Showing posts with label ഓഗസ്റ്റ് ൧൫. Show all posts
Showing posts with label ഓഗസ്റ്റ് ൧൫. Show all posts

Thursday, August 14, 2008

സ്വാതന്ത്ര്യവും കോഴിക്കറിയും...


മൊട്ടത്തലയിലെ ആഴത്തിലുള്ള മുറിവ്‌ പൊത്തിപ്പിടിച്ചു നടക്കുമ്പോള്‍ വൃദ്ധന്‍ ഓര്‍ക്കുകയായിരുന്നു വര്‍ഷങ്ങള്‍ പിന്നിലോട്ട്‌.
അന്ന്‌ അയാളുടെ കുട്ടിക്കാലമാണു. വള്ളി ട്രൗസര്‍ കേരളത്തില്‍ കണ്ടു പിടിക്കുന്നതിനും മുന്‍പുള്ള കാലം. ഒറ്റമുണ്ടുടുത്ത്‌ സില്‍ക്‌ കുപ്പായവുമിട്ട്‌ ഓത്തു പള്ളിയില്‍ പോകും .
മൊല്ലാക്ക വള്ളിച്ചൂരലും ചുഴറ്റി വരുന്നത്‌ ദൂരത്തു നിന്നും കണ്ടപാതി കാണാത്തപാതി സകല വര്‍ഗ്ഗങ്ങളും ( ആണ്‍ , പെണ്‍) ശ്വാസമടക്കിപ്പിടിച്ചു കിത്താബില്‍ നോക്കിയിരിക്കും.


അയാളുടെ മനസ്സില്‍ നിന്നും വന്ന ഒരു തുള്ളി ഉമിനീര്‍ വായിലൂടെയൊലിച്ച്‌ തൊട്ടടുത്തിരിക്കുന്ന പോക്കറിന്റെ മുണ്ടില്‍ പതിച്ചു. ഇടം കണ്ണിട്ടു നോക്കിയപ്പോള്‍ ആമിനയുടെ തട്ടത്തിലെ പുള്ളികളുടെ എണ്ണം പിടിക്കുന്ന പോക്കര്‍ ഇതൊന്നുമറിഞ്ഞില്ല. "ഫാഗ്യം"
ഉമിനീരു വരാന്‍ കാരണം മമ്മദാജിയുടെ മോന്‍ അവറാനായിരുന്നു. അവന്‍ വെളുപ്പിനു ചായയുടെ കൂടെ കഴിച്ച പത്തിരിയുടെയും കോഴിക്കറിയുടെയും കാര്യം പറഞ്ഞത്‌ മനസ്സില്‍ ദഹിക്കാതെ കിടന്നു ഗ്രൂപ്പു കളിക്കുന്നു .

കഴിഞ്ഞ ബല്യ പെരുന്നാളിനു മാമയുടെ വീട്ടില്‍ നിന്നും കഴിച്ചതാണു കോഴിക്കറി. തണ്ണിമത്തനില്‍ ഈച്ചപോലെ തിങ്ങി നിറഞ്ഞ കുട്ടിപ്പട്ടാളത്തിന്റെ ഇടയില്‍ നിന്നും ഒരു കഷണം കോഴിക്കു വേണ്ടി പോരാടിയത്‌ ബ്രിട്ടീഷുകാരനോട്‌ ചെയ്തിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍നിന്നും അവര്‍ എന്നേ കെട്ടുകെട്ടിയേനെ!!


ഒരു ദിവസം ഉമ്മയോട്‌ ചോദിച്ചതാണ്‌. "ന്താണുമ്മാ ഞമ്മള്‍ കോയിക്കറി ബെക്കാത്തത്‌"

"അത്‌ അന്റെ ബാപ്പ ബന്നിട്ട്‌ ഞമ്മക്ക്‌ ബെക്കാ ട്ടോ ... പ്പം ന്റെ മോന്‍ ഈ കഞ്ഞിയും കുടിച്ച്‌ ഒറങ്ങാന്‍ നോക്ക്‌"

" ബാപ്പ എപ്പളാ ബരിക?"അതു ചോദിച്ചപ്പോള്‍ ഉമ്മയില്‍ നിന്നും ഒരു നെടുവീര്‍പ്പ്‌ വന്നത്‌ വ്യക്തമായും ഓര്‍ക്കുന്നു

" ഞമ്മളെ രാജ്യത്ത്‌ നിന്നും ഇംഗ്ലീഷ്കാരെ ഓടിച്ചിട്ട്‌ ബാപ്പ ബരും ട്ടോ..."
ബാപ്പയെ ഒരു ദിവസം ബൂട്ടിട്ട പോലീസുകാര്‍ കൊണ്ട്പോകുന്നത്‌ എന്തിനാണെന്നറിയില്ലാ എങ്കിലും നിറ കണ്ണുകളോടെ നോക്കി നിന്നിട്ടുണ്ട്‌.
ബാപ്പ വരട്ടെ എന്നിട്ടു വേണം വയറു നിറച്ച്‌ കോഴിക്കറിയും, പത്തിരിയും എല്ലാം കഴിക്കാന്‍.
ഇംഗ്ലീഷുകാരെ ഓടിച്ചാല്‍ സ്വാതന്ത്ര്യം കിട്ടും പോലും , അടുത്ത വീട്ടിലെ വേലായുധനാണു പറഞ്ഞത്‌ അവന്റെ അച്ഛന്‍ പറഞ്ഞു കേട്ടതാണുപോലും.
അവന്റെ അച്ഛനും, ബാപ്പയും എല്ലാം സ്വാതന്ത്ര്യം വാങ്ങിക്കുന്ന പണിക്കു പോയതാണു പോലും.
വേലായുധനും താനും കോഴിക്കറി വയറു നിറച്ച്‌ പത്തിരിയും കൂട്ടിക്കഴിക്കാന്‍ സ്വാതന്ത്ര്യവും കൊണ്ടു വരുന്ന അച്ഛനെയും, ബാപ്പയെയും കാത്തിരിക്കുമായിരുന്നു .
ഈ ഇംഗ്ലീഷുകാരുടെ കയ്യിലായിരിക്കും സ്വാതന്ത്ര്യം! അവരുടെ മക്കളെല്ലാം കോഴിക്കറി കഴിക്കുന്നുണ്ടാവണം. " ആ ... കയിച്ചോളീ കയിച്ചോളീ മക്കളെ ഞമ്മളെ പുളിയും പൂക്കും ..."
പാവം അവരെ ഓര്‍ത്തപ്പോള്‍ ചിരിവന്നു. വേലായുധന്റെ അച്ഛനും, എന്റെ ബാപ്പയും അവരുടെ ബാപ്പമാരെ ഓടിച്ച്‌ പിടിച്ച്‌ സ്വാതന്ത്ര്യവും വാങ്ങി വരുമ്പോള്‍ കദീശുമ്മാന്റെ വീട്ടില്‍ നിന്നും കോഴിയെയും വാങ്ങുമല്ലൊ.

സ്വാതന്ത്ര്യം കിട്ടിയാല്‍ പിന്നെ സുഖമാണു പോലും , ആരെയും പേടിക്കേണ്ടകാര്യമില്ല !!

ചോയിമാസ്റ്റര്‍ ദേവസ്യ അച്ചായനോട്‌ സ്വകാര്യം പറയുന്നത്‌ കേട്ടതാണ്‌.
അപ്പോള്‍ ഉറക്കത്തില്‍ വന്ന്‌ പേടിപ്പിക്കുന്ന ശൈത്താനും , ആല്‍ മരത്തിന്റെ ചോട്ടിലെ ജിന്നും എല്ലാം പോകുമായിരിക്കും . പേടിപ്പിക്കുന്ന സാധനങ്ങള്‍ അതെല്ലാമാണല്ലൊ.

മോന്തിക്ക്‌ നിസ്കാരം കഴിഞ്ഞാല്‍ പ്രാര്‍ത്ഥിക്കും " ന്റെ പടച്ചോനെ ഈ സാതന്ത്ര്യം വേഗം കിട്ടണേ "

കുറച്ചു കാലം കൂടി അങ്ങിനെ കഞ്ഞിയും കുടിച്ച് പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദിവസം സ്വാതന്ത്ര്യം കിട്ടീ എന്ന വാര്‍ത്ത കേട്ടു, പക്ഷെ കോഴിയേയുംകൊണ്ട്‌ ബാപ്പ മാത്രം വന്നില്ല.
ബാപ്പയെയും കാത്തിരുന്ന്‌ കാലങ്ങള്‍ വീണ്ടും കടന്നുപോയി. നാടിനും നാട്ടുകാര്‍ക്കും മാറ്റങ്ങള്‍ വന്നു. നമ്മുടെ നായകനില്‍ ജീവിക്കണമെങ്കില്‍ ബാപ്പയുടെ കോഴിയെയും പ്രതീക്ഷിച്ചിരുന്നിട്ടു കാര്യമില്ലാ എന്ന ബോധം വളര്‍ന്നു വന്നു.
പല കൂലിവേലകളും ചെയ്ത അയാള്‍ നാട്ടിലെ തേങ്ങയിടുന്ന മമ്മദിന്റെ മകള്‍ സൈനബക്ക്‌ ഒരു ജീവിതം കൊടുക്കാനും തയ്യാറായി .
സ്വാതന്ത്ര്യം കിട്ടിയ നാട്ടില്‍ സൈനബ പെറ്റു കൂട്ടിയത്‌ പത്തെണ്ണത്തിനെ. രണ്ട്‌ പെണ്ണും, എട്ട്‌ ആണും. കാരണം സൈനബക്കും അവകാശപ്പെട്ടതാണല്ലൊ സ്വാതന്ത്ര്യം.

പക്ഷെ അവര്‍ക്കെല്ലാം കോഴിക്കറി നാലുനേരം കഴിക്കാനുള്ള വക അയാള്‍ കണ്ടെത്തുമായിരുന്നു എന്നു മാത്രമല്ല തനിക്ക്‌ കിട്ടാതെ പോയ വിദ്യാഭ്യാസം മക്കള്‍ക്ക്‌ കിട്ടിക്കാന്‍ രാപ്പകല്‍ അദ്ധ്വാനിച്ച അയാള്‍ക്ക്‌ ഒരിക്കലും തളര്‍ച്ച തോന്നിയിരുന്നില്ല. കാരണം അയാള്‍ സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരനാണ്‌.
സന്തോഷം നിറഞ്ഞ നാളുകളും കൊണ്ട്‌ കാലം വീണ്ടും കറങ്ങി.

മക്കള്‍ പഠിച്ചു ഉന്നതങ്ങളിലെത്തി മാതാപിതാക്കള്‍ പടിക്കു പുറത്തായി. വൃദ്ധരായ അവരുടെ ചെയ്തികളില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും കുറവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു.
അഭിമാനം അടിയറവുവെച്ചിട്ടില്ലാത്ത അയാള്‍ ഒരു ദിവസം തന്റെ പ്രിയതമയുടെ കൈപിടിച്ച്‌ സ്വതന്ത്ര ഇന്ത്യയുടെ തെരുവിലേക്കിറങ്ങി.
പണ്ട്‌ പള്ളിക്കൂടത്തില്‍ പോകാതെ പഠിച്ചെടുത്ത ചെരിപ്പു കുത്തുന്ന പണി ഇന്ന്‌ അയാള്‍ക്കൊരനുഗ്രഹമായി.
കടത്തിണ്ണകളിള്‍ ചാക്കു മെത്തയില്‍ അവര്‍ തീര്‍ത്തും സ്വതന്ത്രരായിരുന്നു, പക്ഷെ കോര്‍പ്പറേഷന്‍ വിലക്കു കാരണം ആ സ്വാതന്ത്ര്യവും അവര്‍ക്കു നഷ്ടമായി. കടത്തിണ്ണകളില്‍ അന്തിയുറങ്ങാന്‍ പാടില്ല പോലും!! രാത്രിയില്‍ ഏതോ മുഴുസ്വാതന്ത്ര്യം കിട്ടിയ കള്ളന്‍ ഒരു സ്വര്‍ണ്ണക്കട കുത്തിത്തുറന്നതിന്റെ അനന്തര ഫലം!!
ഒടുവില്‍ റെയില്‍വേ സ്റ്റേഷനിലെ ചേരിയില്‍ അവര്‍ അഭയം കണ്ടെത്തി.

ഇലക്ഷനടുക്കുമ്പോള്‍ വോട്ടിനു വേണ്ടിയുള്ള യാചകന്മാരുടെ ശല്യം കാരണം അവിടെയും അവര്‍ക്കു സ്വാതന്ത്ര്യം നഷ്ടമായി.
ചേരികള്‍ പുറമ്പോക്കാണെന്നുള്ള സര്‍ക്കാറിന്റെ കണ്ടുപിടുത്തം അവിടെ താമസിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടമാക്കി.
ഒരു ആഗസ്റ്റ്‌ പതിനഞ്ചിനു ചേരിയോട്‌ സലാം പറഞ്ഞ്‌ പ്രിയതമയുടെ കയ്യും, ഇരുമ്പു പെട്ടിയും പിടിച്ച്‌ നടക്കുമ്പോള്‍ മനസ്സ്‌ തികച്ചും ശൂന്യമായിരുന്നു.
പക്ഷെ വിധി വീണ്ടും .............
റെയില്‍വേ ട്രാക്ക്‌ മുറിച്ചു കടക്കുമ്പോള്‍ ചീറിവന്ന ട്രയിന്‍ പ്രിയ സഖിയേയും കൊണ്ടുപോയപ്പോള്‍ നഷ്ടമായത്‌ അവളോടൊത്ത്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു.
പിന്നീട്‌ ലക്ഷ്യമില്ലാതെ നടന്ന അയാളെ നാട്ടുകാര്‍ ഭ്രാന്തനെന്നു വിളിച്ചപ്പോള്‍ സ്വന്തം പേരില്‍ അറിയപ്പെടാനുള്ള സ്വാതന്ത്ര്യവും അയാള്‍ക്ക്‌ നഷ്ടമാവുകയായിരുന്നു!!
സ്വാതന്ത്ര്യ ദിനങ്ങള്‍ പലതും കടന്നുപോയി.
ഒടുവില്‍ ഇന്ന്‌ ഈ ആഗസ്റ്റ്‌ പതിനഞ്ചിന്‌ മതിവരുവോളം കോഴിക്കറിയും കൂട്ടി പത്തിരി കഴിച്ച ഏതോ സ്വതന്ത്രന്റെ ഓമനപുത്രന്‍ കല്ലെടുത്തെറിഞ്ഞു സമ്മാനിച്ചതാണ്‌ മൊട്ടത്തലയില്‍ ആഴത്തിലുള്ള ഈ മുറിവ്‌.
മുറിവു പൊത്തി വേദന കടിച്ചമര്‍ത്തുമ്പോള്‍ അയാള്‍ കരയാതെ , പല്ലുകടിച്ചമര്‍ത്താതെ ചിന്തിക്കുകയായിരുന്നു.

കല്ലെടുത്തെറിഞ്ഞവനും സ്വാതന്ത്ര്യമുണ്ട്‌ ( ആരെയും എറിയാനുള്ള സ്വാതന്ത്ര്യം )
അന്നാദ്യമായി കോഴിക്കറിവാങ്ങാന്‍ സ്വാതന്ത്ര്യത്തിനു പോയ ബാപ്പയോട്‌ അരിശം തോന്നി
അന്ന്‌ ഉമ്മ തന്നിരുന്ന കഞ്ഞി പ്ലാവിലക്കൈലില്‍ കോരിക്കുടിക്കുമ്പോള്‍ എന്നോ വരുന്ന കോഴിക്കറിയെക്കുറിച്ചുള്ള ഓര്‍മ്മയും തൊട്ടു നുണയാനുണ്ടായിരുന്നു.

ഇന്ന്‌ എല്ലാമറിഞ്ഞു. സ്വാതന്ത്ര്യം കൊണ്ടുവന്ന കോഴിക്കറിയുടെ രുചിയടക്കം.. എല്ലാം.... മനസ്സിനു മറക്കാന്‍ കഴിയാത്ത പലതും തികട്ടിവന്നപ്പോള്‍ വിളിച്ചു പറയാന്‍ അയാളുടെ നാക്ക്‌ ചാടിപ്പുറപ്പെട്ടതാണ്‌. പക്ഷെ അയാള്‍ക്കു മാത്രം ( അയാളെപോലുള്ളവര്‍ക്കും ) സ്വാതന്ത്ര്യം ഇനിയും വിദൂരത്താണെന്ന തിരിച്ചറിവ്‌ അയാളെ മൗനിയാക്കിയിരുന്നു.
മൊട്ടത്തലയിലേറ്റുവാങ്ങിയ സ്വാതന്ത്ര്യദിന സമ്മാനവുമായി അയാള്‍ നടന്നകന്നു.

പിന്നില്‍ നിന്നും സ്വതന്ത്രരായ ആരൊക്കെയൊ ഒച്ചവെക്കുന്നുണ്ടായിരുന്നു

"ഭ്രാന്തന്‍ ... ഭ്രാന്തന്‍....."