"കേട്ടവര്‍ കേട്ടവര്‍ ഓടുകയാണ് ........... ആരെങ്കിലും വരുന്നെങ്കില്‍ വാ "
ഓസിനു പത്രം വായിക്കാനും നാട്ടിലെ ആകാശവാണികളുടെ ന്യുസ് പിടിച്ചെടുക്കാനും വേണ്ടി സുലൈമാന്റെ ചായക്കടയില്‍ കയറിയ എന്നെയും ഓടുവാന്‍ പ്രേരിപ്പിച്ചത് കര്‍ണ്ണ കഠോരമായ ഈ ശബ്ദമാണ്.
സുലൈമന്റെ വിരല്‍ കഴുകിയ ചായ പകുതി മാത്രം കുടിച്ചവരും , കുടിക്കാത്തവരും , കുടിച്ചു കൊണ്ടിരിക്കുന്നവരും എന്തിന് സുലൈമാന്‍ പോലും കാര്യം വിത്ത് കാരണമറിയാതെതന്നെ ഞങ്ങളുടെ ഓട്ടത്തില്‍ പങ്കെടുത്തു വമ്പിച്ച വിജയമാക്കിത്തന്നു .
ഓട്ടത്തിന്റെ ഏതോ ഒരു ഇടവേള സമയത്ത് സുലൈമാന്‍ തന്നെയാണ് പ്രസക്തമായ ആ ചോദ്യം ചോദിച്ചത്!
"അല്ല ഞമ്മള് എന്തിനാ ഓടണത് "
ഓ പറഞ്ഞപോലെ അത് ആരുമോര്‍ത്തില്ലല്ലോ!! എല്ലാവരും അടുതുള്ളവരുടെ മൂക്കിലേക്ക് നോക്കിനിന്നെന്നല്ലാതെ ആരുമാരും ഒന്നും മിണ്ടുന്നില്ല.
" ആരട ഓടാന്‍ പറഞ്ഞത് പിടിചു കെട്ടിനെടാ ഓനെ " ഓട്ടത്തിനിടയില്‍ ചെരിപ്പിന്റെ വാറ് നഷ്ടപ്പെട്ടതിലുള്ള സങ്കടം പേട്ടുകോരപ്പന്‍ അലറിത്തീര്ത്തു
കൊരപ്പന്റെ അലര്‍ച്ചയാകും മാന്യമഹാ ജനങ്ങളോട് ഓടാന്‍ പറഞ്ഞ മൊയ്തീന്‍കുഞ്ഞിനെ ബഹുജന മധ്യത്തിലെത്തിച്ചത്.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ട പാതി കേള്‍ക്കാത്ത പാതി ഓടിയവര്‍ ബഹുജന പിന്തുണയോടെ " നല്ല പിള്ള " പട്ടം കിട്ടിയ ബഹുമാനപ്പെട്ടവരായിയെന്നു മാത്രമല്ല ഓടാന്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞതെന്ത് എന്ന് തികച്ചു കേള്‍ക്കാതെ ഓടുന്ന ജനത്തിന്റെ പിന്നാലെ കാര്യം പറഞ്ഞു മനസ്സിലാക്കാനോടിയ മൊയ്തീന് കുഞ്ഞു ദുഷ്ടനും ചതിയനുമായി എന്നത് മൊയ്തീന് കുഞ്ഞിനു ചിരിയാണ് വരുത്തിയത് കാരണം ഭൂമി ഉരുണ്ടതു തന്നെയാണ്.
ബഹുജന മധ്യത്തില്‍ മൊയ്തീന് കുഞ്ഞിനെ നാട്ടിലെ മുഖം മൂടികള്‍ ചോദ്യം ചെയ്തു
" ഇജ്ജെന്തിനാണ്ടാ ഓടാന്‍ പറഞ്ഞത് .... ഇജ്ജ് പറയുംപോളേക്കും ഓടാന്‍ ഞങ്ങളെന്താ കളുതകളോ? "
നാട്ടു പ്രമാണിയായ ഹാജിയാരുടെ ചോദ്യത്തിന് " അതെ " എന്ന മറുപടി തല്കാലം മൊയ്തീന് കുഞ്ഞു മനസ്സില്‍ ഒതുക്കിക്കൊണ്ട് ( മൊയ്തീന് കുഞ്ഞിനെ കുടുതല്‍ അറിയുന്നവര്‍ മൊയ്തീന് എന്നാണ് വിളിക്കുന്നത് ഇപ്പോള്‍ കുറച്ചു പരിചയപ്പെട്ട സ്ഥിതിക്ക് നമുക്കും അങ്ങിനെ വിളിയ്ക്കാം ) പറഞ്ഞു തുടങ്ങി കാര്യ കാരണങ്ങള്‍
" പ്രിയപ്പെട്ട നാട്ടുകാരെ വോട്ടിന്റെ സമയത്തു മാത്രം പുറത്തു ചാടുന്ന രാഷ്ട്രീയ നേതാക്കളെ , ചൊറിയും കുത്തി നില്ക്കുന്ന കുട്ടികളെ , അമ്മ മാരെ അമ്മാവന് മാരെ അമ്മാവികളെ , അമ്മായി അമ്മമാര്‍ക്കു വേണ്ടി മക്കള്‍ മിന്നു കെട്ടി കൊണ്ടു വന്ന മരുമക്കളെ , നിശബ്ദരായി നില്ക്കാന് വിധിക്കപ്പെട്ട അമ്മായി അപ്പന്മാരെ , പിന്നെ നാട്ടിലുള്ള സകല കോന്തന്മാരെ കോന്തികളെ "
മൊയ്തീന്റെ സാഹിത്യ വാചകങ്ങള്‍ ചപ്പുചവറുകള്‍ വലിച്ചെറിയാന്‍ പഞ്ചായത്ത് പണിതു നല്കിയ പഞ്ചായത്ത് കിണറിന്റെ ഭിത്തിയില്‍ തട്ടി പ്രതിധ്വനിച്ചു
" കോന്തികളെ ളെ ളെ ളെ ളെ ളെ ളെ ................"
കേട്ടവര്‍ ഒന്നും മനസ്സിലാകാതെ കയ്യടിച്ചുകൊണ്ടിരുന്നു. കയ്യടി പ്രോത്സാഹനമായപ്പോള്‍ മൊയ്തീന് തുടര്‍ന്നു.
" ഞാന്‍ ആരോടും ഓടാന്‍ പറഞ്ഞിട്ടില്ല നമ്മുടെ സ്വന്തം ബാര്‍ബറും ഈ നാട്ടിലെ ആകാശ വാണി പ്രസിഡണ്ടു മായ നാരതന്‍പിള്ളയുടെ ബാര്ബര്ഷാപ്പില് വെച്ച്, നാട്ടുകാരുടെ സൈക്കോളജിയറിയാത്ത ഈയുള്ളവന് അറിയാതെ പറഞ്ഞുപോയി "
മൊയ്ദീന് കുഞ്ഞിന്റെ ആമുഖപ്രസംഗം അതിരുകവിഞ്ഞൊഴുകാന്‍ തുടങ്ങിയപ്പോള്‍ ഹാജ്യാരുടെ ക്ഷമ വടിയും കുത്തി വടക്കോട്ട് പോയി. " ഇജ്ജെന്താ പറഞ്ഞത് ഒന്നു പറഞ്ഞു തൊലക്കെട ന്റെ മൊയ്തീനെ "
" ങ്ങളൊന്നു അടങ്ങി ന്റെ ആജ്യാരെ " മൊയ്തീന്റെ ക്ഷമയും വടിയും കുത്തി എഴുന്നേറ്റപ്പോള്‍ ഇതുവരെ ശുദ്ധ മലയാളത്തില്‍ പറഞ്ഞ മൊയ്തീന്റെ "മാതൃ ഭാഷ" വരാന്‍ തുടങ്ങിയെങ്കിലും ശുദ്ധി വരുത്തിയ മലയാളത്തില്‍ തന്നെ തുടര്‍ന്നു.
"നാരതന്‍പിള്ളയുടെ ബാര്‍ബര്‍ ഷാപ്പില് വല്ല വാര്‍ത്തകളും കിട്ടുമോന്ന് അറിയാനാണ് ഞാന്‍ കയറിയത് അല്ലാതെ മുടി വെട്ടിക്കാനും , ഷേവ് ചെയ്യാനും ജീവനില്‍ കൊതിയുള്ള ആരും അവിടെ കയറാറില്ലാ എന്നത് ജാംബവാന്റെ മുടി വെട്ടി എന്ന് അവകാശപ്പെടുന്ന കത്രിക കൊണ്ടു മുടി വെട്ടിയതിന്റെ സുഖവും , സിനിമാ നടന് തിക്കുറുഷിയുടെ അമ്മായി അപ്പന്റെ മുഖം ഷേവ് ചെയ്തു എന്ന പാരമ്പര്യമുള്ള ബ്ളേഡ് കൊണ്ടു ഷേവ് ചെയ്താല്‍ കിട്ടുന്ന ആനന്ദവും അനുഭവിച്ചറിഞ്ഞവര്ക്ക് അറിയാം
ഏതായാലും ഞാന്‍ നീട്ടി പറയുന്നില്ല അവിടെ നിന്നും എനിക്ക് കിട്ടിയ വാര്‍ത്ത ഞാന്‍ എന്റെ കൂട്ടു കാരന് എന്ന് അവകാശപ്പെടുന്നവനും , നാട്ടുകാരുടെ കണ്ണിലെ കരടുമായ ശ്രീമാന്‍ ചേക്കുവിനോട് ഇങ്ങനെ പറഞ്ഞു
‘എടാ ചേക്കു നീയറിഞ്ഞോ നമ്മുടെ അവറാന്റെ ഭാര്യ പാത്തുമ്മ ഇലക്ഷന് മത്സരിക്കാന്‍ പോകുന്നു , അവരുടെ വീട്ടില്‍ പത്രക്കാരും ടി വിക്കാരുമൊക്കെ വന്നിട്ടുണ്ട് ’
ടി വി എന്ന് കേട്ടതും (സിനിമയില്‍ അഭിനയിക്കാന്‍ ഒന്നു വെളുത്തു കിട്ടാന്‍ വേണ്ടി വെളുത്ത കുമ്മായവും , പുള്ളിയുള്ള കോഴിയുടെ പുള്ളിയില്ലാത്ത മുട്ടയും , കറുത്ത പശുവിന്റെ വെളുവെളുത്ത പാലും കൂടി കുഴച്ച് തേച്ചു കുളിക്കുന്ന ) ചേക്കുവാണ് എല്ലാവരെയും വിളിച്ച് ഓടിയത് . അവനിപ്പോള്‍ പാത്തുമ്മയുടെ വീട്ടിലെത്തിക്കാണും! "
ഇത്രയും പറഞ്ഞു മൊയ്തീന് തന്റെ വാക്കുകള്‍ ഉപസംഹരിച്ചുകൊണ്ട് കാതടപ്പിക്കുന്ന കരഘോഷങ്ങള്‍ക്കായി കാതുകള്‍ കൂര്‍പ്പിച്ചുവെച്ചു.
............................................
പ്രസംഗം കഴിഞ്ഞു മുഖം തുടച്ചുകൊണ്ട് തന്റെ ചുറ്റും കൂടിയ ജന സാഗരത്തെ നോകിയ മൊയ്തീന് തുടരെത്തുടരെ രണ്ടു ഞെട്ടല്‍ കൂടി ഞെട്ടിപ്പോയി! കാരണം ആടു കിടന്നിടത്ത് പൂട പോയിട്ട് ആട്ടിന്‍ കാട്ടം പോലുമില്ല എന്ന് പറഞ്ഞപോലെ ശൂന്യമായിരുന്നു അവിടം!!
അവിടെ ബാക്കിയായിപ്പോയ സാക്ഷാല്‍ ഈ ഞാന്‍ തന്നെയാണ് മൊയ്തീന്റെ പ്രസംഗത്തില്‍ ടി വി എന്ന് കേട്ടതും സകല പെരുവയറന്മാരും , ഒട്ടിയ വയറന്മാരും പാത്തുമ്മയുടെ വീട്ടിലേക്ക് വച്ചു പിടിച്ചു എന്ന കൊടും സത്യം മൊയ്തീനു വിവരിച്ചുകൊടുത്തത്.
................................
അങ്ങിനെയാണ് മൊയ്തീനെയും കൂട്ടി ഞാനും പാത്തുമ്മയുടെ വീട്ടിലെത്തുന്നത്.
അവിടെ ടി വി ക്കാരെയും ശ്രീമതി പാത്തുമ്മയെയും ഒരു നോക്ക് കാണാന്‍ ജനങ്ങള്‍ തിക്കിന്റെ കൂടെ തിരക്കും കൂടി കൂട്ടിക്കലര്‍ത്തുന്നുണ്ടായിരുന്നു.............
ഒരു വിധത്തിലാണ് ഞാനും മൊയ്തീനും പാത്തുമ്മയുടെ ഉമ്മറത്തെത്തിയത് . അവിടെ പത്രക്കാര് , ടി വി കാര്‍ , തുടങ്ങിയ എല്ലാ കാറുകളും പാത്തുവിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന തിരക്കിലാണ്.
ഒരു പഹയന്റെ ചോദ്യം
" കെട്ടി വച്ചത് ( കാശ് ) തിരിച്ചു കിട്ടും എന്ന് ഉറപ്പുണ്ടോ "
പാത്തുമ്മാക്കുണ്ടോ മറുപടിക്ക് പഞ്ഞം !!! അവര്‍ ഇങ്ങിനെ പറഞ്ഞു...
" കെട്ടി ബച്ചത് ഞമ്മള് തിരിച്ചു തന്നെ കെട്ടും അത് ആര് ബന്ന് പറഞ്ഞാലും ഞമ്മക്ക് കുന്തമാ "
പിന്നില്‍ ഭയഭക്തിയോടെ നിന്നിരുന്ന കണവന് അവറാനെ നോക്കി നമ്മുടെ സ്വന്തം, അല്ല നാടുകാരുടെകൂടി സ്വന്തം പാത്തു തുടര്‍ന്നു
" ഈ മന്സനോട് ഞമ്മള് പറയല്‍ ഉണ്ട് ആടിനെ കെട്ടുമ്പോള്‍ തിരിച്ചു കെട്ടണോന്ന്. ഇന്നു ബരെ തിരിച്ചു കെട്ടിയിട്ടുണ്ടോന്നു ഇങ്ങളുതന്നെ ശോയിച്ചു നോക്കി!! ങ്ങളെ ഈ ഫോട്ടം പിടിക്കല്‍ കയിയട്ടെ ആടിനെ ഞമ്മള് തന്നെ തിരിച്ചു കെട്ടും "
പോത്തിനോട് വേദമോതിയാല്‍ ചിലപ്പോള്‍ പോത്തിന് മനസ്സിലായാലും പാത്തുവിനോട് ചോദ്യം ചോദിച്ചാല്‍ ചോടിച്ചവന്‍ തന്നെ പോത്താവും എന്ന് മനസ്സിലകിയിട്ടും മറ്റൊരു കൊടും പഹയന് അടുത്ത ചോദ്യവും ചോദിച്ചു.
" രാഷ്ട്രീയത്തില്‍ വരാനുണ്ടായ കാരണം എന്താണ് " ( രണ്ടാം ക്ലാസ്സില്‍ രണ്ടു കൊല്ലം പഠിച്ചു എന്ന കാരമാണ് എന്നത് അറിഞ്ഞു കൊണ്ടു തന്നെ ആവണം ആ ദുഷ്ടന് ഈ ചോദ്യം ചോദിച്ചത് )
ചോദ്യം കേട്ട പാത്തു കുലുങ്ങിയോ? ഇല്ലേ ഇല്ല..
" അതിലേക്ക് ബരാനുള്ള കാരണം ഞ്മ്മളെ ആടിനെ തിരിച്ച് കെട്ടിയ ഞ്മ്മളെ കെട്ടിയോന് തന്നെയാ "
" ഓഹോ ഭര്‍ത്താവാണ് പ്രചോദനം അല്ലെ ? "
" അത് മൂപ്പരോട് തന്നെ ശോയികണം ശോദന ഇന്‍ഡോ ഇല്ലേ എന്ന് "
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ചോദ്യം ചോദിച്ച തങ്ങളുടെ ഭാഗത്തും തെറ്റുണ്ടെന്നു മനസ്സിലായതിനാലാവണം ടി വി , പത്രം , കുന്തം , കൊടചക്രം ഈ വക സാധനങ്ങളെല്ലാം അവരവരുടെ മാളങ്ങളിലേക്ക് കൂടും കുടുക്കയും കൊണ്ടു മുങ്ങിയത്!
.......................................
എങ്കിലും എനിക്ക് ഒരേ ഒരു സംശയം ബാക്കിയായി ഇന്നലെവരേ ആടിന്റെ പിറകേ നടന്ന പാത്തുമ്മ എങ്ങിനെ രാഷ്ട്രീയത്തിലെത്തി?
അതിന്റെ പൊരുള്‍ വളരെ കഷ്ടപ്പാടോടെയാണെങ്കിലും ബുദ്ധിമുട്ടി ഞാന്‍ കണ്ടുപിടിച്ചു.
.............................................
അന്നു സാക്ഷരതാ ക്ലാസില്‍ (ഈ കഥ നടന്നിട്ട് കാലം കുറേ ആയി) പോകാന്‍ വൈകിയതുകൊണ്ടായിരുന്നു രാവിലെത്തന്നെ ആടിനെ കെട്ടാന്‍ അവറാനെ പറഞ്ഞയച്ചത് ...
ആടിനെ കെട്ടാന്‍ പോയ അവറാന് അടുത്ത വീടിലെ ആമിനയെ കെട്ടുന്ന കാര്യമാലോചിച്ച് ചിന്തകനായി മാറിയപ്പോള്‍ ആടിനെ കെട്ടിയിടാന്‍ മറന്നുപോയി.
ആടിനെ കെട്ടാന്‍ മറന്നത് അവറാന്റെ കുറ്റമല്ല! കെട്ടിയിടാത്ത ആട് പാത്തുവിന്റെതന്നെ പച്ചക്കറി തോട്ടത്തില്‍ കയറി എല്ലാം തിന്നു നശിപ്പിച്ചു. അതും അവറാന്റെ കുറ്റമല്ല!!
പിന്നെ എന്താ അവറാന്റെ കുറ്റം ?
ആ ......
അവറാനു തന്നെ അറിയില്ല പിന്നെയാണോ ................ ( കഥയില്‍ ചോദ്യവും ഇല്ല )
ആടു പച്ചക്കറി നശിപ്പിച്ചത് അവറാന് കണ്ടില്ല എങ്കിലും പാത്തുമ്മ കണ്ടുപിടിച്ചുകളഞ്ഞിരുന്നു.
പിന്നീട് അവറാന് കണ്ടത് തന്റെ നേരെ ചിരവയുമായി പാഞ്ഞു വരുന്ന പാത്തുവിനെയാണ് . ഇടവഴികളും , അത്ര ഇടമില്ലാത്ത വഴികളും താണ്ടി അവറാന് ഓട്ടം തുടര്‍ന്നു................
അവറാന്റെ പിന്നാലെതന്നെ വച്ചുകാച്ചുകയാണ് ഹാലിളകിയ നമ്മുടെ നായിക പാത്തു എന്ന പാത്തുമ്മയും !!!!!
....................................
" ഒടിക്കും ഞങ്ങള്‍ ഇടിക്കും ഞങ്ങള്‍ "
"സിന്താബാദ് ..... സിന്താബാ ..... "
"കട്ടിട്ടാണേലും ഭരിക്കും ഞങ്ങള്‍ "
"സിന്താബാദ് ..... സിന്താബാ ..... ""
" നാട്ടുകാരെ വോട്ടര്‍മാരെ" ( പൊട്ടന്മാരെ മണ്ടന്മാരെ )
അകലെ നിന്നും വരുന്ന ഏതോ കസേരക്കളി (രാഷ്ട്രീയപ്പാര്‍ട്ടിയുടെ) ജാഥ കണ്ട അവറാന് ഒന്നും നോകാതെ എടുത്തു ചാടി ജാഥ മുറിച്ചു കടന്നു ഓടി തന്റെ ലൈഫ് സുരക്ഷിതമാക്കി.
പക്ഷെ പിറകില്‍ മന്ത്രിമാരുടെ ബ്രേക്കി ല്ലാത്ത കാറ് പോലെ കയ്യില്‍ ചിരവയുമായി ചീറിവന്ന പാത്തു മറുപുറം കടക്കാന്‍ കഴിയാതെ ജാഥയുടെ നടുക്കു പെട്ടു പോയി.
അവിടെയെല്ലാം അവറാനെ തിരഞ്ഞു കൊണ്ടിരുന്ന നമ്മുടെ ( നാടുകാരുടെയും ) പാത്തു ജാഥയുടെ മുന്പില് തന്നെ സ്ഥാനം പിടിച്ചു.
ഇതു കണ്ടു നിന്നിരുന്ന ചോട്ടാ നേതാക്കള്‍ ആവേശം മൂത്ത് ആര്‍ത്തു വിളിച്ചു.
"നമ്മുടെ പാത്തു സിന്ദാബാത് "
പാത്തുവിനെ മാലയിട്ടു സ്വീകരിച്ചു (പലരും, പലവട്ടം )...............
അവസാനം ചോട്ടാ നേതാക്കള്‍ ‘പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പാത്തുവിനെ പാര്‍ട്ടി തിരഞ്ഞെടുത്തു ’ എന്ന വാര്‍ത്ത നാട്ടിലാകെ നോട്ടീസടിച്ചു വിതരണം നടത്തി.
എന്നിട്ടും പാത്തുവിനു മനസ്സിലായില്ല തന്റെ കയ്യിലുണ്ടായിരുന്ന ചിരവയായിരുന്നു പാര്‍ട്ടിയുടെ ചിഹ്നം എന്ന് !!!
ഈ കഥയുടെ ബാക്കി ഇവിടെ വായിക്കാം
21 comments:
കേരളത്തിലെ പഞ്ചായത്ത് , സഹകരണ ബാങ്ക് തുടങ്ങിയവയിലെക്ക് മത്സരിക്കുന്ന പലരും രാഷ്ട്രീയം പോയിട്ട് മണ്ണാങ്കട്ട എന്താണ് എന്ന് പോലും അറിയാത്തവരാണ്
നമ്മള് സ്ഥിരം കാണുന്ന കാഴ്ചയാണ്
ഇതില്‍നിന്നും നമ്മുടെ നാടിനു മോചനമുണ്ടോ ?
നമുക്കു വല്ലതും ചെയ്യാന്‍ കഴിയുമോ ?
രസികന്റെ മണ്ടന്‍ സംശയങ്ങളാണ്
രസികന്റെ രസമുള്ള രസക്കൂട്ടു രസത്തില്‍ വായിച്ചു രസിചിരിക്കുംബോഴാണ്, പുറത്താരോ തട്ടിയത്, നോക്കുമ്പോ എന്റെ മുതലാളി,.... അപ്പോഴാണ് അറിഞ്ഞത് ഞാന്‍ ഒഫീസിലാനെന്നു...
സ്ഥല കാല ബോധമില്ലാതെ രസിചിരിക്കാന് നല്ല രസമുണ്ടായിരുന്നു....
ആശംസകള്‍.....
Greatposting, Rasikan. great posting!
I loved this post and this blog.
Happy day.
ugran athyugran , all the best for the all future stories , kurachu koodi serious stories avam,
ഇത് കേരളത്തിന്റെ ശാപമാണ് മാഷേ മിനിമം പത്താം ക്ലാസ്സ് യോഗ്യത വേണം ഇലക്ഷന് മത്സരിക്കാന്‍ എന്നൊരു നിയമം വന്നാല്‍ ഇവിടെ ആരൊക്കേ ഉണ്ടാവും എന്ന് ഓര്‍ത്ത് നോക്കൂ
സരസ മായി അവതരിപ്പിച്ച രസികന്‍ അഭിനന്തനങ്ങള്
ഞാന്‍ ചിരിച്ചു.
പിന്നെ നിറ്ത്തി.
ആലോചിച്ചു.... ബ്ലോഗില്‍ രസികനെ തിരഞ്ഞെടുക്കാന്‍ മത്സരം നടക്കുകയാണെങ്കില്‍ ’രസികന്‍‘ തന്നെ വിജയിക്കും. സമ്മതിച്ചിരിക്കുന്നു എന്റെ പൊന്നോ.....
"പോത്തിനോട് വേദം ഓതിയാല്‍ ചിലപ്പോള്‍ പോത്തിന് മനസ്സിലായാലും പാത്തുവിനോട് ചോദ്യം ചോദിച്ചാല്‍ ചോദിച്ചവന് തന്നെ പോത്താവും"
അവസാനം കലക്കി, മാഷേ.
:)
കേരളത്തിലെ രാഷ്ട്രീയത്തിലെ വിവരക്കേടുകള്‍ ഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുക എന്നതാണ് എന്റെ " ഒടുക്കത്തെ ഓട്ടം" എന്ന ബ്ലോഗിലൂടെ ഉദ്ദേശിച്ചത് നിങ്ങളുടെ അഭിപ്രായങ്ങളില്‍ നിന്നും അതില്‍ ചെറുതായി വിജയിക്കാന്‍ കഴിഞ്ഞു എന്ന് മനസ്സിലായി ഇനിയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു
ഇവിടെ കമന്റിയ
സ്നേഹിതന് , OAB , കല്പള്ളി , ശ്രീ , Anony എല്ലാവര്ക്കും നന്ദി
ആത്മാര്‍ത്ഥമായി കമന്റിടട്ടെ....
ഒടുക്കത്തെ ഓട്ടം കലക്കി.എന്നാല്‍ ഒടുക്കത്തെ അക്ഷരത്തെറ്റുകളാ....രസികാ..
ഒന്ന് എഴുതി തഴങ്ങാനുണ്ട്.എല്ലാം ശെരിയായിക്കോള്ളും.ഈയുള്ളവനും
അങ്ങനെയൊക്കെ തന്നെയായിരുന്നു.
അത്കന് മാഷെ വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
മാത്രമല്ല തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനു കടപ്പാടും തീരുകയില്ല
അക്ഷര ത്തെറ്റുകള്‍ തിരുത്താന്‍ എന്നാല്‍ കഴിയും വിധം ശ്രമിക്കാം
പിന്നെ വരമൊഴിയില്‍ നിന്നും മറ്റും unicode ലേക്കു മാറ്റുമ്പൊള്‍ ചില അക്ഷരങ്ങള്‍ പ്രശ്നം ഉണ്ടാക്കുന്നുണ്ട്
ചില്ലക്ഷരങ്ങള്‍ വരമൊഴിയില്‍ നിന്നും unicode ലേക്ക് മാറ്റുമ്പോള്‍ വരുന്ന പ്രശ്നത്തെ പറ്റി അറിയുന്നവര്‍ സഹായിചാല്‍ വളരെ ഉപകാരം
മാത്രമല്ല ബ്ലോഗിലെ മലയാളം എഡിറ്റിങ്ങിലും ചില അക്ഷരങ്ങള്‍ക്ക് പ്രശ്നം ഉണ്ടാവാറുണ്ട് അറിയുന്നവര്‍ സഹായിച്ചാല്‍ എന്നെപോലുള്ള തുടക്കക്കാര്‍ക്ക് അത് വലിയ ഒരു അനുഗ്രഹമാകും
ഇനിയും വരുന്ന തെറ്റുകള്‍ തിരുത്താന്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണമെന്നും അപേക്ഷിക്കുന്നു
എന്നിട്ടു പാത്തു ജയിച്ചോ?
‘എന്നിട്ട് പാത്തു ജയിച്ചൊ‘ എന്ന എഴുത്തുകാരിയുടെ ചോദ്യത്തിനുള്ള മറുപടി എന്റെ വരാനിരിക്കുന്ന ബ്ലോഗുകളില്‍ തീര്‍ച്ച യായും ഉണ്ടാവും
ആ നാട്ടില്‍ നടന്ന ഇലക്ഷന്,അത് ഒന്നു ഭാവനയില്‍ കൊണ്ടുവന്നു നോക്കൂ!!!!!
എഴുത്തുകാരി വന്നതിനും കമന്റിയതിനും ആശംസകള്‍
ആശംസകള്‍.....
pathu kalakkeettundtto
നന്ദി ഷറീഫ്
ശരിക്കും ചിരിപ്പിച്ചു. കഥയിലുടനീളം രസികന്റെ രസികൻ ശൈലി തകർത്തു.
ഓഫീസിൽ മോണിറ്ററിലേക്ക് നോക്കിയിരുന്ന് ഇടക്കിടക്ക് പതുക്കെ, ചിലപ്പോൾ തെല്ലുശബ്ദത്തിൽ ചിരിച്ചിരിക്കുന്ന എനിക്ക് പിരാന്ത് പിടിച്ചോ എന്ന് കരുതി അടുത്ത് വന്ന് എന്താണിവൻ വായിക്കുന്നതെന്ന് നോക്കി ഏതിലും തമാശയുണ്ടാകിച്ചിരിക്കുന്ന സഹപ്രവർത്തകൻ നാട്ടുകാരുടെ ഓട്ടം കണ്ട് പൊട്ടിച്ചിരിച്ചു.
സത്യം പറയട്ടേ.. ഈ ശൈലി എനിക്ക് ശ്ശി പിടിച്ചു.
വളരെ നന്ദിയുണ്ട് നരിക്കുന്നൻ
സസ്നേഹം രസികന്‍
ഒരുപാട് ചിരിപ്പിചു നന്ദി പക്ഷെ ബാക്കി പ്രതീക്ഷിക്കുന്നു
പോത്തിനോട് വേദമോതിയാല്‍ ചിലപ്പോള്‍ പോത്തിന് മനസ്സിലായാലും പാത്തുവിനോട് ചോദ്യം ചോദിച്ചാല്‍ ചോദിച്ചവന് തന്നെ പോത്താവും...പാത്തു എന്തുകൊണ്ടും മത്സരിക്കാന്‍ യോഗ്യയാണ്...രസികന്‍ ആശംസകളോടെ...
Post a Comment