Showing posts with label ആദ്യരാത്രി. Show all posts
Showing posts with label ആദ്യരാത്രി. Show all posts

Sunday, December 14, 2008

ആദ്യരാത്രിയിലെ പൊട്ടിച്ചിരി...

ബ്രോക്കര്‍ കുഞ്ഞാണ്ടി തോണ്ടി വിളിച്ചപ്പോഴാണ് വേലുവിനു താനിപ്പോള്‍ ബസ്സിന്റെ സൈഡു സീറ്റിലിരിക്കുകയാണെന്ന ബോധമുദിച്ചത്. യാത്രയ്ക്കിടയില്‍ സിനിമാറ്റിക്ക് കളിച്ച മുടികള്‍ മാടിയൊതുക്കി പതുക്കെ പാലക്കാടു സ്റ്റാന്‍ഡില്‍ കാലുകുത്തി.


ഹോട്ടലില്‍ കയറി ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ വയറിന്റെ വലിപ്പം അളന്നപ്പോള്‍ ഇനിയും അളന്നാല്‍ ചിലപ്പോള്‍ ഹോട്ടലിലെ പാത്രങ്ങളുടെയും , കക്കൂസിന്റെയും അളവു താനെടുക്കേണ്ടിവരുമെന്ന ചിന്ത വന്നതുകൊണ്ടാവണം വേലു വീണ്ടും ഒരു കുറ്റി പുട്ടിനുകൂടി ഓര്‍ഡര്‍ കൊടുത്ത കുഞ്ഞാണ്ടിയുടെ കൈക്കു പിടിച്ച് ഹോട്ടലിനു പുറത്തു കടന്നത്.


വേലുവിന്റെ പ്രഥമ പെണ്ണുകാണല്‍ സുദിനമാണിന്ന് , സ്വന്തം നാട്ടില്‍നിന്നും തൊട്ടടുത്ത നാടുകളില്‍ നിന്നും തങ്ങളുടെ മക്കളുടെ ഭാവി പരീക്ഷിക്കാന്‍ ഒരു രക്ഷിതാവും തയ്യാറാവില്ലാ എന്ന തിരിച്ചറിവാണ് കിലോമീറ്ററുകള്‍ താണ്ടി പെണ്ണുകാണാന്‍ ബ്രോക്കറും, വേലുവും പാലക്കാട്ടെ കുഗ്രാമത്തെ ലക്ഷ്യമിട്ടു ബസ്സ് കയറാന്‍ കാരണമായത്.


കുഗ്രാമത്തിലേക്കുള്ള ബസ്സിന്റെ ബോര്‍ഡ് ബ്രോക്കര്‍ കുഞ്ഞാണ്ടി തന്റെ ഫ്യൂസാവാറായ കണ്ണുകൊണ്ട് തപ്പിത്തടഞ്ഞ് വായിച്ചെടുത്തതിനു കാരണം തന്റെ കൂടെയുള്ള ചെറുക്കന്‍ വേലു അഞ്ചാം ക്ലാസ്സ് ബിരുദാനന്തര ബിരുദം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷം കഴിഞ്ഞു എന്നതൊന്നുമാത്രമാണ്.


രണ്ടുപേരും ഒരു വിധം പാലക്കാടന്‍ ചൂടുകാറ്റും ആസ്വദിച്ച് കുഗ്രാമത്തിലേക്കുള്ള യാത്ര തുടരുമ്പോള്‍ ബ്രോക്കറുടെ മുന്‍പില്‍ തന്റെ ഡിമാന്റുകള്‍ നിരത്തുകയായിരുന്നു സ്ത്രീധന വിരോധിയായ വിരുതന്‍ വേലു.


സ്ത്രീധനം വാങ്ങുന്നതിനോട് വേലുവിനു എന്നും എതിര്‍പ്പാണ്, അതു വാങ്ങുന്നവരെ അറപ്പാണ് വെറുപ്പാണ്. അതുകൊണ്ടാണ് സ്ത്രീധനം വാങ്ങാതെയുള്ള തന്റെ നിസ്സാര ഡിമാന്റ് പ്രകാരം പെണ്ണിനെ കെട്ടിക്കൊള്ളാം എന്ന തീരുമാനം വേലുവെടുത്തതും അത് ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ ചെവിയില്‍ പറഞ്ഞതും.


വേലുവിനു പ്രത്യേകിച്ചു ഡിമാന്റുകളൊന്നുമില്ല. പെണ്ണു വെളുത്തു മെലിഞ്ഞ് സുന്ദരിയായിരിക്കണം, വിദ്യാഭ്യാസം ഇച്ചിരി കൂടിപ്പോയാലും കുഴപ്പമില്ലാ എങ്കിലും പനങ്കുല പോലുള്ള മുടിയുണ്ടായിരിക്കണം (പനങ്കുലയില്‍ നിന്നും കള്ളു ചെത്താനാണോ എന്നൊന്നും ചോദിച്ചേക്കരുത്) , പ്രായം ഇരുപതില്‍ കവിയാന്‍ പാടില്ല (പ്രായം മാത്രം) ഇത്രയും ഡിമാന്റുകളെ പെണ്ണിനെക്കുറിച്ചു വേലുവിനുള്ളു. പിന്നെ പെണ്ണിന്റെ കൂടെ പെണ്‍ വീട്ടുകാര്‍ കല്ല്യാണക്കുറിയടിക്കാന്‍ പ്രസ്സില്‍ കൊടുക്കേണ്ട കാശുമുതല്‍ ദേഹണ്ണക്കാരനു ദേഹത്തു പുരട്ടാനുള്ള കുഴമ്പിന്റെ കാശുവരേ കൊടുത്തിരിക്കണം. പിന്നെ ഒരു നൂറ്റിപതിനൊന്നര പവന്‍ സ്വര്‍ണ്ണവും ഒരു മാതിരി മാരുതി കാറും അതിനു പെട്രോളടിക്കാന്‍ കുറച്ച് (അഞ്ചു ലക്ഷം) രൂപയും അവര്‍ കൊടുക്കണം. പക്ഷെ സ്ത്രീധനമായി ഒരു രൂപപോലും കൊടുത്തു പോകരുത് കാരണം വേലുവൊരു സ്ത്രീധന വിരോധിയാണല്ലൊ.


ചാണകക്കുഴിയില്‍ ചാടിച്ചത്ത കോവാലന്റെ ഓര്‍മ്മയ്ക്കായി കെട്ടിയുണ്ടാക്കിയ ബസ്റ്റോപ്പിനടുത്ത് ബസ്സിറങ്ങിയ വേലുവും ബ്രോക്കറും ഇനിയെങ്ങോട്ട് എന്ന ചിന്തയില്‍ മാനത്തു നോക്കിനിന്നു.


അപ്പോഴാണ് അകലെനിന്നും ഒരു ജുബ്ബയും മുണ്ടും ചുറ്റിയ രൂപം കാറ്റിലൂടെ ഒഴുകി വരുന്നത് അവരുടെ കണ്ണില്‍ പെട്ടത്. ബ്രോക്കറെ കണ്ട രൂപം വെറ്റിലക്കറയുള്ള തന്റെ പല്ലുകാട്ടിച്ചിരിച്ച് വേലുവിനെ ചൂണ്ടി “ ഇതാണൊ ചെക്കന്‍ ‍....” എന്നൊരു ചോദ്യവും ചോദിച്ചു.


“അതെ ഇതു തന്നെ ചെക്കന്‍ , ആശാന്‍ വരാന്‍ ഇശ്ശി വൈക്യോ?..... ഉവ്വോ....”


“ വൈക്വേ.... ഹേയ് .... നിങ്ങള്‍ ബസ്സിറങ്ങുന്നത് കണ്ട് ഞാന്‍ ഓടി വന്നതല്ലെ.... ഞാനാരാ മോന്‍ .....



കാരണവരും പെണ്ണിന്റെ അമ്മാവനുമായ കേളുവാശാന്‍ , വൈകിയത് മൂന്നാനും ചെറുക്കനുമാണെന്നുള്ള സത്യം വെട്ടിത്തുറന്നങ്ങു പറഞ്ഞു.



“ കുറേ നടക്കാനുണ്ടോ ആശാനെ?” ബ്രോക്കര്‍ കുഞ്ഞാണ്ടി തന്റെ ആണിയുള്ള കാലു വേച്ചുവെച്ചുകൊണ്ട് ചോദിച്ചു



“ഹേയ് ഇല്ലെന്നേ നമ്മുടെ വിലാസിനിയുടെ വീടിനടുത്തു തന്നെയാ.......”



“ഈ .. വിലാസിനിയുടെ വീട്ടിലേക്ക് കുറേയുണ്ടോ......”


“ഇല്ലെന്നെ ഇവിടെയടുത്താ ഒരു രണ്ടുകിലോമീറ്റര്‍ നടന്നാല്‍ കോന്തന്‍പാറയായി കോന്തന്‍ പാറയില്‍ നിന്നും ഒരു കിലോമീറ്റര്‍ കൂടി നടന്നാല്‍ മതി”


“ഓ ഇവിടെയടുത്താണല്ലെ...?” കേളുവാശാനോടുള്ള അമര്‍ഷം ഈ ചോദ്യത്തിലൊതുക്കി നമ്മുടെ ബ്രോക്കര്‍.


പക്ഷെ പെണ്ണുകാണുമ്പോള്‍ എന്തൊക്കെ ചോദിക്കണം , എവിടെതുടങ്ങണം എന്നുള്ള ചിന്തയില്‍ പുളകിതനായി നടക്കുകയായിരുന്ന വേലു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.


ഒരു വിധം മണവാളനും സംഘവും മണവാട്ടിയുടെ വീട്ടിലെത്തി.


കൊട്ടാരം പോലുള്ള വീട്...... വലിയ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന വെളുത്ത് മെലിഞ്ഞ ആന അവരുടെ പ്രൌഢി വിളിച്ചറിയിച്ചുകൊണ്ടിരുന്നു. വേലുവിനെ വേലിക്കരികില്‍ നിന്നുകൊണ്ട് അയലത്തുകാരിപ്പെണ്ണുങ്ങള്‍ ഒളിഞ്ഞുനോക്കി.... കടക്കണ്ണെറിഞ്ഞുടച്ചുകൊണ്ടിരുന്നു.


പൊതുവെ അവിടുത്തെ ഭൂമിശാസ്ത്രം വേലുവിനങ്ങു പിടിച്ചു. ഇനി ഇവിടെ നിന്നും പെണ്ണു കിട്ടിയില്ലെങ്കിലും വല്ല ആനപ്പാപ്പാനായിട്ടെങ്കിലും ഒരു പോസ്റ്റ് തരപ്പെട്ടാല്‍ മതിയായിരുന്നു എന്നായി വേലുവിന്റെ ചിന്ത.


ബ്രോക്കറും വേലുവും അതിഥികള്‍ക്കുള്ള പ്രത്യേക മുറിയില്‍ ആസനസ്ഥരായി.... പലതരം അലങ്കാര വസ്തുക്കള്‍ നിറച്ച ആ മുറിയില്‍ ഒരു റിസപ്ഷനുമുണ്ടായിരുന്നു.. മൊത്തത്തില്‍ ഒരു ഓഫീസിന്റെ പ്രതീതി...


പെട്ടന്നാണ് സുന്ദരിക്കോതയായ നാരായണിക്കുട്ടി രണ്ടു ഗ്ലാസ്സ് ചായയുമായി പ്രത്യക്ഷപ്പെട്ടത്. വേലു അടി മുടി നോക്കി ....... സുന്ദരിതന്നെ.... വെളുത്ത് മെലിഞ്ഞ് അഭിഷേക് ബച്ചന്റെ പെമ്പിറന്നോത്തിയുടെ രൂപം, പനങ്കുലപോലുള്ള കേശത്തിനു ഭംഗികൂട്ടിക്കൊണ്ട് മുല്ലപ്പൂ ചൂടി അലങ്കരിച്ചിരിക്കുന്നു. പിന്നെയും എന്തരോ....... മൊത്തത്തില്‍ വേലുവിനു പെണ്ണിനെയങ്ങു പിടിച്ചു.


“ ഇതാണ് എന്റെ അനന്തിരവള്‍ നാരായണിക്കുട്ടി ....... ഞങ്ങള്‍ നാരൂ എന്നു വിളിക്കും ... ഇവളു മിടുക്കിയാ മിടു മിടുക്കി.... ഇവളുടെ മിടുക്കു കാരണമാ ഇക്കാണുന്ന സ്വത്തുക്കളെല്ലാമുണ്ടായത്.....................”


അമ്മാവന്റെ പുകഴ്ത്തലില്‍ ഇക്കിളിയായിട്ടെന്നവണ്ണം നാരൂ ഒന്നിളകിച്ചിരിച്ചു..
നാരായണിക്കുട്ടിയുടെ ചായയ്ക്കുപിന്നാലെ അമ്മ അമ്മിണിയമ്മ കൊണ്ടുവെച്ച ജിലേബി കഴിക്കണോ പെണ്ണിന്റെ മുഖത്തു നിന്നും കണ്ണെടുക്കണോ എന്ന കാര്യത്തില്‍ ഒരു നിമിഷത്തേയ്ക്ക് വേലു കണ്‍ഫ്യൂഷനായിപ്പോയി.


ങാ... പെണ്ണിനെ പിന്നേയും കാണാം പക്ഷേ ജിലേബി ഇപ്പഴല്ലേ കിട്ടൂ എന്ന ഒരേയൊരു കാരണം കൊണ്ട് മാത്രം വേലു ജിലേബിപ്പാത്രത്തില്‍ കയ്യിട്ടു തന്റെ കണ്‍ഫ്യൂഷന്‍ തീര്‍ത്തു.


“ ചെക്കനും പെണ്ണിനും വല്ലതും സംസാരിക്കാനുണ്ടെങ്കില്‍ ആവാം......” അമ്മാവന്‍ ഉത്തരവു പുറപ്പെടുവിച്ചത് കാലിയായിക്കൊണ്ടിരിക്കുന്ന ജിലേബിപ്പാത്രത്തില്‍ നോക്കിയായിരുന്നില്ലേ എന്ന കാര്യത്തിലുള്ള സംശയം തല്‍ക്കാലം മാറ്റിനിര്‍ത്തി പെണ്ണിന്റെ നാക്കിന്റെ നീളമളക്കാന്‍ വേലു പെണ്ണിന്റെ റൂമില്‍ കയറി.


കസേരയില്‍ കാലിന്മേല്‍ കാലു കേറ്റി ഇരിക്കുകയായിരുന്ന നാരായണിക്കുട്ടി എന്ന നാരൂ വേലുവിന്റെ വരവു കണ്ടതും നാണത്തിന്റെ ആധിഖ്യം മൂലം തന്റെ കാലിന്റെ തള്ളവിരലുകൊണ്ട് അടുത്തുകണ്ട മേശയ്ക്കു മുകളില്‍ എന്തരോ വരച്ചു.


അങ്ങിനെ അവരുടെ കണ്ണുകള്‍ കഥയും, കവിതയും കഥാപ്രസംഗവും വിരിയിച്ചു .......... തന്റെ ഇരട്ടി വിദ്യാഭ്യാസമുള്ള ( പത്താം ക്ലാസ് സെക്കന്റ് ഇയര്‍) നാരായണിക്കുട്ടിയെ വേളികഴിക്കാന്‍ സ്ത്രീധന വിരോധിയായ വേലു നൂറ്റിപ്പതിനൊന്നരപവനിന്റെയും മാരുതിക്കാര്‍ വിത്ത് പെട്രോള്‍ കാശ് ആന്റ് കല്യാണച്ചിലവ് എന്നിവയുടെ പുറത്ത് സമ്മതം മൂളി “ ഗര്‍..ര്‍ .ര്‍ .ര്‍ ര്‍ ര്‍ ...”


തന്റെ മകന്‍ സ്ത്രീധനമായി ഒരു ചാക്ക് മണല്‍ പോലും വാങ്ങാതെയാണ് കല്യാണം കഴിക്കുന്നത് എന്ന വാര്‍ത്ത വേലുവിന്റെ പിതാജി കോരജിയെ തളര്‍ത്തി...


കോരജി അലറി....“സ്ത്രീ ധനമില്ലാതെ ഒരു കുട്ടിപോലും ഇവിടെ കയറിപ്പോകരുത്...........”


കോരജി തന്റെ മനോവിഷമം കൊണ്ട് പറഞ്ഞതാണെങ്കിലും പറഞ്ഞത് വല്ല ചാനലുകാരുമറിഞ്ഞാലുള്ള വിന കം പുലിവാലോര്‍ത്തുകൊണ്ട് കോരജിയുടെ വായ മക്കള്‍ ആന്‍ഡ് മരുമകള്‍ തോര്‍ത്തിട്ടു മൂടിക്കെട്ടി...


കാരണം കുട്ടിയെ പട്ടിയാക്കുന്ന കാലമാണല്ലൊ...... ഇതായിരിക്കും കലികാലവും കഴിഞ്ഞുള്ള കലിപ്പുകാലം.


അങ്ങിനെ വിവാദങ്ങള്‍ക്കൊടുവില്‍ ആ ദിവസവും വന്നെത്തി ......... വേലുവിന്റെ കല്യാണ ദിവസം.
ചൈനയില്‍നിന്നും വരുത്തിയ പ്രത്യേക വാഴയിലയില്‍ സദ്യവിളമ്പി തീറ്റ മത്സരത്തിനു തിരികൊളുത്തി...... വിളിച്ചവരും വിളിക്കാത്തവരും സദ്യയുണ്ട് അവരവരുടെ പാട്ടിനു പോകുന്നതിനിടയിലെപ്പഴോ അതും സംഭവിച്ചു. മറ്റൊന്നുമല്ല വേലുവിന്റെ താലികെട്ട് എന്ന ലളിതമായ ചടങ്ങ്.


ശല്യക്കാരായ ബന്ധുമിത്രാദികളെ ഒരു വിധം പറഞ്ഞു വിട്ട ശേഷം വേലു തന്റെ ആദ്യരാത്രിയെ വരവേല്‍ക്കാന്‍ എന്തിനും തയ്യാറായി തന്റെ മുറിയില്‍ ഇരിപ്പുറപ്പിച്ചു.


സമയം ഇഴഞ്ഞു നീങ്ങി ...വേലു ക്ലോക്കിന്റെ സൂചി തിരിച്ചു വെയ്ക്കണോ എന്നുവരെ ചിന്തിച്ചുപോയ നിമിഷങ്ങളായിരുന്നു അത്.


അതാ ... വാതില്‍ക്കല്‍ പാദസരത്തിന്റെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട് അവള്‍ വരുന്നു.... തന്റെ എല്ലാമെല്ലാമായ നാരായണീക്കുട്ടി അലിയാസ് നാരൂ...


കയ്യില്‍ ഒരു കപ്പ് ഐസ്ക്രീമുമായി അവള്‍ മന്ദം മന്ദം നടന്നു വരികയാണ്.


വേലുവിനു നാണമായി ..... എന്തു പറയണം.... എന്തു ചോദിക്കണം...... പേരു ചോദിച്ചാലോ?..... അയ്യേ അതു മോശമല്ലെ... കല്യാണക്കുറിയില്‍ പേര് അച്ചടിച്ചു വെച്ചിട്ടുള്ളതല്ലെ......


അപ്പോഴാണ് പാലിനു പകരം തന്റെ പ്രിയതമ ഐസ്ക്രീമാണു കൊണ്ടുവന്നത് എന്ന സത്യം വേലുവിനു മനസ്സിലായത് .... ഉടനെ തന്നെ സംസാരിച്ചു തുടങ്ങാന്‍ ഒരു വിഷയം കിട്ടിയ സന്തോഷത്തില്‍ വേലു ചോദിച്ചു.


“എന്താ പാലില്ലേ?.... എന്തിനാ ഈ ഐസ്ക്രീം....? “


“ഓ... പാലൊക്കെ ഇപ്പോ ഔട്ട് ഓഫ് ഫാഷനല്ലേ? അല്ലേലും ഈ ആദ്യരാത്രിയിലൊക്കെ എനിക്കു ഐസ്ക്രീമാ ശീലം “


“ആദ്യരാത്രിയില്‍ ശീലമൊ?.........”


“അല്ലാ... പൊതുവേ എനിക്ക് ഐസ്ക്രീമാ ഇഷ്ടം എന്നു പറയുകയായിരുന്നു...”


ഐസ്ക്രീമെങ്കില്‍ ഐസ്ക്രീം ..... വേലു ഒറ്റയിരിപ്പിനകത്താക്കിയ ശേഷം ബാക്കി ഐസ്ക്രീമിനു കാത്തു നിന്ന നാരായണിക്കുട്ടിയോട് ഒരു സോറി കം ഗുഡ്നൈറ്റ് പറഞ്ഞ വേലു തലേദിവസം ഉറക്കൊഴിഞ്ഞ ക്ഷീണത്തില്‍ ഉറങ്ങിപ്പോയി.


പോത്തുപോലെ കിടന്നുറങ്ങുന്ന വേലുവിനെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ച നാരായണിക്കുട്ടി തന്റെ പനംകുല വെപ്പുമുടി അഴിച്ച് ഹാംഗറിലിട്ടശേഷം രണ്ടു നെടുവീര്‍പ്പിട്ട് പേനരിക്കുന്ന തന്റെ തലയില്‍ ആഞ്ഞു മാന്തി....


കാലിയായ ഐസ്ക്രീം കപ്പില്‍ നോക്കിയപ്പോള്‍ നാരായണീക്കുട്ടിയെ പലതും ഓര്‍മ്മിപ്പിച്ചു. അച്ഛന്‍ പഴഞ്ചനായ അമ്മയെ വിട്ട് പുത്തന്‍ അമ്മയെ തേടിപ്പോയപ്പോള്‍ പട്ടിണി സഹിക്കവയ്യാതെ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ തന്നെ ആരോ പട്ടിണി മാറ്റാന്‍ ഐസ്ക്രീം പാര്‍ലറില്‍ കയറ്റി ഐസ്ക്രീം വാങ്ങിച്ചു തന്നതും , പിന്നീട് അയാളെപ്പോലുള്ള പലരുടേയും പട്ടിണി താന്‍ മാറ്റിയതും, ആന, തോട്ടി മുതല്‍ രണ്ടു നില മാളികവരെ സ്വന്തമാക്കിയെങ്കിലും ഒരു ഭര്‍ത്താവിനെ തനിക്കു കിട്ടില്ലാ എന്ന സത്യം നാട്ടുകാര്‍ വിളിച്ചു പറഞ്ഞപ്പോള്‍ മറുനാട്ടുകാരനായ ഒരു ഭര്‍ത്താവിനെ വിലക്കെടുത്തതും മറ്റും ഓര്‍മ്മയിലൂടെ മിന്നിമറഞ്ഞപ്പോള്‍ പണമുണ്ടെങ്കില്‍ എന്തും വിലയ്ക്കു കിട്ടുമെന്ന പുഛഭാവമായിരുന്നു അവളുടെ മുഖത്ത്. കാരണം പുതിയ അമ്മയെ തേടിപ്പോയ അച്ഛന്റെ കൈയിലും പണമുണ്ടായിരുന്നല്ലൊ.


എല്ലാമോര്‍ത്തുകൊണ്ട് നാരായണിക്കുട്ടി നാലഞ്ചു ചാട്ടം ചാടിയ ശേഷം പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഇതൊന്നുമറിയാതെ കൂര്‍ക്കംവലിച്ചുറങ്ങുകയായിരുന്നു നമ്മുടെ വേലു.


വേലു നല്ല ഉറക്കമാണെന്ന് ഒന്നുകൂടി ഉറപ്പു വരുത്തിയ നാരായണിക്കുട്ടി ബാത്ത്‌റൂമില്‍ ചെന്ന് തന്റെ ശരീരമാസകലം തേച്ചു പിടിപ്പിച്ച ക്രീമുകളും വെളുത്ത പൊടിയും കഴുകിക്കളഞ്ഞ് കണ്ണാടിയില്‍ തന്റെ സ്വത സിദ്ധമായ രൂപം കണ്ട് ആര്‍ത്തട്ടഹസിച്ച് ഓടിച്ചെന്ന് കിടന്നു. പെട്ടന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന വേലു തന്റെ അരികില്‍ കിടക്കുന്ന താടകരൂപം കണ്ട് വീണ്ടും ബോധം കെട്ടു മലര്‍ന്നടിച്ചു വീണു.
*************************
സമൂഹത്തില്‍ ഇത്തരം നാരായണിക്കുട്ടികളെയും, വേലുമാരെയും ധാരാളം കാണാന്‍ സാധിക്കും .
മറ്റുള്ളവരുടെ മുന്‍പില്‍ സ്ത്രീധനത്തെ (സ്ത്രീധനം പോലുള്ള പല അനാചാരങ്ങളെയും) ശക്തമായെതിര്‍ക്കുകയും രഹസ്യമായോ അതല്ലാ എങ്കില്‍ വേറെ എന്തെങ്കിലും പേരിലോ സ്ത്രീധനത്തുക അടിച്ചെടുക്കുകയും ചെയ്യുന്ന വിരുതന്മാരെ നാം കാണാറില്ലേ? ആണ്‍‌മക്കളെ വളര്‍ത്തുമ്പോള്‍ ഭാവിയില്‍ കൈവരുന്ന സ്ത്രീധനത്തുക സ്വപ്നം കാണുന്ന മാതാപിതാക്കളെ നാം കണ്ടിട്ടില്ലേ?

നാരായണിക്കുട്ടിയെ പോലുള്ളവര്‍ സമൂഹത്തില്‍ എങ്ങിനെയുണ്ടാകുന്നു? അവര്‍ ഒരിക്കല്‍ ചെയ്ത തെറ്റ് (ചിലപ്പോള്‍ അരച്ചാ‍ണ്‍ വയറിനു വേണ്ടി ചെയ്തതാണെങ്കില്‍ പോലും) വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്താണ്? ഒരാളെ ചീത്തയായി മുദ്രകുത്തപ്പെടുമ്പോള്‍ അയാളെ നല്ല വഴിയിലേക്കു നയിക്കാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ?

ഈ കഥയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക