Wednesday, January 14, 2009

മമ്മൂട്ടി ബ്ലോഗി.. സുലൈമാന്‍ പ്ലോഗി...

മ്മറത്തെ ചാരു കസേരയില്‍ നിന്നും മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പിയാല്‍ അത് ബിയ്യാത്തുവിന്റെ ചങ്കില്‍ കോലിട്ടു കുത്തിയിളക്കി അവളുടെ നാക്കിന്റെ എല്ലിന്റെ അളവ് നാട്ടുകാരെ മുഴുവന്‍ അറിയിക്കുന്നതിനു സമമാണെന്നു മനസ്സിലാക്കിയ കാരണമൊന്നുകൊണ്ടു മാത്രമാണ് ഹൈദ്രൂസ് മുറ്റവും കടന്ന് അയല്‍ക്കാരന്‍ പോക്കരുടെ പറമ്പിലേക്ക് ആഞ്ഞു തുപ്പിയത്.

ചാറ്റല്‍മഴയുണ്ടെങ്കിലും അത് കൊള്ളുക എന്നത് ‘കവിഹൃദയമുള്ള’ ഹൈദ്രോസിനെ സംബന്ധിച്ചേടത്തോളം ഒരു സുഖമുള്ള ഏര്‍പ്പാടാണ്.

ഹൃദയത്തിനു കാര്യമായ ‘എന്തരോ’ തകരാറുപറ്റിയ ഹൈദ്രോസിനു പുഴക്കടവിലെ മാവില്‍ നിന്നും വീണു മരിച്ച മഹാകവി അല്‍ക്കുല്‍ത്ത് ജബ്ബാറിന്റെ ഹൃദയമെടുത്ത് തുന്നിപ്പിടിപ്പിച്ചതുമുതലാണ് പ്രകൃതിയിലേക്കിറങ്ങിയോടുക, കവിതയെഴുതുക..., ചാക്കു ബിസിനസ്സിന്റെ കണക്കു ബുക്കില്‍ കഥയെഴുതി കണക്കില്ലാതാക്കുക തുടങ്ങിയ വിചിത്ര സ്വഭാവങ്ങള്‍ ഉടലെടുത്തത്.

കുളക്കടവിലെ പ്ലാവിനു മുകളിലിരുന്നു കഥാപ്രസംഗമെഴുതുകയും , പുഴക്കടവിലെ മാവിനുമുകളിലിരുന്നു കവിതയെഴുതുകയും ചെയ്തിരുന്ന മഹാകവി അല്‍ക്കുല്‍ത്ത് ജബ്ബാര്‍ എല്ലാ മാസവും ഒന്നാം തിയ്യതിതന്നെ കുളിക്കുന്ന കൂട്ടത്തിലായിരുന്നുവെങ്കില്‍, ‘കവിഹൃദയം’ കിട്ടിയ ഹൈദ്രൂസ് ദിവസവും കുളിച്ച് പല്ലു തേച്ച് (ചില)കവികളുടെ മാനംതന്നെ കളയുന്ന കൂട്ടത്തിലായിരുന്നു എന്നൊരു ചെറിയ പൊരുത്തക്കേട് കണ്ടില്ലെന്നു നടിക്കാന്‍ കഴിയുന്നില്ല.

രാവിലത്തെ മുറുക്കിത്തുപ്പലും തുടര്‍ന്നുള്ള പോത്തിനെ അഴിച്ചുകെട്ടലും കഴിഞ്ഞപ്പോള്‍ ആട്ടിന്‍പാലൊഴിച്ച ചായയും പത്തിരിയും ബിയ്യാത്തുവിന്റെ എണ്ണം തെറ്റിച്ചുകൊണ്ട് വെട്ടി വിഴുങ്ങിയ ശേഷം മേല്‍ മുണ്ടെടുത്ത് തോളിലിട്ടശേഷം തകര്‍ത്തു പെയ്യുന്ന മഴയിലൂടെ ആ കവിഹൃദയന്‍ കുടചൂടാമന്നനായി ഇറങ്ങി നടന്നു.

വഴിയോരത്തുള്ള ഒണക്ക മരക്കുറ്റിയോടും കളകളംപൊഴിക്കുന്ന കാക്കക്കൂട്ടത്തിനോടും കിന്നാരം പറഞ്ഞു നടന്നു നീങ്ങുന്ന കവിഹൃദയന്‍ഹൈദ്രോസിനെ കണ്ട നാട്ടുകാര്‍ പതിവുപോലെ അന്നും മൂക്കത്തു വിരല്‍ വെച്ചു.

ഒരുകാലത്ത് ഹൈദ്രോസിന്റെ എല്ലാമെല്ലാമായിരുന്ന ആയിശുമ്മ ആ പോക്കുകണ്ട് പതിവില്ലാതെ മൂക്കുപിഴിഞ്ഞു.... (മഴക്കാലമല്ലേ മൂക്കൊലിപ്പായിരിക്കും.. പാവം..)“ഹോ... ഹെന്ത് ശുചായിയായി നടന്ന മന്‍ഷനായിരുന്നു... ആ ബിയ്യാത്തൂനെ കെട്ടിയമൊതല് തൊടങ്ങിയതാ ... എന്തോരം മരുന്ന് കുടിച്ചു ... ” ആരോടെന്നില്ലാതെ വിളിച്ചു പറയുമ്പോഴും തന്റെ കാമുകനെ അടിച്ചെടുത്ത ബിയ്യാത്തുവിനോടുള്ള അമര്‍ഷം ആയിശുമ്മയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടു.

പക്ഷേ തന്റെ ചുറ്റിലും സംഭവിക്കുന്നതൊന്നുമറിയാതെ പ്രകൃതിയില്‍ ലയിച്ചു നടക്കുകയായിരുന്നു ഹൈദ്രോസ്. കക്ഷത്തില്‍ ചുരുട്ടിവെച്ച പുത്തന്‍കുടയെ ലതറിന്റെ കുടയെന്നപോലെ മഴനനയ്ക്കാതെ സ്വയം മഴനനഞ്ഞ് സുലൈമാന്റെ ചായക്കടയിലെത്തി കടുപ്പത്തിലൊരു സുലൈമാനിക്കോര്‍ഡര്‍ കൊടുത്ത ശേഷം ചുറ്റുപാടുമൊന്നു വീക്ഷിച്ചു.

ആരൊക്കെയോ തന്റെ നേരെ തുറിച്ചുനോക്കുന്നതുകണ്ടപ്പോള്‍ തനിക്കു കണ്ണു തട്ടാതിരിക്കാന്‍ ഒരു മുന്‍‌കരുതലെന്നോണം ഹൈദ്രോസ് ചായക്കടയ്ക്കു വെളിയിലേക്ക് കാറിത്തുപ്പി. പക്ഷെ തൊട്ടടുത്ത ബെഞ്ചിലിരുന്ന് പാലൊഴിച്ച ചായ മോന്തിക്കുടിച്ചുകൊണ്ടിരുന്ന ഹാജ്യാര്‍ക്കതത്രയ്ക്കങ്ങു പിടിച്ചില്ലാ, എന്നു മാത്രമല്ല തന്റെ പ്രതിഷേധ സൂചകമായി പാല്‍ച്ചായഗ്ലാസ്സ് ഡസ്കില്‍ ശക്തിയായിടിച്ചു നിര്‍ത്തുകയും ചെയ്തു.

പ്രതിഷേധമറിയിക്കുന്നത് ഹാജ്യാരുടെ ആവശ്യമാണെങ്കിലും പ്രകടിപ്പിക്കാനുപയോഗിച്ച ഗ്ലാസ്സ് ചായക്കടക്കാരന്‍ സുലൈമാന്റെ അത്യാവശ്യത്തിനുള്ളതായിരുന്നല്ലൊ. ഈയൊരു കാരണം കൊണ്ടുമാത്രമാണ് സുലൈമാന്‍ ഹാജ്യാര്‍ക്കു കൊടുക്കാന്‍ ഇനിയിവിടെ ഗ്ലാസ്സും ചായയുമില്ലാ എന്ന് ഉറക്കെ പ്രഖ്യാപിച്ചത്..

നാളെമുതല്‍ ഹാജ്യാരോട് വേറെ ചായക്കട നോക്കിക്കൊള്ളുവാനുള്ള ഒരു ‘സാരോപദേശം’ കൊടുക്കാനും സുലൈമാന്‍ മറന്നില്ല.

സുലൈമാന്‍ ചെയ്ത ചതിക്കു താന്‍ പകരം വീട്ടുമെന്ന് ചായക്കടയിലെ പുരാവസ്തു ഉണ്ടമ്പൊരിയില്‍ത്തൊട്ട് സത്യം ചെയ്ത ഹാജ്യാര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിയോടുന്ന ജനനായകനെപ്പോലെ ഇറങ്ങി നടന്നു.

വെട്ടിവിഴുങ്ങിയ ശേഷം കടം പറയാത്ത ഏക കസ്റ്റമറായ ഹാജ്യാരോട് പെട്ടന്നൊരാവേശത്തിന്റെ പുറത്ത് അങ്ങിനെ പെരുമാറിയതിലുള്ള ദുഃഖം-കം-അരിശം സുലൈമാനെ ഒരു പുലിയാക്കിമാറ്റി. പുലിയായിമാറിയ സുലൈമാന്‍ ഹൈദ്രോസിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചുകൊണ്ട് അലറി.

“ കള്ള ഹംക്കേ .... രാബിലെ കടം കുടിക്കാന്‍ ബരും .... ഇബടെ ബരുന്ന മന്‍ഷന്മാരെ ഓടിക്കാന്‍ ഓരോ ബേല ഒപ്പിക്കേം ചെയ്യും .... അന്ന ഞമ്മള് ശുടും ഹംക്കേ .... ”

സുലൈമാനിലെ പുലി കടുവയായി പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ അതുവരെ രംഗം കണ്ട് കണ്ണു കുളിര്‍പ്പിക്കുകയായിരുന്ന മറ്റു കടംകുടിയന്മാര്‍ സുലൈമാനെ പിടിച്ചു നിര്‍ത്തി.

“സുലൈമാനെ ഇജ്ജ് ഓന തല്ലിക്കൊല്ലണ്ട, ഹാജ്യാരു പോയങ്കില് പോട്ടെ .... ഇജ്ജ് ബേജാറാബണ്ട അന്റെ കടേന്ന് ചായ കുടിക്കാന്‍ ഞമ്മളൊക്കെ ഇബടെ ഇല്ലെ.... ങാ... പിന്നെ ഒരു കുറ്റി പുട്ടും നാലു വായക്കയും ഒരു സുലൈമാനിയും ആ പറ്റിലെയുതിക്കോ...”

ഇത്രയും പറഞ്ഞ് സുലൈമാന്റെ കോപത്തില്‍ സോപ്പുപത ഒഴിച്ചശേഷം ബ്രോക്കര്‍-കം-സൌണ്ട് എഞ്ചിനീയര്‍ മമ്മു ഇറങ്ങി നടന്നു. സോപ്പിന്റെ പതയില്‍ സ്വല്പം പതം വന്ന സുലൈമാന്‍ നീട്ടിയൊരു ശ്വാസം വിട്ടു, കൂടെ ഹൈദ്രോസിന്റെ ഷര്‍ട്ടിലെ പിടുത്തവും.

**************

സുലൈമാനോടുള്ള അരിശം പെണ്ണുമ്പിള്ള സൈനുവിനോടു തീര്‍ത്തിട്ടും ബാക്കിയായ ഹാജ്യാര്‍ ഹാലിളകി തെക്കുവടക്കു നടക്കാന്‍ തുടങ്ങി. പറമ്പില്‍ നിറഞ്ഞുനിന്ന വാഴകള്‍ ഹാജ്യാരുടെ കൊടുവാളിന്റെ മൂര്‍ച്ചയില്‍ നാണംകെട്ട് നിലം‌പതിച്ചു..

ഈ സംഭവത്തിനു ശേഷം കവിഹൃദയന്‍ ഹൈദ്രോസും സുലൈമാന്റെ വര്‍ഗ്ഗശത്രുവായി മാറി എന്നത് പ്രത്യേകം പറയുന്നില്ല .... വലിയ ശത്രുവിനെ ഒതുക്കാന്‍ ചെറിയ (വളരെച്ചെറിയ) ശത്രുവിന്റെ കൂട്ടുപിടിക്കാം എന്ന തത്വമാണ് ഹൈദ്രോസിനേയും ഹാജ്യാരെയും ഒന്നിപ്പിച്ചത്. അങ്ങിനെ ഹൈദ്രോസ് ഹാജ്യാരിലങ്ങു ലയിച്ചു. ലയനസമ്മേളനവേദി ഹാജ്യാരുടെ സ്വന്തം വീട്ടില്‍ത്തന്നെയായിരുന്നു.

തങ്ങളുടെ വര്‍ഗ്ഗശത്രുവിനെ ഒതുക്കാന്‍ വഴികളാലോചിച്ചുകൊണ്ട് ഹാജ്യാരും ഹൈദ്രോസും തുടരെത്തുടരെ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നുകൊണ്ടേയിരുന്നു. ദിവസംതോറുമുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലായെങ്കിലും ചര്‍ച്ചാവേദിയായ ഹാജ്യാരുടെ വീട്ടിലെ പലഹാരങ്ങളുടെ നിറഭരണികള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി തരണം ചെയ്യാന്‍ കഴിയാതെ കാലിയായിക്കൊണ്ടിരുന്നു. ഹാജ്യാരുടെ പത്നി സൈനുവില്‍ അതൊരു ഗ്രൂപ്പുവഴക്കിനു കാരണമാക്കിയിട്ടുണ്ടെങ്കിലും ഹാജ്യാരുടെ നയതന്ത്രപരമായ ( ഹെന്റമ്മോ..) ഇടപെടല്‍ കാരണം അടക്കം കിട്ടിയതാണ്.

ഒരുദിവസം രാവിലെ ബാത്ത്‌റൂമില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഹാജ്യാര്‍ എന്തോ ശബ്ദം കേട്ടു ചെവി വട്ടം പിടിച്ചു. ഹാജ്യാരുടെ സല്പുത്രനും നാട്ടുകാരുടെ സ്വൈരംകെടുത്തിയുമായ ബഷീര്‍ ന്യൂസ്പേപ്പറിലെ അക്ഷരങ്ങള്‍ പെറുക്കിയെടുക്കുന്ന ശബ്ദമായിരുന്നു അത്.

ബഷീറിന്റെ തൊണ്ടയില്‍ നിന്നും വന്ന അന്നത്തെ ഹോട്ട്ന്യൂസ് കേട്ട ഹാജ്യാര്‍ നാലു പ്രാവശ്യം വാവിട്ടു കരഞ്ഞശേഷം സന്തോഷമടക്കാന്‍ കഴിയാതെ “ജൂറേക്കാ.... ഞമ്മളെ ജൂറേക്കാ....” എന്നും വിളിച്ച് അഴിഞ്ഞുപോയ തോര്‍ത്തുപോലുമുടുക്കാന്‍ മറന്ന് വീടിനു ചുറ്റും ഓടിനടന്നു.

ഹാജ്യാരുടെ ഭാര്യ സൈനു നെഞ്ചത്തടിച്ചു നിലവിളിച്ചപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഹാജ്യാരുടെ ഓട്ടമൊരു മഹോത്സവമാക്കിമാറ്റി .... ആരൊക്കെയോ ഹാജ്യാരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

രംഗം കാണാന്‍ ഓടിക്കൂടിയ കൊച്ചുകുട്ടികളെ അവരുടെ തള്ളമാര്‍ രംഗത്തുനിന്നും മാറ്റിനിര്‍ത്തി. സമയം കടന്നുപോയി, സൂര്യന്‍ തന്റെ റഗുലേറ്റര്‍ അഡ്ജസ്റ്റുചെയ്തുകൊണ്ടിരുന്നു.

ഒരുപാ‍ടുകിടന്നോടിയശേഷം പരിസരബോധം വന്ന ഹാജ്യാര്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും കവിഹൃദയന്‍ ഹൈദ്രോസിന്റെ കൈക്കുപിടിച്ചുകൊണ്ട് തന്റെ റൂമില്‍ക്കയറി സാക്ഷാല്‍ സാക്ഷയിട്ടു.
ഹൈദ്രോസിന്റെ ശവമെടുക്കാന്‍ നാട്ടുകാര്‍ അക്ഷമരായി കാത്തുനിന്നു.

ഹാജ്യാരുടെ ചെയ്തികള്‍കണ്ട് കിടുംകിടുംകിടാന്നുവിറച്ചുകൊണ്ടിരുന്ന ഹൈദ്രോസ് മരിക്കാന്‍ തയ്യാറായിനിന്നുകൊണ്ട് കണ്ണടച്ചുപിടിച്ചുനിന്ന് വാ പൊളിച്ചു. ഇതുകണ്ട ഹാജ്യാര്‍ വീണ്ടും നാലു പ്രാവശ്യം‌കൂടി പൊട്ടിച്ചിരിച്ചശേഷം ഹൈദ്രോസിനോട് പറഞ്ഞു.

“ഹെടാ ഹൈദ്രൂ ഞമ്മക്ക് ഓനെ...... ആ ഇബ്‌ലീസ് സുലൈമാനെ ഒതുക്കാനുള്ള ബയി കിട്ടിയെടാ‍ാ........ അയിന്റെ സന്തോസത്തില്‍ ഞമ്മള് കൊറച്ച് ഓവറായിപ്പോയതല്ലേ.... ഇജ്ജ് ബേജാറാബല്ലാ...”

“ എന്തു ബയിയാ ഹാജ്യാരെ......”“ ഇന്ന് രാബിലെ ഞമ്മളെ ബസീറ് പത്രം ബായിക്ക്ന്നത് കേട്ടപ്പളല്ലേ ഞമ്മക്ക് പുത്തി തെളിഞ്ഞത്...”

“ഇങ്ങളൊന്ന് തെളിച്ച് പറയീന്‍ ഇന്റെ ആജ്യാരെ...”

“ ഇന്ന് പത്രത്തില്‍ ബന്ന ബാര്‍ത്തയാ... ഞമ്മളെ സില്‍മാക്കാരന്‍ മമ്മൂട്ടി പ്ലോഗ് തൊടങ്ങുന്നൂന്ന്..... "
“പ്ലോഗോ?”

“അതേന്നേ ... പണ്ട് ഞമ്മളെ കോച്ചിപ്പിടി സൈതാലി പ്ലോഗ് തൊടങ്ങിയത് അനക്കോര്‍മ്മയില്ലേ ..... അത് ലോട്ടറിയാണെന്ന് ബിജാരിച്ച ഞമ്മക്ക് .... കതേം.. കവിതേം ... കൊടുവാളും കോടാലിയും ഒക്കെ ഇള്ള സ്തലമാണൂന്ന് കമ്പ്യൂട്ടര്‍‌സ്റ്റേഷനിലെ ചെക്കന്‍ പടിപ്പിച്ച് തന്നത് അനക്കോര്‍മ്മയില്ലേ......”

“ഓ... പ്ലോഗ് .... അതില്‍ ഞമ്മളെ കൊറച്ച് കവിതയും ബന്നിരുന്നല്ലോ... ...... കൊറേ പഹേമ്മാര് ... എന്തൊക്കെയോ അയിപ്രായം പറയേം ചെയ്തു .... ഓല് തമ്മില് അതും പറഞ്ഞ് കൊല്ലാക്കൊല നടത്തുന്നതും കണ്ടപ്പോ ഞമ്മള് മെല്ലെ മുങ്ങിയതല്ലേ......”

“അത് തന്നെ ഹൈദ്രോസേ..... ഞമ്മളും കൊറേ ഇത് ബായിച്ചതാ...... അത്കൊണ്ട് തന്നയാ ഞമ്മക്ക് ഇന്ന് രാവിലെ ബയങ്കര ബുത്തി തോന്നിയത് .... ഞമ്മളെ ശത്രു ഹംക്ക് സുലൈമാന്റെ പേരില്‍ ഒരു പ്ലോഗ് തൊടങ്ങുക..... കബിത എയുതിയും ചാക്കിന്റെ കണക്കെയുതിയും അനക്ക് നല്ല പരിശയവുമാണല്ലൊ”

ഇത്രയും പറഞ്ഞ് വീണ്ടും എന്തോ പറയാനോങ്ങിയ ഹാജ്യാരെ മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അങ്ങേരുടെ കുടവയറിനു മുകളിലൂടെ ഹൈദ്രോസ് കെട്ടിപ്പിടിച്ചു....

“ഇതിലും ബലിയ ഒരു ശിശ്ശ ഓനെനി കൊടുക്കാനില്ല ഇന്റെ ആജ്യാരേ.... ഇങ്ങളൊര് മുത്താണ് മുത്ത് ......ഇങ്ങക്ക് ഞമ്മളൊര് മുത്തംതരട്ടെ..”

***************

ദിനങ്ങള്‍ കടന്നുപോയി. ഒരു ദിവസം രാവിലെതന്നെ സുലൈമാന്റെ ചായക്കടയുടെ മുന്‍പില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ട കവിഹൃദയന്‍ഹൈദ്രോസ് അടുത്തുകണ്ട പ്ലാവിന്റെ മറവിലേക്ക് പതുക്കെ മറഞ്ഞു നിന്നു......

ആരൊക്കെയോ കടയുടെ മുന്‍പില്‍ കിടന്ന് അലറുന്നു .... ഒച്ചയെടുക്കുന്നു............
കടയുടെ ഉള്ളിലുള്ള ഉള്ളിച്ചാക്കിനുമുകളിലിരുന്ന് തന്റെ സ്വന്തം താടിക്കൊരു താങ്ങുംകൊടുത്ത് ഒരേ ഇരിപ്പിരിക്കുന്ന സുലൈമാന്‍ ചിന്തിക്കുകയായിരുന്നു....

ഹാജ്യാരും ഹൈദ്രോസും തുടങ്ങിവെച്ച വഴക്കില്‍ ബലിയാടായ തനിക്ക് തരാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ശിക്ഷതന്നെ അവര്‍ തന്നു .....
“അരിശത്തോടെ സുലൈമാന്‍ ” എന്നപേരില്‍ ഒരു ബ്ലോഗ് തുടങ്ങി അതില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ അടുക്കളയിലെ പഞ്ചസാരച്ചാക്കില്‍ ലേബലൊട്ടിക്കാനുപയോഗിച്ച വിലകുറഞ്ഞ സ്റ്റിക്കറിനേപ്പറ്റിവരേ ചര്‍ച്ച വന്നിരിക്കുന്നു.....

“ ഇതിലും നല്ലത് ഇന്റെ ആജ്യാരേ ഇങ്ങക്ക് ഞമ്മളെ പച്ചയ്ക്കങ്ങ് കത്തിക്കുന്നതല്ലായിരുന്നോ....... ങാ .. ഒരു സമാതാനണ്ട്..... ഞമ്മളെ സില്‍മാക്കാരന്‍ മമ്മൂട്ടിയും പ്ലോഗ് തൊടങ്ങിയിട്ടുണ്ടല്ലോ..... അയിന്റെ പേരില്‍ അപരന്മാരും അപരകളും എറങ്ങി പ്ലോഗിന്റെ പോട്ടോസ്റ്റാറ്റ് പാരഡികളും എറക്കുന്നല്ലൊ ... ഇതെല്ലാം അങ്ങേരും സഹിക്കണല്ലോ. .. “

താമസിയാതെതന്നെ മമ്മൂട്ടിയും ഏതെങ്കിലുമൊരു ഉള്ളിച്ചാക്കിനുമുകളില്‍ താടിക്കുകൈകൊടുത്തിരിക്കേണ്ടിവരുമോ എന്ന ചിന്തയില്‍ കുന്തിച്ചിരുന്നുപോയി നമ്മുടെ സുലൈമാന്‍
**********
മലയാളം ബ്ലോഗിങ്ങിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിലിം സ്റ്റാര്‍ മമ്മൂട്ടി ബ്ലോഗ് തുടങ്ങിയതില്‍ ഒരു ബ്ലോഗറെന്ന നിലയിലും മലയാളിയെന്നനിലയിലും അഭിമാനിക്കുന്നു എന്ന സത്യം മറച്ചു വെക്കാതെതന്നെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്നുകരുതി മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങി ഒരു സിനിമാതാരത്തിന്റെയും ഫാനല്ല ഞാന്‍ . (സിനിമയെ സിനിമയായിത്തന്നെ കാണുന്നതോടൊപ്പം കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്യുന്ന ഒരു സാധാരണ സിനിമാ ആസ്വാദകന്‍ എന്നതിലുപരി ഒരു താരത്തിനോടും പ്രത്യേക ഇഷ്ടമോ ആരാധനയോ ഇല്ല എന്നു സാരം. )

സ്വതന്ത്രമാധ്യമമായ ബ്ലോഗില്‍ പോസ്റ്റുകളിലൂടെ അവനവന്റെ നിരൂപണങ്ങളും ചിന്തകളും രേഖപ്പെടുത്തുമ്പോള്‍ വിഭിന്നാഭിപ്രായങ്ങളുമുണ്ടാവും എന്നത് സ്വാഭാവികമാണ്. വായനക്കാരന്റെ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സൌകര്യവും ബ്ലോഗിലുണ്ട് എന്നത് എഴുത്തിനെയും അതുപോലെതന്നെ വായനയെയും വളര്‍ത്തുന്നതില്‍ നല്ല ഒരു പങ്കു വഹിക്കുന്നുണ്ട് എന്നത് നമുക്കു കാണാന്‍ കഴിയും.

എഴുത്തുകാരനു തെറ്റുപറ്റിയാല്‍ അല്ലെങ്കില്‍ വായനക്കാരന്‍ മനസ്സിലാക്കിയതില്‍ പൊരുത്തക്കേടുകള്‍ തോന്നിയാല്‍ .... സൌമ്യമായി കമന്റുകളിലൂടെ മനസ്സിലാക്കിക്കൊടുക്കുന്നതിനു പകരം പരസ്പരം കടിച്ചുകീറി അസഭ്യങ്ങള്‍ വിളിച്ചുപറയുന്ന ഒരു പ്രവണതയാണ് ഇന്നു പല പോസ്റ്റുകളിലും, കമന്റുകളിലും നമുക്കു കാണാന്‍ കഴിയുന്നത് എന്നത് ഏറെ ദുഃഖകരമാണ്.

ഭാരതത്തിലെ ഇതരഭാഷകളിലുള്ള ബ്ലോഗുകളിലും മികച്ചു നില്‍ക്കുന്നതാണ് മലയാളംബ്ലോഗുകള്‍ എന്നതില്‍ നാം അഭിമാനിക്കുന്നതോടൊപ്പം അത് നശിക്കാതെയും നശിപ്പിക്കപ്പെടാതെയും സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടേയും കടമയാണെന്നുകൂടി ഞാന്‍ മനസ്സിലാക്കുന്നു.
********************

മമ്മൂട്ടിയുടെ ബ്ലോഗിനെതുടര്‍ന്നുവന്ന പല പാരഡിബ്ലോഗുകളും കണ്ടപ്പോള്‍ തോന്നിയ കുസൃതിക്ക് ഒരു കൊച്ചു കഥയുടെ താങ്ങുകൊടുത്ത് ഇവിടെ പകര്‍ത്തി എന്നു മാത്രം ......
മാത്രമല്ല മമ്മൂട്ടിയുടെ പേരുകൊണ്ട് തുടങ്ങുന്ന ‘എന്തെങ്കിലും’ ഒരു പോസ്റ്റിട്ട്കൊണ്ട് എന്റെ ബ്ലോഗിനും ഒരു പബ്ലിസിറ്റിയൊക്കെ വരട്ടേന്ന് ആഗ്രഹിക്കുന്നതൊരു തെറ്റാണോ?..........(... ഈ സംഗതി പരമ രഹസ്യമാണു കെട്ടോ...)

ഞാനൊന്നും പറഞ്ഞില്ലേയ്........... അതിനു ഞാനീനാട്ടുകാരനേയല്ലല്ലോ !!!!!........

13 comments:

രസികന്‍ said...

ഹൃദയത്തിനു കാര്യമായ ‘എന്തരോ’ തകരാറുപറ്റിയ ഹൈദ്രോസിനു പുഴക്കടവിലെ മാവില്‍ നിന്നും വീണു മരിച്ച മഹാകവി അല്‍ക്കുല്‍ത്ത് ജബ്ബാറിന്റെ ഹൃദയമെടുത്ത് തുന്നിപ്പിടിപ്പിച്ചതുമുതലാണ് പ്രകൃതിയിലേക്കിറങ്ങിയോടുക, കവിതയെഴുതുക..., ചാക്കു ബിസിനസ്സിന്റെ കണക്കു ബുക്കില്‍ കഥയെഴുതി കണക്കില്ലാതാക്കുക തുടങ്ങിയ വിചിത്ര സ്വഭാവങ്ങള്‍ ഉടലെടുത്തത്.

OAB/ഒഎബി said...

എനിക്ക് പാരയായി ഒരാൾ ഉണ്ട്. അയാളെ ഒതുക്കാനും ബ്ലോഗ് ഉപകരിക്കുമെന്ന് ഇത് വായിച്ചപ്പോൾ മനസ്സിലായി....

ശരിയാൺ രസികൻ, ആറ്ക്കും എഴുതാനുള്ള സ്വതന്ത്രമാധ്യമമെന്ന നിലയിൽ ബ്ലോഗിൽ വരുന്ന അസഭ്യം പറയുന്നത് നിറ്ത്തി ആരോഗ്യപരമായി തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിച്ച് നമുക്കൊന്നായ് മുന്നേറാം...ഒപ്പം ഭാരത മലയാളിയായതിൽ നമുക്കഭിമാനിക്കാം.
ആശംസകളോടെ, ഒഎബി

Anil cheleri kumaran said...

ബഷീര്‍, വി.കെ.എന്‍. തുടങ്ങിയവരുടെ നിരയിലേക്ക് ഉയരട്ടെ.

നരിക്കുന്നൻ said...

രസികാ...
എനിക്കിഷ്ടപ്പെട്ടതേ ആ ഹൈദ്രോസിന്റെ ആ മഴയിലൂടെയുള്ള നടത്തമാ കെട്ടോ... ആ പഹ്യേന് ചീരാപ്പ് പിടിക്കൂലേ...

OAB യുടെ പാരക്കാരനെ തളക്കാൻ തുടങ്ങുന്ന ആ ബ്ലോഗ് മഹാ സംഭവം ആക്കണം ട്ടോ... ഇനിയിപ്പോൾ പാരകളെ മുഴുവൻ ബ്ലോഗ് ഏറ്റെടുക്കും എന്നാ തോന്നുന്നത്. ആ പഹ്യേൻ ഷാനിനെ ഒതുക്കാൻ ഞാനും തുടങ്ങും വേറെ ഒന്ന്....:)

രണ്ട് പോസ്റ്റിട്ട മമ്മുട്ടിയുടെ ബ്ലോഗ് ഏത് അറ്റം വരെ പോകും എന്ന് നമുക്ക് കാത്തിരുന്ന് കാണാം. അവിടെ ഫാൻസ് അസോസിയേഷന്റെ ബഹളമാ... അവിടെ ഒരു വിയോജനക്കുറിപ്പിട്ട് ഞാനും മുങ്ങി.

പ്രയാസി said...

മാത്രമല്ല മമ്മൂട്ടിയുടെ പേരുകൊണ്ട് തുടങ്ങുന്ന ‘എന്തെങ്കിലും’ ഒരു പോസ്റ്റിട്ട്കൊണ്ട് എന്റെ ബ്ലോഗിനും ഒരു പബ്ലിസിറ്റിയൊക്കെ വരട്ടേന്ന് ആഗ്രഹിക്കുന്നതൊരു തെറ്റാണോ?..........(... ഈ സംഗതി പരമ രഹസ്യമാണു കെട്ടോ...)

തെന്നടെ അപ്പീ തെന്ന..;)

ടൈറ്റിലുകളു കലക്കി കേട്ടാ..

സഞ്ചാരി said...

രസികാ, അതു കൊള്ളാട്ടോ..
എന്റണ്ണാ, ഇങ്ങനെ ഉള്ള കമന്റ്‌ മുഴുവന്‍ തൂത്തു വാരിക്കൊണ്ടു പോയാല്‍,,,,അല്ല, ഇതൊക്കെ എവിടെ കൊണ്ട്‌ സൂക്ഷിക്കോ എന്റീശ്വരാ..?

siva // ശിവ said...

ഇനിയിപ്പോ എല്ലാരും പ്ലോഗുമായിരിക്കും, അല്ലിയോ കുഞ്ഞേ!

Bindhu Unny said...

ബ്ലോഗ് പാരയാക്കാന്‍ പറ്റും ല്ലേ :-)

അരുണ്‍ കരിമുട്ടം said...

അല്ല രസികാ,അവസാനം പറഞ്ഞ സീരിയസ്സ് കാര്യങ്ങള്‍ ഒരു പാട് ഇഷ്ടപ്പെട്ടു.പക്ഷേ കഥ ഒരു തട്ടിക്കുട്ടിന്‍റെ മണമടിച്ചു.ടൈറ്റിലിനും ഈ സീരിയസ്സ് ഡിസ്കഷനും വേണ്ടി ഒരു കഥ ഉണ്ടാക്കിയ പോലെ(സത്യസന്ധമായ അഭിപ്രായം പ്രതീക്ഷിക്കുന്നു എന്ന് തുറന്ന് പറഞ്ഞതിനാലാണേ ഞാന്‍ ഇങ്ങനെ വച്ച് കാച്ചിയത്)

Typist | എഴുത്തുകാരി said...

ഞാന്‍ ആരോടും പറയില്ല.

ജിജ സുബ്രഹ്മണ്യൻ said...

കുളക്കടവിലെ പ്ലാവിനു മുകളിലിരുന്നു കഥാപ്രസംഗമെഴുതുകയും , പുഴക്കടവിലെ മാവിനുമുകളിലിരുന്നു കവിതയെഴുതുകയും ചെയ്തിരുന്ന മഹാകവി അല്‍ക്കുല്‍ത്ത് ജബ്ബാര്‍ ....

ഹോ കഥാപ്രസംഗോം കവിതേം എഴുതാൻ കണ്ടെത്തിയ സ്ഥലം കലക്കീ!


ഞമ്മളെ സില്‍മാക്കാരന്‍ മമ്മൂട്ടിയും പ്ലോഗ് തൊടങ്ങിയിട്ടുണ്ടല്ലോ..... അയിന്റെ പേരില്‍ അപരന്മാരും അപരകളും എറങ്ങി പ്ലോഗിന്റെ പോട്ടോസ്റ്റാറ്റ് പാരഡികളും എറക്കുന്നല്ലൊ ...

രസികാ കലക്കീ ന്ന് പറഞ്ഞാൽ കലക്കീ!

സുല്‍ |Sul said...

കൊള്ളാം രസികാ. രസിച്ചു.

-സുല്‍

ബിന്ദു കെ പി said...

സത്യം പറയട്ടെ, രസികന്റെ പതിവു പോസ്റ്റുകളുടെ രസികത്തം ഈ പോസ്റ്റിനു തോന്നിയില്ല.
അവസാനം സീരിയസ്സായി പറഞ്ഞ കാര്യങ്ങളോടു നൂറു ശതമാനവും യോജിക്കുന്നു.