മരുഭൂമിയുടെ നിശബ്ദതക്കു ഭംഗം വരുത്തിക്കൊണ്ട്‌ഇരുട്ടില്‍ നിന്നും ആരോ ഉറക്കെ കരയുകയാണു. ഞാന്‍ പതുക്കെ തപ്പിത്തടഞ്ഞ് ശബ്ദം കേട്ട ഭാഗത്തെത്തി.പെട്ടന്നാണു ടെന്റില്‍ നിന്നും ആരോ ഇറങ്ങി വന്നത്
" എന്തിനാ കരയുന്നത്"
"..............."
" പറയൂ രവീ എന്തുപറ്റി നിനക്ക്"
കരയുന്നയാളിന്റെ പേരു രവിയാണെന്നും ആളു മല്ലുവാണെന്നും എനിക്കു മനസ്സിലായി ഇരുട്ടില്‍ മുഖം വ്യക്തമാകുന്നില്ലഅവസാനം രവി അപരനോട് പറഞ്ഞു തുടങ്ങി
" നിനക്കറിയാല്ലൊ മമ്മദെ എന്റെ വീട്ടിലെ സ്ഥിതി . നാലു പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനുള്ള വക തേടിയാണു ഞാനിവിടെയെത്തിയത്. നമ്മുടെ നാട്ടിലെ സ്ത്രീധന സംസ്കാരമനുസരിച്ച് ( ബെസ്റ്റ് സംസ്കാരം ) ഒരു പെൺകുട്ടിയെ പറഞ്ഞയക്കണമെങ്കില്‍ ഒരുപാടു ചിലവുവരും "
"അത് നിനക്കറിയാവുന്നതല്ലെ അതിനാണൊ നീ സങ്കടപ്പെടുന്നത്"
" അല്ല മമ്മദെ .. അല്ല .. മൂത്തവളെ കെട്ടിച്ചയച്ച കടം ബാക്കി നില്‍ക്കെയാണു ബാക്കിയുള്ള മക്കളെ കഷ്ടപ്പാടറിയിക്കാതെ പഠിപ്പിക്കുന്നത്. അതിലൊരുത്തി ഇന്നലെ എവിടുന്നോവന്ന ഒരു നാടോടി കലാ കാരന്റെ കൂടെ ഒളിച്ചോടി പോലും ... ഞാനെന്തു തെറ്റാ മമ്മദെ ചെയ്തത് ..."
ഇരുളിന്റെ മറവില്‍നിന്നും എല്ലാം കേട്ടുകൊണ്ടിരുന്ന എന്റെ ചിന്ത കടലുകല്‍ കടന്ന് പച്ച പുതച്ചു ഇന്ത്യയുടെ മാപ്പിന്റെ താഴെ മൂലക്കു ചുരുണ്ടു കൂടിക്കിടക്കുന്ന തെങ്ങിന്റെ നാട്ടിലെത്തി.
അവിടെ പണ്ട് വ്യക്തമായി കാണാന്‍ കഴിയാതിരുന്ന പല മുഖങ്ങളും വളരെ വ്യക്തതയോടെ എന്റെ മുന്നില്‍ പല്ലിളിക്കാന്‍ തുടങ്ങി .
കദീജ , ഉമ്മ വിത്ത് ബാപ്പയുടെ പുന്നാര മോള്‍. നാട്ടിലെ പഞ്ചാരക്കുട്ടപ്പന്മാരുടെ കണ്ണിലുണ്ണി. അവളെ കണികാണാന്‍ ,അവളുടെ ഒരു നോട്ടം കിട്ടാന്‍ തെങ്ങിന്റെ ചുവട്ടില്‍ തപസ്സു ചെയ്ത് ഉണക്ക ഓലവീണു തലക്കു വെളിവില്ലാതായവര്‍ എണ്ണത്തില്‍ കൂടുതല്‍.
ഇംഗ്ളീഷ് പോയിട്ട് മലയാളത്തിലെ "മ" എന്താണെന്നറിയാത്ത അയമു ( കദീജയുടെ സ്വന്തം പിതാജി ) തന്റെ ഓമനയെ ആങ്ഗലേയ വിദ്യാഭ്യാസ കച്ചവട ശാലയില്‍ ചേര്‍ത്തത് കലക്ടറെക്കൊണ്ട് കെട്ടിക്കാനൊന്നുമായിരുന്നില്ല.
പിന്നയോ? തന്റെ അയല്‍ വാസിയും പണ്ട് ദരിദ്രവാസിയും, ഇപ്പോള്‍ ചാണകബിസിനസ്സില്‍ വന്‍ തോക്കുമായ ചാക്കോയുടെ മകളു പഠിക്കുന്നത് ഇംഗ്ളീഷ് സ്കൂളിലാണ്.
അത് അയമുവിന്റെ അഭിമാനത്തേക്കാളുപരി ക്ഷീണം പിടിപ്പിക്കുന്നത് അയമുവിന്റെ ഭാര്യ ബിയ്യാത്തുവിന്റെ അഭിമാനത്തിനായിരുന്നു.
അതിനു തക്കതായ കാരണവുമുണ്ട്
ചാക്കോയുടെ കണവി മറിയാമ്മയും നമ്മുടെ ബിയ്യാത്തുവും തമ്മില്‍ അമേരിക്കയും ഇറാഖുമാണു.
അത്കൊണ്ടുതന്നെ ബിസിനസ്സ്കാരന്റെ ഭാര്യ മറിയാമ്മയുടെ മകളെ ഇംഗ്ളീഷ് മീഡിയത്തില്‍ ചേര്‍ത്തപ്പോള്‍, പണ്ടത്തെ തന്റെ തറവാട്ടിലെ ആനയുടെ വയറിളകിയ കഥയും വിട്ട് (ഇപ്പോള്‍ ഒരു ചേനപോലുമില്ല ആകെയുള്ളത് ലവലേശം എല്ലില്ലാത്ത മുഴുത്തൊരു നാക്ക്) വീട്ടില്‍ കുത്തിയിരിക്കുന്ന അയമുവിന്റെ ഭാര്യ ബിയ്യാത്തുവിനും മകളെ അവിടെ ചേര്‍ക്കാന്‍ പൂതി തോന്നിയതില്‍ നോ അത്ഭുതം.
അയമുവിനോട് നിരാഹാര സമരം ചെയ്ത ബിയ്യാത്തു ( അയമുവിനു ആഹാരം കൊടുക്കാതെ സ്വയം വെട്ടി വിഴുങ്ങി ) അവസാനം വിശന്നു കുടലു പുകഞ്ഞ പാവം അയമുവിന്റെ മുന്നില്‍ ജയിച്ചുനിന്നു .
അവസാനം അയമുവിനുവില്‍ക്കാന്‍ ബാക്കിയുണ്ടായിരുന്ന പതിനഞ്ച്സെന്റില്‍ പഴയ തറവാടികള്‍ തിന്നുമുടിച്ച കഥ വിളിച്ചോതുന്ന കളപ്പുര വിറ്റ് സ്വന്തം മകളെ ഇങ്ഗീഷിൽ പൊതിഞ്ഞെടുക്കാന്‍ പറഞ്ഞയച്ചുതുടങ്ങി.
കാലം കടന്നുപോയപ്പോള്‍ കോലങ്ങളും മാറിവന്നു നാട്ടിലെ പൂവാലന്മാര്‍ കദീജയുടെ ചുറ്റും വട്ടമിടാന്‍ തുടങ്ങി.
ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ കദീജ പട്ടണത്തിലെ കലാലയത്തിലെത്തി. ദിവസേനയുള്ള പോക്കുവരവില്‍ പൂവാല ശല്യം കുറക്കാന്‍ ഫാദര്‍ അയമു പട്ടണത്തിലേക്ക് അധികം ദൂരമില്ലാഞ്ഞിട്ടും മകളെ ഹോസ്റ്റലില്‍ ചേര്‍ത്തു.
നാട്ടില്‍ വരുമ്പോള്‍ എലിയായിരുന്ന കദീജ കോളേജിലെ പുപ്പുലിയായിരുന്നു.
ഒരു ദിവസം ചന്തയില്‍ പോയിമടങ്ങുമ്പോള്‍ മകളെ കാണണമെന്ന അടങ്ങാത്ത മോഹം അയമുവിനെ മകള്‍ താമസിക്കുന്ന കോളേജ് ഹോസ്റ്റലിലെത്തിച്ചു.
ദൂരെ നിന്നും തന്തപ്പടിയെ കണ്ട മകള്‍ ഓടിവന്നു
ബാപ്പക്കു സന്തോഷമായി ഇത്ര സ്നേഹമുള്ള മകളെ കിട്ടണമെങ്കില്‍ ഈ ഭൂമി മലയാളത്തില്‍ വല്ലാത്ത പാടാണ്
സ്നേഹം തുളുമ്പിച്ച് ഓടിവരുന്ന മകള്‍ ബാപ്പയെ സുഖവിവരങ്ങള്‍ തിരക്കി പറഞ്ഞയച്ചു.
ബാപ്പ കേരളത്തിലെ ഏറ്റവും വലിയ സന്തോഷവാന്‍ ( സ്നേഹം തുളുമ്പുന്ന മകളെ കിട്ടിയല്ലൊ)
മകള്‍ അതിലും വലിയ സന്തോഷവതി ( ബാപ്പ വരുന്നത് ദൂരെ നിന്നും കണ്ടതുകൊണ്ട് ഗേറ്റില്‍ നിന്നും തടഞ്ഞുനിര്‍ത്തി കൂട്ടുകാരുടെ മുന്‍പില്‍ നാണം കെടാതെ പറഞ്ഞയക്കാന്‍ കഴിഞ്ഞല്ലൊ)
കദീജ കോളേജിലെ പുപ്പുലിയാണ്, വിദേശത്തുള്ള മാതാപിതാക്കളുടെ ഒറ്റ മോള്‍ എന്നുള്ള ഖ്യാതി പരക്കാന്‍ കാരണം കദീജയോളം തന്നെ വലിപ്പമുള്ള അവളുടെ നാക്കായിരുന്നു.
അങ്ങിനെ ചുരുക്കി മടക്കിപ്പറഞ്ഞാല്‍ ഏതോ പരിഷ്കാരിയായ അരവട്ടനെ പ്രേമിച്ച കദീജ ഒരു ദിവസം ആരുമറിയാതെ സ്ഥലം വിട്ടു. മകളെ സ്നേഹിച്ച് സ്ഥലം വിറ്റ് പഠിപ്പിച്ച മാതാജി വിത്ത് പിതാജി അന്തം വിട്ടു മറിഞ്ഞു വീണു.
നാട്ടുകാരുടെ കൂടെ ചാണക ബിസിനസ്സുകാരന്‍ ചാക്കോയും ചേര്‍ന്നാണ് അവരെ ഡോക്ടര്‍മ്മാര്‍ കൊടിപിടിക്കാന്‍ പോയ സര്‍ക്കാരാശുപത്രിയിലെത്തിച്ചത്.
നാട്ടിലെ പ്രേമകന്മാര്‍ അവരെ സമാധാനിപ്പിച്ചു, സമാധാന യോഗം വിളിച്ചു ചേര്‍ത്തു . അക്ഷരമറിയാത്ത കവികള്‍ പ്രേമത്തെ പാടി ഉയര്‍ത്തി ആകാശത്തില്‍ കുത്തി നിര്‍ത്തി.
പ്രേമം എന്നാല്‍ സല്‍ക്കര്‍മ്മത്തില്‍ ഒന്നാണെന്നു വൈകി മനസ്സിലായ അയമുവും ഭാര്യ ബിയ്യാത്തുവും , അല്ലലറിയിക്കാതെ വളര്‍ത്തി വലുതാക്കി മതിയായ വിദ്യാഭ്യാസം നല്‍കാന്‍ ഉള്ളതു വിറ്റു തുലച്ച് നാട്ടുകാരുടെ പരിഹാസം ഏറ്റുവാങ്ങി അവസാനം മകളെ 'കണ്ടവന്‍' കൊണ്ടുപോയപ്പോള്‍ ഒരാഗ്രഹം മാത്രം ബാക്കിയായി. മരിക്കുന്നതിനുമുന്‍പ് അവളെ ഒരു നോക്കു കാണണം.
ഇപ്പോള്‍ ഫയലുകള്‍ ബ്രോഡ്ബാന്റ് ഇന്റര്‍ന്നെറ്റ് വഴി നോക്കുന്ന ദൈവം ആ ആഗ്രഹം പെട്ടെന്നു തന്നെ സാധിച്ചുകൊടുത്തു.
മധുവിധു ലഹരി കഴിഞ്ഞപ്പോള്‍ വഴിയിലുപേക്ഷിച്ച് വേറെ മധുവും തേടിപ്പോയ പരിഷ്കാരിയെ തോല്‍പ്പിക്കാൻ സാരിത്തുമ്പില്‍ മാര്‍ഗ്ഗം കണ്ടെത്തിയ കദീജയുടെ ജീവനില്ലാത്ത ശരീരം ഏറ്റുവാങ്ങുമ്പോള്‍ ആ വൃദ്ധ ദമ്പതികളുടെ മകളെ ഒരു നോക്കു കാണാനുള്ള ആഗ്രഹവും സാധിച്ചു.
*************
ഇത്രയും കാര്യങ്ങള്‍ മരുഭൂമിയിലെ കൂരിരുട്ടില്‍നിന്നും ഓര്‍മ്മയില്‍ മിന്നിമറഞ്ഞപ്പോള്‍ എന്തോ ഒരിക്കലും നിറയാന്‍ അനുവദിക്കാതിരുന്ന എന്റെ കണ്ണുകൾക്കും നനവു കണ്ടു തുടങ്ങി.
തൊട്ടടുത്തുനിന്നും ഒട്ടകനും ഒട്ടകത്തിയും വീണ്ടും കലപില കൂട്ടാന്‍ തുടങ്ങി"ഒന്നു ചിരിച്ചുകൂടെ നിങ്ങള്‍ക്ക്?" ഒട്ടകത്തി വീണ്ടും തുടങ്ങി " എഡീ എങ്ങിനയാ ഞാന്‍ ചിരിക്കുക നീ പറ. നമ്മള്‍ ഒട്ടകങ്ങളെ അടിച്ചും കുത്തിയും , വലിച്ചു പിടിച്ചു വണ്ടിയില്‍ കയറ്റിയും ക്രൂരത കാട്ടുന്ന സ്വന്തം വര്‍ഗ്ഗത്തിനെ കൊന്നു തിന്നുന്ന മനുഷ്യര്‍ ജീവിച്ചിരിക്കുമ്പോള്‍ എങ്ങിനേ ചിരിക്കാന്‍ കഴിയും?"
പിന്നീട് ഒട്ടകത്തി ഒന്നും പറഞ്ഞില്ല.
നേരം പുലര്‍ന്നപ്പോള്‍ സൂര്യന്‍ കണ്ണു തിരുമ്മി എഴുന്നേറ്റു.
വണ്ടികളുടെയും ഒട്ടകങ്ങളുടെയും ബഹളം. ഒട്ടകനെയും ഒട്ടകത്തിയെയും കയറിട്ട് വലിച്ച് ഒരു ലോറിയില്‍ കയറ്റി .
ക്യാമറ പിടിപ്പിച്ച മൊബെയിലുമായി ( മരുഭൂമിയിലെ ഏക സമ്പാദ്യം) ഞാനും ആരും കാണാതെ ആ വണ്ടിയില്‍ കയറിപ്പറ്റി.
മരുഭൂമിയിലൂടെയുള്ള യാത്ര ഹൈവേയിലൂടെയായി.
ഒരു പറ്റം കുട്ടികളെ കുത്തി നിറച്ച തുരുമ്പിച്ച ഒരു വാഹനം പുകപറത്തിക്കൊണ്ട് ഞങ്ങളെ കടന്നുപോയി. വാഹനത്തിനെ എന്തുപേരിട്ടു വിളിക്കണം എന്നെനിക്കറിയില്ല. ( സ്കൂളില്‍ കുട്ടികളെ കുറഞ്ഞചിലവില്‍ വിടാന്‍ പ്രവാസ രക്ഷിതാക്കളൊരുക്കിയ മിനി ജയില്‍ എന്നു വിളിച്ചാലൊ?").ഞാന്‍ ക്യാമറയെടുത്തപ്പോഴേക്കും മറ്റൊരു വാഹനത്തിന്റെ മറപറ്റി ആ തുരുമ്പിലെ ചക്രം കടന്നുകളഞ്ഞിരുന്നു.
അകലെക്കാണുന്ന മൊട്ടക്കുന്നുകളും പിന്നിട്ട് ചീറിപ്പായുകയാണു വണ്ടി.
ഒരുവന്‍ അവന്റെ അമ്മായിയപ്പനു ഗ്യാസിന്റെ ഗുളിക വാങ്ങാനെന്നവണ്ണം അവന്റെ ബെന്‍സു കാറിന്റെ സ്പീഡുകാണിക്കാന്‍ ഞങ്ങളുടെ വാഹനത്തെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ കത്തിച്ചു വിട്ടപ്പോള്‍ കത്തിയത് എന്റെനെഞ്ചായിരുന്നു. വീണ്ടും ഓർമ്മവന്നത് കേശവപിള്ളയുടെ ചായക്കടയിലെ ഗ്ലാസ്സും.
പെട്ടന്നാണ് ഒരു പൊട്ടിച്ചിരി കേട്ടത്
ഞാന്‍ തിരിഞ്ഞു നോക്കി നമ്മുടെ സാക്ഷാല്‍ ഒട്ടകനുണ്ട് പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു. അന്തം വിട്ട ഒട്ടകത്തി ആദ്യമായി പുറത്തുകണ്ട തന്റെ കണവന്റെ പല്ല് എണ്ണിനോക്കുന്ന തിരക്കിലായിരുന്നു.
"എന്തിനാ നിങ്ങള്‍ ചിരിക്കുന്നത് " ചിരിയുടെ ഏതോ മുഹൂര്‍ത്തത്തില്‍ ഒട്ടകത്തി ചോദിച്ചു. " നീ അങ്ങോട്ടു നോക്കെടീ എങ്ങിനേ ചിരിക്കാതിരിക്കും. "
ഒട്ടകത്തി നോക്കിയദിക്കിലേക്കു നോക്കിയ ഞാനും കണ്ടു ആ കാഴ്ച്ച
ലോറിപ്പുറത്ത് മാടിനെ കൊണ്ടുപോകുന്നതിലും കഷ്ടത്തില്‍ പൊരിവെയിലത്ത് ആളുകളെ പണിസ്ഥലത്തേക്കു കൊണ്ടുപോകുന്നു.
"ഇതു കണ്ടിട്ടാണൊ നിങ്ങള്‍ ചിരിക്കുന്നത് ?" ഒട്ടകത്തി വീണ്ടും തുടങ്ങി
"അതേടി ഇതുവരെ ഞാന്‍ കരുതിയിരുന്നത് ലോകത്തിലെ ഒട്ടകങ്ങളാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പാടനുഭവിക്കുന്നത് എന്നായിരുന്നു പക്ഷെ ഈ മനുഷ്യരുടെ അവസ്ഥയോര്‍ത്താല്‍ നമ്മളെല്ലാം സ്വര്‍ഗ്ഗത്തിലാടീ.. സ്വര്‍ഗ്ഗത്തില്‍......." ഇതും പറഞ്ഞ് ഒട്ടകന്‍ ഒരു വട്ടനെപ്പോലെ വീണ്ടും വീണ്ടും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
***********
" കമ്പനിയില്‍ ട്രാവലിംഗ് സൗകര്യവുമുണ്ട് " എന്നു കൂളിംഗ് ഗ്ലാസ്സിന്റെ മുകളിലൂടെ നോക്കിപ്പറഞ്ഞ്. ഇല്ലാത്ത മസിലു ഒന്നുകൂടി പെരുപ്പിച്ച്. ഗള്‍ഫു നാടുകളിലേക്ക് ആളുകളെ കടത്തിവിടുന്ന ട്രാവലേജന്‍സിക്കാരാ.. അറിയുന്നുണ്ടോ ഇതെല്ലാം? അതോ എല്ലാമറിഞ്ഞിട്ടും കണ്ണടയ്ക്കുകയാണൊ?
ഇവിടുത്തെ ഒട്ടകം എങ്ങി നെ ചിരിക്കാതിരിക്കും ...? ഒട്ടകങ്ങള്‍ ഇവിടെ ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു!!
വാല്‍കഷണം: സ്വര്‍ണ്ണ നിധി തേടി ഇവിടെയെത്തിയ എനിക്കു കിട്ടിയ ഏറ്റവും വലിയ നിധിയായിരുന്നു ഒട്ടകത്തിന്റെ ചിരി.... ആ ചിരി എന്നെ എങ്ങി നെ നിധികണ്ടുപിടിക്കാം എന്നു പഠിപ്പിച്ചു. അത് നല്ലൊരു കമ്പനിയില്‍ ജോലിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
(ശുഭം)
ഒട്ടകന്റെയും ഒട്ടകത്തിയുടെയും കൂടെ വണ്ടിയില്‍ നിന്നും ഞാനെടുത്ത ഏതാനും ചിത്രങ്ങള്‍ താഴെക്കാണാം . പിന്നെ മറ്റൊരു കാര്യം , കഴുത്തിന്റെ വലിപ്പം കാരണം ഒട്ടകത്തിന്റെ ഫോട്ടോ എന്റെ ക്യാമറയില്‍ കൊള്ളാത്തത് കൊണ്ട് ഗൂഗിളമ്മച്ചിയോട് കടം വാങ്ങിയതാണ്
ഇതിന്റെ ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക 


