Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Saturday, May 7, 2011

ഒരു എയര്‍ പ്രണയം!!

ന്റെ എല്ലാമെല്ലാമായ ലൂസി അറിയുന്നതിന് ,

നമ്മള്‍ തമ്മില്‍ കണ്ടിട്ടു ഇത് എത്രാമത്തെ ദിവസമാണെന്ന് നിനക്കറിയാമോ.... അത്യാധുനികമായി മൊബൈല്‍ഫോണില്‍ നിന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍  നീയും മൊബൈലും പരിധിയും കടന്നു അതിനപ്പുറമെത്തിയെന്നറിയാന്‍ കഴിഞ്ഞതുകൊണ്ടാണ് പ്രാചീന ബന്ധപ്പെടല്‍ രീതിയില്‍ ഞാന്‍ ഈ എഴുത്തെഴുതുന്നത് ..

നാട്ടിലൂടെ റോഡ് റോളര്‍ പറപ്പിച്ചു നടന്നിരുന്ന  ഞാന്‍  വിമാനം ‘വിറപ്പിച്ചു’ പറത്തുന്ന പൈലറ്റായത് എന്റെ പിതാജിയുടെ മടിയില്‍ പണമുള്ളതുകൊണ്ടു മാത്രമായിരുന്നുവെന്നത് നിന്നോടു ഞാന്‍ മറച്ചുവച്ചിട്ടില്ലല്ലോ.

ചില പുല്ലന്മാര്‍ ഓരോരൊ ലൈസെന്‍സിനു വേണ്ടി കുത്തിയിരുന്നു പഠിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ചിരിച്ചു ചിരിച്ചു ചാവാറുണ്ട്. ങാ അതൊക്കെപ്പോട്ടെ ...

ഞങ്ങള്‍ എയറിന്ത്യന്‍ ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത് നിനക്കറിയാമല്ലോ അല്ലേ ? ഇതെല്ലാം ശമ്പളം കൂട്ടാനും മറ്റുമാണെന്നാണ് ചില മണ്ടന്മാര്‍ കരുതിയിരിക്കുന്നത്!

സത്യം നിന്നോട് പറയാമല്ലോ ലൂസീ ... സത്യത്തില്‍ ഞങ്ങള്‍ സമരം തുടങ്ങിയത് മാനസിക പിരിമുറുക്കത്തില്‍ നിന്നും മോചിതരാവാന്‍ വേണ്ടി മാത്രമാണ് ...

ആയിരക്കണക്കിന് പ്രവാസികളും ദേശീയ വാസികളുമെല്ലാം നമ്മുടെ വിമാനവും കാത്തിരുന്നു കാത്തിരുന്നു വിമാനക്കമ്പനിക്കാരുമായി അടിയുണ്ടാക്കി തല്ലിച്ചാവുന്നത് കാണാന്‍ എന്തൊരു ഹരമാനെന്നോ ... എന്തൊരു ലഹരിയാണെന്നോ...

ഇതൊന്നും പറഞ്ഞാല്‍ നിനക്ക് മനസ്സിലാവില്ല മോളെ അതിന്റെയൊരു സുഖം അനുഭവിച്ചറിയുകതന്നെ വേണം ... അതിനു ഞങ്ങളേപ്പോലെ  പുണ്യം ചെയ്യണം ...

വിമാനം വൈകിയതില  യാത്രക്കാരുടെ എതിര്‍പ്പില്‍നിന്നുകിട്ടുന്ന ആ ഒരു ലഹരിയുന്ടല്ലോ അതു ആനമയക്കിയില്‍ കഞ്ചാവിട്ടു വാറ്റിയാലും കിട്ടില്ല മോളെ ...

ഒരിക്കല്‍ നീ ചെന്നൈയിലുണ്ടെന്നെനിക്കു ഫോണ്‍ ചെയ്തപ്പോള്‍ നിന്റെയടുത്തെത്താന്‍ ഞാന്‍ എന്തൊക്കെ റിസ്കാണെടുത്തതെന്നു നിനക്കു വല്ല ഓര്‍മ്മയുമുണ്ടോ? അന്നു എന്റെ ഇന്റര്‍നാഷണല്‍ മൊബൈലിലേക്കു നിന്റെ റോമിംഗ് മിസ്സ്കാള്‍ വന്നപ്പോള്‍ ഞാന്‍ ഗള്‍ഫിലെ എയര്‍പോര്‍ട്ടില്‍ വിമാനം സ്റ്റാര്‍ട്ടു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അന്നു ഒറ്റക്കൈകൊണ്ടു വിമാനമോടിച്ചുകൊണ്ടാണു നിനക്കു ഞാന്‍ തിരിച്ചു വിളിച്ചത് ...

 ചെന്നെയില്‍ നില്‍ക്കുന്ന നിന്റെയടുത്തെത്താന്‍ കോഴിക്കോട്ടേയ്ക്കു വിമാനം പറത്തുന്ന ഞാനെങ്ങനെയെത്തുമെന്നാലോചിച്ച്  വിധിയെ പഴിച്ചു വിതുമ്പലൊതുക്കിയ  എന്നെ എന്റെ കോപൈലറ്റു കോതമംഗലം കുട്ടപ്പന്‍ ചേട്ടനായിരുന്നു സമാധാനിപ്പിച്ചത് .


കുട്ടപ്പന്‍ ചേട്ടനെന്ന ദൈവം പറഞ്ഞതുകേട്ട് കോഴിക്കോടു വിമാനത്താവളത്തിലെ റണ്‍ വേ കാണാനില്ലെന്നും പറഞ്ഞുകൊണ്ട് ഞാന്‍ ചെന്നൈയിലേക്കു വിമാനം തിരിച്ചുവിടുകയായിരുന്നു. അന്നും യാത്രക്കാര്‍ കിടന്നുകളികളിക്കുന്നതും വിമാനക്കമ്പനിക്കാര്‍ നടന്നു പാടുപെടുന്നതുമടക്കം ഒരുപാടു ലഹരികളെനിക്കു കിട്ടുകയും, ഡ്യൂട്ടി ടൈം കഴിഞ്ഞതുകൊണ്ടു ഞാന്‍  ഇനി ഇരുപത്തിനാലു മണിക്കൂര്‍ കഴിയാതെ വിമാനം പറത്തില്ലാ എന്നു പറഞ്ഞു എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്   നിന്റെയരികിലേയ്ക്കു ഒഴുകിയൊഴുകിയെത്തിയതുമെല്ലാം ഇന്നു നടന്നപോലെ ഞാന്‍ ഓര്‍മ്മിക്കുന്നു.

എങ്കിലും എന്റെ ലൂസി നിന്റെ വല്യമ്മയുടെ പ്രായമുള്ള എയര്‍ ഹോസ്റ്റസ് പങ്കജകുമാരിയോടു ഞാന്‍ കുശലം പറഞ്ഞതിനു നീ അന്നു മുഖം വീര്‍പ്പിച്ചതു ഒട്ടും ശരിയായില്ല ... ഒന്നുമില്ലേലും വെറും  ഡൊമസ്റ്റിക് വിമാനത്തിലെ എയര്‍ ഹോസ്റ്റസായ നിന്നെ ഇന്റര്‍നാഷണലിലേയ്ക്കു, അതും ഞാന്‍ ഡ്രൈവു ചെയ്യുന്ന വിമാനത്തിലേയ്ക്കു മാറ്റിച്ചതു ഞാനൊരുത്തനായിരുന്നു എന്നതെങ്കിലും നീ ഓര്‍ക്കണമായിരുന്നു .

നിനക്കോര്‍മ്മയുണ്ടോ, ഒരിക്കല്‍ വിമാനം ലാന്റു ചെയ്യുമ്പോള്‍ നീയെന്നെ കടക്കണ്ണാല്‍ നോക്കിയതും, ധൈര്യമുണ്ടെങ്കില്‍ വിമാനം മലര്‍ത്തിപ്പറത്താമോ എന്നുചോദിച്ചതും, അന്നു ലാന്റുന്ന വിമാനം മലര്‍ത്താന്‍ നോക്കിയപ്പോള്‍  വിമാനം മൂക്കുകുത്തിയതും ഏതോ മണ്ടന്‍ അന്വേഷകന്‍ വന്നു വിമാനത്താവളത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ ഘടനയിലുണ്ടായ സങ്കീര്‍ണ്ണമായ വിള്ളലില്‍ മുഴച്ചുനില്‍ക്കുന്ന റണ്‍ വേയുടെ ഗതിയേ കുറ്റം പറഞ്ഞതും, കേസില്‍ കുടുങ്ങാതെ  ഞാന്‍ രക്ഷപ്പെട്ടതുമെല്ലാം ഇന്നലെ നടന്നപോലെ തോന്നുന്നു ... എനിക്കു ചിരിവരുന്നു ലൂസിയേ...

എന്നാലും ഈ കിഴങ്ങന്മാര്‍ സമരം നടത്തിയപ്പോള്‍ സത്യത്തില്‍ വെട്ടിലായതു നമ്മളാണു ലൂസി ... ഞാന്‍ ഉഗാണ്ടയില്‍(?) വിമാനമിറക്കിയപ്പോഴല്ലായിരുന്നോ എയര്‍ ഇന്ത്യന്‍ ഡ്രൈവര്‍മാരുടെ പണിമുടക്കു വന്നതു .... അന്നുനീ ഒരു ഗള്‍ഫു വിമാനത്തിലായിരുന്നു.

 പണിമുടക്കില്‍ ജനങ്ങള്‍ വലയുന്നതിന്റെ ആ ഒരു കുളിര്‍മ്മയൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും നിന്നെ കാണാത്തതിലുള്ള ഒരു ‘ഇത്’ എനിക്കു ഭയങ്കരമായ ഒരു ‘അതു’ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു....

 പല തവണ ഞാനും എന്നേപ്പോലെ വെട്ടിലായിപ്പോയ പലരും സമരം നിര്‍ത്താന്‍ പരിശ്രമിച്ചതാണു പക്ഷേ ഒരാവേശത്തിനു തുടങ്ങിപ്പോയല്ലോ ....

നമ്മുടെ കോതമംഗലം കുട്ടപ്പന്‍ ചേട്ടനുണ്ടല്ലോ ലൂസി .. അങ്ങേര്‍ക്കു നൊസ്സാ നൊസ്സ് ... പൈലറ്റുമാരുസമരം തുടങ്ങിയപ്പോള്‍ അങ്ങേര്‍ക്കു പഴയ മീങ്കച്ചവടം തുടങ്ങിയാലോ എന്നൊരു പൂതി ...

അല്ലേലും വിമാനമോടിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കുള്ള അങ്ങേരുടെ കൂയ് .. കൂയ് കൂവല്‍  എനിക്കു ഉറക്കം വരാതിരിക്കാന്‍ വളരെ ഉപകാരമാവാറുണ്ടെന്നതു മീങ്കച്ചവടത്തോടുള്ള എന്റെ ആദരവും ബഹുമാനവും  കൂട്ടുന്നതാണു. കോ പൈലറ്റു എന്നതിലുപരി കൂ പൈലറ്റെന്നാണു ആ മഹാനുഭാവനു ചേര്‍ന്ന ഔദ്യോഗിക നാമം.

ലൂസി.. എന്നാലും അന്നു നീ ബ്രിട്ടീഷ് എയര്‍ലൈന്‍സില്‍ വന്ന സായിപ്പു പൈലറ്റിനോടും അയാളുടെ ഇന്ത്യന്‍ കാമുകി നാടന്‍ മദാമ്മയോടും ഹോട്ടലില്‍ വെച്ചുകാണിച്ച ഔപചാരികത അല്പം കൂടിപ്പോയില്ലേ എന്നെനിക്കു തോന്നി. സംഗതി അവര്‍ നമ്മുടെ അതിഥികളൊക്കെത്തന്നെയാണ്‍് ... പണ്ടു നമ്മേ അടിമകളാക്കിയിരുന്നതു ഈ കുരുത്തം കെട്ടവരാണെന്നതുകൂടി നീയോര്‍ക്കണമായിരുന്നു ....  സാരമില്ല ഒരു പറ്റു ഏതു ലൂസിക്കും പറ്റും....  ഇനി അവരെ ക്കാണുമ്പോള്‍ മിണ്ടരുതു.

എന്തുതന്നെയായാലും നേര്‍ച്ചകള്‍ക്കൊടുവില്‍ സമരമവസാനിച്ചപ്പോള്‍ വിമാനവും പറത്തി ഞാന്‍ വന്നതു അന്നു നീ ഡ്യൂട്ടിക്കെത്തുമെന്നു കരുതിയായിരുന്നു ... പക്ഷേ വിധിയാണൊ അല്ലെങ്കില്‍ വല്ല യാത്രക്കാരന്റെയും പഴിയാണൊ ചതിച്ചതെന്നറിയില്ല ... നീ വന്നില്ല

 നീ ഡ്യൂട്ടിയിലില്ലാത്ത വിമാനമെനിക്കു അസാധുവായ ബാലറ്റുപേപ്പറുപോലെയാണു ലൂസിയേ.. സത്യത്തില്‍ വിമാനം പറത്താന് മനസ്സുവരുന്നില്ല എന്റെ ലൂസീ ... വിമാനം പറത്താന്‍ കഴിയാത്തതുകൊണ്ട് ഇന്നലെ ഞാന്‍ വിമാനത്തില്‍ ചുണ്ടെലിയെക്കണ്ടെന്നൊരു കാച്ചങ്ങു കാച്ചി.....

എന്നാ ബഹളമായിരുന്നു ... പോലീസും പട്ടാളവും തേങ്ങാക്കുലയുമൊക്കെ കാട്ടിക്കൂട്ടിയതു ... ഹോ ശരിക്കും മനസ്സു നിറഞ്ഞുപോയി... വിമാനത്തില്‍ പുകകണ്ടു എന്നൊക്കെ ഞാന്‍ ഇടയ്ക്കു കാച്ചാറുള്ളതു നിനക്കും അറിയാവുന്നതാണല്ലൊ..

അതൊക്കെ എന്തെങ്കിലുമാവട്ടെ എനിക്കു നിന്നെ കാണാന്‍ മുട്ടിയിട്ടു വയ്യ മോളേ ...
അതുകൊണ്ട് എത്രയും വേഗം മറുപടി കിട്ടുമെന്നു പ്രതീക്ഷിച്ചു വിമാനത്തില്‍ കുന്തിച്ചിരിക്കുന്ന  നിന്റെ കെ.കെ. അന്തപ്പന്‍ ഏലിയാസ് അന്തു

  NB: കഴിയുമെങ്കില്‍ മറുപടി പോസ്റ്റിലയച്ചു കാശുകളയുന്നതിനുപകരം നീ കയ്യോടെ കൊണ്ടുവന്നാലും മതി..
*******
ദിവസങ്ങള്‍ക്കുള്ളില്‍ ലൂസി എഴുതിയ മറുപടി കം രജിസ്ട്രേഡ് ലറ്റര്‍ അന്തപ്പന്‍ ഒപ്പിട്ടു വാങ്ങി ഇങ്ങനെ വായിച്ചു.
******

പ്രേമം കുത്തിനിറച്ച അന്തുച്ചായാ,

കത്തുകിട്ടി, അന്തുച്ചായന്‍ വിഷമിച്ചിരിക്കുന്നതോര്‍ത്തപ്പോള്‍ ശരിക്കും ഞാന്‍ പൊട്ടിച്ചിരിച്ചുപോയി . അച്ചായന്‍ വിഷമിക്കുമ്പോള്‍ ഇഞ്ചിതിന്ന കൊരങ്ങനെയാണെനിക്കോര്‍മ്മവരിക. എനിക്കു ചിരി ഇനിയും വരുന്നുണ്ടു കേട്ടോ...

വളരെ പ്രതീക്ഷയോടെയായിരുന്നു  സമരം തുടങ്ങിയ ദിവസം ഒരു നീണ്ട അവധിയുമെടുത്ത് ഞാനും മുങ്ങിയത് .. നമുക്കുരണ്ടുപേര്‍ക്കും ‘സമരദിവസങ്ങളിലെ ഓര്‍മ്മകള്‍ ’ എന്ന പുസ്തകം അച്ചടിച്ചിറക്കാന്‍ തക്കവണ്ണം അനുഭവങ്ങളുണ്ടാക്കാന്‍ വേണ്ടിത്തന്നെയായിരുന്നു അച്ചായന്റെ ഈ ലൂസി ലീവെടുത്തത് ...

നമ്മെ ചതിച്ചതു വിധിയോ, പഴിയോ ഒന്നുമല്ല അച്ചായാ..  കാലമാടനായ എന്റെ അയല്‍വാസി ഗള്‍ഫു വര്‍ക്കിയായിരുന്നു ...
 ഒരിക്കല്‍ എന്നെ ഇടംകണ്ണിട്ടുനോക്കി ഗോഷ്ടികാണിച്ചു വിമാനമോടിച്ച്  വിമാനം നിന്നു കുലുങ്ങിയപ്പോള്‍  പരിഭ്രമിച്ച യാത്രക്കാരോടു ... വിമാനം ചുഴലിയില്‍ കുടുങ്ങിയതാണെന്നു കള്ളം പറഞ്ഞു യാത്രക്കാരെ സമാധാനിപ്പിച്ച ഒരു ദിവസമില്ലായിരുന്നോ? ആ കാളദിവസമ്പോലെ ഞാനോര്‍ക്കുന്നു എന്റെ അവസാന ഡ്യൂട്ടി ദിവസവും.

അന്നൊരു നശിച്ച ദിവസമായിരുന്നു ... ആ വിമാനത്തില്‍ യാത്രചെയ്ത ഗള്‍ഫു വര്‍ക്കിയാണു  എന്റെ തന്തശ്രീ മാത്തുക്കുട്ടിക്കു വെറും മുപ്പതു മില്ലി മിലിട്രിക്കുവേണ്ടി എന്നെ ഒറ്റിക്കൊടുത്തതു ...

എയര്‍ ഹോസ്റ്റസ് എന്നൊക്കെപ്പറഞ്ഞാല്‍ അപ്പച്ചന്‍ കരുതിയതു വിമാനത്തിലെ സകല ജോലിക്കാരെയും ക്ഷ- ഞ്ഞ- ക്കു എന്നൊക്കെ എഴുതിക്കുന്ന ജോലിയാണെന്നാ....
ഞാന്‍ കള്ളു വിളമ്പാനും യാത്രക്കാരുടെ എച്ചില്‍ പാത്രമെടുക്കാനുമൊക്കെയാണു വിമാനത്തില്‍ ജോലിക്കു കയറിയതെന്നു ആ തെണ്ടി വര്‍ക്കി വിവരിച്ചപ്പോള്‍ ... കോടിപ്പോയ അഭിമാനത്തെയോര്‍ത്തു അപ്പച്ചനൊരലര്‍ച്ചയായിരുന്നു ......

 “ മോളേ ലൂ‍ൂ‍ൂ‍ൂ‍ൂ സീ‍ീ‍ീ‍ീ‍ീ‍ീ...”

അന്നുമുതല്‍ ഞാന്‍ ജോലിക്കു രാജികൊടുത്തുവെന്നുമാത്രമല്ല അപ്പച്ചന്റെ വകേലൊരു കുടുമ്പക്കാരനും എസ്റ്റേറ്റു മുതലാളിയുമായ  പോത്തു തോമയ്ക്കു കഴുത്തു നീട്ടിയും കൊടുത്തു.

എങ്കിലും മുകളിലൂടെ ചീറിപ്പായുന്ന വിമാനത്തിന്റെ മൂളല്‍ കേട്ടാല്‍ , എന്തിനേറെ പറയണം രാത്രിയില്‍ മൂളിപ്പറക്കുന്ന വണ്ടിന്റെ മൂളല്‍ കേട്ടാല്‍പോലും ഞാന്‍ അച്ചായനെ ഓര്‍ത്തു കണ്ണൂനീര്‍ വാര്‍ക്കാറുണ്ട്.. ഇപ്പോള്‍ ‘ആകാശത്തിലെ കൂത്താട്ടം’ എന്ന ഒരു പുസ്തകമെഴുതാന്‍ ശ്രമിക്കുകയാണു ഞാന്‍.

ഇത്രയുമെഴുതിക്കൊണ്ട് അച്ചായന്റെ റേഞ്ചുവിട്ടുപോയ സ്വന്തം ലൂസി

********
കത്തുവായിച്ച അന്തപ്പന്‍ ചിന്തിക്കുകയായായിരുന്നു ... സത്യത്തില്‍ ഈ സമരം കൊണ്ട് പൈലറ്റുമാര്‍ക്കു പലതും നഷ്ടപ്പെടുകയല്ലായിരുന്നോ .... അതോ ലൂസിക്കു പകരം ജോയിന്‍ ചെയ്ത സിസിലിയെ കൊണ്ടുത്തരികയായിരുന്നോ....

അതൊക്കെപ്പോട്ടെ  എന്തുതന്നെയായാലും ലൂസി വണ്ടിനെക്കണ്ടു കരഞ്ഞാലും  ഭൂമിയില്‍ സുനാമിയല്ല അവന്റെ അപ്പൂപ്പന്‍ വന്നു താണ്ഡവമാടിയാല്പോലും ഞങ്ങള്‍ ആകാശത്തുള്ളവര്‍ വിമാനത്തിന്റെ ചിറകൊടിച്ചിട്ടെങ്കിലും യാത്രക്കാരെക്കൊണ്ടു  ക്ലൈ.. ക്ലാ .. ക്ലും..‌ഋ. എന്നു വരപ്പിച്ചിരിക്കും........... ഇതു സത്തിയം ... .സത്തിയം വീണ്ടും സത്തിയം....



Thursday, December 23, 2010

ഗുല്‍മാലു ബിന്‍ അല്‍ക്കുല്‍ത്ത്

ന്നാ.. ഹംക്ക് അറബ്യേ... ഇജ്ജ് ഈ കടലാസൊന്ന് നോക്ക് .. ഞമ്മള നോക്കിപ്പേടിപ്പിക്കണ്ട ... അനക്ക് മനസ്സിലാവണ ബാസേല് എയ്തീറ്റ്ണ്ട് ....”

എന്തൊക്കെയോ കരുതിക്കൂട്ടിയുള്ള സുലൈമാന്റെ ഭാവ-ലയ-താളങ്ങള്‍ കണ്ടതുകൊണ്ടാവാം സ്വന്തം തന്തയെ കാലന്‍ കുരുക്കിട്ടുകൊണ്ടുപോയിട്ടുപോലും ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത അറബി ശൈഖ് അല്‍.ഗുലുമാല്‍ ബിന്‍ അല്‍ക്കുല്‍ത്തിന്റെ ഇടനെഞ്ചില്‍ നിന്നും ഒരു തരിപ്പ് വലം നെഞ്ചിന്റെ അതിരും കടന്ന് വടക്കോട്ടുപോയത്!

കഴിഞ്ഞയാഴ്ചവരേ ആട്ടിന്‍കാട്ടം കൊണ്ടുപോയി ഈത്തപ്പനയ്ക്കിടുകയും,  ഒട്ടകത്തിനു അറബിപ്പുല്ലു (?) പറിച്ചുകൊടുക്കുകയുമൊക്കെ അനുസരണയോടെ ചെയ്തിരുന്ന നാല്പത്തിയാറുകാരന്‍ പയ്യനാണിതൊക്കെപ്പറയുന്നതെന്നും, ഭാവത്തിലും താളത്തിലുമൊക്കെ മാറ്റം വരുത്തിയതുമെന്നെല്ലാം വിശ്വാസമാവാന്‍ അറബിക്കു ഒന്നു രണ്ടു രണ്ടര നിമിഷങ്ങള്‍ വേണ്ടിവന്നു...

സുലൈമാന്‍ കൊടുത്ത കടലാസില്‍ എഴുതിയ അവശ്യസാധനങ്ങളുടെ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ നിലവാരം കണ്ട   അറബി രണ്ടാമതും മൂന്നാമതും ഞെട്ടിയശേഷം ഒരുവേള ഇന്ത്യയിലെ സവാളയില്‍ നിന്നാണൊ സ്വര്‍ണ്ണം അരിച്ചെടുത്ത് അച്ചാറിട്ടുവെക്കുന്നത് എന്നുകൂടി ചിന്തിച്ചുപോയി!!

കടലാസിലെഴുതിയ മുഴുവന്‍ സാധനങ്ങളുടെ വിലയും വായിച്ചു തളര്‍ന്നിരിക്കുന്ന അറബിയോടു സുലൈമാന്‍ പറഞ്ഞു...

“ഇതൊക്കെ അന്നെയൊന്നു നേരിട്ടുകാണിച്ചുതരാന്‍ തന്നെയാ ഹംക്ക് അറബീ കേരളത്തിലെ തിരുമ്മല്‍ ചികിത്സയുടെപേരും പറഞ്ഞ് അന്നെ ഞാന്‍ കടലുകടത്തിക്കൊണ്ടുവന്നത്.... കൊല്ലങ്ങളായി അന്റെ ഒട്ടകത്തിന്റെയും ആട്ടിന്‍കുട്ടികളുടെയും എണ്ണമെടുത്ത് ജീവിക്കുന്ന എന്റെ വീട്ടില്‍ കഞ്ഞികുടിച്ചില്ലാ എങ്കില്‍ അനക്കു പുല്ലാണെന്ന് ഞമ്മക്കറിയാം”

അറബി ദയനീയതയോടെ അല്‍- കുരുത്തം . വ ഇല്‍ ഹംക്കീന്‍ എന്ന  കാട്ടറബി ചൊല്ലുമോര്‍ത്തുകൊണ്ട് സുലൈമാന്റെ വായിലേക്കുതന്നെ നോക്കിനിന്നു.... ‘ങാ.. അല്‍ - ഓനു പറയാനിള്ളത് വ - പറയട്ടേ. ഓനു ഞാന്‍ കൊടുക്കുന്ന ലില്‍ - ശമ്പളം  മൂക്കില്‍പൊടി വാങ്ങിക്കാന്‍ പോലും തികയില്ലല്ലോ ’

സുലൈമാന്‍ പറഞ്ഞുതുടങ്ങി .... തന്റെ നാട്ടില്‍ വിലയുടെ കയറുപൊട്ടി കാടുകയറിയതും, വര്‍ഷങ്ങളായി മാറ്റമില്ലാതെ അറബി തന്നുകൊണ്ടിരിക്കുന്ന റിയാലുകള്‍ക്കു മാറ്റമില്ലാ എങ്കിലും അതുകൊടുത്താല്‍ കിട്ടുന്ന സാധനങ്ങള്‍ക്കാണു മാറ്റമെന്നതുമെല്ലാം അറബിയെപറഞ്ഞു മനസ്സിലാക്കിക്കൊടുത്തു...

സുലൈമാന്റെ ലിസ്റ്റും നാട്ടിലെ സ്ഥിതിവിവരങ്ങളും നേരിട്ടുമനസ്സിലാക്കിയ അറബിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടുന്നു ... ആ മനസ്സ് അലിഞ്ഞലിഞ്ഞ് വ - ഇല്‍ - അലിഞ്ഞലൂന്‍  എന്നായി മാറി.

അലിഞ്ഞമനസ്സുമായിനടന്ന അറബി സുലൈമാനു ശമ്പളവര്‍ദ്ദനവു വാഗ്ദാനം ചെയ്തു മനസ്സിനു കുറച്ചൊക്കെ ബലം നല്‍കി ... കാരണം സുലൈമാനെക്കൊണ്ട് പണിയെടുപ്പിച്ച് ലക്ഷക്കണക്കിനു റിയാലുകള്‍ അറബി പോക്കറ്റില്‍ തിരുകുന്നുണ്ടല്ലോ...

സുലൈമാനു സന്തോഷമായി ... അറബിയും സുലൈമാനും തുള്ളിച്ചാടി ... കേരളത്തിലെ ചൊറിയന്‍ ചേമ്പും, കാട്ടുചേനയുമെല്ലാം ഭയങ്കരമായ സസ്യങ്ങളാണെന്നും അതു അറേബ്യായില്‍ കണികാണാന്‍ കഴിയാത്തതു അവര്‍ക്കു ഭാഗ്യക്കുറവുകൊണ്ടാണെന്നുമെല്ലാം അറബിക്കു മനസ്സിലാക്കിക്കൊടുത്തു...

ഏതായാലും തിരിച്ചുപോകുമ്പോള്‍ എന്തുവിലകൊടുത്തും ചൊറിയഞ്ചേമ്പുകൊണ്ടുപോകണമെന്നു അറബിയും തീരുമാനിക്കുന്നു. ഗള്‍ഫിലെ ചൊറിയന്‍ ചേമ്പു കൃഷിയുടെ നടുവിലൂടെ ഉലാത്തുന്ന രംഗങ്ങള്‍ അറബിയുടെ പകല്‍ക്കിനാവുകളില്‍ നിറഞ്ഞുനിന്നു. ...

അങ്ങിനെയാണു ചൊറിയന്‍ചേമ്പും തേടി അവര്‍ ചേമ്പുകൃഷി ചെയ്യുന്ന ഹാജ്യാരുടെ വീട്ടുപടിക്കലെത്തിയത് !! കണ്ണെത്താ ദൂരത്തോളം ചേമ്പുകൃഷി !! ഹാജ്യാര്‍ ഭയങ്കരന്‍ തന്നെ ... മാര്‍ക്കറ്റിലൊക്കെ ഒരുതുള്ളി ചേമ്പുകിട്ടണമെങ്കില്‍ ഡോളറുകള്‍ തന്നെ വലിച്ചെറിയണ്ടായൊ?  അപ്പോള്‍ ഹാജ്യാരുടെ വരുമാനം എന്തായിരിക്കും?!

“ അല്‍ - മൊയലാള്യേ.. വ ഇല്‍ -- കൂയ്..”  അറബി  ഹാജ്യാരെ നീട്ടി വിളിച്ചു. 

അകത്തുനിന്നും എല്ലുംതോലുമായ ഹാജ്യാര്‍ ഒരുകെട്ടു നോട്ടും താങ്ങിപ്പിടിച്ചു വേച്ചുവേച്ചു നടന്നു വന്നു..

“ആരാണ്ടാ അത്?..”
“ ലില്‍ ഞമ്മളാ - അല്‍ അറബി. കൂടെ വ സുലൈമാനും ”
“ ആ.. കുത്തിയിരിക്കീന്‍... കുടിക്കാന്‍ ബല്ലതും തരണംന്ന് ഇണ്ട് പച്ചേ... പത്തുസെന്റ് വിറ്റിട്ടാ പഞ്ചാര ബാങ്ങിയത് ... ഇങ്ങള്‍ ബന്ന കാര്യം പറീന്‍”
സുലൈമാന്‍ കാര്യം പറഞ്ഞു..

“മൂപ്പര്‍ക്ക് കൊറച്ച് ചൊറിയന്‍ചേമ്പിന്റെ തൈ കിട്ടിയാല്‍ കൊള്ളാന്ന് ണ്ട് ... ഗള്‍ഫില് ചേമ്പ് നട്ട് പഹേന്‍ രച്ചപ്പെടട്ടേന്ന് ... ഞമ്മളെ ചന്തേലൊക്കെ പയങ്കര ബെലയല്ലേ ചേമ്പിന് ....”

സുലൈമാന്‍ പറഞ്ഞതുകേട്ട ഹാജ്യാര്‍ അറബിയുടെ കണ്ണിലേക്കൊന്നു സൂക്ഷിച്ചുനോക്കി .. പിന്നെ അഞ്ചാറുതവണ നിന്നനില്‍പ്പില്‍ നിന്നും മേലോട്ടു ചാടി പൊട്ടിപ്പൊട്ടിച്ചിരിച്ചു..

അറബിയും സുലൈമാനും ലില്‍ ഹലാക്കിയ്യൂന്‍ എന്നു അന്തം വിട്ടു നിന്നു .

ചിരിച്ചുചിരിച്ചു അവശനായ ഹാജ്യാര്‍ പറഞ്ഞു .. “ ന്റെ മഹാ മണ്ടന്‍ അറബീ ... ചേമ്പിനു വെല ഇണ്ടെങ്കിലും ... ചേമ്പു നട്ടുനനച്ചുണ്ടാക്കുന്നവനു ചേമ്പിന്റെ തണ്ടുകഴിക്കാനുള്ള കായിപോലും കിട്ടൂല്ലാ.....ഹഹഹഹ ”

സുലൈമാന്‍ അറബിയുടെയും അറബി സുലൈമാന്റെയും മൂക്കില്‍ മൂക്കില്‍ നോക്കിനിന്നു ... ഹാജ്യാര്‍ തന്റെ കയ്യിലുള്ള നോട്ടിന്റെ ഭാരിച്ചകെട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തുടര്‍ന്നു

“ ന്റെ ഹംക്കീങ്ങളേ ഈ കായി കണ്ടോ .. ഇത് ഇബടത്തെ ചേമ്പിലെ കളകള്‍ നുള്ളിക്കളയുന്നവര്‍ക്കു കൊടുക്കാനുള്ളതാ .. ഇത് കൊടുത്താലും തെകയൂല്ല ... ഇതെല്ലാം കൊട്ത്ത്  അഞ്ചുനേരത്തെ തീറ്റയും കൊടുത്ത്  ചേമ്പ് വെളവെടുത്താലോ... അത് ഇബടത്തെ ബയങ്കര വിസിനസുകാര് ബന്ന്  ബല്ലതും തന്ന് ബാങ്ങിക്കൊണ്ട് പോകും ... ബേറേ മറിച്ചു ബിക്കാന്‍ സമ്മയിക്കൂല ... ശുജായികളായ ഗുണ്ടകളല്ലേ അബമ്മാരെ കൂടെയിള്ളത് .  ആ ഹംക്കീങ്ങളു തരുന്ന കായികൊണ്ട് കഞ്ഞികുടി മുട്ടാതെ ജീബിക്കുന്നു .... ബിരിയാനി കയിക്കണംന്ന് തോന്നിയാല്‍  ആ റയല്‍ സ്ലേറ്റു കാരമ്മാര്‍ക്ക് കൊറച്ച് കൊറച്ച് ബൂമി എയിതിക്കൊടുക്കും ... ങാ... ”

ഹാജ്യാരു പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ അറബിയുടെ ബുദ്ധിയില്‍ എന്തൊക്കെയോ മിന്നിത്തിളങ്ങി ... ചൊറിയന്‍ ചേമ്പ് ഗള്‍ഫില്‍ കൃഷിചെയ്താലുള്ള ലാഭം കൂട്ടിയും ഹരിച്ചും നോക്കി ....

അവസാനം പേനയും കടലാസുമെടുത്ത് അറബിണിക്കു നീട്ടിയൊരു കത്തെഴുതി  ..
‘ അല്‍ കരളിന്‍ കുളിരേ .. മൈ അറബിണീ ... ഞാ‍ാന്‍ ഇനിമുതല്‍ കേരളത്തില്‍ ചേമ്പിനു കളകള്‍ നുള്ളുന്ന ജോലിയുമായി ഇവിടെ കഴിയുകയാണ് ... ഞമ്മളെ ആട്ടിന്‍ കാട്ടം ഒട്ടകക്കാട്ടത്തില്‍ മിക്സ് ചെയ്ത്  ഈത്തപ്പനകള്‍ക്കിടുന്ന ജോലി ചെയ്യാന്‍ നൂറു റിയാല്‍ കൂട്ടിക്കൊടുത്ത്   പൊട്ടന്‍ സുലൈമാനെ അങ്ങോട്ടയക്കുന്നുണ്ട് .. അവന്‍ ശമ്പളം ഇനിയും കൂട്ടിച്ചോദിച്ചാല്‍ വല്ലപത്തോ നൂറോ ഇനിയും  കൊടുത്തേക്ക് ... ഇടയ്ക്കിടയ്ക്കു ചില്ലറ കൂട്ടിക്കിട്ടുന്നതും ... വര്‍ഷങ്ങള്‍ ജോലിചെയ്ത് പിരിഞ്ഞുപോരുമ്പോള്‍ കിട്ടുന്ന ആനുകൂല്യവും കിനാവുകണ്ട് അവന്‍ അബടെ കയിഞ്ഞുകൊള്ളും .  അതിലും ലാഭമാ ഇവിടെ .... ഞമ്മളെ അറബിക്കുടുമ്പം രച്ചപ്പെട്ടടീ മൈമൂനേ.... ഞാന്‍ കേരളത്തില്‍ നിന്നും ബരുമ്പോള്‍ അനക്കും ഞമ്മളെ മക്കള്‍ക്കും കൊണ്ടുബരേണ്ട സാധനങ്ങളുടെ ഒരു കുറിപ്പ് ഒടനേ ഞമ്മളെ എയുതി അറിയിക്കണം എന്ന്  സൊന്തം ശൈഖ് അല്‍.ഗുലുമാല്‍ ബിന്‍ അല്‍ക്കുല്‍ത്ത് .. ( അന്റെ അല്‍ക്കുല്‍ ഇക്കാ)’

നാടിനും, കുടുംബത്തിനും വേണ്ടി നാടുവിട്ടു സ്വയം മറ്റുള്ളവര്‍ക്കുവേണ്ടി ഉരുകിത്തീരുന്ന ഒരുപാടു പാവം മനുഷ്യരെ നമുക്കു കാണാന്‍ സാധിക്കും. ഒരിക്കല്‍ വന്നു പെട്ടുപോയാല്‍ അവസാനിപ്പിക്കാന്‍ കഴിയാത്ത പ്രവാസ ജീവിതവുമായി എത്രയെത്ര ജന്മങ്ങള്‍ !  ഇന്നത്തെ  വിലക്കയറ്റം ബാധിച്ച  ചിലരെ നമുക്കു പരിചയപ്പെടുത്തുകാണ് ഒരു ലേഖകന്‍.  ഇതാ ഇവിടെ ക്ലിക്കി അദ്ധേഹത്തിന്റെ ലേഖനം ഒന്നു നോക്കൂ ..

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , പുതുവത്സര ആശംസകള്‍

Monday, November 15, 2010

ഹൃദയം കീറിയ കത്ത്...


 ന്റെ പ്രിയപ്പെട്ടവളായിരുന്ന ശ്യാമളേ....

ഇങ്ങിനെയൊരു കത്ത്, അതും ഞാനയച്ചത്!! ഇതു നീ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നെനിക്കറിയാം നിന്റെ കയ്യില്‍ ഇതു കിട്ടുമ്പോള്‍ നിന്റെ മുഖത്തു മിന്നിമറയുന്ന ‘ലാസ്യഭാവങ്ങള്‍ ’ എന്തായിരിക്കുമെന്നെനിക്കു നല്ല നിശ്ചയമുണ്ട് .  എനിക്കു പുല്ലാ... ങാ...

കൂട്ടുകാരികളുമൊത്ത് അന്നു നീ കുണുങ്ങിക്കുണുങ്ങി നടന്നുവരുന്നതിന്റെ ഭംഗി ഒന്നുകൊണ്ടു മാത്രമായിരുന്നു നിന്നെയങ്ങു പ്രേമിച്ചേക്കാമെന്ന് ഞാന്‍ തീരുമാനിച്ചത് .. പക്ഷേ എന്തുകൊണ്ടോ നിന്നോടതു നേരിട്ടു പ്രകടിപ്പിക്കാനുള്ള ഒരു ‘ഇതു’കൊണ്ടായിരുന്നല്ലോ എന്റെ വലം കൈ എന്നു നാട്ടുകാര്‍ വിളിച്ചു പോന്നിരുന്ന കോങ്കണ്ണന്‍ പുഷ്കരനെ ഞാന്‍ നമുക്കിടയിലെ ഇടനിലക്കാരനായി നിയമിച്ചത്.

പക്ഷേ സായിപ്പിനെ കണ്ടപ്പോള്‍ ചിലരൊക്കെ ‘ലതു’ മറക്കുമെന്നു പണ്ടാരാണ്ടു പറഞ്ഞപോലെ നിന്നേക്കണ്ടപ്പോള്‍ ഞാന്‍ സ്ഥിരമായി അവനു വാങ്ങിക്കൊടുത്തുകൊണ്ടിരുന്ന ബീഫും പൊറോട്ടയും വരേ അവന്‍ മറന്നുകളഞ്ഞില്ലേ, ആ പരമ ചെറ്റ....  അവനെപ്പറ്റി  വിവരിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ലല്ലോ എന്റീശ്വരാ...

നിനക്കു തരാനാണെന്നുപറഞ്ഞ് എത്രയെത്ര ഇഞ്ചിമിട്ടായികളും , പുളിയച്ചാറുകളുമാണെന്നോ ആ ചെകുത്താന്‍ എന്നില്‍ നിന്നും വാങ്ങിച്ചു കൊണ്ടുപോയത് !! ഇതൊന്നും നിനക്കു കിട്ടിയിരുന്നില്ലാ എന്നു ഞാനറിയുമ്പോഴേയ്ക്കും നീ അശ്വതി ബസ്സിലെ ഡ്രൈവര്‍ കുമാരന്റെ രണ്ടു കൊച്ചുങ്ങളെ പ്രസവിച്ചു കഴിഞ്ഞിരുന്നു.

ഇപ്പഴും എന്റെ വീട്ടില്‍ ഞാന്‍ സൂക്ഷിച്ചുവച്ച എന്റെ കണക്കുപുസ്തകം മറിച്ചു നോക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിയാറുണ്ട് എന്ന സത്യവും ഞാന്‍ നിന്നില്‍ നിന്നും ഒളിക്കുന്നില്ല .. മൊത്തം ഇരുനൂറ്റി നാല്പത്തിരണ്ടു ഇഞ്ചി മിട്ടായികളും അറുപതു സെറ്റ് കരിവളകളും ... ഇതു തരുന്നതിന്റെ കൂലിയായി കോങ്കണ്ണന്‍ പുഷ്കരനു വാങ്ങിച്ചുകൊടുത്ത കണക്കില്ലാത്ത പൊറോട്ടയും ബീഫുമടക്കം പത്തിരുനൂറു പോത്തിനെ വാങ്ങാനുള്ള കാശ് ഞാന്‍ ചിലവാക്കിയിട്ടുണ്ട് ...

ഇത്രയും വര്‍ഷംകൊണ്ട് അതിന്റെ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് ഞാനൊന്നു കൂട്ടിനോക്കിയപ്പോള്‍ സത്യം പറയാലോ, എന്റെ ഇടനെഞ്ചില്‍ നിന്നും ആരോ ചവിട്ടുനാടകം കളിക്കുമ്പോലെയൊരു തോന്നല്‍...!

എനിക്കറിയാം ഈ കത്തു വായിക്കുമ്പോള്‍ നിനക്കെന്നോടു അസഹ്യമായ അനുകമ്പതോന്നുമെന്നും മേപ്പടി പലിശയിനത്തിലേയ്ക്കായി ഒരു തുക നീയെനിക്കു മണിയോര്‍ഡറായി അയച്ചുതരുമെന്നും!

 അല്ലേലും നീ തെറ്റുകാരിയാണെന്നു ഞാന്‍ പറയില്ല ...അന്നെനിക്കു ചിലവായതിന്റെ  പലിശയും മുതലും തരുന്നതോടെ നമ്മുടെ ഇടപാടു തീരുകയും ചെയ്യും .. എങ്കിലും നമ്മളൊക്കെ ‘ശുദ്ധഹൃദയമുള്ള’ മനുഷ്യരായിപ്പോയില്ലേ ശ്യാമളേ..

അവന്‍, ആ നാറി പുഷ്കരന്‍ നിന്റെയടുത്തുവന്നു സംസാരിക്കുന്നതും നീ ടൂത്തുബ്രഷുപോലും തൊടിയിക്കാതെ പരിശുദ്ധമാക്കിവച്ച നിന്റെ വായതുറന്നു  ആര്‍ത്തട്ടഹസിച്ചു ചിരിക്കുന്നതുമെല്ലാം ഞാന്‍ അകലെനിന്നും നോക്കി കോള്‍മയില്‍ കൊള്ളാറുണ്ടായിരുന്നുവെന്നത് നിനക്കറിയാമോ? ഒരിക്കല്‍ ഞാന്‍ കോള്‍മയില്‍കൊള്ളുമ്പോഴായിരുന്നല്ലോ അടുത്തുള്ള ഓടയില്‍ ഞാന്‍ തലയും കുത്തി വീണത് ... എനിക്കു നല്ല ഓര്‍മ്മയുണ്ട് ...

അന്നു മൊബൈല്‍ ഫോണ്‍ നിലവില്‍ വരാതിരുന്നതുകൊണ്ടാണ് എന്റെ ഓടയിലെ സാഹസങ്ങള്‍ പുറം ലോകമറിയാതെ പോയതും, ഞാന്‍ കത്തെഴുതി നിനക്കു വിവരിച്ചുതരേണ്ടി വന്നതും  ...


അതവിടെ നില്‍ക്കട്ടെ .... പിന്നെ ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം നിന്റെ അഡ്രസ്സു തപ്പിയെടുത്ത് ഇങ്ങനെയൊരു കത്തെഴുതുന്നതിന്റെ പിന്നില്‍ പഴയ കാശ് ഈടാക്കാനാണെന്നു നീ കരുതിയിട്ടുണ്ടാവും , അതിനുമാത്രം ക്രൂരനൊന്നുമല്ല ഒരു  ലോല ഹൃദയവും താങ്ങി നടക്കുന്ന ഈ ഞാന്‍.

അന്നു സംഭവിച്ച ഒരു തുണിയുടുക്കാത്ത സത്യം നിന്നെ അറിയിക്കാന്‍ വേണ്ടിക്കൂടിയാണു ഞാനിതെഴുതുന്നത്.... അതു കേള്‍ക്കുമ്പോള്‍ നീ ഞെട്ടരുത് പ്ലീസ്...

അന്നു കോങ്കണ്ണന്‍പുഷ്കരന്‍ നിന്നോടു ഞാന്‍ പറയാന്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായിത്തന്നെ പറഞ്ഞിരുന്നുവെന്നും ഇഞ്ചിമിട്ടായിയും , കരിവളകളും കൃത്യമായെത്തിച്ചിരുന്നുവെന്നും എനിക്കറിയാം .... ആ മിട്ടായി ‘കൃത്യമായി’ എത്തിക്കാതെ വല്ല കാക്കയ്ക്കും ഇട്ടുകൊടുത്തിരുന്നെങ്കില്‍ പുഷ്കരന്‍ എന്റെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം പിടിക്കുമായിരുന്നില്ല...

അതിനു പകരം അവനെന്നെ കൊലയ്ക്കു കൊടുക്കുകയല്ലായിരുന്നോ .... ?അല്ലായിരുന്നെങ്കില്‍ നിന്റെ മുഖത്തുനോക്കിയവന്‍ സംസാരിച്ചതിനു പകരം  നിന്റെ കൂട്ടുകാരിയും ഇപ്പോള്‍ എന്റെ പിള്ളാരെ പെറ്റുകൂട്ടുന്നവളുമായ പൂതനഅമ്മിണിയുടെ മുഖത്തുനോക്കി സംസാരിച്ചിരുന്നെങ്കില്‍ അവളെ ഞാന്‍ കെട്ടേണ്ടി വരില്ലായിരുന്നല്ലോ ...

അന്നു നിന്റെ മുഖത്തുനോക്കിപ്പറഞ്ഞ കാര്യങ്ങളത്രയും ‘അമ്മിണി’യോടാണെന്നു നിങ്ങളെല്ലാവരും തെറ്റിദ്ധരിച്ചതിനു കാരണം അവറ്റെ മുടിഞ്ഞ കോങ്കണ്ണു തന്നെയാണെന്നെനിക്കു മനസ്സിലാകുമ്പോഴേയ്ക്കും വളരെ വൈകിയിരുന്നു...

എന്നെ മാത്രമേ കല്യാണം കഴിക്കുമെന്നു വീട്ടില്‍ ശാഠ്യം പിടിച്ച അമ്മിണിയുടെ തങ്കപ്പെട്ട തന്തപ്പടി ഇടിവാള്‍ വാസു എന്റെ കൊലവള്ളിക്കുപിടിച്ചു “ കെട്ടഡാ... താലീ...” എന്നലറിയപ്പോള്‍ മറ്റെന്തിലും വലുതായിരുന്നല്ലോ എന്റെ കൊലവള്ളി ... അതെനിക്കുതന്നെ വിട്ടുകിട്ടാന്‍ വേണ്ടി ഞാനാ സാഹസം ചെയ്തു.....

പക്ഷേ പൊതുവേ ഭാഗ്യം കമ്മിയായ എനിക്കു ഇന്നും അതു തിരിച്ചുകിട്ടിയിട്ടില്ല.. അന്നു കൊലവള്ളി പിടിച്ചുവച്ചതു തന്തയായിരുന്നെങ്കില്‍ ഇന്നു മകളതില്‍ അമ്മിപ്പിള്ളകൊണ്ട് കാന്താരിമുളകരച്ചു കളിക്കുകയാ.... ഞാന്‍ തേങ്ങുകയാണു ശ്യാമളേ ... ഇപ്പോള്‍ ശൂ... എന്നൊരു ഒച്ചയുണ്ടായി, അതെന്റെ ഹൃദയത്തിന്റെ ഏതോ ഒരു മൂലയില്‍ നിന്നാണ്...

കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വല്ല പാപവും ചെയ്തിട്ടുണ്ടാവുമെന്നു സമാധാനിച്ചുകൊണ്ടാണു ആത്മഹത്യ ചെയ്യാതെ പിടിച്ചു നില്‍ക്കുന്നത്... അതു മാത്രമല്ല എനിക്കു സന്തോഷിക്കാന്‍ മറ്റൊരു സന്തോഷവാര്‍ത്തകൂടിയുണ്ടായി ....

നമ്മുടെ കാശിന്റെ കണക്കു നിന്നെയൊന്നു എഴുതിയറിയിക്കാന്‍ നിന്റെ അഡ്രസ്സു തപ്പി ഞാന്‍ നിന്റെ കെട്ടിയോന്‍ ഡ്രൈവര്‍ കുമാരന്റെ പുളിമടയിലായിരുന്നു എത്തിപ്പെട്ടത്...  ഞാന്‍ അഡ്രസ്സു ചോദിച്ചപ്പോള്‍ അങ്ങേര്‍ പ്രതീക്ഷയോടെയായിരുന്നു എന്നെ നോക്കിയത് ...

നിന്നെ ഞാന്‍ കൊണ്ടുപോവുകയാണെങ്കില്‍ കൂടെ ഒരു കുപ്പി ജോണി വാക്കര്‍ ഫ്രീയായും തരാമെന്ന് ആ മഹാമനുഷ്യന്‍ പറഞ്ഞു .... പക്ഷേ അഡ്രസ്സുമാത്രം മതിയെന്നു പറഞ്ഞപ്പോള്‍ പ്രതീക്ഷതെറ്റിയ ആ മനുഷ്യജീവി അവിടെ കുഴഞ്ഞു വീഴുകയായിരുന്നു ... അതിനു കാരണം ടൂത്തുബ്രഷു തൊടിയിക്കാതെ പരിശുദ്ധമാക്കിവച്ച നിന്റെ ‘തൊള്ള’യാണെന്നെനിക്കറിയാം .... എനിക്കു സന്തോഷമായി ... വരാനിരുന്നത് വഴിയിലെ കുഴിയില്‍ ചാടിപ്പോയല്ലോ...

കുഴഞ്ഞുവീണ കുമാരന്റെ വായില്‍ ഒരുകവിള്‍ വോഡ്ക്കായും കമഴ്ത്തി ഞാന്‍ തിരിഞ്ഞു നടന്നു .....

ഇത്രയൊക്കെ ഹൃദയസ്പര്‍ശിയായ ഈ എഴുത്തുകൊണ്ടുള്ള എന്റെ പ്രതീക്ഷകള്‍ നീ തെറ്റിക്കില്ലെന്നുതന്നെ ഉറപ്പിച്ചുകൊണ്ട് , നിന്റ്റേതാവണമെന്നു കൊതിച്ചിരുന്ന നിന്റേതല്ലാത്ത വി.കെ നാണപ്പന്‍ ചേട്ടന്‍

എന്‍. ബി: നിന്റെ പണം കിട്ടുമെന്നപ്രതീക്ഷയില്‍ ഞാന്‍ ബെല്ലാരിയിലെ അണ്ണാച്ചിക്കു ഇരുനൂറു പോത്തിനു അഡ്വാന്‍സ് കൊടുത്തിട്ടുണ്ട് ...  എന്നെ ചതിക്കരുത് പ്ലീസ്...

Thursday, September 30, 2010

ഷാറൂഖ് ഇന്‍ മലയാളം..



വെറുതേയിരുന്നപ്പോള്‍ ചെയ്തുനോക്കിയ ഒരു പരീക്ഷണം, ബൂലോകരുമായി പങ്കുവെയ്ക്കുന്നു ...  വീഡിയോ ക്ലിക്കിനോക്കുക.... ഞാന്‍ ഓടി...   :)

Wednesday, July 21, 2010

പാത്തുമ്മയുടെ നീരാളി...


ട്യേയ്  പാത്ത്വോ ഒന്ന് നിക്ക് ന്റെ പാത്ത്വോ... ബയസും പ്രായൌ ഒക്കായില്ലേ ഞമ്മക്ക് അന്റെ ബയ്യില്‍  മുമ്പത്തമാതിരി ഓടാങ്കയ്യൂല ശൈത്താനെ ”

നാലായിരത്തിതൊള്ളായിരത്തിത്തൊണ്ണൂറ്റിയൊന്‍പതര വാട്സില്‍  പാത്തുവിന്റെ ഹസ്ബന്റ് കം രക്ഷാകര്‍ത്താവ് അവറാന്‍ കിടന്നു അണ്ണാക്കിലെ വെള്ളം വറ്റിച്ചിട്ടും പാത്തു കുലുങ്ങിയില്ല . തന്റെ ബാപ്പ പണ്ട് സ്ത്രീധനത്തിന്റെ കൂടെ സമ്മാനിച്ച മുറിയങ്കാലന്‍ ശീലക്കുടയും കക്ഷത്തുവെച്ച് പാത്തു ആഞ്ഞാഞ്ഞു നടക്കുകയാണ്‍് ..

പണ്ട് പഞ്ചായത്ത് ഇലക്ഷനില്‍ പാത്തുവിനെ മാറ്റിനിര്‍ത്തി പ്രസ്തുത സ്ഥാനത്തു നിന്ന് വിജയം വരിച്ച സുലൈഖട്ടീച്ചറുടെ വീടിനുമുന്‍പിലെത്തിയപ്പോള്‍ പതിവുതെറ്റിക്കാതെ അന്നും നീട്ടിയൊന്നു തുപ്പാന്‍ പാത്തു മറന്നില്ലാ എന്നത് പാത്തുവിലെ കൂര്‍മ്മ ബുദ്ധിയെയാണോര്‍മ്മിപ്പിക്കുന്നത് .

ഇന്നു പാത്തു ആളാകെ മാറിപ്പോയിരിക്കുന്നു. ഈ മാറ്റത്തിനു കാരണക്കാരനായ സാക്ഷരതാക്ലാസിലെ ഉസ്താദ് ബാലന്‍ മാഷിനെ കണ്ണിനു മുന്‍പില്‍ കിട്ടാന്‍ കാത്തിരിക്കുകയാണ്‍് അവറാന്‍ 

ഹല്ലപിന്നെ! കള്ള ഹംക്ക് പാത്തുമ്മ അക്ഷരം പഠിച്ച അന്നുമുതല്‍ വീട്ടില്‍ പത്രം വരുത്താന്‍ തുടങ്ങിയെന്നത് കുറച്ചൊക്കെ സഹിക്കാന്‍ പാകത്തിനായിരുന്നെങ്കില്‍ മാസ്സാമ്മാസം പത്രക്കാരനു കാശെണ്ണിക്കൊടുക്കണമെന്നത് ഒട്ടും സഹിക്കാന്‍ കഴിയുമായിരുന്നില്ല അവറാന്‍് .  അല്ലേലും ഈ ‘അച്ചരം പടിച്ചിട്ട് ’ എന്തുകിട്ടാനാ ...

അവറാനു നേട്ടമൊന്നുമില്ലാ എങ്കിലും അക്ഷരം പഠിച്ചതുകൊണ്ട് പാത്തുമ്മയ്ക്കു നേട്ടങ്ങള്‍ പലതായിരുന്നു! പൊന്നിന്റെ വില ദെവസോം കൊറഞ്ഞോന്നു നോക്കാം ... കൊറയണ ദെവസം പുയ്യാപ്ലനെ കഞ്ഞിന്റെ ബെള്ളം കൊടുക്കാണ്ട് പേടിപ്പിച്ച്    പൊന്ന് ബാങ്ങിപ്പിക്കാം

'ഈ വയസ്സു കാലത്തും എന്തിനാ പാത്ത്വോ പൊന്ന്  ' എന്നാരെങ്കിലും ചോദിച്ചാല്‍ പാത്തു ഉടനെത്തന്നെ പറയും “ഞമ്മള്‍് കേരളരാജ്യത്തല്ലേ ന്റെ കദീശോ.. ഞമ്മള്‍് പെണ്ണുങ്ങക്ക് സുബര്‍ക്കം കിട്ടീല്ലെങ്കിലും സൊര്‍ണ്ണം കിട്ട്യാ മത്യല്ലോ അയിന്റൊരു വര്‍ക്കത്ത് ബല്ലാത്ത ഒര്‍് ഇതാ...”


അങ്ങിനെ ഒരു ദിവസം കട്ടന്‍ ചായയുടെ കൂടെ പത്രത്തിലെ ‘കറുത്ത ശൈത്താനച്ചരങ്ങള്‍ ’ പെറുക്കി വായിക്കുമ്പോഴായിരുന്നു പാത്തുമ്മയുടെ കണ്ണില്‍ അതുപെട്ടത് ...

നീരാളി എന്ന ഏതോ ജിന്ന് പറയുന്നതൊക്കെ സത്യമാണുപോലും! .. ആലം ദുനിയാവ് പന്തുകളിപ്പരീക്ഷേല്‍  ഇസ്പയിന്‍ ജയിക്കുംന്ന്  ആ ജിന്ന് പറഞ്ഞത് സത്യായി പോലും!!  ബല്ലാത്തൊരു പഹേന്‍ ജിന്ന് തന്നെ.

 പണ്ടത്തെ പഞ്ചായത്തിലക്ഷനില്‍ നിന്നും പിന്-വാങ്ങേണ്ടിവന്നതിലുള്ള നിരാശയിലുപരി തന്റെ വര്‍ഗ്ഗ ശത്രു സുലൈഖ ജയിച്ചതിലുള്ള അമര്‍ഷം പാത്തുവില്‍ ഇന്നും ചാത്തനേറു നടത്തുന്നുണ്ട് . സുലൈഖയുടെ കാലൊടിക്കാനും കണ്ണുപൊട്ടാനുമെല്ലാം നേര്‍ച്ച നേര്‍ന്ന പണമുണ്ടായിരുന്നെങ്കില്‍ ഇന്നൊരു പഞ്ചായത്തുതന്നെ സ്വന്തമായിട്ടു പാത്തുവിനു വിലയ്കെടുക്കാമയിരുന്നു!

കോഴിമുട്ടയില്‍  കളം വരച്ചുള്ള പരിപാടിയും ചെന്തെങ്ങിന്റെ കരിക്കില്‍ ആണിയടിച്ചുള്ളപരിപാടികളുമെല്ലാം  ചെയ്തുകൊടുത്തു പലരും പാത്തുവില്‍ നിന്നും പണം പിടുങ്ങിയിരുന്നെങ്കിലും അതെല്ലാം സുലൈഖയില്‍ ഏശിയില്ല ... എത്രയെത്ര മുസ്ല്യാമ്മാരെയും സ്വാമിമാരെയും കണ്ടു .... എന്തെല്ലാം കൊടുത്തു ...

ഒരിക്കല്‍ നട്ടപ്പാതിരാ നേരത്ത്  സുലൈഖയെ തളയ്ക്കാനായി പള്ളിക്കാട്ടിലെ കാഞ്ഞിരക്കുറ്റിയില്‍ ആണിയടിക്കാന്‍ ചെന്ന പാത്തുമ്മയെക്കണ്ടു പേടിച്ച പള്ളിയിലെ മുക്രിക്കു ഇന്നും അരവട്ടാണെന്നാണു നാട്ടുകാര്‍ പറയുന്നത് ...  മുക്രി പള്ളിക്കാട്ടില്‍ ജിന്നിനെകണ്ടെന്നോ, ജിന്ന് മുക്രിക്ക് വരം നല്‍കിയെന്നൊക്കെയായി വാര്‍ത്തകള്‍ പലവഴിക്കു പിരിഞ്ഞു നാട്ടില്‍ കറങ്ങിയടിച്ചുനടക്കുന്നുണ്ട്.  മുക്രി പച്ചയായ പാത്തുവിനെയാണു കണ്ടതെന്ന സത്യം പാത്തുവിലും ദൈവത്തിലും മാത്രം ഒതുങ്ങിനിന്നു.

 ഇത്രയൊക്കെ മന്ത്ര തന്ത്രാദികള്‍ ചെയ്തിട്ടും ഇതൊന്നും ഫലിക്കാതിരിക്കാന്‍ സുലൈഖ എന്തു ഉറുക്കാണു (ഏലസ്) കെട്ടുന്നതെന്നത്  പാത്തുവിനു ഇന്നും പാര്‍ട്ടിഫണ്ടില്‍ നിന്നും അപ്രത്യക്ഷമാകുന്ന നോട്ടുകെട്ടുപോലെയാണ്‍്.

ഏതായാലും സുലൈഖക്കെതിരില്‍ നീരാളി ജിന്നിനെ വെച്ച് ഒരു പയറ്റു പയറ്റാന്‍ തന്നെ പാത്തു തീരുമാനിച്ചു.

അങ്ങിനെയാണ്‍് ചാറ്റല്‍ മഴയുണ്ടായിട്ടും മുറിയങ്കാലന്‍ കുട കക്ഷത്തുതന്നെ ഫിറ്റുചെയ്ത് പാത്തു ജര്‍മ്മനിയെ ലക്ഷ്യമാക്കി നടന്നത്. അവിടെയാണല്ലൊ നീരാളിജിന്നിന്റെ താവളം.

“ജര്‍മ്മനീപ്പോണേനു മുമ്പ് ഇച്ച്  കൊറച്ച് കഞ്ഞിന്റെ ബെള്ളം തന്നിട്ട്  പോ ന്റെ പാത്ത്വോ”  പാത്തുവിന്റെ പിറകില്‍നിന്നും അവറാന്‍ ദീനരോദനം പുറപ്പെടുവിച്ചതൊന്നും പാത്തുവിന്റെ ജര്‍മ്മനിയില്‍ ഉടക്കിനിന്ന ചെവിയുടെ ഏഴയലത്തുപോലുമെത്തിയില്ല എന്നതുവാസ്തവം!!

പോകുന്നപോക്കില്‍ അടുത്തവീട്ടിലെ ആമിനയെചെന്നുകണ്ട്   “ആമിനോ ഇജ്ജ് ഞമ്മളെ ആടിനു കൊറച്ച് ബെള്ളം കൊട്ക്കണം  ഞമ്മള്‍് ഒന്ന് ജര്‍മ്മനീപ്പോയിട്ട് ഇപ്പൊ ബരാട്ടോ ” എന്നോര്‍മ്മിപ്പിക്കാനും പാത്തുമ്മ മറന്നില്ല കാരണം ആടും പാത്തുമ്മയും തമ്മിലുള്ള ബന്ധം  അത്രയ്ക്കു ഭയങ്കരമായിരുന്നു.

അങ്ങിനെ ഒരു വിധം ബസ്റ്റോപ്പിലെത്തിയ പാത്തു ജര്‍മ്മനിക്കുള്ള ബസ്സിനായി കുത്തിയിരിപ്പു തുടങ്ങി. പല ബസ്സുകളും കടന്നുപോയി പക്ഷേ അതിലൊന്നും ജര്‍മ്മനി വഴി ഉഗാണ്ട എന്ന ബോര്‍ഡുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ പാത്തുവിന്റെ കാത്തിരിപ്പുംതുടര്‍ന്നുകൊണ്ടിരുന്നു . സുലൈഖയെ തളയ്ക്കാന്‍ കിട്ടുന്ന ഒരു അവസരത്തിനു വേണ്ടി എത്രയും ക്ഷമിക്കാന്‍ പാത്തു തയ്യാറാണ്‍് ..ആയതിനാല്‍ മണിക്കൂറുകളോളം ക്ഷമിച്ചിരുന്നതിന്റെ ഫലമായി ജര്‍മ്മനിയെന്നു ബോര്‍ഡുവെച്ച ഒരു മിനിബസ്സ് വന്നപ്പോള്‍ പാത്തു അതില്‍  പാഞ്ഞുകയറി.

“എവിടേയ്ക്കാ”  കണ്ടക്ടര്‍ ഫുള്‍സ്റ്റൈല്‍ കുട്ടപ്പന്‍ പാത്തുവിനോടു ഈണത്തില്‍ ചോദിച്ചതിനു “ജര്‍മ്മനീക്കാ” എന്നു അതേ രാഗത്തില്‍ പാത്തു മറുപടി പറഞ്ഞപ്പോള്‍ കുട്ടപ്പന്‍ ഞെട്ടിയില്ല കാരണം പാത്തു ചുമ്മാ തമാശിച്ചതാണെന്നങ്ങു കരുതിക്കളഞ്ഞു നമ്മുടെ കണ്ടക്ടര്‍!

പക്ഷേ ഒന്നുകൂടി ഉറപ്പിച്ചു ചോദിച്ചപ്പോള്‍  ഉറപ്പിച്ചുതന്നെ ജര്‍മ്മനിയെന്നു പാത്തുവിന്റെ മറുപടികേട്ട കുട്ടപ്പ്ന്‍ ഞെട്ടി! ഒന്നല്ല ഒന്നൊന്നര വട്ടം !!

“ജര്‍മ്മനിക്കോ ... എന്താ തള്ളേ കുതിരവട്ടത്തേയ്ക്കു പോവാന്‍ സമയമായോ?” കുട്ടപ്പന്റെ ന്യായമായ ചോദ്യം.

“ അന്റെ ഉമ്മാന്റെ ഉമ്മയാടാ തള്ള ...” മറ്റെന്തും സഹിക്കാനും പൊറുക്കാനുമുള്ള എന്തരോ ഉള്ള പാത്തു തള്ളയെന്നു വിളിക്കുന്നതു മാത്രം സഹിക്കില്ല വിത്ത് പൊറുക്കില്ല.

ഇതുകേട്ടുകൊണ്ട്  ബസ്സിലിരുന്ന മാന്യമഹാ ജനങ്ങള്‍ കൌതുകത്തോടെ പാത്തുവിനെ നോക്കി ! ‘ ജര്‍മ്മനിക്കു കുടയും പിടിച്ചിറങ്ങിയിരിക്കുന്നു ’ .... ആരോ പിറുപിറുത്തു

“ ഇജ്ജ് അന്റെ ഉണ്ടക്കണ്ണോണ്ട് നോക്കാണ്ട് ജര്‍മ്മനിക്ക്ള്ള ഇസ്റ്റിക്കറ്റെട് ഹംക്കേ..”  പാത്തു വീണ്ടും ജര്‍മ്മനിയില്‍ത്തന്നെ പിടിമുറുക്കുന്നു. ഇതുകേട്ടവരെല്ലാം പൊട്ടിച്ചിരിച്ചു .. പാത്തുവിനു ഹാലിളകി..  “ ന്റെ ജര്‍മ്മനീലെ ജിന്നേ... ഞമ്മളെ കാക്കണേ.  ” എന്നും പറഞ്ഞ്  കണ്ടക്ടറുടെ മോന്തയ്ക്കിട്ടാഞ്ഞൊന്നു കൊടുത്തു. ജര്‍മ്മനിയും കടന്ന്  അന്റാര്‍ട്ടിക്ക വഴി ഒരു നിമിഷത്തേയ്ക്ക് ശൂന്യാകാശത്തേയ്ക്കെത്തിപ്പോയ കണ്ടക്ടര്‍ക്കു സ്ഥലകാല ബോധം തിരികെവരാന്‍ നിമിഷങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നു.

പാത്തുമ്മയുടെ ജര്‍മ്മനി ബഹളം കാരണം ഏതോ ഒരു സ്റ്റോപ്പില്‍ ബസ്സു നിര്‍ത്തിയിട്ടശേഷം ‘ബുദ്ധിമാനായ’ ഡ്രൈവര്‍ ഒന്നിനുപോയി.. നാട്ടുകാര്‍ ബസ്സിനുചുറ്റും തടിച്ചുകൂടി കാര്യകാരണങ്ങള്‍ ക്യാഹെ ഹും ? യേകോന്‍ ഹൈ ? ങാഹ ഹും !! എന്നെല്ലാം പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. ആരൊക്കെയോ ചേര്‍ന്ന്  പതിവുതെറ്റിക്കാതെ നമ്മുടെ നാട്ടുമര്യാദ പ്രകാരം ‘ബുദ്ധിയില്ലാത്ത ’ കണ്ടക്ടറെയും കിളിയെയും കിട്ടിയ ചാന്‍സില്‍ നാലഞ്ചു പൂശങ്ങു പൂശി ...

പിന്നീടു വന്നവര്‍ “അനക്കും ഇല്ലേ ഹംക്കുകളേ അമ്മൂമ്മേം അമ്മൂമ്മന്റമ്മേം ഒക്കെ ബീട്ടില്‍ ...” എന്നുപറഞ്ഞുകൊണ്ട്  പൂശല്‍ തുടര്‍ന്നുകൊണ്ടിരുന്നു ...  അവസാനം നാട്ടുകാര്‍ തളര്‍ന്നപ്പോള്‍ പൂശുനിന്നു.  കണ്ടക്ടര്‍ വിത്ത് കിളി ഓക്സിജന്‍ ആഞ്ഞുവലിച്ചു.  ഹാവൂ....

“അല്ലാ എന്താ സംഭവം ???????????”  ഏതോ വിവരം കെട്ടവന്‍ വിളിച്ചു ചോദിച്ചപ്പോഴാണു നാട്ടിലെ വിവരമുള്ള പൂശലുകാര്‍ പരസ്പരം നോക്കിയത്... 

“ശംബവം ഞമ്മള്‍് തന്നെ പറയാ...”  പാത്തുമ്മയുടെ വായിലെ കൊടുവാളിളകിമറഞ്ഞു!   ജനം കാതുകൂര്‍പ്പിച്ചു!!

“ഞമ്മള്‍് ഒന്ന് ജര്‍മ്മനി ബരേ പോയി ബരാന്‍ ഈ കുന്ത്രാണ്ടത്തില്‍ കേറിയതാ . ഇസ്റ്റിക്കറ്റ് ചോയിച്ചപ്പോ ഈ ഹംക്ക്കള്‍ ഞമ്മളെ മക്കാറാക്കി .... ”

“ ജര്‍മ്മനീലേക്കോ ?!!!!    അതും ഈ ബസ്സിലോ????????!!!!!!!!!!!!” കേട്ടുനിന്ന മോനായിക്കു സംശയമങ്ങട്ട് അടക്കാന്‍ കഴിഞ്ഞില്ല

“ ഈ ശൈത്താനിലല്ലാണ്ട് ബേറെ ഏത് ബസ്സാ ഹംക്കേ ജര്‍മ്മനീല്‍ക്ക് ഇള്ളത് .... ഇജ്ജ് കണ്ടിലെ ബോര്‍ഡ് ബെച്ചത്  ജര്‍മ്മനീ സര്‍ക്കാര്‍ ബസ്സ് ന്ന് ...” 

“ ജര്‍മ്മനീന്നു ബോര്‍ഡോ ?!!! ... ഇത്      മെഡിക്കല്‍ കോളേജ് വഴി കോഴിക്കോട് എന്നാണല്ലോ ഇതിന്റേ ബോര്‍ഡ് ....” വിവരമില്ലാത്ത  കുട്ടന്‍ മാഷു തികച്ചും ന്യായമായ കൊസ്ത്യന്‍ പാത്തുവിനു പാസ്സ് ചെയ്തു

“ഇജ്ജ് മാഷാന്നു പറഞ്ഞിട്ട് ന്താ ന്റെ കുട്ടാ അനക്കു ബെബരം ബേണ്ടെ ..... ഇജ്ജ് ആ ബല്യ ബോര്‍ഡ് നോക്ക് എന്നിട്ട്  പറ...  ”

കുട്ടന്മാഷും കൂടെ സകലമാന ജനങ്ങളും പാത്തുചൂണ്ടിക്കാട്ടിയ ബോര്‍ഡിലേക്കു സൂക്ഷിച്ചു നോക്കി . ബസ്സിന്റെ സൈഡില്‍ കെട്ടിയിട്ട ബാനറില്‍  വലുതായിട്ട് ഇങ്ങനെ എഴുതിയിരുന്നു.

“ജെമിനി   സര്‍ക്കസ്   ”

അതിനു താഴെ ചെറുതായിട്ട്  “ദിവസേന നാലുകളികള്‍ ” എന്നുമെഴുതിയിരുന്നു എന്നതും ഫയങ്കരമാണ്‍് !!

ഇതു നോക്കിനിന്ന നാട്ടുകാര്‍ക്കു മനസ്സിലായി പാത്തു ഒരു മഹാ പ്രതിഭയാണെന്നും തങ്ങളെല്ലാം ഭൂമിയിലെ മഹാ മണ്ടന്മാരാണെന്നുമാത്രമല്ല ഇതിനു പാത്തുവിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും സാക്ഷര കേരളം അതി സുന്ദര കേരളമെന്നാണെന്നുമെല്ലാം..........

നാട്ടുകാര്‍ ഓരോരുത്തരായി വലിഞ്ഞുകൊണ്ടിരുന്ന തക്കം നോക്കി  ഡ്രൈവര്‍ പതുക്കെ വണ്ടിയെടുത്തു. പാത്തുകയറുന്നതിനു മുന്‍പേതന്നെ ജര്‍മ്മനിക്കുള്ള മിനിബസ്സ് കോഴിക്കോട്ടേയ്ക്കു പറന്നു...   ഇതുകണ്ട പാത്തു വിളിച്ചു പറഞ്ഞു ...

“അച്ചരം പടിച്ച ഞമ്മളോടാ മന്‍സന പറ്റിക്കാന്‍ ജര്‍മ്മനീന്നു ബോര്‍ഡ് ബെച്ച്  കളിച്ചണത് ... ഇത്  പത്രത്തില്‍ കണ്ടപോലത്തെ വിസിനസാ  ജര്‍മ്മനീന്ന് ബോര്‍ഡ് ബെച്ച്  മന്‍സമ്മാരെ പറ്റിക്കാന്‍ള്ള വിസിനസ്സ്കിറിക്ക്...”
 (ബിസിനസ്സ് ട്രിക്ക് എന്നു പറഞ്ഞാലും തെറ്റില്ല)

അങ്ങിനെ നീരാളി ജിന്നിനെ തേടിയുള്ള യാത്ര പാതിവഴിയിലുപേക്ഷിച്ച നമ്മുടെയും അതിലുപരി നാട്ടുകാരുടെയും പാത്തു സുലൈഖായെ തകര്‍ക്കാനുള്ള പുതിയ തന്ത്രമാലോചിക്കാന്‍ വീട്ടിലേക്കു മടങ്ങിപ്പോയി  !

വീട്ടിലെത്തിയപ്പോള്‍  ഹസ്ബന്റ്ജി കം രക്ഷാകര്‍ത്താജി അവറാനു കഞ്ഞി കിട്ടിയില്ലെങ്കിലും തന്റെ എല്ലാമെല്ലാമായ ആടിനു ക്ഞ്ഞിവെള്ളം കിട്ടിയെന്നത് പാത്തുവിനെ ആഹ്ലാദ പുളകിത കശ്മല കുശ്മിതയാക്കി !!!!

ധന്യവാര്‍.

Wednesday, July 14, 2010

പെട്രോളില്‍ ചാലിച്ച കത്ത്...


സ്നേഹം നിറച്ചുവെച്ച  അച്ഛാ അച്ഛന്റെ വിധിയെന്നു നാട്ടുകാര്‍ വിധിയെഴുതിയ അമ്മേ , നിങ്ങള്‍ രണ്ടുപേരുടെയും അതിലുപരി നാട്ടുകാരുടെയും  ഒടുക്കത്തെ ആഗ്രഹത്തിനൊടുവില്‍ ഞാന്‍ ഗള്‍ഫുമണലില്‍ കാലുകുത്തി .  ഞാന്‍ ഗള്‍ഫില്‍ തന്നെയാണു വന്നിറങ്ങിയതെന്ന് ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ .

നാടുകടന്ന് പത്തുമാസത്തിനു ശേഷമാണോടാ തെണ്ടീ നീ ഒരെഴുത്തയയ്ക്കുന്നത് എന്നതായിരിക്കും ഇപ്പോള്‍ അച്ഛന്റെ മനസ്സിലൂടെ കടന്നുപോയത്  എനിക്കറിയാം കൊച്ചുകള്ളാ.. അച്ഛാ...

എന്നെ ഗള്‍ഫിലേക്കു ‘നന്നാവാന്‍’ വേണ്ടി കടത്തിവിടുമ്പോള്‍ ഞാന്‍ നന്നാവുന്നതിലുമുപരി അച്ഛനു നന്നാവാം എന്ന ഒരു ഹിഡണ്‍ അജണ്ടയുണ്ടായിരുന്നുവെന്നതും എനിക്കറിയാമായിരുന്നു. ഹിഹി ഞാനാരാ മോന്‍.

പിന്നെ നാട്ടുകാരായ പരമതെണ്ടികളേ നിങ്ങക്ക് കൂടി വായിക്കാനാണു ഞാനിതെഴുതുന്നത് . നിങ്ങള്‍ കരുതുന്നുണ്ടാകും ഞാന്‍ നാടുവിട്ടതോടുകൂടി നാടു അങ്ങു പടര്‍ന്നു പന്തലിച്ചു പൂത്തു കുലച്ചു നില്‍ക്കുമെന്നു. അനുഭവിക്കുമെടാ നാട്ടുകാരെ നിങ്ങള്‍ അനുഭവിക്കും.

 ഇവിടെനിന്നും ചാക്കുകണക്കിനു പച്ചക്കറികളും ലിറ്ററുകണക്കിനു പെട്രോളും കള്ളക്കടത്തുകടത്തിക്കൊണ്ടു ഒരു നാള്‍ ഞാന്‍   ക്ലാര്‍ക്സിന്റെ ഷൂസുമിട്ടുകൊണ്ടു നാട്ടില്‍  കാലുകൊണ്ടു കുത്തും . അന്ന് എന്റെ പിറകേ ഒരു തുള്ളി പെട്രോളുതാ , ഒരു അല്ലി ഉള്ളിതാ, ഒരു നുള്ള് തക്കാളി താ എന്നൊക്കെ പറഞ്ഞുകൊണ്ടു വന്നേക്കരുത്.

കേരളം എന്ന വാക്കു  കേള്‍ക്കുമ്പോള്‍ ഇപ്പോഴെനിക്കു പുഛമാണു പുഛം! നിങ്ങള്‍ കേരളീയര്‍ എന്തുണ്ടാക്കി ? സ്വന്തമെന്നുപറയാന്‍ കേവലം ഒരു ഹര്‍ത്താലല്ലാതെ എന്തുണ്ടു നിങ്ങള്‍ക്ക് ?! ഒരു നാലുവരിപ്പാത എന്നത് നിങ്ങളുടെ വെറും ചിറകൊടിഞ്ഞു തൂങ്ങിയാടുന്ന കിനാവുകളല്ലേ? നൂറ്റി അറുപത് സ്പീഡ് നിങ്ങളുടെ കാറിന്റെ സ്പീഡോമീറ്ററിനു സങ്കല്പിക്കാന്‍ കഴിയുമോ?  ഞങ്ങളെ തോപ്പിക്കാന്‍ നിങ്ങള്‍  എന്തൊക്കെ പുകിലായിരുന്നു കാട്ടിക്കൂട്ടിയിരുന്നത് . കടലില്‍ പോകുന്നൂ കുഴികുത്തുന്നൂ  , ക്രൂഡോയിലു തിരയുന്നൂ ... പെട്രോളിന്റെ വില നിയന്ത്രിക്കുന്നൂ  ഹോ....

ഇപ്പോഴെന്തായി വില ‘നിയന്ത്രിച്ചു’ കഴിഞ്ഞോ? ഇപ്പോള്‍  ഉപ്പുതൊട്ടു കര്‍പ്പൂരം വരേയുള്ളതിന്റെ വില പെട്രോളു നിയന്ത്രിച്ചുകഴിഞ്ഞില്ലേ?! നിങ്ങള്‍ക്കൊക്കെ ഇതുതന്നെ വേണം ... ഗള്‍ഫില്‍നിന്നും വരുന്ന പണവും നോക്കി മെയ്യനങ്ങാതെ ജീവിച്ചോ ...  പാടങ്ങള്‍ നികത്തി  അരിമില്ലു തുടങ്ങിയപ്പോള്‍  അരിമില്ലില്‍ ഒലത്താനുള്ള അരി അങ്ങു ആന്ധ്രായില്‍ നിന്നും ബര്‍മ്മായില്‍നിന്നും വരേ വരുത്തേണ്ട ഗതിവന്നില്ലേ?

പച്ചക്കറികള്‍ അന്യനാട്ടില്‍ നിന്നും അന്യായവിലക്കു വാങ്ങേണ്ടിവന്നപ്പോള്‍ സന്തോഷമായിക്കാണുമല്ലോ? നാട്ടുകാരുടെ കുറ്റവും അമേരിക്കന്‍ പ്രസിഡണ്ടിന്റെ അലമാരയുടെ വലിപ്പവും പ്രസംഗിച്ചു നടക്കുന്ന സമയം കൊണ്ട്  സ്വന്തമായി ഒരു വാഴയെങ്കിലും ഉണ്ടാക്കിയിരുന്നെങ്കില്‍ പുട്ടിനുകൂട്ടിയെങ്കിലും അടിക്കാമായിരുന്നല്ലോ ഉവ്വോ?

എങ്ങിനെ എളുപ്പം പണക്കാരനാകാമെന്നു തലപുകയ്ക്കുന്ന സമയം കൊണ്ട് പത്തുറബ്ബര്‍ തൈ നട്ടിരുന്നെങ്കില്‍ ആധാരം പണയം വെയ്ക്കാതെ തന്നെ മില്‍മയുടെ പാക്കറ്റുപാലു വാങ്ങി നിങ്ങള്‍ക്കു പാല്പായസം  വെയ്ക്കാമായിരുന്നില്ലേ ....  എന്തേ ഇതൊന്നും ചെയ്തില്ല?

നിരന്തരം വില കുതിച്ചുയരുന്ന സ്വര്‍ണ്ണം കഴിച്ചാല്‍ നിങ്ങളെയൊക്കെ വിശപ്പു മാറുമോ? അഞ്ചു രൂപയ്ക്കു ഗതിയുള്ളവന്‍ പത്തുരൂപയ്ക്കു സ്വര്‍ണ്ണം കടം വാങ്ങി സൂക്ഷിക്കുന്നുണ്ടല്ലോ ..  എന്നു നിങ്ങള്‍ സ്വര്‍ണ്ണത്തിനോടുള്ള ആക്രാന്തം നിര്‍ത്തുന്നുവോ അന്നുതൊട്ടു നിങ്ങള്‍ നന്നാവാനും തുടങ്ങും.
ഇപ്പോല്‍ മനസ്സിലായിക്കാണുമല്ലോ എല്ലാം... ഒന്നും വേണ്ടായിരുന്നൂന്നു തോന്നുന്നില്ലേ ഇപ്പോള്‍ ? ഇനി പാശ്ചാതപിച്ചിട്ടു കാര്യമില്ല മക്കളേ...

അന്നു പലിശക്കാരന്‍ മാത്തപ്പന്റെ ലോക്കറുപൊളിച്ച് നാട്ടുകാരായ നിങ്ങള്‍ പണയംവെച്ച ഉപയോഗശൂന്യമായ സ്വര്‍ണ്ണമെടുത്ത് നിങ്ങള്‍ക്കു വേണ്ടി ഒരു വന്‍ പച്ചക്കറി വിത്ത് പശു ഫാം തുടങ്ങാനൊരുങ്ങിയ എന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ... അതൊക്കെപ്പോട്ടെ എന്റെ കൂട്ടുകാരന്‍ തുരപ്പന്‍ വാസുവിനു ലോക്കറു പൊളിച്ചതിന്റെ കൂലികൊടുക്കാന്‍ പോലും നിങ്ങളനുവദിച്ചോ? 

സദാചാരവും പ്രസംഗിച്ചുനടന്നോ തെണ്ടികളേ ... വയനാട്ടിലെവിടേയോ സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍ തുടങ്ങിയെന്നുകേട്ടു ... ഇനി സ്വര്‍ണ്ണത്തിനു വില കുറഞ്ഞു സ്വര്‍ണ്ണത്തിന്റെ ഉലക്കവരേ മാര്‍ക്കറ്റിലിറങ്ങാന്‍ തുടങ്ങിയാല്‍ നീയൊക്കെ പഠിക്കും ... അന്നു ഞാനൊരു ചിരിയും ചിരിക്കും.

എങ്കിലും അതൊക്കെ ഞാന്‍ സഹിച്ചു പൊറുത്തു .  കള്ളന്മാരുടെ ശല്യമുള്ള നമ്മുടെ നാട്ടില്‍ക്കൂടി കിലോക്കണക്കിനു സ്വര്‍ണ്ണവുമിട്ടോണ്ടു പോകുന്ന രമണിയക്കയുടെ പത്തുപവന്റെ മാല പൊട്ടിച്ച് ഭദ്രമായി ബാങ്കില്‍ പണയം വെച്ചതിനായിരുന്നല്ലോ മഹാപാപികളേ നിങ്ങളെല്ലാവരും കൂടി എന്നെ തല്ലിച്ചതച്ചതും പോലീസിലേല്പിച്ചതും. എന്നിട്ടും മതിവരാത്തതുകൊണ്ടല്ലേ ഒരു സാമൂഹ്യസേവകനായ എന്നെ നിങ്ങള്‍ പിരിവെടുത്തുകൊണ്ട്   കാട്ടറബിയുടെ ഒട്ടകത്തിനേ നോക്കാനുള്ള വിസയുമെടുത്ത്തന്ന് കടലുകടത്തിവിട്ടത്...

പക്ഷേ ദൈവമുണ്ട് മക്കളേ ദൈവമുണ്ട് .... അതുകൊണ്ടല്ലേ ഞാന്‍  ഒട്ടക വളര്‍ത്തുകേന്ദ്രത്തില്‍ കാലുകുത്തിയതിന്റെ പിറ്റേദിവസംതന്നെ ഇത്തപ്പഴം കഴിച്ചു വയറിളക്കം വന്ന എന്റെ അറബി ആശുപത്രിയിലാത്. (ഈ അറബികള്‍ അങ്ങിനെയാ ചുമ്മാ ഈത്തപ്പഴമൊക്കെ വലിച്ചുവാരി തിന്നുകളയും അല്ല പിന്നെ) അതുകൊണ്ടായിരുന്നല്ലോ  അറബിയുടെ കെട്ടിയോളെ ഒട്ടകക്കാലില്‍ കെട്ടിയിടാനും അറബിയുടെ പണപ്പെട്ടിയെടുത്ത് ‘നന്നാവാന്‍ ’ എനിക്കു അവസരം ലഭിച്ചതും....

ഹോ ആ സുന്ദര നിമിഷങ്ങളെന്നെ ഇന്നും പുളകം കൊള്ളിക്കുന്നു. പിന്നീട് ‘നന്നായ’ എനിക്കു ഇന്നു ബിസിനസ്സ് സ്ഥാപനങ്ങളുണ്ട് സമൂഹത്തില്‍ സ്ഥാനമുണ്ട്, മാനമുണ്ട് ... മനസ്സില്‍ കളങ്കമില്ലാത്തവരെ ദൈവം തുണയ്ക്കുമെന്നത് ഈയവസരത്തിലെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം .

 പിന്നെ വേറെയൊരു കാര്യം ഇവിടെ ധാരാളം പെട്രോളുണ്ടെന്നു മാത്രമല്ല നിങ്ങളുടെയൊക്കെ നാട്ടിലെ പകുതിവിലയ്ക്ക് നിത്യോപയോഗ സാധനങ്ങളും കിട്ടാനുണ്ട്....

കേരളത്തില്‍ പെട്രോളിനു വിലകൂടി , ബസ്ചാര്‍ജും കൂടിക്കൂടി പണ്ടാരടങ്ങി പട്ടിണികിടന്ന്  തമ്മില്‍ തല്ലി  നിങ്ങളെല്ലാം മൂക്കു കൊണ്ട്   ക്ലാ ക്ലീ ക്ലൂ  ക്ലൌ എന്ന്  വരയ്ക്കട്ടേയെന്നാശംസിച്ചുകൊണ്ട് തല്‍ക്കാലം ഈ കത്തു ചുരുക്കുന്നു.

എന്ന്  പണ്ടു നിങ്ങളുടെയെല്ലാമായിരുന്ന ഭൈരവന്‍ . കെ.കെ (ഒപ്പ്)

“ ജയ് എണ്ണക്കമ്പനി ”

NB: ഈ കത്തിന്റെ ഫ്രം അഡ്രസ്സുനോക്കി ഗള്‍ഫുമണിക്കായി ഒരു തെണ്ടിയും ഇങ്ങോട്ടു കത്തെഴുതി ചുമ്മാ സ്റ്റാമ്പിന്റെ കാശുകളയേണ്ട എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം ഞാന്‍ കത്തില്‍ ഫ്രം വെച്ചത് ഞാനൊരു ഫ്രം ഒക്കെയുള്ളവനാണെന്നു നിങ്ങള്‍ക്കൊക്കെ മനസ്സിലായിക്കോട്ടെയെന്നുകരുതിക്കൊണ്ടുമാത്രമാണെന്നതുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

Tuesday, July 21, 2009

ഒരു ആത്മഹത്യാക്കുറിപ്പ്...

സാര്‍, ഞാന്‍ ഡോക്ടര്‍ ഫല്‍ഗുണന്‍ പിള്ള സ്നേഹമുള്ളവര്‍ ഡോ, ഫല്‍ഗു എന്നും വിളിക്കും. ആദ്യമായി ഇത് വായിക്കുക ഏതെങ്കിലുമൊരു പോലീസു സാറായിരിക്കുമെന്ന എന്റെ അത്യുന്നത പരീക്ഷണനിരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ സാര്‍ എന്നു സംബോധന ചെയ്തത് . ഈ കത്ത് സാറിനു എന്റെ മേശവലിപ്പില്‍ നിന്നും കിട്ടുമ്പോഴേയ്ക്കും ഞാന്‍ ഈ നാശം പിടിച്ച ചതിയന്മാരുടെ ലോകത്തു നിന്നും ഗുഡ്ബൈ പറഞ്ഞിട്ടുണ്ടാകും.

നല്ലനിലയില്‍ നടന്നുപോകുന്ന സര്‍ക്കാറാശുപത്രിയില്‍ ഞാന്‍ നിയമിതനായിട്ടു വര്‍ഷങ്ങള്‍ ഒരുപാടൊന്നുമായിട്ടില്ലെങ്കിലും ആശുപത്രിയുടെ ഉന്നതിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു മഹത്‌വ്യക്തിയായിരുന്നു ഞാനെന്ന സത്യം ഇവിടെ തുറന്നു സമ്മതിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു അതോടൊപ്പംതന്നെ പുളകിതനുമാകുന്നു.

സര്‍ക്കാറാശുപത്രിയിലെ എക്സറേ, അള്‍ട്രാ സൌണ്ട് ആന്റ് സി.ടി സ്കാനര്‍, ഇ.സി.ജി തുടങ്ങിയ വിലപിടിപ്പുള്ള യന്ത്രങ്ങള്‍ക്ക് നിരന്തരമായ ഉപയോഗത്തിലൂടെ യാന്ത്രിക ശക്തി നഷ്ടപ്പെടാതിരിക്കാന്‍വേണ്ടി മാത്രമായിരുന്നു എന്റെ സ്വന്തം പെണ്ണുംപിള്ളയുടെ സ്വര്‍ണ്ണവും അവളുടെ അപ്പന്‍ അവള്‍ക്കെഴുതിക്കൊടുത്ത തെങ്ങിന്‍‌തോപ്പും പണയപ്പെടുത്തി ആശുപത്രിയുടെ തൊട്ടടുത്തുതന്നെ രക്തം , കഫം ചലം തുടങ്ങിയവ പരിശോധിക്കുന്നതോടൊപ്പം സി.ടി സ്കാന്‍ വരേ ചെയ്തു കൊടുക്കുന്ന ഒരു കൊച്ചു സ്ഥാപനം (വളരേ കൊച്ചു) ഞാന്‍ തുടങ്ങിയത്. രോഗികള്‍ക്ക് ഭയങ്കര സൌകര്യമാകുമല്ലോ എന്നുകരുതിയാണ് സ്കാനിംഗിനും മറ്റും ഞാന്‍ അവിടേയ്ക്ക് കുറിപ്പെഴുതിക്കൊടുത്തിരുന്നതും.

അതുമാത്രമല്ല ഒരു ഇസി.ജി എടുത്താല്‍ മൂത്രം ഫ്രീയായി ടെസ്റ്റു ചെയ്തുകൊടുക്കും എന്ന സൌജന്യവും എന്റെ സ്ഥാപനത്തിലുണ്ടായിരുന്നു എന്നത് രോഗികള്‍ക്ക് വളരെ ആശ്വാസകരമായിരുന്നു.

സാറിനറിയാമൊ അള്‍ട്രാ സൌണ്ട് ചെയ്യുന്നവര്‍ക്ക് അഞ്ചുതവണയായിരുന്നു തികച്ചും സൌജന്യമായിട്ട് മൂത്രം ടെസ്റ്റ് ചെയ്തു കൊടുത്തിരുന്നുകൊണ്ടിരുന്നത്. രോഗികളുടെയും സര്‍ക്കാരാശുപത്രിയുടെയും ഉന്നതിക്കുവേണ്ടി ഇത്രയൊക്കയേ എന്നേപ്പോലുള്ള വളരെ സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യര്‍ക്കു ചെയ്യാന്‍ കഴിയൂ.

ഇനി ഇതില്‍ നിന്നെല്ലാം കിട്ടുന്ന വളരെ തുച്ഛമായ (?) വരുമാനം രണ്ട് അനാഥക്കുട്ടികളെ സംരക്ഷിക്കുന്നതിലേക്ക് ഞാന്‍ സംഭാവന ചെയ്യലായിരുന്നു എന്നതും എന്നിലെ മഹത്‌വ്യക്തിത്വത്തിന്റെ ഒരു ലതാണ്! ആ അനാഥക്കുട്ടികളുടെ പാവം മാതാപിതാക്കളായ ഞാനും എന്റെ ഭാര്യയും കഞ്ഞികുടിച്ചിട്ട് മാസങ്ങളായി എന്നത് എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു സര്‍.
ഒരു ഡോക്ടറും അതിലുപരി സാമൂഹ്യ ക്ഷേമ തല്പരനനുമായ എനിക്കും കുടും‌ബത്തിനും കണ്ട അണ്ടനെയും അടകോടനേയും പോലെ കഞ്ഞികുടി യോജിച്ചതല്ലാ എന്ന കണ്ടെത്തലായിരുന്നു ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ച് അത് ബൂസ്റ്റ്കുടിയിലെത്തിച്ചത്.

സാറു കരുതും ഇതൊക്കെ ഏതു ‘സാധാരണക്കാരന്റെയും’ പ്രശ്നമല്ലേന്ന് ഇതൊന്നും ഞാന്‍ ആത്മഹത്യചെയ്യാന്നുള്ള കാരണമേയല്ല.

സര്‍ക്കാറാശുപത്രിയിലെ ‘കഠിനമായ’ ജോലി കഴിഞ്ഞു വീട്ടില്‍ വിശ്രമിക്കുന്ന വിശ്രമവേളകളില്‍ പാവപ്പെട്ട രോഗികള്‍ക്കൊരു സഹായം എന്ന നിലയിലായിരുന്നു ഞാന്‍ പ്രൈവെറ്റ് പ്രാക്റ്റീസ് തുടങ്ങിയത് . എനിക്കു കണ്‍സല്‍റ്റിംഗ് ഫീസ് എത്ര തരും എന്ന് പാവ രോഗികള്‍ ചിന്തിച്ച് വല്ല മാറാരോഗത്തിനും അടിമപ്പെടാതിരിക്കാന്‍ ഞാനവരോട് ഫീസ് ചോദിച്ചു വാങ്ങുമായിരുന്നു. അതിനുള്ള ഫലവും അവര്‍ ആശുപത്രിയില്‍ വരുമ്പോള്‍ അവര്‍ക്കു നല്‍കിപ്പോന്നിരുന്ന പ്രത്യേക പരിഗണനമൂലം അനുഭവിച്ചിരുന്നു. ഈ പാവങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്നെ പ്രൈവെറ്റായിട്ട് കാണാന്‍ വരാത്ത രോഗികളെ ഞാന്‍ കണ്ട ഭാവം പോലും നടിക്കാതിരുന്നത്. സാര്‍ ഇതൊക്കെ എഴുതുമ്പോള്‍ പൊതുവേ രോമം കമ്മിയായ എനിക്കു രണ്ടുവട്ടം രോമാഞ്ചമുണ്ടായി എന്നതും സാറിനെ ഞാന്‍ അറിയിക്കുകയാണ്.

പ്രൈവറ്റ് പ്രാക്റ്റീസിലൂടെ ഈയുള്ളവന്‍ ഉണ്ടാക്കിയിരുന്ന പണം മുടക്കി വകയിലെ അമ്മൂമ്മയുടെ പേരില്‍ പോലും ബിനാമി സ്വത്തെടുത്ത് ശക്തമായ കുടുംബ ബന്ധം പുലര്‍ത്തിപ്പോരുകയും ചെയ്തിരുന്ന ഒരു വ്യക്തിത്തമായിരുന്നു ഈ ഞാന്‍. ബാങ്കിലിടാന്‍ ഇടമില്ലാത്തകാരണം ബാങ്കുകാരെ സഹായിക്കുക എന്ന ലക്ഷ്യവുമായി പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയശേഷം എന്റെ തറവാടു വക പൊട്ടക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ ഇന്ത്യന്‍ കറന്‍സികള്‍ ഒരിക്കല്‍ പോലീസുകാര്‍ കണ്ടെടുത്ത് എന്നെ ഭീഷണിപ്പെടുത്തിയതും ഈ അവസരത്തില്‍ സാറുമായി പങ്കുവെക്കാന്‍ ഞാനാഗ്രഹിക്കുകയാണ്.

ഇനിയെന്റെ യഥാര്‍ത്ഥ പ്രശ്നത്തിലേക്കു വരാം .. നാട്ടിലാകെ പടര്‍ന്നു പിടിക്കുന്ന ചിക്കുന്‍ ഗുനിയ, പന്നിപ്പനി, എലിപ്പനി, തക്കാളിപ്പനി, ചക്കപ്പനി, ഒലക്കേടെ മൂട്ടിലെ പനി തുടങ്ങിയ പനികളുടെ വമ്പിച്ച സാധ്യത മുന്‍‌കൂട്ടി കണ്ടറിഞ്ഞ ഞാന്‍ സിംഗപ്പൂരില്‍ പത്തുനില ഫ്ലാറ്റിനു അഡ്വാന്‍സു കൊടുത്തു..


ആദ്യമാദ്യമെല്ലാം പനിപിടിച്ച നശിച്ചവന്മാര്‍ ഫുള്‍ബോഡി സ്കാനിംഗ് വരേ നടത്തിയിരുന്നു എന്നത് സിം‌ഗപ്പൂരില്‍ പത്തുനില ഫ്ലാറ്റെന്ന എന്ന എന്റെ സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നതായിരുന്നു. പനി നാട്ടിലാകെ പടര്‍ന്നുപിടിച്ചപ്പോള്‍ മരുന്നിന്റെ കുറിപ്പുകള്‍ രോഗികള്‍ സ്വയം എഴുതിത്തുടങ്ങി എന്നത് പാവപ്പെട്ട ഡോക്ടര്‍മ്മാരുടെ ഹാര്‍ട്ടിനിട്ടാണു കൊണ്ടത് . ഈക്കാരണത്താല്‍ ഹാര്‍ട്ടറ്റാക്കു വന്ന ഒരുപാടു സുഹൃത്തുക്കളെ എനിക്കറിയാം.

കൂനിന്മേല്‍ കുക്കുരു എന്നു പറഞ്ഞപോലെയാണ് സര്‍ക്കാര്‍ മറ്റൊരു സംഭവം കണ്ടുപിടിച്ചത് . പനി ബാധിതര്‍ കണ്ണില്‍ക്കണ്ട കാട്ടു ചെടികളും കായുമൊക്കെ പറിച്ച് നന്നായി വെള്ളം തിളപ്പിച്ച് സോപ്പു തേച്ചൊന്നു കുളിച്ചാല്‍ എല്ലാ പനിയും പമ്പയും , യമുനയും ഒക്കെ കടക്കുമെന്ന കണ്ടുപിടുത്തമായിരുന്നു അത്.

കഷ്ടകാലത്തിനു സകലയെണ്ണത്തിന്റെയും അസുഖം സുഖപ്പെടുകയും ചെയ്തുവരുന്നതോടൊപ്പം സ്വയം ചികിത്സിക്കാനും ജനങ്ങള്‍ പ്രാപ്തരായി .....

പാവപ്പെട്ട ഡോക്ടര്‍മ്മാരുടെ ബൂസ്റ്റുകുടി മുട്ടി എന്നുമാത്രമല്ല ഒരു മരുന്നു കമ്പനിയുടെയും ഏജന്റുമാര്‍ ബൂസ്റ്റുകുപ്പിയുമായി ഏഴയലത്തുപോലും വരുന്നില്ല എന്നതും എന്നെ മാനസികമായി വളരെയധികം തളര്‍ത്തി ... പത്തുനില ഫ്ലാറ്റിന്റെ പണി നാലു നിലയില്‍ നിലച്ചു ... പനി മുന്‍പില്‍ കണ്ട് ബിനാമികള്‍ ഈടുനല്‍കി കടമെടുത്ത പണം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ സകല ബിനാമികളും ബാങ്കുകാര്‍ സ്വന്തമാക്കി ലേലത്തിനു വെച്ചു.

സത്യത്തില്‍ പകര്‍ച്ചപ്പനി ബാധിച്ചത് രോഗികള്‍ക്കല്ല സാര്‍! ഡോക്ടര്‍മ്മാര്‍ക്കാണ്!! ഈ ദുഃഖം താങ്ങാനാവാതെ ഞാന്‍ സ്തെതസ്കോപ്പില്‍ തൂങ്ങി എന്റെ ജീവിതം അവസാനിപ്പിക്കുകയാണ് എന്റെ മരണത്തിനു ഞാന്‍ മാത്രമായിരിക്കും ഉത്തരവാദി എന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.എന്നു നിങ്ങളുടെയെല്ലാം സ്വന്തം ഡോ. ഫല്‍ഗു (ഒപ്പ്).


ഇത്രയുമെഴുതിയ ഡോ ഫല്‍ഗു കത്തെടുത്ത് മേശവലിപ്പില്‍ വച്ച ശേഷം ഫാനിനു മുകളില്‍ വരിഞ്ഞുകെട്ടിയ സ്തെതസ്കോപ്പെടുത്ത് കഴുത്തില്‍ കുരുക്കി സ്റ്റൂളില്‍ നിന്നും ചാടാന്‍ തയ്യാറെടുത്തു ..

കണ്ണുകള്‍ അടച്ചു .... ഫല്‍ഗു കൌണ്ട് ഡൌണ്‍ തുടങ്ങി ...പത്ത്.... ഒന്‍പത്.... എട്ട്...........................
പെട്ടന്നാണതു കേട്ടത് ... ആരൊക്കെയോ നിലവിളിക്കുന്നു ഓടുന്നു ...... എങ്ങും പരിഭ്രാന്തി .... ഒച്ച .. ബഹളം എക്സ്ട്രാ... എക്സ്ട്രാ... ഫല്‍ഗു കണ്ണുതുറന്നു .... തല്‍ക്കാലം സ്തെതസ്കോപ്പിന്റെ കെട്ടഴിച്ച് ജാലകത്തിലുടെ പുറത്തേക്കു നോക്കി ... നാട്ടിലെങ്ങും പ്രളയം , ഉരുള്‍പൊട്ടല്‍ , മരണം , കൈകാല്‍, തല വിത്ത് വാല്‍ എന്നിവ അറ്റുപോകല്‍ , വയറിളക്കം , ഛര്‍ദ്ദി ......കോളറ ... മഞ്ഞപ്പിത്തം..... യാഹഹാ‍ാ‍ാ ....

ചാകരവന്നേ.... ഫല്‍ഗു ആര്‍ത്തു ചിരിച്ചുകൊണ്ട് തന്റെ ആത്മഹത്യാക്കുറിപ്പെടുത്ത് സ്പിരിറ്റിലിട്ടു കത്തിച്ചശേഷം പത്തുനില ഫ്ലാറ്റ് വീണ്ടും സ്വപ്നം കണ്ടു തുടങ്ങി .......

Sunday, December 14, 2008

ആദ്യരാത്രിയിലെ പൊട്ടിച്ചിരി...

ബ്രോക്കര്‍ കുഞ്ഞാണ്ടി തോണ്ടി വിളിച്ചപ്പോഴാണ് വേലുവിനു താനിപ്പോള്‍ ബസ്സിന്റെ സൈഡു സീറ്റിലിരിക്കുകയാണെന്ന ബോധമുദിച്ചത്. യാത്രയ്ക്കിടയില്‍ സിനിമാറ്റിക്ക് കളിച്ച മുടികള്‍ മാടിയൊതുക്കി പതുക്കെ പാലക്കാടു സ്റ്റാന്‍ഡില്‍ കാലുകുത്തി.


ഹോട്ടലില്‍ കയറി ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ വയറിന്റെ വലിപ്പം അളന്നപ്പോള്‍ ഇനിയും അളന്നാല്‍ ചിലപ്പോള്‍ ഹോട്ടലിലെ പാത്രങ്ങളുടെയും , കക്കൂസിന്റെയും അളവു താനെടുക്കേണ്ടിവരുമെന്ന ചിന്ത വന്നതുകൊണ്ടാവണം വേലു വീണ്ടും ഒരു കുറ്റി പുട്ടിനുകൂടി ഓര്‍ഡര്‍ കൊടുത്ത കുഞ്ഞാണ്ടിയുടെ കൈക്കു പിടിച്ച് ഹോട്ടലിനു പുറത്തു കടന്നത്.


വേലുവിന്റെ പ്രഥമ പെണ്ണുകാണല്‍ സുദിനമാണിന്ന് , സ്വന്തം നാട്ടില്‍നിന്നും തൊട്ടടുത്ത നാടുകളില്‍ നിന്നും തങ്ങളുടെ മക്കളുടെ ഭാവി പരീക്ഷിക്കാന്‍ ഒരു രക്ഷിതാവും തയ്യാറാവില്ലാ എന്ന തിരിച്ചറിവാണ് കിലോമീറ്ററുകള്‍ താണ്ടി പെണ്ണുകാണാന്‍ ബ്രോക്കറും, വേലുവും പാലക്കാട്ടെ കുഗ്രാമത്തെ ലക്ഷ്യമിട്ടു ബസ്സ് കയറാന്‍ കാരണമായത്.


കുഗ്രാമത്തിലേക്കുള്ള ബസ്സിന്റെ ബോര്‍ഡ് ബ്രോക്കര്‍ കുഞ്ഞാണ്ടി തന്റെ ഫ്യൂസാവാറായ കണ്ണുകൊണ്ട് തപ്പിത്തടഞ്ഞ് വായിച്ചെടുത്തതിനു കാരണം തന്റെ കൂടെയുള്ള ചെറുക്കന്‍ വേലു അഞ്ചാം ക്ലാസ്സ് ബിരുദാനന്തര ബിരുദം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷം കഴിഞ്ഞു എന്നതൊന്നുമാത്രമാണ്.


രണ്ടുപേരും ഒരു വിധം പാലക്കാടന്‍ ചൂടുകാറ്റും ആസ്വദിച്ച് കുഗ്രാമത്തിലേക്കുള്ള യാത്ര തുടരുമ്പോള്‍ ബ്രോക്കറുടെ മുന്‍പില്‍ തന്റെ ഡിമാന്റുകള്‍ നിരത്തുകയായിരുന്നു സ്ത്രീധന വിരോധിയായ വിരുതന്‍ വേലു.


സ്ത്രീധനം വാങ്ങുന്നതിനോട് വേലുവിനു എന്നും എതിര്‍പ്പാണ്, അതു വാങ്ങുന്നവരെ അറപ്പാണ് വെറുപ്പാണ്. അതുകൊണ്ടാണ് സ്ത്രീധനം വാങ്ങാതെയുള്ള തന്റെ നിസ്സാര ഡിമാന്റ് പ്രകാരം പെണ്ണിനെ കെട്ടിക്കൊള്ളാം എന്ന തീരുമാനം വേലുവെടുത്തതും അത് ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ ചെവിയില്‍ പറഞ്ഞതും.


വേലുവിനു പ്രത്യേകിച്ചു ഡിമാന്റുകളൊന്നുമില്ല. പെണ്ണു വെളുത്തു മെലിഞ്ഞ് സുന്ദരിയായിരിക്കണം, വിദ്യാഭ്യാസം ഇച്ചിരി കൂടിപ്പോയാലും കുഴപ്പമില്ലാ എങ്കിലും പനങ്കുല പോലുള്ള മുടിയുണ്ടായിരിക്കണം (പനങ്കുലയില്‍ നിന്നും കള്ളു ചെത്താനാണോ എന്നൊന്നും ചോദിച്ചേക്കരുത്) , പ്രായം ഇരുപതില്‍ കവിയാന്‍ പാടില്ല (പ്രായം മാത്രം) ഇത്രയും ഡിമാന്റുകളെ പെണ്ണിനെക്കുറിച്ചു വേലുവിനുള്ളു. പിന്നെ പെണ്ണിന്റെ കൂടെ പെണ്‍ വീട്ടുകാര്‍ കല്ല്യാണക്കുറിയടിക്കാന്‍ പ്രസ്സില്‍ കൊടുക്കേണ്ട കാശുമുതല്‍ ദേഹണ്ണക്കാരനു ദേഹത്തു പുരട്ടാനുള്ള കുഴമ്പിന്റെ കാശുവരേ കൊടുത്തിരിക്കണം. പിന്നെ ഒരു നൂറ്റിപതിനൊന്നര പവന്‍ സ്വര്‍ണ്ണവും ഒരു മാതിരി മാരുതി കാറും അതിനു പെട്രോളടിക്കാന്‍ കുറച്ച് (അഞ്ചു ലക്ഷം) രൂപയും അവര്‍ കൊടുക്കണം. പക്ഷെ സ്ത്രീധനമായി ഒരു രൂപപോലും കൊടുത്തു പോകരുത് കാരണം വേലുവൊരു സ്ത്രീധന വിരോധിയാണല്ലൊ.


ചാണകക്കുഴിയില്‍ ചാടിച്ചത്ത കോവാലന്റെ ഓര്‍മ്മയ്ക്കായി കെട്ടിയുണ്ടാക്കിയ ബസ്റ്റോപ്പിനടുത്ത് ബസ്സിറങ്ങിയ വേലുവും ബ്രോക്കറും ഇനിയെങ്ങോട്ട് എന്ന ചിന്തയില്‍ മാനത്തു നോക്കിനിന്നു.


അപ്പോഴാണ് അകലെനിന്നും ഒരു ജുബ്ബയും മുണ്ടും ചുറ്റിയ രൂപം കാറ്റിലൂടെ ഒഴുകി വരുന്നത് അവരുടെ കണ്ണില്‍ പെട്ടത്. ബ്രോക്കറെ കണ്ട രൂപം വെറ്റിലക്കറയുള്ള തന്റെ പല്ലുകാട്ടിച്ചിരിച്ച് വേലുവിനെ ചൂണ്ടി “ ഇതാണൊ ചെക്കന്‍ ‍....” എന്നൊരു ചോദ്യവും ചോദിച്ചു.


“അതെ ഇതു തന്നെ ചെക്കന്‍ , ആശാന്‍ വരാന്‍ ഇശ്ശി വൈക്യോ?..... ഉവ്വോ....”


“ വൈക്വേ.... ഹേയ് .... നിങ്ങള്‍ ബസ്സിറങ്ങുന്നത് കണ്ട് ഞാന്‍ ഓടി വന്നതല്ലെ.... ഞാനാരാ മോന്‍ .....



കാരണവരും പെണ്ണിന്റെ അമ്മാവനുമായ കേളുവാശാന്‍ , വൈകിയത് മൂന്നാനും ചെറുക്കനുമാണെന്നുള്ള സത്യം വെട്ടിത്തുറന്നങ്ങു പറഞ്ഞു.



“ കുറേ നടക്കാനുണ്ടോ ആശാനെ?” ബ്രോക്കര്‍ കുഞ്ഞാണ്ടി തന്റെ ആണിയുള്ള കാലു വേച്ചുവെച്ചുകൊണ്ട് ചോദിച്ചു



“ഹേയ് ഇല്ലെന്നേ നമ്മുടെ വിലാസിനിയുടെ വീടിനടുത്തു തന്നെയാ.......”



“ഈ .. വിലാസിനിയുടെ വീട്ടിലേക്ക് കുറേയുണ്ടോ......”


“ഇല്ലെന്നെ ഇവിടെയടുത്താ ഒരു രണ്ടുകിലോമീറ്റര്‍ നടന്നാല്‍ കോന്തന്‍പാറയായി കോന്തന്‍ പാറയില്‍ നിന്നും ഒരു കിലോമീറ്റര്‍ കൂടി നടന്നാല്‍ മതി”


“ഓ ഇവിടെയടുത്താണല്ലെ...?” കേളുവാശാനോടുള്ള അമര്‍ഷം ഈ ചോദ്യത്തിലൊതുക്കി നമ്മുടെ ബ്രോക്കര്‍.


പക്ഷെ പെണ്ണുകാണുമ്പോള്‍ എന്തൊക്കെ ചോദിക്കണം , എവിടെതുടങ്ങണം എന്നുള്ള ചിന്തയില്‍ പുളകിതനായി നടക്കുകയായിരുന്ന വേലു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.


ഒരു വിധം മണവാളനും സംഘവും മണവാട്ടിയുടെ വീട്ടിലെത്തി.


കൊട്ടാരം പോലുള്ള വീട്...... വലിയ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന വെളുത്ത് മെലിഞ്ഞ ആന അവരുടെ പ്രൌഢി വിളിച്ചറിയിച്ചുകൊണ്ടിരുന്നു. വേലുവിനെ വേലിക്കരികില്‍ നിന്നുകൊണ്ട് അയലത്തുകാരിപ്പെണ്ണുങ്ങള്‍ ഒളിഞ്ഞുനോക്കി.... കടക്കണ്ണെറിഞ്ഞുടച്ചുകൊണ്ടിരുന്നു.


പൊതുവെ അവിടുത്തെ ഭൂമിശാസ്ത്രം വേലുവിനങ്ങു പിടിച്ചു. ഇനി ഇവിടെ നിന്നും പെണ്ണു കിട്ടിയില്ലെങ്കിലും വല്ല ആനപ്പാപ്പാനായിട്ടെങ്കിലും ഒരു പോസ്റ്റ് തരപ്പെട്ടാല്‍ മതിയായിരുന്നു എന്നായി വേലുവിന്റെ ചിന്ത.


ബ്രോക്കറും വേലുവും അതിഥികള്‍ക്കുള്ള പ്രത്യേക മുറിയില്‍ ആസനസ്ഥരായി.... പലതരം അലങ്കാര വസ്തുക്കള്‍ നിറച്ച ആ മുറിയില്‍ ഒരു റിസപ്ഷനുമുണ്ടായിരുന്നു.. മൊത്തത്തില്‍ ഒരു ഓഫീസിന്റെ പ്രതീതി...


പെട്ടന്നാണ് സുന്ദരിക്കോതയായ നാരായണിക്കുട്ടി രണ്ടു ഗ്ലാസ്സ് ചായയുമായി പ്രത്യക്ഷപ്പെട്ടത്. വേലു അടി മുടി നോക്കി ....... സുന്ദരിതന്നെ.... വെളുത്ത് മെലിഞ്ഞ് അഭിഷേക് ബച്ചന്റെ പെമ്പിറന്നോത്തിയുടെ രൂപം, പനങ്കുലപോലുള്ള കേശത്തിനു ഭംഗികൂട്ടിക്കൊണ്ട് മുല്ലപ്പൂ ചൂടി അലങ്കരിച്ചിരിക്കുന്നു. പിന്നെയും എന്തരോ....... മൊത്തത്തില്‍ വേലുവിനു പെണ്ണിനെയങ്ങു പിടിച്ചു.


“ ഇതാണ് എന്റെ അനന്തിരവള്‍ നാരായണിക്കുട്ടി ....... ഞങ്ങള്‍ നാരൂ എന്നു വിളിക്കും ... ഇവളു മിടുക്കിയാ മിടു മിടുക്കി.... ഇവളുടെ മിടുക്കു കാരണമാ ഇക്കാണുന്ന സ്വത്തുക്കളെല്ലാമുണ്ടായത്.....................”


അമ്മാവന്റെ പുകഴ്ത്തലില്‍ ഇക്കിളിയായിട്ടെന്നവണ്ണം നാരൂ ഒന്നിളകിച്ചിരിച്ചു..
നാരായണിക്കുട്ടിയുടെ ചായയ്ക്കുപിന്നാലെ അമ്മ അമ്മിണിയമ്മ കൊണ്ടുവെച്ച ജിലേബി കഴിക്കണോ പെണ്ണിന്റെ മുഖത്തു നിന്നും കണ്ണെടുക്കണോ എന്ന കാര്യത്തില്‍ ഒരു നിമിഷത്തേയ്ക്ക് വേലു കണ്‍ഫ്യൂഷനായിപ്പോയി.


ങാ... പെണ്ണിനെ പിന്നേയും കാണാം പക്ഷേ ജിലേബി ഇപ്പഴല്ലേ കിട്ടൂ എന്ന ഒരേയൊരു കാരണം കൊണ്ട് മാത്രം വേലു ജിലേബിപ്പാത്രത്തില്‍ കയ്യിട്ടു തന്റെ കണ്‍ഫ്യൂഷന്‍ തീര്‍ത്തു.


“ ചെക്കനും പെണ്ണിനും വല്ലതും സംസാരിക്കാനുണ്ടെങ്കില്‍ ആവാം......” അമ്മാവന്‍ ഉത്തരവു പുറപ്പെടുവിച്ചത് കാലിയായിക്കൊണ്ടിരിക്കുന്ന ജിലേബിപ്പാത്രത്തില്‍ നോക്കിയായിരുന്നില്ലേ എന്ന കാര്യത്തിലുള്ള സംശയം തല്‍ക്കാലം മാറ്റിനിര്‍ത്തി പെണ്ണിന്റെ നാക്കിന്റെ നീളമളക്കാന്‍ വേലു പെണ്ണിന്റെ റൂമില്‍ കയറി.


കസേരയില്‍ കാലിന്മേല്‍ കാലു കേറ്റി ഇരിക്കുകയായിരുന്ന നാരായണിക്കുട്ടി എന്ന നാരൂ വേലുവിന്റെ വരവു കണ്ടതും നാണത്തിന്റെ ആധിഖ്യം മൂലം തന്റെ കാലിന്റെ തള്ളവിരലുകൊണ്ട് അടുത്തുകണ്ട മേശയ്ക്കു മുകളില്‍ എന്തരോ വരച്ചു.


അങ്ങിനെ അവരുടെ കണ്ണുകള്‍ കഥയും, കവിതയും കഥാപ്രസംഗവും വിരിയിച്ചു .......... തന്റെ ഇരട്ടി വിദ്യാഭ്യാസമുള്ള ( പത്താം ക്ലാസ് സെക്കന്റ് ഇയര്‍) നാരായണിക്കുട്ടിയെ വേളികഴിക്കാന്‍ സ്ത്രീധന വിരോധിയായ വേലു നൂറ്റിപ്പതിനൊന്നരപവനിന്റെയും മാരുതിക്കാര്‍ വിത്ത് പെട്രോള്‍ കാശ് ആന്റ് കല്യാണച്ചിലവ് എന്നിവയുടെ പുറത്ത് സമ്മതം മൂളി “ ഗര്‍..ര്‍ .ര്‍ .ര്‍ ര്‍ ര്‍ ...”


തന്റെ മകന്‍ സ്ത്രീധനമായി ഒരു ചാക്ക് മണല്‍ പോലും വാങ്ങാതെയാണ് കല്യാണം കഴിക്കുന്നത് എന്ന വാര്‍ത്ത വേലുവിന്റെ പിതാജി കോരജിയെ തളര്‍ത്തി...


കോരജി അലറി....“സ്ത്രീ ധനമില്ലാതെ ഒരു കുട്ടിപോലും ഇവിടെ കയറിപ്പോകരുത്...........”


കോരജി തന്റെ മനോവിഷമം കൊണ്ട് പറഞ്ഞതാണെങ്കിലും പറഞ്ഞത് വല്ല ചാനലുകാരുമറിഞ്ഞാലുള്ള വിന കം പുലിവാലോര്‍ത്തുകൊണ്ട് കോരജിയുടെ വായ മക്കള്‍ ആന്‍ഡ് മരുമകള്‍ തോര്‍ത്തിട്ടു മൂടിക്കെട്ടി...


കാരണം കുട്ടിയെ പട്ടിയാക്കുന്ന കാലമാണല്ലൊ...... ഇതായിരിക്കും കലികാലവും കഴിഞ്ഞുള്ള കലിപ്പുകാലം.


അങ്ങിനെ വിവാദങ്ങള്‍ക്കൊടുവില്‍ ആ ദിവസവും വന്നെത്തി ......... വേലുവിന്റെ കല്യാണ ദിവസം.
ചൈനയില്‍നിന്നും വരുത്തിയ പ്രത്യേക വാഴയിലയില്‍ സദ്യവിളമ്പി തീറ്റ മത്സരത്തിനു തിരികൊളുത്തി...... വിളിച്ചവരും വിളിക്കാത്തവരും സദ്യയുണ്ട് അവരവരുടെ പാട്ടിനു പോകുന്നതിനിടയിലെപ്പഴോ അതും സംഭവിച്ചു. മറ്റൊന്നുമല്ല വേലുവിന്റെ താലികെട്ട് എന്ന ലളിതമായ ചടങ്ങ്.


ശല്യക്കാരായ ബന്ധുമിത്രാദികളെ ഒരു വിധം പറഞ്ഞു വിട്ട ശേഷം വേലു തന്റെ ആദ്യരാത്രിയെ വരവേല്‍ക്കാന്‍ എന്തിനും തയ്യാറായി തന്റെ മുറിയില്‍ ഇരിപ്പുറപ്പിച്ചു.


സമയം ഇഴഞ്ഞു നീങ്ങി ...വേലു ക്ലോക്കിന്റെ സൂചി തിരിച്ചു വെയ്ക്കണോ എന്നുവരെ ചിന്തിച്ചുപോയ നിമിഷങ്ങളായിരുന്നു അത്.


അതാ ... വാതില്‍ക്കല്‍ പാദസരത്തിന്റെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട് അവള്‍ വരുന്നു.... തന്റെ എല്ലാമെല്ലാമായ നാരായണീക്കുട്ടി അലിയാസ് നാരൂ...


കയ്യില്‍ ഒരു കപ്പ് ഐസ്ക്രീമുമായി അവള്‍ മന്ദം മന്ദം നടന്നു വരികയാണ്.


വേലുവിനു നാണമായി ..... എന്തു പറയണം.... എന്തു ചോദിക്കണം...... പേരു ചോദിച്ചാലോ?..... അയ്യേ അതു മോശമല്ലെ... കല്യാണക്കുറിയില്‍ പേര് അച്ചടിച്ചു വെച്ചിട്ടുള്ളതല്ലെ......


അപ്പോഴാണ് പാലിനു പകരം തന്റെ പ്രിയതമ ഐസ്ക്രീമാണു കൊണ്ടുവന്നത് എന്ന സത്യം വേലുവിനു മനസ്സിലായത് .... ഉടനെ തന്നെ സംസാരിച്ചു തുടങ്ങാന്‍ ഒരു വിഷയം കിട്ടിയ സന്തോഷത്തില്‍ വേലു ചോദിച്ചു.


“എന്താ പാലില്ലേ?.... എന്തിനാ ഈ ഐസ്ക്രീം....? “


“ഓ... പാലൊക്കെ ഇപ്പോ ഔട്ട് ഓഫ് ഫാഷനല്ലേ? അല്ലേലും ഈ ആദ്യരാത്രിയിലൊക്കെ എനിക്കു ഐസ്ക്രീമാ ശീലം “


“ആദ്യരാത്രിയില്‍ ശീലമൊ?.........”


“അല്ലാ... പൊതുവേ എനിക്ക് ഐസ്ക്രീമാ ഇഷ്ടം എന്നു പറയുകയായിരുന്നു...”


ഐസ്ക്രീമെങ്കില്‍ ഐസ്ക്രീം ..... വേലു ഒറ്റയിരിപ്പിനകത്താക്കിയ ശേഷം ബാക്കി ഐസ്ക്രീമിനു കാത്തു നിന്ന നാരായണിക്കുട്ടിയോട് ഒരു സോറി കം ഗുഡ്നൈറ്റ് പറഞ്ഞ വേലു തലേദിവസം ഉറക്കൊഴിഞ്ഞ ക്ഷീണത്തില്‍ ഉറങ്ങിപ്പോയി.


പോത്തുപോലെ കിടന്നുറങ്ങുന്ന വേലുവിനെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ച നാരായണിക്കുട്ടി തന്റെ പനംകുല വെപ്പുമുടി അഴിച്ച് ഹാംഗറിലിട്ടശേഷം രണ്ടു നെടുവീര്‍പ്പിട്ട് പേനരിക്കുന്ന തന്റെ തലയില്‍ ആഞ്ഞു മാന്തി....


കാലിയായ ഐസ്ക്രീം കപ്പില്‍ നോക്കിയപ്പോള്‍ നാരായണീക്കുട്ടിയെ പലതും ഓര്‍മ്മിപ്പിച്ചു. അച്ഛന്‍ പഴഞ്ചനായ അമ്മയെ വിട്ട് പുത്തന്‍ അമ്മയെ തേടിപ്പോയപ്പോള്‍ പട്ടിണി സഹിക്കവയ്യാതെ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ തന്നെ ആരോ പട്ടിണി മാറ്റാന്‍ ഐസ്ക്രീം പാര്‍ലറില്‍ കയറ്റി ഐസ്ക്രീം വാങ്ങിച്ചു തന്നതും , പിന്നീട് അയാളെപ്പോലുള്ള പലരുടേയും പട്ടിണി താന്‍ മാറ്റിയതും, ആന, തോട്ടി മുതല്‍ രണ്ടു നില മാളികവരെ സ്വന്തമാക്കിയെങ്കിലും ഒരു ഭര്‍ത്താവിനെ തനിക്കു കിട്ടില്ലാ എന്ന സത്യം നാട്ടുകാര്‍ വിളിച്ചു പറഞ്ഞപ്പോള്‍ മറുനാട്ടുകാരനായ ഒരു ഭര്‍ത്താവിനെ വിലക്കെടുത്തതും മറ്റും ഓര്‍മ്മയിലൂടെ മിന്നിമറഞ്ഞപ്പോള്‍ പണമുണ്ടെങ്കില്‍ എന്തും വിലയ്ക്കു കിട്ടുമെന്ന പുഛഭാവമായിരുന്നു അവളുടെ മുഖത്ത്. കാരണം പുതിയ അമ്മയെ തേടിപ്പോയ അച്ഛന്റെ കൈയിലും പണമുണ്ടായിരുന്നല്ലൊ.


എല്ലാമോര്‍ത്തുകൊണ്ട് നാരായണിക്കുട്ടി നാലഞ്ചു ചാട്ടം ചാടിയ ശേഷം പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഇതൊന്നുമറിയാതെ കൂര്‍ക്കംവലിച്ചുറങ്ങുകയായിരുന്നു നമ്മുടെ വേലു.


വേലു നല്ല ഉറക്കമാണെന്ന് ഒന്നുകൂടി ഉറപ്പു വരുത്തിയ നാരായണിക്കുട്ടി ബാത്ത്‌റൂമില്‍ ചെന്ന് തന്റെ ശരീരമാസകലം തേച്ചു പിടിപ്പിച്ച ക്രീമുകളും വെളുത്ത പൊടിയും കഴുകിക്കളഞ്ഞ് കണ്ണാടിയില്‍ തന്റെ സ്വത സിദ്ധമായ രൂപം കണ്ട് ആര്‍ത്തട്ടഹസിച്ച് ഓടിച്ചെന്ന് കിടന്നു. പെട്ടന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന വേലു തന്റെ അരികില്‍ കിടക്കുന്ന താടകരൂപം കണ്ട് വീണ്ടും ബോധം കെട്ടു മലര്‍ന്നടിച്ചു വീണു.
*************************
സമൂഹത്തില്‍ ഇത്തരം നാരായണിക്കുട്ടികളെയും, വേലുമാരെയും ധാരാളം കാണാന്‍ സാധിക്കും .
മറ്റുള്ളവരുടെ മുന്‍പില്‍ സ്ത്രീധനത്തെ (സ്ത്രീധനം പോലുള്ള പല അനാചാരങ്ങളെയും) ശക്തമായെതിര്‍ക്കുകയും രഹസ്യമായോ അതല്ലാ എങ്കില്‍ വേറെ എന്തെങ്കിലും പേരിലോ സ്ത്രീധനത്തുക അടിച്ചെടുക്കുകയും ചെയ്യുന്ന വിരുതന്മാരെ നാം കാണാറില്ലേ? ആണ്‍‌മക്കളെ വളര്‍ത്തുമ്പോള്‍ ഭാവിയില്‍ കൈവരുന്ന സ്ത്രീധനത്തുക സ്വപ്നം കാണുന്ന മാതാപിതാക്കളെ നാം കണ്ടിട്ടില്ലേ?

നാരായണിക്കുട്ടിയെ പോലുള്ളവര്‍ സമൂഹത്തില്‍ എങ്ങിനെയുണ്ടാകുന്നു? അവര്‍ ഒരിക്കല്‍ ചെയ്ത തെറ്റ് (ചിലപ്പോള്‍ അരച്ചാ‍ണ്‍ വയറിനു വേണ്ടി ചെയ്തതാണെങ്കില്‍ പോലും) വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്താണ്? ഒരാളെ ചീത്തയായി മുദ്രകുത്തപ്പെടുമ്പോള്‍ അയാളെ നല്ല വഴിയിലേക്കു നയിക്കാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ?

ഈ കഥയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക

Wednesday, June 11, 2008

പാത്തുവിന്‍റെ ഓട്ടം ..!!


"കേട്ടവര്‍ കേട്ടവര്‍ ഓടുകയാണ് ........... ആരെങ്കിലും വരുന്നെങ്കില്‍ വാ "

ഓസിനു പത്രം വായിക്കാനും നാട്ടിലെ ആകാശവാണികളുടെ ന്യുസ് പിടിച്ചെടുക്കാനും വേണ്ടി സുലൈമാന്റെ ചായക്കടയില്‍ കയറിയ എന്നെയും ഓടുവാന്‍ പ്രേരിപ്പിച്ചത് കര്‍ണ്ണ കഠോരമായ ഈ ശബ്ദമാണ്.

സുലൈമന്റെ വിരല്‍ കഴുകിയ ചായ പകുതി മാത്രം കുടിച്ചവരും , കുടിക്കാത്തവരും , കുടിച്ചു കൊണ്ടിരിക്കുന്നവരും എന്തിന് സുലൈമാന്‍ പോലും കാര്യം വിത്ത് കാരണമറിയാതെതന്നെ ഞങ്ങളുടെ ഓട്ടത്തില്‍ പങ്കെടുത്തു വമ്പിച്ച വിജയമാക്കിത്തന്നു .

ഓട്ടത്തിന്‍റെ ഏതോ ഒരു ഇടവേള സമയത്ത്  സുലൈമാന്‍ തന്നെയാണ്  പ്രസക്തമായ ആ ചോദ്യം ചോദിച്ചത്!

"അല്ല ഞമ്മള്‍ എന്തിനാ ഓടണത് "

ഓ പറഞ്ഞപോലെ അത് ആരുമോര്‍ത്തില്ലല്ലോ!! എല്ലാവരും അടുതുള്ളവരുടെ മൂക്കിലേക്ക് നോക്കിനിന്നെന്നല്ലാതെ ആരുമാരും ഒന്നും മിണ്ടുന്നില്ല.

" ആരട ഓടാന്‍ പറഞ്ഞത് പിടിചു കെട്ടിനെടാ ഓനെ " ഓട്ടത്തിനിടയില്‍ ചെരിപ്പിന്റെ വാറ് നഷ്ടപ്പെട്ടതിലുള്ള സങ്കടം പേട്ടുകോരപ്പന്‍ അലറിത്തീര്ത്തു

കൊരപ്പന്റെ അലര്‍ച്ചയാകും മാന്യമഹാ ജനങ്ങളോട് ഓടാന്‍ പറഞ്ഞ മൊയ്തീന്‍കുഞ്ഞിനെ ബഹുജന മധ്യത്തിലെത്തിച്ചത്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ട പാതി കേള്ക്കാത്ത പാതി ഓടിയവര്‍ ബഹുജന പിന്തുണയോടെ " നല്ല പിള്ള " പട്ടം കിട്ടിയ ബഹുമാനപ്പെട്ടവരായിയെന്നു മാത്രമല്ല ഓടാന്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞതെന്ത് എന്ന് തികച്ചു കേള്‍ക്കാതെ ഓടുന്ന ജനത്തിന്റെ പിന്നാലെ കാര്യം പറഞ്ഞു മനസ്സിലാക്കാനോടിയ മൊയ്തീന്‍ കുഞ്ഞു ദുഷ്ടനും ചതിയനുമായി എന്നത്  മൊയ്തീന്‍ കുഞ്ഞിനു ചിരിയാണ് വരുത്തിയത് കാരണം ഭൂമി ഉരുണ്ടതു തന്നെയാണ്.

ബഹുജന മധ്യത്തില്‍ മൊയ്തീന്‍ കുഞ്ഞിനെ നാട്ടിലെ മുഖം മൂടികള്‍ ചോദ്യം ചെയ്തു

" ഇജ്ജെന്തിനാണ്ടാ ഓടാന്‍ പറഞ്ഞത് .... ഇജ്ജ്‌ പറയുംപോളേക്കും ഓടാന്‍ ഞങ്ങളെന്താ കളുതകളോ? "

നാട്ടു പ്രമാണിയായ ഹാജിയാരുടെ ചോദ്യത്തിന് " അതെ " എന്ന മറുപടി തല്‍കാലം മൊയ്തീന്‍ കുഞ്ഞു മനസ്സില്‍ ഒതുക്കിക്കൊണ്ട് ( മൊയ്തീന്‍ കുഞ്ഞിനെ കു‌ടുതല്‍ അറിയുന്നവര്‍ മൊയ്തീന്‍ എന്നാണ് വിളിക്കുന്നത് ഇപ്പോള്‍ കുറച്ചു പരിചയപ്പെട്ട സ്ഥിതിക്ക് നമുക്കും അങ്ങിനെ വിളിയ്ക്കാം ) പറഞ്ഞു തുടങ്ങി കാര്യ കാരണങ്ങള്‍

" പ്രിയപ്പെട്ട നാട്ടുകാരെ വോട്ടിന്‍റെ സമയത്തു മാത്രം പുറത്തു ചാടുന്ന രാഷ്ട്രീയ നേതാക്കളെ , ചൊറിയും കുത്തി നില്ക്കുന്ന കുട്ടികളെ , അമ്മ മാരെ അമ്മാവന്‍ മാരെ അമ്മാവികളെ , അമ്മായി അമ്മമാര്‍ക്കു വേണ്ടി മക്കള്‍ മിന്നു കെട്ടി കൊണ്ടു വന്ന മരുമക്കളെ , നിശബ്ദരായി നില്ക്കാന്‍ വിധിക്കപ്പെട്ട അമ്മായി അപ്പന്മാരെ , പിന്നെ നാട്ടിലുള്ള സകല കോന്തന്മാരെ കോന്തികളെ "

മൊയ്തീന്‍റെ സാഹിത്യ വാചകങ്ങള്‍ ചപ്പുചവറുകള്‍ വലിച്ചെറിയാന്‍ പഞ്ചായത്ത്‌ പണിതു നല്കിയ പഞ്ചായത്ത്‌ കിണറിന്റെ ഭിത്തിയില്‍ തട്ടി പ്രതിധ്വനിച്ചു

" കോന്തികളെ ളെ ളെ ളെ ളെ ളെ ളെ ................"

കേട്ടവര്‍ ഒന്നും മനസ്സിലാകാതെ കയ്യടിച്ചുകൊണ്ടിരുന്നു. കയ്യടി പ്രോത്സാഹനമായപ്പോള്‍ മൊയ്തീന്‍ തുടര്‍ന്നു.

" ഞാന്‍ ആരോടും ഓടാന്‍ പറഞ്ഞിട്ടില്ല നമ്മുടെ സ്വന്തം ബാര്ബറും ഈ നാട്ടിലെ ആകാശ വാണി പ്രസിഡണ്ടു മായ നാരതന്‍പിള്ളയുടെ ബാര്ബര്‍ഷാപ്പില് വെച്ച്, നാട്ടുകാരുടെ സൈക്കോളജിയറിയാത്ത ഈയുള്ളവന്‍ അറിയാതെ പറഞ്ഞുപോയി "

മൊയ്ദീന്‍ കുഞ്ഞിന്റെ ആമുഖപ്രസംഗം അതിരുകവിഞ്ഞൊഴുകാന്‍ തുടങ്ങിയപ്പോള്‍ ഹാജ്യാരുടെ ക്ഷമ വടിയും കുത്തി വടക്കോട്ട്‌ പോയി.  " ഇജ്ജെന്താ പറഞ്ഞത് ഒന്നു പറഞ്ഞു തൊലക്കെട ന്‍റെ മൊയ്തീനെ "

" ങ്ങളൊന്നു അടങ്ങി ന്‍റെ ആജ്യാരെ " മൊയ്തീന്‍റെ ക്ഷമയും വടിയും കുത്തി എഴുന്നേറ്റപ്പോള്‍ ഇതുവരെ ശുദ്ധ മലയാളത്തില്‍ പറഞ്ഞ മൊയ്തീന്‍റെ "മാതൃ ഭാഷ" വരാന്‍ തുടങ്ങിയെങ്കിലും ശുദ്ധി വരുത്തിയ മലയാളത്തില്‍ തന്നെ തുടര്‍ന്നു.

"നാരതന്‍പിള്ളയുടെ ബാര്‍ബര്‍ ഷാപ്പില്‍ വല്ല വാര്‍ത്തകളും കിട്ടുമോന്ന് അറിയാനാണ് ഞാന്‍ കയറിയത് അല്ലാതെ മുടി വെട്ടിക്കാനും , ഷേവ് ചെയ്യാനും ജീവനില്‍ കൊതിയുള്ള ആരും അവിടെ കയറാറില്ലാ എന്നത് ജാംബവാന്‍റെ മുടി വെട്ടി എന്ന് അവകാശപ്പെടുന്ന കത്രിക കൊണ്ടു മുടി വെട്ടിയതിന്‍റെ സുഖവും , സിനിമാ നടന്‍ തിക്കുറുഷിയുടെ അമ്മായി അപ്പന്റെ മുഖം ഷേവ് ചെയ്തു എന്ന പാരമ്പര്യമുള്ള ബ്ളേഡ് കൊണ്ടു ഷേവ് ചെയ്താല്‍ കിട്ടുന്ന ആനന്ദവും അനുഭവിച്ചറിഞ്ഞവര്ക്ക് അറിയാം

ഏതായാലും ഞാന്‍ നീട്ടി പറയുന്നില്ല അവിടെ നിന്നും എനിക്ക് കിട്ടിയ വാര്ത്ത ഞാന്‍ എന്റെ കൂട്ടു കാരന്‍ എന്ന് അവകാശപ്പെടുന്നവനും , നാട്ടുകാരുടെ കണ്ണിലെ കരടുമായ ശ്രീമാന്‍ ചേക്കുവിനോട് ഇങ്ങനെ പറഞ്ഞു

‘എടാ ചേക്കു നീയറിഞ്ഞോ നമ്മുടെ അവറാന്റെ ഭാര്യ പാത്തുമ്മ ഇലക്ഷന് മത്സരിക്കാന്‍ പോകുന്നു , അവരുടെ വീട്ടില്‍ പത്രക്കാരും ടി വിക്കാരുമൊക്കെ വന്നിട്ടുണ്ട് ’

ടി വി എന്ന് കേട്ടതും (സിനിമയില്‍ അഭിനയിക്കാന്‍ ഒന്നു വെളുത്തു കിട്ടാന്‍ വേണ്ടി വെളുത്ത കുമ്മായവും , പുള്ളിയുള്ള കോഴിയുടെ പുള്ളിയില്ലാത്ത മുട്ടയും , കറുത്ത പശുവിന്റെ വെളുവെളുത്ത പാലും കൂടി കുഴച്ച് തേച്ചു കുളിക്കുന്ന ) ചേക്കുവാണ് എല്ലാവരെയും വിളിച്ച് ഓടിയത് . അവനിപ്പോള്‍ പാത്തുമ്മയുടെ വീട്ടിലെത്തിക്കാണും! "

ഇത്രയും പറഞ്ഞു മൊയ്തീന്‍ തന്റെ വാക്കുകള്‍ ഉപസംഹരിച്ചുകൊണ്ട് കാതടപ്പിക്കുന്ന കരഘോഷങ്ങള്‍ക്കായി കാതുകള്‍ കൂര്‍പ്പിച്ചുവെച്ചു.

............................................


പ്രസംഗം കഴിഞ്ഞു മുഖം തുടച്ചുകൊണ്ട് തന്റെ ചുറ്റും കൂടിയ ജന സാഗരത്തെ നോകിയ മൊയ്തീന്‍ തുടരെത്തുടരെ രണ്ടു ഞെട്ടല്‍ കൂടി ഞെട്ടിപ്പോയി! കാരണം ആടു കിടന്നിടത്ത് പൂട പോയിട്ട്‌ ആട്ടിന്‍ കാട്ടം പോലുമില്ല എന്ന് പറഞ്ഞപോലെ ശൂന്യമായിരുന്നു അവിടം!!

അവിടെ ബാക്കിയായിപ്പോയ  സാക്ഷാല്‍ ഈ ഞാന്‍ തന്നെയാണ്    മൊയ്തീന്റെ പ്രസംഗത്തില്‍ ടി വി എന്ന് കേട്ടതും സകല പെരുവയറന്മാരും , ഒട്ടിയ വയറന്മാരും പാത്തുമ്മയുടെ വീട്ടിലേക്ക് വച്ചു പിടിച്ചു എന്ന കൊടും സത്യം മൊയ്തീനു വിവരിച്ചുകൊടുത്തത്.

................................

അങ്ങിനെയാണ് മൊയ്തീനെയും കൂട്ടി ഞാനും പാത്തുമ്മയുടെ വീട്ടിലെത്തുന്നത്.

അവിടെ ടി വി ക്കാരെയും ശ്രീമതി പാത്തുമ്മയെയും ഒരു നോക്ക് കാണാന്‍ ജനങ്ങള്‍ തിക്കിന്റെ കൂടെ തിരക്കും കൂടി കൂട്ടിക്കലര്‍ത്തുന്നുണ്ടായിരുന്നു.............

ഒരു വിധത്തിലാണ് ഞാനും മൊയ്തീനും പാത്തുമ്മയുടെ ഉമ്മറത്തെത്തിയത് . അവിടെ പത്രക്കാര്‍ , ടി വി കാര്‍ , തുടങ്ങിയ എല്ലാ കാറുകളും പാത്തുവിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന തിരക്കിലാണ്.

ഒരു പഹയന്റെ ചോദ്യം

" കെട്ടി വച്ചത് ( കാശ് ) തിരിച്ചു കിട്ടും എന്ന് ഉറപ്പുണ്ടോ "

പാത്തുമ്മാക്കുണ്ടോ മറുപടിക്ക് പഞ്ഞം !!! അവര്‍ ഇങ്ങിനെ പറഞ്ഞു...

" കെട്ടി ബച്ചത് ഞമ്മള്‍ തിരിച്ചു തന്നെ കെട്ടും അത് ആര് ബന്ന് പറഞ്ഞാലും ഞമ്മക്ക് കുന്തമാ "

പിന്നില്‍ ഭയഭക്തിയോടെ നിന്നിരുന്ന കണവന്‍ അവറാനെ നോക്കി നമ്മുടെ സ്വന്തം, അല്ല നാടുകാരുടെകൂടി സ്വന്തം പാത്തു തുടര്‍ന്നു

" ഈ മന്സനോട് ഞമ്മള് പറയല്‍ ഉണ്ട് ആടിനെ കെട്ടുമ്പോള്‍ തിരിച്ചു കെട്ടണോന്ന്. ഇന്നു ബരെ തിരിച്ചു കെട്ടിയിട്ടുണ്ടോന്നു ഇങ്ങളുതന്നെ ശോയിച്ചു നോക്കി!! ങ്ങളെ ഈ ഫോട്ടം പിടിക്കല്‍ കയിയട്ടെ ആടിനെ ഞമ്മള് തന്നെ തിരിച്ചു കെട്ടും "

പോത്തിനോട്‌ വേദമോതിയാല്‍ ചിലപ്പോള്‍ പോത്തിന് മനസ്സിലായാലും പാത്തുവിനോട് ചോദ്യം ചോദിച്ചാല്‍ ചോടിച്ചവന്‍ തന്നെ പോത്താവും എന്ന് മനസ്സിലകിയിട്ടും മറ്റൊരു കൊടും പഹയന്‍ അടുത്ത ചോദ്യവും ചോദിച്ചു.

" രാഷ്ട്രീയത്തില്‍ വരാനുണ്ടായ കാരണം എന്താണ് " ( രണ്ടാം ക്ലാസ്സില്‍ രണ്ടു കൊല്ലം പഠിച്ചു എന്ന കാരമാണ് എന്നത് അറിഞ്ഞു കൊണ്ടു തന്നെ ആവണം ആ ദുഷ്ടന്‍ ഈ ചോദ്യം ചോദിച്ചത് )

ചോദ്യം കേട്ട പാത്തു കുലുങ്ങിയോ? ഇല്ലേ ഇല്ല..

" അതിലേക്ക് ബരാനുള്ള കാരണം ഞ്മ്മളെ ആടിനെ തിരിച്ച് കെട്ടിയ ഞ്മ്മളെ കെട്ടിയോന്‍ തന്നെയാ "

" ഓഹോ ഭര്‍ത്താവാണ് പ്രചോദനം അല്ലെ ? "

" അത് മൂപ്പരോട്  തന്നെ ശോയികണം ശോദന ഇന്‍ഡോ ഇല്ലേ എന്ന് "

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ചോദ്യം ചോദിച്ച തങ്ങളുടെ ഭാഗത്തും തെറ്റുണ്ടെന്നു മനസ്സിലായതിനാലാവണം  ടി വി , പത്രം , കുന്തം , കൊടചക്രം ഈ വക സാധനങ്ങളെല്ലാം അവരവരുടെ മാളങ്ങളിലേക്ക് കൂടും കുടുക്കയും കൊണ്ടു മുങ്ങിയത്!

.......................................

എങ്കിലും എനിക്ക് ഒരേ ഒരു സംശയം ബാക്കിയായി ഇന്നലെവരേ ആടിന്റെ പിറകേ നടന്ന പാത്തുമ്മ എങ്ങിനെ രാഷ്ട്രീയത്തിലെത്തി?

അതിന്റെ പൊരുള്‍ വളരെ കഷ്ടപ്പാടോടെയാണെങ്കിലും ബുദ്ധിമുട്ടി  ഞാന്‍ കണ്ടുപിടിച്ചു.
.............................................

അന്നു സാക്ഷരതാ ക്ലാസില്‍ (ഈ കഥ നടന്നിട്ട് കാലം കുറേ ആയി) പോകാന്‍ വൈകിയതുകൊണ്ടായിരുന്നു രാവിലെത്തന്നെ ആടിനെ കെട്ടാന്‍  അവറാനെ പറഞ്ഞയച്ചത് ...

ആടിനെ കെട്ടാന്‍ പോയ അവറാന്‍ അടുത്ത വീടിലെ ആമിനയെ കെട്ടുന്ന കാര്യമാലോചിച്ച്  ചിന്തകനായി മാറിയപ്പോള്‍ ആടിനെ കെട്ടിയിടാന്‍ മറന്നുപോയി.

ആടിനെ കെട്ടാന്‍ മറന്നത് അവറാന്റെ കുറ്റമല്ല! കെട്ടിയിടാത്ത ആട്  പാത്തുവിന്റെതന്നെ  പച്ചക്കറി തോട്ടത്തില്‍ കയറി എല്ലാം തിന്നു നശിപ്പിച്ചു. അതും അവറാന്റെ കുറ്റമല്ല!!

പിന്നെ എന്താ അവറാന്റെ കുറ്റം ?

ആ ......

അവറാനു തന്നെ അറിയില്ല പിന്നെയാണോ ................ ( കഥയില്‍ ചോദ്യവും ഇല്ല )

ആടു പച്ചക്കറി നശിപ്പിച്ചത്‌ അവറാന്‍ കണ്ടില്ല എങ്കിലും പാത്തുമ്മ കണ്ടുപിടിച്ചുകളഞ്ഞിരുന്നു.

പിന്നീട് അവറാന്‍ കണ്ടത് തന്റെ നേരെ ചിരവയുമായി പാഞ്ഞു വരുന്ന പാത്തുവിനെയാണ് . ഇടവഴികളും , അത്ര ഇടമില്ലാത്ത വഴികളും താണ്ടി അവറാന്‍ ഓട്ടം തുടര്‍ന്നു................

അവറാന്റെ പിന്നാലെതന്നെ വച്ചുകാച്ചുകയാണ് ഹാലിളകിയ നമ്മുടെ നായിക പാത്തു എന്ന പാത്തുമ്മയും !!!!!

....................................

" ഒടിക്കും ഞങ്ങള്‍ ഇടിക്കും ഞങ്ങള്‍ "

"സിന്താബാദ് ..... സിന്താബാ ..... "

"കട്ടിട്ടാണേലും ഭരിക്കും ഞങ്ങള്‍ "

"സിന്താബാദ് ..... സിന്താബാ ..... ""

" നാട്ടുകാരെ വോട്ടര്മാരെ" ( പൊട്ടന്മാരെ മണ്ടന്മാരെ )

അകലെ നിന്നും വരുന്ന ഏതോ കസേരക്കളി  (രാഷ്ട്രീയപ്പാര്ട്ടിയുടെ) ജാഥ കണ്ട അവറാന്‍ ഒന്നും നോകാതെ എടുത്തു ചാടി ജാഥ മുറിച്ചു കടന്നു ഓടി തന്‍റെ  ലൈഫ് സുരക്ഷിതമാക്കി.

പക്ഷെ പിറകില്‍ മന്ത്രിമാരുടെ ബ്രേക്കി ല്ലാത്ത കാറ് പോലെ കയ്യില്‍ ചിരവയുമായി ചീറിവന്ന പാത്തു  മറുപുറം കടക്കാന്‍ കഴിയാതെ ജാഥയുടെ നടുക്കു പെട്ടു പോയി.

അവിടെയെല്ലാം അവറാനെ തിരഞ്ഞു കൊണ്ടിരുന്ന നമ്മുടെ ( നാടുകാരുടെയും ) പാത്തു ജാഥയുടെ മുന്‍പില്‍ തന്നെ സ്ഥാനം പിടിച്ചു.

ഇതു കണ്ടു നിന്നിരുന്ന ചോട്ടാ നേതാക്കള്‍ ആവേശം മൂത്ത് ആര്‍ത്തു വിളിച്ചു.

"നമ്മുടെ പാത്തു സിന്ദാബാത് "

പാത്തുവിനെ മാലയിട്ടു സ്വീകരിച്ചു (പലരും, പലവട്ടം )...............

അവസാനം ചോട്ടാ നേതാക്കള്‍  ‘പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പാത്തുവിനെ പാര്‍ട്ടി തിരഞ്ഞെടുത്തു ’ എന്ന വാര്‍ത്ത നാട്ടിലാകെ നോട്ടീസടിച്ചു വിതരണം നടത്തി.

എന്നിട്ടും പാത്തുവിനു മനസ്സിലായില്ല തന്‍റെ കയ്യിലുണ്ടായിരുന്ന ചിരവയായിരുന്നു പാര്‍ട്ടിയുടെ ചിഹ്നം എന്ന് !!!

ഈ കഥയുടെ ബാക്കി ഇവിടെ വായിക്കാം

Wednesday, June 4, 2008

കാരക്ക മരം


പ്രവാസ ജീവിയായ എന്‍റെ ഒരു ദിവസം ഇങ്ങനെ തുടങ്ങുന്നു


പ്രഭാത പ്രാര്‍ത്ഥനയോടെ


"ഇവിടുത്തെ എണ്ണക്കിണറുകള് വറ്റി വരണ്ടു ഉണങ്ങി ഇല്ലാതാവണേ .....

പകരം എന്റെ വീട്ടിലെ കിണറുകള്‍ പെട്രോള്‍ കൊണ്ടു നിറക്കേണമേ ....

ഒരു കാരണവശാലും എന്റെ അയല്‍വാസി അന്ത്രുവിന്റെ കിണറ്റില്‍ പെട്രോള്‍ പോയിട്ട്‌ മണ്ണെണ്ണ പോലും നല്‍കിയേക്കരുതേ ..."
-----------------------------

ഇവിടെ പെട്രോള്‍ ഇല്ലാതായിട്ടു വേണം എന്റെ അറബിയെ ഒരു വിസ കൊടുത്ത് ഇന്ത്യയില്‍ കൊണ്ടുവരാന്‍

എന്നിട്ട് വേണം നാട്ടിലെ തെങ്ങ് കയറുന്നവരെ ഒക്കെ പിരിച്ചു വിട്ടു അറബിയെ കണ്ണുരുട്ടി പേടിപ്പിച്ച് തെങ്ങിന്റെ മണ്ടയില്‍ കയറ്റാന്‍ .

ആ ദുഷ്ടനെ ഒരു പ്രാവശ്യം തെങ്ങില്‍ കയറ്റിയാല്‍ പോര ഒരേതെങ്ങില്‍ തന്നെ അഞ്ചു പ്രാവശ്യമെങ്കിലും കയറ്റണം.

എന്നാലെ എനിക്ക് മനസ്സമാധാനമെന്ന സംഗതി ലഭിക്കയുള്ളൂ. മലയാളം പറഞ്ഞിട്ടു മനസ്സിലാവാത്ത അറബിയെ മലയാളം പഠിക്കുന്നത് വരെ ഇവിടുത്തെ കപ്പ മാത്രം കൊടുത്ത് പട്ടിണിക്കിടണം.. ഹല്ലപിന്നെ...

---------------------------

എന്റെ അയല്‍വാസി അന്ത്രു വിനോട് എനിക്ക് അരിശം കൂടി കൂടി വന്നതെല്ലാം പെറുക്കിയെടുത്ത് ഒരു വശത്ത് കുന്നു കൂട്ടി വച്ചിട്ടുണ്ട് .അതിന് മതിയായ കാരണവുമുണ്ട്.
പ്രവാസ ജീവിയായ അന്ത്രു നാട്ടില്‍ വരുമ്പോള്‍, അസൂയ ചാലിച്ച കൊതിയോടെ കണ്കുളിര്‍ക്കെ നോക്കി നിന്നിട്ടുണ്ട് ഈ സാക്ഷാല്‍ ഞാന്‍ .
ചുണ്ടില്‍ കടിച്ചു പിടിച്ച വിറകു കൊള്ളിയും , കൂളിംഗ്‌ ഗ്ലാസ് കണ്ണടയും , തടിച്ചു ചുവന്ന കവിളും ( പണ്ട് അന്ത്രുവിന്റെ കവിള്‍ കേരളത്തിലെ ഹൈവേ പോലെ ആയിരുന്നു ) , ചാടിയ കുടവയര്‍ പൊതിഞ്ഞു കെട്ടിയ ഷര്ട്ടിനു മുകളില്‍ മറ്റൊരു ഷര്‍ട്ടും , കഴുത്തില്‍ തൂങ്ങി കിടക്കുന്ന കോണകവും , കാല് ശരായിയും , പുള്ളി ചെരിപ്പും ..................

അങ്ങിനെ നീണ്ടു പോകുന്നു അന്ത്രുവിന്റെ വിശേഷണങ്ങള്‍ ..

നാട്ടു പ്രമാണിയായ ഹാജിയാരുടെ പറമ്പില്‍ നിന്നും തേങ്ങാ മോഷ്ടിച്ച് മുങ്ങിയശേഷം ഗള്‍ഫില്‍ പൊങ്ങിയ അന്ത്രുവിനെ അതെല്ലാം മറന്നു ഹാജിയാര്‍ നാടന്‍ കൊഴിബിരിയാനി വച്ചു സല്കരിക്കുന്നു ............

അന്ത്രു ഗള്‍ഫനായതിനു ശേഷം കൈവന്ന സൌഭാഗ്യങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ വയ്യാത്തവിധം കഠിനമായിരുന്നു.

അന്ത്രുവിനെ കണ്ടു കൊതിച്ചു ഹലാക്കിലായ ഞാന്‍ എങ്ങിനേയെങ്കിലും ഗള്‍ഫില്‍ കാലുകുത്തണമെന്ന ഉറച്ച തീരുമാനമെടുത്തു . ആ തീരുമാനം പുരയിടത്തിന്‍റെ ആധാരം വെട്ടുകത്തിഅവറാന്റെ മേശയിലെത്തിച്ചെന്നു മാത്രമല്ല  എന്നെ ഗള്‍ഫിലുമെത്തിച്ചു ................
------------------------

അറബിയുടെ കാരക്കത്തോട്ടത്തില്‍ (ഈത്തപ്പനത്തോട്ടം) ഇരുന്നു നാട്ടിലെ പുട്ടും കടലയും സ്വപ്നം കാണുമ്പോള്‍ പതിവായി അന്ത്രുവിനെക്കുറിച്ചും ഓര്‍ക്കും ദുഷ്ടന്‍......

ഇവിടെ ഒട്ടകത്തിന്റെ ചാണകം വാരുന്ന പണിയുള്ള അവന്‍ കൂളിങ് ഗ്ലാസ് , ഒവര്‍കോട്ട് എന്നിവ അടുത്ത റൂമിലെ രാമുവിന്‍റെത് കടം വാങ്ങിയായിരുന്നു നാട്ടില്‍ വന്നിരുന്നത് !!!!!!!!!!!!!!!....

പിന്നെ കുടവയര്‍, അത് ഇവിടുത്തെ പള്ളികളില്‍ ഫ്രീ കിട്ടുന്ന തണുത്ത വെള്ളവും വില കുറഞ്ഞ ഒണക്ക കാരക്കയും നാലുനേരം വെട്ടി വിഴുങ്ങിയിട്ട് കിട്ടിയതാണ്!

പിന്നീട് എന്റെ ഗവേഷണം അന്ത്രുവിനു തുടുത്ത , ചുവന്ന കവിള്‍ എങ്ങിനെ കിട്ടി എന്നതായിരുന്നു. ഇവിടുത്തെ മൂട്ടയുടെ കടി കൊണ്ടാല്‍ കവിള്‍ ച്ചുവക്കുക മാത്രമല്ല മത്തങ്ങാ പോലെ ആകുമെന്നത്എന്‍റെ കവിള്‍ തുടുതപ്പോഴാണ് മനസ്സിലായത് .

---------------------

എന്‍ന്റെ അറബിയുടെ മുന്‍പില്‍ എങ്ങിനെ എങ്കിലും നല്ല പണിക്കാരനാവുക എന്നതായിരുന്നു എന്റെ അടുത്ത ലക്ഷ്യം.

കാരണം അറബികള്‍ വാരിക്കോരി കൊടുക്കുന്നവരാനല്ലോ.

എന്‍ന്റെ കൂടെ ജോലി ചെയ്യുന്ന ബംഗാളി കാരക്ക മരത്തില്‍ നിന്നും അടര്‍ത്തിയിടുന്ന കാരക്ക വാരി ചാക്കില്‍ കെട്ടുന്ന പണിയായിരുന്നു എനിക്ക്.

ഒരു ദിവസം പണി നിരീക്ഷിക്കാന്‍ വന്ന അറബിയുടെ പ്രീതി പിടിച്ചു പറ്റാന്‍  തീരുമാനിച്ച ഞാന്‍ പിന്നീട് ഒന്നും ആലോചിച്ചില്ല വലിയ ഒരു കാരക്ക മരം തന്നെ നോക്കി കൈകാലുകളുടെ വേദന നോക്കാതെ വലിഞ്ഞു കയറി


അറബി സന്തോഷം കൊണ്ടു തുള്ളി ചാടി ..... “ അല്‍ കുല്‍ .. വ ഹലാക്കീന്‍ .. ലില്‍  ... ഹംക്കീന്‍.... ഔ ജാഹിലൂന്‍..”


ഞാന്‍ താഴെ ഇറങ്ങാന്‍ കാത്തു നിന്ന അവന്‍ ഓടി വന്നു കെട്ടി പ്പിടിച്ചു സന്തോഷം കൊണ്ടു അവന്റെ നാറുന്ന വായയുടെ ആ ഒരു ഇതുപോലും ഞാന്‍ അറിഞ്ഞില്ല.


"നീ ആണെടാ യഥാര്‍ത്ഥ പണിക്കാരന്‍ ! നീ മിടുക്കനാണ് "


അറബി ഇതു പറയുമ്പോള്‍ ഇടം കണ്ണിട്ടു ഞാന്‍ ബംഗാളിയെ നോക്കി അവന്‍ ഏതാണ്ട് കളഞ്ഞു പോയ ബംഗാളിയെ പോലെ കുന്തിച്ചു നില്ക്കുന്നുണ്ടായിരുന്നെങ്കിലും എവിടെയോ ഒരു ചിരി ഒളിപ്പിച്ചു വച്ചപോലെയും എനിക്കു തോന്നി.


അറബി അനുമോദനം തുടര്‍ന്നു കൊണ്ടിരുന്നു " നീ മിടുക്കന്‍ തന്നെ. അതുകൊണ്ട് ഇന്നു മുതല്‍ കാരക്ക മരത്തില്‍ നീ കയറിയാല്‍ മതി ബംഗാളി കാരക്ക ചാക്കില്‍ പെറുക്കിയിടട്ടെ "


പിന്നീട് ബംഗാളിയുടെ മുഖത്ത് നോക്കാതെ തന്നെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു ചുണ്ടു കോട്ടിയുള്ള അവന്റെ ചിരിയുടെ പൊരുള്‍ !!!......................