Thursday, December 23, 2010

ഗുല്‍മാലു ബിന്‍ അല്‍ക്കുല്‍ത്ത്

ന്നാ.. ഹംക്ക് അറബ്യേ... ഇജ്ജ് ഈ കടലാസൊന്ന് നോക്ക് .. ഞമ്മള നോക്കിപ്പേടിപ്പിക്കണ്ട ... അനക്ക് മനസ്സിലാവണ ബാസേല് എയ്തീറ്റ്ണ്ട് ....”

എന്തൊക്കെയോ കരുതിക്കൂട്ടിയുള്ള സുലൈമാന്റെ ഭാവ-ലയ-താളങ്ങള്‍ കണ്ടതുകൊണ്ടാവാം സ്വന്തം തന്തയെ കാലന്‍ കുരുക്കിട്ടുകൊണ്ടുപോയിട്ടുപോലും ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത അറബി ശൈഖ് അല്‍.ഗുലുമാല്‍ ബിന്‍ അല്‍ക്കുല്‍ത്തിന്റെ ഇടനെഞ്ചില്‍ നിന്നും ഒരു തരിപ്പ് വലം നെഞ്ചിന്റെ അതിരും കടന്ന് വടക്കോട്ടുപോയത്!

കഴിഞ്ഞയാഴ്ചവരേ ആട്ടിന്‍കാട്ടം കൊണ്ടുപോയി ഈത്തപ്പനയ്ക്കിടുകയും,  ഒട്ടകത്തിനു അറബിപ്പുല്ലു (?) പറിച്ചുകൊടുക്കുകയുമൊക്കെ അനുസരണയോടെ ചെയ്തിരുന്ന നാല്പത്തിയാറുകാരന്‍ പയ്യനാണിതൊക്കെപ്പറയുന്നതെന്നും, ഭാവത്തിലും താളത്തിലുമൊക്കെ മാറ്റം വരുത്തിയതുമെന്നെല്ലാം വിശ്വാസമാവാന്‍ അറബിക്കു ഒന്നു രണ്ടു രണ്ടര നിമിഷങ്ങള്‍ വേണ്ടിവന്നു...

സുലൈമാന്‍ കൊടുത്ത കടലാസില്‍ എഴുതിയ അവശ്യസാധനങ്ങളുടെ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ നിലവാരം കണ്ട   അറബി രണ്ടാമതും മൂന്നാമതും ഞെട്ടിയശേഷം ഒരുവേള ഇന്ത്യയിലെ സവാളയില്‍ നിന്നാണൊ സ്വര്‍ണ്ണം അരിച്ചെടുത്ത് അച്ചാറിട്ടുവെക്കുന്നത് എന്നുകൂടി ചിന്തിച്ചുപോയി!!

കടലാസിലെഴുതിയ മുഴുവന്‍ സാധനങ്ങളുടെ വിലയും വായിച്ചു തളര്‍ന്നിരിക്കുന്ന അറബിയോടു സുലൈമാന്‍ പറഞ്ഞു...

“ഇതൊക്കെ അന്നെയൊന്നു നേരിട്ടുകാണിച്ചുതരാന്‍ തന്നെയാ ഹംക്ക് അറബീ കേരളത്തിലെ തിരുമ്മല്‍ ചികിത്സയുടെപേരും പറഞ്ഞ് അന്നെ ഞാന്‍ കടലുകടത്തിക്കൊണ്ടുവന്നത്.... കൊല്ലങ്ങളായി അന്റെ ഒട്ടകത്തിന്റെയും ആട്ടിന്‍കുട്ടികളുടെയും എണ്ണമെടുത്ത് ജീവിക്കുന്ന എന്റെ വീട്ടില്‍ കഞ്ഞികുടിച്ചില്ലാ എങ്കില്‍ അനക്കു പുല്ലാണെന്ന് ഞമ്മക്കറിയാം”

അറബി ദയനീയതയോടെ അല്‍- കുരുത്തം . വ ഇല്‍ ഹംക്കീന്‍ എന്ന  കാട്ടറബി ചൊല്ലുമോര്‍ത്തുകൊണ്ട് സുലൈമാന്റെ വായിലേക്കുതന്നെ നോക്കിനിന്നു.... ‘ങാ.. അല്‍ - ഓനു പറയാനിള്ളത് വ - പറയട്ടേ. ഓനു ഞാന്‍ കൊടുക്കുന്ന ലില്‍ - ശമ്പളം  മൂക്കില്‍പൊടി വാങ്ങിക്കാന്‍ പോലും തികയില്ലല്ലോ ’

സുലൈമാന്‍ പറഞ്ഞുതുടങ്ങി .... തന്റെ നാട്ടില്‍ വിലയുടെ കയറുപൊട്ടി കാടുകയറിയതും, വര്‍ഷങ്ങളായി മാറ്റമില്ലാതെ അറബി തന്നുകൊണ്ടിരിക്കുന്ന റിയാലുകള്‍ക്കു മാറ്റമില്ലാ എങ്കിലും അതുകൊടുത്താല്‍ കിട്ടുന്ന സാധനങ്ങള്‍ക്കാണു മാറ്റമെന്നതുമെല്ലാം അറബിയെപറഞ്ഞു മനസ്സിലാക്കിക്കൊടുത്തു...

സുലൈമാന്റെ ലിസ്റ്റും നാട്ടിലെ സ്ഥിതിവിവരങ്ങളും നേരിട്ടുമനസ്സിലാക്കിയ അറബിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടുന്നു ... ആ മനസ്സ് അലിഞ്ഞലിഞ്ഞ് വ - ഇല്‍ - അലിഞ്ഞലൂന്‍  എന്നായി മാറി.

അലിഞ്ഞമനസ്സുമായിനടന്ന അറബി സുലൈമാനു ശമ്പളവര്‍ദ്ദനവു വാഗ്ദാനം ചെയ്തു മനസ്സിനു കുറച്ചൊക്കെ ബലം നല്‍കി ... കാരണം സുലൈമാനെക്കൊണ്ട് പണിയെടുപ്പിച്ച് ലക്ഷക്കണക്കിനു റിയാലുകള്‍ അറബി പോക്കറ്റില്‍ തിരുകുന്നുണ്ടല്ലോ...

സുലൈമാനു സന്തോഷമായി ... അറബിയും സുലൈമാനും തുള്ളിച്ചാടി ... കേരളത്തിലെ ചൊറിയന്‍ ചേമ്പും, കാട്ടുചേനയുമെല്ലാം ഭയങ്കരമായ സസ്യങ്ങളാണെന്നും അതു അറേബ്യായില്‍ കണികാണാന്‍ കഴിയാത്തതു അവര്‍ക്കു ഭാഗ്യക്കുറവുകൊണ്ടാണെന്നുമെല്ലാം അറബിക്കു മനസ്സിലാക്കിക്കൊടുത്തു...

ഏതായാലും തിരിച്ചുപോകുമ്പോള്‍ എന്തുവിലകൊടുത്തും ചൊറിയഞ്ചേമ്പുകൊണ്ടുപോകണമെന്നു അറബിയും തീരുമാനിക്കുന്നു. ഗള്‍ഫിലെ ചൊറിയന്‍ ചേമ്പു കൃഷിയുടെ നടുവിലൂടെ ഉലാത്തുന്ന രംഗങ്ങള്‍ അറബിയുടെ പകല്‍ക്കിനാവുകളില്‍ നിറഞ്ഞുനിന്നു. ...

അങ്ങിനെയാണു ചൊറിയന്‍ചേമ്പും തേടി അവര്‍ ചേമ്പുകൃഷി ചെയ്യുന്ന ഹാജ്യാരുടെ വീട്ടുപടിക്കലെത്തിയത് !! കണ്ണെത്താ ദൂരത്തോളം ചേമ്പുകൃഷി !! ഹാജ്യാര്‍ ഭയങ്കരന്‍ തന്നെ ... മാര്‍ക്കറ്റിലൊക്കെ ഒരുതുള്ളി ചേമ്പുകിട്ടണമെങ്കില്‍ ഡോളറുകള്‍ തന്നെ വലിച്ചെറിയണ്ടായൊ?  അപ്പോള്‍ ഹാജ്യാരുടെ വരുമാനം എന്തായിരിക്കും?!

“ അല്‍ - മൊയലാള്യേ.. വ ഇല്‍ -- കൂയ്..”  അറബി  ഹാജ്യാരെ നീട്ടി വിളിച്ചു. 

അകത്തുനിന്നും എല്ലുംതോലുമായ ഹാജ്യാര്‍ ഒരുകെട്ടു നോട്ടും താങ്ങിപ്പിടിച്ചു വേച്ചുവേച്ചു നടന്നു വന്നു..

“ആരാണ്ടാ അത്?..”
“ ലില്‍ ഞമ്മളാ - അല്‍ അറബി. കൂടെ വ സുലൈമാനും ”
“ ആ.. കുത്തിയിരിക്കീന്‍... കുടിക്കാന്‍ ബല്ലതും തരണംന്ന് ഇണ്ട് പച്ചേ... പത്തുസെന്റ് വിറ്റിട്ടാ പഞ്ചാര ബാങ്ങിയത് ... ഇങ്ങള്‍ ബന്ന കാര്യം പറീന്‍”
സുലൈമാന്‍ കാര്യം പറഞ്ഞു..

“മൂപ്പര്‍ക്ക് കൊറച്ച് ചൊറിയന്‍ചേമ്പിന്റെ തൈ കിട്ടിയാല്‍ കൊള്ളാന്ന് ണ്ട് ... ഗള്‍ഫില് ചേമ്പ് നട്ട് പഹേന്‍ രച്ചപ്പെടട്ടേന്ന് ... ഞമ്മളെ ചന്തേലൊക്കെ പയങ്കര ബെലയല്ലേ ചേമ്പിന് ....”

സുലൈമാന്‍ പറഞ്ഞതുകേട്ട ഹാജ്യാര്‍ അറബിയുടെ കണ്ണിലേക്കൊന്നു സൂക്ഷിച്ചുനോക്കി .. പിന്നെ അഞ്ചാറുതവണ നിന്നനില്‍പ്പില്‍ നിന്നും മേലോട്ടു ചാടി പൊട്ടിപ്പൊട്ടിച്ചിരിച്ചു..

അറബിയും സുലൈമാനും ലില്‍ ഹലാക്കിയ്യൂന്‍ എന്നു അന്തം വിട്ടു നിന്നു .

ചിരിച്ചുചിരിച്ചു അവശനായ ഹാജ്യാര്‍ പറഞ്ഞു .. “ ന്റെ മഹാ മണ്ടന്‍ അറബീ ... ചേമ്പിനു വെല ഇണ്ടെങ്കിലും ... ചേമ്പു നട്ടുനനച്ചുണ്ടാക്കുന്നവനു ചേമ്പിന്റെ തണ്ടുകഴിക്കാനുള്ള കായിപോലും കിട്ടൂല്ലാ.....ഹഹഹഹ ”

സുലൈമാന്‍ അറബിയുടെയും അറബി സുലൈമാന്റെയും മൂക്കില്‍ മൂക്കില്‍ നോക്കിനിന്നു ... ഹാജ്യാര്‍ തന്റെ കയ്യിലുള്ള നോട്ടിന്റെ ഭാരിച്ചകെട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തുടര്‍ന്നു

“ ന്റെ ഹംക്കീങ്ങളേ ഈ കായി കണ്ടോ .. ഇത് ഇബടത്തെ ചേമ്പിലെ കളകള്‍ നുള്ളിക്കളയുന്നവര്‍ക്കു കൊടുക്കാനുള്ളതാ .. ഇത് കൊടുത്താലും തെകയൂല്ല ... ഇതെല്ലാം കൊട്ത്ത്  അഞ്ചുനേരത്തെ തീറ്റയും കൊടുത്ത്  ചേമ്പ് വെളവെടുത്താലോ... അത് ഇബടത്തെ ബയങ്കര വിസിനസുകാര് ബന്ന്  ബല്ലതും തന്ന് ബാങ്ങിക്കൊണ്ട് പോകും ... ബേറേ മറിച്ചു ബിക്കാന്‍ സമ്മയിക്കൂല ... ശുജായികളായ ഗുണ്ടകളല്ലേ അബമ്മാരെ കൂടെയിള്ളത് .  ആ ഹംക്കീങ്ങളു തരുന്ന കായികൊണ്ട് കഞ്ഞികുടി മുട്ടാതെ ജീബിക്കുന്നു .... ബിരിയാനി കയിക്കണംന്ന് തോന്നിയാല്‍  ആ റയല്‍ സ്ലേറ്റു കാരമ്മാര്‍ക്ക് കൊറച്ച് കൊറച്ച് ബൂമി എയിതിക്കൊടുക്കും ... ങാ... ”

ഹാജ്യാരു പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ അറബിയുടെ ബുദ്ധിയില്‍ എന്തൊക്കെയോ മിന്നിത്തിളങ്ങി ... ചൊറിയന്‍ ചേമ്പ് ഗള്‍ഫില്‍ കൃഷിചെയ്താലുള്ള ലാഭം കൂട്ടിയും ഹരിച്ചും നോക്കി ....

അവസാനം പേനയും കടലാസുമെടുത്ത് അറബിണിക്കു നീട്ടിയൊരു കത്തെഴുതി  ..
‘ അല്‍ കരളിന്‍ കുളിരേ .. മൈ അറബിണീ ... ഞാ‍ാന്‍ ഇനിമുതല്‍ കേരളത്തില്‍ ചേമ്പിനു കളകള്‍ നുള്ളുന്ന ജോലിയുമായി ഇവിടെ കഴിയുകയാണ് ... ഞമ്മളെ ആട്ടിന്‍ കാട്ടം ഒട്ടകക്കാട്ടത്തില്‍ മിക്സ് ചെയ്ത്  ഈത്തപ്പനകള്‍ക്കിടുന്ന ജോലി ചെയ്യാന്‍ നൂറു റിയാല്‍ കൂട്ടിക്കൊടുത്ത്   പൊട്ടന്‍ സുലൈമാനെ അങ്ങോട്ടയക്കുന്നുണ്ട് .. അവന്‍ ശമ്പളം ഇനിയും കൂട്ടിച്ചോദിച്ചാല്‍ വല്ലപത്തോ നൂറോ ഇനിയും  കൊടുത്തേക്ക് ... ഇടയ്ക്കിടയ്ക്കു ചില്ലറ കൂട്ടിക്കിട്ടുന്നതും ... വര്‍ഷങ്ങള്‍ ജോലിചെയ്ത് പിരിഞ്ഞുപോരുമ്പോള്‍ കിട്ടുന്ന ആനുകൂല്യവും കിനാവുകണ്ട് അവന്‍ അബടെ കയിഞ്ഞുകൊള്ളും .  അതിലും ലാഭമാ ഇവിടെ .... ഞമ്മളെ അറബിക്കുടുമ്പം രച്ചപ്പെട്ടടീ മൈമൂനേ.... ഞാന്‍ കേരളത്തില്‍ നിന്നും ബരുമ്പോള്‍ അനക്കും ഞമ്മളെ മക്കള്‍ക്കും കൊണ്ടുബരേണ്ട സാധനങ്ങളുടെ ഒരു കുറിപ്പ് ഒടനേ ഞമ്മളെ എയുതി അറിയിക്കണം എന്ന്  സൊന്തം ശൈഖ് അല്‍.ഗുലുമാല്‍ ബിന്‍ അല്‍ക്കുല്‍ത്ത് .. ( അന്റെ അല്‍ക്കുല്‍ ഇക്കാ)’

നാടിനും, കുടുംബത്തിനും വേണ്ടി നാടുവിട്ടു സ്വയം മറ്റുള്ളവര്‍ക്കുവേണ്ടി ഉരുകിത്തീരുന്ന ഒരുപാടു പാവം മനുഷ്യരെ നമുക്കു കാണാന്‍ സാധിക്കും. ഒരിക്കല്‍ വന്നു പെട്ടുപോയാല്‍ അവസാനിപ്പിക്കാന്‍ കഴിയാത്ത പ്രവാസ ജീവിതവുമായി എത്രയെത്ര ജന്മങ്ങള്‍ !  ഇന്നത്തെ  വിലക്കയറ്റം ബാധിച്ച  ചിലരെ നമുക്കു പരിചയപ്പെടുത്തുകാണ് ഒരു ലേഖകന്‍.  ഇതാ ഇവിടെ ക്ലിക്കി അദ്ധേഹത്തിന്റെ ലേഖനം ഒന്നു നോക്കൂ ..

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , പുതുവത്സര ആശംസകള്‍

Monday, November 15, 2010

ഹൃദയം കീറിയ കത്ത്...


 ന്റെ പ്രിയപ്പെട്ടവളായിരുന്ന ശ്യാമളേ....

ഇങ്ങിനെയൊരു കത്ത്, അതും ഞാനയച്ചത്!! ഇതു നീ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നെനിക്കറിയാം നിന്റെ കയ്യില്‍ ഇതു കിട്ടുമ്പോള്‍ നിന്റെ മുഖത്തു മിന്നിമറയുന്ന ‘ലാസ്യഭാവങ്ങള്‍ ’ എന്തായിരിക്കുമെന്നെനിക്കു നല്ല നിശ്ചയമുണ്ട് .  എനിക്കു പുല്ലാ... ങാ...

കൂട്ടുകാരികളുമൊത്ത് അന്നു നീ കുണുങ്ങിക്കുണുങ്ങി നടന്നുവരുന്നതിന്റെ ഭംഗി ഒന്നുകൊണ്ടു മാത്രമായിരുന്നു നിന്നെയങ്ങു പ്രേമിച്ചേക്കാമെന്ന് ഞാന്‍ തീരുമാനിച്ചത് .. പക്ഷേ എന്തുകൊണ്ടോ നിന്നോടതു നേരിട്ടു പ്രകടിപ്പിക്കാനുള്ള ഒരു ‘ഇതു’കൊണ്ടായിരുന്നല്ലോ എന്റെ വലം കൈ എന്നു നാട്ടുകാര്‍ വിളിച്ചു പോന്നിരുന്ന കോങ്കണ്ണന്‍ പുഷ്കരനെ ഞാന്‍ നമുക്കിടയിലെ ഇടനിലക്കാരനായി നിയമിച്ചത്.

പക്ഷേ സായിപ്പിനെ കണ്ടപ്പോള്‍ ചിലരൊക്കെ ‘ലതു’ മറക്കുമെന്നു പണ്ടാരാണ്ടു പറഞ്ഞപോലെ നിന്നേക്കണ്ടപ്പോള്‍ ഞാന്‍ സ്ഥിരമായി അവനു വാങ്ങിക്കൊടുത്തുകൊണ്ടിരുന്ന ബീഫും പൊറോട്ടയും വരേ അവന്‍ മറന്നുകളഞ്ഞില്ലേ, ആ പരമ ചെറ്റ....  അവനെപ്പറ്റി  വിവരിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ലല്ലോ എന്റീശ്വരാ...

നിനക്കു തരാനാണെന്നുപറഞ്ഞ് എത്രയെത്ര ഇഞ്ചിമിട്ടായികളും , പുളിയച്ചാറുകളുമാണെന്നോ ആ ചെകുത്താന്‍ എന്നില്‍ നിന്നും വാങ്ങിച്ചു കൊണ്ടുപോയത് !! ഇതൊന്നും നിനക്കു കിട്ടിയിരുന്നില്ലാ എന്നു ഞാനറിയുമ്പോഴേയ്ക്കും നീ അശ്വതി ബസ്സിലെ ഡ്രൈവര്‍ കുമാരന്റെ രണ്ടു കൊച്ചുങ്ങളെ പ്രസവിച്ചു കഴിഞ്ഞിരുന്നു.

ഇപ്പഴും എന്റെ വീട്ടില്‍ ഞാന്‍ സൂക്ഷിച്ചുവച്ച എന്റെ കണക്കുപുസ്തകം മറിച്ചു നോക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിയാറുണ്ട് എന്ന സത്യവും ഞാന്‍ നിന്നില്‍ നിന്നും ഒളിക്കുന്നില്ല .. മൊത്തം ഇരുനൂറ്റി നാല്പത്തിരണ്ടു ഇഞ്ചി മിട്ടായികളും അറുപതു സെറ്റ് കരിവളകളും ... ഇതു തരുന്നതിന്റെ കൂലിയായി കോങ്കണ്ണന്‍ പുഷ്കരനു വാങ്ങിച്ചുകൊടുത്ത കണക്കില്ലാത്ത പൊറോട്ടയും ബീഫുമടക്കം പത്തിരുനൂറു പോത്തിനെ വാങ്ങാനുള്ള കാശ് ഞാന്‍ ചിലവാക്കിയിട്ടുണ്ട് ...

ഇത്രയും വര്‍ഷംകൊണ്ട് അതിന്റെ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് ഞാനൊന്നു കൂട്ടിനോക്കിയപ്പോള്‍ സത്യം പറയാലോ, എന്റെ ഇടനെഞ്ചില്‍ നിന്നും ആരോ ചവിട്ടുനാടകം കളിക്കുമ്പോലെയൊരു തോന്നല്‍...!

എനിക്കറിയാം ഈ കത്തു വായിക്കുമ്പോള്‍ നിനക്കെന്നോടു അസഹ്യമായ അനുകമ്പതോന്നുമെന്നും മേപ്പടി പലിശയിനത്തിലേയ്ക്കായി ഒരു തുക നീയെനിക്കു മണിയോര്‍ഡറായി അയച്ചുതരുമെന്നും!

 അല്ലേലും നീ തെറ്റുകാരിയാണെന്നു ഞാന്‍ പറയില്ല ...അന്നെനിക്കു ചിലവായതിന്റെ  പലിശയും മുതലും തരുന്നതോടെ നമ്മുടെ ഇടപാടു തീരുകയും ചെയ്യും .. എങ്കിലും നമ്മളൊക്കെ ‘ശുദ്ധഹൃദയമുള്ള’ മനുഷ്യരായിപ്പോയില്ലേ ശ്യാമളേ..

അവന്‍, ആ നാറി പുഷ്കരന്‍ നിന്റെയടുത്തുവന്നു സംസാരിക്കുന്നതും നീ ടൂത്തുബ്രഷുപോലും തൊടിയിക്കാതെ പരിശുദ്ധമാക്കിവച്ച നിന്റെ വായതുറന്നു  ആര്‍ത്തട്ടഹസിച്ചു ചിരിക്കുന്നതുമെല്ലാം ഞാന്‍ അകലെനിന്നും നോക്കി കോള്‍മയില്‍ കൊള്ളാറുണ്ടായിരുന്നുവെന്നത് നിനക്കറിയാമോ? ഒരിക്കല്‍ ഞാന്‍ കോള്‍മയില്‍കൊള്ളുമ്പോഴായിരുന്നല്ലോ അടുത്തുള്ള ഓടയില്‍ ഞാന്‍ തലയും കുത്തി വീണത് ... എനിക്കു നല്ല ഓര്‍മ്മയുണ്ട് ...

അന്നു മൊബൈല്‍ ഫോണ്‍ നിലവില്‍ വരാതിരുന്നതുകൊണ്ടാണ് എന്റെ ഓടയിലെ സാഹസങ്ങള്‍ പുറം ലോകമറിയാതെ പോയതും, ഞാന്‍ കത്തെഴുതി നിനക്കു വിവരിച്ചുതരേണ്ടി വന്നതും  ...


അതവിടെ നില്‍ക്കട്ടെ .... പിന്നെ ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം നിന്റെ അഡ്രസ്സു തപ്പിയെടുത്ത് ഇങ്ങനെയൊരു കത്തെഴുതുന്നതിന്റെ പിന്നില്‍ പഴയ കാശ് ഈടാക്കാനാണെന്നു നീ കരുതിയിട്ടുണ്ടാവും , അതിനുമാത്രം ക്രൂരനൊന്നുമല്ല ഒരു  ലോല ഹൃദയവും താങ്ങി നടക്കുന്ന ഈ ഞാന്‍.

അന്നു സംഭവിച്ച ഒരു തുണിയുടുക്കാത്ത സത്യം നിന്നെ അറിയിക്കാന്‍ വേണ്ടിക്കൂടിയാണു ഞാനിതെഴുതുന്നത്.... അതു കേള്‍ക്കുമ്പോള്‍ നീ ഞെട്ടരുത് പ്ലീസ്...

അന്നു കോങ്കണ്ണന്‍പുഷ്കരന്‍ നിന്നോടു ഞാന്‍ പറയാന്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായിത്തന്നെ പറഞ്ഞിരുന്നുവെന്നും ഇഞ്ചിമിട്ടായിയും , കരിവളകളും കൃത്യമായെത്തിച്ചിരുന്നുവെന്നും എനിക്കറിയാം .... ആ മിട്ടായി ‘കൃത്യമായി’ എത്തിക്കാതെ വല്ല കാക്കയ്ക്കും ഇട്ടുകൊടുത്തിരുന്നെങ്കില്‍ പുഷ്കരന്‍ എന്റെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം പിടിക്കുമായിരുന്നില്ല...

അതിനു പകരം അവനെന്നെ കൊലയ്ക്കു കൊടുക്കുകയല്ലായിരുന്നോ .... ?അല്ലായിരുന്നെങ്കില്‍ നിന്റെ മുഖത്തുനോക്കിയവന്‍ സംസാരിച്ചതിനു പകരം  നിന്റെ കൂട്ടുകാരിയും ഇപ്പോള്‍ എന്റെ പിള്ളാരെ പെറ്റുകൂട്ടുന്നവളുമായ പൂതനഅമ്മിണിയുടെ മുഖത്തുനോക്കി സംസാരിച്ചിരുന്നെങ്കില്‍ അവളെ ഞാന്‍ കെട്ടേണ്ടി വരില്ലായിരുന്നല്ലോ ...

അന്നു നിന്റെ മുഖത്തുനോക്കിപ്പറഞ്ഞ കാര്യങ്ങളത്രയും ‘അമ്മിണി’യോടാണെന്നു നിങ്ങളെല്ലാവരും തെറ്റിദ്ധരിച്ചതിനു കാരണം അവറ്റെ മുടിഞ്ഞ കോങ്കണ്ണു തന്നെയാണെന്നെനിക്കു മനസ്സിലാകുമ്പോഴേയ്ക്കും വളരെ വൈകിയിരുന്നു...

എന്നെ മാത്രമേ കല്യാണം കഴിക്കുമെന്നു വീട്ടില്‍ ശാഠ്യം പിടിച്ച അമ്മിണിയുടെ തങ്കപ്പെട്ട തന്തപ്പടി ഇടിവാള്‍ വാസു എന്റെ കൊലവള്ളിക്കുപിടിച്ചു “ കെട്ടഡാ... താലീ...” എന്നലറിയപ്പോള്‍ മറ്റെന്തിലും വലുതായിരുന്നല്ലോ എന്റെ കൊലവള്ളി ... അതെനിക്കുതന്നെ വിട്ടുകിട്ടാന്‍ വേണ്ടി ഞാനാ സാഹസം ചെയ്തു.....

പക്ഷേ പൊതുവേ ഭാഗ്യം കമ്മിയായ എനിക്കു ഇന്നും അതു തിരിച്ചുകിട്ടിയിട്ടില്ല.. അന്നു കൊലവള്ളി പിടിച്ചുവച്ചതു തന്തയായിരുന്നെങ്കില്‍ ഇന്നു മകളതില്‍ അമ്മിപ്പിള്ളകൊണ്ട് കാന്താരിമുളകരച്ചു കളിക്കുകയാ.... ഞാന്‍ തേങ്ങുകയാണു ശ്യാമളേ ... ഇപ്പോള്‍ ശൂ... എന്നൊരു ഒച്ചയുണ്ടായി, അതെന്റെ ഹൃദയത്തിന്റെ ഏതോ ഒരു മൂലയില്‍ നിന്നാണ്...

കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വല്ല പാപവും ചെയ്തിട്ടുണ്ടാവുമെന്നു സമാധാനിച്ചുകൊണ്ടാണു ആത്മഹത്യ ചെയ്യാതെ പിടിച്ചു നില്‍ക്കുന്നത്... അതു മാത്രമല്ല എനിക്കു സന്തോഷിക്കാന്‍ മറ്റൊരു സന്തോഷവാര്‍ത്തകൂടിയുണ്ടായി ....

നമ്മുടെ കാശിന്റെ കണക്കു നിന്നെയൊന്നു എഴുതിയറിയിക്കാന്‍ നിന്റെ അഡ്രസ്സു തപ്പി ഞാന്‍ നിന്റെ കെട്ടിയോന്‍ ഡ്രൈവര്‍ കുമാരന്റെ പുളിമടയിലായിരുന്നു എത്തിപ്പെട്ടത്...  ഞാന്‍ അഡ്രസ്സു ചോദിച്ചപ്പോള്‍ അങ്ങേര്‍ പ്രതീക്ഷയോടെയായിരുന്നു എന്നെ നോക്കിയത് ...

നിന്നെ ഞാന്‍ കൊണ്ടുപോവുകയാണെങ്കില്‍ കൂടെ ഒരു കുപ്പി ജോണി വാക്കര്‍ ഫ്രീയായും തരാമെന്ന് ആ മഹാമനുഷ്യന്‍ പറഞ്ഞു .... പക്ഷേ അഡ്രസ്സുമാത്രം മതിയെന്നു പറഞ്ഞപ്പോള്‍ പ്രതീക്ഷതെറ്റിയ ആ മനുഷ്യജീവി അവിടെ കുഴഞ്ഞു വീഴുകയായിരുന്നു ... അതിനു കാരണം ടൂത്തുബ്രഷു തൊടിയിക്കാതെ പരിശുദ്ധമാക്കിവച്ച നിന്റെ ‘തൊള്ള’യാണെന്നെനിക്കറിയാം .... എനിക്കു സന്തോഷമായി ... വരാനിരുന്നത് വഴിയിലെ കുഴിയില്‍ ചാടിപ്പോയല്ലോ...

കുഴഞ്ഞുവീണ കുമാരന്റെ വായില്‍ ഒരുകവിള്‍ വോഡ്ക്കായും കമഴ്ത്തി ഞാന്‍ തിരിഞ്ഞു നടന്നു .....

ഇത്രയൊക്കെ ഹൃദയസ്പര്‍ശിയായ ഈ എഴുത്തുകൊണ്ടുള്ള എന്റെ പ്രതീക്ഷകള്‍ നീ തെറ്റിക്കില്ലെന്നുതന്നെ ഉറപ്പിച്ചുകൊണ്ട് , നിന്റ്റേതാവണമെന്നു കൊതിച്ചിരുന്ന നിന്റേതല്ലാത്ത വി.കെ നാണപ്പന്‍ ചേട്ടന്‍

എന്‍. ബി: നിന്റെ പണം കിട്ടുമെന്നപ്രതീക്ഷയില്‍ ഞാന്‍ ബെല്ലാരിയിലെ അണ്ണാച്ചിക്കു ഇരുനൂറു പോത്തിനു അഡ്വാന്‍സ് കൊടുത്തിട്ടുണ്ട് ...  എന്നെ ചതിക്കരുത് പ്ലീസ്...