Showing posts with label ഹാസ്യം. Show all posts
Showing posts with label ഹാസ്യം. Show all posts

Sunday, February 1, 2009

ടീച്ചര്‍ക്കൊരു പ്രേമലേഖനം...

ന്റെ പ്രിയപ്പെട്ട ടീച്ചറേ...
ഇങ്ങളെ കണ്ട അന്ന് മുതല്‍ ഇങ്ങളുടെ ആ ഉറുമാന്‍പയം പോലത്തെ മോന്തയില്‍ നോക്കി രണ്ട് പഞ്ചാര ബര്‍ത്താനം പറയണം പറയണംന്ന് ബിസാരിച്ച് കല്‍ബില്‍ പൂതിയുംകൊണ്ടു നടക്കാന്‍ തൊടങ്ങിയിട്ട് കാലം കൊറേ ആയി . ഇങ്ങക്ക് തോന്നും ഇത്രയൊക്കെ പൂതി ഞമ്മക്ക് ഇണ്ടായിട്ടും ഇത്ബരേ ഒന്ന് മുണ്ടുകപോലും ചെയ്തിട്ടില്ലാലോന്ന്. ഞമ്മള് ഇങ്ങളോട് മുണ്ടാന്‍ ബരാത്തത് ബേറെ ഒന്നുംകൊണ്ടല്ല ഇന്റെ ടീച്ചറു കുട്ട്യേ, ഞമ്മളെ കുര്ത്തം കെട്ട മോന്‍ റസീദ് ഇങ്ങളെ ക്ലാസിലാണല്ലൊ പടിക്കണത് എന്ന് ബിജാരിച്ചിട്ട് മാത്രാണ്. ഓനെന്ത് ബിജാരിക്കും... പെണ്ണ് കെട്ടാനുള്ള ബയസ്സൊക്കെ ഓനും ആയല്ലൊ.

കയിഞ്ഞ ആയ്ച്ച ഇജ്ജ് ( ഇജ്ജ്ന്ന് ബിളിക്കാലോ അല്ലേ) ഞമ്മളെ എറച്ചിപ്പീട്യേന്റെ അട്ത്ത്കൂടി പോയപ്പം എറച്ചി തൂങ്ങിക്കെടക്ക്ന്നത് കണ്ടിട്ടാണ് ഇജ്ജ് അങ്ങോട്ട് നോക്ക്യതൂന്ന് പറഞ്ഞ് ഞമ്മളോട് പന്തയം ബെച്ചിരിക്കയാ ഓലബെട്ടുകാരന്‍ സൈതാലി . എന്നാല്‍ ഞമ്മളെക്കണ്ടിട്ടാണ് ഇജ്ജ് അങ്ങോട്ട് നോക്കിയത് എന്ന് ഞമ്മക്കിപ്പളല്ലേ മന്‍സിലായത്. കള്ളത്തീ.. ഒരു നുള്ളു തരും.

ഇനി ഒരു സന്തോസബര്‍ത്താനം അന്നെ അറിയിക്കട്ടേ. ഞമ്മള് ഞമ്മളെ തലേലെ നരച്ച മുടി അനക്ക് ബേണ്ടി കറുപ്പിക്കാന്‍ തീരുമാനിച്ചു. അയിന്റെ ബാകമായി ഞമ്മളെ മൂത്തമോന്‍ സുബൈറിന് ഇന്നലേ തുഫായിലേക്ക് മുന്തിയ ഒരു കറുപ്പിക്കണ കുന്തം കൊട്ത്തയക്കാന്‍ ബിളിച്ച് പറയ്കയും ചെയ്തിട്ടുണ്ട്.

ഇതൊക്കെ കേട്ടപ്പം ഇജ്ജ് ബിജാരിക്കും ഞമ്മക്ക് പ്രായമായത്കൊണ്ടാ മുടി നരച്ചതൂന്ന്.. അതൊന്നുമല്ല നരക്കാന്‍ മാത്രള്ള പ്രായമൊന്നും ആറും ഒന്നും ഏയു കുട്ടികള്‍ക്ക് ബാപ്പയായ ഞമ്മക്കായിട്ടില്ല എന്നത് ഏതു ‘കമ്പ്യൂട്ടറുകാരനും’ മനസ്സിലാകും.

ഈകാലത്തെ ചെറൂപ്പക്കാര് ഓലെ മുയുബന്‍ മുടികളും പെയിന്റടിച്ച് കറുപ്പിച്ച് ബെച്ചതാണെന്നത് ആര്‍ക്കാ അറിയാത്തത് ?. പോരാത്തതിന് ചേനത്തലയന്മാര്‍ക്ക് മുടി ബെച്ച് കൊട്ക്കാന്‍ മുക്കിനു മുക്കിന് മുടിബെപ്പ് പീട്യകളും ഇന്ന് ഇണ്ടല്ലോ. അയിന്റെ മോളിലല്ലേ മോളേ പലേ ചെറ്പ്പക്കാരും ചെറ്പ്പക്കാരാക്ന്നത്.

വയസ്സാകാതെ ഞമ്മളെപ്പോലുള്ളവര്‍ക്ക് മുടി നരച്ചാല്‍ ഞമ്മള് അയിനെ ഓമനിച്ച് ഓമനനരാന്നു ബിളിക്കും. ഇന്റെ മുടി നരക്കാന്‍ കാരണം കള്ളത്തീ ഇജ്ജ് ഇന്നെ ഓമനിച്ചിട്ടായിരിക്കും ... തെക്കേലെ സാരത പറഞ്ഞത് ഓള് ഓമനിച്ചിട്ടാ ഞമ്മക്ക് നര ബന്നതൂന്നാ അതൊന്നും ഞമ്മള് സമ്മയിച്ചുകൊടുക്കൂലാ.. അല്ലേലും സാരതയും, സാന്തയും സില്‍ക്ക്മൈമൂനയും പറഞ്ഞൂന്ന് ബെച്ച് ഞമ്മള് സമ്മയിച്ച് കൊടുക്ക്വോ?

പിന്നെ ചെറൂപ്പക്കാര്‍ക്ക് നര ബരാനുള്ള കാരണം ഞമ്മളെ നാട്ടിലെ കമ്പനികളിലെ പൊഹ മേലോട്ടുയര്‍ന്ന് ആകാശത്തില്‍ ചെന്ന് അവിടത്തെ പാളയോ.. പാളിയോ എന്തോ ഒന്നില്‍ ഓട്ടയുണ്ടാക്കി‌യിട്ടാണെന്ന് ടീവീല് ബാര്‍ത്ത ബായിക്കണ മൊഞ്ചത്തി പറഞ്ഞപ്പളല്ലെ ഞമ്മക്ക് പുടികിട്ടിയത്.

ടീബീല് ബാര്‍ത്ത ബായിക്കണ ഓളെ മുടി ചൊമന്ന പെയിന്റടിച്ചത് കാണുമ്പം ഞമ്മക്ക് അന്നെയാണ് ഓര്‍മ്മ ബരിക ഇന്റെ ടിച്ചറു കുട്ട്യേ.. അന്റെ മുടിയും ചൊമന്ന പെയിന്റടിച്ചാ നല്ല ശേലായിരിക്കും കാണാന്‍ . കൊറച്ചു ദെവസം കൂടി കയിഞ്ഞോട്ടെ സുബൈര്‍ന്ന് ബിളിച്ച് അനക്കും മുടിക്ക് തേക്കണ പെയിന്റ് ഞമ്മള് ബെരുത്തിക്കും.

പിന്നേ ഞമ്മളെ ബീവി ആയിശു പറയാ ഓക്ക് ടീവീല് പാടാന്‍ പോണോന്ന്... ഇപ്പം നാട്ടുകാര് മുയുബനും ടീവീല് പാട്ടും കൂത്തും നടത്തി പറമ്പും പൊരേം വിറ്റ് തൊലക്കണത് കാണുമ്പോ ഓക്കും ഹലാക്കിന്റെ പൂതി ബന്നതാ. പച്ചേ ഞമ്മളത് ശക്ക്തമായി എതിര്‍ത്തു . പൊരേം പറമ്പും വിറ്റ് തൊലച്ചാ മയ ബന്നാ ഓള പാട്ട് കേട്ട് മയ തിരിച്ച് പോഗ്വോ?

പണ്ട് ആയിശു ഒപ്പനക്ക് പാടുന്നത് കേട്ട് കല്‍ബില്‍ പൂതിപെരുത്ത് ഓളോട് മൊഹബ്ബത്തായി രണ്ടായ്ച്ചയോളമാണ് ഞമ്മള് പാട്ടും പാടി ബീഡിയും ബലിച്ച് നടന്നത് .. മൂന്നാമത്തെ ആയ്ച്ചയായപ്പോള്‍ ഞമ്മളെ അണ്ണാക്കീന്നു ബന്ന പാട്ട്കേട്ട് സഹികെട്ട നാട്ട്കാര് അന്ന് ആയിശൂനെപിടിച്ച് ഞമ്മക്ക് കെട്ടിച്ചുതന്നതായിരുന്നു...

ഇപ്പം ഞമ്മള് ബിജാരിക്കയാ ആയിശു ടീവീല് പാടാന്‍ പോയിക്കോട്ടേന്ന്.... പണ്ട് ഓളെ പാട്ട് കേട്ട് ഞമ്മക്ക് മൊഹബ്ബത്തായപോലെ ഏതെങ്കിലും ഹംക്കിനു തോന്നിയാല്‍ ഞമ്മള് രച്ചപ്പെടുമല്ലോ... അനക്ക് ഇത് കേട്ടപ്പം കല്‍ബില്‍ ഐസ് ബെള്ളം ബീണിട്ട്ണ്ടാവുംന്ന് ഞമ്മക്കറിയാം .... ഒറ്റ അടി ..... ങാ... കാണിച്ചുതരാം.

എന്നാലും ഇന്റെ ടീച്ചറു കുട്ട്യേ, അന്റെ ബാപ്പ മൊയ്തൂട്ടി ഞമ്മളെ പീട്യേന്ന് എറച്ചി മാങ്ങിയതിന്റെ ഒര് ഇര്പത്തഞ്ച് ഉറുപ്യ ബാക്കി തെരാനുണ്ടായിട്ട് ഇന്നത്തേക്ക് രണ്ട് കൊല്ലം തെകയുകയാ. അനക്കറിയോ എറച്ചിപ്പീട്യേന്റെ കണക്ക്കിത്താബിനു മുന്നില് നിന്നാ ഞമ്മള് ഈ കത്തെയുതുന്നത്. ഞമ്മള് തമ്മില് മൊഹബ്ബത്തായ സ്തിതിക്ക് ഇജ്ജ് ചെന്ന് ബാപ്പനെ എടങ്ങേറാക്കി അത് മാങ്ങി ഞമ്മക്ക് തന്ന് ഞമ്മളോടുള്ള ഇശ്ടം ഒന്നുംകൂടി തെളീക്കും എന്നാണ് ഞമ്മള് ബിസ്വസിക്കണത് .

എനിയും എയ്തി അന്നെ എടങ്ങേറാക്കണില്ല ... ഞമ്മളെ സാഷരത പടിപ്പിച്ച അപ്പു മാസ്റ്റര്‍ക്ക് ഒരു നന്ദി പറഞ്ഞ് കൊണ്ട് ഞമ്മള്‍ കത്ത് ചുരുക്കട്ടെ....... എന്നാലും പഹയത്തീ ‘അനക്ക് ഞമ്മളെ മോന്‍ റസീദ്നോട് ഞമ്മളോട് മൊഹബ്ബത്തിന്റെ കത്ത് ബാങ്ങി ബരാന്‍ പറയാനുള്ള ഉശിരു ബന്നല്ലൊ’....ഒരു നുള്ളുംകൂടി തരും .........ങാ..... ഉശിരത്തി....

എന്ന് പിരിശത്തില്‍ അന്റെ സൊന്തം കുഞ്ഞിപ്പോക്കറുകുട്ടി ഇക്കാക്ക ഒപ്പ്.’

ക്ലാസില്‍ നിന്നും ബീഡിവലിച്ചതിനു പുറത്താക്കപ്പെട്ട റഷീദിനെ രക്ഷിതാവിന്റെ എഴുത്ത് കൊണ്ടുവരാതെ ക്ലാസ്സില്‍ കയറ്റുന്ന പ്രശ്നമില്ലെന്നു വാശിപിടിച്ച സുലൈഖട്ടീച്ചര്‍, തന്റെ കയ്യിലിരുന്ന ‘രക്ഷിതാവിന്റെ കത്തില്‍’ നോക്കി മുഖത്തു പൊടിഞ്ഞ വിയര്‍പ്പുകണങ്ങളൊപ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.

“ നീ ക്ലാസ്സില്‍ കയറിക്കോളൂ റഷീദേ ..... എന്നിട്ട് ബീഡിയോ കഞ്ചാവോ എന്തു വേണേലും വലിച്ചോളൂ......... ഇതിനൊന്നും നിന്നെപ്പറഞ്ഞിട്ടു കാര്യമില്ല...... കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുക്കുന്നതിലുപരി വേറെയൊരു പുണ്ണ്യമില്ലാ എന്നു മനസ്സിലാക്കി വാദ്ധ്യാരുപണിക്കുവന്ന എന്നെ മാത്രം പറഞ്ഞാല്‍ മതി ”


പിന്നീടെന്തോ തീരുമാനമെടുത്തിട്ടെന്നവണ്ണം ടീച്ചര്‍ ക്ലാസ്സില്‍നിന്നും ഇറങ്ങി നടന്നു.......

കത്തുകിട്ടിയതില്‍പ്പിന്നെ കഞ്ചാവു വരേ വലിച്ചുകൊള്ളാന്‍ പറയത്തക്കവണ്ണം എന്തു മരുന്നാണ് ബാപ്പ കത്തിലിട്ടത് എന്ന് എത്രചിന്തിച്ചിട്ടും റഷീദിനു മനസ്സിലായില്ല. എന്നാലും ‘രക്ഷിതാവിന്റെ കത്തിനൊരു’ നിലയും വിലയുമൊക്കെയുണ്ടെന്നുമാത്രം മനസ്സിലായി.

Wednesday, January 14, 2009

മമ്മൂട്ടി ബ്ലോഗി.. സുലൈമാന്‍ പ്ലോഗി...

മ്മറത്തെ ചാരു കസേരയില്‍ നിന്നും മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പിയാല്‍ അത് ബിയ്യാത്തുവിന്റെ ചങ്കില്‍ കോലിട്ടു കുത്തിയിളക്കി അവളുടെ നാക്കിന്റെ എല്ലിന്റെ അളവ് നാട്ടുകാരെ മുഴുവന്‍ അറിയിക്കുന്നതിനു സമമാണെന്നു മനസ്സിലാക്കിയ കാരണമൊന്നുകൊണ്ടു മാത്രമാണ് ഹൈദ്രൂസ് മുറ്റവും കടന്ന് അയല്‍ക്കാരന്‍ പോക്കരുടെ പറമ്പിലേക്ക് ആഞ്ഞു തുപ്പിയത്.

ചാറ്റല്‍മഴയുണ്ടെങ്കിലും അത് കൊള്ളുക എന്നത് ‘കവിഹൃദയമുള്ള’ ഹൈദ്രോസിനെ സംബന്ധിച്ചേടത്തോളം ഒരു സുഖമുള്ള ഏര്‍പ്പാടാണ്.

ഹൃദയത്തിനു കാര്യമായ ‘എന്തരോ’ തകരാറുപറ്റിയ ഹൈദ്രോസിനു പുഴക്കടവിലെ മാവില്‍ നിന്നും വീണു മരിച്ച മഹാകവി അല്‍ക്കുല്‍ത്ത് ജബ്ബാറിന്റെ ഹൃദയമെടുത്ത് തുന്നിപ്പിടിപ്പിച്ചതുമുതലാണ് പ്രകൃതിയിലേക്കിറങ്ങിയോടുക, കവിതയെഴുതുക..., ചാക്കു ബിസിനസ്സിന്റെ കണക്കു ബുക്കില്‍ കഥയെഴുതി കണക്കില്ലാതാക്കുക തുടങ്ങിയ വിചിത്ര സ്വഭാവങ്ങള്‍ ഉടലെടുത്തത്.

കുളക്കടവിലെ പ്ലാവിനു മുകളിലിരുന്നു കഥാപ്രസംഗമെഴുതുകയും , പുഴക്കടവിലെ മാവിനുമുകളിലിരുന്നു കവിതയെഴുതുകയും ചെയ്തിരുന്ന മഹാകവി അല്‍ക്കുല്‍ത്ത് ജബ്ബാര്‍ എല്ലാ മാസവും ഒന്നാം തിയ്യതിതന്നെ കുളിക്കുന്ന കൂട്ടത്തിലായിരുന്നുവെങ്കില്‍, ‘കവിഹൃദയം’ കിട്ടിയ ഹൈദ്രൂസ് ദിവസവും കുളിച്ച് പല്ലു തേച്ച് (ചില)കവികളുടെ മാനംതന്നെ കളയുന്ന കൂട്ടത്തിലായിരുന്നു എന്നൊരു ചെറിയ പൊരുത്തക്കേട് കണ്ടില്ലെന്നു നടിക്കാന്‍ കഴിയുന്നില്ല.

രാവിലത്തെ മുറുക്കിത്തുപ്പലും തുടര്‍ന്നുള്ള പോത്തിനെ അഴിച്ചുകെട്ടലും കഴിഞ്ഞപ്പോള്‍ ആട്ടിന്‍പാലൊഴിച്ച ചായയും പത്തിരിയും ബിയ്യാത്തുവിന്റെ എണ്ണം തെറ്റിച്ചുകൊണ്ട് വെട്ടി വിഴുങ്ങിയ ശേഷം മേല്‍ മുണ്ടെടുത്ത് തോളിലിട്ടശേഷം തകര്‍ത്തു പെയ്യുന്ന മഴയിലൂടെ ആ കവിഹൃദയന്‍ കുടചൂടാമന്നനായി ഇറങ്ങി നടന്നു.

വഴിയോരത്തുള്ള ഒണക്ക മരക്കുറ്റിയോടും കളകളംപൊഴിക്കുന്ന കാക്കക്കൂട്ടത്തിനോടും കിന്നാരം പറഞ്ഞു നടന്നു നീങ്ങുന്ന കവിഹൃദയന്‍ഹൈദ്രോസിനെ കണ്ട നാട്ടുകാര്‍ പതിവുപോലെ അന്നും മൂക്കത്തു വിരല്‍ വെച്ചു.

ഒരുകാലത്ത് ഹൈദ്രോസിന്റെ എല്ലാമെല്ലാമായിരുന്ന ആയിശുമ്മ ആ പോക്കുകണ്ട് പതിവില്ലാതെ മൂക്കുപിഴിഞ്ഞു.... (മഴക്കാലമല്ലേ മൂക്കൊലിപ്പായിരിക്കും.. പാവം..)“ഹോ... ഹെന്ത് ശുചായിയായി നടന്ന മന്‍ഷനായിരുന്നു... ആ ബിയ്യാത്തൂനെ കെട്ടിയമൊതല് തൊടങ്ങിയതാ ... എന്തോരം മരുന്ന് കുടിച്ചു ... ” ആരോടെന്നില്ലാതെ വിളിച്ചു പറയുമ്പോഴും തന്റെ കാമുകനെ അടിച്ചെടുത്ത ബിയ്യാത്തുവിനോടുള്ള അമര്‍ഷം ആയിശുമ്മയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടു.

പക്ഷേ തന്റെ ചുറ്റിലും സംഭവിക്കുന്നതൊന്നുമറിയാതെ പ്രകൃതിയില്‍ ലയിച്ചു നടക്കുകയായിരുന്നു ഹൈദ്രോസ്. കക്ഷത്തില്‍ ചുരുട്ടിവെച്ച പുത്തന്‍കുടയെ ലതറിന്റെ കുടയെന്നപോലെ മഴനനയ്ക്കാതെ സ്വയം മഴനനഞ്ഞ് സുലൈമാന്റെ ചായക്കടയിലെത്തി കടുപ്പത്തിലൊരു സുലൈമാനിക്കോര്‍ഡര്‍ കൊടുത്ത ശേഷം ചുറ്റുപാടുമൊന്നു വീക്ഷിച്ചു.

ആരൊക്കെയോ തന്റെ നേരെ തുറിച്ചുനോക്കുന്നതുകണ്ടപ്പോള്‍ തനിക്കു കണ്ണു തട്ടാതിരിക്കാന്‍ ഒരു മുന്‍‌കരുതലെന്നോണം ഹൈദ്രോസ് ചായക്കടയ്ക്കു വെളിയിലേക്ക് കാറിത്തുപ്പി. പക്ഷെ തൊട്ടടുത്ത ബെഞ്ചിലിരുന്ന് പാലൊഴിച്ച ചായ മോന്തിക്കുടിച്ചുകൊണ്ടിരുന്ന ഹാജ്യാര്‍ക്കതത്രയ്ക്കങ്ങു പിടിച്ചില്ലാ, എന്നു മാത്രമല്ല തന്റെ പ്രതിഷേധ സൂചകമായി പാല്‍ച്ചായഗ്ലാസ്സ് ഡസ്കില്‍ ശക്തിയായിടിച്ചു നിര്‍ത്തുകയും ചെയ്തു.

പ്രതിഷേധമറിയിക്കുന്നത് ഹാജ്യാരുടെ ആവശ്യമാണെങ്കിലും പ്രകടിപ്പിക്കാനുപയോഗിച്ച ഗ്ലാസ്സ് ചായക്കടക്കാരന്‍ സുലൈമാന്റെ അത്യാവശ്യത്തിനുള്ളതായിരുന്നല്ലൊ. ഈയൊരു കാരണം കൊണ്ടുമാത്രമാണ് സുലൈമാന്‍ ഹാജ്യാര്‍ക്കു കൊടുക്കാന്‍ ഇനിയിവിടെ ഗ്ലാസ്സും ചായയുമില്ലാ എന്ന് ഉറക്കെ പ്രഖ്യാപിച്ചത്..

നാളെമുതല്‍ ഹാജ്യാരോട് വേറെ ചായക്കട നോക്കിക്കൊള്ളുവാനുള്ള ഒരു ‘സാരോപദേശം’ കൊടുക്കാനും സുലൈമാന്‍ മറന്നില്ല.

സുലൈമാന്‍ ചെയ്ത ചതിക്കു താന്‍ പകരം വീട്ടുമെന്ന് ചായക്കടയിലെ പുരാവസ്തു ഉണ്ടമ്പൊരിയില്‍ത്തൊട്ട് സത്യം ചെയ്ത ഹാജ്യാര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിയോടുന്ന ജനനായകനെപ്പോലെ ഇറങ്ങി നടന്നു.

വെട്ടിവിഴുങ്ങിയ ശേഷം കടം പറയാത്ത ഏക കസ്റ്റമറായ ഹാജ്യാരോട് പെട്ടന്നൊരാവേശത്തിന്റെ പുറത്ത് അങ്ങിനെ പെരുമാറിയതിലുള്ള ദുഃഖം-കം-അരിശം സുലൈമാനെ ഒരു പുലിയാക്കിമാറ്റി. പുലിയായിമാറിയ സുലൈമാന്‍ ഹൈദ്രോസിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചുകൊണ്ട് അലറി.

“ കള്ള ഹംക്കേ .... രാബിലെ കടം കുടിക്കാന്‍ ബരും .... ഇബടെ ബരുന്ന മന്‍ഷന്മാരെ ഓടിക്കാന്‍ ഓരോ ബേല ഒപ്പിക്കേം ചെയ്യും .... അന്ന ഞമ്മള് ശുടും ഹംക്കേ .... ”

സുലൈമാനിലെ പുലി കടുവയായി പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ അതുവരെ രംഗം കണ്ട് കണ്ണു കുളിര്‍പ്പിക്കുകയായിരുന്ന മറ്റു കടംകുടിയന്മാര്‍ സുലൈമാനെ പിടിച്ചു നിര്‍ത്തി.

“സുലൈമാനെ ഇജ്ജ് ഓന തല്ലിക്കൊല്ലണ്ട, ഹാജ്യാരു പോയങ്കില് പോട്ടെ .... ഇജ്ജ് ബേജാറാബണ്ട അന്റെ കടേന്ന് ചായ കുടിക്കാന്‍ ഞമ്മളൊക്കെ ഇബടെ ഇല്ലെ.... ങാ... പിന്നെ ഒരു കുറ്റി പുട്ടും നാലു വായക്കയും ഒരു സുലൈമാനിയും ആ പറ്റിലെയുതിക്കോ...”

ഇത്രയും പറഞ്ഞ് സുലൈമാന്റെ കോപത്തില്‍ സോപ്പുപത ഒഴിച്ചശേഷം ബ്രോക്കര്‍-കം-സൌണ്ട് എഞ്ചിനീയര്‍ മമ്മു ഇറങ്ങി നടന്നു. സോപ്പിന്റെ പതയില്‍ സ്വല്പം പതം വന്ന സുലൈമാന്‍ നീട്ടിയൊരു ശ്വാസം വിട്ടു, കൂടെ ഹൈദ്രോസിന്റെ ഷര്‍ട്ടിലെ പിടുത്തവും.

**************

സുലൈമാനോടുള്ള അരിശം പെണ്ണുമ്പിള്ള സൈനുവിനോടു തീര്‍ത്തിട്ടും ബാക്കിയായ ഹാജ്യാര്‍ ഹാലിളകി തെക്കുവടക്കു നടക്കാന്‍ തുടങ്ങി. പറമ്പില്‍ നിറഞ്ഞുനിന്ന വാഴകള്‍ ഹാജ്യാരുടെ കൊടുവാളിന്റെ മൂര്‍ച്ചയില്‍ നാണംകെട്ട് നിലം‌പതിച്ചു..

ഈ സംഭവത്തിനു ശേഷം കവിഹൃദയന്‍ ഹൈദ്രോസും സുലൈമാന്റെ വര്‍ഗ്ഗശത്രുവായി മാറി എന്നത് പ്രത്യേകം പറയുന്നില്ല .... വലിയ ശത്രുവിനെ ഒതുക്കാന്‍ ചെറിയ (വളരെച്ചെറിയ) ശത്രുവിന്റെ കൂട്ടുപിടിക്കാം എന്ന തത്വമാണ് ഹൈദ്രോസിനേയും ഹാജ്യാരെയും ഒന്നിപ്പിച്ചത്. അങ്ങിനെ ഹൈദ്രോസ് ഹാജ്യാരിലങ്ങു ലയിച്ചു. ലയനസമ്മേളനവേദി ഹാജ്യാരുടെ സ്വന്തം വീട്ടില്‍ത്തന്നെയായിരുന്നു.

തങ്ങളുടെ വര്‍ഗ്ഗശത്രുവിനെ ഒതുക്കാന്‍ വഴികളാലോചിച്ചുകൊണ്ട് ഹാജ്യാരും ഹൈദ്രോസും തുടരെത്തുടരെ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നുകൊണ്ടേയിരുന്നു. ദിവസംതോറുമുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലായെങ്കിലും ചര്‍ച്ചാവേദിയായ ഹാജ്യാരുടെ വീട്ടിലെ പലഹാരങ്ങളുടെ നിറഭരണികള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി തരണം ചെയ്യാന്‍ കഴിയാതെ കാലിയായിക്കൊണ്ടിരുന്നു. ഹാജ്യാരുടെ പത്നി സൈനുവില്‍ അതൊരു ഗ്രൂപ്പുവഴക്കിനു കാരണമാക്കിയിട്ടുണ്ടെങ്കിലും ഹാജ്യാരുടെ നയതന്ത്രപരമായ ( ഹെന്റമ്മോ..) ഇടപെടല്‍ കാരണം അടക്കം കിട്ടിയതാണ്.

ഒരുദിവസം രാവിലെ ബാത്ത്‌റൂമില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഹാജ്യാര്‍ എന്തോ ശബ്ദം കേട്ടു ചെവി വട്ടം പിടിച്ചു. ഹാജ്യാരുടെ സല്പുത്രനും നാട്ടുകാരുടെ സ്വൈരംകെടുത്തിയുമായ ബഷീര്‍ ന്യൂസ്പേപ്പറിലെ അക്ഷരങ്ങള്‍ പെറുക്കിയെടുക്കുന്ന ശബ്ദമായിരുന്നു അത്.

ബഷീറിന്റെ തൊണ്ടയില്‍ നിന്നും വന്ന അന്നത്തെ ഹോട്ട്ന്യൂസ് കേട്ട ഹാജ്യാര്‍ നാലു പ്രാവശ്യം വാവിട്ടു കരഞ്ഞശേഷം സന്തോഷമടക്കാന്‍ കഴിയാതെ “ജൂറേക്കാ.... ഞമ്മളെ ജൂറേക്കാ....” എന്നും വിളിച്ച് അഴിഞ്ഞുപോയ തോര്‍ത്തുപോലുമുടുക്കാന്‍ മറന്ന് വീടിനു ചുറ്റും ഓടിനടന്നു.

ഹാജ്യാരുടെ ഭാര്യ സൈനു നെഞ്ചത്തടിച്ചു നിലവിളിച്ചപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഹാജ്യാരുടെ ഓട്ടമൊരു മഹോത്സവമാക്കിമാറ്റി .... ആരൊക്കെയോ ഹാജ്യാരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

രംഗം കാണാന്‍ ഓടിക്കൂടിയ കൊച്ചുകുട്ടികളെ അവരുടെ തള്ളമാര്‍ രംഗത്തുനിന്നും മാറ്റിനിര്‍ത്തി. സമയം കടന്നുപോയി, സൂര്യന്‍ തന്റെ റഗുലേറ്റര്‍ അഡ്ജസ്റ്റുചെയ്തുകൊണ്ടിരുന്നു.

ഒരുപാ‍ടുകിടന്നോടിയശേഷം പരിസരബോധം വന്ന ഹാജ്യാര്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും കവിഹൃദയന്‍ ഹൈദ്രോസിന്റെ കൈക്കുപിടിച്ചുകൊണ്ട് തന്റെ റൂമില്‍ക്കയറി സാക്ഷാല്‍ സാക്ഷയിട്ടു.
ഹൈദ്രോസിന്റെ ശവമെടുക്കാന്‍ നാട്ടുകാര്‍ അക്ഷമരായി കാത്തുനിന്നു.

ഹാജ്യാരുടെ ചെയ്തികള്‍കണ്ട് കിടുംകിടുംകിടാന്നുവിറച്ചുകൊണ്ടിരുന്ന ഹൈദ്രോസ് മരിക്കാന്‍ തയ്യാറായിനിന്നുകൊണ്ട് കണ്ണടച്ചുപിടിച്ചുനിന്ന് വാ പൊളിച്ചു. ഇതുകണ്ട ഹാജ്യാര്‍ വീണ്ടും നാലു പ്രാവശ്യം‌കൂടി പൊട്ടിച്ചിരിച്ചശേഷം ഹൈദ്രോസിനോട് പറഞ്ഞു.

“ഹെടാ ഹൈദ്രൂ ഞമ്മക്ക് ഓനെ...... ആ ഇബ്‌ലീസ് സുലൈമാനെ ഒതുക്കാനുള്ള ബയി കിട്ടിയെടാ‍ാ........ അയിന്റെ സന്തോസത്തില്‍ ഞമ്മള് കൊറച്ച് ഓവറായിപ്പോയതല്ലേ.... ഇജ്ജ് ബേജാറാബല്ലാ...”

“ എന്തു ബയിയാ ഹാജ്യാരെ......”“ ഇന്ന് രാബിലെ ഞമ്മളെ ബസീറ് പത്രം ബായിക്ക്ന്നത് കേട്ടപ്പളല്ലേ ഞമ്മക്ക് പുത്തി തെളിഞ്ഞത്...”

“ഇങ്ങളൊന്ന് തെളിച്ച് പറയീന്‍ ഇന്റെ ആജ്യാരെ...”

“ ഇന്ന് പത്രത്തില്‍ ബന്ന ബാര്‍ത്തയാ... ഞമ്മളെ സില്‍മാക്കാരന്‍ മമ്മൂട്ടി പ്ലോഗ് തൊടങ്ങുന്നൂന്ന്..... "
“പ്ലോഗോ?”

“അതേന്നേ ... പണ്ട് ഞമ്മളെ കോച്ചിപ്പിടി സൈതാലി പ്ലോഗ് തൊടങ്ങിയത് അനക്കോര്‍മ്മയില്ലേ ..... അത് ലോട്ടറിയാണെന്ന് ബിജാരിച്ച ഞമ്മക്ക് .... കതേം.. കവിതേം ... കൊടുവാളും കോടാലിയും ഒക്കെ ഇള്ള സ്തലമാണൂന്ന് കമ്പ്യൂട്ടര്‍‌സ്റ്റേഷനിലെ ചെക്കന്‍ പടിപ്പിച്ച് തന്നത് അനക്കോര്‍മ്മയില്ലേ......”

“ഓ... പ്ലോഗ് .... അതില്‍ ഞമ്മളെ കൊറച്ച് കവിതയും ബന്നിരുന്നല്ലോ... ...... കൊറേ പഹേമ്മാര് ... എന്തൊക്കെയോ അയിപ്രായം പറയേം ചെയ്തു .... ഓല് തമ്മില് അതും പറഞ്ഞ് കൊല്ലാക്കൊല നടത്തുന്നതും കണ്ടപ്പോ ഞമ്മള് മെല്ലെ മുങ്ങിയതല്ലേ......”

“അത് തന്നെ ഹൈദ്രോസേ..... ഞമ്മളും കൊറേ ഇത് ബായിച്ചതാ...... അത്കൊണ്ട് തന്നയാ ഞമ്മക്ക് ഇന്ന് രാവിലെ ബയങ്കര ബുത്തി തോന്നിയത് .... ഞമ്മളെ ശത്രു ഹംക്ക് സുലൈമാന്റെ പേരില്‍ ഒരു പ്ലോഗ് തൊടങ്ങുക..... കബിത എയുതിയും ചാക്കിന്റെ കണക്കെയുതിയും അനക്ക് നല്ല പരിശയവുമാണല്ലൊ”

ഇത്രയും പറഞ്ഞ് വീണ്ടും എന്തോ പറയാനോങ്ങിയ ഹാജ്യാരെ മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അങ്ങേരുടെ കുടവയറിനു മുകളിലൂടെ ഹൈദ്രോസ് കെട്ടിപ്പിടിച്ചു....

“ഇതിലും ബലിയ ഒരു ശിശ്ശ ഓനെനി കൊടുക്കാനില്ല ഇന്റെ ആജ്യാരേ.... ഇങ്ങളൊര് മുത്താണ് മുത്ത് ......ഇങ്ങക്ക് ഞമ്മളൊര് മുത്തംതരട്ടെ..”

***************

ദിനങ്ങള്‍ കടന്നുപോയി. ഒരു ദിവസം രാവിലെതന്നെ സുലൈമാന്റെ ചായക്കടയുടെ മുന്‍പില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ട കവിഹൃദയന്‍ഹൈദ്രോസ് അടുത്തുകണ്ട പ്ലാവിന്റെ മറവിലേക്ക് പതുക്കെ മറഞ്ഞു നിന്നു......

ആരൊക്കെയോ കടയുടെ മുന്‍പില്‍ കിടന്ന് അലറുന്നു .... ഒച്ചയെടുക്കുന്നു............
കടയുടെ ഉള്ളിലുള്ള ഉള്ളിച്ചാക്കിനുമുകളിലിരുന്ന് തന്റെ സ്വന്തം താടിക്കൊരു താങ്ങുംകൊടുത്ത് ഒരേ ഇരിപ്പിരിക്കുന്ന സുലൈമാന്‍ ചിന്തിക്കുകയായിരുന്നു....

ഹാജ്യാരും ഹൈദ്രോസും തുടങ്ങിവെച്ച വഴക്കില്‍ ബലിയാടായ തനിക്ക് തരാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ശിക്ഷതന്നെ അവര്‍ തന്നു .....
“അരിശത്തോടെ സുലൈമാന്‍ ” എന്നപേരില്‍ ഒരു ബ്ലോഗ് തുടങ്ങി അതില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ അടുക്കളയിലെ പഞ്ചസാരച്ചാക്കില്‍ ലേബലൊട്ടിക്കാനുപയോഗിച്ച വിലകുറഞ്ഞ സ്റ്റിക്കറിനേപ്പറ്റിവരേ ചര്‍ച്ച വന്നിരിക്കുന്നു.....

“ ഇതിലും നല്ലത് ഇന്റെ ആജ്യാരേ ഇങ്ങക്ക് ഞമ്മളെ പച്ചയ്ക്കങ്ങ് കത്തിക്കുന്നതല്ലായിരുന്നോ....... ങാ .. ഒരു സമാതാനണ്ട്..... ഞമ്മളെ സില്‍മാക്കാരന്‍ മമ്മൂട്ടിയും പ്ലോഗ് തൊടങ്ങിയിട്ടുണ്ടല്ലോ..... അയിന്റെ പേരില്‍ അപരന്മാരും അപരകളും എറങ്ങി പ്ലോഗിന്റെ പോട്ടോസ്റ്റാറ്റ് പാരഡികളും എറക്കുന്നല്ലൊ ... ഇതെല്ലാം അങ്ങേരും സഹിക്കണല്ലോ. .. “

താമസിയാതെതന്നെ മമ്മൂട്ടിയും ഏതെങ്കിലുമൊരു ഉള്ളിച്ചാക്കിനുമുകളില്‍ താടിക്കുകൈകൊടുത്തിരിക്കേണ്ടിവരുമോ എന്ന ചിന്തയില്‍ കുന്തിച്ചിരുന്നുപോയി നമ്മുടെ സുലൈമാന്‍
**********
മലയാളം ബ്ലോഗിങ്ങിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിലിം സ്റ്റാര്‍ മമ്മൂട്ടി ബ്ലോഗ് തുടങ്ങിയതില്‍ ഒരു ബ്ലോഗറെന്ന നിലയിലും മലയാളിയെന്നനിലയിലും അഭിമാനിക്കുന്നു എന്ന സത്യം മറച്ചു വെക്കാതെതന്നെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്നുകരുതി മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങി ഒരു സിനിമാതാരത്തിന്റെയും ഫാനല്ല ഞാന്‍ . (സിനിമയെ സിനിമയായിത്തന്നെ കാണുന്നതോടൊപ്പം കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്യുന്ന ഒരു സാധാരണ സിനിമാ ആസ്വാദകന്‍ എന്നതിലുപരി ഒരു താരത്തിനോടും പ്രത്യേക ഇഷ്ടമോ ആരാധനയോ ഇല്ല എന്നു സാരം. )

സ്വതന്ത്രമാധ്യമമായ ബ്ലോഗില്‍ പോസ്റ്റുകളിലൂടെ അവനവന്റെ നിരൂപണങ്ങളും ചിന്തകളും രേഖപ്പെടുത്തുമ്പോള്‍ വിഭിന്നാഭിപ്രായങ്ങളുമുണ്ടാവും എന്നത് സ്വാഭാവികമാണ്. വായനക്കാരന്റെ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സൌകര്യവും ബ്ലോഗിലുണ്ട് എന്നത് എഴുത്തിനെയും അതുപോലെതന്നെ വായനയെയും വളര്‍ത്തുന്നതില്‍ നല്ല ഒരു പങ്കു വഹിക്കുന്നുണ്ട് എന്നത് നമുക്കു കാണാന്‍ കഴിയും.

എഴുത്തുകാരനു തെറ്റുപറ്റിയാല്‍ അല്ലെങ്കില്‍ വായനക്കാരന്‍ മനസ്സിലാക്കിയതില്‍ പൊരുത്തക്കേടുകള്‍ തോന്നിയാല്‍ .... സൌമ്യമായി കമന്റുകളിലൂടെ മനസ്സിലാക്കിക്കൊടുക്കുന്നതിനു പകരം പരസ്പരം കടിച്ചുകീറി അസഭ്യങ്ങള്‍ വിളിച്ചുപറയുന്ന ഒരു പ്രവണതയാണ് ഇന്നു പല പോസ്റ്റുകളിലും, കമന്റുകളിലും നമുക്കു കാണാന്‍ കഴിയുന്നത് എന്നത് ഏറെ ദുഃഖകരമാണ്.

ഭാരതത്തിലെ ഇതരഭാഷകളിലുള്ള ബ്ലോഗുകളിലും മികച്ചു നില്‍ക്കുന്നതാണ് മലയാളംബ്ലോഗുകള്‍ എന്നതില്‍ നാം അഭിമാനിക്കുന്നതോടൊപ്പം അത് നശിക്കാതെയും നശിപ്പിക്കപ്പെടാതെയും സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടേയും കടമയാണെന്നുകൂടി ഞാന്‍ മനസ്സിലാക്കുന്നു.
********************

മമ്മൂട്ടിയുടെ ബ്ലോഗിനെതുടര്‍ന്നുവന്ന പല പാരഡിബ്ലോഗുകളും കണ്ടപ്പോള്‍ തോന്നിയ കുസൃതിക്ക് ഒരു കൊച്ചു കഥയുടെ താങ്ങുകൊടുത്ത് ഇവിടെ പകര്‍ത്തി എന്നു മാത്രം ......
മാത്രമല്ല മമ്മൂട്ടിയുടെ പേരുകൊണ്ട് തുടങ്ങുന്ന ‘എന്തെങ്കിലും’ ഒരു പോസ്റ്റിട്ട്കൊണ്ട് എന്റെ ബ്ലോഗിനും ഒരു പബ്ലിസിറ്റിയൊക്കെ വരട്ടേന്ന് ആഗ്രഹിക്കുന്നതൊരു തെറ്റാണോ?..........(... ഈ സംഗതി പരമ രഹസ്യമാണു കെട്ടോ...)

ഞാനൊന്നും പറഞ്ഞില്ലേയ്........... അതിനു ഞാനീനാട്ടുകാരനേയല്ലല്ലോ !!!!!........

Tuesday, October 28, 2008

ഏലിയാമ്മയുടെ മെഴുകുതിരി..

ഡീ ഏല്യാമ്മേ .... ഒന്നിങ്ങോട്ട് വന്നേടീ..”
“എന്നതാ മനുഷ്യാ കാലത്തെ കിടന്ന് കാറുന്നത് ...”

റിയാലിറ്റി ഷോയിലെ ആട്ടമറിയാത്ത പാട്ടുകാരന്‍ കൊച്ച് കണ്ണീരോടെ വിട വാങ്ങുന്ന രംഗത്തിന് സാക്ഷ്യം വഹിക്കുന്ന ഏലിയാമ്മയ്ക്ക് കണവന്‍ വര്‍ഗ്ഗീസ്മാപ്പിളയുടെ പതിനായിരം വാട്ട്സിലുള്ള കാറല്‍ അത്രയ്ക്കങ്ങു പിടിച്ചില്ല.

“എന്നതാ മനുഷ്യാ .. എന്തുപറ്റി?”
“നീയിതു കണ്ടോടീ...”


കണവന്‍ ചൂണ്ടിപ്പിടിച്ച വിരല്‍ ലക്ഷ്യ്മിടുന്ന ദിക്കിലേക്കു നോക്കിയ ഏല്യാമ്മ “എന്റീശോയേ....” എന്നുവിളിച്ച് അകത്തുപോയി എന്തോ ഒരു പൊതിയുമെടുത്ത് ഇറങ്ങി ഒറ്റയോട്ടം.


ഏല്യാമ്മയുടെ ഓട്ടം കണ്ട് അയല്‍‌വാസി വിറകു വെട്ടുകാരന്‍ പത്രോസും കൂടെയോടിയപ്പോള്‍ പത്രോസിന്റെ ഭാര്യ മേരിക്കുട്ടിയും തന്റെ കുട്ടികളുടെ അപ്പച്ചന്റെ പിന്നാലെ വച്ചുപിടിച്ചു.
പിന്നീട് സകല നാട്ടിലും നടക്കുന്നപോലെ അതൊരു കൂട്ടയോട്ടമായിമാറി. കണ്ടവര്‍ കണ്ടവര്‍ ഏലിയാമ്മയുടെ പിന്നാലെ ഓട്ടത്തിനുകൂടി.


ഓടിയോടി കുരിശുപള്ളിയ്ക്കടുത്തെത്തിയ ഏല്യാമ്മ മാതാവിനു രണ്ട് മെഴുകുതിരിയും കത്തിച്ച് ഒന്നും സംഭവിക്കാത്തപോലെ തിരിച്ചു നടന്നു.
കൂടെയോടിയ നാട്ടുകാര്‍ ഏലിയാമ്മയുടെ ചുറ്റും കൂടി.
ഏലിയാമ്മയ്ക്ക് അത്ഭുതം “ഇതെന്നാ മാതാവെ.. എന്റെ പിന്നാലെ ആള്‍ക്കൂട്ടം?!!”


തിരിഞ്ഞോടാന്‍ ഭാവിച്ച ഏലിയാമ്മച്ചേടത്തിയെ നാട്ടിലെ സാത്താന്റെ സന്തതി മാത്തുക്കുട്ടി പിടിച്ചു നിര്‍ത്തി.

“എന്നതാ ഏലിയാമ്മെ രണ്ടു മെഴുകുതിരികത്തിയ്ക്കാനാണൊ നീ നോമിനേഷന്‍ കൊടുക്കാന്‍ നേതാക്കളോടുന്നപോലെ ഓടിയത്?..”


“അല്ല മാത്തുക്കുട്ടീ, എനിയ്ക്കറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഇതറിയാനാണൊ നാട്ടുകാരായ നാട്ടുകാരെല്ലാം കുറ്റിയും പറിച്ച് എന്റെ പിന്നാലെ കൂടിയത്...” ഇതുപറഞ്ഞതും ഏല്യാമ്മ പൊട്ടിച്ചിരിച്ചു.അതുകേട്ടു പേടിച്ച കൊച്ചുകുട്ടികള്‍ ഓടിയോളിച്ചു. മുതിര്‍ന്നവര്‍ വരുന്നത് വരട്ടെ എന്ന രീതിയിലങ്ങു സഹിച്ചുനിന്നു.


ചിരിയുടെ ഇളക്കം നിന്നപ്പോള്‍ ഏലിയാമ്മ ഏങ്ങലോടെ പറഞ്ഞുതുടങ്ങി.
“ അതേ.. അടുത്ത വീട്ടിലെ അന്നാമ്മയുടെ പുന്നാര മോന്‍ കുരുത്തം കെട്ട ജോയിക്കുട്ടിയുടെ തലയില്‍ ഇടിത്തീ വീണാല്‍ ഒരു പത്ത് മെഴുകുതിരി മാതാവിനു കത്തിച്ചോളാമേ എന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിരുന്നു. പക്ഷെ ഇടിത്തീയ്ക്ക് പകരം ജോയിക്കുട്ടിയുടെ തലയില്‍ തേങ്ങാ വീഴുന്നത് കണ്ടതും പത്ത് മെഴുകുതിരിയില്‍ നിന്നും രണ്ടെണ്ണമെടുത്ത് മാതാവിനു കത്തിയ്ക്കാമെന്നു കരുതി ഓടിയതാ.” ( കാര്യം നിസ്സാരം)


ഇതു കേട്ടതും ആള്‍ക്കൂട്ടത്തില്‍ നിന്നും ജോയിച്ചന്റെ അമ്മച്ചി അന്നാമ്മച്ചേടത്തി സ്വന്തം നെഞ്ചിങ്കൂടിനിട്ട് ആഞ്ഞടിച്ചു. നാട്ടുകാര്‍ ഓരോ ഇടിയുടെയും എണ്ണം പിടിച്ചുകൊണ്ടിരുന്നു . ഒന്നേ.. രണ്ടേ.. മൂന്നേ...


തലയില്‍ തേങ്ങാവീണു സാരമായി പരിക്കുപറ്റിയ ജോയിക്കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലെത്തിച്ചു. ജോയിക്കുട്ടിയുടെ അവസാന ശ്വാസം കണ്ടെന്നവകാശപ്പെടാന്‍ ബന്ധുമിത്ര ശത്രുവാദികള്‍ ശ്വാസമടക്കി ഹോസ്പിറ്റലിന്റെ വരാന്തയില്‍ കുത്തിയിരിപ്പു തുടങ്ങി.


ജോയിക്കുട്ടിയുടെ തലയില്‍ തേങ്ങാ വീണ പ്രശ്നം നാട്ടില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി .

തെങ്ങു ചതിക്കില്ലാ എന്നു പ്രസംഗിച്ചു നടന്ന നാട്ടിലെ ചിന്തകനെ ആരൊക്കെയോ ചേര്‍ന്ന് തെങ്ങിനു മേലെ പിടിച്ചു കെട്ടി. നീട്ടി വളര്‍ത്തിയ താടിയും മുടിയും പിഴുതെറിഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കു പകരം കഞ്ഞിപ്പശയിലിട്ടു പുഴുങ്ങിയെടുത്ത ഖദറിട്ടുകൊടുത്ത ശേഷം ഒരു താക്കീതും കൊടുത്തു വിട്ടു. (കള്ളം പറയുന്നവനു പറ്റിയ വേഷം)


നാട്ടുകാരുടെ താക്കീതും കയ്യിലെടുത്ത് ഖദറുമിട്ട് നടന്ന ചിന്തകന്‍ മുദ്രാവാക്യങ്ങള്‍ മാറിമാറി വിളിച്ചപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ ചിന്തകനും ഒരു കസേരയിട്ടുകൊടുത്തു. കിട്ടിയ കസേരയില്‍നിന്നും എഴുന്നേല്‍ക്കാതെതന്നെ ചിന്തകന്‍ ജോയിക്കുട്ടിയെ ചതിച്ച തെങ്ങുകള്‍ വെട്ടിമാറ്റാന്‍ ഉത്തരവിറക്കി.


പ്രതിപക്ഷം ഇളകിമറിഞ്ഞു തെങ്ങു വെട്ടിമാറ്റിയാല്‍ ഭാവിയില്‍ നാട്ടില്‍ നിന്നും തെങ്ങിന്‍ പാലങ്ങള്‍ അപ്രത്യക്ഷമാകുമെന്ന ഭീതി ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി. മാത്രമല്ല മഴമേഘങ്ങളെ തടഞ്ഞു നിര്‍ത്തി മഴ തരുന്നതും തെങ്ങായത്കൊണ്ട് തെങ്ങുകളില്ലാത്ത കാരണം മഴയെങ്ങാനും പെയ്യാതെ വന്നാല്‍ പാലില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയാതെ പാവം ക്ഷീരകര്‍ഷകര്‍ പട്ടിണിയിലാകുമെന്ന ദുരന്ത സത്യവും ജനങ്ങളെ ബോധ്യപ്പെടുത്തി.


മാസങ്ങള്‍ കഴിഞ്ഞിട്ടും തലയില്‍ തേങ്ങാ വീണ ജോയിക്കുട്ടിക്കു ബോധം നഹി.


ചിന്തകന്റെ നേതൃത്വത്തില്‍ ഭരണ പക്ഷം തെങ്ങു മുറിച്ചു മാറ്റലില്‍ തന്നെ ഉറച്ചു നിന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ ഇനി എന്തു വിശ്വസിച്ച് തെങ്ങു നിറഞ്ഞ കേരളത്തിലൂടെ സഞ്ചരിക്കും? തൊണ്ടിനുപോലും വിലയില്ലാത്ത തേങ്ങകള്‍ കുന്നുകൂടിയാല്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ? വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ടിന്നിലടച്ച ഇളനീര്‍ ആന്റ് തേങ്ങാച്ചമ്മന്തി ഇറക്കി വെക്കാന്‍ സ്ഥലമില്ലാതെ വരില്ലെ? സ്ഥലം മുടക്കികളായ തേങ്ങകള്‍ കേരള ജനതയെ ഇനിയും പട്ടിണിക്കിടാതെയിരിക്കണമെങ്കില്‍ മാര്‍ഗ്ഗമൊന്നേയുള്ളൂ. തെങ്ങുകള്‍ കേരളത്തില്‍ നിന്നും ഇല്ലാതാവണം.


ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും കളറില്‍ മുക്കിയ സ്വദേശി വിദേശികളെ കാലിയാക്കിക്കൊണ്ടിരുന്നു. പക്ഷെ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല എങ്കിലും ഹര്‍ത്താലുകളും , കല്ലേറുകളും മുറപോലെ നടന്നുകൊണ്ടിരുന്നു.


പക്ഷേ അപ്പോഴും തേങ്ങാ തലയില്‍ വീണ മുറിവുമായി നമ്മുടെ ജോയിക്കുട്ടി ആശുപത്രിയില്‍ കോമായില്‍ മയങ്ങുകയാണ്. കൂടെ ആശുപത്രി വരാന്തയില്‍ ജോയിക്കുട്ടിയെ വെള്ളയില്‍ പൊതിയുന്ന ദിവസവും കാത്ത് ബന്ധുക്കള്‍ കം ശത്രുക്കളും കുത്തിയിരിക്കുന്നു.


തെങ്ങു മുറിച്ചുമാറ്റുന്നതിനുള്ള കോടാലി തന്റെ ഭാര്യയുടെ (ഇട)വകയിലുള്ള അമ്മാവന്റെ മകന്റെ കോടാലിക്കമ്പനിയില്‍നിന്നുതന്നെ വാങ്ങണമെന്ന ഘടകകക്ഷി നേതാവിന്റെ ആവശ്യം കണ്ടില്ലെന്നു നടിച്ചാല്‍ മന്ത്രിസഭ കാണില്ലാ എന്ന ബോധോദയം കൊണ്ട് ഭരണകക്ഷി നേതാവ് കോടാലി വാങ്ങാനുള്ള പണത്തിനു ഖജനാവില്‍ കോലിട്ടിളക്കിക്കൊണ്ട് ഉത്തരവിറക്കി. “ആരവിടെ......”
കോടാലികള്‍ കെട്ടുകളായി ഇറങ്ങിത്തുടങ്ങി. സര്‍ക്കാറാപ്പീസിനു മുന്‍പില്‍ക്കിടന്ന് കോടാലികള്‍ മഴയും, മഞ്ഞും കൊണ്ട് തുരുമ്പെടുത്തിട്ടും ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.


അവസാനം അവരെത്തി. അതെ അവര്‍ തന്നെ, കേരളത്തിലെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ബുദ്ധി രാക്ഷസനായ സായിപ്പും കൂടെ മദാമ്മയുടെ ഓമനയായ പട്ടിക്കുട്ടിയും.


പട്ടിക്കുട്ടിയെ മുന്‍പില്‍ നിര്‍ത്തി ചതുരമേശയ്ക്കു ചുറ്റും , ഭരണപക്ഷത്തിന്റേയും പ്രതി പക്ഷത്തിന്റെയും സമാധാന ചര്‍ച്ചകള്‍ നടന്നു. സായിപ്പിന്റെ കൈപിടിച്ചു പലരും പലപ്രാവശ്യം കുലുക്കിയപ്പോള്‍ സായിപ്പിന്റെ ഫുത്തി വികസിച്ചു കേരളമണ്ണിന്റെ മര്‍മ്മത്തുതന്നെ പൊട്ടിവീണു.


തേങ്ങ വീണു പരിക്കുപറ്റുന്നതില്‍നിന്നും രക്ഷനേടാന്‍ തെങ്ങു മുറിക്കേണ്ട ആവശ്യമില്ല എന്ന കണ്ടുപിടുത്തം പ്രതിപക്ഷത്തിന്റെ നാവിനെ കമന്റ് മോഡറേഷനിട്ടു കുരുക്കി . ഇനിമുതല്‍ കേരളത്തിലെ വോട്ടര്‍മ്മാര്‍ തേങ്ങാ സ്പെഷ്യല്‍ ഹെല്‍മെറ്റ് ധരിക്കുക. ഹെല്‍മെറ്റ് ധരിക്കാത്തവരെ പിരിവിട്ടു പിടിക്കാന്‍ പോലീസുകാര്‍ ഉണ്ടയില്ലാത്ത തോക്കുകളുമായി നാട്ടുവഴികളില്‍ പതിയിരിക്കുക എന്ന തീരുമാനവുമായി ചതുരമേശ സമ്മേളനം മദാമ്മയുടെ പട്ടിക്കുട്ടിയുടെ രണ്ട് ഓരിയിടലോടെ പിരിച്ചുവിട്ടു.


സായിപ്പിന്റെ വിദേശകമ്പനിയിലെ ഹെല്‍മെറ്റുകള്‍ കെട്ടുകളായി കേരളനാട്ടിലിറങ്ങി. പകരം കിട്ടിയ കുറേ കെട്ടുകള്‍ ഭരണപക്ഷത്തിന്റെയും , പ്രതിപക്ഷത്തിന്റെയും വിദേശ നിക്ഷേപങ്ങളിലും ഇറങ്ങി.
നാട്ടുകാരായ നാട്ടുകാരെല്ലാം തലയില്‍ ഹെല്‍മെറ്റുമായി നടത്തം തുടങ്ങി. ഹെല്‍മെറ്റു വെക്കാത്തവരെ തിരഞ്ഞുപിടിച്ച് പോക്കറ്റുതപ്പാന്‍ നിയമപാലകരുമിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് സന്തോഷം വിത്ത് സമാധാനം. ( കഞ്ഞിവെള്ളം കിട്ടിയില്ലെങ്കിലെന്ത് ഹെല്‍മെറ്റുണ്ടല്ലൊ).

*********

കോമയില്‍ കിടന്ന നമ്മുടെ ജോണിക്കുട്ടി ഒരു സുപ്രഭാതത്തില്‍ ബന്ധുക്കള്‍ കം ശത്രുക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. തന്നെ ബന്ധിച്ച ഗ്ലൂക്കോസ് കുപ്പികളെ തട്ടിമാറ്റി ഇറങ്ങി ഓടി. പിന്നാലെ ബന്ധുക്കള്‍ കം ശത്രുക്കളും.
ലൂസിക്കുട്ടിയുടെ വീട്ടിലെ മതിലു ചാടി ഓടി പരിചയമുള്ള ജോണിക്കുട്ടിയുടെ പിന്നാ‍ലെയോടിയ ബന്ധുക്കളും സകല നാട്ടുകാരും തളര്‍ന്നവശരായി.


വിലക്കയറ്റം വരുന്ന കാലത്ത് വിലകൂട്ടി വില്‍ക്കാന്‍ അരിച്ചാക്കുകള്‍ കൂട്ടിയിട്ട ഗോഡൌണും പിന്നിട്ട് ജോണിക്കുട്ടി ശരം വിട്ടപോലെ ഓടുകയാണ്.

ജോണിക്കുട്ടിയുടെ അമ്മച്ചി അന്നാമ്മക്കുട്ടി തന്റെ നെഞ്ചിങ്കൂടിന് വീണ്ടും ആഞ്ഞടിച്ചു ഓട്ടത്തിനിടയില്‍ നാട്ടുകാര്‍ അത് കൌണ്ട് ചെയ്തുകൊണ്ടിരുന്നു.

ജോണീക്കുട്ടി, ഏലിയാമ്മയുടെ വീടു ലക്ഷ്യമാക്കി ഓടുന്നത് കണ്ടപ്പോള്‍ തന്നെ തന്റെ തലയില്‍ ഇടിത്തീവീഴാന്‍ മാതാവിനു മെഴുകുതിരി കത്തിച്ച ഏലിയാമ്മയുടെ രക്തം ജോണിക്കുട്ടി എടുത്ത് കുപ്പിയിലാക്കുമെന്ന കാര്യം ഉറപ്പായി.


തന്റെ വീടിനു നേരെ ചീറിപ്പാഞ്ഞുവരുന്ന ജോണിക്കുട്ടിയേയും സംഘത്തിനേയും കണ്ട ഏലിയാമ്മച്ചേടത്തി അടുക്കള വാതില്‍ വഴി പുറത്തു കടക്കാന്‍ ഒരു ശ്രമം നടത്തിയതാണ് പക്ഷേ ജോണിക്കുട്ടി അപ്പോഴേക്കും പിന്നില്‍ നിന്നും ഏലിയാമ്മയെ കടന്നു പിടിച്ചിരുന്നു.


ജോണിക്കുട്ടിയുടെ ചോരക്കണ്ണുകളില്‍നിന്നും തീപാറുന്നത് കണ്ട ഏലിയാമ്മ മരണത്തിനു തൊട്ടു മുന്‍പുള്ള പ്രാര്‍ത്ഥന മനസ്സില്‍ ചൊല്ലിക്കൊണ്ട് പറഞ്ഞു.

“മോനെ ജോണിക്കുട്ടീ ഏലിയാമ്മ ച്ചേടത്തിക്ക് ഒരു പറ്റു പറ്റിയതാടാ ഇനി മേലില്‍ മാതാവിനു മെഴുകുതിരി നേരില്ലേ.......”


ജോണിക്കുട്ടി അട്ടഹസിച്ചു“മെഴുകുതിരി നേരില്ലെ നീ.. പരട്ട കിളവീ.... ഇനിയും മെഴുകുതിരി നേരണം പത്ത് മെഴുകുതിരിയല്ല പതിനായിരം മെഴുകുതിരി അതിനുള്ള കാശ് ഈ ജോണിക്കുട്ടി തരും”


വീടിനു ചുറ്റും തടിച്ചുകൂടിയ ജനസാഗരത്തിനു സംശയം, അല്ല അവരതങ്ങ് ഉറപ്പിച്ചു ..... ജോണിക്കുട്ടിയുടെ തലയില്‍ തേങ്ങ വീണതു മുതല്‍ ലവിടെ സാത്താന്‍ കയറിയങ്ങ് പൊറുതി തുടങ്ങി. ആരൊക്കെയോ വിളിച്ചു പറഞ്ഞു
“ഏലിയാമ്മേ കുരിശെടുത്ത് സാത്താനു നേരെ പിടി”
ഏലിയാമ്മ കുരിശുപോയിട്ട് പൊട്ടിവന്ന അരിശം പോലും പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.


ഇതൊന്നും കാര്യമാക്കാതെ ജോണിക്കുട്ടി തന്റെ അലറല്‍ തുടര്‍ന്നു....
“നീ മാതാവിനു മെഴുകുതിരി നേര്‍ന്നാല്‍ ഫലമുണ്ടാകും .. അത്കൊണ്ട് നമ്മുടെ രൂപയുടെ കുത്തനെ ഉയര്‍ന്ന മൂല്യം താഴേക്കു വരാന്‍ പതിനായിരം മെഴുകുതിരി നേരണം മെഴുകുതിരി ഞാന്‍ തരും....”


ഇതു കേട്ടപ്പോള്‍ ഏല്യാമ്മച്ചേടത്തിയുടെ വിരുന്നിനുപോയ ശ്വാസം തിരിച്ചെത്തി .... ശ്വാസം ആഞ്ഞുവലിച്ച ഏലിയാമ്മച്ചി ജോണിക്കുട്ടിയോട് ന്യായമായ ഒരു ചോദ്യം ചോദിച്ചു.

“എന്നാത്തിനാ ജോണിക്കുട്ട്യേ രൂപയുടെ മൂല്യം കുറയ്ക്കുന്നത്?”

“ ഹഹ ചേടത്തീ എന്റെ ഇച്ചായന്‍ അങ്ങ് ഗള്‍ഫീന്നയക്കുന്ന പണത്തില്‍ നിന്നും അടിച്ചുമാറ്റിയല്ലായൊ പ്രത്യേകിച്ചു ജോലിയൊന്നുമില്ലാത്ത ഞാന്‍ അങ്ങു കഞ്ഞിവെള്ളം കുടിക്കുന്നത്?”

“ അതിന്?”

“ഇപ്പോ രൂപയുടെ മൂല്യം കൂടിയത്കാരണം ഇച്ചായന്‍ പണമയക്കുന്നകാര്യത്തിലും മൂല്യ നിര്‍ണ്ണയം നടത്തി...”


അങ്ങിനെ ഒടിച്ചു മടക്കിപ്പറഞ്ഞാല്‍ പതിനായിരം മെഴുകുതിരി നമ്മുടെ ഏലിയാമ്മ നേര്‍ന്നതും രൂപയുടെ മൂല്യം ശടപ്ടേന്ന് താഴോട്ടു പതിച്ചു.
ജോണിക്കുട്ടി തന്റെ കരാറു പ്രകാരം പതിനായിരം മെഴുകുതിരിക്കു പകരം പതിനായിരത്തൊന്നു മെഴുകുതിരി ഏലിയാമ്മയ്ക്ക് വാങ്ങിച്ചുകൊടുത്തു.


രൂപയുടെ മൂല്യമിടിഞ്ഞപ്പോള്‍ ഫോറിന്‍ പണം ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കിക്കളയുന്ന ( ചുമ്മാ ഒരു രസത്തിന്) വെള്ളപ്പാച്ചില്‍ പോലെ നാട്ടിലേക്കൊഴുകാന്‍ തുടങ്ങി.


ഷെയര്‍മാര്‍ക്കറ്റില്‍ സമ്പാദ്യമത്രയും കുത്തിത്റ്റിരുകിയ ഔസേപ്പ് മാപ്പിള ബോധം കെട്ടപ്പോള്‍ മിച്ചം വന്ന പുരയിടത്തിന് അവകാശികളായ ആരൊക്കെയോ ആശുപത്രിയിലേക്കു കെട്ടിയെടുത്തു.


കഞ്ഞിവെക്കാനുള്ള അരിയുടെ വില മാര്‍ക്കറ്റ് ഇടിഞ്ഞാലും വല്ലവനും കെട്ടിപ്പൊക്കിയാലും താഴോട്ട് വരാത്തതിനാല്‍ പാടത്ത് പണിക്കുപോകുന്ന ദേവസ്യയും മക്കളും പഴയപോലെ കൂര്‍ക്കം വലിച്ചുറങ്ങി.


അന്നു മുതല്‍ ജോണിക്കുട്ടിയോടുള്ള ശത്രുത അവസാനിപ്പിച്ച നമ്മുടെ ഏല്യാമ്മച്ചേടത്തി ഇനി വല്ല ഇടിത്തീയും വീഴുകയാണെങ്കില്‍ നാട്ടുകാരുടെ മൊത്തം തലയില്‍ വീഴാന്‍ മാതാവിനുമുന്‍പില്‍ കത്തിച്ചത് ഇരുന്നൂറ്റി ഇരുപത്തിനാലര മെഴുകുതിരി!!!!!!!!!!

Monday, October 13, 2008

വെളിച്ചം കിട്ടിയ വേലു...

പെണ്ണുകെട്ടണം, പെണ്ണുകെട്ടണം എന്നത്‌ അന്തേരിയുടെ തെരുവിലൂടെയൊഴുകുന്ന അഴുക്കുവെള്ളത്തില്‍ നോക്കി നാട്ടിലെ ഉണക്കത്തോടുകള്‍ കിനാവുകാണുന്ന ഇരുപത്തി ഒന്‍പതുകാരന്‍ വേലുവിന്റെ അടക്കം കിട്ടാത്ത ആഗ്രഹങ്ങളിലൊന്നാണ്‌.
ബോംബായിലെ പെണ്‍പിള്ളേര്‍ക്കൊന്നും കേരള പെണ്‍കൊടികളുടെ അത്ര ചന്തം പോര എന്ന കണ്ടുപിടുത്തം പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തോന്നിയിരുന്നെങ്കിലെന്ന ചിന്തയാണ്‌ വേലുവിനെ വീണ്ടും വര്‍ഷങ്ങള്‍ പിന്നിലേക്കെത്തിച്ചതു.
വേലുവിനു അന്ന്‌ വയസ്സ്‌ പതിനാറ്‌, അഞ്ചാം ക്ലാസ്സിലെ കാരണവര്‍ ,പരിചയ സമ്പന്നന്‍(ഓരോ ക്ലാസ്സിലും കുറേ കാലത്തെ എക്സ്പീരിയന്‍സ്‌) എം.ബി.ബി.എസു കാരന്‍ (മെംബര്‍ ഓഫ്‌ ബാക്ക്‌ ബെഞ്ച്‌ സ്റ്റുഡന്റസ്‌) എക്സ്ട്രാ........... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണത്തിനുടമയാണ്‌ നമ്മുടെ വേലു.
ആയിടയ്ക്കാണ്‌ ഒരു മഹാ സംഭവം സ്കൂളില്‍ നടക്കുന്നത്‌. പലിശക്കാരന്‍ കേശവനാശാരിയുടെ മൂത്ത മകള്‍ ( എന്നു പറഞ്ഞാല്‍ കെട്ടിച്ചയക്കാന്‍ മൂപ്പെത്തിയത്‌ എന്ന്‌ മീനിംഗ്‌) ദാക്ഷായണി എന്തൊക്കെയോ പരീക്ഷയ്ക്കും തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ അദ്ധ്യാപഹയിയായി ആ
സ്കൂളിലേക്ക്‌ കാലെടുത്ത്‌ കുത്തി.
ദാക്ഷായണിക്കു വയസ്സില്‍ മൂപ്പ്‌ കൂടുതലാണെങ്കിലും നടപ്പില്‍ ചെറുപ്പമായിരുന്നു. മത്തങ്ങ വെട്ടിയിട്ട പോലുള്ള കണ്ണുകളും, കുറ്റിച്ചൂലിനു ചൊറി പിടിച്ചപോലുള്ള കൂന്തലും, നൂറ്റിപ്പത്തിന്റെ ബള്‍ബിനെ പിന്നിലാക്കുന്ന പല്ലുകളും, വദനത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന എണ്ണിയാലൊടുങ്ങാത്ത കുണ്ടും കുഴികളും, ഹൈഹീല്‍ ചപ്പലില്‍ കയറി ബാലന്‍സു ചെയ്തുള്ള ആ നടത്തവും സ്കൂളിലെ അമ്പത്തിയൊന്നുകഴിഞ്ഞ കേളുമാഷിനുപോലും ഇളക്കം കൊടുക്കുന്നതായിരുന്നു.
അതുകൊണ്ടുതന്നെയാണ്‌ ദിവസവും താമസിച്ചുവരുന്ന ദാക്ഷായണിയ്ക്കു മാത്രം ഹെഡ്മാസ്റ്റര്‍
ഒപ്പിടാനുള്ള അനുവാദം കൊടുക്കുന്നത്‌ എന്നൊരു സംശാരമില്ലാതില്ല. പക്ഷേ അര്‍ദ്ധ സെഞ്ചുറിയടിച്ച
ത്രേസ്യാമ്മടീച്ചര്‍ക്ക്‌ വൈകിയ ഓരോമിനിറ്റിനുംവെച്ച്‌ പലിശയും ചേര്‍ത്ത്‌ ഹെഡ്മാസ്റ്ററുടെ മുറുകാതെ കിടക്കുന്ന മുറുക്കാന്‍ നിറഞ്ഞ വായില്‍നിന്നും പച്ചയായ മലയാളം വാക്കുകള്‍ കേള്‍ക്കുമായിരുന്നു. ഈ കാര്യത്തില്‍ ത്രേസ്യാമ്മടീച്ചര്‍ക്ക്‌ മുറുവും മുറുപ്പുമുണ്ടെങ്കിലും പുറത്തുകാണിക്കല്‍ നഹിയാണ്.
ദിവസങ്ങള്‍ കടന്നുപോയി എല്ലാ ചെറുപ്പക്കാരെയും പോലെ നമ്മുടെ വേലുവിന്റെ ഖല്‍ബിലും ഒരാശ പൂത്തുലഞ്ഞാടി. സംഗതി ക്ലാസ്സ്‌ അഞ്ചാണെങ്കിലും പ്രായം പെണ്ണുകെട്ടാന്‍ ചിന്തിക്കാറായല്ലോ. വേലുവിന്റെ സമപ്രായക്കാര്‍ക്ക്‌ ആളൊന്നിനു രണ്ടുവീതമാണ്‌ കാമുകിമാര്‍.ആ ഒരൊറ്റക്കാരണത്തിന്റെ പുറത്താണ്‌ അദ്ധ്യാപഹയി ദാക്ഷായണിയ്ക്ക്‌ തനിക്കറിയാവുന്ന ഭാഷയില്‍ പ്രേമലേഖനമെഴുതിയതും സ്റ്റാഫ്‌ റൂമില്‍ വെച്ചുതന്നെ കൈമാറിയതും!
പ്രേമലേഖനം കണ്ട ദാക്ഷായണി ഉറഞ്ഞുതുള്ളല്‍ പോരാത്തതുകൊണ്ട്‌ കലിയുംകൂടി കൂട്ടിത്തുള്ളി
ഹൈഹീലില്‍നിന്നും ബാലന്‍സുതെറ്റി മറിഞ്ഞുവീണു.
ദാക്ഷായണിയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ മത്സരിച്ചോടിവന്ന അദ്ധ്യാപകരുടെ സംഘത്തിപെട്ട പോക്കരുമാഷാണ്‌ ആ കുറിപ്പുകണ്ടതും ഉറക്കെ ഇങ്ങനെ വായിച്ചതും.
"ഇന്റെ കരള്‍ കഷണമെ , അന്നെ കണ്ടത്‌ മൊതല്‍ ഇന്റെ മന്‍സില്‍ ലൈനാക്കണം , ലൈനാക്കണം എന്ന്‌ മോകം. അന്റെ അച്ഛന്‍ പട്ടിക്കഴുവേറി മോന്‍ ആശാരി പലിശ
കേശവനറിയാതെ നമ്മള്‍ക്ക്‌ നൂന്‍ഷോക്ക്‌ പോണം. ടിക്കറ്റ്‌ എട്ക്കാന്‍ പയിസയും തല്‍ക്കാലം നീ കൊണ്ടുവരണം. അത്‌ എന്റെ അക്കൗണ്ടില്‍ എയുതിബച്ചാല്‍ മതി അത്രയും തുഹ സ്ത്രീധനത്തില്‍ നിന്നും ഞാന്‍ കുറയ്ക്കുന്നുണ്ട്‌എന്ന്‌ അന്റെ സൊന്തം വേലുവേട്ടന്‍ ( ഒപ്പ്‌)"
പ്രഥമ പ്രേമലേഖനത്തിലെ ബെസ്റ്റ്‌ വരികള്‍ കണ്ട പോക്കരുമാഷും കൂടെ ദാക്ഷായണിയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ തിക്കും തിരക്കും കൂട്ടുന്ന മറ്റുമാഷുമ്മാരും ഒന്നിച്ച്‌ ഞെട്ടിയത്‌
ഒരുതവണയാണെന്നുകരുതിയെങ്കില്‍ നമുക്കു തെറ്റി. അവരവിടെ കിടന്നു ഞെട്ടട്ടെ നമുക്ക്‌ തല്‍ക്കാലം വേലുവിനെ പിന്‍ തുടരാം.
അന്ന്‌ വൈകുന്നേരം ദാക്ഷായണിയോടുള്ള അരിശവും പ്രേമം ചീറ്റിയതിലുള്ള നിരാശയുമെല്ലാം പെറുക്കി ചുരുട്ടിക്കൂട്ടിക്കൊണ്ടാണ്‌ വേലു വീട്ടിലെത്തിയത്‌. പക്ഷെ വിധി അവിടേയും വേലുവിനെ തോല്‍പ്പിക്കുകയായിരുന്നു കാരണം ദിവസംതോറും സ്കൂള്‍ വിട്ടയുടന്‍ കഴിച്ചുവരുന്ന ചോറിനും മത്തിക്കറിക്കും കൂടെ കടിച്ചു തിന്നാന്‍ ഒണക്കമീന്‍ നഹി . സ്വന്തം മാതാജി ജാനുവിനോട്‌ ഒരായിരത്തി ഇരുപത്‌ തവണപറഞ്ഞതാണ്‌ ഒണക്കമീനില്ലാതെ ചോറു തന്നുപോകരുതെന്ന്‌ .
പിന്നീട്‌ മത്തിക്കറിയുടെ ചട്ടിയെടുത്ത്‌ പട്ടിക്കൂടിനുനേരെയും ചോറിന്റെ കലമെടുത്ത്‌ കിണറിനുനേരെയും വലിച്ചെറിഞ്ഞ്‌ കയ്യും വീശി ഒറ്റ നടത്തമായിരുന്നു.ആ നടത്തം കള്ളവണ്ടികയറി ബോംബെയിലെ തെരുവുകളിലെത്തിച്ചു. പട്ടിണിയും പരിവട്ടവും ജീവിതത്തിലാദ്യമായി രുചിച്ചപ്പോള്‍ മോശണത്തിലും തുടര്‍ന്ന്‌ അന്തേരിയിലെ ഗുണ്ടാ സംഘത്തില്‍ ചേര്‍ന്ന്‌ കള്ളക്കടത്തുകാരന്റെ വലംകൈയാകുന്നതിലുമെത്തിച്ചു. നാലു ചക്രം കയ്യില്‍ വരാന്‍ തുടങ്ങിയപ്പോഴേക്കും വര്‍ഷം
പതിമൂന്ന്‌ കഴിഞ്ഞിരുന്നു.
അങ്ങിനെ പതിമൂന്നു വര്‍ഷത്തെ തികഞ്ഞ ബോംബേവാസത്തിനൊടുവില്‍ വേലു കോട്ടും സൂട്ടും വാങ്ങി മലയാളിമങ്കയെ കെട്ടുക എന്ന ഏക ലക്ഷ്യവുമായി നാട്ടിലേക്കു ടിക്കെറ്റെടുത്തു ( ഇന്നു വേലുവിനു കള്ളവണ്ടി കയറേണ്ട ആവശ്യമില്ല ).
മലയാളമണ്ണിലെ അഴുക്കു നിറഞ്ഞ റെയില്‍ വേ സ്റ്റേഷനില്‍ കാലുകുത്തുമ്പോള്‍ ചെറുതായിട്ട്‌ മനസ്സൊന്നിടറിയത്‌ ആരും കാണാതിരിക്കാന്‍ പോക്കറ്റില്‍ കൈ തിരുകി അഡ്ജസ്റ്റ്ചെയ്തു.
നഗരത്തില്‍ പതിമൂന്നു വര്‍ഷങ്ങള്‍ക്കൊണ്ട്‌ വന്ന മാറ്റങ്ങള്‍ അവിശ്വസനീയമായിരുന്നു.
ആകാശത്തിനു താങ്ങുകൊടുക്കുന്ന വമ്പന്‍ കെട്ടിടങ്ങള്‍ മുതല്‍ മത്സരിച്ചോടുന്ന വിദേശവാഹനങ്ങള്‍വരെ കണ്ടപ്പോള്‍ വേലു തികച്ചും " സപ്നോംകി സിന്തകീ ഹേ ഹീ ഹോ ഹാ കതം ഹോജായകാ....." എന്നായിപ്പോയി.
ഒരു ടാക്സിവിളിച്ച്‌ വേലു തന്റെ ഗ്രാമത്തിലേക്കു തിരിച്ചു.പണ്ടത്തെ പല പഞ്ചായത്ത്‌ കിണറുകളും മണ്ണിട്ടുമൂടി അതിനുമുകളില്‍ താറിട്ട റോഡ്പണിത ശേഷം കുടിവെള്ളത്തിനായി സമരംചെയ്യുന്ന സമര സേനാനികളെയും , പുഴയ്ക്ക്‌ കുറുകെ പണിത പാലത്തിനുപയോഗിച്ച സിമന്റിന്റെ അളവിനെച്ചൊല്ലി തര്‍ക്കിക്കുന്ന പ്രമാണിമാരെയുമെല്ലാം കടന്ന്‌ തന്റെ പഴയ കുടിലിന്റെ സ്ഥാനത്ത്‌ കിടക്കുന്ന ബിഗ്‌ മാളികയുടെ മുന്‍പില്‍ വേലു ചാടിയിറങ്ങി.
നാടിനു വന്ന മാറ്റം തന്റെ വീടിനും വരുത്തിയിട്ടുണ്ട് എന്നതില്‍ അഭിമാനപുളകിതകഞ്ചുകനായ വേലു ഓടി വീട്ടില്‍ ചെന്നു ബെല്ലടിച്ചു. അകത്തുനിന്നും വന്ന അപരിചിതരോട്‌ തന്റെ മാതാപിതാക്കളെപ്പറ്റി അന്വേഷിച്ച വേലു ശരിയ്ക്കും ഞെട്ടി.റിയലെസ്റ്റേറ്റ്‌ മാഫിയ കിട്ടാവുന്നതില്‍ ഏറ്റവും വലിയ
മോഹന വില നല്‍കിയപ്പോള്‍ തന്റെ സ്ഥലവും, വീടും വേലുവിന്റെ പിതാജി ശ്രീമാന്‍ കോരന്‍ അവര്‍ക്കു കൈമാറുകയായിരുന്നു. പിന്നിട്‌ കയ്യില്‍ വന്ന പണക്കെട്ടുകളുമായി വീടും പറമ്പുമെടുക്കാന്‍
പോയപ്പോഴാണ്‌ നാട്ടിലെ സ്ഥലങ്ങളുടെ പൊള്ളുന്ന വില മനസ്സിലായതും ബോധം വീണതും.
അവസാനം പഴയ ഇരുപത്‌ സെന്റിനും വീടിനും പകരം പത്തു സെന്റില്‍ പണിത ഒരു കൊച്ചു കുടിലില്‍ രാത്രി മാനത്തു തെളിഞ്ഞുവരുന്ന നക്ഷത്രക്കുട്ടന്മാരുടെ കണക്കും നോക്കിക്കഴിയുകയാണ്‌ പിതാജി,മാതാജി സഹോദരീ സഹോദരങ്ങള്‍ !!
കുടിലിലേക്കു കയറിയ വേലുവിനെ പൊട്ടിക്കരഞ്ഞ്‌ സ്വീകരിച്ചാനയിക്കപ്പെട്ടു. പതിമൂന്നുവര്‍ഷത്തെ പരിഭവങ്ങള്‍ മാതാജി ഒന്നൊന്നായി അഴിച്ചുകൊണ്ടിരുന്നു. തന്റെ ഒരു വയസ്സിനു ഇളയ അനിയച്ചാര്‍ പെണ്ണുകെട്ടി കുട്ടി ഒന്നായി എന്ന സത്യം അവിടെ കണ്ട പെണ്‍കോലത്തെ കണ്ടപ്പോള്‍ മനസ്സിലായി.
ദിവസം നാലു കഴിഞ്ഞപ്പോള്‍ തനിക്കു പെണ്ണൊന്നുകെട്ടണം എന്ന തന്റെ അടക്കമില്ലാത്ത ആഗ്രഹം വേലു പതുക്കെ തൊടുത്തു വിട്ടു.അതു പിതാജി കോരജിയുടെ മര്‍മ്മത്തുതന്നെ കൊണ്ടു. തന്റെ രണ്ടാമത്തെ മകന്റെ ഫാര്യയെനോക്കി കോരജി അലറി.
" നിനക്കറിയോ ഈ നായിന്റെ മോളെ എന്റെ മോനെക്കൊണ്ട്‌ കെട്ടിച്ചതു ഇരുപത്തിയഞ്ച്‌ ചാക്ക്‌ മണലും അഞ്ചുപവനും തരാമെന്നു പറഞ്ഞിട്ടായിരുന്നു"
ഇരുപത്തിയഞ്ചു ചാക്ക്‌ മണലോ????!!!!വേലുവിനു ഒന്നും പിടികിട്ടിയില്ല മൂപ്പര്‌ പതിമൂന്നു വര്‍ഷമായിട്ട്‌ ബോംബയിലെ അന്തേരിയിലും , ധാരാവിയിലുമൊക്കെയായിരുന്നല്ലോ കേരളത്തില്‍ സ്വര്‍ണ്ണത്തെക്കാള്‍ വിലയാണ്‌ മണലിന്‌ എന്ന കാര്യം മൂപ്പര്‍ക്കറിയില്ലല്ലോ. മണലില്‍ കളിക്കുന്ന കുട്ടികളെ നോക്കി തൊണ്ണൂറ്റി ഒന്‍പതുകാരന്‍ " ഡാ അപ്പുറത്ത്‌ കൂട്ടിയിട്ട സിമന്റിലെങ്ങാനും പോയിക്കളിക്കെടാ" എന്നു പറഞ്ഞതിനെക്കുറിച്ചും വേലുവിനു വിവരമില്ലല്ലോ.
പിന്നീടാണു കാര്യങ്ങള്‍ മനസ്സിലായത്‌. അനിയന്റെ ഭാര്യവീട്ടുകാര്‍ അഞ്ചു ചാക്ക്‌ മണലുക്കൂടി സ്ത്രീധന ബാക്കി കൊടുക്കാനുണ്ട്പോലും. പകരം അഞ്ചു പവന്‍ സ്വര്‍ണ്ണം തരാമെന്നുപറഞ്ഞിട്ടും കോരജീ സമ്മതിക്കുന്നില്ല.ബോംബയിലെ കടപ്പുറത്തുനിന്നും ഒരുചാക്ക്‌ മണലുകൊണ്ടുവരാത്തതിലുള്ള ഡ്ഢിത്തമോര്‍ത്ത്‌ വേലു കുന്തിച്ചിരുന്നുപോയി. അവസാനം ഉറക്കെപ്പൊട്ടിച്ചിരിച്ചു.
നാട്ടിലൂടെയുള്ള കാഴ്ചകള്‍കാണാന്‍ വേലു മുണ്ടും മുറുക്കി നടന്നു. കീശയുടെ വലിപ്പമളക്കാന്‍ പണ്ട്‌ വാങ്ങിച്ചുതന്ന നാരങ്ങാമിഠായിയുടെ എണ്ണം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കുറെ ബാല്യകാല സഖാക്കളും കൂടെക്കൂടി. (സഖികള്‍ പണ്ടേ വേലുവിനില്ലായിരുന്നല്ലോ).
പണ്ടത്തെ ദാക്ഷായണിട്ടീച്ചറുടെ തന്തപ്പടി പലിശ കേശവന്റെ വീട്ടിനടുത്തെത്തിയപ്പോള്‍, പ്രഥമ പ്രണയത്തിന്റെ ഓര്‍മ്മ പുതുക്കാനെന്നവണ്ണം നെടുവീര്‍പ്പിട്ട മൂക്കിന്റെ കൂട്ടുപിടിച്ച്‌ കണ്ണുകള്‍ അവളെ പരതിയപ്പോള്‍, ദാക്ഷായണിയെ കണ്ടില്ലാ എങ്കിലും അവളുടെ തന്തപ്പടി പണം പലിശയ്ക്ക്‌
കൊടുക്കുമ്പോള്‍ ഈടുവാങ്ങിയ മണല്‍ച്ചാക്കുകളുടെ കൂമ്പാരം കണ്ടു തൃപ്തനായ വേലു തന്റെ നാടിന്റെ
ഇന്നത്തെ നിലയും വിലയുമോര്‍ത്ത്‌ പുളകിതനായി.
ട്യൂട്ടോറിയല്‍ കോളേജിന്റെ ലൈനടിമുക്കും കഴിഞ്ഞുള്ള വളവു തിരിഞ്ഞതും അകലെനിന്നും ഒരു രൂപം പതുക്കെ നടന്നുവരുന്നതു കണ്ടു.വേലുവും സംഘവും സൂക്ഷിച്ചുനോക്കി. എവിടെയോ നല്ല പരിചയമുള്ള രൂപം.വേലു തന്റെ മെമ്മറിയില്‍ പന്തംകൊളുത്തി പരതാന്‍ തുടങ്ങിയപ്പോള്‍, പോക്കറ്റിന്റെ അളവുനോക്കാന്‍ കൂടെ വന്ന ദേവസ്യയാണു സംഗതിപറഞ്ഞത്‌."വേലുവേ ലത്
അന്റെ പയേ ദാശായണിയാ........."
വേലുവിലെ കാമുകന്‍ കണ്ണുംതിരുമ്മി എഴുന്നേറ്റു പണ്ട്‌ കള്ളില്‍ വീണ എലിയെപ്പോലെയിരുന്ന തന്റെ കാമുകിയുടെ രൂപം ഇന്ന്‌ കരിമ്പിന്‍ ചണ്ടിപോലെയായത്‌ വേലുവില്‍ അദ്ഭുതം സൃഷ്ടിച്ചു. കാമുഹി അടുത്തുവന്നു കാമുകന്റെയും കാമുകിയുടെയും കണ്ണുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു " ടമാ ര്‍ ര്‍
​...." (ഇതായിരുന്നു ഇടിയുടെ ശബ്ദരേഖ).
കാമുകി കണ്ണുകള്‍ക്കൊണ്ടൊരു പോസ്റ്റിട്ടു. തന്റെ പഴയ കാലത്തിന്റെ പുതിയ പോസ്റ്റ്‌!!ആ മത്തങ്ങാക്കണ്ണുകളില്‍ നീരുറവപൊട്ടിയൊലിച്ചു തന്നെക്കാളും എട്ടുവയസ്സിനു ഇളയതായ വേലുവിനെ അവള്‍ ആഞ്ഞു വിളിച്ചു " എന്റെ വേലുവേട്ടാ​‍ാ...."
വേലുവേട്ടന്‍ പുളകംകൊണ്ട്‌ വീണ്ടും " സപ്നോംകി സിന്തകീ......." ആയി മാറി.
അങ്ങിനെ കാമുകി കഥ പറഞ്ഞുതുടങ്ങി, അതെ അവള്‍ കരിമ്പിന്‍ ചണ്ടിയായ കഥ!
വേലു ബോംബെയ്ക്ക്‌ കള്ളവണ്ടി കയറിയ കാലം. സ്കൂളില്‍ പുതുതായി വന്ന ഡ്രോയിംഗ്‌ മാഷും
ദാക്ഷായണിയും തമ്മില്‍ ലതായി ... അങ്ങിനെ ലത് പടര്‍ന്ന്‌ പന്തലിച്ച്‌ പടു വൃക്ഷമായിമാറി. ഇതിനിടയില്‍ ദാക്ഷായണിയുടെ പിതാജി കം രക്ഷകര്‍ത്താജി ആശാരിക്കേശവന്‍ വൃക്ഷത്തിനു കോടാലിവെയ്ക്കാനായി നാട്ടിലെ പണക്കാരനും സ്വര്‍ണ്ണപ്പല്ല്‌ കെട്ടിച്ചവനും പ്രായത്തില്‍ തന്റെ ഒപ്പത്തിനൊപ്പം നില്‍ക്കുന്നവനുമായ കണാരുവിനെക്കൊണ്ടു ദാക്ഷായണിയെ കെട്ടിക്കാന്‍ തീരുമാനിച്ചു.തീരുമാനം ദാക്ഷായണിയെ അറിയിച്ചു. പക്ഷെ ഡ്രോയിംഗ്‌ മാഷിന്റെ പ്രേമം പടുവൃക്ഷമായി മാറിയ ദാക്ഷായണിയുടെ ഉള്ളില്‍ അപ്പോഴേക്കുമൊരു വൃക്ഷത്തൈ മുളച്ചുതുടങ്ങിയിരുന്നു.ഈ സത്യമറിഞ്ഞ കേശവന്‍ അലറി
"മോളേ......"
"അച്ഛാ........." അവര്‍ കുറേസമയം പരസ്പരം ഇങ്ങിനെ അലറിക്കൊണ്ടിരുന്നു.
അവസാനം അവള്‍ ആ തീരുമാനമെടുത്തു. അങ്ങിനെ എടുത്തതീരുമാനവും കയ്യിലെടുത്ത്‌ കാമുകന്‍ ഡ്രോയിംഗ്‌ മാഷും കാമുകി ദാക്ഷായണിയും ഒരു ചന്ദ്രവെളിച്ചത്തില്‍ കേരളം വിട്ടു.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉണ്ണിപിറന്നു. കര്‍ക്കടകവും - കന്നിയും വീണ്ടും വന്നത്‌ രണ്ടുണ്ണികള്‍ക്ക് കൂടി പിറക്കാന്‍ വഴിയൊരുക്കിയപ്പോള്‍ ഡ്രോയിംഗ്‌ മാഷ്‌ അയല്‍പക്കത്തു താമസിച്ചിരുന്ന കാര്‍ത്ത്യായനിയെയുംകൊണ്ട്‌ കള്ളവണ്ടി കയറി.
ഒടുവില്‍ ദാക്ഷായണി പിറന്നമണ്ണില്‍ത്തന്നെ തിരിച്ചെത്തി. ദാക്ഷായണിയ്ക്കും മൂന്നുമക്കള്‍ക്കും ചിലവിനുകൊടുത്താല്‍ ചിലവുമാത്രമല്ലാതെ വരവൊന്നുമുണ്ടാവില്ല എന്ന തിരിച്ചറിവുകാരണം ദാക്ഷായണിയുടെ പിതാശ്രീ കേശവന്‍ ദാക്ഷായണിയെ വീട്ടില്‍നിന്നും ഇറക്കിവിട്ടു.
അവസാനം ഗതികെട്ട ദാക്ഷായണി ഒരു കരുണയുമില്ലാത്ത നാട്ടുകാരുടെ കാരുണ്യത്തിലാണു ജീവിക്കുന്നത്‌ .ഇതാണ്‌ ദാക്ഷായണിയുടെ കഥ .
കഥകേട്ട വേലുക്കാമുകന്‍ ഇരുന്നിടത്തേക്കുനോക്കിയ ദാക്ഷായണിക്ക്‌ വേലുവിന്റെ കേവലം ഒരു പൊടിപോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഇരുന്നിടം ശൂന്യം.
അപ്പോഴേക്കും മണല്‍ച്ചാക്കുകളുടെ ബലത്തില്‍ പുതിയൊരു ബന്ധം പറഞ്ഞുറപ്പിക്കാന്‍ തലയ്ക്കു വെളിവുകിട്ടിയ നമ്മുടെ വേലു, ബ്രോക്കര്‍ കുഞ്ഞാണ്ടിയെയുംകൊണ്ട്‌ പാലക്കാട്ടേയ്ക്ക്‌ ബസ്സുകയറിയിരുന്നു.
ദാക്ഷായണി തന്റെ അന്നത്തെ കാരുണ്യവാനെത്തേടിയും യാത്രയായി.