Wednesday, June 11, 2008

പാത്തുവിന്‍റെ ഓട്ടം ..!!


"കേട്ടവര്‍ കേട്ടവര്‍ ഓടുകയാണ് ........... ആരെങ്കിലും വരുന്നെങ്കില്‍ വാ "

ഓസിനു പത്രം വായിക്കാനും നാട്ടിലെ ആകാശവാണികളുടെ ന്യുസ് പിടിച്ചെടുക്കാനും വേണ്ടി സുലൈമാന്റെ ചായക്കടയില്‍ കയറിയ എന്നെയും ഓടുവാന്‍ പ്രേരിപ്പിച്ചത് കര്‍ണ്ണ കഠോരമായ ഈ ശബ്ദമാണ്.

സുലൈമന്റെ വിരല്‍ കഴുകിയ ചായ പകുതി മാത്രം കുടിച്ചവരും , കുടിക്കാത്തവരും , കുടിച്ചു കൊണ്ടിരിക്കുന്നവരും എന്തിന് സുലൈമാന്‍ പോലും കാര്യം വിത്ത് കാരണമറിയാതെതന്നെ ഞങ്ങളുടെ ഓട്ടത്തില്‍ പങ്കെടുത്തു വമ്പിച്ച വിജയമാക്കിത്തന്നു .

ഓട്ടത്തിന്‍റെ ഏതോ ഒരു ഇടവേള സമയത്ത്  സുലൈമാന്‍ തന്നെയാണ്  പ്രസക്തമായ ആ ചോദ്യം ചോദിച്ചത്!

"അല്ല ഞമ്മള്‍ എന്തിനാ ഓടണത് "

ഓ പറഞ്ഞപോലെ അത് ആരുമോര്‍ത്തില്ലല്ലോ!! എല്ലാവരും അടുതുള്ളവരുടെ മൂക്കിലേക്ക് നോക്കിനിന്നെന്നല്ലാതെ ആരുമാരും ഒന്നും മിണ്ടുന്നില്ല.

" ആരട ഓടാന്‍ പറഞ്ഞത് പിടിചു കെട്ടിനെടാ ഓനെ " ഓട്ടത്തിനിടയില്‍ ചെരിപ്പിന്റെ വാറ് നഷ്ടപ്പെട്ടതിലുള്ള സങ്കടം പേട്ടുകോരപ്പന്‍ അലറിത്തീര്ത്തു

കൊരപ്പന്റെ അലര്‍ച്ചയാകും മാന്യമഹാ ജനങ്ങളോട് ഓടാന്‍ പറഞ്ഞ മൊയ്തീന്‍കുഞ്ഞിനെ ബഹുജന മധ്യത്തിലെത്തിച്ചത്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ട പാതി കേള്ക്കാത്ത പാതി ഓടിയവര്‍ ബഹുജന പിന്തുണയോടെ " നല്ല പിള്ള " പട്ടം കിട്ടിയ ബഹുമാനപ്പെട്ടവരായിയെന്നു മാത്രമല്ല ഓടാന്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞതെന്ത് എന്ന് തികച്ചു കേള്‍ക്കാതെ ഓടുന്ന ജനത്തിന്റെ പിന്നാലെ കാര്യം പറഞ്ഞു മനസ്സിലാക്കാനോടിയ മൊയ്തീന്‍ കുഞ്ഞു ദുഷ്ടനും ചതിയനുമായി എന്നത്  മൊയ്തീന്‍ കുഞ്ഞിനു ചിരിയാണ് വരുത്തിയത് കാരണം ഭൂമി ഉരുണ്ടതു തന്നെയാണ്.

ബഹുജന മധ്യത്തില്‍ മൊയ്തീന്‍ കുഞ്ഞിനെ നാട്ടിലെ മുഖം മൂടികള്‍ ചോദ്യം ചെയ്തു

" ഇജ്ജെന്തിനാണ്ടാ ഓടാന്‍ പറഞ്ഞത് .... ഇജ്ജ്‌ പറയുംപോളേക്കും ഓടാന്‍ ഞങ്ങളെന്താ കളുതകളോ? "

നാട്ടു പ്രമാണിയായ ഹാജിയാരുടെ ചോദ്യത്തിന് " അതെ " എന്ന മറുപടി തല്‍കാലം മൊയ്തീന്‍ കുഞ്ഞു മനസ്സില്‍ ഒതുക്കിക്കൊണ്ട് ( മൊയ്തീന്‍ കുഞ്ഞിനെ കു‌ടുതല്‍ അറിയുന്നവര്‍ മൊയ്തീന്‍ എന്നാണ് വിളിക്കുന്നത് ഇപ്പോള്‍ കുറച്ചു പരിചയപ്പെട്ട സ്ഥിതിക്ക് നമുക്കും അങ്ങിനെ വിളിയ്ക്കാം ) പറഞ്ഞു തുടങ്ങി കാര്യ കാരണങ്ങള്‍

" പ്രിയപ്പെട്ട നാട്ടുകാരെ വോട്ടിന്‍റെ സമയത്തു മാത്രം പുറത്തു ചാടുന്ന രാഷ്ട്രീയ നേതാക്കളെ , ചൊറിയും കുത്തി നില്ക്കുന്ന കുട്ടികളെ , അമ്മ മാരെ അമ്മാവന്‍ മാരെ അമ്മാവികളെ , അമ്മായി അമ്മമാര്‍ക്കു വേണ്ടി മക്കള്‍ മിന്നു കെട്ടി കൊണ്ടു വന്ന മരുമക്കളെ , നിശബ്ദരായി നില്ക്കാന്‍ വിധിക്കപ്പെട്ട അമ്മായി അപ്പന്മാരെ , പിന്നെ നാട്ടിലുള്ള സകല കോന്തന്മാരെ കോന്തികളെ "

മൊയ്തീന്‍റെ സാഹിത്യ വാചകങ്ങള്‍ ചപ്പുചവറുകള്‍ വലിച്ചെറിയാന്‍ പഞ്ചായത്ത്‌ പണിതു നല്കിയ പഞ്ചായത്ത്‌ കിണറിന്റെ ഭിത്തിയില്‍ തട്ടി പ്രതിധ്വനിച്ചു

" കോന്തികളെ ളെ ളെ ളെ ളെ ളെ ളെ ................"

കേട്ടവര്‍ ഒന്നും മനസ്സിലാകാതെ കയ്യടിച്ചുകൊണ്ടിരുന്നു. കയ്യടി പ്രോത്സാഹനമായപ്പോള്‍ മൊയ്തീന്‍ തുടര്‍ന്നു.

" ഞാന്‍ ആരോടും ഓടാന്‍ പറഞ്ഞിട്ടില്ല നമ്മുടെ സ്വന്തം ബാര്ബറും ഈ നാട്ടിലെ ആകാശ വാണി പ്രസിഡണ്ടു മായ നാരതന്‍പിള്ളയുടെ ബാര്ബര്‍ഷാപ്പില് വെച്ച്, നാട്ടുകാരുടെ സൈക്കോളജിയറിയാത്ത ഈയുള്ളവന്‍ അറിയാതെ പറഞ്ഞുപോയി "

മൊയ്ദീന്‍ കുഞ്ഞിന്റെ ആമുഖപ്രസംഗം അതിരുകവിഞ്ഞൊഴുകാന്‍ തുടങ്ങിയപ്പോള്‍ ഹാജ്യാരുടെ ക്ഷമ വടിയും കുത്തി വടക്കോട്ട്‌ പോയി.  " ഇജ്ജെന്താ പറഞ്ഞത് ഒന്നു പറഞ്ഞു തൊലക്കെട ന്‍റെ മൊയ്തീനെ "

" ങ്ങളൊന്നു അടങ്ങി ന്‍റെ ആജ്യാരെ " മൊയ്തീന്‍റെ ക്ഷമയും വടിയും കുത്തി എഴുന്നേറ്റപ്പോള്‍ ഇതുവരെ ശുദ്ധ മലയാളത്തില്‍ പറഞ്ഞ മൊയ്തീന്‍റെ "മാതൃ ഭാഷ" വരാന്‍ തുടങ്ങിയെങ്കിലും ശുദ്ധി വരുത്തിയ മലയാളത്തില്‍ തന്നെ തുടര്‍ന്നു.

"നാരതന്‍പിള്ളയുടെ ബാര്‍ബര്‍ ഷാപ്പില്‍ വല്ല വാര്‍ത്തകളും കിട്ടുമോന്ന് അറിയാനാണ് ഞാന്‍ കയറിയത് അല്ലാതെ മുടി വെട്ടിക്കാനും , ഷേവ് ചെയ്യാനും ജീവനില്‍ കൊതിയുള്ള ആരും അവിടെ കയറാറില്ലാ എന്നത് ജാംബവാന്‍റെ മുടി വെട്ടി എന്ന് അവകാശപ്പെടുന്ന കത്രിക കൊണ്ടു മുടി വെട്ടിയതിന്‍റെ സുഖവും , സിനിമാ നടന്‍ തിക്കുറുഷിയുടെ അമ്മായി അപ്പന്റെ മുഖം ഷേവ് ചെയ്തു എന്ന പാരമ്പര്യമുള്ള ബ്ളേഡ് കൊണ്ടു ഷേവ് ചെയ്താല്‍ കിട്ടുന്ന ആനന്ദവും അനുഭവിച്ചറിഞ്ഞവര്ക്ക് അറിയാം

ഏതായാലും ഞാന്‍ നീട്ടി പറയുന്നില്ല അവിടെ നിന്നും എനിക്ക് കിട്ടിയ വാര്ത്ത ഞാന്‍ എന്റെ കൂട്ടു കാരന്‍ എന്ന് അവകാശപ്പെടുന്നവനും , നാട്ടുകാരുടെ കണ്ണിലെ കരടുമായ ശ്രീമാന്‍ ചേക്കുവിനോട് ഇങ്ങനെ പറഞ്ഞു

‘എടാ ചേക്കു നീയറിഞ്ഞോ നമ്മുടെ അവറാന്റെ ഭാര്യ പാത്തുമ്മ ഇലക്ഷന് മത്സരിക്കാന്‍ പോകുന്നു , അവരുടെ വീട്ടില്‍ പത്രക്കാരും ടി വിക്കാരുമൊക്കെ വന്നിട്ടുണ്ട് ’

ടി വി എന്ന് കേട്ടതും (സിനിമയില്‍ അഭിനയിക്കാന്‍ ഒന്നു വെളുത്തു കിട്ടാന്‍ വേണ്ടി വെളുത്ത കുമ്മായവും , പുള്ളിയുള്ള കോഴിയുടെ പുള്ളിയില്ലാത്ത മുട്ടയും , കറുത്ത പശുവിന്റെ വെളുവെളുത്ത പാലും കൂടി കുഴച്ച് തേച്ചു കുളിക്കുന്ന ) ചേക്കുവാണ് എല്ലാവരെയും വിളിച്ച് ഓടിയത് . അവനിപ്പോള്‍ പാത്തുമ്മയുടെ വീട്ടിലെത്തിക്കാണും! "

ഇത്രയും പറഞ്ഞു മൊയ്തീന്‍ തന്റെ വാക്കുകള്‍ ഉപസംഹരിച്ചുകൊണ്ട് കാതടപ്പിക്കുന്ന കരഘോഷങ്ങള്‍ക്കായി കാതുകള്‍ കൂര്‍പ്പിച്ചുവെച്ചു.

............................................


പ്രസംഗം കഴിഞ്ഞു മുഖം തുടച്ചുകൊണ്ട് തന്റെ ചുറ്റും കൂടിയ ജന സാഗരത്തെ നോകിയ മൊയ്തീന്‍ തുടരെത്തുടരെ രണ്ടു ഞെട്ടല്‍ കൂടി ഞെട്ടിപ്പോയി! കാരണം ആടു കിടന്നിടത്ത് പൂട പോയിട്ട്‌ ആട്ടിന്‍ കാട്ടം പോലുമില്ല എന്ന് പറഞ്ഞപോലെ ശൂന്യമായിരുന്നു അവിടം!!

അവിടെ ബാക്കിയായിപ്പോയ  സാക്ഷാല്‍ ഈ ഞാന്‍ തന്നെയാണ്    മൊയ്തീന്റെ പ്രസംഗത്തില്‍ ടി വി എന്ന് കേട്ടതും സകല പെരുവയറന്മാരും , ഒട്ടിയ വയറന്മാരും പാത്തുമ്മയുടെ വീട്ടിലേക്ക് വച്ചു പിടിച്ചു എന്ന കൊടും സത്യം മൊയ്തീനു വിവരിച്ചുകൊടുത്തത്.

................................

അങ്ങിനെയാണ് മൊയ്തീനെയും കൂട്ടി ഞാനും പാത്തുമ്മയുടെ വീട്ടിലെത്തുന്നത്.

അവിടെ ടി വി ക്കാരെയും ശ്രീമതി പാത്തുമ്മയെയും ഒരു നോക്ക് കാണാന്‍ ജനങ്ങള്‍ തിക്കിന്റെ കൂടെ തിരക്കും കൂടി കൂട്ടിക്കലര്‍ത്തുന്നുണ്ടായിരുന്നു.............

ഒരു വിധത്തിലാണ് ഞാനും മൊയ്തീനും പാത്തുമ്മയുടെ ഉമ്മറത്തെത്തിയത് . അവിടെ പത്രക്കാര്‍ , ടി വി കാര്‍ , തുടങ്ങിയ എല്ലാ കാറുകളും പാത്തുവിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന തിരക്കിലാണ്.

ഒരു പഹയന്റെ ചോദ്യം

" കെട്ടി വച്ചത് ( കാശ് ) തിരിച്ചു കിട്ടും എന്ന് ഉറപ്പുണ്ടോ "

പാത്തുമ്മാക്കുണ്ടോ മറുപടിക്ക് പഞ്ഞം !!! അവര്‍ ഇങ്ങിനെ പറഞ്ഞു...

" കെട്ടി ബച്ചത് ഞമ്മള്‍ തിരിച്ചു തന്നെ കെട്ടും അത് ആര് ബന്ന് പറഞ്ഞാലും ഞമ്മക്ക് കുന്തമാ "

പിന്നില്‍ ഭയഭക്തിയോടെ നിന്നിരുന്ന കണവന്‍ അവറാനെ നോക്കി നമ്മുടെ സ്വന്തം, അല്ല നാടുകാരുടെകൂടി സ്വന്തം പാത്തു തുടര്‍ന്നു

" ഈ മന്സനോട് ഞമ്മള് പറയല്‍ ഉണ്ട് ആടിനെ കെട്ടുമ്പോള്‍ തിരിച്ചു കെട്ടണോന്ന്. ഇന്നു ബരെ തിരിച്ചു കെട്ടിയിട്ടുണ്ടോന്നു ഇങ്ങളുതന്നെ ശോയിച്ചു നോക്കി!! ങ്ങളെ ഈ ഫോട്ടം പിടിക്കല്‍ കയിയട്ടെ ആടിനെ ഞമ്മള് തന്നെ തിരിച്ചു കെട്ടും "

പോത്തിനോട്‌ വേദമോതിയാല്‍ ചിലപ്പോള്‍ പോത്തിന് മനസ്സിലായാലും പാത്തുവിനോട് ചോദ്യം ചോദിച്ചാല്‍ ചോടിച്ചവന്‍ തന്നെ പോത്താവും എന്ന് മനസ്സിലകിയിട്ടും മറ്റൊരു കൊടും പഹയന്‍ അടുത്ത ചോദ്യവും ചോദിച്ചു.

" രാഷ്ട്രീയത്തില്‍ വരാനുണ്ടായ കാരണം എന്താണ് " ( രണ്ടാം ക്ലാസ്സില്‍ രണ്ടു കൊല്ലം പഠിച്ചു എന്ന കാരമാണ് എന്നത് അറിഞ്ഞു കൊണ്ടു തന്നെ ആവണം ആ ദുഷ്ടന്‍ ഈ ചോദ്യം ചോദിച്ചത് )

ചോദ്യം കേട്ട പാത്തു കുലുങ്ങിയോ? ഇല്ലേ ഇല്ല..

" അതിലേക്ക് ബരാനുള്ള കാരണം ഞ്മ്മളെ ആടിനെ തിരിച്ച് കെട്ടിയ ഞ്മ്മളെ കെട്ടിയോന്‍ തന്നെയാ "

" ഓഹോ ഭര്‍ത്താവാണ് പ്രചോദനം അല്ലെ ? "

" അത് മൂപ്പരോട്  തന്നെ ശോയികണം ശോദന ഇന്‍ഡോ ഇല്ലേ എന്ന് "

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ചോദ്യം ചോദിച്ച തങ്ങളുടെ ഭാഗത്തും തെറ്റുണ്ടെന്നു മനസ്സിലായതിനാലാവണം  ടി വി , പത്രം , കുന്തം , കൊടചക്രം ഈ വക സാധനങ്ങളെല്ലാം അവരവരുടെ മാളങ്ങളിലേക്ക് കൂടും കുടുക്കയും കൊണ്ടു മുങ്ങിയത്!

.......................................

എങ്കിലും എനിക്ക് ഒരേ ഒരു സംശയം ബാക്കിയായി ഇന്നലെവരേ ആടിന്റെ പിറകേ നടന്ന പാത്തുമ്മ എങ്ങിനെ രാഷ്ട്രീയത്തിലെത്തി?

അതിന്റെ പൊരുള്‍ വളരെ കഷ്ടപ്പാടോടെയാണെങ്കിലും ബുദ്ധിമുട്ടി  ഞാന്‍ കണ്ടുപിടിച്ചു.
.............................................

അന്നു സാക്ഷരതാ ക്ലാസില്‍ (ഈ കഥ നടന്നിട്ട് കാലം കുറേ ആയി) പോകാന്‍ വൈകിയതുകൊണ്ടായിരുന്നു രാവിലെത്തന്നെ ആടിനെ കെട്ടാന്‍  അവറാനെ പറഞ്ഞയച്ചത് ...

ആടിനെ കെട്ടാന്‍ പോയ അവറാന്‍ അടുത്ത വീടിലെ ആമിനയെ കെട്ടുന്ന കാര്യമാലോചിച്ച്  ചിന്തകനായി മാറിയപ്പോള്‍ ആടിനെ കെട്ടിയിടാന്‍ മറന്നുപോയി.

ആടിനെ കെട്ടാന്‍ മറന്നത് അവറാന്റെ കുറ്റമല്ല! കെട്ടിയിടാത്ത ആട്  പാത്തുവിന്റെതന്നെ  പച്ചക്കറി തോട്ടത്തില്‍ കയറി എല്ലാം തിന്നു നശിപ്പിച്ചു. അതും അവറാന്റെ കുറ്റമല്ല!!

പിന്നെ എന്താ അവറാന്റെ കുറ്റം ?

ആ ......

അവറാനു തന്നെ അറിയില്ല പിന്നെയാണോ ................ ( കഥയില്‍ ചോദ്യവും ഇല്ല )

ആടു പച്ചക്കറി നശിപ്പിച്ചത്‌ അവറാന്‍ കണ്ടില്ല എങ്കിലും പാത്തുമ്മ കണ്ടുപിടിച്ചുകളഞ്ഞിരുന്നു.

പിന്നീട് അവറാന്‍ കണ്ടത് തന്റെ നേരെ ചിരവയുമായി പാഞ്ഞു വരുന്ന പാത്തുവിനെയാണ് . ഇടവഴികളും , അത്ര ഇടമില്ലാത്ത വഴികളും താണ്ടി അവറാന്‍ ഓട്ടം തുടര്‍ന്നു................

അവറാന്റെ പിന്നാലെതന്നെ വച്ചുകാച്ചുകയാണ് ഹാലിളകിയ നമ്മുടെ നായിക പാത്തു എന്ന പാത്തുമ്മയും !!!!!

....................................

" ഒടിക്കും ഞങ്ങള്‍ ഇടിക്കും ഞങ്ങള്‍ "

"സിന്താബാദ് ..... സിന്താബാ ..... "

"കട്ടിട്ടാണേലും ഭരിക്കും ഞങ്ങള്‍ "

"സിന്താബാദ് ..... സിന്താബാ ..... ""

" നാട്ടുകാരെ വോട്ടര്മാരെ" ( പൊട്ടന്മാരെ മണ്ടന്മാരെ )

അകലെ നിന്നും വരുന്ന ഏതോ കസേരക്കളി  (രാഷ്ട്രീയപ്പാര്ട്ടിയുടെ) ജാഥ കണ്ട അവറാന്‍ ഒന്നും നോകാതെ എടുത്തു ചാടി ജാഥ മുറിച്ചു കടന്നു ഓടി തന്‍റെ  ലൈഫ് സുരക്ഷിതമാക്കി.

പക്ഷെ പിറകില്‍ മന്ത്രിമാരുടെ ബ്രേക്കി ല്ലാത്ത കാറ് പോലെ കയ്യില്‍ ചിരവയുമായി ചീറിവന്ന പാത്തു  മറുപുറം കടക്കാന്‍ കഴിയാതെ ജാഥയുടെ നടുക്കു പെട്ടു പോയി.

അവിടെയെല്ലാം അവറാനെ തിരഞ്ഞു കൊണ്ടിരുന്ന നമ്മുടെ ( നാടുകാരുടെയും ) പാത്തു ജാഥയുടെ മുന്‍പില്‍ തന്നെ സ്ഥാനം പിടിച്ചു.

ഇതു കണ്ടു നിന്നിരുന്ന ചോട്ടാ നേതാക്കള്‍ ആവേശം മൂത്ത് ആര്‍ത്തു വിളിച്ചു.

"നമ്മുടെ പാത്തു സിന്ദാബാത് "

പാത്തുവിനെ മാലയിട്ടു സ്വീകരിച്ചു (പലരും, പലവട്ടം )...............

അവസാനം ചോട്ടാ നേതാക്കള്‍  ‘പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പാത്തുവിനെ പാര്‍ട്ടി തിരഞ്ഞെടുത്തു ’ എന്ന വാര്‍ത്ത നാട്ടിലാകെ നോട്ടീസടിച്ചു വിതരണം നടത്തി.

എന്നിട്ടും പാത്തുവിനു മനസ്സിലായില്ല തന്‍റെ കയ്യിലുണ്ടായിരുന്ന ചിരവയായിരുന്നു പാര്‍ട്ടിയുടെ ചിഹ്നം എന്ന് !!!

ഈ കഥയുടെ ബാക്കി ഇവിടെ വായിക്കാം

Wednesday, June 4, 2008

കാരക്ക മരം


പ്രവാസ ജീവിയായ എന്‍റെ ഒരു ദിവസം ഇങ്ങനെ തുടങ്ങുന്നു


പ്രഭാത പ്രാര്‍ത്ഥനയോടെ


"ഇവിടുത്തെ എണ്ണക്കിണറുകള് വറ്റി വരണ്ടു ഉണങ്ങി ഇല്ലാതാവണേ .....

പകരം എന്റെ വീട്ടിലെ കിണറുകള്‍ പെട്രോള്‍ കൊണ്ടു നിറക്കേണമേ ....

ഒരു കാരണവശാലും എന്റെ അയല്‍വാസി അന്ത്രുവിന്റെ കിണറ്റില്‍ പെട്രോള്‍ പോയിട്ട്‌ മണ്ണെണ്ണ പോലും നല്‍കിയേക്കരുതേ ..."
-----------------------------

ഇവിടെ പെട്രോള്‍ ഇല്ലാതായിട്ടു വേണം എന്റെ അറബിയെ ഒരു വിസ കൊടുത്ത് ഇന്ത്യയില്‍ കൊണ്ടുവരാന്‍

എന്നിട്ട് വേണം നാട്ടിലെ തെങ്ങ് കയറുന്നവരെ ഒക്കെ പിരിച്ചു വിട്ടു അറബിയെ കണ്ണുരുട്ടി പേടിപ്പിച്ച് തെങ്ങിന്റെ മണ്ടയില്‍ കയറ്റാന്‍ .

ആ ദുഷ്ടനെ ഒരു പ്രാവശ്യം തെങ്ങില്‍ കയറ്റിയാല്‍ പോര ഒരേതെങ്ങില്‍ തന്നെ അഞ്ചു പ്രാവശ്യമെങ്കിലും കയറ്റണം.

എന്നാലെ എനിക്ക് മനസ്സമാധാനമെന്ന സംഗതി ലഭിക്കയുള്ളൂ. മലയാളം പറഞ്ഞിട്ടു മനസ്സിലാവാത്ത അറബിയെ മലയാളം പഠിക്കുന്നത് വരെ ഇവിടുത്തെ കപ്പ മാത്രം കൊടുത്ത് പട്ടിണിക്കിടണം.. ഹല്ലപിന്നെ...

---------------------------

എന്റെ അയല്‍വാസി അന്ത്രു വിനോട് എനിക്ക് അരിശം കൂടി കൂടി വന്നതെല്ലാം പെറുക്കിയെടുത്ത് ഒരു വശത്ത് കുന്നു കൂട്ടി വച്ചിട്ടുണ്ട് .അതിന് മതിയായ കാരണവുമുണ്ട്.
പ്രവാസ ജീവിയായ അന്ത്രു നാട്ടില്‍ വരുമ്പോള്‍, അസൂയ ചാലിച്ച കൊതിയോടെ കണ്കുളിര്‍ക്കെ നോക്കി നിന്നിട്ടുണ്ട് ഈ സാക്ഷാല്‍ ഞാന്‍ .
ചുണ്ടില്‍ കടിച്ചു പിടിച്ച വിറകു കൊള്ളിയും , കൂളിംഗ്‌ ഗ്ലാസ് കണ്ണടയും , തടിച്ചു ചുവന്ന കവിളും ( പണ്ട് അന്ത്രുവിന്റെ കവിള്‍ കേരളത്തിലെ ഹൈവേ പോലെ ആയിരുന്നു ) , ചാടിയ കുടവയര്‍ പൊതിഞ്ഞു കെട്ടിയ ഷര്ട്ടിനു മുകളില്‍ മറ്റൊരു ഷര്‍ട്ടും , കഴുത്തില്‍ തൂങ്ങി കിടക്കുന്ന കോണകവും , കാല് ശരായിയും , പുള്ളി ചെരിപ്പും ..................

അങ്ങിനെ നീണ്ടു പോകുന്നു അന്ത്രുവിന്റെ വിശേഷണങ്ങള്‍ ..

നാട്ടു പ്രമാണിയായ ഹാജിയാരുടെ പറമ്പില്‍ നിന്നും തേങ്ങാ മോഷ്ടിച്ച് മുങ്ങിയശേഷം ഗള്‍ഫില്‍ പൊങ്ങിയ അന്ത്രുവിനെ അതെല്ലാം മറന്നു ഹാജിയാര്‍ നാടന്‍ കൊഴിബിരിയാനി വച്ചു സല്കരിക്കുന്നു ............

അന്ത്രു ഗള്‍ഫനായതിനു ശേഷം കൈവന്ന സൌഭാഗ്യങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ വയ്യാത്തവിധം കഠിനമായിരുന്നു.

അന്ത്രുവിനെ കണ്ടു കൊതിച്ചു ഹലാക്കിലായ ഞാന്‍ എങ്ങിനേയെങ്കിലും ഗള്‍ഫില്‍ കാലുകുത്തണമെന്ന ഉറച്ച തീരുമാനമെടുത്തു . ആ തീരുമാനം പുരയിടത്തിന്‍റെ ആധാരം വെട്ടുകത്തിഅവറാന്റെ മേശയിലെത്തിച്ചെന്നു മാത്രമല്ല  എന്നെ ഗള്‍ഫിലുമെത്തിച്ചു ................
------------------------

അറബിയുടെ കാരക്കത്തോട്ടത്തില്‍ (ഈത്തപ്പനത്തോട്ടം) ഇരുന്നു നാട്ടിലെ പുട്ടും കടലയും സ്വപ്നം കാണുമ്പോള്‍ പതിവായി അന്ത്രുവിനെക്കുറിച്ചും ഓര്‍ക്കും ദുഷ്ടന്‍......

ഇവിടെ ഒട്ടകത്തിന്റെ ചാണകം വാരുന്ന പണിയുള്ള അവന്‍ കൂളിങ് ഗ്ലാസ് , ഒവര്‍കോട്ട് എന്നിവ അടുത്ത റൂമിലെ രാമുവിന്‍റെത് കടം വാങ്ങിയായിരുന്നു നാട്ടില്‍ വന്നിരുന്നത് !!!!!!!!!!!!!!!....

പിന്നെ കുടവയര്‍, അത് ഇവിടുത്തെ പള്ളികളില്‍ ഫ്രീ കിട്ടുന്ന തണുത്ത വെള്ളവും വില കുറഞ്ഞ ഒണക്ക കാരക്കയും നാലുനേരം വെട്ടി വിഴുങ്ങിയിട്ട് കിട്ടിയതാണ്!

പിന്നീട് എന്റെ ഗവേഷണം അന്ത്രുവിനു തുടുത്ത , ചുവന്ന കവിള്‍ എങ്ങിനെ കിട്ടി എന്നതായിരുന്നു. ഇവിടുത്തെ മൂട്ടയുടെ കടി കൊണ്ടാല്‍ കവിള്‍ ച്ചുവക്കുക മാത്രമല്ല മത്തങ്ങാ പോലെ ആകുമെന്നത്എന്‍റെ കവിള്‍ തുടുതപ്പോഴാണ് മനസ്സിലായത് .

---------------------

എന്‍ന്റെ അറബിയുടെ മുന്‍പില്‍ എങ്ങിനെ എങ്കിലും നല്ല പണിക്കാരനാവുക എന്നതായിരുന്നു എന്റെ അടുത്ത ലക്ഷ്യം.

കാരണം അറബികള്‍ വാരിക്കോരി കൊടുക്കുന്നവരാനല്ലോ.

എന്‍ന്റെ കൂടെ ജോലി ചെയ്യുന്ന ബംഗാളി കാരക്ക മരത്തില്‍ നിന്നും അടര്‍ത്തിയിടുന്ന കാരക്ക വാരി ചാക്കില്‍ കെട്ടുന്ന പണിയായിരുന്നു എനിക്ക്.

ഒരു ദിവസം പണി നിരീക്ഷിക്കാന്‍ വന്ന അറബിയുടെ പ്രീതി പിടിച്ചു പറ്റാന്‍  തീരുമാനിച്ച ഞാന്‍ പിന്നീട് ഒന്നും ആലോചിച്ചില്ല വലിയ ഒരു കാരക്ക മരം തന്നെ നോക്കി കൈകാലുകളുടെ വേദന നോക്കാതെ വലിഞ്ഞു കയറി


അറബി സന്തോഷം കൊണ്ടു തുള്ളി ചാടി ..... “ അല്‍ കുല്‍ .. വ ഹലാക്കീന്‍ .. ലില്‍  ... ഹംക്കീന്‍.... ഔ ജാഹിലൂന്‍..”


ഞാന്‍ താഴെ ഇറങ്ങാന്‍ കാത്തു നിന്ന അവന്‍ ഓടി വന്നു കെട്ടി പ്പിടിച്ചു സന്തോഷം കൊണ്ടു അവന്റെ നാറുന്ന വായയുടെ ആ ഒരു ഇതുപോലും ഞാന്‍ അറിഞ്ഞില്ല.


"നീ ആണെടാ യഥാര്‍ത്ഥ പണിക്കാരന്‍ ! നീ മിടുക്കനാണ് "


അറബി ഇതു പറയുമ്പോള്‍ ഇടം കണ്ണിട്ടു ഞാന്‍ ബംഗാളിയെ നോക്കി അവന്‍ ഏതാണ്ട് കളഞ്ഞു പോയ ബംഗാളിയെ പോലെ കുന്തിച്ചു നില്ക്കുന്നുണ്ടായിരുന്നെങ്കിലും എവിടെയോ ഒരു ചിരി ഒളിപ്പിച്ചു വച്ചപോലെയും എനിക്കു തോന്നി.


അറബി അനുമോദനം തുടര്‍ന്നു കൊണ്ടിരുന്നു " നീ മിടുക്കന്‍ തന്നെ. അതുകൊണ്ട് ഇന്നു മുതല്‍ കാരക്ക മരത്തില്‍ നീ കയറിയാല്‍ മതി ബംഗാളി കാരക്ക ചാക്കില്‍ പെറുക്കിയിടട്ടെ "


പിന്നീട് ബംഗാളിയുടെ മുഖത്ത് നോക്കാതെ തന്നെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു ചുണ്ടു കോട്ടിയുള്ള അവന്റെ ചിരിയുടെ പൊരുള്‍ !!!......................