ലോ അതു ആനമയക്കിയില്‍ കഞ്ചാവിട്ടു വാറ്റിയാലും കിട്ടില്ല മോളെ ...

ഒരിക്കല്‍ നീ ചെന്നൈയിലുണ്ടെന്നെനിക്കു ഫോണ്‍ ചെയ്തപ്പോള്‍ നിന്റെയടുത്തെത്താന്‍ ഞാന്‍ എന്തൊക്കെ റിസ്കാണെടുത്തതെന്നു നിനക്കു വല്ല ഓര്‍മ്മയുമുണ്ടോ? അന്നു എന്റെ ഇന്റര്‍നാഷണല്‍ മൊബൈലിലേക്കു നിന്റെ റോമിംഗ് മിസ്സ്കാള്‍ വന്നപ്പോള്‍ ഞാന്‍ ഗള്‍ഫിലെ എയര്‍പോര്‍ട്ടില്‍ വിമാനം സ്റ്റാര്‍ട്ടു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അന്നു ഒറ്റക്കൈകൊണ്ടു വിമാനമോടിച്ചുകൊണ്ടാണു നിനക്കു ഞാന്‍ തിരിച്ചു വിളിച്ചത് ...

 ചെന്നെയില്‍ നില്‍ക്കുന്ന നിന്റെയടുത്തെത്താന്‍ കോഴിക്കോട്ടേയ്ക്കു വിമാനം പറത്തുന്ന ഞാനെങ്ങനെയെത്തുമെന്നാലോചിച്ച്  വിധിയെ പഴിച്ചു വിതുമ്പലൊതുക്കിയ  എന്നെ എന്റെ കോപൈലറ്റു കോതമംഗലം കുട്ടപ്പന്‍ ചേട്ടനായിരുന്നു സമാധാനിപ്പിച്ചത് .


കുട്ടപ്പന്‍ ചേട്ടനെന്ന ദൈവം പറഞ്ഞതുകേട്ട് കോഴിക്കോടു വിമാനത്താവളത്തിലെ റണ്‍ വേ കാണാനില്ലെന്നും പറഞ്ഞുകൊണ്ട് ഞാന്‍ ചെന്നൈയിലേക്കു വിമാനം തിരിച്ചുവിടുകയായിരുന്നു. അന്നും യാത്രക്കാര്‍ കിടന്നുകളികളിക്കുന്നതും വിമാനക്കമ്പനിക്കാര്‍ നടന്നു പാടുപെടുന്നതുമടക്കം ഒരുപാടു ലഹരികളെനിക്കു കിട്ടുകയും, ഡ്യൂട്ടി ടൈം കഴിഞ്ഞതുകൊണ്ടു ഞാന്‍  ഇനി ഇരുപത്തിനാലു മണിക്കൂര്‍ കഴിയാതെ വിമാനം പറത്തില്ലാ എന്നു പറഞ്ഞു എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്   നിന്റെയരികിലേയ്ക്കു ഒഴുകിയൊഴുകിയെത്തിയതുമെല്ലാം ഇന്നു നടന്നപോലെ ഞാന്‍ ഓര്‍മ്മിക്കുന്നു.

എങ്കിലും എന്റെ ലൂസി നിന്റെ വല്യമ്മയുടെ പ്രായമുള്ള എയര്‍ ഹോസ്റ്റസ് പങ്കജകുമാരിയോടു ഞാന്‍ കുശലം പറഞ്ഞതിനു നീ അന്നു മുഖം വീര്‍പ്പിച്ചതു ഒട്ടും ശരിയായില്ല ... ഒന്നുമില്ലേലും വെറും  ഡൊമസ്റ്റിക് വിമാനത്തിലെ എയര്‍ ഹോസ്റ്റസായ നിന്നെ ഇന്റര്‍നാഷണലിലേയ്ക്കു, അതും ഞാന്‍ ഡ്രൈവു ചെയ്യുന്ന വിമാനത്തിലേയ്ക്കു മാറ്റിച്ചതു ഞാനൊരുത്തനായിരുന്നു എന്നതെങ്കിലും നീ ഓര്‍ക്കണമായിരുന്നു .

നിനക്കോര്‍മ്മയുണ്ടോ, ഒരിക്കല്‍ വിമാനം ലാന്റു ചെയ്യുമ്പോള്‍ നീയെന്നെ കടക്കണ്ണാല്‍ നോക്കിയതും, ധൈര്യമുണ്ടെങ്കില്‍ വിമാനം മലര്‍ത്തിപ്പറത്താമോ എന്നുചോദിച്ചതും, അന്നു ലാന്റുന്ന വിമാനം മലര്‍ത്താന്‍ നോക്കിയപ്പോള്‍  വിമാനം മൂക്കുകുത്തിയതും ഏതോ മണ്ടന്‍ അന്വേഷകന്‍ വന്നു വിമാനത്താവളത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ ഘടനയിലുണ്ടായ സങ്കീര്‍ണ്ണമായ വിള്ളലില്‍ മുഴച്ചുനില്‍ക്കുന്ന റണ്‍ വേയുടെ ഗതിയേ കുറ്റം പറഞ്ഞതും, കേസില്‍ കുടുങ്ങാതെ  ഞാന്‍ രക്ഷപ്പെട്ടതുമെല്ലാം ഇന്നലെ നടന്നപോലെ തോന്നുന്നു ... എനിക്കു ചിരിവരുന്നു ലൂസിയേ...

എന്നാലും ഈ കിഴങ്ങന്മാര്‍ സമരം നടത്തിയപ്പോള്‍ സത്യത്തില്‍ വെട്ടിലായതു നമ്മളാണു ലൂസി ... ഞാന്‍ ഉഗാണ്ടയില്‍(?) വിമാനമിറക്കിയപ്പോഴല്ലായിരുന്നോ എയര്‍ ഇന്ത്യന്‍ ഡ്രൈവര്‍മാരുടെ പണിമുടക്കു വന്നതു .... അന്നുനീ ഒരു ഗള്‍ഫു വിമാനത്തിലായിരുന്നു.

 പണിമുടക്കില്‍ ജനങ്ങള്‍ വലയുന്നതിന്റെ ആ ഒരു കുളിര്‍മ്മയൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും നിന്നെ കാണാത്തതിലുള്ള ഒരു ‘ഇത്’ എനിക്കു ഭയങ്കരമായ ഒരു ‘അതു’ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു....

 പല തവണ ഞാനും എന്നേപ്പോലെ വെട്ടിലായിപ്പോയ പലരും സമരം നിര്‍ത്താന്‍ പരിശ്രമിച്ചതാണു പക്ഷേ ഒരാവേശത്തിനു തുടങ്ങിപ്പോയല്ലോ ....

നമ്മുടെ കോതമംഗലം കുട്ടപ്പന്‍ ചേട്ടനുണ്ടല്ലോ ലൂസി .. അങ്ങേര്‍ക്കു നൊസ്സാ നൊസ്സ് ... പൈലറ്റുമാരുസമരം തുടങ്ങിയപ്പോള്‍ അങ്ങേര്‍ക്കു പഴയ മീങ്കച്ചവടം തുടങ്ങിയാലോ എന്നൊരു പൂതി ...

അല്ലേലും വിമാനമോടിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കുള്ള അങ്ങേരുടെ കൂയ് .. കൂയ് കൂവല്‍  എനിക്കു ഉറക്കം വരാതിരിക്കാന്‍ വളരെ ഉപകാരമാവാറുണ്ടെന്നതു മീങ്കച്ചവടത്തോടുള്ള എന്റെ ആദരവും ബഹുമാനവും  കൂട്ടുന്നതാണു. കോ പൈലറ്റു എന്നതിലുപരി കൂ പൈലറ്റെന്നാണു ആ മഹാനുഭാവനു ചേര്‍ന്ന ഔദ്യോഗിക നാമം.

ലൂസി.. എന്നാലും അന്നു നീ ബ്രിട്ടീഷ് എയര്‍ലൈന്‍സില്‍ വന്ന സായിപ്പു പൈലറ്റിനോടും അയാളുടെ ഇന്ത്യന്‍ കാമുകി നാടന്‍ മദാമ്മയോടും ഹോട്ടലില്‍ വെച്ചുകാണിച്ച ഔപചാരികത അല്പം കൂടിപ്പോയില്ലേ എന്നെനിക്കു തോന്നി. സംഗതി അവര്‍ നമ്മുടെ അതിഥികളൊക്കെത്തന്നെയാണ്‍് ... പണ്ടു നമ്മേ അടിമകളാക്കിയിരുന്നതു ഈ കുരുത്തം കെട്ടവരാണെന്നതുകൂടി നീയോര്‍ക്കണമായിരുന്നു ....  സാരമില്ല ഒരു പറ്റു ഏതു ലൂസിക്കും പറ്റും....  ഇനി അവരെ ക്കാണുമ്പോള്‍ മിണ്ടരുതു.

എന്തുതന്നെയായാലും നേര്‍ച്ചകള്‍ക്കൊടുവില്‍ സമരമവസാനിച്ചപ്പോള്‍ വിമാനവും പറത്തി ഞാന്‍ വന്നതു അന്നു നീ ഡ്യൂട്ടിക്കെത്തുമെന്നു കരുതിയായിരുന്നു ... പക്ഷേ വിധിയാണൊ അല്ലെങ്കില്‍ വല്ല യാത്രക്കാരന്റെയും പഴിയാണൊ ചതിച്ചതെന്നറിയില്ല ... നീ വന്നില്ല

 നീ ഡ്യൂട്ടിയിലില്ലാത്ത വിമാനമെനിക്കു അസാധുവായ ബാലറ്റുപേപ്പറുപോലെയാണു ലൂസിയേ.. സത്യത്തില്‍ വിമാനം പറത്താന് മനസ്സുവരുന്നില്ല എന്റെ ലൂസീ ... വിമാനം പറത്താന്‍ കഴിയാത്തതുകൊണ്ട് ഇന്നലെ ഞാന്‍ വിമാനത്തില്‍ ചുണ്ടെലിയെക്കണ്ടെന്നൊരു കാച്ചങ്ങു കാച്ചി.....

എന്നാ ബഹളമായിരുന്നു ... പോലീസും പട്ടാളവും തേങ്ങാക്കുലയുമൊക്കെ കാട്ടിക്കൂട്ടിയതു ... ഹോ ശരിക്കും മനസ്സു നിറഞ്ഞുപോയി... വിമാനത്തില്‍ പുകകണ്ടു എന്നൊക്കെ ഞാന്‍ ഇടയ്ക്കു കാച്ചാറുള്ളതു നിനക്കും അറിയാവുന്നതാണല്ലൊ..

അതൊക്കെ എന്തെങ്കിലുമാവട്ടെ എനിക്കു നിന്നെ കാണാന്‍ മുട്ടിയിട്ടു വയ്യ മോളേ ...
അതുകൊണ്ട് എത്രയും വേഗം മറുപടി കിട്ടുമെന്നു പ്രതീക്ഷിച്ചു വിമാനത്തില്‍ കുന്തിച്ചിരിക്കുന്ന  നിന്റെ കെ.കെ. അന്തപ്പന്‍ ഏലിയാസ് അന്തു

  NB: കഴിയുമെങ്കില്‍ മറുപടി പോസ്റ്റിലയച്ചു കാശുകളയുന്നതിനുപകരം നീ കയ്യോടെ കൊണ്ടുവന്നാലും മതി..
*******
ദിവസങ്ങള്‍ക്കുള്ളില്‍ ലൂസി എഴുതിയ മറുപടി കം രജിസ്ട്രേഡ് ലറ്റര്‍ അന്തപ്പന്‍ ഒപ്പിട്ടു വാങ്ങി ഇങ്ങനെ വായിച്ചു.
******

പ്രേമം കുത്തിനിറച്ച അന്തുച്ചായാ,

കത്തുകിട്ടി, അന്തുച്ചായന്‍ വിഷമിച്ചിരിക്കുന്നതോര്‍ത്തപ്പോള്‍ ശരിക്കും ഞാന്‍ പൊട്ടിച്ചിരിച്ചുപോയി . അച്ചായന്‍ വിഷമിക്കുമ്പോള്‍ ഇഞ്ചിതിന്ന കൊരങ്ങനെയാണെനിക്കോര്‍മ്മവരിക. എനിക്കു ചിരി ഇനിയും വരുന്നുണ്ടു കേട്ടോ...

വളരെ പ്രതീക്ഷയോടെയായിരുന്നു  സമരം തുടങ്ങിയ ദിവസം ഒരു നീണ്ട അവധിയുമെടുത്ത് ഞാനും മുങ്ങിയത് .. നമുക്കുരണ്ടുപേര്‍ക്കും ‘സമരദിവസങ്ങളിലെ ഓര്‍മ്മകള്‍ ’ എന്ന പുസ്തകം അച്ചടിച്ചിറക്കാന്‍ തക്കവണ്ണം അനുഭവങ്ങളുണ്ടാക്കാന്‍ വേണ്ടിത്തന്നെയായിരുന്നു അച്ചായന്റെ ഈ ലൂസി ലീവെടുത്തത് ...

നമ്മെ ചതിച്ചതു വിധിയോ, പഴിയോ ഒന്നുമല്ല അച്ചായാ..  കാലമാടനായ എന്റെ അയല്‍വാസി ഗള്‍ഫു വര്‍ക്കിയായിരുന്നു ...
 ഒരിക്കല്‍ എന്നെ ഇടംകണ്ണിട്ടുനോക്കി ഗോഷ്ടികാണിച്ചു വിമാനമോടിച്ച്  വിമാനം നിന്നു കുലുങ്ങിയപ്പോള്‍  പരിഭ്രമിച്ച യാത്രക്കാരോടു ... വിമാനം ചുഴലിയില്‍ കുടുങ്ങിയതാണെന്നു കള്ളം പറഞ്ഞു യാത്രക്കാരെ സമാധാനിപ്പിച്ച ഒരു ദിവസമില്ലായിരുന്നോ? ആ കാളദിവസമ്പോലെ ഞാനോര്‍ക്കുന്നു എന്റെ അവസാന ഡ്യൂട്ടി ദിവസവും.

അന്നൊരു നശിച്ച ദിവസമായിരുന്നു ... ആ വിമാനത്തില്‍ യാത്രചെയ്ത ഗള്‍ഫു വര്‍ക്കിയാണു  എന്റെ തന്തശ്രീ മാത്തുക്കുട്ടിക്കു വെറും മുപ്പതു മില്ലി മിലിട്രിക്കുവേണ്ടി എന്നെ ഒറ്റിക്കൊടുത്തതു ...

എയര്‍ ഹോസ്റ്റസ് എന്നൊക്കെപ്പറഞ്ഞാല്‍ അപ്പച്ചന്‍ കരുതിയതു വിമാനത്തിലെ സകല ജോലിക്കാരെയും ക്ഷ- ഞ്ഞ- ക്കു എന്നൊക്കെ എഴുതിക്കുന്ന ജോലിയാണെന്നാ....
ഞാന്‍ കള്ളു വിളമ്പാനും യാത്രക്കാരുടെ എച്ചില്‍ പാത്രമെടുക്കാനുമൊക്കെയാണു വിമാനത്തില്‍ ജോലിക്കു കയറിയതെന്നു ആ തെണ്ടി വര്‍ക്കി വിവരിച്ചപ്പോള്‍ ... കോടിപ്പോയ അഭിമാനത്തെയോര്‍ത്തു അപ്പച്ചനൊരലര്‍ച്ചയായിരുന്നു ......

 “ മോളേ ലൂ‍ൂ‍ൂ‍ൂ‍ൂ സീ‍ീ‍ീ‍ീ‍ീ‍ീ...”

അന്നുമുതല്‍ ഞാന്‍ ജോലിക്കു രാജികൊടുത്തുവെന്നുമാത്രമല്ല അപ്പച്ചന്റെ വകേലൊരു കുടുമ്പക്കാരനും എസ്റ്റേറ്റു മുതലാളിയുമായ  പോത്തു തോമയ്ക്കു കഴുത്തു നീട്ടിയും കൊടുത്തു.

എങ്കിലും മുകളിലൂടെ ചീറിപ്പായുന്ന വിമാനത്തിന്റെ മൂളല്‍ കേട്ടാല്‍ , എന്തിനേറെ പറയണം രാത്രിയില്‍ മൂളിപ്പറക്കുന്ന വണ്ടിന്റെ മൂളല്‍ കേട്ടാല്‍പോലും ഞാന്‍ അച്ചായനെ ഓര്‍ത്തു കണ്ണൂനീര്‍ വാര്‍ക്കാറുണ്ട്.. ഇപ്പോള്‍ ‘ആകാശത്തിലെ കൂത്താട്ടം’ എന്ന ഒരു പുസ്തകമെഴുതാന്‍ ശ്രമിക്കുകയാണു ഞാന്‍.

ഇത്രയുമെഴുതിക്കൊണ്ട് അച്ചായന്റെ റേഞ്ചുവിട്ടുപോയ സ്വന്തം ലൂസി

********
കത്തുവായിച്ച അന്തപ്പന്‍ ചിന്തിക്കുകയായായിരുന്നു ... സത്യത്തില്‍ ഈ സമരം കൊണ്ട് പൈലറ്റുമാര്‍ക്കു പലതും നഷ്ടപ്പെടുകയല്ലായിരുന്നോ .... അതോ ലൂസിക്കു പകരം ജോയിന്‍ ചെയ്ത സിസിലിയെ കൊണ്ടുത്തരികയായിരുന്നോ....

അതൊക്കെപ്പോട്ടെ  എന്തുതന്നെയായാലും ലൂസി വണ്ടിനെക്കണ്ടു കരഞ്ഞാലും  ഭൂമിയില്‍ സുനാമിയല്ല അവന്റെ അപ്പൂപ്പന്‍ വന്നു താണ്ഡവമാടിയാല്പോലും ഞങ്ങള്‍ ആകാശത്തുള്ളവര്‍ വിമാനത്തിന്റെ ചിറകൊടിച്ചിട്ടെങ്കിലും യാത്രക്കാരെക്കൊണ്ടു  ക്ലൈ.. ക്ലാ .. ക്ലും..‌ഋ. എന്നു വരപ്പിച്ചിരിക്കും........... ഇതു സത്തിയം ... .സത്തിയം വീണ്ടും സത്തിയം....