Showing posts with label മണല്‍. Show all posts
Showing posts with label മണല്‍. Show all posts

Monday, October 13, 2008

വെളിച്ചം കിട്ടിയ വേലു...

പെണ്ണുകെട്ടണം, പെണ്ണുകെട്ടണം എന്നത്‌ അന്തേരിയുടെ തെരുവിലൂടെയൊഴുകുന്ന അഴുക്കുവെള്ളത്തില്‍ നോക്കി നാട്ടിലെ ഉണക്കത്തോടുകള്‍ കിനാവുകാണുന്ന ഇരുപത്തി ഒന്‍പതുകാരന്‍ വേലുവിന്റെ അടക്കം കിട്ടാത്ത ആഗ്രഹങ്ങളിലൊന്നാണ്‌.
ബോംബായിലെ പെണ്‍പിള്ളേര്‍ക്കൊന്നും കേരള പെണ്‍കൊടികളുടെ അത്ര ചന്തം പോര എന്ന കണ്ടുപിടുത്തം പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തോന്നിയിരുന്നെങ്കിലെന്ന ചിന്തയാണ്‌ വേലുവിനെ വീണ്ടും വര്‍ഷങ്ങള്‍ പിന്നിലേക്കെത്തിച്ചതു.
വേലുവിനു അന്ന്‌ വയസ്സ്‌ പതിനാറ്‌, അഞ്ചാം ക്ലാസ്സിലെ കാരണവര്‍ ,പരിചയ സമ്പന്നന്‍(ഓരോ ക്ലാസ്സിലും കുറേ കാലത്തെ എക്സ്പീരിയന്‍സ്‌) എം.ബി.ബി.എസു കാരന്‍ (മെംബര്‍ ഓഫ്‌ ബാക്ക്‌ ബെഞ്ച്‌ സ്റ്റുഡന്റസ്‌) എക്സ്ട്രാ........... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണത്തിനുടമയാണ്‌ നമ്മുടെ വേലു.
ആയിടയ്ക്കാണ്‌ ഒരു മഹാ സംഭവം സ്കൂളില്‍ നടക്കുന്നത്‌. പലിശക്കാരന്‍ കേശവനാശാരിയുടെ മൂത്ത മകള്‍ ( എന്നു പറഞ്ഞാല്‍ കെട്ടിച്ചയക്കാന്‍ മൂപ്പെത്തിയത്‌ എന്ന്‌ മീനിംഗ്‌) ദാക്ഷായണി എന്തൊക്കെയോ പരീക്ഷയ്ക്കും തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ അദ്ധ്യാപഹയിയായി ആ
സ്കൂളിലേക്ക്‌ കാലെടുത്ത്‌ കുത്തി.
ദാക്ഷായണിക്കു വയസ്സില്‍ മൂപ്പ്‌ കൂടുതലാണെങ്കിലും നടപ്പില്‍ ചെറുപ്പമായിരുന്നു. മത്തങ്ങ വെട്ടിയിട്ട പോലുള്ള കണ്ണുകളും, കുറ്റിച്ചൂലിനു ചൊറി പിടിച്ചപോലുള്ള കൂന്തലും, നൂറ്റിപ്പത്തിന്റെ ബള്‍ബിനെ പിന്നിലാക്കുന്ന പല്ലുകളും, വദനത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന എണ്ണിയാലൊടുങ്ങാത്ത കുണ്ടും കുഴികളും, ഹൈഹീല്‍ ചപ്പലില്‍ കയറി ബാലന്‍സു ചെയ്തുള്ള ആ നടത്തവും സ്കൂളിലെ അമ്പത്തിയൊന്നുകഴിഞ്ഞ കേളുമാഷിനുപോലും ഇളക്കം കൊടുക്കുന്നതായിരുന്നു.
അതുകൊണ്ടുതന്നെയാണ്‌ ദിവസവും താമസിച്ചുവരുന്ന ദാക്ഷായണിയ്ക്കു മാത്രം ഹെഡ്മാസ്റ്റര്‍
ഒപ്പിടാനുള്ള അനുവാദം കൊടുക്കുന്നത്‌ എന്നൊരു സംശാരമില്ലാതില്ല. പക്ഷേ അര്‍ദ്ധ സെഞ്ചുറിയടിച്ച
ത്രേസ്യാമ്മടീച്ചര്‍ക്ക്‌ വൈകിയ ഓരോമിനിറ്റിനുംവെച്ച്‌ പലിശയും ചേര്‍ത്ത്‌ ഹെഡ്മാസ്റ്ററുടെ മുറുകാതെ കിടക്കുന്ന മുറുക്കാന്‍ നിറഞ്ഞ വായില്‍നിന്നും പച്ചയായ മലയാളം വാക്കുകള്‍ കേള്‍ക്കുമായിരുന്നു. ഈ കാര്യത്തില്‍ ത്രേസ്യാമ്മടീച്ചര്‍ക്ക്‌ മുറുവും മുറുപ്പുമുണ്ടെങ്കിലും പുറത്തുകാണിക്കല്‍ നഹിയാണ്.
ദിവസങ്ങള്‍ കടന്നുപോയി എല്ലാ ചെറുപ്പക്കാരെയും പോലെ നമ്മുടെ വേലുവിന്റെ ഖല്‍ബിലും ഒരാശ പൂത്തുലഞ്ഞാടി. സംഗതി ക്ലാസ്സ്‌ അഞ്ചാണെങ്കിലും പ്രായം പെണ്ണുകെട്ടാന്‍ ചിന്തിക്കാറായല്ലോ. വേലുവിന്റെ സമപ്രായക്കാര്‍ക്ക്‌ ആളൊന്നിനു രണ്ടുവീതമാണ്‌ കാമുകിമാര്‍.ആ ഒരൊറ്റക്കാരണത്തിന്റെ പുറത്താണ്‌ അദ്ധ്യാപഹയി ദാക്ഷായണിയ്ക്ക്‌ തനിക്കറിയാവുന്ന ഭാഷയില്‍ പ്രേമലേഖനമെഴുതിയതും സ്റ്റാഫ്‌ റൂമില്‍ വെച്ചുതന്നെ കൈമാറിയതും!
പ്രേമലേഖനം കണ്ട ദാക്ഷായണി ഉറഞ്ഞുതുള്ളല്‍ പോരാത്തതുകൊണ്ട്‌ കലിയുംകൂടി കൂട്ടിത്തുള്ളി
ഹൈഹീലില്‍നിന്നും ബാലന്‍സുതെറ്റി മറിഞ്ഞുവീണു.
ദാക്ഷായണിയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ മത്സരിച്ചോടിവന്ന അദ്ധ്യാപകരുടെ സംഘത്തിപെട്ട പോക്കരുമാഷാണ്‌ ആ കുറിപ്പുകണ്ടതും ഉറക്കെ ഇങ്ങനെ വായിച്ചതും.
"ഇന്റെ കരള്‍ കഷണമെ , അന്നെ കണ്ടത്‌ മൊതല്‍ ഇന്റെ മന്‍സില്‍ ലൈനാക്കണം , ലൈനാക്കണം എന്ന്‌ മോകം. അന്റെ അച്ഛന്‍ പട്ടിക്കഴുവേറി മോന്‍ ആശാരി പലിശ
കേശവനറിയാതെ നമ്മള്‍ക്ക്‌ നൂന്‍ഷോക്ക്‌ പോണം. ടിക്കറ്റ്‌ എട്ക്കാന്‍ പയിസയും തല്‍ക്കാലം നീ കൊണ്ടുവരണം. അത്‌ എന്റെ അക്കൗണ്ടില്‍ എയുതിബച്ചാല്‍ മതി അത്രയും തുഹ സ്ത്രീധനത്തില്‍ നിന്നും ഞാന്‍ കുറയ്ക്കുന്നുണ്ട്‌എന്ന്‌ അന്റെ സൊന്തം വേലുവേട്ടന്‍ ( ഒപ്പ്‌)"
പ്രഥമ പ്രേമലേഖനത്തിലെ ബെസ്റ്റ്‌ വരികള്‍ കണ്ട പോക്കരുമാഷും കൂടെ ദാക്ഷായണിയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ തിക്കും തിരക്കും കൂട്ടുന്ന മറ്റുമാഷുമ്മാരും ഒന്നിച്ച്‌ ഞെട്ടിയത്‌
ഒരുതവണയാണെന്നുകരുതിയെങ്കില്‍ നമുക്കു തെറ്റി. അവരവിടെ കിടന്നു ഞെട്ടട്ടെ നമുക്ക്‌ തല്‍ക്കാലം വേലുവിനെ പിന്‍ തുടരാം.
അന്ന്‌ വൈകുന്നേരം ദാക്ഷായണിയോടുള്ള അരിശവും പ്രേമം ചീറ്റിയതിലുള്ള നിരാശയുമെല്ലാം പെറുക്കി ചുരുട്ടിക്കൂട്ടിക്കൊണ്ടാണ്‌ വേലു വീട്ടിലെത്തിയത്‌. പക്ഷെ വിധി അവിടേയും വേലുവിനെ തോല്‍പ്പിക്കുകയായിരുന്നു കാരണം ദിവസംതോറും സ്കൂള്‍ വിട്ടയുടന്‍ കഴിച്ചുവരുന്ന ചോറിനും മത്തിക്കറിക്കും കൂടെ കടിച്ചു തിന്നാന്‍ ഒണക്കമീന്‍ നഹി . സ്വന്തം മാതാജി ജാനുവിനോട്‌ ഒരായിരത്തി ഇരുപത്‌ തവണപറഞ്ഞതാണ്‌ ഒണക്കമീനില്ലാതെ ചോറു തന്നുപോകരുതെന്ന്‌ .
പിന്നീട്‌ മത്തിക്കറിയുടെ ചട്ടിയെടുത്ത്‌ പട്ടിക്കൂടിനുനേരെയും ചോറിന്റെ കലമെടുത്ത്‌ കിണറിനുനേരെയും വലിച്ചെറിഞ്ഞ്‌ കയ്യും വീശി ഒറ്റ നടത്തമായിരുന്നു.ആ നടത്തം കള്ളവണ്ടികയറി ബോംബെയിലെ തെരുവുകളിലെത്തിച്ചു. പട്ടിണിയും പരിവട്ടവും ജീവിതത്തിലാദ്യമായി രുചിച്ചപ്പോള്‍ മോശണത്തിലും തുടര്‍ന്ന്‌ അന്തേരിയിലെ ഗുണ്ടാ സംഘത്തില്‍ ചേര്‍ന്ന്‌ കള്ളക്കടത്തുകാരന്റെ വലംകൈയാകുന്നതിലുമെത്തിച്ചു. നാലു ചക്രം കയ്യില്‍ വരാന്‍ തുടങ്ങിയപ്പോഴേക്കും വര്‍ഷം
പതിമൂന്ന്‌ കഴിഞ്ഞിരുന്നു.
അങ്ങിനെ പതിമൂന്നു വര്‍ഷത്തെ തികഞ്ഞ ബോംബേവാസത്തിനൊടുവില്‍ വേലു കോട്ടും സൂട്ടും വാങ്ങി മലയാളിമങ്കയെ കെട്ടുക എന്ന ഏക ലക്ഷ്യവുമായി നാട്ടിലേക്കു ടിക്കെറ്റെടുത്തു ( ഇന്നു വേലുവിനു കള്ളവണ്ടി കയറേണ്ട ആവശ്യമില്ല ).
മലയാളമണ്ണിലെ അഴുക്കു നിറഞ്ഞ റെയില്‍ വേ സ്റ്റേഷനില്‍ കാലുകുത്തുമ്പോള്‍ ചെറുതായിട്ട്‌ മനസ്സൊന്നിടറിയത്‌ ആരും കാണാതിരിക്കാന്‍ പോക്കറ്റില്‍ കൈ തിരുകി അഡ്ജസ്റ്റ്ചെയ്തു.
നഗരത്തില്‍ പതിമൂന്നു വര്‍ഷങ്ങള്‍ക്കൊണ്ട്‌ വന്ന മാറ്റങ്ങള്‍ അവിശ്വസനീയമായിരുന്നു.
ആകാശത്തിനു താങ്ങുകൊടുക്കുന്ന വമ്പന്‍ കെട്ടിടങ്ങള്‍ മുതല്‍ മത്സരിച്ചോടുന്ന വിദേശവാഹനങ്ങള്‍വരെ കണ്ടപ്പോള്‍ വേലു തികച്ചും " സപ്നോംകി സിന്തകീ ഹേ ഹീ ഹോ ഹാ കതം ഹോജായകാ....." എന്നായിപ്പോയി.
ഒരു ടാക്സിവിളിച്ച്‌ വേലു തന്റെ ഗ്രാമത്തിലേക്കു തിരിച്ചു.പണ്ടത്തെ പല പഞ്ചായത്ത്‌ കിണറുകളും മണ്ണിട്ടുമൂടി അതിനുമുകളില്‍ താറിട്ട റോഡ്പണിത ശേഷം കുടിവെള്ളത്തിനായി സമരംചെയ്യുന്ന സമര സേനാനികളെയും , പുഴയ്ക്ക്‌ കുറുകെ പണിത പാലത്തിനുപയോഗിച്ച സിമന്റിന്റെ അളവിനെച്ചൊല്ലി തര്‍ക്കിക്കുന്ന പ്രമാണിമാരെയുമെല്ലാം കടന്ന്‌ തന്റെ പഴയ കുടിലിന്റെ സ്ഥാനത്ത്‌ കിടക്കുന്ന ബിഗ്‌ മാളികയുടെ മുന്‍പില്‍ വേലു ചാടിയിറങ്ങി.
നാടിനു വന്ന മാറ്റം തന്റെ വീടിനും വരുത്തിയിട്ടുണ്ട് എന്നതില്‍ അഭിമാനപുളകിതകഞ്ചുകനായ വേലു ഓടി വീട്ടില്‍ ചെന്നു ബെല്ലടിച്ചു. അകത്തുനിന്നും വന്ന അപരിചിതരോട്‌ തന്റെ മാതാപിതാക്കളെപ്പറ്റി അന്വേഷിച്ച വേലു ശരിയ്ക്കും ഞെട്ടി.റിയലെസ്റ്റേറ്റ്‌ മാഫിയ കിട്ടാവുന്നതില്‍ ഏറ്റവും വലിയ
മോഹന വില നല്‍കിയപ്പോള്‍ തന്റെ സ്ഥലവും, വീടും വേലുവിന്റെ പിതാജി ശ്രീമാന്‍ കോരന്‍ അവര്‍ക്കു കൈമാറുകയായിരുന്നു. പിന്നിട്‌ കയ്യില്‍ വന്ന പണക്കെട്ടുകളുമായി വീടും പറമ്പുമെടുക്കാന്‍
പോയപ്പോഴാണ്‌ നാട്ടിലെ സ്ഥലങ്ങളുടെ പൊള്ളുന്ന വില മനസ്സിലായതും ബോധം വീണതും.
അവസാനം പഴയ ഇരുപത്‌ സെന്റിനും വീടിനും പകരം പത്തു സെന്റില്‍ പണിത ഒരു കൊച്ചു കുടിലില്‍ രാത്രി മാനത്തു തെളിഞ്ഞുവരുന്ന നക്ഷത്രക്കുട്ടന്മാരുടെ കണക്കും നോക്കിക്കഴിയുകയാണ്‌ പിതാജി,മാതാജി സഹോദരീ സഹോദരങ്ങള്‍ !!
കുടിലിലേക്കു കയറിയ വേലുവിനെ പൊട്ടിക്കരഞ്ഞ്‌ സ്വീകരിച്ചാനയിക്കപ്പെട്ടു. പതിമൂന്നുവര്‍ഷത്തെ പരിഭവങ്ങള്‍ മാതാജി ഒന്നൊന്നായി അഴിച്ചുകൊണ്ടിരുന്നു. തന്റെ ഒരു വയസ്സിനു ഇളയ അനിയച്ചാര്‍ പെണ്ണുകെട്ടി കുട്ടി ഒന്നായി എന്ന സത്യം അവിടെ കണ്ട പെണ്‍കോലത്തെ കണ്ടപ്പോള്‍ മനസ്സിലായി.
ദിവസം നാലു കഴിഞ്ഞപ്പോള്‍ തനിക്കു പെണ്ണൊന്നുകെട്ടണം എന്ന തന്റെ അടക്കമില്ലാത്ത ആഗ്രഹം വേലു പതുക്കെ തൊടുത്തു വിട്ടു.അതു പിതാജി കോരജിയുടെ മര്‍മ്മത്തുതന്നെ കൊണ്ടു. തന്റെ രണ്ടാമത്തെ മകന്റെ ഫാര്യയെനോക്കി കോരജി അലറി.
" നിനക്കറിയോ ഈ നായിന്റെ മോളെ എന്റെ മോനെക്കൊണ്ട്‌ കെട്ടിച്ചതു ഇരുപത്തിയഞ്ച്‌ ചാക്ക്‌ മണലും അഞ്ചുപവനും തരാമെന്നു പറഞ്ഞിട്ടായിരുന്നു"
ഇരുപത്തിയഞ്ചു ചാക്ക്‌ മണലോ????!!!!വേലുവിനു ഒന്നും പിടികിട്ടിയില്ല മൂപ്പര്‌ പതിമൂന്നു വര്‍ഷമായിട്ട്‌ ബോംബയിലെ അന്തേരിയിലും , ധാരാവിയിലുമൊക്കെയായിരുന്നല്ലോ കേരളത്തില്‍ സ്വര്‍ണ്ണത്തെക്കാള്‍ വിലയാണ്‌ മണലിന്‌ എന്ന കാര്യം മൂപ്പര്‍ക്കറിയില്ലല്ലോ. മണലില്‍ കളിക്കുന്ന കുട്ടികളെ നോക്കി തൊണ്ണൂറ്റി ഒന്‍പതുകാരന്‍ " ഡാ അപ്പുറത്ത്‌ കൂട്ടിയിട്ട സിമന്റിലെങ്ങാനും പോയിക്കളിക്കെടാ" എന്നു പറഞ്ഞതിനെക്കുറിച്ചും വേലുവിനു വിവരമില്ലല്ലോ.
പിന്നീടാണു കാര്യങ്ങള്‍ മനസ്സിലായത്‌. അനിയന്റെ ഭാര്യവീട്ടുകാര്‍ അഞ്ചു ചാക്ക്‌ മണലുക്കൂടി സ്ത്രീധന ബാക്കി കൊടുക്കാനുണ്ട്പോലും. പകരം അഞ്ചു പവന്‍ സ്വര്‍ണ്ണം തരാമെന്നുപറഞ്ഞിട്ടും കോരജീ സമ്മതിക്കുന്നില്ല.ബോംബയിലെ കടപ്പുറത്തുനിന്നും ഒരുചാക്ക്‌ മണലുകൊണ്ടുവരാത്തതിലുള്ള ഡ്ഢിത്തമോര്‍ത്ത്‌ വേലു കുന്തിച്ചിരുന്നുപോയി. അവസാനം ഉറക്കെപ്പൊട്ടിച്ചിരിച്ചു.
നാട്ടിലൂടെയുള്ള കാഴ്ചകള്‍കാണാന്‍ വേലു മുണ്ടും മുറുക്കി നടന്നു. കീശയുടെ വലിപ്പമളക്കാന്‍ പണ്ട്‌ വാങ്ങിച്ചുതന്ന നാരങ്ങാമിഠായിയുടെ എണ്ണം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കുറെ ബാല്യകാല സഖാക്കളും കൂടെക്കൂടി. (സഖികള്‍ പണ്ടേ വേലുവിനില്ലായിരുന്നല്ലോ).
പണ്ടത്തെ ദാക്ഷായണിട്ടീച്ചറുടെ തന്തപ്പടി പലിശ കേശവന്റെ വീട്ടിനടുത്തെത്തിയപ്പോള്‍, പ്രഥമ പ്രണയത്തിന്റെ ഓര്‍മ്മ പുതുക്കാനെന്നവണ്ണം നെടുവീര്‍പ്പിട്ട മൂക്കിന്റെ കൂട്ടുപിടിച്ച്‌ കണ്ണുകള്‍ അവളെ പരതിയപ്പോള്‍, ദാക്ഷായണിയെ കണ്ടില്ലാ എങ്കിലും അവളുടെ തന്തപ്പടി പണം പലിശയ്ക്ക്‌
കൊടുക്കുമ്പോള്‍ ഈടുവാങ്ങിയ മണല്‍ച്ചാക്കുകളുടെ കൂമ്പാരം കണ്ടു തൃപ്തനായ വേലു തന്റെ നാടിന്റെ
ഇന്നത്തെ നിലയും വിലയുമോര്‍ത്ത്‌ പുളകിതനായി.
ട്യൂട്ടോറിയല്‍ കോളേജിന്റെ ലൈനടിമുക്കും കഴിഞ്ഞുള്ള വളവു തിരിഞ്ഞതും അകലെനിന്നും ഒരു രൂപം പതുക്കെ നടന്നുവരുന്നതു കണ്ടു.വേലുവും സംഘവും സൂക്ഷിച്ചുനോക്കി. എവിടെയോ നല്ല പരിചയമുള്ള രൂപം.വേലു തന്റെ മെമ്മറിയില്‍ പന്തംകൊളുത്തി പരതാന്‍ തുടങ്ങിയപ്പോള്‍, പോക്കറ്റിന്റെ അളവുനോക്കാന്‍ കൂടെ വന്ന ദേവസ്യയാണു സംഗതിപറഞ്ഞത്‌."വേലുവേ ലത്
അന്റെ പയേ ദാശായണിയാ........."
വേലുവിലെ കാമുകന്‍ കണ്ണുംതിരുമ്മി എഴുന്നേറ്റു പണ്ട്‌ കള്ളില്‍ വീണ എലിയെപ്പോലെയിരുന്ന തന്റെ കാമുകിയുടെ രൂപം ഇന്ന്‌ കരിമ്പിന്‍ ചണ്ടിപോലെയായത്‌ വേലുവില്‍ അദ്ഭുതം സൃഷ്ടിച്ചു. കാമുഹി അടുത്തുവന്നു കാമുകന്റെയും കാമുകിയുടെയും കണ്ണുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു " ടമാ ര്‍ ര്‍
​...." (ഇതായിരുന്നു ഇടിയുടെ ശബ്ദരേഖ).
കാമുകി കണ്ണുകള്‍ക്കൊണ്ടൊരു പോസ്റ്റിട്ടു. തന്റെ പഴയ കാലത്തിന്റെ പുതിയ പോസ്റ്റ്‌!!ആ മത്തങ്ങാക്കണ്ണുകളില്‍ നീരുറവപൊട്ടിയൊലിച്ചു തന്നെക്കാളും എട്ടുവയസ്സിനു ഇളയതായ വേലുവിനെ അവള്‍ ആഞ്ഞു വിളിച്ചു " എന്റെ വേലുവേട്ടാ​‍ാ...."
വേലുവേട്ടന്‍ പുളകംകൊണ്ട്‌ വീണ്ടും " സപ്നോംകി സിന്തകീ......." ആയി മാറി.
അങ്ങിനെ കാമുകി കഥ പറഞ്ഞുതുടങ്ങി, അതെ അവള്‍ കരിമ്പിന്‍ ചണ്ടിയായ കഥ!
വേലു ബോംബെയ്ക്ക്‌ കള്ളവണ്ടി കയറിയ കാലം. സ്കൂളില്‍ പുതുതായി വന്ന ഡ്രോയിംഗ്‌ മാഷും
ദാക്ഷായണിയും തമ്മില്‍ ലതായി ... അങ്ങിനെ ലത് പടര്‍ന്ന്‌ പന്തലിച്ച്‌ പടു വൃക്ഷമായിമാറി. ഇതിനിടയില്‍ ദാക്ഷായണിയുടെ പിതാജി കം രക്ഷകര്‍ത്താജി ആശാരിക്കേശവന്‍ വൃക്ഷത്തിനു കോടാലിവെയ്ക്കാനായി നാട്ടിലെ പണക്കാരനും സ്വര്‍ണ്ണപ്പല്ല്‌ കെട്ടിച്ചവനും പ്രായത്തില്‍ തന്റെ ഒപ്പത്തിനൊപ്പം നില്‍ക്കുന്നവനുമായ കണാരുവിനെക്കൊണ്ടു ദാക്ഷായണിയെ കെട്ടിക്കാന്‍ തീരുമാനിച്ചു.തീരുമാനം ദാക്ഷായണിയെ അറിയിച്ചു. പക്ഷെ ഡ്രോയിംഗ്‌ മാഷിന്റെ പ്രേമം പടുവൃക്ഷമായി മാറിയ ദാക്ഷായണിയുടെ ഉള്ളില്‍ അപ്പോഴേക്കുമൊരു വൃക്ഷത്തൈ മുളച്ചുതുടങ്ങിയിരുന്നു.ഈ സത്യമറിഞ്ഞ കേശവന്‍ അലറി
"മോളേ......"
"അച്ഛാ........." അവര്‍ കുറേസമയം പരസ്പരം ഇങ്ങിനെ അലറിക്കൊണ്ടിരുന്നു.
അവസാനം അവള്‍ ആ തീരുമാനമെടുത്തു. അങ്ങിനെ എടുത്തതീരുമാനവും കയ്യിലെടുത്ത്‌ കാമുകന്‍ ഡ്രോയിംഗ്‌ മാഷും കാമുകി ദാക്ഷായണിയും ഒരു ചന്ദ്രവെളിച്ചത്തില്‍ കേരളം വിട്ടു.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉണ്ണിപിറന്നു. കര്‍ക്കടകവും - കന്നിയും വീണ്ടും വന്നത്‌ രണ്ടുണ്ണികള്‍ക്ക് കൂടി പിറക്കാന്‍ വഴിയൊരുക്കിയപ്പോള്‍ ഡ്രോയിംഗ്‌ മാഷ്‌ അയല്‍പക്കത്തു താമസിച്ചിരുന്ന കാര്‍ത്ത്യായനിയെയുംകൊണ്ട്‌ കള്ളവണ്ടി കയറി.
ഒടുവില്‍ ദാക്ഷായണി പിറന്നമണ്ണില്‍ത്തന്നെ തിരിച്ചെത്തി. ദാക്ഷായണിയ്ക്കും മൂന്നുമക്കള്‍ക്കും ചിലവിനുകൊടുത്താല്‍ ചിലവുമാത്രമല്ലാതെ വരവൊന്നുമുണ്ടാവില്ല എന്ന തിരിച്ചറിവുകാരണം ദാക്ഷായണിയുടെ പിതാശ്രീ കേശവന്‍ ദാക്ഷായണിയെ വീട്ടില്‍നിന്നും ഇറക്കിവിട്ടു.
അവസാനം ഗതികെട്ട ദാക്ഷായണി ഒരു കരുണയുമില്ലാത്ത നാട്ടുകാരുടെ കാരുണ്യത്തിലാണു ജീവിക്കുന്നത്‌ .ഇതാണ്‌ ദാക്ഷായണിയുടെ കഥ .
കഥകേട്ട വേലുക്കാമുകന്‍ ഇരുന്നിടത്തേക്കുനോക്കിയ ദാക്ഷായണിക്ക്‌ വേലുവിന്റെ കേവലം ഒരു പൊടിപോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഇരുന്നിടം ശൂന്യം.
അപ്പോഴേക്കും മണല്‍ച്ചാക്കുകളുടെ ബലത്തില്‍ പുതിയൊരു ബന്ധം പറഞ്ഞുറപ്പിക്കാന്‍ തലയ്ക്കു വെളിവുകിട്ടിയ നമ്മുടെ വേലു, ബ്രോക്കര്‍ കുഞ്ഞാണ്ടിയെയുംകൊണ്ട്‌ പാലക്കാട്ടേയ്ക്ക്‌ ബസ്സുകയറിയിരുന്നു.
ദാക്ഷായണി തന്റെ അന്നത്തെ കാരുണ്യവാനെത്തേടിയും യാത്രയായി.