Showing posts with label റംസാന്‍. Show all posts
Showing posts with label റംസാന്‍. Show all posts

Saturday, September 20, 2008

നോമ്പ് (ഹൈദര്‍ മകന്‍ നാസര്‍ വക)!!


" ടാ നാസറേ ........ ന്റെ പടച്ചോനെ നോമ്പ്‌ തൊറക്കാൻ നേരത്ത്‌ ഇവനിതെവടേ ?"

കുഞ്ഞീവി കിടന്ന് ഒച്ചവച്ചിട്ടൊന്നും നാസറിനു കൂസലില്ല. അടുത്തവീട്ടിലെ ആമിനയുടെ ആട്‌ പുല്ലു തിന്നുന്നതും നോക്കിയിരിക്കുകയാണവൻ .

അവന്റെ അഭിപ്രായത്തിൽ ശ്രീമാൻ ആട്‌ മഹാഭാഗ്യവാനാണ്‌ ആടിനു നോമ്പില്ലല്ലോ എന്നും പെരുന്നാളല്ലെ പെരുന്നാൾ. നാസറിന്റെ കൂട്ടുകാരുടെ വീട്ടിൽ വർഷത്തിൽ ഒരുമാസമാണു നോമ്പ്‌ എങ്കിൽ നാസറിന്റെ വീട്ടിൽ വർഷത്തിൽ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും നോമ്പായിരുന്നു എന്ന സത്യം അറിയുന്നവർ നാലേ നാലുപേർ .

നാസറിനും ഉപ്പയ്ക്കും ഉമ്മയ്ക്കും ദൈവത്തിനും മാത്രമെ നോമ്പുകാര്യം അറിയാവൂ എന്നത്‌ മറ്റൊരു സത്യം.
നാസറിനെ നോമ്പ്‌ തുറക്കാൻ കുഞ്ഞീവി വിളിച്ച്‌ തൊണ്ടയിൽ അവശേഷിക്കുന്ന വെള്ളവും വറ്റിക്കുമ്പോഴേക്കും നമുക്ക്‌ നാട്ടിലൂടെ നടന്ന് റംസാൻ കാഴ്ചകൾ കാണാം.

റംസാൻ മാസം വന്നു കഴിഞ്ഞാൽ പിന്നെ പള്ളിയിൽ ആളുകളെ കൊണ്ട്‌ നിറയും പള്ളിയിലെ മൊല്ലാക്കയ്ക്ക്‌ സന്തോഷം, ഹാപ്പി , മനസ്സു നിറയൽ എന്നെല്ലാം പറയാം.

"ഇത്തറേം മൻഷന്മാർ ഇന്നാട്ടിലിണ്ടല്ലോ" സന്തോഷത്തിന്റെ കഠിനമുഹൂർത്തത്തിൽ മൊല്ലാക്ക അറിയാതെ പറഞ്ഞുപോയി.
സംഗതി സത്യവുമാണ്‌ റംസാനല്ലാത്തപ്പോൾ പള്ളിയിലെ ഇമാമും , മൊല്ലാക്കയും പിന്നെ നിശബ്ദതയുടെ സ്വൈരം കെടുത്താൻ നടക്കുന്ന വലിയ ഫാനിന്റെ കറകുറ ശബ്ദവും മാത്രമായിരിക്കും പള്ളിയിലുണ്ടാവുക.

ഭക്തന്മാരായ ഭക്തജനങ്ങളെല്ലാം മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പോയതായിരിക്കും. നിസ്കരിക്കാത്തവനെപ്പറ്റിയും ദാനധർമ്മങ്ങൾ നൽകാത്തവനെപ്പറ്റിയും എട്ടുദിക്കും ഞെട്ടിച്ചു പ്രസംഗിക്കുമ്പോൾ പള്ളിയിൽ വരാനും നിസ്കരിക്കാനും സമയം കിട്ടില്ല എന്നതിനു അവരെ പറഞ്ഞിട്ടു കാര്യമില്ലാ എന്നത്‌ മൊല്ലാക്കയ്ക്കറിയുമോ . മൊല്ലാക്ക വയസ്സനും കണ്ണിനു കാഴ്ചകുറഞ്ഞവനുമല്ലെ.

മൊല്ലാക്കയ്ക്ക്‌ വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാൻ പള്ളിയിലെ ഇമാം മാത്രം. ഇമാമിനു വല്ല തൊണ്ടവേദനയും വന്നു പിടിപെട്ടാൽ ഓ ആ കാര്യം മൊല്ലാക്കയ്ക്ക്‌ ഓർക്കാൻ കൂടി കഴിയുമായിരുന്നില്ല.

"പടച്ചോനെ പള്ളിയിലെ ഇമാമിനു ആരോഗ്യം കൊടുക്കണെ കൊടുക്കണെ" എന്നു പ്രാർത്ഥിച്ച്‌ പ്രാർത്ഥിച്ച്‌ സ്വന്തം കാര്യം പറയാൻ മറന്നുപോയതുകൊണ്ടാണ്‌ മൊല്ലാക്ക ഒരിക്കൽ കോഴിവസന്ത പിടിച്ചു കിടന്നത്‌ എന്നൊരു ജനസംസാരമില്ലാതില്ല.
അതൊക്കെ പഴയ കഥ

മൊല്ലാക്കയ്ക്കറിയാം പള്ളിയുടെ പടി കാണാത്ത പലരും റംസാൻ മാസത്തിൽ റംസാൻ സ്പെഷ്യൽ തൊപ്പിയുമിട്ട്‌ പള്ളിയിൽ വരുമെന്നും റംസാൻ ഒരു പകുതിയാകുമ്പോഴേക്കും വേലിയിറക്കം തുടങ്ങുമെന്നും അത്‌ പെരുന്നാൾ ദിവസവും കഴിഞ്ഞാൽ വീണ്ടും മൊല്ലാക്കയെയും , ഇമാമിനെയും , കറ കറ ഫാനിനേയും ഏകാന്തവാസത്തിനു വിടുമെന്നും.
ഇതെല്ലാം കണ്ട്‌ കണ്ട്‌ നെടുവീർപ്പിട്ട്‌ നെടുവീർപ്പിട്ട്‌ മൊല്ലാക്കയ്ക്ക്‌ ഇപ്പോൾ വലിവിന്റെ അസുഖവും തുടങ്ങി .

പള്ളിയുടെ പുറത്തുള്ള ചെറിയ കെട്ടിടത്തിൽ നിന്നും കേട്ട ബഹളത്തെ ലക്ഷ്യമാക്കി വടികുത്തിയ മൊല്ലാക്ക പതുക്കെ നടന്നു.

നാട്ടിലെ (അറിയപ്പെട്ട) പാവങ്ങളുടെ പേരു വിളിച്ച്‌ നാട്ടിലെ പ്രമാണിമാർ കം പണക്കാർ റംസാൻ മാസക്കാലത്തേക്കുള്ള ഉപ്പിൽ തുടങ്ങി കർപ്പൂരം വരെ വ്യാപിച്ചു കിടക്കുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നു . പാവപ്പെട്ടവൻ സന്തോഷമില്ലാതെ വാങ്ങിപ്പോകുന്നു ( കാര്യ കാരണം പിന്നീട്‌ പറയാം).
വടികുത്തിയ മൊല്ലാക്കയ്ക്കും കിട്ടി ഒരു കെട്ട്‌ . മൊല്ലാക്കയ്ക്ക്‌ സന്തോഷം ദൈവത്തിനു സ്തുതി. ആ ഭക്ഷണ സാധനങ്ങൾ കൊണ്ട്‌ വീട്ടിലെ പട്ടിണിയില്ലാത്ത ദിവസങ്ങളും മക്കളുടെ പുഞ്ചിരികളും മൊല്ലാക്കയിൽ ഓടിയെത്തി.

ഭക്ഷണ സാധനങ്ങൾ എടുത്ത്‌ പാവങ്ങളുടെ കയ്യിൽ കൊടുക്കുന്നത്‌ പള്ളിക്കമ്മറ്റിയിലെ പ്രധാനിയും നാട്ടിലെ പ്രമാണിയുമായ ( ഓൺലി പ്രമാണം വരുമാനം നഹി പണം നഹി) ഹൈദർക്കാ.

ഹൈദർക്കാ പണ്ടത്തെ പേരുകേട്ട തറവാടിയായിരുന്നു. അദ്ദേഹത്തിന്റെ ആയകാലത്ത്‌ ചുറ്റിപ്പറ്റി നിന്നവർ ഇന്ന് കോടീശ്വരന്മാരായപ്പോൾ കണ്ടിട്ടും കാണാതെ പോകുന്നു .

പലർക്കും വാരിക്കോരിക്കൊടുക്കുന്ന സ്വഭാവക്കാരനായിരുന്ന ഹൈദർക്കായുടെ കൂടെ നിന്ന് കാലു വാരിയവന്മാരെ തിരിച്ചറിയാനുള്ള കഴിവില്ലാത്തത്കൊണ്ട്‌ കള്ളക്കേസിൽ അകത്തായ ഹൈദർക്കാ ഉള്ളതെല്ലാം വിറ്റു തുലച്ച്‌ ബാക്കിവന്ന മാളിക വീട്ടിൽ ദാരിദ്ര്യം പുറത്തറിയിക്കാതെ തന്റെ പൊന്നോമനമോൻ നാസറിനോടും പ്രിയ സഖി കുഞ്ഞീവിയോടുമൊപ്പം പട്ടിണി മറ്റുള്ളവരെയറിയിക്കാതെ ജീവിച്ചു പോരുന്നു.

നാലുനേരവും ചോറു വെച്ചു കഴിക്കുന്ന നാട്ടിലെ അറിയപ്പെട്ട പാവപ്പെട്ടവർ കൈ നീട്ടുമ്പോൾ ഒരു നേരമ്പോലും വയറു നിറച്ച്‌ കഞ്ഞികുടിക്കാൻ വകുപ്പില്ലാത്ത ഹൈദർക്കാ പലരോടും കടം വാങ്ങിയിട്ടെങ്കിലും പാവപ്പെട്ടവനെ സഹായിക്കാറുണ്ട്‌.
ആ ഹൈദർക്കായുടെ മകൻ നാസറിനെ നോമ്പ്‌ തുറക്കാൻ ഹൈദറുടെ സ്വന്തം ഭാര്യയും നാസറിന്റെ സ്വന്തം ഉമ്മച്ചിയുമായ കുഞ്ഞീവി വിളിക്കുന്ന രംഗമാണ്‌ നമ്മൾ ആദ്യം കണ്ടത്‌.

ഉമ്മയുടേ തൊണ്ടയിലെ വെള്ളം ഏകദേശം വറ്റി എന്നുറപ്പായപ്പോൾ നാസർ ഓടിച്ചെന്നു. കൈകാലുകൾ കഴുകി .
ഉപ്പയുടെയും ഉമ്മയുടെയും കൂടെ നോമ്പ്‌ തുറക്കാൻ പള്ളിയിലെ ബാങ്കും കാത്തുനിന്നു .
ബാങ്ക്‌ കൊടുത്തു, പച്ചവെള്ളം കൊണ്ട്‌ ആ കുടുംബം നോമ്പ്‌ തുറന്നു.
തന്റെ മുന്നിലുള്ള കുറച്ചുമാത്രം വറ്റുള്ള കഞ്ഞി ആർത്തിയോടെ കുടിക്കുമ്പോൾ നാസറിനൊരു സംശയം വന്നു വന്ന സംശയം ചൂടാറാതെ അവൻ ഉമ്മയോടു ചോദിച്ചു.
" ഉമ്മാ ഞമ്മളെ ബഷീറിന്റെ വീട്ടിൽ എന്നും ചോറു വെക്കാറുണ്ടു പോലും നല്ല രസായിരിക്കും അല്ലെ ചോറു തിന്നാൻ ?!!"

ഇതുകേട്ട കുഞ്ഞീവി പൊട്ടിക്കരഞ്ഞ്‌ അടുക്കളയിലേക്കോടിയപ്പോൾ തന്റെ കണ്ണിൽ നിന്നും അടർന്ന് കഞ്ഞിപ്പാത്രത്തിൽ വീണ കണ്ണുനീരിൽ കണ്ണും നട്ട്‌ നിശ്ചലനായിരിക്കുകയായിരുന്നു നമ്മുടെ ഹൈദർക്കാ.

സമയം കടന്നുപോയപ്പോൾ നാസറിനെയും കൂട്ടി ഹൈദർക്കാ പള്ളിയിലേക്കു നടന്നു. സമയം ഇരുട്ട്‌ വീണു തുടങ്ങിയിട്ടുണ്ട്‌. അരണ്ട വെളിച്ചത്തിൽ ആ ഉപ്പയും മകനും നടന്നു നീങ്ങി.
നാട്ടിലെ അറിയപ്പെട്ട പാവപ്പെട്ടവനായ ബീരാന്റെ വീടിനടുത്തെത്തിയപ്പോൾ എന്തോ ബഹളം കേട്ട അവർ അങ്ങോട്ടു ശ്രദ്ധിച്ചു.

ബീരാന്റെ ഫാര്യ ( വേണമെങ്കിൽ ഭാര്യ എന്നും പറയാം) തടിച്ചി സൈനബ ബീരാനോട്‌ യുദ്ധം ചെയ്യുകയാണ്‌
" അല്ല മനുസ്യനെ ഈ നാട്ടിലെ മൊതലാളിമാർക്ക്‌ അരിയും , കോഴിയും , പുട്ടുപൊടിയുമെല്ലാം ഞമ്മക്ക്‌ തരുന്ന സമയം കൊണ്ട്‌ ഒരു അയ്യായിരമൊ , പതിനായിരമൊ തന്നാലെന്താ? "

" അങ്ങനെയൊന്നും പറയല്ല എന്റെ സൈനബാ ഞമ്മൾ പട്ടിണി കെടക്കാതിരിക്കാനല്ലെ ഓര്‌ അതൊക്കെ തരണത്‌?"

" പട്ടീണി തു ഫൂ......."

സൈനബ ഉറഞ്ഞുതുള്ളി ആഞ്ഞുതുപ്പി. തുപ്പലിലെ ചില്ലുകൾ പരിസരത്തു കിടന്നു ചിന്നിച്ചിതറി. എന്നിട്ടു തുടർന്നു.

" പട്ടിണീ .. പട്ടിണീന്നും പറഞ്ഞ്‌ നാട്ടിലെ സകല സംഘടനകളും തരും അരിയും പിണ്ണാക്കും ഒലക്കേടെ മൂടും .. "

എന്നിട്ട്‌ വീട്ടുമുറ്റത്ത്‌ ഒരു ചാക്കിൽ കൂട്ടിക്കെട്ടിയ സാധനങ്ങൾക്കു നേരെ ചൂണ്ടി സൈനബ ഉറഞ്ഞു എന്നുമാത്രമല്ല നാലഞ്ചു തുള്ളലുംകൂടി തുള്ളിത്തീർത്തു എന്നിട്ടു തുടർന്നു.

" കയിഞ്ഞ നോമ്പിനും പെരുന്നാളിനും ഇവടെ പലരും തന്ന് കുന്നു കൂട്ടിയ സാധനങ്ങളാണ്‌ ആ കിടക്കുന്നത്‌ .. ഞമ്മൾ വയറ്‌ നെറച്ച്‌ കയിച്ചിട്ടും ബാക്കി ബന്ന ആ സാധനങ്ങൾ ഇപ്പൊ പൂത്ത്‌ തുടങ്ങി . ഇനി അത്‌ കുയി കുത്തി അതിലിട്ട്‌ മൂടുന്ന പണിയും ഞമ്മക്കല്ലെ..."

ഇതെല്ലാം കേട്ടുനിന്ന ഹൈദറും മകൻ നാസറും കൂടുതൽ കേട്ട്‌ ചെവി കേടുവരുത്താതെ പള്ളിയിലേക്കു വച്ചു പിടിച്ചു.

ഇതൊക്കെയല്ലെ ഇന്നു നാട്ടിൽ നടക്കുന്നത്‌?!!! പാവപ്പെട്ടവനെന്ന ലേബൽ വന്നു പോയവനെ സഹായങ്ങളുടെ കൂമ്പാരംകൊണ്ട്‌ നിറയ്ക്കുമ്പോൾ യഥാർത്ഥ പട്ടിണിക്കാരനായ മുണ്ട്‌ മുറുക്കിയുടുക്കുന്നവനെ മറന്നുപോകുന്നതൊ അതൊ കണ്ടില്ലെന്നു നടിക്കുന്നതൊ? സഹായങ്ങൾ ചെയ്യുമ്പോൾ അത്‌ യഥാർത്ഥ അവകാശിക്കുതന്നെയാണൊ കിട്ടുന്നത്‌ എന്നു നാം ചിന്തിക്കാറുണ്ടൊ? സംഘടനകൾ പണം പിരിച്ചും, പാർട്ടികൾ പണം മറിച്ചും സഹായിക്കാൻ മത്സരിക്കുമ്പോൾ ഹൈദറിനേയും കുടുംബത്തിനേയും പോലുള്ള ഒരുപാട്‌ കുടുംബങ്ങൾ പരാതിയും പരിഭവവുമില്ലാതെ ഇവിടെ ജീവിക്കുന്നു എന്ന സത്യം നമ്മൾ ഓർക്കറുണ്ടോ!!!!!!!!!

പാവങ്ങളെ സഹായിക്കരുത്‌ എന്നൊരിക്കലും ഞാൻ പറയുന്നില്ല. ഒരാൾക്ക്‌ ഒരു സംഘടനയൊ , പാർട്ടിയൊ സഹായങ്ങളെത്തിക്കുമ്പോൾ അതേ ആൾക്കു തന്നെ വീണ്ടും വീണ്ടുമെത്തിക്കാൻ മറ്റുള്ളവരും ശ്രമിക്കുന്നു എന്നതാണു നമുക്കു കാണാൻ കഴിയുന്നത്‌. സമൂഹത്തിന്റെ മുൻപിൽ കൈനീട്ടാൻ മടിയുള്ള എത്രയോ പാവപ്പെട്ട കുടുംബങ്ങൾ നമ്മുടെ കേരളത്തിൽ ഇന്നുണ്ട്‌ എന്നത്‌ നമ്മളിൽ എത്രയാളുകൾക്കറിയാം? നമ്മുടെ മക്കളെല്ലാം വയറു നിറയ്ക്കുമ്പോൾ. നിറയാത്ത വയറിന്റെ വേവലാതികൾ വിളിച്ചു പറയാതെ കണ്ണുനീർ പോലും പുറത്തു കാണിക്കാതെ എല്ലാം ഉള്ളിലൊതുക്കിക്കഴിയുന്ന എത്രയെത്ര കുരുന്നുകൾ നമ്മുടെ നാടുകളിലെല്ലാം ഉണ്ട്‌ എന്നത്‌ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഞാൻ ചോദിക്കട്ടെ. ആരാണു യഥാർത്ഥ മിസ്കീൻ (പാവപ്പെട്ടവൻ)??????!!!

Saturday, August 30, 2008

റംസാനിലെ കദീശുമ്മ




റംസാനിൽ കദീശുമ്മ ബിസിയാണ്‌. കെട്ടിയോന്‍ കുഞ്ഞിപ്പോക്കർ കിടന്നു കാറിയാൽ പോലും കദീശുമ്മക്ക്‌ ചെവികേള്‍ക്കില്ല.
" അല്ല കദീശോ റമളാനിൽ അന്റെ കാത്‌ കോർക്ക്‌ വച്ച്‌ അടക്കലാണൊ"
"ഇങ്ങളൊന്ന്‌ മിണ്ടാണ്ടിരിക്കി മന്‍ഷനെ . മനുസന്‌ ഇബടെ നിന്ന്‌ തിരിയാം സമയല്ല . അപ്പോളാ ഓരോ ബിളി . കദീശോ പോത്തിനെ കെട്ടിയോ. കദീശോ പറമ്പിൽ വീണ തേങ്ങയെടുത്തോ? അസർ ബാങ്കിന്റെ സമയം എപ്പളാ............ ഇങ്ങളെ ഓരോ ശോദ്യങ്ങള്‌"

ഇതുകേട്ട്‌ കുഞ്ഞിപ്പോക്കർ ചിരിക്കും

" ഇങ്ങള്‍ ചിരിച്ചോളീ .. റമളാന്‍ നോമ്പാ വരുന്നത്‌ .. പത്തിരിക്കുള്ള അരി പൊടിക്കണം , മുളക്‌, മല്ലി എന്നിവ പൊടിക്കണം അങ്ങനെ ഒരുപാടൊരുപാട്‌ പണികളുണ്ട്‌ ഇതൊന്നും പറഞ്ഞാൽ ഇങ്ങൾക്ക്‌ മനസ്സിലാകില്ല "

റംസാനിലെ പകലിൽ പച്ചവെള്ളം കദീശുമ്മ കൊടുക്കില്ല എന്നൊരു പരാതി പുറത്തു ചാടാതെ കുഞ്ഞിപ്പോക്കറിന്റെ ഉള്ളിൽ കിടന്നു കറങ്ങുന്നുണ്ട്‌.


മടിയന്മാരുടെ ദേശീയ നേതാവും, വിശപ്പിന്റെ അസുഖം കൊണ്ട്‌ വലയുന്നവനുമായ കുഞ്ഞിപ്പോക്കർക്ക്‌ റംസാന്‍ മാസം കമന്റ്കിട്ടാത്ത പോസ്റ്റ്‌ പോലെയാണ്‌.

കുഞ്ഞിപ്പോക്കർ തന്റെ ചെറുപ്പകാലത്തിലേക്ക്‌ ഇരുന്നയിരുപ്പിൽ ഒറ്റ ഊളിയിടൽ വെച്ചുകൊടുത്തു.
പഴയ പള്ളിയിലെ കടഞ്ഞെടുത്ത ചിത്രപ്പണികള്‍ നിറഞ്ഞ തൂണുകളും, വുളു ചെയ്യാൻ ( ശുദ്ധിവരുത്താൻ) പണിയിച്ച ചെറിയ കുളവും അതിൽ കളിച്ചു നടക്കുന്ന മീനുകളും എല്ലാം കുഞ്ഞിപ്പോക്കറിന്റെ മനസ്സിൽ ഓടിയെത്തി.

അന്നു പതിനൊന്നു വയസ്സു പ്രായമുള്ള കുഞ്ഞിപ്പോക്കർ ഒന്നിടവിട്ട്‌ നോമ്പ്‌ നോൽക്കുമായിരുന്നു. അന്നത്തെ ഏക ആശ്രയം പള്ളിയിലെ പായൽ നിറഞ്ഞ കുളത്തിലെ വെള്ളമായിരുന്നു. മുഖം കഴുകുകയാണെന്ന വ്യാജേന ചുറ്റുപാടും വീക്ഷിച്ച്‌ മതിവരുവോളം വെള്ളവും കോരിക്കുടിച്ച്‌ പണ്ട്‌ കവി പാടിയപോലെ." എന്ത്‌ മതിരമെന്നോതുവാന്‍ മോകം..."
എന്നൊരു പാട്ടും പാടി ഒറ്റ നടത്തമുണ്ട്‌ ഇന്നു കഴിഞ്ഞപോലെ എല്ലാം കുഞ്ഞിപ്പോക്കർ ഓർക്കുന്നു.


ദിനങ്ങള്‍ വീണ്ടും കൊഴിഞ്ഞുകൊണ്ടിരുന്നു റംസാന്‍ മാസപ്പിറവി കണ്ടതായി ആകാശവാണിയിലെ തല തെറിച്ചവന്‍ പറഞ്ഞപ്പോള്‍ തലയും കുത്തി വീണത്‌ കുഞ്ഞിപ്പോക്കറിന്റെ മനസ്സിലെ ഉച്ചയൂണിന്റെ പായസത്തിന്റെ മധുരമായിരുന്നു.

കദീശുമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലാണ്‌. റംസാനിൽ പുലർച്ചെ ബാംങ്കു കൊടുക്കുന്നതിനു മുന്‍പ്‌ കഴിക്കാനുള്ള വകകള്‍ തയ്യാറാക്കണം. നോമ്പ്‌ തുറക്കാനുള്ള പലഹാരങ്ങള്‍ ഉണ്ടാക്കണം.
പാത്തുമ്മയുടെ റംസാനിലെ ഒരു ദിവസം ഇങ്ങനെ പോകുന്നു.

രാത്രി രണ്ടുമണിക്കു തുടങ്ങും പുലർച്ചക്കുള്ള ഫുഡിനു , കുത്തരിയുടെയും മോട്ടാ അരിയുടെയും ചോർ , ഉപ്പേരി , പപ്പടം , ചപ്പാത്തി പുതിയാപ്പിളമാർ വരുന്ന ദിവസത്തിലാണെങ്കിൽ മൂത്തമോളുടെ പുതിയാപ്ലക്കു നെയ്ച്ചോർ, രണ്ടാമത്തെ മകളുടേതിനു ബിരിയാനി ( നാടന്‍ കോഴി മസ്റ്റ്‌ ). പിന്നെയുള്ള മകളുടെ ഹസ്സിനു കോഴിമുട്ട ഒലത്തിയതില്ലാ എങ്കിൽ തൊണ്ടയിൽ ക്കിടന്നു ചോറു പണി മുടക്കും പോലും ( ഭാര്യ വീട്ടിൽ നിന്നു മാത്രം). പിന്നീയു മുണ്ട്‌ വിഭവങ്ങള്‍.
ഒടുക്കത്തെ (ഇളയ) മകളുടെ കെട്ടിയോനു മീങ്കറി പറ്റില്ല. ആട്ടിറച്ചിയും കട്ടന്‍ ചായയുമില്ലാ എങ്കിൽ പൊളിയുന്നത്‌ സ്വന്തം ഇളയ മകളുടെ പുറം .
അപ്പോള്‍ ഇട്ട അച്ചാറില്ലെങ്കിൽ ഒറ്റമോന്‍ ജബ്ബാറിനു ചോറു വേണ്ട ( എറിഞ്ഞുടക്കാന്‍ വല്ല മൺകലവും കിട്ടിയാൽ മതി).
അങ്ങിനെ പലഹാരങ്ങളായ പലഹാരങ്ങളെല്ലാം കദീശുമ്മ ഒറ്റയ്ക്കിരുന്നു ഉണ്ടാക്കും.
സഹായത്തിനു മക്കളെ വിളിച്ചാൽ കെട്ടിയവന്റെ വീട്ടിൽനിന്നും സ്വന്തം വീട്ടിൽ വരുന്നത്‌ കുറച്ചു വിശ്രമിക്കാനാ എന്നായിരിക്കും മറുപടി. കൂട്ടത്തിൽ ഇതുംകൂടി പറയും."ഈ ഉമ്മക്ക്‌ എന്നാ പടച്ചോനെ മനുസ്യന്റെ കഷ്ടപ്പാടു മനസ്സിലാകുക?" ( ശരിയാണ്‌ അറയിലെ സ്പ്രിംഗ്‌ ആക്ഷനുള്ള കട്ടിലിൽ വെട്ടിയിട്ട വാഴപോലെ കിടന്നുറങ്ങാനും ഉണ്ടേ കുറച്ചു കഷ്ടപ്പാട്‌)
എല്ലാം കേട്ടിട്ടും ചുണ്ടിൽ വിരിഞ്ഞ ചിരി വിടാതെ കദീശ തന്റെ കുക്കിംഗ്‌ തുടരും.
പുലർച്ച ഭക്ഷണ ശേഷം എല്ലാവരും ഏമ്പക്കം വിട്ടുറങ്ങുമ്പോള്‍ അടുക്കളയിലെ പാത്രങ്ങള്‍ കഴുകി വെക്കുന്ന തിരക്കിലായിരിക്കും നമ്മുടെ കദീശ.
പാത്രം മോറൽ യജ്ഞം കഴിയുമ്പോള്‍ മണി ക്ലോക്കിൽ മണി എട്ടടിക്കും.
വിശാലമായ മുറ്റമടി , വീട്‌ അടിച്ചു തുടക്കൽ, പല്ലു തേപ്പ്‌ , അലക്കൽ ( വിത്ത്‌ മക്കളുടെ പുതിയാപ്ലമാരുടെ കോണകം), കുളി എല്ലാം കഴിയുമ്പോള്‍ മണി ഉച്ചകഴിഞ്ഞു രണ്ട്‌.
പിന്നീട്‌ നോമ്പു തുറക്കാനുള്ള വിഭവങ്ങള്‍ ഒരുക്കുന്ന പണിയായി.

പഴമ്പൊരി , പത്തിരി , പൂരി, കോഴിക്കറി ( നാടൻ) , മട്ടൻ കറി , മട്ടൻ സൂപ്പ്‌, ചപ്പാത്തി, പായസം , കഞ്ഞി , കപ്പ പുഴുങ്ങിയത്‌, മീൻ വറുത്തത്‌, ഇറച്ചി പണ്ടാരമടക്കിയത്‌, പതിനാറടിയന്തിരം കഴിച്ച അവിലോസുണ്ട ..... ഇങ്ങനെ അറബിക്കടലും കടന്നു പോകുന്നു പട്ടിക.
നോമ്പു തുറകഴിഞ്ഞു രാത്രി ഭക്ഷണമായ ജീരകക്കഞ്ഞി, പത്തിരി , മുട്ട മറിച്ചത്‌ തിരിച്ചത്‌ ഉരുട്ടിയത്‌, തുടങ്ങി പതിനാറുവക ഉണ്ടാക്കണം , ഇതെല്ലാം കഴിഞ്ഞു എല്ലാവരുടെ തുരു വയറുകളും നിറപ്പിച്ച്‌ പാത്രവും മോറി ക്ലോക്കിൽ നോക്കുമ്പോള്‍. സമയന്‍ നമ്മുടെ രാത്രി രണ്ടുമണി.

വീണ്ടും പുലർച്ചച്ചോറിനുള്ള ഫുഡ്‌ മേക്കിംഗ്‌........ഇതിനിടയിൽ ( മറ്റുള്ളവരെ തീറ്റിക്കാനുള്ള പരിശ്രമത്തിനിടയിൽ എന്നു സാരം) വിശ്രമിക്കാൻ കദീശുമ്മ മറന്നുപോയി എന്നത്‌ പ്രപഞ്ച സത്യങ്ങളിൽ ഒന്ന്‌.


കദീശുമ്മയിലേക്കു നമുക്കു മടങ്ങി വരാം അതിനുമുൻപ്‌ കുഞ്ഞിപ്പോക്കർ എന്തു ചെയ്യുന്നു എന്നൊന്ന്‌ എത്തിനോക്കണമല്ലൊ.
നോമ്പിന്റെ ദിവസം നട്ടുച്ചസമയത്ത്‌ തലേ ദിവസം രാത്രി കഴിച്ച കോഴിക്കറിയും , നെയ്ച്ചോറുമെല്ലാം കുഞ്ഞിപ്പോക്കറിന്റെ മുൻപിൽ വന്നു ഭരത നാട്യം കളിക്കാൻ തുടങ്ങി.
പള്ളിയിൽ പോകാൻ നീട്ടിയകാലുകൾ മറ്റേതോ ദിക്കിനെ ലക്ഷ്യമാക്കി കുഞ്ഞിപ്പോക്കറിനെയും വഹിച്ചു നടന്നു.
അവസാനം "ഹോട്ടൽ കല്ലു വെട്ടുകുഴി" ബ്രാക്കറ്റിൽ ( റംസാൻ സ്പെഷൽ ) എന്നെഴുതിയ ബോർഡിനു മുൻപിലെത്തിയ കുഞ്ഞിപ്പോക്കറിന്റെ കാലുകള്‍ നാണിച്ചു നിന്നു.


അരയിൽ കെട്ടിയ തോർത്തെടുത്ത്‌ തലവഴി മൂടി കല്ലു വെട്ടു കുഴിയിൽ പുറത്തു നിന്നും കാണാതിരിക്കാൻ ഫുള്‍ സെറ്റപ്പിൽ മറച്ചുണ്ടാക്കിയ ഭോജന ശാലയുടെ പടവുകളിറങ്ങി.
അവിടെ ഒരു മൂലക്കിരുന്നു. മങ്ങിയ വെളിച്ചത്തിൽ പല ഇരുണ്ട മുഖങ്ങളും വെട്ടി വിഴുങ്ങുന്ന കഴ്ചകണ്ട്‌ കുഞ്ഞിപ്പോക്കർ ഒന്നുകൂടി സൂക്ഷിച്ചുനോക്കി.
നോമ്പിന്റെ മഹത്വം വിളമ്പുന്ന നാട്ടിലെ പല മാന്യന്മാരും വെട്ടി വലിച്ചു വിഴുങ്ങുന്നു.
കുഞ്ഞിപ്പോക്കറിനു സമാധാനം സംതൃപ്തി .. കാരണം നാലുപേരറിഞ്ഞാൽ കൂട്ടിനു ഒരു വൻ പട തന്നെയുണ്ടല്ലോ.
അങ്ങിനെ നാരായണന്റെ കല്ലുവെട്ട്കുഴിയിൽ നിന്നും കഴിച്ച പച്ചരിച്ചോറും സാമ്പാറും , ഹലുവയും ഒരു ഏമ്പക്കമാക്കി പുറത്തുവിട്ട്‌ കുഞ്ഞിപ്പോക്കർ തലവഴി മുണ്ടിടാതെ ഞെളിഞ്ഞു നടന്നു.
വീട്ടിൽ ചെന്ന്‌ കുഞ്ഞിപ്പോക്കർ ക്ഷീണമഭിനയിച്ച്‌ ഒറ്റക്കിടത്തം. കദീശുമ്മ വന്നുനോക്കുമ്പോള്‍ കണവനു ബോധം നഹി.
വിശപ്പിന്റെ അസുഖം കൂടിയിട്ടുണ്ടാവും എന്നു കരുതിയ കദീശുമ്മ വീട്ടിലെ ആരുടെയും കണ്ണിൽ പെടാതെ പൊടിയരിക്കഞ്ഞി തന്റെ കണവനു കൊണ്ടുക്കൊടുത്തു.
" വേണ്ട കദീശൂ നോറ്റ നോമ്പ്‌ മുറിക്കാൻ പാടില്ല . വിശപ്പ്‌ എങ്ങിനെയെങ്കിലും ഞാൻ സഹിച്ചുകൊള്ളാം" സാഹിത്യത്തിൽ ഇത്രയും പറഞ്ഞ്‌ കുഞ്ഞിപ്പോക്കർ രണ്ടു ശ്വാസം ആഞ്ഞുവിട്ടു.


നോമ്പു നോൽക്കാൻ മടിയുണ്ടായിരുന്ന തന്റെ സ്വന്തം പുതിയാപ്ലയിൽ വന്ന മാറ്റം കദീശയിൽ പുളകിത കഞ്ചുക കുഞ്ചക പുഞ്ചപ്പാടമുണ്ടാക്കി ( ഇതിന്റെ അർത്ഥം മാത്രം ചോദിക്കരുത്‌).
കുഞ്ഞിപ്പോക്കരിൽ വീണ്ടും ഒരു ഏമ്പക്കവുംകൂടി വരുത്തി.


പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിൽ കദീശുമ്മ നമസ്കരിക്കാൻ മറന്നുപോയിരുന്നു. വിശുദ്ധ ഖുറാൻ തൊട്ടു നോക്കാൻ പോലും സമയമുണ്ടായിരുന്നില്ല. പക്ഷേ തീറ്റ മത്സരം നടത്താനല്ല റംസാനിലെ വ്രതം എന്നത്‌ കദീശക്കറിയില്ലായിരുന്നു.


പകൽ ഭക്ഷണം വെടിയുകയും രാത്രിയിൽ ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുകയും , അനാവശ്യ സംസാരങ്ങള്‍ , പ്രവർത്തികള്‍ , എന്നിവ ഒഴിവാക്കുകയും , ആരാധനകളിൽ മുഴുകുകയും ചെയ്താൽ മാത്രമെ റംസാനിലെ നോമ്പ്‌ പൂർണ്ണമാവുകയുള്ളൂ എന്നറിയാത്ത എത്രയെത്ര കദീശമാർ, കുഞ്ഞിപ്പോക്കറുകള്‍ നമ്മുടെ നാട്ടിലുണ്ട്‌. നോമ്പു തുറക്കുമ്പോള്‍ വിഴുങ്ങുന്നതിൽ അളവു കുറയാതിരിക്കാൻ വേണ്ടിയല്ലെ അറിയാവുന്ന പലരും കദീശമാരെ പറഞ്ഞു മനസ്സിലാക്കാൻ മടിക്കുന്നത്‌?
വാൽക്കഷണം: എല്ലാവരും ഇങ്ങനെയാണ്‌ എന്നു ഞാൻ ഒരിക്കലും പറയുന്നില്ല പക്ഷെ ഇങ്ങനെയുള്ള ചിലരെ കണ്ടില്ലെന്നു നടിക്കാനും കഴിയുന്നില്ല. കുട്ടികളെ ചെറു പ്രായത്തിൽ തന്നെ അവർക്കു കഴിയുന്ന രീതിയിൽ നോമ്പനുഷ്ടിക്കാൻ ( തുടക്കത്തിൽ പകുതി ദിവസം ഇങ്ങനെ കഴിയുന്ന രീതിയിൽ) പരിശീലിപ്പിച്ചാൽ മുതിർന്നാൽ അവർക്കതൊരു ഭാരമാവില്ല.
ഏവർക്കും റംസാൻ ആശംസകള്‍